2023, ഡിസംബർ 25, തിങ്കളാഴ്‌ച

കലാപത്തിന്റെ നാട്

കഴിഞ്ഞ ഒരു മാസമായി കേരളം കലാപത്തിന്റെ നാടായി മാറുകയായിരുന്നു. ഇടതുപക്ഷ ഗവൺമെന്റിന്റെ നയങ്ങളും വികസനവും ജനങ്ങളുമായി ചർച്ചചെയ്യാൻ നടത്തിയ നവകേരള സദസിന്റെ മണ്ഡലങ്ങൾ തോറുമുള്ള യാത്രക്കെതിരെ പ്രതിപക്ഷ യുവജന സംഘടനകൾ ഉയർത്തിയ കരിങ്കൊടി പ്രതിഷേധത്തെ പോലീസും ഭരണപക്ഷ യുവജന സംഘടനകളും ചേർന്ന് മൃഗീയമായ രീതിയിൽ ആണ് കൈകാര്യം ചെയ്തത്. ഗവൺമെന്റിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുക ഗവണ്മെന്റ് നയങ്ങളോടും പരിപാടികളോടും വിയോജിപ്പുള്ള ഓരോ പൗരന്റെയും അവകാശമാണ്. അങ്ങനെ പ്രതിഷേധിക്കുന്നവർ മന്ത്രിമാർക്കും മറ്റും തടസം ഉണ്ടാക്കാതെ നോക്കുക പോലീസിന്റെ കടമയാണ്. പ്രതിഷേധക്കാർ അക്രമാസക്തർ ആകാത്തിടത്തോളം അവരെ തടയേണ്ട ആവശ്യമില്ല. അക്രമാസക്തർ ആയാൽ അവരെ അറസ്റ്റ് ചെയ്തു നീക്കുക , കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അതിനു നടപടിയെടുക്കുക ഇതാണ് പോലീസിൽ നിന്നും പ്രതീക്ഷിക്കുന്നത്. എന്നാൽ പോലീസ് എക്കാലത്തും ഭരണപക്ഷത്തിന് സന്തോഷകരമാകും വിധത്തിൽ പ്രതിപക്ഷ സമരത്തെ ചോരയിൽ കുതിർത്തുക ആണ് ചെയ്തിട്ടുള്ളത് .ഏറ്റവും പുതിയതായി കണ്ടത് ഭരണപക്ഷ യുവജന സംഘടനയിലെ പ്രവർത്തകർ പോലീസിന്റെ ജോലി ഏറ്റെടുക്കുന്ന കാഴ്ചയാണ്. അവർ പോലീസിന്റെ പിടിയിലായ പ്രതിപക്ഷ യുവജന പ്രവർത്തകരെ ഹെൽമെറ്റും , ചെടിച്ചട്ടിയും കൊണ്ട് അടിച്ചു വീഴ്‌ത്തുന്ന കാഴ്ച അവിശ്വസനീയതയോടെ ആണ് കേരളം നോക്കികണ്ടത് . അവർ ചെയ്ത ക്രിമിനൽ പ്രവർത്തനത്തിന് കേസ് എടുക്കുന്നതിന് പകരം ജീവൻ രക്ഷാപ്രവർത്തകർ എന്ന് വിശേഷിപ്പിച്ചത് പാർട്ടി പ്രവർത്തകരെ മാത്രമേ സന്തോഷിപ്പിക്കാൻ തരമുള്ളു. നവകേരള സദസ്സ് എന്ന പേര് ആരാണ് ഇട്ടത് എന്നറിയില്ല. എന്തായാലും ആ പേരും, യാത്രക്ക് തിരഞ്ഞെടുത്ത സമയവും ഒട്ടും ശരിയായി എന്ന് തോന്നുന്നില്ല. കേരളം മുമ്പെങ്ങും ഇല്ലാത്ത വിധമുള്ള സാമ്പത്തിക ഞെരുക്കത്തിലൂടെ ആണ് കടന്നു പോകുന്നത്. നിത്യനിതാന ചിലവിനു വരെ പണം കണ്ടെത്താൻ വിഷമിക്കുന്ന ഈ കാലത്ത് എങ്ങനെയാണ് നവകേരള സദസ്സ് നടത്താൻ കഴിയുക. ജനങ്ങളോട് പട്ടിണിയേയും പരിവട്ടത്തെയും കുറിച്ചല്ലാതെ വേറെന്താണ് പറയാനുള്ളത്? അപേക്ഷകൾക്ക് സ്പോട്ടിൽ തീരുമാനം എടുത്തായിരുന്നു ഉമ്മൻ ചാണ്ടി ജനസമ്പർക്ക പരിപാടി അടത്തിയത്. അതിനെ അൽപ്പം പുശ്ചത്തോടെ ആണ്‌ അന്ന് കണ്ടിരുന്നതെങ്കിലും നവകേരള സദസ് അത് മാറ്റിയെടുത്തു. ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ജന മനസുകളിൽ കൂടുതൽ ആഴത്തിൽ പതിപ്പിക്കാൻ മാത്രമേ നവകേരള സദസ്സിനു കഴിഞ്ഞിട്ടുള്ളൂ എന്നതാണ് സത്യം. നാട് നന്നാവണം. സ്വജന പക്ഷപാതം, അഴിമതി ഇതൊന്നും ഉണ്ടാവരുത് . തൊഴിൽ മേഖലകൾ മെച്ചപ്പെടണം , നാട്ടുകാരുടെ കയ്യിൽ നിന്ന് കൂടുതൽ കരം പിരിച്ച് ഖജനാവ് നിറയ്ക്കാതെ , വ്യവസായങ്ങളിൽ നിന്നും, കൃഷിയിൽ നിന്നും തൊഴിലിൽ നിന്നുമൊക്കെ വരുമാനം ഉണ്ടാകുകയും, അങ്ങനെ ഖജനാവ് നിറയുകയും വേണം. ഒരു നല്ല ഭരണത്തിൽ നിന്ന് സാധാരണ ജനം പ്രതീക്ഷിക്കുന്നത് ഇവയൊക്കെയാണ്. എന്നാൽ ഇതൊന്നും അത്ര എളുപ്പം സാധിക്കുന്ന കാര്യമല്ല. അതിനു ആത്മാർത്ഥതയും, അറിവും കൂടി ചേരണം. അക്കാദമികവും പ്രായോഗികവുമായ അറിവുണ്ടാകണം. വൃദ്ധ നേതൃത്തത്തിൽ നിന്നും അധികാരം ചെറുപ്പക്കാരിലേക്ക് കടന്നു വരണം. രോഗികൾ ആയ വൃദ്ധർ അധികാരത്തിൽ കടിച്ചു തൂങ്ങാതെ ജീവിതത്തിന്റെ അവസാന കാലം പ്രകൃതിയുടെ താളവും ലയവും മനസിലാക്കി വിശ്രമ ജീവിതം തിരഞ്ഞെടുക്കണം. ജനാധിപത്യത്തിന്റെ ഏറ്റവും മനോഹാരിത അതിന്റെ പരസ്പര ബഹുമാനമാണ്. ഭരണ പക്ഷം ആണ് ഇതിന് കൂടുതൽ ശ്രദ്ധിക്കേണ്ടത് . കാരണം അവർ ശക്തർ ആണ്. അവരുടെ കയ്യിൽ അധികാരം ഉണ്ട്. ഭരണത്തോട് പ്രതിഷേധം ഉണ്ടാവുക ജനാധിപത്യം നിലനിൽക്കുന്ന നാടുകളിൽ സാധാരണമാണ്. ഭരണം കൂടുതൽ നന്നാക്കാൻ അത് അവസരം നൽകും. അധികാരത്തിൽ ഇരിക്കുന്നവർ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എളിമയുള്ളവർ ആകണം. ഇലക്ഷൻ വരെ ജനത്തെ തൊഴുകയും ഇലക്ഷൻ കഴിഞ്ഞാൽ അവരെ പുച്ഛത്തോടെ കാണുകയും ചെയ്യുന്ന രീതി നമ്മുടെ മോഡൽ ജനാധിപത്യത്തിൽ സാധാരണം ആണ്. കാരണം ജനങ്ങളുടെ മനസിനെ സ്വാധീനിക്കാൻ കഴിയുന്ന കോർപ്പറേറ്റ് ഇലക്ഷൻ തന്ത്രങ്ങൾ ഒരുക്കി അടുത്ത തവണ അധികാരത്തിൽ വരാം എന്നവർക്കറിയാം. പക്ഷെ എക്കാലവും ഇത് നടക്കില്ല എന്ന് ഓരോ രാഷ്ട്രീയ പാർട്ടികളും ഓർക്കുന്നത് നന്ന്. ലോകത്തിന്റെ പല ഭാഗത്തും തിരിച്ചു വരാൻ ആവാത്ത വിധം കാലത്തിന്റെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നത് ഗുണം ചെയ്യും. നേതൃത്തത്തെ തിരുത്തുകയും വിമർശിക്കുകയും ചെയ്യുന്ന അണികൾ ആണ് ഓരോ രാഷ്ട്രീയപ്പാർട്ടിക്കും ഉണ്ടാവേണ്ടത് .അടിമകൾ ആയ അണികൾ ഉള്ള ഏതു പ്രസ്ഥാനം ആയാലും അത് കാലത്തെ സാക്ഷിയാക്കി കടന്നു പോകുക തന്നെ ചെയ്യും.

2023, ഡിസംബർ 13, ബുധനാഴ്‌ച

ഹമാസിന്റെ ക്രൂരത

ഇസ്രയേലും പലസ്റ്റീനും തമ്മിലുള്ള യുദ്ധം അവസാനം ഇല്ലാതെ തുടരുകയാണ്. ലോകത്തിന്റെ പല ഭാഗത്തും റാലികൾ നടക്കുന്നു. എല്ലാവരും ഏതാണ്ട് പലസ്റ്റീന്റെ ഒപ്പം ആണ്. പതിനെണ്ണായിരത്തോളം പലസ്റ്റീനികൾ ആണ് ഡിസംബർ പകുതി ആകുമ്പോൾ മരണപ്പെട്ടിട്ടുള്ളത്. ഇസ്രായേലിന് നൂറിനടുത്ത സൈനികരും, 1200 സിവിലിയന്മാരും, നഷ്ട്ടപെട്ടിട്ടുണ്ട്. ഇരുന്നൂറോളം തടവുകാരിൽ നൂറോളം പേരെ തിരിച്ചു കിട്ടിയിട്ടുമുണ്ട്. അതിശയിപ്പിക്കുന്ന കാര്യം യുദ്ധം തുടങ്ങാൻ ഇസ്രയേലിനെ നിർബന്ധിച്ച സാഹചര്യം ആളുകൾക്ക് പ്രശനം അല്ല എന്നതാണ്. ബന്ദി ആക്കി കൊണ്ടുപോയവരെ വിട്ടുകൊടുത്ത് യുദ്ധം അവസാനിപ്പിക്കാൻ ആരും പറഞ്ഞു കേൾക്കുന്നില്ല. എന്താണ് ഹമാസ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നുമില്ല. ഹമാസിനെ എല്ലാവരും ന്യായീകരിച്ചു. പോരാളികൾ എന്ന് വിളിച്ച് പ്രോത്സാഹിപ്പിച്ചു. അതുകൊണ്ടു തന്നെ ഇസ്രായേൽ തിരിച്ചടിച്ചപ്പോൾ മരണമടഞ്ഞ പതിനായിരങ്ങളുടെ ജീവനും, തകർന്നടിഞ്ഞ പട്ടണങ്ങൾക്കും , വീടുകൾക്കും,സ്വപ്നങ്ങൾക്കും മറുപടിപറയേണ്ടത് ഹമാസിന്റെ ഒപ്പം അവരെ പ്രോത്സാഹിപ്പിച്ച ലോക ജനത തന്നെയാണ്. ഒക്ടോബർ 7 ലേക്കല്ല നോക്കേണ്ടത്, അതിനുമുമ്പുള്ള സംഭവങ്ങളെ മറന്നുകളയരുത് എന്നാണ് ഹമാസ് അനുകൂലികൾ പറയുന്നത്. അതിനു മുമ്പത്തെ സംഭവങ്ങൾ എന്താണെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകും. ഇരുമ്പയുഗം തീരും മുമ്പേ പലസ്റ്റീൻപ്രദേശത്ത് താമസം തുടങ്ങിയവർ ആണ് യഹൂദന്മാർ. അസ്സീറിയക്കാരുടെയും ബാബിലോണിയരുടെയും കൊടിയ പീഡനത്തെ അതിജീവിക്കാൻ യഹൂദർക്കൊഴികെ പലസ്തീൻ പ്രദേശത്തുണ്ടായിരുന്ന മറ്റൊരു ജനതക്കും കഴിഞ്ഞില്ല. ഇസ്ലാം മതം പലസ്തീനിൽ വരുന്നത് AD 7 -ഴാം നൂറ്റാണ്ടോടെയാണ്. അത് വരെ പലസ്തീനിൽ 72 ശതമാനം ക്രിസ്ത്യാനികളും 17 ശതമാനം യഹൂദരും ഉണ്ടായിരുന്നു. ബാക്കി ശമര്യാക്കാരും . ഖലീഫ ഉമ്മർ നയിച്ച ആക്രമണത്തിൽ രാജ്യം മാത്രമല്ല മതവും ഉപേക്ഷിക്കേണ്ടി വന്ന ഒരു ജനത ആയിരുന്നു അന്ന് പലസ്തീനിൽ . യഹൂദർ മതം മാറ്റത്തെ ചെറുത്തപ്പോൾ ക്രിസ്ത്യാനികൾക്കും , ശമര്യക്കാർക്കും അതിന് കഴിഞ്ഞില്ല. പലസ്റ്റീനിൽ അറബികൾ സ്ഥിരതാമസം ആക്കാൻ തുടങ്ങിയ സമയമായിരുന്നു അത്. അവിടം മുതൽ പാലസ്റ്റീന്റെ കഥ മറ്റൊന്നാണ്. ഇസ്രായേൽ രാഷ്ട്രം 1948 ൽ ഔപചാരികമായി പ്രഖ്യാപിക്കുമ്പോൾ പലസ്തീനിൽ യഹൂദരുടെ ജനസംഖ്യ 38 ശതമാനം ആയിരുന്നു. ആ ചെറിയ രാജ്യത്തെ ജീവിക്കാൻ സമ്മതിക്കാതെ അറബ് സഖ്യ രാജ്യങ്ങൾ എത്ര എത്ര യുദ്ധങ്ങൾ ചെയ്തു. ഒരു സ്വതന്ത്ര പലസ്തീൻ ഉണ്ടാക്കി ജീവിക്കാൻ ശ്രമിക്കാതെ ഇസ്രായേൽ എന്ന രാഷ്ട്രത്തെ ഇല്ലാതാക്കാൻ ആദ്യകാലത്ത് PLO ഒളിപ്പോരുമായി രംഗത്ത് വന്നു. അവർ സമാധാനത്തിന്റെ പാത സ്വീകരിച്ചപ്പോൾ ഹമാസ് തീവ്ര നിലപാടുമായി രംഗത്ത് വന്നു. നാലുപാടും ശത്രുക്കൾ വളഞ്ഞിരിക്കുന്നതിനാൽ ഇസ്രായേൽ മതിലുകൾ കെട്ടി സ്വയം രക്ഷിക്കാൻ ശ്രമിച്ചു. ഓരോ പലസ്തീൻകാരെയും സംശയത്തോടെ നോക്കാൻ തുടങ്ങി. അത് പലസ്തീൻകാരനോടുള്ള വിവേചനമായും പീഡനമായും മാറി. ഇസ്രയേലിന്റെ ഭയം ആണ് പലസ്തീൻകാരന്റെ യാതനക്ക് പിന്നിൽ. പരസ്പര വിശ്വാസവും, സഹകരണവും ആണ് അതിനുള്ള മരുന്ന്. ലോകത്തെ ഒരു ശക്തിക്കും തകർക്കാൻ പറ്റാത്തത്ര ശക്തമായ ഒരു രാഷ്ട്രം ആണ് കേരളത്തിന്റെ പകുതി മാത്രം വലിപ്പമുള്ള ഇസ്രായേൽ. അതിനെ തോൽപ്പിക്കാൻ എങ്ങനെ ഹമാസിന് കഴിയും? സ്വന്തം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഹമാസിന് കഴിയുന്നില്ല. ഏതു ഭീകര സംഘടനയും ചെയ്യും വിധം ഭൂമിക്കടിയിൽ അവർ മറഞ്ഞിരിക്കുകയാണ് . ആശുപത്രികളുടെയും സ്‌കൂളുകളുടെയും കീഴെ ഭീകര താവളങ്ങൾ തീർത്ത് ജനത്തെ കുരുതി കൊടുക്കുന്ന ഈ സംഘടനാ വിമർശിക്കപ്പെടേണ്ടതാണ്. നമ്മുടെ മതമോ, രാഷ്ട്രീയമോ അതിന് തടസമാവരുത്. യുദ്ധം അവസാനിപ്പിക്കാൻ ഹമാസ് കീഴടങ്ങുക തന്നെ വേണം. അല്ലെങ്കിൽ ടണലുകളിൽ നിന്ന് പുറത്ത് വന്ന് ധീരമായി യുദ്ധം ചെയ്യണം. പലസ്തീൻ കാരനും ഒരു സ്വപ്നം ഉണ്ട്. ഈ ഭൂമിയിലെ വായു ശ്വസിച്ച് , പ്രകൃതി ആസ്വദിച്ച്, മക്കളും കൊച്ചുമക്കളുമായി അവർക്കും സമാധാനത്തോടെ ഇവിടെ ജീവിക്കണം. അതിന് സമാധാനം സ്ഥാപിക്കപ്പെടണം. ഭീകര സംഘടനകൾ ഇല്ലാതാവുകയും, ജനാധിപത്യ സംവിധാനങ്ങൾ ഉണ്ടാവുകയും വേണം.

2023, ഡിസംബർ 10, ഞായറാഴ്‌ച

ിലിസ്ത്യർ.

പലസ്റ്റീൻ ഇസ്രായേൽ സംഘർഷത്തിന്റെ സമയത്ത് അറിഞ്ഞിരിക്കേണ്ട ഒരു കൂട്ടർ കൂടിയുണ്ട് അവരാണ് ഫിലിസ്ത്യർ. ഇന്നത്തെ പലസ്തീൻ , ഇസ്രായേൽ പ്രദേശങ്ങൾ ആയ ഗാസ, എസ്കേലോൺ, അഷോട് , ഗെത്ത് , എക്രോൺ തുടങ്ങിയ പ്രദേശങ്ങളിൽ ആണ് ഫിലിസ്ത്യർ താമസിച്ചിരുന്നത്.BC പന്ത്രണ്ടാം നൂറ്റാണ്ടിൽ യൂറോപ്പിൽ നിന്ന് കുടിയേറിയ കടൽക്കൊള്ളക്കാർ ആയിരുന്നു ഫിലിസ്ത്യർ. ഫിലിസ്ത്യ എന്ന വാക്കിൽ നിന്നാണ് പലസ്തീൻ എന്ന വാക്ക് തന്നെ രൂപം കൊണ്ടത്. എന്നാൽ ഇന്നത്തെ പലസ്റ്റീൻ കാരും ഈ ഫിലിസ്ത്യരും തമ്മിൽ കാര്യമായ ബന്ധം ഒന്നും തന്നെയില്ല. പരസ്പരം കൃഷി നശിപ്പിക്കുക , ദേവാലയങ്ങൾ തീയിട്ടു നശിപ്പിക്കുക , ആളുകളെ കൊല്ലുക ഇതൊക്കെ ആണ് ഇസ്രയേലും ഫിലിസ്ത്യരും തമ്മിൽ നിത്യേന എന്നവണ്ണം അക്കാലങ്ങളിൽ നടന്നിരുന്നത് . ബൈബിൾ വായിച്ചിട്ടില്ലാത്തവർക്ക് ഈ ഫിലിസ്ത്യരെ അത്ര കണ്ട് പരിചയം ഉണ്ടാവില്ല. എന്നാൽ ഗോലിയാത്തിനെ തോൽപ്പിച്ച ദാവീദിനെ അറിയാത്തവർ ആയി ആരും ഉണ്ടാവില്ല. ഗോലിയാത്ത് ഒരു ഫിലിസ്ത്യൻ ആയിരുന്നു. ദാവീദ് ഇസ്രായേലുകാരനും . അത് പോലെ തന്നെയാണ് സാംസന്റെ കഥയും . ഇസ്രായേലി യോദ്ധാവ് ആയിരുന്നു സാംസൺ. സാംസൺ ഒറ്റയ്ക്ക് തന്നെ അനേകായിരം ഫിലിസ്ത്യരെ കൊന്നൊടുക്കിയിട്ടുണ്ട് . തങ്ങളുടെ ഈ വലിയ ശത്രുവിനെ ഏതു വിധേനയും നിഗ്രഹിക്കാൻ ഫിലിസ്ത്യർ തക്കം പാർത്തു നടന്നു. ദലീല എന്നൊരു ഫിലിസ്റ്റിയ പെൺകുട്ടിയെ അവർ അതിനായി ഉപയോഗിച്ചു .അവളുടെ പ്രണയ കുരുക്കിൽ വീണ് സാംസൺ ഫിലിസ്ത്യരുടെ തടവിലായെങ്കിലും അനേകായിരം ഫിലിസ്ത്യരുടെ ജീവനെടുത്തുകൊണ്ട് സ്വയം മരണം വരിച്ചാണ് സാംസൺ അതിന് പ്രതികാരം ചെയ്തത് . വലിയ ശത്രുക്കൾ ആയിരുന്നെങ്കിലും ദുരന്തങ്ങൾ ഒരുമിച്ചാണ് ഇരു കൂട്ടരും അനുഭവിച്ചത്‌. ആദ്യം അസ്സീറിയാക്കാരുടെ ആക്രമണം. പിന്നെ നെബുക്കത് നാസ്സറുടെയും. ഒരു പാട് ഫിലിസ്ത്യക്കാരും ഇസ്രയേല്യരും കൊല്ലപ്പെട്ടു. ചിലർ അടുത്ത രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ഗണ്യമായ ഒരു ജനതയെ ബാബിലോണിയയിലേക്ക് അടിമകൾ ആയി പിടിച്ച് കൊണ്ട് പോയി. പിന്നീട് പേർഷ്യാക്കാർ ബാബിലോൺ ആക്രമിച്ചപ്പോൾ യഹൂദന്മാർ മോചിപ്പിക്കപ്പെട്ട് ഇസ്രായേലിലേക്ക് മടങ്ങിയെങ്കിലും ഫിലിസ്ത്യർക്ക് ഒരു മടക്കമുണ്ടായില്ല.അവർ ബാബിലോണിയരുമായി ഇടകലർന്നു സ്വന്തം അസ്തിത്വം നഷ്ട്ടപെടുത്തിക്കഴിഞ്ഞിരുന്നു. BC 63 ൽ റോമാക്കാർ ലെവന്ത് പ്രദേശങ്ങൾ ( ഇസ്രായേൽ , ജോർദാൻ, ഫിലിസ്ത്യ തുടങ്ങിയ ദേശങ്ങൾ) ആക്രമിച്ചു . ധാരാളം യഹൂദന്മാർ വീണ്ടും പ്രവാസികൾ ആയി. അവശേഷിച്ച ഫിലിസ്ത്യരും ഒരു ചെറു ജനസമൂഹം ആയി അപ്പോഴും ഉണ്ടായിരുന്ന യഹൂദരും, ശമര്യക്കാരും ഒക്കെ റോമൻ ഭരണത്തിന്റെ കീഴിൽ പലസ്റ്റീനിൽ കഴിയുന്ന നാളുകളിൽ ആണ് യേശുവിന്റെ ജനനം. പിന്നീട് ക്രിസ്തുമതം പ്രചരിച്ചപ്പോൾ നല്ലൊരു വിഭാഗം യഹൂദരും, ഫിലിസ്ത്യക്കാരും, ശമര്യക്കാരും അടങ്ങുന്ന ജനത ക്രിസ്ത്യാനികൾ ആയി മാറി. AD ഏഴാം നൂറ്റാണ്ടിൽ ഖലീഫ ഉമ്മർ ഈ പ്രദേശം ആക്രമിച്ചപ്പോൾ പാലസ്റ്റീനിൽ ആകെ ജനസംഖ്യയിൽ 17 ശതമാനം യഹൂദരും, 11ശതമാനം ശമര്യക്കാരും, 72 ശതമാനം ക്രിസ്ത്യാനികളും ആയിരുന്നു. ഖലീഫ ഉമ്മറിന്റെ കൂടെ ധാരാളം അറബ് മുസ്‌ലിംസ് ഈ പ്രദേശത്ത് എത്തിച്ചേരുകയും സ്ഥിരതാമസം ആക്കുകയും ചെയ്തു. കാലക്രമത്തിൽ നല്ലൊരു ശതമാനം യഹൂദ ക്രിസ്ത്യാനികളും, ശമര്യക്കാരും ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയോ പലായനം ചെയ്യുകയോ ചെയ്തതോടെ പലസ്റ്റീനിലെ ജനസംഖ്യയിൽ ഭൂരിഭാഗം മുസ്‌ലിം ജനവിഭാഗം ആയി മാറി. ഇന്നത്തെ പലസ്റ്റീൻകാരുടെ വേരുകൾ തേടി പോയാൽ നമ്മൾ ചെന്നെത്തുക , യഹൂദരിലും, മണ്മറഞ്ഞു പോയ ഫിലിസ്റ്റിയരിലും , ശമര്യക്കാരിലും, അറബികളിലും ഒക്കെയാണ്.

