2024, ഏപ്രിൽ 2, ചൊവ്വാഴ്ച

ഇലക്ഷനും ജനങ്ങളും

ഇന്ത്യൻ ജനത ഒരു പ്രതിസന്ധിയിലൂടെ ആണ് കടന്നു പോകുന്നത് . രാജ്യത്തിൻറെ പരമോന്നത സമിതിയിലേക്ക് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ആർക്കാണ് വോട്ട് ചെയ്യുക? കഴിഞ്ഞ അഞ്ചു വർഷക്കാലം രാജ്യം ഭരിച്ച ഭരണ കക്ഷിയും അതിനെ എതിർക്കുന്ന പ്രതിപക്ഷ കക്ഷികളും ജനങ്ങളെ തേടി ഇറങ്ങിയിരിക്കുന്നു. ഒരിക്കൽ കൂടി അധികാരത്തിൽ കയറാനും നഷ്ട്ടപെട്ട അധികാരം തിരിച്ചു പിടിക്കാനും അവർക്ക് ജനങ്ങളുടെ കയ്യൊപ്പു വേണം. പതിവ് പോലെ ബിജെപി ഇലക്ഷന്റെ അജണ്ട തീരുമാനിച്ചു കഴിഞ്ഞു. പൗരത്വ നിയമം , കോമൺ സിവിൽ കോഡ് , ക്ഷേത്ര നിർമ്മാണം , കശ്മീർ അങ്ങനെ ഹൈന്ദവ വോട്ടുകൾ കിട്ടുവാൻ ഏതൊക്കെ മാർഗ്ഗമുണ്ടോ അതെല്ലാം ഇലക്ഷൻ അജണ്ടയായി പ്രചാരണ പരിപാടികളിൽ ഇടം പിടിച്ചു കഴിഞ്ഞു. പ്രതിപക്ഷ പാർട്ടികൾക്ക് പ്രത്യേകിച്ച് അജണ്ട ഇല്ല. ബിജെപി മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയത്തെ എതിർക്കുക മാത്രമാണ് അവർ ചെയ്യുന്നത്. ഇവിടെ ആരും രാഷ്ട്രീയം സംസാരിക്കുന്നില്ല. ബിജെപി ഭരണകാലത്ത് രാജ്യത്തിൻറെ പൊതുവെ സാമ്പത്തികാവസ്ഥ മെച്ചപ്പെട്ടപ്പോഴും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വർധിക്കുകയാണുണ്ടായത്. ചങ്ങാത്ത മുതലാളിത്തത്തിന്റെ വളർച്ച, ഇലക്ടറൽ ബോണ്ടുകളിലൂടെ മറിയുന്ന അഴിമതി പണം , കോർപറേറ്റുകൾക്ക് ഭീമമായ നികുതി ഇളവ് നൽകുമ്പോഴും സാധാരണക്കാരന് താങ്ങാവുന്നതിനും അപ്പുറം നികുതി ഏർപ്പെടുത്തൽ , തൊഴിലില്ലായ്മ ,പണപ്പെരുപ്പം ,ഇന്ധന പാചക വാതക വിലവർധന , സ്വജനപക്ഷപാതം, വിമർശനങ്ങളോടുള്ള കാർക്കശ്യം, ദളിത്, ആദിവാസി, കർഷക പ്രശ്നങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത് അങ്ങനെ എത്ര എത്ര പ്രശ്നങ്ങൾ പ്രതിപക്ഷ കക്ഷികൾക്ക് ഉയർത്തി കാണിക്കാനുണ്ട്‌ . എന്നാൽ അവർക്കതിൽ വലിയ താൽപ്പര്യം ഇല്ല. മാത്രവുമല്ല മേല്പറഞ്ഞ വിഷയങ്ങളിൽ ബിജെപിയുടെ നയങ്ങൾ തന്നെയാണ് പ്രതിപക്ഷത്തിന്റെയും . അത്തരം വിഷയങ്ങളിൽ അവർ നടത്തുന്ന പ്രക്ഷോപങ്ങൾ അവർക്കു തന്നെ ബൂമറാങ് ആയി മാറുമെന്ന ഭയവും ഉണ്ട് . അതിനാൽ ബിജെപി യെ പോലെ വർഗീയ അജണ്ട തന്നെ പ്രചാരണ ആയുധം ആക്കി മാറ്റുക ആണ് നല്ലതെന്ന് അവർ തിരിച്ചറിയുന്നു. ക്രിസ്ത്യൻ വോട്ടുകളെ ലക്ഷ്യമിട്ട് മണിപ്പൂർ കലാപത്തെ ക്രിസ്ത്യാനികൾക്കെതിരെ ബിജെപി നടത്തുന്ന വംശഹത്യയായി ചിത്രീകരിച്ചു പ്രചാരണം നടത്തിയത് അതിലൊന്നാണ്. മണിപ്പൂരിൽ പീഡിപ്പിക്കപ്പെട്ടത് ക്രിസ്ത്യാനികൾ അല്ലെന്നും, അതൊരാദിവാസി പ്രശ്നമാണെന്നും പീഡിപ്പിക്കപ്പെട്ട ആദിവാസികളുടെ മതം