2023, ഫെബ്രുവരി 26, ഞായറാഴ്‌ച

സൽഭരണം

എല്ലാവരുടെയും ആഗ്രഹമാണ് നല്ല ഒരു ഭരണം ഉണ്ടാവുക എന്നത്. വളരെ താൽപ്പര്യത്തോടെ ആണ് നമ്മൾ ഒരു പാർട്ടിയെ വോട്ട് ചെയ്ത് അധികാരത്തിൽ ഇരുത്തുന്നത്. കഴിഞ്ഞ സർക്കാരിന്റെ ദുർഭരണം, അഴിമതി, സ്വജന പക്ഷപാതം, വർഗീയത, ലൈംഗീക കോമാളിത്തങ്ങൾ , പ്രകൃതിനശീകരണം അങ്ങനെ പല പല കാരണങ്ങൾ ആണ് നിലവിലെ ഭരണ കക്ഷിയെ പുറത്താക്കി പുതിയ കക്ഷിക്ക് ഭരണം ഏൽപ്പിച്ചു കൊടുക്കുന്നതിന്റെ പിന്നിലുള്ളത്. എന്നാൽ ഭരണത്തിൽ കയറി അധിക നാൾ കഴിയും മുമ്പ് നമ്മൾ വേദനയോടെ തിരിച്ചറിയും ഭരണത്തിൽ കയറിയവർ മുമ്പിരുന്നവരേക്കാൾ കുഴപ്പക്കാരാണെന്ന് . അപ്പോഴേക്കും നമ്മൾ വെറുത്തിരുന്ന പഴയ ഭരണ പക്ഷം മര്യാദാപുരുഷോത്തമൻമാരായി നമ്മുടെ ഒപ്പമുണ്ടാകും. അവർ അപ്പോൾ പറയുന്നത് കേട്ടാൽ ‘ഓ പാവം! വ്യത്യസ്തനായ ഈ ബാലനെ’ ആണല്ലോ നമ്മൾ തിരിച്ചറിയാൻ വൈകിയത് എന്നോർത്ത് വിഷമിക്കും. അപ്പോഴേക്കും ഭരണപക്ഷം നന്നായി വെറുപ്പിച്ചിട്ടുമുണ്ടായിരിക്കും . അടുത്ത പ്രാവശ്യം നമ്മുടെ കൂടെ നിന്ന പാവം പ്രതിപക്ഷത്തെ നമ്മൾ ആവേശത്തോടെ ഭരണത്തിലിരുത്തും . ചരിത്രം വീണ്ടും ആവർത്തിക്കും. ഇതല്ലേ കേരളത്തിൽ നടക്കുന്നത് ? ഈ നാടകത്തിൽ പാവം ജനത്തിന്റെ റോൾ എന്താണ്? പ്രധാനമായും രണ്ടു രാഷ്ട്രീയ പാർട്ടികളെയാണ് നമ്മൾ ഇപ്പോൾ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത് . ബിജെപി , ആം ആദ്മി തുടങ്ങിയ പുതിയ പരീക്ഷണങ്ങൾ ഊഴം ചോദിച്ചു നിൽക്കുന്നു. ജനം എന്ന നിലയിൽ നമുക്ക് എന്താണ് വേണ്ടത്? നല്ല ഭരണം വേണം. അഴിമതി ഇല്ലാതാവണം. ഭരണത്തിൽ സുതാര്യത വേണം. പാർട്ടി മാഫിയ ഉണ്ടാവരുത്. ഭരണത്തിന്റെ സത്ഗുണങ്ങൾ എല്ലാവർക്കും ലഭിക്കണം. സർക്കാർ എല്ലാവരുടേതും ആയിരിക്കണം. ഭരണത്തിൽ ജോപ്പൻമാരും,ശങ്കരന്മാരും ഒന്നും ഉണ്ടാവരുത്. രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും ആവശ്യം ഇത് തന്നെയാണ് . എല്ലാ രാഷ്ട്രീയ പാർട്ടികളും വാഗ്ദാനം ചെയ്യുന്നതും ഇത് തന്നെ. അടിസ്ഥാനപരമായി എല്ലാ പാർട്ടികളും നല്ല പാർട്ടികൾ ആണ്. എല്ലാവരുടെയും ലക്‌ഷ്യം വികസനം, തുല്യത, സമത്വം , സാഹോദര്യം ഇവയൊക്കെ തന്നെയാണ് . പിന്നെ എവിടെയാണ് തെറ്റുന്നത്? അത്, അണികൾ എന്ന അടിമ വംശം ജനിക്കുന്നത് മുതൽ ആണ്. 