2023, ഡിസംബർ 6, ബുധനാഴ്‌ച

അറബികൾ

ആരാണ് അറബികൾ എന്നത് പലർക്കും നിശ്ചയം ഇല്ലാത്ത കാര്യം ആണ് . മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ താമസിക്കുന്ന മുസ്ലീങ്ങൾ ആണ് അറബികൾ എന്നാണ് പൊതുവെ ഉള്ള ധാരണ. ഇസ്ലാം മത വിശ്വാസികളിൽ നിലനിൽക്കുന്ന ഒരു ധാരണ ഇസഹാക്കിന്റെ പുത്രനായ ഇസ്മായേലിന്റെ സന്തതി പരമ്പരകൾ ആണ് അറബികൾ എന്നാണ് . യഹൂദരും അറബികളും രണ്ടു വംശങ്ങൾ ആണെന്നാണ് വിശ്വാസം. എന്നാൽ ഇതിൽ വസ്തുതാ പരമായ പല പ്രശ്നങ്ങളും ഉണ്ട്. അറബി എന്നത് കേവലം ഒരു സമൂഹം അല്ല. അത് ഒരു വംശം ആണ്. ഇസഹാക്കിന്റെ പുത്രൻ ഇസ്മായേൽ ആണ് അറബികളുടെ പിതാവ് എന്ന് വന്നാൽ ഇസ്മായേലിന്റെ പിതാവ് അനറബിയും, പുത്രൻ അറബിയും ആയി മാറുന്ന ഒരു വിചിത്ര പ്രതിഭാസം ഉടലെടുക്കും. എന്നാൽ ക്രോമോസോം പഠനങ്ങൾ കാണിക്കുന്നത് അറബികളും യഹൂദന്മാരും സഹോദരന്മാർ ആണെന്നാണ്. അവരുടെ Y ക്രോമോസോമുകൾ തമ്മിൽ നല്ല സാമ്യതയാണുള്ളത്. അതായത് അറബി എന്ന വംശത്തിന്റെ വിത്ത് യഹൂദരിലും ഉണ്ട്. അപ്പോൾ യഹൂദനും അറബി ആണ്. ഇസഹാക്ക് അറബി ആണെങ്കിൽ അബ്രഹാമും അദ്ദേഹത്തിന്റെ പ്രപിതാമഹൻ നോഹയും അറബി ആയിരിക്കും. നോഹയും കുടുംബവും ആണ് പ്രളയത്തിന് ശേഷം ഭൂമിയിൽ അവശേഷിച്ച മനുഷ്യർ. നോഹക്ക് മൂന്ന് മക്കൾ . ശേം, ഹാം , ജഫേത് എന്നിവരാണ് അവർ. ഇതിൽ ശേമിന്റെ പരമ്പരയിൽ വരുന്നതാണ് ക്രിസ്ത്യാനികളുടെയും, മുസ്ലീങ്ങളുടെയും, യഹൂദരുടെയും പിതാവായ അബ്രഹാം . പ്രളയത്തിന് ശേഷം നോഹയും കുടുംബവും പിന്നെ നോഹ രക്ഷിച്ച ജീവജാലങ്ങളും ഒഴികെ ബാക്കി എല്ലാ ജീവികളും നശിച്ചു പോയെങ്കിൽ നോഹയുടെ സന്തതികൾ ആയിരിക്കും ഇന്ന് ഭൂമിയിൽ ഉള്ളവർ എല്ലാം. അങ്ങനെയെങ്കിൽ നിങ്ങളും ഞാനുമെല്ലാം നോഹയുടെ മക്കൾ. നമ്മൾ എല്ലാം അറബികൾ. അങ്ങനെയല്ലേ വരുക? ദ്രാവിഡനും ആര്യനും ഒന്നുമില്ല. അറബികൾ മാത്രം. മത ഗ്രന്ഥങ്ങളിലൂടെ ചരിത്രം തിരയാനിറങ്ങി പുറപ്പെട്ടാൽ നമ്മൾ ചെന്നെത്തുന്നത് ഇത്തരം കണ്ടെത്തലുകളിൽ ആണ്. ഇന്ന് നമുക്ക് ലഭിച്ച അറിവുകളുടെ വെളിച്ചത്തിൽ ആഫ്രിക്കയിൽ ആണ് ആദിമ മനുഷ്യർ രൂപം കൊണ്ടത് എന്ന നിഗമനത്തിൽ ആണ് എത്തിച്ചേർന്നിട്ടുള്ളത് . 1,25,000 വര്ഷത്തിനും 60,000 വർഷത്തിനും ഇടയിൽ ആഫ്രിക്കയിൽ നിന്ന് പോന്ന ആദിമ വർഗക്കാരിൽ ചിലർ തൊട്ടടുത്ത പ്രദേശമായ അറേബ്യൻ മണലാരണ്യങ്ങളിൽ താമസമാക്കി. മറ്റു ചിലർ തെക്കേ ഏഷ്യയിലേക്കും, ഓസ്‌ട്രേലിയ , യൂറോപ്പ് , അമേരിക്ക എന്നീ പ്രദേശങ്ങളിലും ഒക്കെ ആയി കുടിയേറി പാർത്തു. ഇതിൽ അറേബ്യൻ പ്രദേശത്ത് എത്തി ചേർന്ന ആദിമ വർഗക്കാരുടെ സന്തതി പരമ്പരകൾ ആണ് അറബികൾ എന്നറിയപ്പെടുന്നത്. കാട്ടറബികൾ എന്നറിയപ്പെടുന്ന നൊമാഡുകളായ ബുഡുവിൻ ഗോത്ര വർഗ്ഗങ്ങളും ഇതിൽ പെടുന്നു. അറബികൾ പല ഗോത്രങ്ങൾ ആയി കാലക്രമത്തിൽ പിരിഞ്ഞിട്ടുണ്ട്. അതിൽ ഒരു ഗോത്രം ആണ് യഹൂദാ ഗോത്രം. മറ്റൊന്ന് ഖുറേഷി ഗോത്രം. ഇനിയും അനേകം ഗോത്രങ്ങൾ ഉണ്ട്. എണ്ണിയാൽ ഒടുങ്ങാത്തത്ര ദൈവങ്ങളെ ആരാധിച്ചു പോന്നിരുന്ന അനേകം അറബി ഗോത്ര സമൂഹങ്ങളുടെ പിന്മുറക്കാർ മിഡിൽ ഈസ്റ്റിലും, നോർത്ത് ആഫ്രിക്കയിലും ഒക്കെയായി ജീവിച്ചു പോരുന്നുണ്ട്. ക്രിസ്തുവിന് ശേഷം യഹൂദരിൽ നല്ലൊരു വിഭാഗം ക്രിസ്ത്യാനികൾ ആയി മാറി. യഹൂദർ മാത്രമല്ല ഇതര അറബി ഗോത്രങ്ങളിലെ ആളുകളും പുതുതായി രൂപം കൊണ്ട് ലോകം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുന്ന ക്രിസ്തുമതത്തിൽ ചേർന്നു . അങ്ങനെ അറബി യഹൂദരെ കൂടാതെ അറബി ക്രിസ്ത്യാനികളും ഉണ്ടായി. അവർ അറേബിയയിൽ വലിയ ഒരു ക്രിസ്ത്യൻ സമൂഹമായി വളരുകയും രാഷ്ട്രങ്ങൾ കെട്ടിപ്പെടുക്കുകയും ചെയ്തു. ലെബനൻ , ജോർദാൻ, സിറിയ, പാലസ്റ്റീൻ , ഇറാക്ക് , ഈജിപ്ത് മുതലായ രാജ്യങ്ങളിൽ എല്ലാം ഇസ്ലാം മതംപ്രചരിക്കുന്നതു വരെ പ്രധാന മതം ക്രിസ്തുമതം ആയിരുന്നു. എങ്കിലും ബഹു ദൈവ ആരാധന നിലവിലുണ്ടായിരുന്ന പല ഗോത്രങ്ങളും അതോടൊപ്പം തന്നെ ഉണ്ടായിരുന്നു. അത്തരത്തിൽ ഒരു ഗോത്രം ആയിരുന്നു ഖുറേഷി ഗോത്രം. മുഹമ്മദ് നബി ഈ ഗോത്രത്തിൽ ആണ് പിറന്നത്. AD ആറാം നൂറ്റാണ്ടിൽ അറേബിയയിൽ ഇസ്‌ലാം മതം സ്ഥാപിക്കപ്പെടുന്നതോടെ യഹൂദ, ക്രിസ്ത്യൻ അറബികളിൽ നല്ലൊരു പങ്കും ഇസ്ലാം മതവിശ്വാസികൾ ആയി മാറി. ഇന്ന് ഇസ്‌ലാം എന്നതിന്റെ പര്യായ പദം പോലെ ആയി തീർന്നിരിക്കുന്നു അറബി എന്ന വാക്ക് .

2023, നവംബർ 17, വെള്ളിയാഴ്‌ച

ക്രിസംഘി

ക്രിസംഘി വളരെ പെട്ടെന്ന് നമ്മുടെ സമൂഹത്തിൽ ഉരുത്തിരിഞ്ഞു വന്ന വാക്കുകളിൽ ഒന്നാണ് ക്രിസംഘി . ഈ വാക്ക് ആദ്യമായി കേൾക്കുന്നത് ഒരു കത്തോലിക്കാ പുരോഹിതൻ ഇടയ ജനങ്ങളോട് മതപരമായ കാര്യങ്ങളിൽ എടുക്കുന്ന തീവ്ര നിലപാടുകൾ കാരണം മറ്റുള്ളവർ ഇപ്പോൾ നമ്മളെ ക്രിസംഘികൾ എന്നാണ് വിളിക്കുന്നത് . ആ വിളി ഒഴിവാക്കണം . എല്ലാവരും കരുതലോടെ പ്രവർത്തിക്കണം എന്നൊക്കെ പറയുന്ന ഒരു വീഡിയോ കണ്ടപ്പോൾ ആണ്. അത് പോലെ തന്നെ പെട്ടെന്ന് ഉണ്ടായ ചില വാക്കുകൾ ആണ് . കൊങ്ങി , കമ്മി, സുഡാപ്പി ,മുതലായവ. സംഘി നേരത്തെ ഉണ്ടായിരുന്നതാണ് . എമുക്കൾ എന്ന് പറയുന്ന ഒരു വിഭാഗവും നിലവിൽ ഉണ്ട്. ഇസ്ലാം മതം വിട്ട അവിശ്വാസികൾ ആണ് എമുക്കൾ . ഇത് കൂടാതെ മുസംഘി എന്ന ഒരു പുതിയ കൂട്ടരും രൂപം കൊണ്ട് വരുന്നു. മുസംഘികൾ ക്രിസന്ഘികളെ പോലെ തന്നെയാണ് . മുസ്‌ലിം മതത്തിലെ വിശ്വാസികൾ ആയ കൂട്ടരാണ് . പക്ഷെ ഇവർ ഇസ്ലാം മതത്തിലെ മാമൂലുകൾക്ക് എതിരാണ്. ഒരു സംഘി ലൈൻ. കേരളീയ സമൂഹം പൊതുവെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളിൽ നിന്നും വ്യത്യസ്തമായി നിലകൊള്ളുന്നവർ ആണ് . അതിന്റെ ഒരു ബഹുമാനം സംസ്ഥാനം വിട്ട് യാത്ര നടത്തുമ്പോൾ നമുക്ക് കിട്ടാറുമുണ്ട് .ഉയർന്ന വിദ്യാഭ്യാസവും മതപരമായ കാര്യങ്ങളിൽ നമ്മൾ വച്ച് പുലർത്തുന്ന സഹവർത്തിത്തവും ഒക്കെ ആണ് അതിനു കാരണം. എന്നാൽ ഇന്ന് കാര്യങ്ങൾ വ്യത്യസ്തമായി മാറിയിട്ടുണ്ട്. സോഷ്യൽ മീഡിയ ശക്തമായതും , രാഷ്ട്രീയക്കാരുടെ ഇടപെടലുകളും ഒക്കെ ആണ് ഈ ധ്രൂവീകരണത്തിന് പിന്നിൽ. ഹിന്ദു ഇസ്‌ലാം പ്രശ്നങ്ങൾ സ്വാതന്ത്ര്യത്തിന് മുമ്പേ ഉണ്ടായിരുന്നതാണ്. വിഭജനം അത് ആളിക്കത്തിച്ചു . പക്ഷെ നമ്മുടെ നാട്ടിൽ സമാധാനം നിലനിന്നു. കാരണം പുറത്ത് നടക്കുന്നത് നമ്മൾ ആരും അറിഞ്ഞില്ല . അറിയാത്തകാര്യങ്ങൾ പറഞ്ഞു കുത്തി തിരിപ്പിക്കാൻ അന്നത്തെ രാഷ്ട്രീയക്കാരും ശ്രമിച്ചില്ല. എന്നാൽ ക്രിസ്ത്യാനികളും മുസ്ലീങ്ങളും വളരെ സൗഹാർദ്ദത്തിൽ ആണ് ഇവിടെ കഴിഞ്ഞിരുന്നത്. അവർ തമ്മിൽ ഒരു സംഘട്ടനവും നടന്നതായി പറഞ്ഞു കേട്ടിട്ട് പോലും ഇല്ല. പഴയ കുരിശുയുദ്ധത്തിന്റെ വൈര്യം ഒന്നും ഇവിടെ ഇല്ലായിരുന്നു. കാരണം ബഹു ഭൂരിപക്ഷത്തിനും അതെന്താണെന്നു പോലും അറിയില്ല. എന്നാൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിൽ നിരന്തരം സംഘർഷത്തിൽ ആയിരുന്നു. ആ സംഘർഷത്തിലെ ഒരേടാണ് ക്രിസ്ത്യൻ ദേവാലയം ആയിരുന്ന തുർക്കിയിലെ ഹഗ്ഗിയ സോഫിയ മ്യൂസിയം അവിടുത്തെ സർക്കാർ മുസ്‌ലിം ദേവാലയം ആക്കി മാറ്റുന്നത്. സാധാരണ ഗതിയിൽ നമ്മളെ അത് ബാധിക്കേണ്ട കാര്യം ഇല്ല. തുർക്കിയിലെ മ്യൂസിയം അവിടുത്തെ സർക്കാരിന് ഇഷ്ടമുള്ളതു പോലെ ചെയ്യട്ടെ . അതിനെതിരെ അവിടുത്തെ ക്രിസ്ത്യാനികൾ പ്രതിഷേധിക്കട്ടെ . അങ്ങനെ കരുതിയാൽ മതി. എന്നാൽ ഒരു മുസ്‌ലിം രാഷ്ട്രീയ നേതാവ് അദ്ദേഹത്തിന്റെ പാർട്ടി പത്രത്തിൽ ഹഗ്ഗിയ മ്യൂസിയം മോസ്‌ക്ക് ആക്കി മാറ്റിയതിനെ അനുകൂലിച്ച് ലേഖനം എഴുതി. തുർക്കി സർക്കാരിനെ അങ്ങേയറ്റം അഭിനന്ദിക്കുകയും ചെയ്തു. ഇത് കേരളത്തിലെ ക്രിസ്ത്യൻ വിശ്വാസികളെ വിഷമിപ്പിച്ചു. ജോസഫ് സാറിന്റെ കൈ വെട്ടി ക്രിസ്ത്യാനികളെ ഒരേ സമയം അമ്പരപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്തതിന്റെ കൂടെയാണിത്. അങ്ങനെ മുസ്‌ലിം സമൂഹത്തിൽ കേരളത്തിലെ ക്രിസ്ത്യാനികൾക്കുണ്ടായിരുന്ന വിശ്വാസം തകർന്നു. ഈ അന്തരീക്ഷത്തെ രാഷ്ട്രീയ പാർട്ടികൾ എല്ലാവരും നന്നായി മുതലെടുത്തു . ക്രിസ്ത്യാനികളെ കൂടെ നിർത്താനും, മുസ്ലീങ്ങളെ കൂടെ നിർത്താനും, രണ്ടു പേരെയും കൂടെ നിർത്താനും ഒക്കെ വലിയ പ്രവർത്തനങ്ങൾ നടന്നു. ക്രിസന്ഘികളുടെ ജനനം ഈ സാഹചര്യത്തിൽ ആണ് ഉണ്ടായത്. ഏറ്റവും ഒടുവിൽ പലസ്തീന്റെ പേരിൽ ഇവിടെ വെറുപ്പ് വളർത്തുകയാണ്. ഇസ്ലാമിന്റെ ചോര കണ്ടു രസിക്കുന്ന കഴുതപ്പുലികൾ ആണ് ക്രിസ്ത്യാനികൾ എന്നാണു ഒരു രാഷ്ട്രീയ പാർട്ടിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. പലസ്തീൻ വിഷയത്തിൽ നമ്മുടെ രാജ്യം ഒരു തീരുമാനം എടുത്തിട്ടുണ്ട്. അത് ഹമാസിന് എതിരും, പലസ്തീനികൾക്ക് അനുകൂലവും ആണ്. പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ അംഗീകരിക്കുന്നതുമാണത് . പലസ്തീനിൽ മുസ്ലീങ്ങൾ അല്ല അക്രമത്തിന് ഇരയാകുന്നത് . അറബികൾ ആണ് . ആ അറബികളിൽ 2,14,000 യഹൂദന്മാരും , 50,000 ക്രിസ്ത്യാനികളും ഉണ്ട്. ബോംബ് വന്ന് വീഴുന്നത് എല്ലാവരുടെയും മീതെ ആണ്. കൊല്ലപ്പെടുന്നതും, അനാഥർ ആക്കപെടുന്നതും ഇവരൊക്കെ തന്നെയാണ്.. ഇതാണ് പലസ്റ്റീന്റെ അവസ്ഥ. അപ്പോൾ പിന്നെ എന്തിനാണ് മുസ്ലീങ്ങൾ മാത്രമായി പ്രതിഷേധിക്കുന്നത്? ഇസ്രയേലിന്റെ കടന്നു കയറ്റങ്ങൾ , മനുഷ്യാവകാശ നിഷേധങ്ങൾ ഒക്കെ ലോകത്തിന് പരിഹരിക്കേണ്ട പ്രശ്നങ്ങൾ ആണ്. അതിന് പലസ്തീനികൾക്ക് നമ്മൾ പിന്തുണ കൊടുക്കേണ്ടതാണ്. അതിനോടൊപ്പം തന്നെ ഹമാസ് എന്ന സംഘടന നടത്തിയ ഒക്ടോബർ 7 ലെ നരനായാട്ട് നമുക്ക് എങ്ങനെ ന്യായീകരിക്കാൻ പറ്റും? PLO യെ പോലുള്ള ഒരു സംഘടന അല്ല ഹമാസ്. ഇസ്രായേലിൽ ഒളിച്ചു കടന്ന് കുട്ടികളെയും സ്ത്രീകളെയും കൊലപ്പെടുത്തി ഇരുന്നൂറിൽ അധികം ആളുകളെ തട്ടിക്കൊണ്ട് പോയ പ്രവർത്തനത്തെ എങ്ങനെ ആണ് ലോകത്തിന് ഭീകരപ്രവർത്തനം അല്ല എന്ന് പറയാൻ പറ്റുക? അതിന്റെ പേരിൽ ഇസ്രായേൽ കൊന്നൊടുക്കിയ പതിനായിരങ്ങളുടെ ജീവന് ആരാണ് സമാധാനം പറയുക? തട്ടിക്കൊണ്ട് പോയ ബന്ദികളെ വിട്ടുകൊടുത്തു യുദ്ധം അവസാനിപ്പിക്കാൻ അവർ തയ്യാറുമല്ല. ലോകത്തിന്റെ മുമ്പിൽ പരിഹരിക്കപ്പെടേണ്ട ഒരു പ്രശനം ആണിത്. ഈ കേരളത്തിൽ കിടന്ന് നമ്മൾ മതം തിരിഞ്ഞും രാഷ്ട്രീയം തിരിഞ്ഞും തമ്മിൽ തല്ലിയത് കൊണ്ട് നമ്മുടെ സാമുദായിക അന്തരീക്ഷം മോശമാക്കാം എന്നല്ലാതെ മറ്റെന്തു ഗുണമാണുള്ളത്? അത് കൊണ്ട് രാഷ്ട്രീയക്കാരെ, മുട്ടനാടുകളുടെ ചോര കുടിക്കുന്ന തന്ത്രം അവസാനിപ്പിച്ച് സ്വന്തം രാജ്യത്തിന്റെ, സംസ്ഥാനത്തിന്റെ വികസനത്തിന് ഒന്ന് ചേർന്ന് പ്രവർത്തിക്കുക. ഒരു ജനത ആയി നമുക്ക് ഏറെ ദൂരം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്.