മാത്രമായിരുന്നു ക്രിസ്തുമതം എന്നും ക്രിസ്ത്യാനികൾക്ക് തിരിച്ചറിയാൻ കഴിഞ്ഞതോടെ ആ പ്രശനം കെട്ടടങ്ങി. ആദിവാസികളുടെ കാര്യത്തിൽ ഇടപെട്ടതുകൊണ്ട് കാര്യമായ രാഷ്ട്രീയ ലാഭം ഇല്ല എന്നതിനാൽ ഭരണപക്ഷവും പ്രതിപക്ഷവും സമർത്ഥമായി അതിൽ നിന്ന് തലയൂരി. മുസ്ലീങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് വോട്ട് നേടാനുള്ള ശ്രമവും പരാജയത്തിൽ ആണ് കലാശിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിലൂടെ മുസ്ലീങ്ങളെ ഈ നാട്ടിൽ നിന്നും തുരത്താൻ പോകുന്നു എന്ന പ്രചാരണം അഴിച്ചുവിട്ടിരിക്കുക ആണ് . നാടുമുഴുവൻ ആ രീതിയിൽ പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നു. നമ്മുടെ അയൽപക്ക ഇസ്ലാമിക രാജ്യങ്ങളിൽ നിലനിക്കുന്ന കടുത്ത മതനിയമങ്ങൾ മൂലം പീഡന പർവ്വങ്ങൾ താണ്ടി ഇന്ത്യയിലേക്ക് വന്നിട്ടുള്ള ഇസ്ലാം ഇതര മതക്കാർക്ക് പൗരത്വം കൊടുക്കാൻ രാജ്യം തീരുമാനിച്ചു. എന്നാൽ ഇസ്ലാമിക രാജ്യങ്ങളിൽ നിന്നോ മറ്റു രാജ്യങ്ങളിൽ നിന്നോ രാഷ്ട്രീയ കാരണങ്ങളാൽ വന്നിട്ടുള്ള ഇസ്ലാം വിഭാഗത്തിൽ പെടുന്നവരെ അഭയാർഥികളായി കാണാനും അവരെ ആ രാജ്യങ്ങളിലെ രാഷ്ട്രീയ നേതൃത്വവുമായി ചർച്ച ചെയ്തു തിരിച്ചു വിടാനും ഉള്ള തീരുമാനത്തിൽ എന്ത് വർഗീയത ആണുള്ളത് ? ഇത് തന്നെ അല്ലെ ശ്രീലങ്കൻ തമിഴരുടെ കാര്യത്തിലും ഇന്ത്യ ചെയ്തത്? പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ബിജെപി യെ ശരിയായ രാഷ്ട്രീയം പറയാൻ നിർബന്ധിക്കുക ആണ് വേണ്ടത് . വർഗീയ ചേരിതിരിവുകൾ ആയുധം ആക്കി മാറ്റാതെ രാജ്യത്തെ എല്ലാവരെയും ബാധിക്കുന്ന പ്രശ്നങ്ങൾക്ക് വേണ്ടി നിലകൊള്ളണം. അഴിമതിയെ വിമർശിക്കുമ്പോൾ സ്വയം അഴിമതിക്കാരായി മാറാതെ നോക്കണം. അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് നോട്ടീസുകൾ ലഭിക്കുമ്പോൾ അതിനെതിരെ മുഖം തിരിക്കാതെ നിയമപരമായി അതിനെ എതിർക്കുകയും തെളിവ് സഹിതം നിരാകരിക്കുകയും വേണം. അല്ലാതെ ജയിലിൽ കിടന്നു കൊണ്ട് ഭരിക്കുമെന്നും ജനങ്ങളുടെ കോടതിയിൽ ഇതിനു സമാധാനം പറയും എന്നും പറയുന്നത് അഴിമതി ചെയ്തു എന്ന് ഊന്നി പറയുന്നതിന് തുല്യമാണ്. മത്സരിക്കുന്ന പാർട്ടികൾക്ക് അവരവരുടെ രാക്ഷ്ട്രീയ നയങ്ങളിൽ വിശ്വാസം വേണം. സിനിമാ നടന്മാരെ മത്സരത്തിനിരറക്കി വോട്ട് നേടാൻ ശ്രമിക്കുന്നതും ഒന്നിലധികം മണ്ഡലങ്ങളിൽ മത്സരിക്കുന്നതും, ഒരു സഭയിലെ കാലാവധി തീരാതെ മറ്റൊരു സഭയിലേക്ക് മത്സരിക്കുന്നതും രാഷ്ട്രീയ പാപ്പരത്തവും രാജ്യത്തെയും ജനങ്ങളെയും കൊള്ളയടിക്കുന്നതിനു തുല്യവും ആണ്. ജീവനുള്ള ജനാധിപത്യത്തിന്റെ ശബ്ദം ആയി മാറേണ്ടത് എന്നും പ്രതിപക്ഷം ആണ്.