80 ശതമാനം ജനങ്ങളും ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ അംഗങ്ങളോ, സഹ യാത്രികരോ ആണ്. അവർ ആകട്ടെ ഭീരുക്കളും, അടിമകളും ആണ്. അവരവരുടെ പാർട്ടി അധികാരത്തിലിരിക്കുമ്പോൾ എന്ത് തെറ്റ് ചെയ്താലും അവർ അങ്ങ് ന്യായീകരിച്ചു കളയും . ചോദ്യം ചെയ്യില്ല. അപ്പോൾ പിന്നെ ഭരണത്തിൽ ഇരിക്കുന്നവർ ആരെ ഭയപ്പെടണം? എതിർത്താൽ, അപ്പോൾ കാണാം. അത് വരെ ഇല്ലാതിരുന്ന ഒരു കേസിൽ പ്രതിയാണ് എന്ന് പറഞ്ഞുഅവർ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം . എതിർപ്പിന്റെ തീവ്രത അനുസരിച്ച് സാമൂഹിക ബഹിഷ്‌കരണം, തൊഴിലിടത്തിൽ ഒറ്റപ്പെടൽ , സ്ഥലം മാറ്റം, സൈബർ ആക്രമണം മുതലായ പീഡന പർവ്വങ്ങളിലൂടെ കടന്നു പോകേണ്ടി വന്നേക്കാം. ഒരു രാഷ്ട്രീയ കൊലപാതകത്തിന് പോലും സ്കോപ്പുണ്ട്. ആ ഒരു ഭയം ഉള്ളത് കൊണ്ടാണ് ഓരോരുത്തരും ഭീരുക്കളായ രാഷ്ട്രീയ അടിമകൾ ആയി തുടരുന്നത്. പോരാത്തതിന് ഭരണത്തിന്റെ അമൃതും ഇടക്ക് നുകരാം. അർഹതപെടാത്ത ഒന്നും ആവശ്യമില്ല എന്ന് ഓരോരുത്തരും ചിന്തിച്ചു തുടങ്ങുന്നിടത്ത് നമ്മുടെ ഭരണം നന്നാവാൻ തുടങ്ങും. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഔദാര്യം കൊണ്ടല്ല നമുക്ക് കിട്ടുന്ന ഓരോ സഹായം എന്നും കൂടി തിരിച്ചറിയാൻ കഴിഞ്ഞാൽ ഭേഷായി. രാഷ്ട്രീയ പാർട്ടികൾ തെക്കോട്ടും വടക്കോട്ടും ഓരോ യാത്രകൾ നടത്തും. പക്ഷെ ജനം അതിന്റെ പുറകെ പോകരുത്. പകരം ജോലിക്ക് പോകണം . യാത്ര നടത്തി ആളുകളുടെ കണ്ണിൽ പൊടിയിടാതെ നല്ല ഭരണം കൊണ്ട് വരൂ എന്ന് ഓരോ പാർട്ടിയുടെയും അണികൾ പറയണം. ഇപ്പോൾ ഏതു പാർട്ടിയിൽ ആണോ നിൽക്കുന്നത് അവിടെ തന്നെ തുടർന്നും നിൽക്കണം. ഒരടിമയായല്ല, ഉത്തര വാദിത്തമുള്ള, ചോദ്യം ചെയ്യാൻ മടിക്കാത്ത പാർട്ടി അംഗമായി. പാർട്ടി മോശമായത് കൊണ്ടല്ല ഭരണം മോശമാകുന്നത് . മറിച്ച് നമ്മുടെ ദാസ്യഭാവം കൊണ്ടാണ് എന്ന് തിരിച്ചറിയണം . നമ്മുടെ രാജ്യവും, രാഷ്ട്രീയ പാർട്ടികളും , ഭരണവും ഒക്കെ നന്നാവണമെങ്കിൽ നമ്മൾ ഓരോരുത്തരും തീരുമാനിക്കണം. അവരവരുടെ പാർട്ടികളെ തുറന്നു വിമർശിക്കണം. പുറത്ത് നിന്നുള്ള വിമർശനങ്ങൾക്ക് ചെവി കൊടുക്കണം. കൂടാതെ, ഭരണത്തിനായി തിരഞ്ഞെടുക്കുന്ന പ്രതിനിധികൾക്ക് സാമാന്യ വിദ്യാഭ്യാസം എങ്കിലും ഉണ്ട് എന്ന് ഉറപ്പാക്കുകയും വേണം. അപ്പോൾ മനോഹരമായ ഒരു ഭരണ സംവിധാനം ഇവിടെ ഉണ്ടാവും. കേരളത്തിൽ മാത്രമല്ല ഭാരതത്തിലും .