2023, നവംബർ 4, ശനിയാഴ്‌ച

നഗോർണോ കൊറോബ

നഗോർണോ കൊറോബ മറ്റൊരു പാലസ്റ്റീൻ ആണ് .പാലസ്റ്റീനിൽ നിന്ന് 29 മണിക്കൂർ കാറിൽ സഞ്ചരിച്ചാൽ എത്തിച്ചേരാവുന്നത്ര അടുത്താണ് ഈ പ്രദേശം. പഴയ സോവിയറ്റ് രാജ്യമായ അസർബൈജാന്റെ അതിർത്തിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന 4403 ചതുരശ്ര കിലോമീറ്റർ വിസ്താരമുള്ള ഈ പ്രദേശത്ത് വസിക്കുന്നത് അർമേനിയൻ ക്രിസ്ത്യാനികൾ ആണ്. സോവിയറ്റ് ഭരണകാലത്ത് അർമേനിയയിൽ നിന്ന് അടർത്തിയെടുത്ത് അസിർബൈജാന്റെ കൂടെ ചേർത്തതാണ് ഈ പ്രദേശം. അർമേനിയ ഒരു ക്രിസ്ത്യൻ രാഷ്ട്രവും അസിർബൈജാൻ ഒരു മുസ്‌ലിം രാഷ്ട്രവും ആണ്. അസിർബൈജാന്റെ അതിർത്തിക്കുള്ളിൽ ആണ് നഗോർണോ എങ്കിലും , അവിടുത്തെ ജനങ്ങളും ഭരണകൂടവും അർമേനിയയോട് കൂറ് പുലർത്തുന്നവർ ആണ്. അസിർബൈജാന് ആ പ്രദേശത്ത് കാര്യമായ സ്വാധീനം ഇല്ല. ഇതിന്റെ പേരിൽ അർമേനിയയും അസിർബൈജാനും ഒരുപാട് യുദ്ധങ്ങൾ ചെയ്തിട്ടുണ്ട്. സൈനികരും ജനങ്ങളും ഉൾപ്പെടെ ഏതാണ്ട് 30,000 ആളുകളോളം ഇതിനകം മരണമടഞ്ഞു കഴിഞ്ഞു. അവസാന യുദ്ധം അരങ്ങേറിയത്‌ 2023 സെപ്റ്റംബർ 19നാണ് . ടാങ്കുകളും, പടക്കോപ്പുകളും ഒക്കെയായി അസിർബൈജാൻ പട്ടാളം നഗോർണോയിൽ ഇരച്ചു കയറി. ഒരു ലക്ഷത്തി ഇരുപതിനായിരം ജനങ്ങൾ മാത്രമുള്ള ഈ പ്രദേശത്ത് അരങ്ങേറിയ നരനായാട്ടിൽ 200 ഓളം ആളുകൾ ആണ് മരിച്ചത്. ഒരു ലക്ഷത്തോളം ആളുകൾ വീടും നാടും ഉപേക്ഷിച്ച് കുട്ടികളെയും വൃദ്ധരെയും ഒക്കെ കൂട്ടി അർമേനിയയിലേക്ക് പലായനം ചെയ്തു. ശേഷിക്കുന്ന ആളുകളെ അസിർബൈജാൻ പട്ടാളം വളഞ്ഞിരിക്കുക ആണ്‌ . വെള്ളവും, വൈദുതിയും, ഇന്ധനവും, മരുന്നുകളും ഒക്കെ തടയുന്നതിനായി നഗോർണ്ണോക്ക് ചുറ്റും ഉപരോധം തീർത്തിരിക്കുക ആണവർ. AD നാലാം നൂറ്റാണ്ടു മുതൽ തനത് സംസ്ക്കാരവും, മതവിശ്വാസവും പിന്തുടർന്നുവന്ന ഒരു ജനതയെ ആ നാട്ടിൽ നിന്നും പൂർണമായും തുടച്ചു നീക്കുക ആണ് ഈ സൈനീക നീക്കത്തിലൂടെ അസിർബൈജാൻ. നഗോർണോയിലെ ഈ കൂട്ട കുരുതി നമ്മൾ ആരും അറിഞ്ഞില്ല. പത്രങ്ങളും മറ്റു മാധ്യമങ്ങളും അങ്ങനെ ഒരു സംഭവമേ ഉള്ളതായി റിപ്പോർട്ട് ചെയ്തില്ല. ലോകം മുഴുവൻ പാലസ്റ്റീൻ ജനതയോട് ഐക്യപ്പെടുമ്പോഴും നഗോർണോയിലെ പീഡിത ക്രൈസ്തവരെ ആരും കണ്ടതായി ഭാവിച്ചില്ല. അതിന് ഒറ്റ കാരണമേ ഉള്ളൂ. അർമേനിയൻ ക്രൈസ്തവർക്ക് ലോക രാജ്യങ്ങളിലെ രാഷ്ട്രീയത്തിൽ ഒരു സ്വാധീനവും ചെലുത്താൻ കഴിയില്ല എന്നത് തന്നെ. ഹമാസും ഇസ്രയേലും തമ്മിലുള്ള സംഘട്ടനത്തെ മുസ്ലീങ്ങളെ നശിപ്പിക്കാനുള്ള ജൂത അജണ്ട ആയാണ് മുസ്ലിം രാജ്യങ്ങൾ പൊതുവെ നോക്കി കാണുന്നത്. അത് കൊണ്ടാണ് മുസ്ലിം രാജ്യങ്ങളോട് ഇസ്രയേലിനെതിരെ അണി നിരക്കാൻ ആഹ്വാനം ചെയ്യുന്നത്. എന്നാൽ നഗോർണോയിലെ നിസ്സഹായരായ ക്രൈസ്തവരെ പീഡിപ്പിക്കുന്നത് അസിർബൈജാനിലെ ഇസ്‌ലാം ഭരണകൂടം ആണ്‌ . അസിർബൈജാന് ആയുധം നൽകി കൂടെ നിക്കുന്ന സുഹൃത്ത് ആരാണെന്നറിഞ്ഞാൽ നമ്മൾ ഞെട്ടും. അത് മറ്റാരുമല്ല ഇസ്രായേൽ ആണ്. ഒരിടത്ത് യഹൂദൻ ഇസ്ലാമിന്റെ ശത്രുവായി പരിഗണിക്കപ്പെടുമ്പോൾ മറ്റൊരിടത്ത് ഇസ്ലാമിന്റെ ഉറ്റ മിത്രവും ആകുന്ന അതിശയിപ്പിക്കുന്ന കാഴ്ച. ഇസ്രായേൽ അസിർബൈജാന്റെ കൂടെയെങ്കിൽ ഇറാൻ ആരുടെ കൂടെയായാണ്? ഉറപ്പായും അർമേനിയയുടെ കൂടെത്തന്നെ. വിചിത്രമായ ഈ ബന്ധങ്ങളിൽ നിഴലിക്കുന്നത് ആയുധകച്ചവടത്തിന്റെ രാഷ്ട്രീയം ആണ്‌ . അതിന് ഇര ആകുന്നതോ സാധാരണ ജനങ്ങളും. ഇത് തിരിച്ചറിയുന്നതിൽ ജനങ്ങൾ പരാചയപെടുന്നു എന്നിടത്താണ് കച്ചവടക്കാരുടെ വിജയം. പലസ്തീനിലെ ഉൾപ്പെടെ ലോകത്ത് നിസ്സഹായാർ ആയ ജനതയുടെ മേൽ അധികാരത്തിന്റെ തേർവാഴ്ച നടത്തുന്നവർക്കെതിരെ പ്രതികരിക്കേണ്ട ഉത്തരവാദിത്തം എല്ലാ ജനങ്ങളുടേതും ആണ്. അതിന് ജാതി തിരിഞ്ഞും , രാഷ്ട്രീയം നോക്കിയും, പ്രതികരിക്കുന്നതും, പ്രതികരിക്കാൻ ആഹ്വാനം നൽകുന്നതും ലോകത്തിന്റെ തന്നെ നില നിൽപ്പ് അപകടത്തിൽ ആക്കുന്ന പ്രവണത ആണ്.

2023, ഒക്‌ടോബർ 22, ഞായറാഴ്‌ച

പലസ്തീൻ

പലസ്തീൻ ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷം എന്നും വേദനയുടേതാണ്. എല്ലാ യുദ്ധത്തിലും ചോര മണക്കുമെങ്കിലും ഇവിടെ അതിൽ വൈകാരികത കൂടി കലരുന്നു. ഈ സംഘർഷങ്ങളെ ഇസ്‌ലാം - ജൂത യുദ്ധമായി നോക്കി കാണാനാണ് പൊതുവെ ശ്രമിക്കുന്നത്. എന്നാൽ ഇത് ഒരു മതപരമായ പ്രശനം അല്ലേ അല്ല. തദ്ദേശവാസികളും കടന്നു കയറ്റക്കാരും തമ്മിലുള്ള സംഘർഷം ആണ്. ഇതിൽ ആരാണ് കടന്നു കയറിയത് , ആരാണ് തദ്ദേശവാസികൾ എന്നതിൽ മാത്രമാണ് തർക്കമുള്ളത്‌ . എല്ലാവരും വിചാരിക്കുന്നത് രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിലും ചിതറി പോയ യഹൂദരെ ഒരു പുതിയ രാഷ്ട്രം ഉണ്ടാക്കി അധിവസിപ്പിക്കുക ആണ് ഉണ്ടായത് എന്നാണ് . എന്നാൽ അങ്ങനെ അല്ല. ഗണ്യമായ ഒരു ജൂത സമൂഹം ആ നാട്ടിൽ ഉണ്ടായിരുന്നു എന്നതാണ് സത്യം. യേശുവിനെ ക്രൂശിച്ച കയ്യഫാസും, ഹെരോദാവും ഒക്കെ നയിച്ചിരുന്ന ഒരു വലിയ യഹൂദ കൂട്ടായ്മ അവിടെ ഉണ്ടായിരുന്നു. അധികാരം ഇല്ലാതെ, സാധാജനക്കൂട്ടമായി . ഇന്നത്തെ പലസ്തീൻ , ഇസ്രായേൽ , ജോർദാൻ, ലെബനൻ ഒക്കെ ഉൾക്കൊള്ളുന്ന പഴയ പലസ്‌തീനിൽ ഒരു ഇസ്രായേൽ രാജ്യം സ്ഥാപിതമായിരുന്നു എന്ന് ബൈബിൾ പറയുന്നുണ്ട്. BC 1035 ൽ ശൗൽ രാജാവ് ഇസ്രായേൽ എന്ന രാജ്യം ഭരിച്ചിരുന്നതായും, തുടർന്ന് ദാവീദ്, ശലോമോൻ തുടങ്ങിയവരുടെ നേതൃത്തത്തിൽ രാജ്യം സുസ്ഥിരമായിരുന്നതായും പറയപ്പെടുന്നു. ഇസ്രായേൽ , ജൂദ എന്നീ രണ്ടു രാജ്യങ്ങൾ ആയി അത് പകുക്കപ്പെടുകയും തുടർന്ന് അസിറിയ ക്കാരുടെയും , ബാബിലോണിയരുടെയും ആക്രമണത്തിൽ രാജ്യം തകരുകയും , ധാരാളം യഹൂദൻ മാർ പാലസ്റ്റീൻ വിട്ട് പലായനം ചെയ്യാൻ ഇടയായതായും പറയുന്നു. ശലോമോൻ യഹോവക്ക് പണിത പ്രാർത്ഥനാ ഗോപുരം എന്ന ജൂത വൈകാരികത ഈ യുദ്ധത്തിൽ തകർക്കപ്പെട്ടു. തുടർന്ന് പേർഷ്യൻ രാജാവ് ഈ സ്ഥലം ആക്രമിക്കുകയും ചിതറി പോയ യഹൂദൻമാർക്ക് മടങ്ങി വരാൻ അവസരം ഉണ്ടാക്കുകയും ചെയ്തു. വീണ്ടും ഒരിക്കൽ കൂടി അവർ യഹോവക്ക് പ്രാർത്ഥനാ ഗോപുരം തീർത്തു. എന്നാൽ ഈ ഗോപുരവും BC 1 ,2 നൂറ്റാണ്ടുകളിൽ നടന്ന റോമൻ ആക്രമണത്തിൽ തകർക്കപ്പെട്ടു. യഹൂദ ജനതയിൽ ഒരു നല്ല ശതമാനം വീണ്ടും പലായനം ചെയ്യാൻ നിർബന്ധിതരായി . ഇങ്ങനെ പലായനം ചെയ്ത ജനത യൂറോപ്പ് , ഏഷ്യ, ആഫ്രിക്ക തുടങ്ങി എല്ലാ ഭൂഖണ്ഡങ്ങളിലും എത്തപ്പെട്ടു. നമ്മുടെ നാട്ടിൽ എത്തിയവർ കൊടുങ്ങല്ലൂരും, മട്ടാഞ്ചേരിയിലും ഒക്കെ ആയി ജീവിച്ചുകൊണ്ടിരിക്കുമ്പോഴും , ഇസ്രായേലിലേക്ക് മടങ്ങി പോകുവാനും യഹോവയുടെ പ്രാർത്ഥനാ ഗോപുരം വീണ്ടും പണിതുയർത്തുവാനും സ്വപ്നം കണ്ടാണ് ഉറങ്ങിയിരുന്നത് . അവരുടെ വിവാഹ ആചാരങ്ങളിൽ പോലും തകർക്കപ്പെട്ട വിശുദ്ധ ഗോപുരത്തെ ഓർമിക്കുകയും അത് പുനർ സ്രഷ്ട്ടിക്കുമെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു. ലോകത്തെവിടെയെങ്കിലും ഇത്രയും വിശ്വാസ തീവ്രത ഉള്ള ഒരു ജനത ഉണ്ടോ എന്ന് സംശയം ആണ്. പലസ്തീനിൽ ആകട്ടെ, അവശേഷിച്ചിരുന്ന ജൂതന്മാരും, അറബികളും ഒക്കെ ഉൾക്കൊള്ളുന്ന ഒരു ജനത പല രാജ ഭരണങ്ങളുടെ കീഴിൽ ജീവിച്ചു പോന്നു . പിന്നീട് ഈ സ്ഥലം ഓട്ടോമൻ എംപയറുടെ കീഴിലും തുടർന്ന് ബ്രിട്ടീഷ് നിയന്ത്രണത്തിലും വന്നു ചേർന്നു. ലോകത്തിന്റെ പല ഭാഗത്തും യഹൂദന്മാർ അവരുടെ ബുദ്ധിയുടെയും , കഴിവിന്റെയും മികവിൽ തങ്ങളുടേതായ സ്വാധീന വലയങ്ങൾ തീർത്തിരുന്നു. അങ്ങനെ യഹൂദന്മാർക്ക് ഒരു രാജ്യം വേണം എന്ന ചിന്ത യൂറോപ്പിൽ സജീവമായിത്തീർന്നു. ഹിറ്റ്ലറുടെ ജൂത വേട്ട ,ആ ജനതയെ പ്രതി ലോകത്തിന്റെ അനുതാപത്തിനു കാരണമായി.1947 ൽ അന്നത്തെ പലസ്തീനിനെ വിഭജിച്ച് ഒരു രാജ്യം ഉണ്ടാക്കാൻ ഐക്യരാഷ്ട്ര തീരുമാനമെടുത്തു . 36 ശതമാനം ജനസംഖ്യ ഉണ്ടായിരുന്ന യഹൂദർക്ക് ഭൂമിയുടെ 56 ശതമാനവും , 60 ശതമാനത്തിനു മുകളിൽ ജനസംഖ്യയുള്ള പാലസ്റ്റീൻ അറബികൾക്ക് ഭൂമിയുടെ 42 ശതമാനവും, ബാക്കി പ്രദേശങ്ങൾ ഉൾപ്പെടുന്ന ജെറുസലേം , ബേത്ലഹേം എന്നിവ ഐക്യരാഷ്ട്ര സംഘടനയുടെ കീഴിൽ നിലനിർത്താനും ധാരണയായി . യഹൂദർക്ക് ലഭിച്ച 56 % ഭൂമിയിൽ 4,99,000 യഹൂദരും , 4,38,000 അറബികളും ഉണ്ടായിരുന്നു. പലസ്റ്റീനികൾക്ക് ലഭിച്ച 42 % ഭൂമിയിൽ 8,18,000 അറബികളും , 10,000 യഹൂദന്മാരും ഉണ്ടായിരുന്നു. ജറുസലേമിൽ ഒരു ലക്ഷം യഹൂദന്മാരും അത്ര തന്നെ അറബികളും ഉണ്ടായിരുന്നു. UN പ്രഖ്യാപനത്തെ യഹൂദന്മാർ കയ്യടിച്ച് സമ്മതിച്ചപ്പോൾ , അറബികൾ അത് എതിർത്തു. ഭൂരിപക്ഷം ഉള്ള ആളുകളുടെ ഭരണ സംവിധാനം ആണ് ഉണ്ടാവേണ്ടത് എന്ന വാദം അവർ മുമ്പോട്ട് വച്ചു . ഇത് കാര്യങ്ങളെ ആഭ്യന്തര യുദ്ധത്തിൽ കൊണ്ടെത്തിച്ചു. 1947 -48 കാല ഘട്ടങ്ങളിൽ ഈജിപ്ത് നയിച്ച അറബ് രാജ്യങ്ങളുടെ സഖ്യം യഹൂദരുമായി ഏറ്റുമുട്ടി. വിജയം യഹൂദരുടെ കൂടെ ആയിരുന്നു. 1948 ൽ ഇസ്രായേൽ സ്വയം ഒരു രാജ്യം ആയി വിളംബരം ചെയ്തു. ഉടൻ തന്നെ അമേരിക്കയും സോവിയറ്റ് യൂണിയനും ഐക്യരാഷ്ട്ര സഭയും അതിനെ അംഗീകരിച്ചു. യുദ്ധം വീണ്ടും മുറുകി. ഇറാക്ക് , ഈജിപ്ത്, ജോർദാൻ, സിറിയ, സൗദി അറേബിയ, ലെബനോൻ , യമൻ എന്നീ രാഷ്ട്രങ്ങളുടെ സംയുക്ത സേന ഇസ്രയേലിനെ ആക്രമിച്ചെങ്കിലും വിജയിച്ചില്ല. ഈ യുദ്ധത്തിൽ 7 ലക്ഷം അറബികൾ പാലസ്റ്റീൻ വിട്ടു പോകാൻ നിർബന്ധിക്കപ്പെട്ടു .അതേസമയത്ത് തന്നെ 7 ലക്ഷത്തോളം യഹൂദൻമാർ ലോകത്തിന്റെ പല ഭാഗത്ത് നിന്നും ഇസ്രായേലിലേക്ക് കുടിയേറി. അങ്ങനെ ആധൂനിക ഇസ്രായേൽ രാഷ്ട്രം ഉണ്ടായി. അവശേഷിക്കുന്ന അറബികൾ ഇസ്രയേലിലും, ഗ്യാസായിലും വെസ്റ്റ് ബാങ്കിലും ആയി ജീവിക്കുന്നു. 42 % വന്നിരുന്ന ഭൂപ്രദേശത്ത് ഒരു സ്വതന്ത്ര രാജ്യം രൂപീകരിക്കാൻ ഒരു നാളും പാലസ്റ്റീൻ തയ്യാറായിരുന്നില്ല. അവർ ഇസ്രയേലിന്റെ രൂപീകരണത്തെ തന്നെയാണ് എതിർത്തിരുന്നത് . അതിനെതിരെ ആണ് അവരുടെ ശബ്ദം ഉയർന്നത്. പാലസ്റ്റീനിൽ പ്രധാനപ്പെട്ട രണ്ടു പാർട്ടികൾ ആണുള്ളത്. അതിൽ ഒന്നാണ് ഹമാസ് , രണ്ടാമത്തേത് ഫത്തയും . യാസർ അരാഫത്തിന്റെയും മഹമൂദ് അബ്ബാസിന്റെയും ഒക്കെ പാർട്ടി ആണ് ഫത്ത . സമാധാനപ്രീയരായ ഇവരുടെ സംഘടനയാണ് PLO . വെസ്റ്റ് ബാങ്കിന്റെ ഭരണം PLO യുടെ നിയന്ത്രണത്തിൽ ആണ്. എന്നാൽ ഗാസയുടെ നിയന്ത്രണം ആകട്ടെ ഹമാസിന്റെയും. ഒരു തരത്തിലും ഇസ്രയേലിനോട് സന്ധി ചെയ്യാൻ ഹമാസ് തയ്യാറല്ല. മനുഷ്യ ബോംബ് മുതൽ, ഗറില്ല യുദ്ധമുറകൾ വരെ, തരാതരം പോലെ പുറത്തെടുക്കുന്ന ഇവരെ ലോക രാഷ്ട്രങ്ങൾ ഒരു രഷ്ട്രീയ പാർട്ടിയായി ഇത് വരെ അംഗീകരിച്ചിട്ടില്ല എന്ന് മാത്രമല്ല ഒരു ഭീകര സംഘടന ആയി മുദ്ര കുത്തുകയും ചെയ്തിട്ടുണ്ട്. ഇസ്രായേലാകട്ടെ ലോക രാഷ്ട്രങ്ങൾക്ക് തള്ളിക്കളയാൻ പറ്റാത്ത ഒരു ശക്തമായ രാഷ്ട്രമായി മാറിക്കഴിഞ്ഞു. അന്ത്യ ദിനത്തിൽ പ്രയോഗിക്കാനുള്ള സാംസൺ ഡിഫെൻസ് ഒരുക്കി വച്ച് അവർ കാത്തിരിക്കുക ആണ്.

2023, സെപ്റ്റംബർ 29, വെള്ളിയാഴ്‌ച

പേമാരി പെയ്യാനെന്തേ

പേമാരി പെയ്യാനെന്തേ

പേയും പനിയും വരുവാനാന്നോ..


ഇത് താളി വല്യമ്മേടെ ഈണത്തിലുള്ള ശങ്കരാഭരണം പാട്ട്.. മഴ കനക്കുമ്പോൾ തറയിലെ തീ അടുപ്പിന്റെ അരികെയിരുന്നു ചൂട് കാഞ്ഞ് തിളയ്ക്കുന്ന കപ്പ  കലത്തിന്റെ മൂടി പൊക്കി മുളം കമ്പ് കൊണ്ട് കപ്പയുടെ വേവ് നോക്കി .. പല്ലില്ലാ മോണ കാട്ടി .. ഈറ കുഴലെടുത്ത് റ പോലെ വളഞ്ഞ് അടുപ്പിലെ തീ ഊതും വലിയമ്മ    അപ്പോൾ തോളോളം തൂങ്ങിയ കാതിലെ പിത്തള കടുക്കൻ തീ വെട്ടത്തിൽ സൂര്യനെ പോലെ ജ്വലിച്ച് നിൽക്കും.

ഈ മാരി കാറും പുകിലും തുമ്പിക്കൈ വണ്ണം മഴയും പത്തായത്തിൽ പറ ഉരുട്ടും പോലുള്ള ഇടി മുഴക്കവും

പിറകോട്ട് ഒത്തിരി ഓർമ്മ ചാലുകൾ കോറി വിട്ടു…

താളി വല്യമ്മയുടെ ഓല മേഞ്ഞ, ചാണകം കൊണ്ട് തറ മെഴുകി വെടിപ്പാക്കിയ ഒറ്റ മുറി കൊട്ടാര മുറ്റത്ത് എത്തിച്ചു ആ ഓർമ്മ ചാലുകൾ എന്നെ. സന്തത സഹചാരിയായി വാരിയെല്ലും വാലും ഒരുപോലെ വളഞ്ഞ വെള്ള പട്ടിയും കുളിപ്പിച്ച് ഒരുക്കിയ അതിന്റെ നെറ്റിയിലെ ചുവന്ന പൊട്ടും. 

കാശാവും പുല്ലാഞ്ഞിയും ഒരു മെയ്യായി കെട്ടി മറിഞ്ഞു നിക്കുന്ന കുന്നിൻ മുകളിലേക്കുള്ള ഊട് വഴിയേ വല്യമ്മേടെ കൊട്ടാര വീഥിയിലൂടെ തൊട്ടാവാടിയുടെ മൊട്ടിൽ കുരുങ്ങിയ വെള്ളതുള്ളി കണ്ണിലൊഴിച്ച് ആവണക്കിന്റെ തണ്ടൊടിച്ച് ഊതി മാറ്റുമ്പോൾ മഴവിൽ വർണ്ണത്തിൽ വിരിഞ്ഞു പറക്കുന്ന കുമിളകളെ കയ്യാൽ തട്ടി പൊട്ടിച്ച് ഞങ്ങൾ കൂട്ടുകാർ കല്ലും കുഴിയും താണ്ടി ഓടി കയറും .. എന്തിനെന്നോ?