കൊച്ചേട്ടന്‍

തങ്കം..മോ...ശഹേലം  മീഞ്ചാര്‍ ഇവിടെ ഫ്രീ ആയിട്ട്   ഒന്ന്  താളിച്ചേക്കണെ .."

കയറ്റത്തിലെ കടയുടെ കിളിവാതിലിലൂടെ ഇറക്കത്തിലെ വീടിന്റെ അടുക്കളയിലേയ്ക്ക് ഭാര്യ തങ്കമ്മയ്ക്ക്    ഒരു മിസ്‌ കാള്‍..റിപ്ലേ കാത്ത് ഉണ്ണാതെ ഇരിക്കുന്നവന്‍ ചുമ്മാ ഇരിക്കത്തെ ഉള്ളു ...എന്നാല്‍ സ്ഥിരം ഊണ് കാരന് അറിയാം ഇതൊരു പരസ്യം മാത്രം ആണെന്ന്...വിശന്നു,  വയറു പോപ്‌ കോണ്‍ പോലെ പോരിയുംപോള്‍ പിരിച്ചെടുത്ത ചില്ലറ  എട്ടു  രൂപയുമായി ബെഞ്ചിന്റെ ഒരറ്റത്ത് ഞങ്ങള്‍ മൂന്ന് പേര്‍, സ്ഥിരം നാടക വേദി.. ഒരിലയും..  ഒരൂണും.

പിന്നുള്ള  വിൽസിന്റെ  കാശ്  സ്ഥിരം കട ,സ്ഥിരം  കടം , മൂന്നു  പേർ  മാറി  മാറി വലിച്ചു  കമ്പിനി wd &ho wills കത്തി ഫിൽറ്ററിൽ പിടിയ്ക്കുമ്പോൾ മനസ്സില്ലാമനസോടെ കുറ്റി എറിഞ്ഞു കളയില്ല ആദരവോടെ താഴെയിടും. പറ്റു കാശിന് ചോദ്യം വരും മുമ്പ് ഉള്ളത് കൊടുത്ത് ജപ്തി ഒഴിവാക്കും. 