2023, ഫെബ്രുവരി 18, ശനിയാഴ്‌ച

കരിങ്കൊടി

കരിങ്കൊടി കാണിക്കുക എന്നത് വിയോജിപ്പിന്റെയും പ്രതിഷേധത്തിന്റെയും പ്രതീകമായാണ് കാണുന്നത്. 1893 ൽ ലൂയിസ് മിഷേൽ എന്ന ഫ്രഞ്ച് വനിത ആണ് ആദ്യമായി കരിങ്കൊടി കാണിച്ചതെന്ന് ചരിത്രരേഖകളിൽ കാണുന്നു. പാരീസ് കമ്മ്യൂൺ എന്ന റിവൊല്യൂഷനറി പ്രാസ്ഥാനത്തിന്റെ ഭാഗമായ അവർ തൊഴിലില്ലായ്മാ പ്രശനം ഉയർത്തികാണിച്ചാണ്‌ ഫ്രഞ്ച് ഗവൺമെന്റിന് എതിരെ കരിങ്കൊടിയുമായി ചരിത്രത്തിലേക്ക് കടന്നു വന്നത് . അതിനു ശേഷം പ്രതിഷേധത്തിന്റെ പ്രതീകമായ കരിങ്കൊടി എത്ര തവണ ആണ് ലോകത്തിലെ ഏകാധിപതികളായ ഭരണാധികാരികൾക്കും ഗവൺമെന്റുകൾക്കും എതിരെ ഉയർന്നിട്ടുള്ളത്. നമ്മുടെ കൊച്ചു കേരളത്തിലും നാമിത് എത്ര പ്രാവശ്യം കണ്ടു. പല തവണ നമ്മളിൽ ഓരോരുത്തരും ഒരു പക്ഷെ കരിക്കോടിയുമായി പ്രതിഷേധത്തിൽ പങ്കെടുത്തിട്ടുണ്ടായിരിക്കാം. അങ്ങനെ കരിങ്കൊടി ജനാധിപത്യത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി എന്നേ മാറികഴിഞ്ഞു. എന്നാൽ നമ്മുടെ നാട്ടിൽ കരിങ്കൊടി കാണിച്ചവർ എന്നും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഭരണാധികാരികൾക്കെതിരെ കരിങ്കൊടിയുമായി കടന്നു വരുന്ന പ്രവർത്തകരെ പോലീസുകാർ ദൂരെ നിന്നേ റാഞ്ചി ഇടിവണ്ടിയിൽ ഇട്ട് കൊണ്ട് പോകും. അങ്ങനെ അവർ ചെയ്തില്ലെങ്കിൽ അവരെ കാത്തിരിക്കുന്നത് സസ്പെൻഷൻ , സ്ഥലം മാറ്റം തുടങ്ങിയ പീഡന പർവ്വങ്ങൾ ആയിരിക്കും. ഒരു കറുത്തകൊടി കാണുമ്പോൾ നമ്മുടെ ഭരണാധികാരികൾ എന്തിനാണിങ്ങനെ വിറളി പിടിക്കുന്നത്. പ്രതിപക്ഷത്തിരുന്ന് കറുത്ത കൊടികാണിച്ചു അടി കൊണ്ടവർ ഭരണത്തിൽ വരുമ്പോൾ ആ അടി എല്ലാം തിരിച്ചു കൊടുക്കുകയാണ്. രസകരം തന്നെ ഈ വിനോദങ്ങൾ. പക്വത വരാത്ത ജനാധി പത്യത്തിന്റെ ലക്ഷണമാണ് ഇതെല്ലാം. ഗവൺമെന്റിന്റെ ഏതെങ്കിലും ഒരു തീരുമാനത്തിനെതിരെ ജനം, അല്ലെങ്കിൽ, എതിർ ചേരിയിലെ രാഷ്ട്രീയ പ്രവർത്തകർ ഒക്കെ കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചേക്കാം. ജനാധിപത്യത്തിന് ജീവനുണ്ട് എന്നതിന്റെ സൂചന ആണത്. ചൈനയിലും നോർത്ത് കൊറിയയിലും ഒന്നും നമുക്കിത് കാണാൻ കഴിയില്ല. ജനാധിപത്യ ബോധമുള്ള ഒരു ഭരണാധികാരിയുടെ ഉത്തര വാദിത്തമാണ്‌ അത്തരം പ്രതിഷേധങ്ങൾക്ക് ഇടം നൽകുക എന്നത്.കരിങ്കൊടിസമരംഅക്രമാസക്തമാകാത്തിടത്തോളം എന്തിനാണ് അവരെ തല്ലി ചതക്കുന്നത് . ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നത്.