ചൂടു കപ്പ ഓരോന്നായി തറയിൽ വച്ച തേക്കിലയിലേക്ക് കുടഞ്ഞിട്ടു തരും വല്യമ്മ. ഉണക്ക മുളക് ചുട്ട് ചിരട്ട കൊണ്ട് അടപ്പ് ചട്ടിയിൽ വച്ചുടച്ച് ഉപ്പ് കല്ല് പൊടിച്ചിട്ട് ചക്കിലാട്ടിയ വെളിച്ചെണ്ണ അടുക്കളയുടെ കഴുക്കോലിൽ തൂക്കിയിരിക്കുന്ന വാട്ടർ ബെറീസ് കൊമ്പൗണ്ട് കുപ്പിയിൽ നിന്നും ഇറ്റിച്ച് ചാലിച്ച് അതെടുത്ത് മുൻപോട്ട് നീക്കി വച്ചിട്ടു പറയും “ കഴിക്കീന് മക്കളെ” എന്നിട്ട് ശബ്ദമില്ലാത്ത ഒരു പൊട്ടിച്ചിരി   വാ പൊത്തി പിടിച്ച് 

അടുപ്പിൽ ചൂടാൻ ഇട്ടിരുന്ന കപ്പ ഈറ കുഴലാൽ തോണ്ടിഎടുത്ത് വല്യമ്മ ചിരിച്ചോണ്ട് പറയും ഇത് പിള്ളേർക്കില്ല വല്യമ്മയ്ക്കാ

എന്നിട്ടത് മെല്ലെ പൊടിച്ച് പല്ലില്ലാത്ത മോണയിലിട്ട് ചവച്ചോണ്ട് ഈണത്തിൽ പാടും “രാധ പെണ്ണേ വാടി കിണ്ണൻ ചെറുക്കൻ തേനട പൊട്ടിച്ചു തരുമേ …മൂളിപാട്ടൊന്ന് ഈറ കുഴലിൽ മൂളി തരുമേ.,”

മഴയുടെ ഡി ജെ പാട്ടിനിടയിൽ മുങ്ങി പൊങ്ങുന്ന വല്യമ്മേടെ പതിഞ്ഞ ഹിന്ദോള കീർത്തനം

ഞങ്ങൾ ആർത്തിയോടെ കപ്പയും മുളക് ചമ്മന്തീം എപ്പ തീർത്തു എന്ന് പറഞ്ഞാമതി

ഓല മെടയിൽ കാറ്റ് വന്നു തട്ടി കലപില പറയുമ്പോൾ ആകാശത്തെ കറുപ്പിലേക്ക് നോക്കിയിരുന്ന് വല്യമ്മ പറയും “ കറുത്തമ്മേം മക്കളുമിറങ്ങിയെ ഇനി തുള്ളിക്ക് ഒരു കുടം വച്ചാട്ടേ” 

കൂനികൂടി ആരോ കൊടുത്ത നേര്യതിനാൽ ആകെ മൂടി പുതച്ചിരിക്കുന്നു വല്യമ്മ

കാച്ചിയ എണ്ണയുടെ മണം. ചെമ്പരത്തി താളിയുടെ മണം. 

വല്യമ്മ ഉച്ച ഉറക്കത്തിലേക്ക് തൂണും ചാരിയിരിപ്പായി

ഞങ്ങൾ ഒന്നും ചെയ്യാനില്ലാതെ മഴ നോക്കി ഇരുന്നപ്പോൾ ഉറക്കം വന്നുവോ…

ഉണർന്നപ്പോൾ വല്യമ്മ ഇല്ല 

കാച്ചെണ്ണ തേച്ച് കുളിപ്പിച്ച് 

നേര്യത് പുതപ്പിച്ച് എന്നോ ആരൊക്കെയോ ആരുമില്ലാത്ത വല്യമ്മയെ കിണ്ണൻ ചെറുക്കന്റെ ഈറ കുഴലിൽ ചേർത്തു വച്ചിരുന്നു

കാശാവും തൊട്ടാവാടിയും പുല്ലാഞ്ഞിയും നെടുവീർപ്പിട്ടു മഴ നനഞ്ഞു നിൽക്കുന്നു ഒന്നും മിണ്ടാതെ..

ഞങ്ങൾ ഉറക്കത്തിൽ സ്വപ്നം കണ്ടുവോ?

ഇല്ല കുളിപ്പിച്ചൊരുക്കിയ വല്യമ്മേടെ ഞാറുവാലി പട്ടി ദാ അടുപ്പിന് അരികിൽ ആരെയോ കാത്ത് കിടക്കുന്നു. നെറ്റിയിൽ പൊട്ടില്ലാതെ!!

2023, ഓഗസ്റ്റ് 30, ബുധനാഴ്‌ച

ശാസ്ത്രവും വിശ്വാസവും

ശാസ്ത്രവും വിശ്വാസവും ഒന്നിച്ച് പോകുക സാധാരണഗതിയിൽ ബുദ്ധിമുട്ടാണ്. ഓരോ പ്രതിഭാസങ്ങളെയും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അപഗ്രഥിച്ച് മനസിലാക്കുന്നതാണ് ശാസ്ത്രമെങ്കിൽ വിശ്വാസത്തിന് ആധാരമായിട്ടുള്ളത് കേവല വിശ്വാസം മാത്രമാണ്. ശാസ്ത്ര അറിവുകൾ തലമുറകളായി കൈമാറുന്നത് പോലെ വിശ്വാസവും കൈമാറ്റം ചെയ്യപ്പെടുന്നു. മനുഷ്യൻ ചിന്തിക്കാൻ തുടങ്ങിയ കാലം മുതൽ എന്ന് പറയാം രണ്ടിന്റെയും പ്രാഗ്‌രൂപങ്ങളുടെ ഉത്ഭവം. സാധാരണ മനുഷ്യർ ഒരേ സമയം തന്നെ ശാസ്ത്ര കാര്യങ്ങളിൽ വ്യാപാരിക്കുന്നവരും മതപരമായ കാര്യങ്ങൾ വരുമ്പോൾ ശാസ്ത്രത്തെ പാടെ ഉപേക്ഷിച്ച് വിശ്വാസത്തെ മുറുകെ പിടിക്കുന്നവവരും ആണ്. എന്നാൽ ശാസ്ത്രജ്ഞൻമാരും, ശാസ്ത്രത്തിന്റെ ടൂളുകൾ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ രാഷ്ട്രീയ പാർട്ടികളുടെ അംഗങ്ങളും, ഒക്കെ ശാസ്ത്രവും വിശ്വാസവും കോർത്തിണക്കിയ ഒരു ജീവിതം നയിച്ചു കാണുമ്പോൾ അത് ഒരഭംഗിയായി തോന്നുക സ്വാഭാവികമാണ്. സാധാരണ ജനങ്ങളിൽ അത് സ്രഷ്ട്ടിക്കുന്ന ഒരു കൺഫ്യൂഷൻ ആണ് ഏറ്റവും പ്രധാനം. നമ്മൾ ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറക്കി. പക്ഷെ അതിന്റെ ക്രെഡിറ്റ് ശാസ്ത്രത്തിന് പൂർണമായും നൽകാതെ ശാസ്ത്രജ്ഞൻമാർ തനി വിശ്വാസികളെ പോലെ പെരുമാറി ആരാധനാമൂർത്തികളെ പ്രാർത്ഥിക്കുന്നതും വഴിപാടുകൾ കഴിക്കുന്നതും ഒക്കെ കാണുമ്പോൾ ഒരസ്വസ്ഥത തോന്നുക സ്വാഭാവികമാണ്. ആസന്നമായ ഭൂമിയുടെ മൃത്യു മുന്നിൽ കണ്ട് ഗോളാന്തര യാത്രകൾ നടത്തി മറ്റു ഗാലക്‌സികളിൽ ജീവനെ പറിച്ച് നടാൻ കഴിയുമോ എന്ന അന്വേക്ഷണം ആണ് ശാസ്ത്രം നടത്തുന്നത്. ഒരു ദൈവത്തിനു പോലും തട്ടിമാറ്റാൻ കഴിയാത്തവണ്ണം അത്ര മാത്രം സുനിശ്ചിതമായ ഒന്നാണ് ഭൂമിയുടെ നാശവും ജീവന്റെയും അന്ത്യവും. അപ്പോൾ ശാസ്ത്രകാരന്മാരുടെ വിശ്വാസം സാധാരണ ജനത്തിന് എന്ത് സന്ദേശം ആണ് നൽകുക? ചെറുപ്പക്കാർ വിശ്വാസം ഉപേക്ഷിച്ച് ശാസ്ത്രത്തിലേക്ക് എങ്ങനെയാണ് വരിക? ശാസ്ത്രത്തിനു ഒരു ഭൗതീക തലവും ( ഫിസിക്സ്) ഒരു അതിഭൗതീക ( മെറ്റാഫിസിക്സ് ) തലവും ഉണ്ട്. പ്രപഞ്ചത്തിലെ പദാർത്ഥത്തിന്റെ ചലനവും അവയുടെ നിശ്ചലാവസ്ഥയും ഒക്കെ പ്രത്യേക നിയമങ്ങളുടെ അടിസ്ഥാനത്തിൽ ആണെന്ന് കണ്ടെത്തി ആ നിയമങ്ങൾ എല്ലാം വ്യാഖ്യാനിക്കാനാണ് ശാസ്ത്രം ശ്രമിച്ചത്. എന്നാൽ പദാർത്ഥം എങ്ങനെ ഉണ്ടായി ,ചലനം എങ്ങനെ ഉണ്ടായി, ആരാണ് ചലിപ്പിച്ചത് തുടങ്ങിയ ചോദ്യങ്ങൾ മെറ്റാഫിസിക്സ്ന്റെ തലത്തിൽ ഉള്ളതാണ് . ഇതിന് ശാസ്ത്രത്തിന് കൃത്യമായ ഉത്തരം തരാൻ കഴിയില്ല. പല തിയറികളും ഉണ്ട്. എന്നാൽ അവയൊന്നും തന്നെ അവസാനത്തേതും അല്ല. ഇവിടെയാണ് മതങ്ങൾ പ്രവർത്തിക്കുന്നത്. ഈ ഭൂമിയും സമസ്ത പ്രപഞ്ചവും ദൈവം ആണ് സ്രഷ്ട്ടിച്ചതെന്ന് മതങ്ങൾ സ്ഥാപിച്ചു. മരണാനന്തരം ദൈവം നല്ലവർക്ക് സ്വർഗ്ഗവും ദുഷ്ടന്മാർക്ക് നരകവും ഒരുക്കി വച്ചിട്ടുണ്ടെന്നും വിശ്വാസം. ശാസ്ത്രത്തിന്റെ മെറ്റാഫിസിക്സ് തലത്തിലെ ഈ ദൗർബല്യം മതങ്ങൾക്ക് തഴച്ചു വളരാനുള്ള മണ്ണായി മാറി. എന്നാൽ ദൈവ വിശ്വാസത്തിന് തത്വ ശാസ്ത്രത്തിൽ നല്ല വ്യാഖ്യാനങ്ങൾ ഉണ്ട്. അരിസ്റ്റോട്ടിൽ ദൈവത്തിനെ പ്രഥമ ചാലകൻ (prime mover) എന്ന് വിളിച്ചു. ഈ ദൈവത്തെ പക്ഷെ പ്രത്യേക ഗുണ ഗണാദികൾ ഇല്ലാത്ത ഒന്നായാണ് അദ്ദേഹം വ്യാഖ്യാനിച്ചത്. ഈ വ്യാഖ്യാനം തന്നെ ആണ് ഭാരതീയർ ദൈവത്തിനു നൽകിയത്. ഉപനിഷത്തുക്കൾ അൾട്ടിമേറ്റ് റീയാലിറ്റിയെ ബ്രഹ്മം എന്ന് വ്യാഖ്യാനിച്ചു. പിന്നീട് ശങ്കരാചാര്യർ അതിന് പ്രചാരം നൽകി. നിർഗുണ ബ്രഹ്മം എന്നത് അരിസ്റ്റോട്ടിൽ ന്റെ prime mover നേക്കാൾ ഒരു പടികൂടി മുകളിൽ ആയി. ലോകത്തിൽ നിറഞ്ഞു നിൽക്കുന്ന ശക്തിയെ ബ്രഹ്‌മമായും, ഓരോ വ്യക്തികളിലും ഉള്ള ശക്തിയെ ആത്മൻ ആയും, മരണത്തെ ആത്മൻ ബ്രഹ്മ്മത്തിൽ ലയിക്കുന്നതായും വ്യാഖ്യാനിച്ചു. ബ്രഹ്‌മജ്ഞാനം ലഭിക്കാത്ത ആളുകൾ മാത്രമാണ് ലോകത്തെ നാമരൂപങ്ങളിലൂടെ അറിയുന്നതെന്നും ബ്രഹ്മത്തെ അറിയും വരെ ഈശ്വര പൂജ ആകാമെന്നും എന്നാൽ ഈശ്വരൻ ബ്രഹ്മത്തെ അറിയാനുള്ള ഒരുപാധി മാത്രമാണെന്നും ബ്രഹ്മജ്ഞാനം ലഭിച്ച ആൾക്ക് പിന്നെ ഈശ്വരന്റെ ആവശ്യം ഇല്ല എന്നും പറഞ്ഞു വച്ചത് ഏതു കാലഘട്ടത്തിലെയും ജ്ഞാനാന്വേക്ഷികൾക്ക് മാതൃക ആയി എടുക്കാവുന്നതാണ്. ഐൻസ്റ്റിൻ ഉൾപ്പെടെ ലോകത്തെ പ്രമുഖ ശാസ്ത്രജ്ഞൻമാരൊക്കെ തന്നെ ഇത്തരം പാന്തീയ്സ്റ്റ് (Pantheist) കാഴ്ചപാടുകാരാണ്. ഈ കാഴ്ചപ്പാടിലൂടെ ഓരോ മതക്കാരും അവരവരുടെദൈവത്തെ കാണുമെങ്കിൽ ദൈവങ്ങൾ തമ്മിൽ വേർതിരിവ് ഇല്ലാതാവും. എല്ലാ ദൈവവും ഒന്നിന്റെ പര്യായം ആയി മാറും. പരമമായ അറിവ് ലഭിച്ചു കഴിഞ്ഞാൽ ദൈവവും നമ്മളും പ്രപഞ്ചവും എല്ലാം ഒന്നാണ് എന്ന കാഴ്ചപ്പാടിൽ എത്തി നിൽക്കും. ശാസ്ത്രരംഗത്ത് പ്രവർത്തിക്കുന്നവർക്കും ഉണ്ടാവേണ്ടത് ആ അറിവാണ്. അല്ലാതെ അവർ ശാസ്ത്രത്തിന്റെ ദൗർബല്യം ആകാൻ പാടില്ല. വ്യക്തിപരമായ സ്പേസ് ആയി മതത്തെയും ഔദ്യോഗിക സ്പേസ് ആയി ശാസ്ത്രത്തെയും കാണുന്നത് ഇരട്ടത്താപ്പാണ്. ശാസ്ത്രത്തോടും ജനങ്ങളോടും ചെയ്യുന്ന വഞ്ചന ആണത്. മതാധിഷ്ഠിതമായ ഒരു രാഷ്ട്രത്തിൽ അധികാരം കയ്യെത്തി പിടിക്കാനുള്ള ഒരുപാധി മാത്രമാണത്.

2023, ഓഗസ്റ്റ് 25, വെള്ളിയാഴ്‌ച

ചന്ദ്രയാനിലെ അപശ്രുതികൾ

മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയോ എന്നത് ഇപ്പോഴും തർക്കവിഷയം ആണെങ്കിലും ഇന്ത്യയുടെ ചന്ദ്രയാൻ 3 ദക്ഷിണധ്രൂവത്തിൽ സുരക്ഷിതമായി ഇറങ്ങി എന്നത് പകൽ പോലെ സത്യമായിരിക്കുന്നു. ഈ ആഹ്ലാദ നിമിഷങ്ങൾ ലോകമെമ്പാടും ആഘോഷിച്ചെങ്കിലും ഇത് ധൂർത്തല്ലേ വിശക്കുന്ന മനുഷ്യന്റെ അന്നമെടുത്ത് വേണോ ഈ ധൂർത്ത് എന്നോർത്ത് വിലപിക്കുന്നവരും കുറവല്ല. ഈ ദൗത്യത്തിന്റെ പ്രസക്തി എന്താണെന്ന് പലർക്കും അങ്ങ് ബോധ്യമായിട്ടില്ല എന്നാണു തോന്നുന്നത്. ഇനി കുറെ കാശുള്ളവർ ചന്ദ്രനിൽ പോയി ടൂർ അടിച്ചു വരും. അതിനാണ് ഈ തോന്നിയവാസങ്ങൾ. എന്ന് ശുദ്ധഗതിക്കാരും ദൈവത്തിനെ വെല്ലുവിളിക്കുക ആണ് മനുഷ്യൻ, എവിടം വരെ എത്തുമെന്ന് നമുക്ക് കാണാല്ലോ എന്ന് മത വിശ്വാസികളും ചിന്തിക്കുമ്പോൾ ചന്ദ്രനെ ഒരു സ്പേസ് സ്റ്റേഷൻ ആക്കി വികസിപ്പിച്ചെടുക്കാനും അവിടെ നിന്ന് മറ്റൊരു സൗരയൂഥത്തിൽ കുടിയേറി പാർക്കാനും ഉള്ള തയ്യാറെടുപ്പിലാണ് ശാസ്ത്ര ലോകം. ഇതൊന്നും രാഷ്ട്രീയ കാർക്ക് അങ്ങ് കത്തിയിട്ടുണ്ടോ എന്ന് തോന്നുന്നില്ല. മുൻകാല ഭരണാധിപന്മാരുടെ പങ്കിനെകുറിച്ചോന്നും പരാമർശിക്കാതെ തങ്ങളുടെ ഭരണകാലത്തെ മികച്ച നേട്ടം എന്ന നിലയിൽ മാത്രം ആണ് അവർ ഇതിനെ കാണുന്നത് . ഈ ഭൂമിയിൽ തന്നെ ഒരു സുന്ദര ലോകം ഉണ്ടാകും എന്ന് മത വിശ്വാസികളെ പോലെ അവരും ചിന്തിക്കുകയും അക്കാലത്ത് ഭരിക്കാനായി തങ്ങളുടെ പാർട്ടി മാത്രമേ ഉണ്ടാകാവൂ എന്ന് വിചാരിച്ച് പ്രവർത്തിച്ചു പോരുക ആണ് ഓരോ രാഷ്ട്രീയ പാർട്ടികളും. പേടകം വിക്ഷേപിക്കുന്നതിനു മുമ്പ് എല്ലാമറിയുന്ന ശാസ്ത്രജ്ഞൻമാർ ദൈവത്തിന്റെ അനുഗ്രഹം വാങ്ങിയത് ഒരു കല്ലുകടി ആയി. ദൈവം വിചാരിച്ചിരുന്നെങ്കിൽ നമുക്ക് ഈ ഗതി വരില്ലായിരുന്നല്ലോ. രാഷ്ട്രീയ യജമാനൻമാരെ തൃപ്തി പെടുത്താൻ ആയിരിക്കണം അവർ അങ്ങനെ ചെയ്തത്. സാധാരണ ആളുകൾ മനസ്സിലാക്കിയിട്ടുള്ളത് ഈ ഭൂമിയിൽ എത്ര വർഷം വേണമെങ്കിലും നമുക്ക് ജീവിക്കാൻ പറ്റും എന്നാണ് . മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവർക്ക് ദൈവം നൽകിയ ഇടം ആണ് ഭൂമി. ദൈവത്തിന് അനിഷ്ടമായി ജീവിച്ചാൽ ദൈവം ഭൂമിയെ നശിപ്പിക്കും. അങ്ങനെ നശിപ്പിച്ച ചരിത്രം എല്ലാ മതക്കാർക്കും പറയാനുണ്ട് താനും. അങ്ങനെ ദൈവത്തെ പ്രാർത്ഥിച്ച് ദൈവത്തിന് വേണ്ടി മറ്റുള്ളവരോട് പോരടിച്ച് സർവരെയും അവരവരുടെ മതത്തിൽ ചേർത്ത് ദൈവത്തിന്റെ ഇഷ്ടക്കാരൻ ആയി സ്വർഗത്തിൽ സുഖമായി വാഴാം എന്നാണു ചിന്ത. എന്നാൽ എത്ര മൂഢലോകത്താണ് അത്തരക്കാർ കഴിയുന്നതെന്ന് അവർക്കറിയില്ല. ദൈവം ആണ് മനുഷ്യനെ സ്രഷ്ട്ടിച്ചത് എന്നാണ് ഇപ്പോഴും വിശ്വാസം. സൗരയൂഥത്തിലെ ഒരു ഗ്രഹം ആണ് ഭൂമി എന്നും സൂര്യൻ ആണ് ഭൂമിക്ക് ഊർജം പകർന്നു തരുന്നതെന്നും സൂര്യൻ ഇല്ലാതായാൽ ഭൂമി ഉണ്ടാവില്ല എന്നുമുള്ള അറിവ് ഇത്തരക്കാർക്ക് ഉണ്ടോ എന്നറിയില്ല. സൂര്യനിലെ ഊർജത്തിന്റെ ഉറവിടം ഹൈഡ്രജൻ വാതകം കത്തി ഹീലിയം വാതകം ആയി മാറുന്നതാണ്. 450 കോടി വർഷമായി സൂര്യൻ കത്തിക്കൊണ്ടിരിക്കുന്നു. അതിന്റെ പകുതി ആയുസ് കഴിഞ്ഞിരിക്കുക ആണ്. അതായത് ഇനി ഒരു450 കോടി വർഷത്തേക്ക് കൂടി കത്താനുള്ള ഹൈഡ്രേജൻ മാത്രമാണ് സൂര്യനിൽ ഉള്ളത്. അത് കഴിഞ്ഞാൽ സൂര്യൻ വെളുത്ത കുള്ളൻ എന്ന ഒരു അവസ്ഥയിലേക്ക് മാറുകയും അതിന്റെ ആകർഷണ ശക്തി വളരെ വർധിച്ചു സ്വന്തം ഗ്രഹങ്ങളെയും അതിലേക്ക് വലിച്ചടുപ്പിച്ച് നീണ്ട സമാധിയിലേക്ക് കടക്കുകയും ചെയ്യും . അതിന് എത്രയോ കോടി വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവന്റെ കണികകൾ അപ്രത്യക്ഷമായിട്ടുണ്ടാകും. ഇപ്പോൾ തന്നെ ചൂട് കൂടി വരുന്നു. ഇനി ചൂട് വർധിച്ചു ഭൂമിയിലെ സകല ഐസ് പാളികളും ഉരുകി ഒലിച്ച് ഒരു വെള്ളപ്പൊക്കം ഉണ്ടാകും. അന്ന് നോഹിന്റെ പെട്ടകം കൊണ്ടൊന്നും ഒരു രക്ഷയും ഉണ്ടാകില്ല. പിന്നീട് ചൂട് കൂടി വെള്ളം വറ്റി ഭൂമി വരണ്ടുണങ്ങാൻ തുടങ്ങും .അതിനും വളരെ നാളുകൾക്ക് മുമ്പ് മനുഷ്യൻ ഭൂമിയിൽ നിന്ന് മറ്റൊരു സൗരയൂഥത്തിൽ എത്തേണ്ടതുണ്ട്. അതിനുള്ള വഴിയാണ് ചന്ദ്രയാൻ ഉൾപ്പെടെയുള്ള പര്യവേഷണങ്ങൾ വഴി ശാസ്ത്ര ലോകം തേടുന്നത്. ഇക്കാര്യത്തിനെല്ലാം മനുഷ്യന്റെ കൈ വശം ഇനി അവശേഷിക്കുന്നതോ ആയിരം അല്ലെങ്കിൽ രാണ്ടായിരം വർഷം മാത്രം. അപ്പോൾ മുണ്ടു മുറുക്കി ഉടുത്തിട്ടാണെങ്കിലും മുറുമുറുപ്പില്ലാതെ വരും തലമുറയെ ഓർത്ത് ശാസ്ത്ര ഗവേഷണങ്ങളോട് നമ്മൾ സഹകരിക്കേണ്ടതുണ്ട് .