വാഴ ഇല വെയിലത്ത്‌ വാട്ടി തുടച്ച് അതില്‍ പുന്നെല്ലിന്റെ ചോറും നടുക്ക്  വലിയ സ്റ്റീല്‍ ചരുവത്തില്‍ തവി ഇട്ടു മരണ കിണര്‍ പോലെ കറക്കി അവസാനം ഒരു സ്പൂണ്‍ പരിപ്പ് കറി, ഒഴിച്ചതല്ല , എറിഞ്ഞ് പറ്റിച്ചത് ,

കോണില്‍ ഇത്തിരി പയര്‍ തോരന്‍,  കടു മാങ്ങാ ..അര പപ്പടം

നീട്ടി പിടിച്ച ഒരു മീന്‍ കറി..അതിന്റെ കഷണം മുടി വച്ച് മുറിച്ചിരിക്കണം! (ത്രെഡിംഗ്!!) ആ മീന്‍ തീരുമ്പോള്‍ ഇനിയും കറി  വിളമ്പുമായിരിക്കും  എന്ന് പകല്‍ കിനാവ്‌ കാണുന്നവന് ഒരു കൊളുത്താണ്  “ഫ്രീ മീന്‍ ചാര്‍ “പ്രയോഗം. അല്ലെങ്കില്‍ ഒരിക്കലും നടക്കാത്ത സ്വപ്നം.

ഞങ്ങള്‍ മുഖം മറച്ചു ചിരിക്കും...ആദ്യം ഞങ്ങള്‍ക്കും പറ്റിയപ്പോള്‍ ആരെങ്കിലും   ഉറപ്പായിട്ടും ചിരിച്ചിരിക്കണം.


ഇത് കൊച്ചേട്ടന്റെ ചായ മക്കാനി..!  ധാബാ ..  അല്ലെങ്കില്‍ പറുദീസാ ഹോട്ടല്‍!! 

സിഗരറ്റും നാരങ്ങാ സര്‍ബത്തും പഴവും എന്ന് വേണ്ടാ ചൂട് കട്ടനും ബീഡിയും വടയും...ബോളിയും 

മൂലധനമോ,  വൈരുദ്ധ്യാത്മക  ഭൌതിക വാദമോ ഇല്ല..എന്നാല്‍ നീണ്ടു നിവര്‍ന്ന് അല്ലെങ്കിലും ഒടിച്ചു കുത്തി കെടക്കാന്‍ ഒരു ബെഞ്ച്‌ തിണ്ണയില്‍ ഉണ്ട്..

പക്ഷെ കെടക്കാന്‍ അനുവാദം ഇല്ല ഒപ്പം രാഷ്ട്രീയം ക, മാ എന്ന് പോലും മിണ്ടാനും പറ്റില്ല.

പട്ടാള ചിട്ടയാ..അനുസരിച്ചില്ലെങ്കില്‍

" നാളെ ഇതിനകത്ത് കേറാന്‍ നോ..പറ്റു പുസ്തകവും പുരിപ്പിച്ചേച്ചു അങ്ങ് പോയാട്ടെ.." കൊച്ചേട്ടന്റെ ഭാഷ. 

വെഷത്തിനു  പോയിട്ട്, വേഷത്തിന് പോലും   പരുങ്ങുന്നവര്‍ ആരും    ഒരിക്കലും ആ  ലക്ഷ്മണ രേഖ മുറിച്ചിട്ടില്ല..അത് കാരണം രാഷ്ട്രീയ ഭേദ ഭാവങ്ങള്‍  കോളജ് ഗേറ്റ് കടന്ന് പുറത്ത് വന്നാൽ വാനിഷ് ചെയ്യുമായിരുന്നു...സ്വത്വത്തെ കുറിച്ചുള്ള തിരിച്ചറിവ് ..പറ്റു പുസ്തകം പഠിപ്പിച്ചിരുന്നു..struggle for existence സുവോളജി ക്ലാസിലെ ഡാർവിനും


നാല് പുത്തന്‍ കൈയ്യില്‍ ഉള്ള ഐസ് ക്രീം കുഞ്ഞുങ്ങള്‍ സോപ്പ് കുട്ടന്മാർ കുട്ടത്തികൾ ആരും ‌ മൂട്ട കടി ഏല്‍ക്കാന്‍ അങ്ങോട്ട് കേറി വരികേമില്ല..അവരായി അവരുടെ പാടായി..അവർക്ക് താഴെ വഴിയിൽ ബേക്കറിയുണ്ട്. ഫാനിന്റെ കീഴിൽ ലാവിഷ്. 