2023, ഓഗസ്റ്റ് 18, വെള്ളിയാഴ്‌ച

ജനാധിപത്യത്തിലെ നല്ല നാളുകൾ

ജനാധിപത്യം മനോഹരമാകുന്നത് ജനങ്ങൾ ബോധപൂർവം തിരഞ്ഞെടുക്കുന്ന പ്രതിനിധികൾ ഭരണം നടത്തുമ്പോൾ ആണ്. ഇന്ന് നമ്മുടെ രാജ്യത്തുടനീളം കാണുന്ന ഭരണ വ്യവസ്ഥയെ ജനാധിപത്യം എന്ന് വിളിച്ച് വരുന്നുണ്ടെങ്കിലും അതിൽ ജനതാൽപ്പര്യത്തിന് ഒരു സ്ഥാനവും ഇല്ല. പണ്ട് ജനാധിപത്യത്തെ നിയന്ത്രിച്ചിരുന്നത് ഭൂപ്രഭുക്കൾ ആയിരുന്നെങ്കിൽ ഇന്ന് മതാധിഷ്ടിതമായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന പാർട്ടികൾ ആണ് അതിന്റെ അമരക്കാർ എന്ന് മാത്രം. പലവിധ സ്വാധീനങ്ങൾക്കും ഭീഷണികൾക്കും വിധേയരായി സമ്മതിദാനം വിനിയോഗിക്കുന്ന യന്ത്രസമം ആണ് ജനങ്ങൾ ഇന്ന്. നമ്മൾ പോലും അറിയാതെ നമ്മളോരോരുത്തരും വർഗീയമായി സംഘടിപ്പിക്കപ്പെട്ടിരിക്കുക ആണ് . രണ്ടു തരത്തിലുള്ള രാഷ്ട്രീയമാണ് ഇവിടെ ഉള്ളത്. ഭൂരിപക്ഷ രാഷ്ട്രീയവും ന്യൂനപക്ഷ രാഷ്ട്രീയവും. അവരവരുടെ വോട്ടു ബാങ്കുകൾ ഏതു മതത്തിൽ പെടുന്നവർ ആണ് എന്ന് മനസിലാക്കി അതനുസരിച്ചാണ് വർഗീയ പ്രീണനം നടത്തുന്നത് . ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയപാർട്ടിയുടെ വളർച്ച അത്ഭുതകരം തന്നെ ആണ്. ഇനി ഒരു പത്തിരുപത് വര്ഷം ഭരിക്കാനുള്ള ചേരുവകൾ ആ പാർട്ടിക്കുണ്ട്. 70 ശതമാനത്തിനു മുകളിൽ ഹിന്ദുക്കളുള്ള ഈ രാജ്യത്ത് ആ പാർട്ടിയുടെ കരുത്തായിരിക്കുന്നത് ഹൈന്ദവ വിശ്വാസവും അതിന്റെ സംരക്ഷണവും ആണ്. മറ്റു പാർട്ടിക്കാരും വെറുതെയിരുന്നില്ല. വർഗീയ ചേരിതിരിവുകൾ മനസിലാക്കി അതിനെ പ്രതിരോധിച്ച് തങ്ങളുടെ വോട്ടു വിഹിതം നിലനിർത്താൻ അവർ ആവോളം പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. വൈകി ഓടിയവന്റെ കുറവ് ഒരു കുറവായി തന്നെ നിലനിന്നു. ന്യൂനപക്ഷത്തെ പ്രീണിപ്പിക്കണോ അതോ ഭൂരിപക്ഷത്തെ പ്രീണിപ്പിക്കണോ എന്ന ചിന്താക്കുഴപ്പം അവരെ ഈ മത്സരത്തിൽ വളരെ ദൂരം പിന്നിലാക്കി. എന്നാൽ സംസ്ഥാനങ്ങളിൽ ചില പാർട്ടികൾ ഇതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എങ്ങോട്ടാണ് നമ്മൾ പോകുന്നത്? എന്തിനും ഏതിനും എന്തിനാണ് മതാടിസ്ഥാനത്തിൽ നമ്മൾ ചിന്തിക്കുന്നത്? ഇന്ത്യയിൽ ന്യൂനപക്ഷങ്ങളിൽ പെടുന്നവരും ഭൂരിപക്ഷത്തിൽ പെടുന്നവരും ഒരേ മതക്കാർ തന്നെയാണ് എന്ന് മനസിലാകാത്തതോ മനസിലാക്കാത്തതോ? ഒന്നും അഞ്ചും നൂറ്റാണ്ടുകളിൽ മാത്രം രൂപം കൊണ്ട രണ്ടു പ്രബല മത സമൂഹമാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ ആയി കരുതപ്പെടുന്നത്. അതിനു മുമ്പ് ഇവരുടെ പൂർവികർ ആരായിരുന്നു എന്ന് ചിന്തിച്ചിരുന്നെങ്കിൽ ഈ ഭൂരിപക്ഷ ന്യൂനപക്ഷ ഭീതി നമുക്കുണ്ടാകുമായിരുന്നില്ല. പല നിറത്തിലുള്ള വസ്ത്രം ധരിച്ചിരിക്കുന്ന ഒരേ ജനസമൂഹം തന്നെയാണ് നമ്മൾ. മതം ആണ് ആളുകളെ അകറ്റുന്നത് . മത വിശ്വാസം വേണ്ട എന്ന് വയ്ക്കുക എല്ലാവർക്കും സാധ്യമല്ല. പക്ഷെ മതം വ്യക്തിപരം ആകണം. മതപരമായി സംഘടിക്കുകയോ സമ്മർദ ശക്തിയായി നിൽക്കുകയോ ചെയ്‌താൽ സംഭവിക്കുന്നത് സർവ നാശമായിരിക്കും. അതിന് നിർബന്ധിക്കുന്ന രാഷ്ട്രീയ മത നേതാക്കളെ പുറത്താക്കുക തന്നെ വേണം. ജനങ്ങൾ അങ്ങനെ ചെയ്യുമെങ്കിൽ പിന്നെ രാഷ്ട്രീയക്കാർക്ക് പുതിയ റോൾ ആണുള്ളത് . ന്യൂനപക്ഷ ഭൂരിപക്ഷ ഭീതി ഇല്ലാത്ത സാഹചര്യത്തിൽ അവർ അഴിമതി ഇല്ലാത്ത നല്ല ഭരണം കാഴ്ചവയ്ക്കാൻ നിർബന്ധിക്കപ്പെടും . കഴിവും പ്രാപ്തിയും നല്ല വിദ്യാഭ്യാസവും ഉള്ള മിടുക്കൻ മാർ രാഷ്ട്രീയത്തിലേക്ക് കടന്നു വരും. തെമ്മാടിയുടെ അവസാന അഭയസ്ഥാനം ആണ് രാഷ്ട്രീയം എന്ന അവസ്ഥ മാറും. ജീവിതാവസാനം വരെ ഭരിച്ച് കസേരയിലിരുന്നു മരിക്കുന്ന സാഹചര്യം ഉണ്ടാവില്ല. . രാഷ്ട്രീയം തൊഴിൽ ആയി സ്വീകരിക്കാൻ ആരെയും അനുവദിക്കരുത്. തൊഴിലാളി നേതാവ് വിയർപ്പിന്റെ അസുഖം ഉള്ള ആളാകരുത് . രാജ്യം തീർച്ചയായിട്ടും മാറും. അതിന് ഞാനും നിങ്ങളും നമ്മുടെ ദൈവത്തിനെ വീട്ടിലേക്കും ഹൃദയത്തിലേക്കും കൊണ്ടുപോയാൽ മാത്രം മതി.

2023, ഓഗസ്റ്റ് 5, ശനിയാഴ്‌ച

കമ്മ്യൂണിസവും വർഗീയതയും

സത്യസന്ധമായി പറഞ്ഞാൽ ഷംസീറിന്റേത് ഒരു വർഗീയ പരാമർശം അല്ലെ?ഗണപതി മിത്താണെന്ന് പറഞ്ഞാൽ അത് ഒരു സ്വതന്ത്ര ചിന്താഗതിക്കാരന്റെ ഭാഷയിൽ ശരി ആണ്. എന്നാൽ മറ്റൊരു മതവിശ്വാസി അതും സ്വന്തം മതം പൂർണമായും ശരി ആണെന്ന് ധരിക്കുന്ന ഒരാൾ തീർച്ചയായും പറയാൻ പാടില്ലാത്ത കാര്യമാണ് പറഞ്ഞത്. ഇത്തരം വിശ്വാസങ്ങളെ അശാസ്ത്രീയം എന്ന് വിശേഷിപ്പിക്കുമെങ്കിൽ എല്ലാ മതങ്ങളും ആ വിശേഷണത്തിൽ വരും. മതങ്ങളിലെ ദൈവ സങ്കല്പം, നരകം സ്വർഗം ഒക്കെ തന്നെ ഒരു തമാശ ആയാണ് മതങ്ങളെ കുറിച്ച് പഠിക്കുമ്പോൾ തോന്നുക. ഫിലോസഫിയും, നരവംശ ശാസ്ത്രവും ഷംസീർ പഠിച്ചു എന്നത് എന്നെ അത്ഭുത പെടുത്തി. അങ്ങനെഎങ്കിൽ അദ്ദേഹം, നമുക്ക് മുൻഗാമികൾ ആയിരുന്ന നീയൊണ്ടേർത്താൽ , ഡെനിസോവൻസ്, ഹോമോ എറിക്ട്‌സ് തുടങ്ങിയ മണ്മറഞ്ഞു പോയ മനുഷ്യവംശങ്ങളെ കുറിച്ചും പഠിച്ചിട്ടുണ്ടാവണം. അത്തരം ഒരു പഠനത്തിന്റെ ഭാഗമായി കാര്യങ്ങളെ വിശദീകരിക്കാൻ ശ്രമിക്കുമ്പോൾ ഇപ്പോഴുള്ള മതങ്ങളും അവയുടെ ദൈവ സങ്കൽപ്പങ്ങളും കേവലം കെട്ട് കഥകൾക്കപ്പുറം ഒന്നും അല്ലെന്ന് മനസിലാകും. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ നെഞ്ചുറപ്പോടെ സത്യം പറയുകയും പറഞ്ഞത് മാറ്റി പറയാതിരിക്കുകയും ചെയ്യണമെങ്കിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ജീവിതത്തിൽ സാംശീകരിക്കുകയും ആ ആശയങ്ങൾക്കനുസരിച്ച് ജീവിക്കുകയും വേണം. ഈ ആശയങ്ങൾ ഒട്ടും തന്നെ സാംശീകരിക്കാതെ ജീവിക്കുന്നവരും ഭരിക്കുന്നവരും ആണ് ലോകത്തെല്ലായിടത്തും തന്നെ കമ്മ്യൂണിസത്തെ നാണം കെടുത്തുന്നത്. ഭൗതീകവാദ ആശയങ്ങൾ ആണ് കമ്മ്യൂണിസത്തിന്റെ അടിത്തറ എന്നാണ് മനസിലാക്കുന്നത്. പഥാർഥം ( മാറ്റർ ) ആണ്‌ പരമമായ സത്യമെന്നും ശരീരവും മനസും പഥാർഥതത്തിന്റെ ഡയമെൻഷനുകൾ ആണെന്നും വൈരുദ്ധ്യാത്മകമായ പഥാർഥത്തിന്റെ വളർച്ചയാണ് പ്രപഞ്ചം എന്നും മറ്റാരും വിശ്വസിച്ചില്ലെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ എങ്കിലും വിശ്വസിക്കണം. അങ്ങനെ വിശ്വസിക്കാൻ പറ്റില്ലെങ്കിൽ പാർട്ടി അംഗത്വം ഉപേക്ഷിച്ച് അനുഭാവി ആയി മാറുക ആണ് വേണ്ടത് . ഒരു കമ്മ്യൂണിസ്റ്റുകാരൻ ആയി ജീവിക്കുക എന്നത് വലിയ ഉത്തരവാദിത്തമാണ് . അത് ഭൗതീക വാദത്തിൽ അധിഷ്ഠിതമാണെങ്കിലും മനുഷ്യ സ്നേഹത്തിന്റെയും നന്മയുടെയും വിശുദ്ധിയുടെയും ഒക്കെ പര്യായമായി നിലകൊള്ളുന്നതാണ് . അന്യന്റെ ശബ്ദം സംഗീതമായി ആസ്വദിക്കുന്ന ഒരു കാലം സ്വപ്നം കാണുന്നവർ ആണ് ശരിയായ കമ്മ്യൂണിസ്റ്റുകാർ . സ്വന്തം മതത്തിൽ അടിയുറച്ച് നിൽക്കുകയും ആ മതം മഹത്തരം ആണ് എന്ന് കിട്ടുന്ന അവസരങ്ങളിൽ എല്ലാം പറയുകയും ചെയ്യുന്നയാൾ മറ്റു മതത്തിലെ ദൈവ സങ്കൽപ്പങ്ങളെ അവഹേളിക്കുമ്പോൾ അത് വർഗീയത അല്ലാതെ മറ്റെന്താണ്? മാപ്പ് പറയുക മാത്രം അല്ല വേണ്ടത് ,കമ്മ്യൂണിസ്റ്റ് ആശയങ്ങൾ അനുസരിച്ച് ജീവിക്കാൻ സാധ്യം അല്ല എന്ന് മനസിലാക്കി മത വിശ്വാസം അനുസരിച്ച് ജീവിക്കുക ആണ് വേണ്ടത്. ചിലതൊക്കെ നമുക്ക് മാറ്റിയെടുക്കാൻ പറ്റും . എന്നാൽ കുട്ടിക്കാലം മുതൽ ആഴത്തിൽ വേരോടിയ വിശ്വാസങ്ങൾ മാറ്റുക എളുപ്പമല്ല.

2023, ജൂലൈ 15, ശനിയാഴ്‌ച

മറുനാട്

നമ്മുടെ നാട്ടിലെ വർത്തമാനകാല സംഭവങ്ങൾ ഏതോ മറുനാട്ടിൽ നടക്കുന്നവയാണെന്ന് തോന്നിപ്പിക്കുന്ന വിധം അവിശ്വസനീയമാണ്. പല വിഷയങ്ങൾ ഉള്ളതിൽ ഒരു ഓൺലൈൻ ചാനലുകാരനെതിരെ നടക്കുന്ന നടപടികൾ ആണ് സാമാന്യ യുക്തിയെ പരീക്ഷിച്ചു കൊണ്ട് മുന്നേറുന്നത്. ശ്രീ ഷാജൻ സ്‌കറിയയുടെ മറുനാടൻ ചാനൽ ആളുകളിൽ അത്ര കണ്ട് സ്വാധീനം ഉള്ള ഒരു ചാനൽ ഒന്നും അല്ല. വല്ലപ്പോഴും ഒക്കെ കേൾക്കാറുണ്ട് എന്നതൊഴിച്ചാൽ അത്ര വലിയ പ്രാധാന്യത്തോടെ അതിനെ കണ്ടിരുന്നില്ല. സംഭവങ്ങളെ അങ്ങ് പെരുപ്പിക്കുന്ന ഒരു സ്വഭാവം അതിൽ ഉള്ളതായി തോന്നിയിട്ടുണ്ട്. എന്നാൽ ശ്രീ പി വി അൻവർ ചാനലിനെതിരെ നൽകിയ പരാതികളും തുടർന്നുള്ള നടപടികളും ശ്രീ ശ്രീനിജൻ ഫയൽ ചെയ്ത പട്ടിക ജാതി ആക്ഷേപ പരാതിയും അതിനെ തുടർന്നുള്ള വിവിധ കോടതികളുടെ വിധി പ്രസ്താവനകളും, ഒക്കെ തന്നെ സാമാന്യ യുക്തിയെ വെല്ലു വിളിക്കുന്നവയാണ്. ഈ ചാനൽ സശ്രദ്ധം കേട്ട് നോക്കി. അപ്പോൾ അതിൽ പ്രക്ഷേപണം ചെയ്ത പല കാര്യങ്ങളും ഷാജനെ പണ്ടേ ജയിലിൽ എത്തിക്കുന്നവ ആയിരുന്നു എന്ന് തോന്നി പോയി. ശ്രീ പി വി അൻവറിനെതിരെയും, ശ്രീ ശ്രീനിജനെതിരെയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയ കാർക്കെതിരെയും , അദ്ദേഹത്തിന്റെ ചാനലിലൂടെ എത്രകണ്ടാരോപണങ്ങൾ ഉന്നയിച്ചിട്ടും അതിനെതിരെ ഒരു ചെറു വിരൽ പോലും അനക്കിയില്ല എന്നത് ശരിക്കും ഞെട്ടിപ്പിച്ചു. ഒടുവിൽ കേസ് രജിസ്റ്റർ ചെയ്തതോ പട്ടിക ജാതിക്കാരനായ MLA യെആക്ഷേപിച്ചു എന്ന് പറഞ്ഞും. പട്ടിക ജാതി അധിക്ഷേപം നടത്തിയെന്ന് ആ വീഡിയോ കണ്ടാൽ ആർക്കും തോന്നില്ല. MLA യെ നന്നായി വിമർശിച്ചിട്ടുണ്ട് . അത്രമാത്രം. സമൂഹത്തിന്റെ വളരെ ഉയർന്ന തട്ടിൽ എത്തി നിൽക്കുന്ന പട്ടിക ജാതിക്കാരനായ ഒരു വ്യക്തിക്കെതിരെ അത്തരം ഒരാക്ഷേപം നടത്തടിയാൽ ഈ വകുപ്പിന്റെ സഹായം ഇല്ലാതെ തന്നെ അതിനെ പ്രതിരോധിക്കാൻ കഴിയേണ്ടതാണ്. ഈ ചാനലുകാരൻ ഉയർത്തിയ ഏതെങ്കിലും അഴിമതി ആരോപണങ്ങൾക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്ത് അതിനു ശിക്ഷ വാങ്ങി കൊടുത്തിരുന്നെങ്കിൽ അതിൽ സന്തോഷിക്കാമായിരുന്നു. മറ്റ് ചാനലുകാർക്കും പത്രക്കാർക്കും ഒരു പാഠവും ആവുമായിരുന്നു. എന്നാൽ അഴിമതി ആരോപിതർ അക്കാര്യത്തിൽ മൗനം പാലിച്ചു. സ്വാഭാവികമായും അത് ശരി എന്ന് ജനവും വിശ്വസിച്ചു. അഴിമതി ആരോപണങ്ങളിൽ മൗനം പാലിച്ചവർ കുടുക്കാൻ പറ്റിയ ഒരു വകുപ്പ് കണ്ടെത്തി കേസ് ഫയൽ ചെയ്തത് കേരളത്തിലെ ജനങ്ങൾ എങ്ങനെ കണ്ടു എന്നതിന്റെ നേർ സാക്ഷ്യം ആണ് ആ ചാനലിന് ഇപ്പോൾ കിട്ടുന്ന ജനപ്രീതി. ഇരുപതു ലക്ഷത്തിൽ അധികം വരിക്കാരോടെ ചാനൽ മുകളിലേക്ക്. അതിനർഥം, കുടുംബ സമേതം കാണുന്ന കണക്കു കൂടിയെടുത്താൽ, ഏതാണ്ട് 50 ലക്ഷം പേരിലേക്ക് ചാനൽ നേരിട്ടെത്തുന്നു എന്നാണ് . ചാനലുകാരനെ അറസ്റ്റ് ചെയ്തു ജയിലിലിടാൻ പോലീസ് കാണിക്കുന്ന ഉത്സാഹം അമ്പരപ്പിക്കുന്നതാണ്. അയാൾക്ക് മുൻ‌കൂർ ജാമ്യം എടുക്കണമെങ്കിൽ അതിന് എന്ത് കൊണ്ട് അവസരം കൊടുത്തുകൂടാ. കൊള്ളക്കാരനോ, കൊലപാതകിയെ ഒന്നും അല്ലല്ലോ അയാൾ. അവാസ്തവമായ, നിലനിൽക്കില്ലെന്ന് അധികം വാദങ്ങൾക്കിട നൽകാതെ തന്നെ സുപ്രീം കോടതി പറഞ്ഞ ഒരു കേസിൽ ആണ് ഈ പരാക്രമം ഒക്കെയെന്നോർക്കണം. അതിനു ചാനൽ റെയ്ഡ് ചെയ്തു കംപ്യൂട്ടറുകളും ജീവനക്കാരുടെ മൊബൈലും ഒക്കെ പിടിച്ചെടുത്ത് അവരുടെ ജീവിതത്തിൽ ഭീതി വിതച്ചത് കേസന്വേക്ഷണത്തിന്റെ പുതിയ രീതിയായിരിക്കാം. ഏറ്റവും ഭീതി ഉളവാക്കുന്നത് ഹൈ കോടതി പോലും കേസിൽ മെറിറ്റുണ്ട് എന്ന് കണ്ടെത്തിയതാണ് . ഇപ്പോൾ ഒരു ക്രിസ്ത്യാനി കേസ് കൊടുത്തിരിക്കുകയാണ്. അയാളുടെ മത വിശ്വാസത്തെ വൃണപ്പെടുത്തിയെന്നാരോപിച്ച്. ഷാജൻ വിമർശിച്ചത് മത പരിവർത്തനത്തെയാണ്. ബൈബിളിൽ പോലും മത പരിവർത്തനത്തിനെതിരെ പൗലോസ് അപ്പോസ്തോലൻ പറഞ്ഞിട്ടുണ്ട് എന്നാണോർമ. അപ്പോൾ പിന്നെ എന്താണ് ആ കേസിന്റെ മെറിറ്റ് . ജാമ്യത്തിന് സുപ്രീം കോടതി വേണ്ടി വരുമായിരിക്കാം. അത് പോലെ തന്നെ യൂസഫലിക്കെതിരെ ഷാജൻ ധാരാളം ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട് . അതിൽ ഒന്ന് സർക്കാർ ഭൂമിയിൽ ലുലു മാൾ കെട്ടിയെന്നാണ്. ഉറപ്പായും കേസിൽ പെടുത്തേണ്ട കാര്യം ആയിരുന്നു. വ്യക്തമായ രേഖകളോടെ ഷാജനെതിരെ കേസ് ഫയൽ ചെയ്ത് ശിക്ഷ വാങ്ങി കൊടുത്തിരുന്നെങ്കിൽ ജനം കൈ അടിക്കുമായിരുന്നു. പകരമോ, അദ്ദേഹം വിവാഹം സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് കേൾക്കുന്നു ശരി ആണോ എന്നറിയില്ല എന്ന് പറഞ്ഞതിന്റെ പേരിൽ ആണ് കേസ്. എന്താല്ലേ ? ഭരണമാണോ, ചെറിയ അഴിമതികൾ, സ്വജന പക്ഷപാതങ്ങൾ ഒക്കെ ഉണ്ടാവും.. അഴിമതിയിൽ നിന്ന് മുക്തമായി ഭരിക്കാൻ സാധ്യമല്ല. അത് കൊണ്ടാണ് ഗാന്ധിയെപ്പോലുള്ള ആളുകളൊക്കെ അതിന് പുറം തിരിഞ്ഞു നിന്നത് . ഒരു പരിധിക്ക് അപ്പുറം ഉള്ള അഴിമതികൾ ആണ് പ്രശ്‍നം ആകുന്നത്. കോൺഗ്രസ് കാലത്തെ സംഭവങ്ങളും ഭരണവും ഒക്കെ കണ്ടു വിഷമിച്ചു പോയ ജനത്തിനോട് LDF വരട്ടെ എല്ലാം ശരിയാവും എന്നു പറഞ്ഞപ്പോൾ അവർക്കതൊരു ആശ്വാസവും പ്രതീക്ഷയും ആയിരുന്നു. എന്നാൽ ഇപ്പോൾ ആവട്ടെ നാളിതു വരെയുള്ള ഒരു ഗവൺമെന്റും കേൾക്കാത്ത പഴി ആണ് ഈ സർക്കാർ കേൾക്കുന്നത്. അതിനൊരു പരിഹാരം വേണം. നിയമപരമായ പരിഹാരം ആണ് വേണ്ടത്. അഴിമതി ആരോപണങ്ങളെ രേഖാമൂലം ഘണ്ണിക്കണം. അര്രോപനം ഉന്നയിച്ചവർക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യുക തന്നെ വേണം. ജനങ്ങളുടെ കോടതിയിൽ മറുപടി പറയും എന്ന് പറയുന്നത് എത്ര ദയനീയമാണ്. ജനം വോട്ട് ചെയ്യുന്നത് ഇതൊന്നും നോക്കിയല്ല എന്ന് ആർക്കാണ് അറിയാത്തത്. വിമർശനത്തെ നേരിടുകയും അതിനോട് യുക്തിപരമായ രീതിയിൽ പ്രതികരിക്കുകയും ആണ് വേണ്ടത് . അല്ലാതെ, പറയുന്നവർക്കും കേൾക്കുന്നവർക്കും മനസിലാവാത്ത മറു ഭാഷ ഉപയോഗിച്ചതിനെ പുച്ഛിക്കരുത്. അപ്പോഴേ ഒരു പ്രസ്ഥാനം വളരൂ. സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം. ആ ഒരു വിശ്വാസം ,ഉറപ്പ് , അതാണ് ജനത്തിനു വേണ്ടത്.

2023, ജൂൺ 23, വെള്ളിയാഴ്‌ച

ആരാണ് ഈ രാജ്യത്തെ രക്ഷിക്കുക ?

നമ്മുടെ രാജ്യം ഒരു വലിയ രാജ്യം ആണ്. ഭൂസമ്പത്തും, പ്രകൃതി സമ്പത്തും കൊണ്ട് സമ്പന്നമായ ഒരു രാജ്യം. ഈ സമ്പത്ത് കൊണ്ടാണ് യൂറോപ്പിലെ പല രാജ്യങ്ങളും സമ്പന്നരായത്. ഒടുവിൽ സ്വാതന്ത്ര്യം കിട്ടിയപ്പോൾ രാജ്യം ദരിദ്രാവസ്ഥയിൽ എത്തിയെങ്കിലും അപ്പോഴും ഉപയോഗിക്കപ്പെടാത്ത സമ്പത്ത് ധാരാളം ഉണ്ടായിരുന്നു താനും. ഒരു മികച്ച തുടക്കം കുറിക്കാൻ ജവാഹർലാൽ നെഹ്രുവിനു കഴിഞ്ഞു എങ്കിലും സ്വാതന്ത്ര്യത്തിനു എത്രയും കാലത്തിനു ശേഷവും തലയുയർത്തി നിൽക്കാൻ പറ്റുന്ന ഒരു സാമ്പത്തിക അവസ്ഥ, ജീവിത ചുറ്റുപാട് ഒന്നും തന്നെ നേടിയെടുക്കാൻ നമുക്കായില്ല. ലോക രാജ്യങ്ങളുടെയിടയിൽ മൊത്തം ആസ്തി വച്ച് നോക്കിയാൽ അഞ്ചാം സ്ഥാനം ആണ് നമുക്കുള്ളത്. എന്നാൽ ആ ആസ്തി ആളോഹരിയിലേക്കു മാറ്റുമ്പോൾ നമ്മുടെ സ്ഥാനം പരിതാപകരമാം വിധം വളരെ താഴെയാണ്. അത് ബംഗ്ലാദേശിനും താഴെയാണ് എന്ന് പറയുമ്പോൾ നില ഊഹിക്കാമല്ലോ. 1948 ൽ മാത്രം രൂപം കൊണ്ട ഇസ്രയേലിന്റെ ആളോഹരി വരുമാനം ആകട്ടെ നമ്മുടെ ആളോഹരി വരുമാനത്തിന്റെ 25 മടങ്ങോളം കൂടുതൽ ആണ്. പ്രകൃതി സമ്പത്തുകൊണ്ടും ജോലിചെയ്യാൻ പ്രാപ്തരായ ആളുകളുടെ എണ്ണത്തിലും സമ്പന്നമായ ഒരു രാജ്യം ആയിട്ടും ഒരു നിലനിൽക്കുന്ന സാമ്പത്തിക അവസ്ഥ കൈവരിക്കാൻ നമുക്ക് കഴിയാതെ പോയത് എന്ത് കൊണ്ടാണ് ? കാനഡയിലും, ഗൾഫിലും, യൂറോപ്യൻ രാജ്യങ്ങളിലും ഒക്കെ ചേക്കേറി നമ്മുടെ ജനങ്ങൾ ജീവിക്കാൻ വ്യഗ്രത കൂട്ടന്നത് ഇവിടെ ഒരു നല്ല ജീവിത സാഹചര്യം ഉണ്ടാവില്ല എന്ന തിരിച്ചറിവിന്റെ വെളിച്ചത്തിൽ ആണ്. അല്ലെങ്കിൽ ഇന്ത്യയിലെ നല്ല ഭൂപ്രകൃതിയും കാലാവസ്ഥയും ഉപേക്ഷിച്ച് അധിചൂടിലും അധിശൈത്യത്തിലും ജീവിക്കുവാൻ അവർ മുതിരുമായിരുന്നില്ല. ഇത്തരം ഒരവസ്ഥ എന്തുകൊണ്ടാണ് ഉണ്ടാവുന്നത്? ആരാണ് നമ്മുടെ വികസനത്തെ പിന്നോട്ട് വലിക്കുന്നത്? ആർക്കാണ് ഇത് കൊണ്ട് നേട്ടം? ആരാണ് ഇതിനുത്തരവാദി? രണ്ടു സഹോദരന്മാർക്ക് പൈതൃകമായി ഓരോ വ്യവസായ സ്ഥാപനങ്ങൾ ലഭിച്ചു എന്ന് വിചാരിക്കുക. രണ്ടു പേർക്കും ഈ കമ്പനികളുടെ നടത്തിപ്പിനെ കുറിച്ച് വലിയ അറിവൊന്നുമില്ല . കാര്യമായ വിദ്യാഭ്യാസവും ഇല്ല . എങ്കിലും അതിൽ ഒരുവൻ അയാൾക്ക് ലഭിച്ച സ്ഥാപനം തനിച്ച് നടത്തും എന്ന് വിചാരിച്ച് അതിന്റെ താക്കോൽ സ്ഥാനത്ത് സ്വയം അവരോധിച്ചു. കാര്യമായ വിദ്യാഭ്യാസം ഇല്ലാത്ത മക്കളെയും ,മറ്റ് ബന്ധുക്കളെയും എതിര് പറയാത്ത സുഹൃത്തുക്കളെയും ഒക്കെ ഉയർന്ന പോസ്റ്റുകളിൽ വച്ചു . ജോലിക്കാരെ നിയമിച്ചപ്പോൾ വിദ്യാഭ്യാസവും വിവരവും ഉള്ളവരെ തിരഞ്ഞെടുത്തു എങ്കിലും അനുസരണക്ക് ആയിരുന്നു പ്രധാന മുൻഗണന നൽകിയത്. ജോലിക്കാരെ അടിമകളെ പോലെ കൈകാര്യം ചെയ്തു. ഓരോരോ പദ്ധതികൾക്ക് എന്ന് പറഞ്ഞു പണം കണക്കില്ലാതെ ചിലവഴിച്ചു . കസ്റ്റമേഴ്സിനോട് മോശമായി പെരുമാറി . മിക്കവാറും കുടുംബ സമേതം വിദേശ യാത്ര നടത്തി. ശമ്പളം ആയി എഴുതി എടുക്കുന്ന തുകയിൽ നിന്നല്ലാതെ ഈ ചിലവുകൾ എല്ലാം സ്ഥാപനത്തിന്റെ പ്രവർത്തന മൂലധനത്തിൽ നിന്നും എടുത്തു .ഇത്തരം ഒരു സ്ഥാപനത്തിന് അധികനാൾ മുൻപോട്ടു പോകാൻ കഴിയില്ല എന്നത് തീർച്ചയാണ്. ഈ കമ്പനിയുടെ ബാലൻസ് ഷീറ്റിൽ ഉണ്ടാവുക പട്ടിണിയും പരിവട്ടവും തന്നെ. എന്നാൽ രണ്ടാമത്തെ ആൾ ആവട്ടെ തനിക്ക് വിദ്യാഭ്യാസം കുറവാണെന്നും കമ്പനി നടത്തിക്കൊണ്ടു പോകാനുള്ള അറിവില്ലെന്നും ആദ്യമേ തിരിച്ചറിഞ്ഞു. അയാൾ ആദ്യം ചെയ്തത് യോഗ്യരായ ആളുകളെ കണ്ടെത്തുക എന്നതായിരുന്നു. മക്കളെ ആകട്ടെ ഈ വ്യവസായം സംബന്ധിച്ചുള്ള ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭിക്കുന്നിടത്ത് പറഞ്ഞു വിട്ട് പഠിപ്പിച്ചു . സ്ഥാപനത്തിലെ ജീവനക്കാരോടും ഉപഭോക്ത്താക്കളോടും ഒക്കെ നല്ല നിലയിൽ ഇടപെട്ടു . അവരുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്തു . ആവശ്യമുള്ളിടത്ത് ചെലവ് ചെയ്തു. അനാവശ്യ ചിലവുകൾ വെട്ടിക്കുറച്ചു. സ്വന്തം ആർഭാടങ്ങൾക്കോ , വിദേശ യാത്രകൾക്കോ ഒന്നും കമ്പനിയുടെ പണം എടുത്ത് ധൂർത്തടിച്ചില്ല. അത്തരം ചിലവുകൾ എല്ലാം സ്വന്തം ശമ്പളത്തിൽ നിന്ന് ചിലവഴിച്ചു . ഈ കമ്പനി കാലക്രമേണ വികസിക്കുകയും, പുതിയ വ്യവസായ സംഭരംഭങ്ങളിൽ ഏർപ്പെട്ട് വലിയ ഒരു സ്ഥാപനം ആയി മാറുകയും ചെയ്യും എന്നതിൽ ഒരു സംശയവും ഇല്ല. ഇതിനു സമാനമാണ് നമ്മുടെ രാജ്യത്തിന്റെ അവസ്ഥയും. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്, തൊഴിലാളി പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു ജയിലിൽ കിടന്നിട്ടുണ്ട് എന്ന കാരണങ്ങളാൽ ഈ രാജ്യം ഭരിക്കാനുള്ള അവകാശം എനിക്കാണ്, ഞങ്ങൾക്കാണ് എന്ന് പറഞ്ഞു ഭരണ പരിചയമോ അതിനാവശ്യമായ വിദ്യാഭ്യാസമോ ഇല്ലാത്തവർ അധികാരത്തിൽ വന്നത് മുതൽ ആണ് നമ്മുടെ പതനം ആരംഭിച്ചത്. എന്നാൽ നെഹ്രുവുവിന്റെ മന്ത്രി സഭയും ആദ്യകാല സംസ്ഥാന സഭകളും അക്കാലത്തെ സമാചിമാരുമൊക്കെ തീർച്ചയായും വലിയ ആളുകൾ തന്നെയായിരുന്നു. ഒരു ഫുൾ പേജ് കടലാസ്സിൽ എഴുതാൻ പറ്റാത്ത വിധം ഉയർന്ന ബിരുദങ്ങൾ നേടിയിരുന്ന അംബേദ്ക്കർ ഉൾപ്പെടെ ആ നിര അങ്ങനെ നിറഞ്ഞു നിന്നു . എല്ലാവരും പ്രതിഭകൾ. എന്നാൽ കാലക്രമത്തിൽ രണ്ടാം നിര നേതാക്കൻ എത്തിയപ്പോൾ മുതൽ ഇതിനു ശോഷണം സംഭവിച്ചു. പാര്ലമെന്റ് ,നിയമസഭ പോലുള്ള വലിയ ഇടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്ത ആളുകൾ ജാതിയുടെയോ,പാർട്ടിയുടേയോ ഒക്കെ ലേബലിൽ കടന്നു കൂടി. നിയമ നിർമാണം , സാമ്പത്തിക ആസൂത്രണം ,ഭരണം തുടങ്ങിയ കാര്യങ്ങളിൽ അൽപ്പം പോലും ജ്ഞാനം ഇവർക്കുണ്ടായിരുന്നില്ല . ഒന്നാമത്തെ സഹോദരന്റെ കമ്പനി പോലെ ഇത് തകരുന്നതിൽ എന്താണത്ഭുതം . വെറുതെ ഗൂഗിളിൽ ഒന്ന് പരാതിയപ്പോൾ കിട്ടിയതാണ് . ഇന്ത്യൻ പാർലമെൻറിൽ ഇപ്പോൾ ഉള്ള MP മാരിൽ എഴുത്തും വായനയും അറിയാത്ത രണ്ട് പേരാണുള്ളത്. എട്ടാം ക്ലാസ്സ് വിദ്യാഭ്യാസം ഉള്ള 6 പേരും അഞ്ചാം ക്ലാസ് വിദ്യാഭ്യാസം ഉള്ള 5 പേരുമുണ്ട് . 44 പേര് പത്താം ക്ലാസ്സും 66 പേർ പന്ത്രണ്ടാം ക്‌ളാസും പാസ്സായിട്ടുണ്ട്. കേരള നിയമ സഭയിലേക്കു വന്നാൽ അഞ്ചാം ക്ലാസ്സ് പാസ്സായ ഒരാൾ എട്ടാം ക്ലാസ്സ് പാസ്സായ 6 ആൾ പത്താം ക്ലാസ്സ് പാസ്സായ 25 പേർ പന്ത്രണ്ടാം ക്ലാസ് പാസ്സായ 16 പേർ എന്നിങ്ങനെ ആണ് ആ കണക്ക് . ഒന്നാലോചിച്ചു നോക്കൂ . പോസ്റ്റ് ഗ്രാജുവേഷനും , IAS ഉം വിവിധ ട്രെയിനിങ്ങുകളും ഒക്കെ ലഭിച്ചവർക്ക് പോലും ഒരു വകുപ്പിലെ കാര്യങ്ങൾ മനസിലാക്കാൻ ഒന്ന് രണ്ടു വർഷം എടുക്കുന്നിടത്താണ് ഈ അഞ്ചാം ക്ലാസ്സുകാരും പത്താം ക്ലാസ്സുകാരും അൽപ്പം പോലും ജോലി ഭയം ഇല്ലാതെ ഇരിക്കുന്നത് . ഇത്തരം ആളുകളെ വളർച്ചയിൽ താല്പര്യമുള്ള മറ്റേതെങ്കിലും സ്ഥാപനമായിരുന്നെങ്കിൽ അതിന്റെ പരിസരത്തുപോലും അടിപ്പിക്കുമായിരുന്നോ? ഈ രാജ്യം എങ്ങനെ ആണ് മുന്നോട്ട് പോകുക? വിദ്യാഭ്യാസമുള്ള , ഊർജസ്വലരായ ചെറുപ്പക്കാർ അന്യദേശങ്ങൾ തേടി യുള്ള യാത്രയിൽ ആണ്. ഈ രാജ്യത്തെ ആര് രക്ഷിക്കും?

2023, മേയ് 7, ഞായറാഴ്‌ച

കത്തുന്ന മണിപ്പൂർ

നോർത്ത് ഈസ്റ്റ് സ്റ്റേറ്റുകളിലേക്കു ഒരു യാത്ര പോകണം എന്ന വലിയ ആഗ്രഹം മനസ്സിൽ കയറിക്കൂടിയത് വളരെ നാൾ മുമ്പാണ്. സിക്കിമിൽ പോകാൻ പക്ഷെ സാധിച്ചിട്ടുണ്ട്. ഇവയോട് ചേർന്നുള്ള നേപ്പാളും സന്ദർശിക്കാൻ കഴിഞ്ഞു. എന്നാൽ നോർത്ത് ഈസ്റ്റ് ഒരു ബാലീ കേറാമല ആയി തുടരുകയായിരുന്നു. അടിക്കടി ഉണ്ടാകുന്ന ആക്രമണങ്ങൾ അങ്ങോട്ടുള്ള യാത്ര മാറ്റി വെപ്പിച്ചു. എന്നാൽ ഒരു വിധം യാത്രക്ക് കുഴപ്പമില്ല എന്ന് വിചാരിച്ചിരിക്കുമ്പോൾ ദാ മണിപ്പൂർ വീണ്ടും കത്തുന്നു . ക്രിസ്ത്യൻ ദേവാലയങ്ങൾ തീയിട്ടു നശിപ്പിക്കുന്നു . വംശീയ നിർമാർജനം നടക്കുന്നു എന്ന വിധത്തിൽ ഉള്ള വാർത്തകൾ പുറത്ത് വരുന്നു. എങ്കിൽ മണിപ്പൂരിനെ കുറിച്ച് ഒന്ന് പഠിച്ചുകളയാം എന്ന് കരുതി വായന തുടങ്ങിയപ്പോൾ ആണ് പല പുതിയ കാര്യങ്ങളും അറിയാൻ കഴിയുന്നത്. നമ്മൾ വിചാരിക്കും പോലെ RSS കാർ ക്രിസ്ത്യാനികളെ തല്ലി കൊല്ലുന്ന പ്രശനം അല്ല അവിടെ നടക്കുന്നത്. ഗോത്ര സമൂഹങ്ങൾ തമ്മിലുള്ള ഏറ്റു മുട്ടൽ ആണ് അത്. അതിൽ പെട്ട് പോയവരുടെ കൂട്ടത്തിൽ RSS ഉം ഉണ്ട്. നൂറ്റാണ്ടുകളുടെ ചരിത്രം ആണ് ഈ ഏറ്റു മുട്ടലുകൾക്ക് പറയുവാനുള്ളത്. മണിപ്പുരിനെ കുറിച്ച് മനസിലാക്കാൻ പ്രധാനമായും മൂന്ന് ഗോത്ര വിഭാഗങ്ങളെ കുറിച്ചറിഞ്ഞിരിക്കണം. ഒന്ന് മെയ്തെയ് വംശക്കാർ , രണ്ട് കുക്കികൾ ,മൂന്ന് നാഗകൾ. ഇവർ കൂടാതെ വേറെയും ഗോത്രക്കാരുണ്ട്. പക്ഷെ ഇവരെ കുറിച്ച് മാത്രം അറിഞ്ഞാൽ മതി ഇപ്പോഴത്തെ അവസ്ഥ മനസിലാക്കാൻ. ഇതിൽ മെയ്തെയ് വംശക്കാർ 17 -ആം നൂറ്റാണ്ടിൽ സനാമഹി എന്ന മതത്തിൽ നിന്ന് ഹിന്ദു മതം സ്വീകരിച്ചവർ ആണ്. imphal അടക്കമുള്ള താഴ്വര ജില്ലകളിലാണ് ഇവരുടെ താമസം. ഇവർ OBC വിഭാഗക്കാരാണ്. കുക്കി നാഗ വിഭാഗക്കാർ പട്ടിക വര്ഗ വിഭാഗത്തിൽ പെടുന്നവരും . ഇവർ എല്ലാവരും തന്നെ ക്രിസ്ത്യൻ മത വിഭാഗക്കാരുമാണ്. ജന സംഖ്യ അടിസ്ഥാനത്തിൽ പറഞ്ഞാൽ 53 % മെയ്തെയ് വിഭാഗക്കാരും, 24% നാഗന്മാരും, 16% കുക്കികളുമാണ്. ശേഷിക്കുന്നത് മറ്റുള്ളവർ. മെയ്തെയ് വിഭാഗക്കാരിൽ തന്നെ പെടുന്നവർ ആണ് മുസ്ലീങ്ങൾ. ഇവരെ pangal എന്ന് വിളിക്കുന്നു. ട്രൈബൽ വിഭാഗക്കാരായ ആളുകൾ 10 ജില്ലകളിൽ അയി മല നിരകളിൽ ആണ് കഴിയുന്നത്. ഇവിടെ ട്രൈബൽസ് അല്ലാത്ത മറ്റുള്ളവർക്ക് സ്ഥലം വാങ്ങിക്കാൻ കഴിയില്ല. താഴ് വരികളിലെ 5 ജില്ലകളിൽ ആണ് 53 % ഉള്ള മെയ്തെയ് വിഭാഗക്കാർ താമസിക്കുന്നത്. ഇതാവട്ടെ ആകെ ഭൂ വിസ്തൃതിയുടെ 10 % ആണെന്നും അവർ പറയുന്നു. തങ്ങൾക്കു കൂടി പട്ടിക വര്ഗ പദവി നൽകണമെന്നും 1949ൽ ഇന്ത്യയിൽ ലയിക്കും വരെ തങ്ങളും പട്ടിക വർഗക്കാർ ആയിരുന്നെന്നും അവർ പറയുന്നുണ്ട്. അങ്ങനെയെങ്കിൽ മറ്റു ട്രൈബൽ മേഖലകളിൽ തങ്ങൾക്കും സ്ഥലം വാങ്ങിച്ചു താമസിക്കാൻ കഴിയും എന്നതാണ് അവരുടെ ലക്‌ഷ്യം. സ്ഥിതിഗതികൾ ഇങ്ങനെ ഇരിക്കുമ്പോൾ ആണ് കുക്കി നാഗ വിഭാഗക്കാർ( സ്വാഭാവികമായും ക്രിസ്ത്യൻ വിഭാഗത്തിൽ പെടുന്നവരും, സമ്പന്നരും ജോലിയുള്ളവരും ആയ ആളുകൾ ) താഴ് വരകളിൽ സ്ഥലം വാങ്ങി വീട് വച്ച് താമസം തുടങ്ങുന്നത്. ഇത് മെയ്തെയ് വിഭാഗക്കാരെ ചൊടിപ്പിച്ചു. ഇതിന്റെ അനന്തര ഫലം ആണ് അവിടെ നടക്കുന്ന കൊള്ളിവൈപ്പും കൊലപാതകവും. അല്ലാതെ അത് ഒരു മത സംഘട്ടനം അല്ല. ഇതിനൊരു രാഷ്ട്രീയ പരിഹാരം ആണ് കാണേണ്ടത്. മെയ്തെയ് വിഭാഗക്കാർ തങ്ങൾ ഹിന്ദു മതത്തിലേക്ക് മതം മാറി വഞ്ചിക്ക പെട്ടിരിക്കുക ആണ് എന്ന ചിന്തയിൽ ആണ് . 2000 വര്ഷം പഴക്കമുള്ള സനാമാഹി എന്ന മതം പുനർ ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് അവരിപ്പോൾ. ഒരു ഘർ വാപസിക്ക് അവർ ഒരുക്കം കൂട്ടുന്നു. തങ്ങൾ ഹിന്ദുക്കൾ അല്ല എന്നാണ് അവർ പറയുന്നത്. ഇവിടെ RSS ഉം പെട്ടില്ലേ. ഗൂഗിളിൽ തിരഞ്ഞാൽ സനാമാഹി എന്ന മതത്തെ കുറിച്ച് ധാരാളം വായിക്കാം. ലൈനിങ്തോ സനമഹി എന്ന ദേവന്റെ പേരിൽ ആണ് ആ മതം ഉള്ളത്. ഈ ദേവൻ ആകട്ടെ യായ്ബിരേൽ സിഡാബെ എന്ന ദേവന്റെയും ലെയ്മാരേൽ സിഡാബി എന്ന ദേവിയുടെയും മൂത്ത മകനാണ്. മെയ്തെയ് വിഭാഗത്തിൽ ഹിന്ദുക്കളും മുസ്ലീങ്ങളും, ഉണ്ട്. അവർ ഏതു മതത്തിൽ പെട്ടവർ ആയാലും തങ്ങളുടെ വീടുകളിൽ സനമഹി മതത്തിലെ ഈ മൂന്നു ദേവൻ മാരെയും ആരാധിച്ചു പോരുന്നവർ ആണത്രേ . അത് കൊണ്ട് ആ മതം പുനർ ജീവിപ്പിക്കുക അത്ര വിഷമം ഉള്ള കാര്യം അല്ല. കാര്യങ്ങൾ ഈ വിധം ആണെന്നിരിക്കെ ഹിന്ദുക്കൾ ക്രിസ്ത്യാനികളുടെ പള്ളി തീയിട്ടു കത്തിക്കുന്നു എന്ന വിധമുള്ള പ്രചാരണത്തിന് ഒരു അർഥവും ഇല്ല. നോർത്ത് ഈസ്റ്റ് ലേക്കുള്ള യാത്ര വീണ്ടും മാറ്റി വയ്‌ക്കേണ്ടി വരും.

2023, മേയ് 1, തിങ്കളാഴ്‌ച

ഇരട്ടത്താപ്പുകൾ

ഏതു പ്രശ്നത്തെയും രാഷ്ട്രീയ പാർട്ടികൾ കാണുന്നത് അവർക്കു എന്ത് ലാഭം ഉണ്ട് ആ വിഷയത്തിൽ എന്ന് വിലയിരുത്തിയാണ്. മിക്കവാറും അതിനു വിരുദ്ധമായ രീതിയിൽ ഒരു സ്വകാര്യ സംഭാഷണത്തിൽ അവർ പറയുകയുംചെയ്യും. കേരളത്തിൽ ഇപ്പോൾ കത്തി നിൽക്കുന്ന വിഷയങ്ങൾ കക്കുകളിയും,കേരള സ്റ്റോറിയും ആണ്. അതിന്റെ സൈഡിലൂടെ ജോസഫ് സാറിന്റെ കൈവെട്ടു പ്രശ്നത്തെ കുറിച്ച് അദ്ദേഹം നടത്തുന്ന വെളിപ്പെടുത്തലുകളും സഫാരി ചാനലിലൂടെ പുറത്ത് വരുന്നു. ഈ വിഷയത്തിലൊക്കെ ലാഭകരമായ തീരുമാനങ്ങൾ ആണ് രാഷ്ട്രീയക്കാർ എടുത്തിട്ടുള്ളത്. ചിലതു കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു വിട്ടുകളയും. രാഷ്ട്രീയ ലാഭം നോക്കാതെ കൃത്യമായ നിലപാടുകൾ എടുക്കാൻ രാഷ്ട്രീയ കക്ഷികൾക്ക് സാധിച്ചിരുന്നെങ്കിൽ കേരളം ദൈവത്തിന്റെ സ്വന്തം നാടാകുമായിരുന്നു. ജോസഫ് സാറിന്റെ ചോദ്യ പേപ്പർ വിവാദം ഒരു ചെറിയ സംഭവം ആയിരുന്നു. ഒരു കോളേജിലെ ഇന്റേണൽ പരീക്ഷക്ക് ഇട്ട ചോദ്യപേപ്പറിൽ കടന്നു കൂടിയ ഒരു വിവാദം. ചോദ്യം തയ്യാറാക്കുന്ന സമയത്ത് അദ്ദേഹം ഒരിക്കലും ചിന്തിക്കാത്ത ഒരു വ്യാഖ്യാനം അതിനു വന്നു ചേർന്നു . അത്തരത്തിൽ ഒരു ചോദ്യം വേണ്ടായിരുന്നു എന്നാണു കേരളം മുഴുവൻ അന്ന് ചിന്തിച്ചത് . എന്ത് ചെയ്യാം . മനുഷ്യൻ അല്ലെ .ഒരു നിമിഷത്തെ പിഴവ് . എന്നാൽ സർക്കാരും, രാഷ്ട്രീയക്കാരും, കോളേജ് മാനേജ്മെന്റും വിഷയം ഒതുക്കി തീർക്കുന്നതിന് പകരം അത് ആളി കത്തിച്ച് ആ മനുഷ്യന്റെ ജീവിതം ഇരുട്ടിലാക്കി. അദ്ദേഹത്തിന്റെ പുത്രനെ കുനിച്ച് നിർത്തി മുതുകത്തിടിച്ചാണ് പോലീസ് ഒളിവിടം കണ്ടെത്താൻ ശ്രമിച്ചത് . ഒളിച്ചത് പോലീസിൽ നിന്നല്ല, തീവ്ര വാദികളിൽ നിന്നാണെന്നു മനസിലാക്കാനുള്ള കോമൺ സെൻസ് പോലും ഉണ്ടായില്ല. ഭാര്യയെ, മാനസികമായി തളർത്തി ആത്മഹത്യയിലേക്കു തള്ളി വിട്ടു. ഇതൊക്കെ ഇസ്ലാമിലെ തീവ്ര നിലപാടുകാരെ കൂടുതൽ ആത്മ വിശ്വാസം ഉള്ളവർ ആക്കി. യാതൊരു ദയയും ഇല്ലാതെ ആ പാവം മനുഷ്യനെ കാറിൽ നിന്ന് വലിച്ചിറക്കി, ഇടതു കാലും വലതു കയ്യും മഴുവിന് വെട്ടി മാറ്റി. ഒടുവിൽ കുടുംബം തകർന്ന ആ മനുഷ്യൻ കോടതി സഹായത്തോടെ നഷ്ട്ടപെട്ട ജോലി തിരിച്ചു വാങ്ങി സർവീസിൽ നിന്ന് വിരമിച്ചു. സർക്കാർ യാഥാർഥ്യ ബോധത്തോടെ ഒരു നിലപാട് സ്വീകരിക്കുകയും, അധ്യാപകനെക്കൊണ്ട് ഒരു മാപ്പ് പറയിപ്പിച്ചു , തീവ്ര നിലപാടുകാർക്കു ശക്തമായ ഒരു വാണിങ്ങും നൽകിയിരുന്നെങ്കിൽ ആ പ്രശ്നം കെട്ടടങ്ങുമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തിന്റെ കൂടെ ഇന്നും ഉണ്ടാകുമായിരുന്നു. ഈ പ്രശനത്തിലൂടെ ഇസ്‌ലാം തീവ്ര വാദ നിലപാടുകാർ നേടിയെടുത്ത ഒരു രാഷ്ട്രീയ വിജയം ആയിരുന്നു ക്രിസംഘി കളുടെ ഉദയം . അതുവരെ കോൺഗ്രസിന്റെ കൊടിക്കീഴിൽ ചുരുണ്ടു കൂടിയ ന്യൂനപക്ഷങ്ങൾ പരസ്പരം അവിശ്വാസത്തോടെ നോക്കാൻ തുടങ്ങി. ഇനി ഒരിക്കലും ഒരു പക്ഷെ തിരിച്ചു വരാൻ പറ്റാത്ത വണ്ണം അത് യുഡിഎഫ് നെ ദുർബലമാക്കി . കക്കുകളിയും, കേരളാ സ്റ്റോറിയും ക്രിസ്ത്യാനിക്കും, മുസ്ലീമിനും അവ മതിപ്പുണ്ടാക്കുന്നു എന്നാണു പറയുന്നത്. എന്നാൽ ഒരു കാര്യം ഓർക്കണം ഇതിൽ വാസ്തവം ഇല്ലേ? കന്യാസ്ത്രി മഠങ്ങളിൽ പീഡനങ്ങൾ നടക്കുന്നു എന്ന് കന്യാസ്ത്രീകൾ പുറത്ത് വന്നു പറഞ്ഞു സമരം നടത്തിയപ്പോൾ , തകരാത്ത ഏതു മാനം ആണ് ഇപ്പോൾ തകർന്നു വീഴുന്നത്? സത്യസന്ധമായ ഒരന്വേക്ഷണം നടത്താൻ ക്രിസ്ത്യൻ സഭകൾക്ക് കഴിഞ്ഞോ? അന്ന് അന്വേക്ഷണം നടത്തി കുറ്റക്കാരെ ശിക്ഷിച്ചു പുറത്താക്കിയിരുന്നെങ്കിൽ ഇന്ന് കക്കുകളി ഉണ്ടാകുമായിരുന്നില്ല. യേശുവിന്റെ നാമം കൂടുതൽ ദീപ്തമാകുകയും ചെയ്യുമായിരുന്നു. ഇത് തന്നെയാണ് ഇസ്‌ലാമിന്റേയും പ്രശ്നം. ഇത് സമാധാനത്തിന്റെ മതം ആണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല. സ്വന്തം സഹോദരന്റെ കൈ വെട്ടി മാറ്റിയപ്പോൾ തോന്നാത്ത എന്ത് സ്നേഹവും സമാധാനവും ആണ് ഈ മതത്തിനു നൽകാനുള്ളത്? കേരളത്തിലെ എല്ലാ മുസ്ലീങ്ങളും കൈ വെട്ടുകാർ ആണ് എന്ന് ഇതിനർത്ഥമില്ല . പക്ഷെ ഒരു സമൂഹം എന്ന നിലയിൽ മതത്തിലെ തീവ്ര നിലപാടുകാരെ അടക്കി നിർത്തുവാൻ ഇതിലെ ഉത്തരവാദിത്തപെട്ട പണ്ഡിതൻമാർക്ക് സാധിച്ചില്ല. പകരം അഴകൊഴമ്പൻ രീതിയിൽ ആണ് മത പണ്ഡിതർ സംസാരിച്ചു കണ്ടത്. പോരാഞ്ഞു വെട്ടു കേസ് പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയപ്പോൾ നാട്ടിലുടനീളം സ്വീകരണം നൽകി. സമൂഹത്തിൽ എന്ത് ശാന്തത ആണ് ഇത് കൊണ്ട് വന്നത്? "കേരള സ്റ്റോറി "സംഭവത്തെ പാർവതീ കരിച്ചു എന്നതിൽ ആണ് പ്രശനം. ഐ എസ് ലേക്ക് ഇന്ത്യയിൽ കേരളത്തിൽ നിന്ന് മാത്രമേ സ്ത്രീക്കൽ പോയിട്ടുള്ളൂ എന്നാണു കേൾക്കുന്നത്. അതും ക്രിസ്ത്യൻ ഹിന്ദു പെൺകുട്ടികൾ മതം മാറി പോയി. കേൾക്കുമ്പോൾ ലജ്ജ തോന്നുന്നു. കേരളത്തിൽ നിന്ന് ഒരിക്കലും ഇത്തരം സംഘടനകളിലേക്ക് ആരെങ്കിലും പോകുമെന്ന് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല. അത്ര കണ്ടു പ്രബുദ്ധ നാടാണ് നമ്മളുടേതെന്നു വിചാരിച്ചു . എന്നാൽ സംഭവിച്ചതോ? മറ്റെല്ലാ സ്റ്റേറ്റിനെയും പിന്നിലാക്കി നമ്മൾ മുമ്പിൽ. ഇസ്‌ലാം മതം പത്തോ നൂറോ പേരുടെ മതമല്ല. ലക്ഷക്കണക്കിന് ആളുകൾ ഉണ്ട്. പ്രശ്നക്കാർ മതത്തിൽ ഉണ്ടെങ്കിൽ അവരെ, വിലക്കി, മെരുക്കി, നില നിർത്താൻ ഉത്തര വാദപെട്ടവർ ശ്രമിച്ചില്ലെങ്കിൽ അത് മുഴുവൻ ഇസ്‌ലാമിനും കളങ്കമായി തീരില്ലേ?! ഇത്തരം ഒരവസ്ഥയിൽ കേരള ഇസ്‌ലാമിനെ കൊണ്ടാക്കിയതിൽ ആർക്കാണ് പങ്ക് ? മനുഷ്യൻ സമാധാനത്തോടെയും, സ്നേഹത്തോടെയും ഈ ഭൂമിയിൽ വസിക്കണം. അതിനു ദൈവ വിശ്വാസം ഒരു തടസം ആവരുത്. നമ്മുടെ മതം , ആണ് ശരി എന്നും, മറ്റുള്ളത് എല്ലാം മോശമെന്നും കരുതരുത്. ഒരു കല്ലിനെ ദൈവം ആയി കണ്ടു വണങ്ങുന്നവനെയും ആദരിക്കണം. അവനെ മതം മാറ്റാൻ ശ്രമിക്കരുത്. വേഷത്തിനും , ഭാഷക്കും അപ്പുറമായി മനുഷ്യ സ്നേഹത്തിന്റെ വലിയ ചങ്ങലയുടെ കണ്ണികളായി നമ്മൾ മാറണം.

2023, മാർച്ച് 28, ചൊവ്വാഴ്ച

പുക മറകൾ

പുകമറകൾ സ്രഷ്ട്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുക എന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളും നാളുകളായി പയറ്റി വരുന്ന ഒരു തന്ത്രം ആണ്. വെള്ളം നന്നായി അങ്ങ് കലക്കുക എന്നിട്ട് മീൻ പിടിക്കുക. രാഹുൽ ഗാന്ധിയുടെ ശിക്ഷയും, പാർലമെന്റ് അംഗത്വം നഷ്ട്ടപ്പെടുന്ന പുതിയ സാഹചര്യവും സൃഷ്ട്ടിക്കുന്ന പുകമറ ആണ് ഇപ്പോഴുള്ളത് . എല്ലാ കള്ളൻ മാരുടെയും പേരിന്റെ കൂടെ എങ്ങനെ മോഡി വരുന്നു എന്നത് ഒരു സാധാരണക്കാരന് വേണമെങ്കിൽ പറയാവുന്ന കാര്യമാണ്. അതിൽ ചെറിയ ഒരു ഹ്യുമറും ഉണ്ട്. എന്നാൽ ഉത്തര വാദിത്തമുള്ള ഒരു രാഷ്ട്രീയ നേതാവ് പൊതു വേദിയിൽ അങ്ങനെ പറയുമ്പോൾ മോഡി സമുദായത്തിൽ പെട്ടവർ അല്ലെങ്കിൽ മോഡി എന്ന വാൽ പേര് സ്വീകരിച്ചിട്ടുള്ളവർക്ക് അത് അവമതിപ്പ് ഉണ്ടാക്കുന്നത് സ്വാഭാവികമാണ് . അങ്ങനെ ഒരു തെറ്റ് പറ്റിയെന്നു മനസ്സിലായാൽ നിർവ്യാജം ക്ഷമ പറയുക എന്നതാണ് മാന്യതയും, മര്യാദയും. അതിമന് രാഹുൽ തയ്യാറാകാത്തതിന്റെ ബാക്കി പത്രം ആണ് കോടതി വിധി. അതിനു നിയമപരമായ ഒരു പരിഹാരം കാണുക ആണ് വേണ്ടത് . അല്ലാതെ പാവം ജനത്തെ ഇളക്കി വിട്ട് രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നത് അല്പത്തം ആണ്. എന്നാൽ ബിജെപി സർക്കാരിനെ താഴെയിറക്കാൻ ഇത് കൊണ്ടൊന്നും സാധ്യമല്ല എന്നറിയുക. ബിജെപി സംശയ രഹിതമായും ഒരു വർഗീയ പാർട്ടിയാണ്. ഇന്ത്യ ഹൈന്ദവ രാജ്യം ആണെന്നും ഒരു ഹൈന്ദവ രാജ്യം ആയി മാറാൻ, മാറ്റാൻ എന്ത് ചെയ്യാൻ പറ്റും എന്നുള്ള ചിന്തയിൽ നിന്ന് സ്വരൂപിക്കുന്നതാണ് അതിന്റെ ഊർജം. എന്നാൽ എങ്ങനെ ബിജെപി ഇത്രയേറെ വളർന്നു എന്ന് അന്വേഷിക്കുക അല്ലെ ആദ്യം വേണ്ടത്. ബിജെപി യുടെ വളർച്ചയിൽ ഊർജമായി നിൽക്കുന്നത് ക്രിസ്ത്യൻ വിരോധവും, മുസ്ലിം വിരോധവും ആണ് . സ്വാതന്ത്ര്യ സമരത്തിന്റെ സത് ഗുണങ്ങൾ നിറഞ്ഞു നിന്ന ഒരു മണ്ണിൽ വർഗീയ ശക്തികൾക്ക് വളർന്നു വരാൻ കഴിഞ്ഞില്ല. എന്നാൽ എത്ര പെട്ടെന്നാണ് ബിജെപി രണ്ടു സീറ്റിൽ നിന്നും ഇന്നത്തെ മൃഗീയ ഭൂരിപക്ഷത്തിലേക്ക് വളർന്നത് എന്നത് അത്ഭുത കാര്യമായി തോന്നുന്നില്ലേ. വോട്ടിൽ കൃത്രിമം കാട്ടിയാണോ അവർ ഭരണത്തിൽ വന്നത്? അല്ല. പിന്നെയോ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ വോട്ട് നേടി തന്നെയാണ്. ഇതേ ഹിന്ദുക്കൾ തന്നെയല്ലേ ബിജെപി യെ ഭരണത്തിൽ വരാതെ തടഞ്ഞു നിർത്തിയതും. പിന്നെയെങ്ങനെ അവർ ഇപ്പോൾ ബിജെപിയെ പിന്തുണക്കുന്നു . അതിന് ഒരു കാരണമേ ഉള്ളു. അവർക്ക് അരക്ഷിതാവസ്ഥത തോന്നുന്ന ഒരു അന്തരീക്ഷം രാജ്യത്തും , ലോകത്തിലും നില നിൽക്കുന്നുണ്ട്. അല്ലെങ്കിൽ അവരെ ആ വിധം തെറ്റി ധരിപ്പിക്കുന്നുണ്ട് . ക്രിസ്ത്യാനികൾക്കെതിരെ ബിജെപി ഭരണത്തിൽ അക്രമം നടക്കുന്നുണ്ട് എന്ന ആക്ഷേപം പരക്കെയുണ്ട് . അതിൽ ശരിയുമുണ്ട് താനും. എന്നാൽ ഇത് ക്രിസ്ത്യാനികൾ വിളിച്ചു വരുത്തിയ ശത്രുത അല്ലേ ? ക്രിസ്ത്യൻ മിഷനറി മാരുടെ ലക്‌ഷ്യം ഇന്ത്യയിലെ അവസാനത്തെ ഹിന്ദുവിനെയും ക്രിസ്ത്യാനി ആക്കി മാറ്റുക എന്നതാണ്. അതിനു വേണ്ടി വിദേശ ഫണ്ടും ലഭിക്കുന്നുണ്ട് എന്ന ആക്ഷേപവും പരക്കെയുണ്ട് . പട്ടിണിക്കോലങ്ങളായ ട്രൈബൽ മേഖലകളിലെ ജനങ്ങളെ ക്രിസ്തുമതത്തിൽ ചേർത്ത് അവർക്കു സാമ്പത്തിക സഹായം നൽകി , പള്ളികൾ കെട്ടി പൊക്കി ക്രിസ്ത്യാനി വളർന്നു വരുമ്പോൾ ഹിന്ദുവിൽ സ്വാഭാവികമായ ഭീതി ഉണ്ടാവും. അതിനെ ആളിക്കത്തിക്കുക മാത്രമാണ് ബിജെപി ചെയ്തത്. ഇസ്ലാം മതത്തെ ആകട്ടെ ഒരു ഭീതിയോടെ ആണ് ഹിന്ദുക്കൾ ഓർക്കുന്നത്. ഹിന്ദു മുസ്ലിം ലഹളകൾ നടന്ന ആ പഴയ വൈര്യത്തിന്റെ ജനിതക വിത്തുകൾ ഇപ്പോൾ പക്ഷെ കൂടുതൽ കരുത്തർജിച്ചിരിക്കുന്നു എന്ന് മാത്രം. മത പരിവർത്തനത്തിന് ക്രിസ്ത്യാനികളുടെ അത്രയും മുസ്ലിങ്ങൾ മുന്നിട്ടു നിൽക്കുന്നില്ലെങ്കിലും, ഇസ്ലാമിലെ തീവ്ര ആശയക്കാർ ഉയർത്തി വിടുന്ന നിലപാടുകൾ , ഹിന്ദുക്കളിൽ അരക്ഷിതാവസ്ഥ സ്രഷ്ട്ടിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിൽ ഐഎസും , താലിബാനും ഒക്കെ കാട്ടിക്കൂട്ടുന്ന ക്രൂരതകൾ അനിസ്ളാമികമാണെന്നു ഉറക്കെ പറയേണ്ട ബാധ്യത ഇന്ത്യൻ ഇസ്ലാമിനാണ് ഉള്ളത്. കൈവെട്ടും, തലവെട്ടും ഒന്നും സമാധാനത്തിന്റെ , ദൈവ സ്നേഹത്തിന്റെ മാർഗങ്ങളല്ലെന്നു ഉറക്കെ പറയാൻ മടിച്ച് നിൽക്കുന്നുണ്ടെങ്കിൽ അവിടെ ആശങ്ക ഉടലെടുക്കും. അത് ജീവികളുടെ സ്വാഭാവികമായ പ്രതികരണമാണ് . അതിനുള്ള മറുപടി ആണ് ബിജെപി . ബിജെപി യെ ഒരു വർഗീയ പാർട്ടിയെന്ന് പറയുമ്പോൾ ഓർക്കണം ആ പാർട്ടിയുടെ പേരിലെങ്കിലും വർഗീയതയില്ല. എന്നാൽ മുസ്ലിം ലീഗിൽ എന്ത് സെക്കുലറിസം ആണുള്ളത്. പേരിൽ ക്രിസ്ത്യാനി ഇല്ലെങ്കിലും കേരള കോൺഗ്രസ്സുകാരും പള്ളിയുടെ നിയന്ത്രണത്തിൽ നിന്ന് മുക്തരല്ല. വോട്ട് പിടുത്തത്തിൽ ബിഷപ്പുമാരും ഇടപെടുന്നുണ്ട്. കോൺഗ്രസ്സിനും ഇടതു പക്ഷങ്ങൾക്കും പ്രത്യേകം നില പാടുകൾ ഇല്ല. അജണ്ട നിശ്ചയിക്കുന്നത് ബിജെപി ആണ്. അതിലെ ആട്ടക്കാർ മാത്രമാണവർ. രണ്ടു കൂട്ടരും ന്യൂന പക്ഷങ്ങളെ സംരക്ഷിക്കാൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്നവർ ആണ്.എന്നാൽ ന്യൂന പക്ഷങ്ങളെ നിയന്ത്രിക്കാൻ തയ്യാറല്ല താനും. ന്യൂന പക്ഷങ്ങൾക്ക് ഇവിടെ എന്തിനാണ് ഒരു പ്രത്യേക പരിഗണന. മതം മാറിയത് കൊണ്ട് ഒരാൾ എങ്ങനെ ആണ് ന്യൂന പക്ഷമാകുന്നത്. ഹിന്ദു ആയാലും, ക്രിസ്ത്യാനി ആയാലും , മുസ്‌ലിം ആയാലും നല്ല ഒന്നാം തരം ദ്രാവിഡൻ തന്നെ. എല്ലാവർക്കും ഒരേ നീതി, ഒരേ പരിഗണന . അത് മതി . അതിനപ്പുറം ഒന്നും നൽകേണ്ടതില്ല. ഇത്തരം നില പാടുകൾ എടുക്കാൻ എന്ന് തയ്യാറാകുന്നുവോ, മത പരിവർത്തനത്തിനെയും, മത ഭീകരതയെയും തള്ളി പറയാൻ എന്ന് തയ്യാറാകുന്നുവോ, അഴിമതി രഹിതമായി ഒരു ഭരണം കാഴ്ച വെക്കാൻ, അധികാരമുള്ള സ്ഥലങ്ങളിൽ എങ്കിലും ബിജെപി ഇതര പാർട്ടികൾ എന്ന് തയ്യാറാകുന്നുവോ, അന്ന് മുതൽ മാത്രമേ ബിജെപി യുടെ കൌണ്ട് ഡൌൺ ആരംഭിക്കയുള്ളു. വെറുതെയുയർത്തുന്ന ഈ പുകമറകൾക്ക് അൽപ്പായുസ് മാത്രം.

2023, ഫെബ്രുവരി 26, ഞായറാഴ്‌ച

സൽഭരണം

എല്ലാവരുടെയും ആഗ്രഹമാണ് നല്ല ഒരു ഭരണം ഉണ്ടാവുക എന്നത്. വളരെ താൽപ്പര്യത്തോടെ ആണ് നമ്മൾ ഒരു പാർട്ടിയെ വോട്ട് ചെയ്ത് അധികാരത്തിൽ ഇരുത്തുന്നത്. കഴിഞ്ഞ സർക്കാരിന്റെ ദുർഭരണം, അഴിമതി, സ്വജന പക്ഷപാതം, വർഗീയത, ലൈംഗീക കോമാളിത്തങ്ങൾ , പ്രകൃതിനശീകരണം അങ്ങനെ പല പല കാരണങ്ങൾ ആണ് നിലവിലെ ഭരണ കക്ഷിയെ പുറത്താക്കി പുതിയ കക്ഷിക്ക് ഭരണം ഏൽപ്പിച്ചു കൊടുക്കുന്നതിന്റെ പിന്നിലുള്ളത്. എന്നാൽ ഭരണത്തിൽ കയറി അധിക നാൾ കഴിയും മുമ്പ് നമ്മൾ വേദനയോടെ തിരിച്ചറിയും ഭരണത്തിൽ കയറിയവർ മുമ്പിരുന്നവരേക്കാൾ കുഴപ്പക്കാരാണെന്ന് . അപ്പോഴേക്കും നമ്മൾ വെറുത്തിരുന്ന പഴയ ഭരണ പക്ഷം മര്യാദാപുരുഷോത്തമൻമാരായി നമ്മുടെ ഒപ്പമുണ്ടാകും. അവർ അപ്പോൾ പറയുന്നത് കേട്ടാൽ ‘ഓ പാവം! വ്യത്യസ്തനായ ഈ ബാലനെ’ ആണല്ലോ നമ്മൾ തിരിച്ചറിയാൻ വൈകിയത് എന്നോർത്ത് വിഷമിക്കും. അപ്പോഴേക്കും ഭരണപക്ഷം നന്നായി വെറുപ്പിച്ചിട്ടുമുണ്ടായിരിക്കും . അടുത്ത പ്രാവശ്യം നമ്മുടെ കൂടെ നിന്ന പാവം പ്രതിപക്ഷത്തെ നമ്മൾ ആവേശത്തോടെ ഭരണത്തിലിരുത്തും . ചരിത്രം വീണ്ടും ആവർത്തിക്കും. ഇതല്ലേ കേരളത്തിൽ നടക്കുന്നത് ? ഈ നാടകത്തിൽ പാവം ജനത്തിന്റെ റോൾ എന്താണ്? പ്രധാനമായും രണ്ടു രാഷ്ട്രീയ പാർട്ടികളെയാണ് നമ്മൾ ഇപ്പോൾ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത് . ബിജെപി , ആം ആദ്മി തുടങ്ങിയ പുതിയ പരീക്ഷണങ്ങൾ ഊഴം ചോദിച്ചു നിൽക്കുന്നു. ജനം എന്ന നിലയിൽ നമുക്ക് എന്താണ് വേണ്ടത്? നല്ല ഭരണം വേണം. അഴിമതി ഇല്ലാതാവണം. ഭരണത്തിൽ സുതാര്യത വേണം. പാർട്ടി മാഫിയ ഉണ്ടാവരുത്. ഭരണത്തിന്റെ സത്ഗുണങ്ങൾ എല്ലാവർക്കും ലഭിക്കണം. സർക്കാർ എല്ലാവരുടേതും ആയിരിക്കണം. ഭരണത്തിൽ ജോപ്പൻമാരും,ശങ്കരന്മാരും ഒന്നും ഉണ്ടാവരുത്. രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും ആവശ്യം ഇത് തന്നെയാണ് . എല്ലാ രാഷ്ട്രീയ പാർട്ടികളും വാഗ്ദാനം ചെയ്യുന്നതും ഇത് തന്നെ. അടിസ്ഥാനപരമായി എല്ലാ പാർട്ടികളും നല്ല പാർട്ടികൾ ആണ്. എല്ലാവരുടെയും ലക്‌ഷ്യം വികസനം, തുല്യത, സമത്വം , സാഹോദര്യം ഇവയൊക്കെ തന്നെയാണ് . പിന്നെ എവിടെയാണ് തെറ്റുന്നത്? അത്, അണികൾ എന്ന അടിമ വംശം ജനിക്കുന്നത് മുതൽ ആണ്. 80 ശതമാനം ജനങ്ങളും ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ അംഗങ്ങളോ, സഹ യാത്രികരോ ആണ്. അവർ ആകട്ടെ ഭീരുക്കളും, അടിമകളും ആണ്. അവരവരുടെ പാർട്ടി അധികാരത്തിലിരിക്കുമ്പോൾ എന്ത് തെറ്റ് ചെയ്താലും അവർ അങ്ങ് ന്യായീകരിച്ചു കളയും . ചോദ്യം ചെയ്യില്ല. അപ്പോൾ പിന്നെ ഭരണത്തിൽ ഇരിക്കുന്നവർ ആരെ ഭയപ്പെടണം? എതിർത്താൽ, അപ്പോൾ കാണാം. അത് വരെ ഇല്ലാതിരുന്ന ഒരു കേസിൽ പ്രതിയാണ് എന്ന് പറഞ്ഞുഅവർ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം . എതിർപ്പിന്റെ തീവ്രത അനുസരിച്ച് സാമൂഹിക ബഹിഷ്‌കരണം, തൊഴിലിടത്തിൽ ഒറ്റപ്പെടൽ , സ്ഥലം മാറ്റം, സൈബർ ആക്രമണം മുതലായ പീഡന പർവ്വങ്ങളിലൂടെ കടന്നു പോകേണ്ടി വന്നേക്കാം. ഒരു രാഷ്ട്രീയ കൊലപാതകത്തിന് പോലും സ്കോപ്പുണ്ട്. ആ ഒരു ഭയം ഉള്ളത് കൊണ്ടാണ് ഓരോരുത്തരും ഭീരുക്കളായ രാഷ്ട്രീയ അടിമകൾ ആയി തുടരുന്നത്. പോരാത്തതിന് ഭരണത്തിന്റെ അമൃതും ഇടക്ക് നുകരാം. അർഹതപെടാത്ത ഒന്നും ആവശ്യമില്ല എന്ന് ഓരോരുത്തരും ചിന്തിച്ചു തുടങ്ങുന്നിടത്ത് നമ്മുടെ ഭരണം നന്നാവാൻ തുടങ്ങും. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഔദാര്യം കൊണ്ടല്ല നമുക്ക് കിട്ടുന്ന ഓരോ സഹായം എന്നും കൂടി തിരിച്ചറിയാൻ കഴിഞ്ഞാൽ ഭേഷായി. രാഷ്ട്രീയ പാർട്ടികൾ തെക്കോട്ടും വടക്കോട്ടും ഓരോ യാത്രകൾ നടത്തും. പക്ഷെ ജനം അതിന്റെ പുറകെ പോകരുത്. പകരം ജോലിക്ക് പോകണം . യാത്ര നടത്തി ആളുകളുടെ കണ്ണിൽ പൊടിയിടാതെ നല്ല ഭരണം കൊണ്ട് വരൂ എന്ന് ഓരോ പാർട്ടിയുടെയും അണികൾ പറയണം. ഇപ്പോൾ ഏതു പാർട്ടിയിൽ ആണോ നിൽക്കുന്നത് അവിടെ തന്നെ തുടർന്നും നിൽക്കണം. ഒരടിമയായല്ല, ഉത്തര വാദിത്തമുള്ള, ചോദ്യം ചെയ്യാൻ മടിക്കാത്ത പാർട്ടി അംഗമായി. പാർട്ടി മോശമായത് കൊണ്ടല്ല ഭരണം മോശമാകുന്നത് . മറിച്ച് നമ്മുടെ ദാസ്യഭാവം കൊണ്ടാണ് എന്ന് തിരിച്ചറിയണം . നമ്മുടെ രാജ്യവും, രാഷ്ട്രീയ പാർട്ടികളും , ഭരണവും ഒക്കെ നന്നാവണമെങ്കിൽ നമ്മൾ ഓരോരുത്തരും തീരുമാനിക്കണം. അവരവരുടെ പാർട്ടികളെ തുറന്നു വിമർശിക്കണം. പുറത്ത് നിന്നുള്ള വിമർശനങ്ങൾക്ക് ചെവി കൊടുക്കണം. കൂടാതെ, ഭരണത്തിനായി തിരഞ്ഞെടുക്കുന്ന പ്രതിനിധികൾക്ക് സാമാന്യ വിദ്യാഭ്യാസം എങ്കിലും ഉണ്ട് എന്ന് ഉറപ്പാക്കുകയും വേണം. അപ്പോൾ മനോഹരമായ ഒരു ഭരണ സംവിധാനം ഇവിടെ ഉണ്ടാവും. കേരളത്തിൽ മാത്രമല്ല ഭാരതത്തിലും .

2023, ഫെബ്രുവരി 18, ശനിയാഴ്‌ച

കരിങ്കൊടി

കരിങ്കൊടി കാണിക്കുക എന്നത് വിയോജിപ്പിന്റെയും പ്രതിഷേധത്തിന്റെയും പ്രതീകമായാണ് കാണുന്നത്. 1893 ൽ ലൂയിസ് മിഷേൽ എന്ന ഫ്രഞ്ച് വനിത ആണ് ആദ്യമായി കരിങ്കൊടി കാണിച്ചതെന്ന് ചരിത്രരേഖകളിൽ കാണുന്നു. പാരീസ് കമ്മ്യൂൺ എന്ന റിവൊല്യൂഷനറി പ്രാസ്ഥാനത്തിന്റെ ഭാഗമായ അവർ തൊഴിലില്ലായ്മാ പ്രശനം ഉയർത്തികാണിച്ചാണ്‌ ഫ്രഞ്ച് ഗവൺമെന്റിന് എതിരെ കരിങ്കൊടിയുമായി ചരിത്രത്തിലേക്ക് കടന്നു വന്നത് . അതിനു ശേഷം പ്രതിഷേധത്തിന്റെ പ്രതീകമായ കരിങ്കൊടി എത്ര തവണ ആണ് ലോകത്തിലെ ഏകാധിപതികളായ ഭരണാധികാരികൾക്കും ഗവൺമെന്റുകൾക്കും എതിരെ ഉയർന്നിട്ടുള്ളത്. നമ്മുടെ കൊച്ചു കേരളത്തിലും നാമിത് എത്ര പ്രാവശ്യം കണ്ടു. പല തവണ നമ്മളിൽ ഓരോരുത്തരും ഒരു പക്ഷെ കരിക്കോടിയുമായി പ്രതിഷേധത്തിൽ പങ്കെടുത്തിട്ടുണ്ടായിരിക്കാം. അങ്ങനെ കരിങ്കൊടി ജനാധിപത്യത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി എന്നേ മാറികഴിഞ്ഞു. എന്നാൽ നമ്മുടെ നാട്ടിൽ കരിങ്കൊടി കാണിച്ചവർ എന്നും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഭരണാധികാരികൾക്കെതിരെ കരിങ്കൊടിയുമായി കടന്നു വരുന്ന പ്രവർത്തകരെ പോലീസുകാർ ദൂരെ നിന്നേ റാഞ്ചി ഇടിവണ്ടിയിൽ ഇട്ട് കൊണ്ട് പോകും. അങ്ങനെ അവർ ചെയ്തില്ലെങ്കിൽ അവരെ കാത്തിരിക്കുന്നത് സസ്പെൻഷൻ , സ്ഥലം മാറ്റം തുടങ്ങിയ പീഡന പർവ്വങ്ങൾ ആയിരിക്കും. ഒരു കറുത്തകൊടി കാണുമ്പോൾ നമ്മുടെ ഭരണാധികാരികൾ എന്തിനാണിങ്ങനെ വിറളി പിടിക്കുന്നത്. പ്രതിപക്ഷത്തിരുന്ന് കറുത്ത കൊടികാണിച്ചു അടി കൊണ്ടവർ ഭരണത്തിൽ വരുമ്പോൾ ആ അടി എല്ലാം തിരിച്ചു കൊടുക്കുകയാണ്. രസകരം തന്നെ ഈ വിനോദങ്ങൾ. പക്വത വരാത്ത ജനാധി പത്യത്തിന്റെ ലക്ഷണമാണ് ഇതെല്ലാം. ഗവൺമെന്റിന്റെ ഏതെങ്കിലും ഒരു തീരുമാനത്തിനെതിരെ ജനം, അല്ലെങ്കിൽ, എതിർ ചേരിയിലെ രാഷ്ട്രീയ പ്രവർത്തകർ ഒക്കെ കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചേക്കാം. ജനാധിപത്യത്തിന് ജീവനുണ്ട് എന്നതിന്റെ സൂചന ആണത്. ചൈനയിലും നോർത്ത് കൊറിയയിലും ഒന്നും നമുക്കിത് കാണാൻ കഴിയില്ല. ജനാധിപത്യ ബോധമുള്ള ഒരു ഭരണാധികാരിയുടെ ഉത്തര വാദിത്തമാണ്‌ അത്തരം പ്രതിഷേധങ്ങൾക്ക് ഇടം നൽകുക എന്നത്.കരിങ്കൊടിസമരംഅക്രമാസക്തമാകാത്തിടത്തോളം എന്തിനാണ് അവരെ തല്ലി ചതക്കുന്നത് . ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നത്.

2023, ജനുവരി 16, തിങ്കളാഴ്‌ച

ബ്രാഹ്മണിക്കൽ ഹെജിമണി

അടുത്തകാലത്ത് പെടുന്നനെ കടന്നു വന്ന ഒരു വാക്കാണ് ബ്രാഹ്മണിക്കൽ ഹെജിമണി . ബ്രാഹ്മണ മേധാവിത്വം എന്നർത്‌ഥം . കേരള സമൂഹത്തിൽ ഒരു കാലത്ത് ബ്രാഹ്മണരുടെ വാക്കുകൾ കല്ലേൽ പിളർക്കുന്നതായിരുന്നു. കാലം കടന്നു പോയി . ജനാധിപത്യം വന്നു. എന്നിട്ടും നമ്മുടെ സമൂഹത്തിൽ ഇപ്പോഴും ബ്രാഹ്മണ അധീശ്വത്വം നില നിൽക്കുന്നു എന്നാണ് സ്‌കൂൾ കലോത്സവത്തിലെ ഭക്ഷണവുമായി ബന്ധപെട്ടുണ്ടായ ഇപ്പോഴത്തെ വിവാദത്തിന്റെ സാരം. ഇതിൽ എത്ര കണ്ടു ശരി ഉണ്ട് , ഉണ്ടെങ്കിൽ ആരാണ് അതിനു കാരണക്കാർ എന്ന ഒരു അന്വേക്ഷണം നടത്തണ്ടേ? ശരി ആണ് . ബ്രാഹ്മണർ ,എന്ന് വച്ചാൽ മലയാള ബ്രാഹ്മണർ, കേരളത്തിൽ ഒരു കാലത്ത് കാട്ടി കൂട്ടിയ ഭ്രാന്ത് കേരള സമൂഹത്തിലെ ഇതര വിഭാഗങ്ങളെ മനുഷ്യത്വ രഹിതമായ അവസ്ഥയിൽ കൊണ്ടുചെന്നെത്തിച്ചിട്ടുണ്ട് . എന്നാൽ മറ്റുള്ളവരെ പീഡിപ്പിക്കുക മാത്രമല്ല ബ്രാഹ്മണർ ചെയ്തത് അവർ സ്വയം പീഡനം ഏറ്റു വാങ്ങുകയും ചെയ്തു. ഏറ്റവും പീഡിപ്പിക്കപ്പെട്ടത് ആ സമൂഹത്തിലെ സ്ത്രീകൾ ആണ്. ഇന്ന് താലിബാനോ,ഐ എസ്സോ സ്ത്രീകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ ബ്രാഹ്മണ സ്ത്രീകൾക്ക് അനുഭവിക്കേണ്ടി വന്ന അവസ്ഥയുമായി തട്ടിച്ച് നോക്കുമ്പോൾ ഒന്നുമല്ല എന്ന് തന്നെ പറയാം. കുടുംബത്തിലെ മൂത്ത നമ്പൂതിരിക്ക് മാത്രമാണ് വിവാഹം കഴിക്കാൻ അനുവാദം ഉണ്ടായിരുന്നത് , മറ്റുള്ള നമ്പൂതിരി മാർ താഴ്ന്ന ജാതിയിൽ പെട്ട നായർ സമൂഹത്തിലെ സ്ത്രീകളുമായി സംബന്ധത്തിൽ ഏർപ്പെടാൻ നിര്ബന്ധിക്കപ്പെട്ടു. അതിന്റെ ഫലമായി നമ്പൂതിരി സ്ത്രീകൾ വിവാഹം നടക്കാതെ മൂത്തു നരകിച്ച്, സമൂഹവുമായി ഇടപഴകാൻ കഴിയാതെ ,ഇല്ലത്തിനകത്ത് എരിഞ്ഞടങ്ങി. നമ്പൂതിരി വിഭാഗത്തിലെ മിടുക്കന്മാരായ ചെറുപ്പക്കാർ എത്ര വേണമെങ്കിലും ഉണ്ടായിരുന്നു. പക്ഷെ അവരെ ശാന്തി പണിക്ക് ആവശ്യമായ വിദ്യാഭ്യാസം മാത്രമേ സ്വീകരിക്കാൻ അനുവദിച്ചിരുന്നുള്ളു. കടൽ കടന്ന് പോകുന്നത് വിലക്കി. എന്തിന് , കോരപ്പുഴ കടക്കുന്നതിനു പോലും വിലക്കേർപ്പെടുത്തി. സുഭിക്ഷമായി ഭക്ഷണം, വെടി പറച്ചിൽ, കഥകളി കാണൽ, സംബന്ധം കൂടൽ തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെട്ട് ആ സമൂഹത്തിലെ ചെറുപ്പക്കാർ നാശത്തിന്റെ പാതയിലൂടെ നടന്നു നീങ്ങി. പഴയകാലത്ത് ആ സമൂഹം കാണിച്ച ഉത്തരവാദിത്തമില്ലായ്മയുടെ ബാക്കി പത്രമാണ് ആധുനിക കേരളം ഉണ്ടായപ്പോൾ സംഭവിച്ചത്. അവർക്ക് അധികാരവും, തൊഴിലും നഷ്ട്ടപെട്ടു. മലയാള ബ്രാഹ്മണർ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി തൊഴിൽ തേടാൻ മടിച്ച് നിന്നപ്പോൾ ഇതര സംസ്ഥാനത്ത് നിന്നും വന്ന ബ്രാഹ്മണർ ആ ശൂന്യതയിൽ കടന്നു കയറി. ഇപ്പോഴത്തെ മലയാള ബ്രാഹ്മണരുടെ ഭൂരിപക്ഷത്തിന്റെയും അവസ്ഥ വളരെ ദയനീയം തന്നെ. സർക്കാർ തൊഴിലിൽ അവരുടെ സാന്നിധ്യം വളരെ കുറവ്, സമ്പത്തെല്ലാം ക്ഷയിച്ച് നിത്യവൃത്തിക്ക് വഴിയില്ലാതെ പഴയകാലത്ത് പൂർവികർ കാട്ടിക്കൂട്ടിയ വിഢിത്തങ്ങളുടെ ഭാരം പേറി കേരള സമൂഹത്തിൽ ഒതുങ്ങി ജീവിക്കുന്നു. ഈ ബ്രാഹ്മണർ ആണോ ബ്രാഹ്മണിക്കൽ ഹെജിമണി നടപ്പിൽ വരുത്തുന്നത്. സത്യത്തിൽ ബ്രാഹ്മണിക്കൽ ഹെജിമണി നില നിൽക്കുന്നുണ്ട് . അത് പക്ഷെ ബ്രാഹ്മണർ അല്ല നടപ്പാക്കുന്നത്. അവർ ഒഴികെയുള്ള മറ്റു പിന്നാക്ക സമൂഹങ്ങളാണ്. അടിമക്ക് ഉടമയോട് ഒരു വിധേയത്വം ഉണ്ട്. വിധേയനിൽ നമ്മൾ ഇത് കണ്ടതാണല്ലോ. വെളുത്ത തൊലി ഉള്ള സായിപ്പിനോട് നമുക്കുള്ള വിധേയത്വവും ഇതിനോട് കൂട്ടി ചേർത്ത് വായിക്കണം. ഇത് തന്നെ ആണ് കാരണം. നമ്മുടെ ഉള്ളിൽ ഒരു ബ്രാഹ്മണ വിധേയത്വം ഉണ്ട്. ഒരു വീട് കയറി താമസം, വിവാഹം തുടങ്ങിയ ചടങ്ങുണ്ടെന്നു വയ്ക്കുക. ഉടൻ അന്വേഷിക്കുന്നത് ബ്രാഹ്മണ പുരോഹിതനെ കിട്ടുമോ എന്നാണ് , ഇല്ലെങ്കിൽ നായർ അല്ലെങ്കിൽ ഈഴവ ഇങ്ങനെ നമ്മുടെ മനസ്സിൽ ജാതീയമായ ഒരു ഗ്രേഡ് കൊടുത്തിട്ടുണ്ട് . അത് പോലെ നാല് പുത്തൻ കയ്യിൽ വന്ന താഴ്ന്ന ജാതിക്കാർ (നായർ മുതൽ) ബ്രാഹ്മണനെ അനുകരിച്ച് ഭാഷയും, വേഷവും ആചാരവും ഒക്കെ ആ വിധം ആക്കാൻ ശ്രമിക്കുന്നു. എന്തിന് , ക്രിസ്ത്യാനി വരെ പണ്ട് ബ്രാഹ്മണൻ ആയിരുന്നെന്നവകാശപെടുന്നു. മറ്റുള്ളവരുടെ ഈ ദാസ്യഭാവത്തിന്, അല്ലെങ്കിൽ പകർന്നാട്ടത്തിന്, പാവം ബ്രാഹ്മണൻ എന്ത് പിഴച്ചു. സ്വന്തം ദൈവത്തെ പോലും കൈ വിട്ട് ,ബ്രാഹ്മണ ദൈവത്തെയും, ബ്രാഹ്മണ ഭക്ഷണത്തെയും, ആചാരങ്ങളെയും അനുഷ്ട്ടാനകളെയും ഒക്കെ സ്വന്തമാക്കിയ അഭിനവ ബ്രാഹ്മണ സമൂഹം അല്ലെ ബ്രാഹ്മണിക്കൽ ഹെജിമണി എന്നൊന്നുണ്ടെങ്കിൽ അത് കേരള സമൂഹത്തിൽ നില നിർത്തുന്നത്.