ഞങ്ങളോ,  കടയ്ക്ക് അകത്തെ വട്ട  മരം കീറി അടുപ്പില്‍ വച്ചതിന്‍റെ പൊകയോ..പഴയ കൂ കൂ തീവണ്ടി പോലെയും..കണ്ണില്‍ മുളക് എഴുതിയ പോലെ.. കണ്ണു നീറി ചൈനീസ് കണ്ണാകും. എന്നാലും അതിനൊരു സുഖമുണ്ടു താനും. 


ഇത്രയും ആമുഖം..കഥ അല്ലിത്.. എന്നാല്‍..കഥയായി മാറി.   ഓരോരോ കാലത്തിലും കഥകള്‍ ഉണ്ടായതും  ഇങ്ങനെ ആയിരുന്നിരിക്കണം. 

എണ്‍പതുകളില്‍ മുണ്ടും മുറുക്കി ഉടുത്ത് കോളജ് ക്യാമ്പസ്സില്‍  ഒരു കക്ഷത്തില്‍ ഏതെങ്കിലും പുസ്തകവുമായി            എസ് എഫ് ഐ യും, കെ എസ് യു  വും ,എബിവിപി യുമൊക്കെ പടുത്ത് ഉയര്‍ത്താന്‍ അന്തരീക്ഷത്തില്‍ കൈയ്യുകള്‍ എറിഞ്ഞ് , പല്ലുകള്‍ കോര്‍ത്ത, ഇത്തിരി പ്രേമവും ഒത്തിരി റൊമാന്‍സും, അതിലേറെ  നൈരാശ്യവും , താടിയും ..ബീഡിയും..ലഖു ലേഖകളും..ജഗ പൊകയും ഒക്കെ കരുതിയ  ഓരോ മലയാളീടെം മനസ്സില്‍ എന്നും എവിടെയും   ഉള്ള ഒരു കൊച്ചേട്ടന്‍  . കഥ മെനഞ്ഞ എത്ര എത്ര..കൊച്ചേട്ടന്മാർ 

കോളേജ് കാമ്പസുകളുടെ ചരിത്ര ഏടുകളിൽ ചുറ്റി പറ്റി നിറഞ്ഞു നിൽക്കുന്നു


ഞങ്ങള്‍ക്കും ഉണ്ടായിരുന്നു  ഒരു കൊച്ചേട്ടന്‍..പേരില്‍ മാത്രം.  പ്രായം കൊണ്ടും പറച്ചില്‍ കൊണ്ടും  അമ്പേ   വല്ല്യേട്ടനും..

കിനാവള്ളിയുടെ കൈ കാലുകള്‍ , നടുവേ കീറി പകുത്ത കറുത്ത് വെളുത്ത മുടി ഇഴ..പഴുതാര മീശ , തിളങ്ങുന്ന കണ്ണുകള്‍ , വട്ട ചെവി ,കുഴിഞ്ഞ നെഞ്ചിന്റെ പകുതി കാണുന്ന പച്ച മിലിട്ടറി ബനിയന്‍..ലഡാക്കില്‍ ജോലി ചെയ്ത ഒരു ബാഡ്ജ് അതിൽ   എന്തോ ഒരു മൃഗ തലയുടെ പടവും, അതേല്‍ പിന്നെയും ഒരു സേഫ്ടി പിന്നും..പല്ലിട കുത്താനും ചെവിയില്‍ ഇടാനും  മള്‍ടി പര്‍പസ്.       കളം  കളം ഫോറിന്‍ കൈലി ഇടയ്ക്കിടെ  അഴിയും  അപ്പോള്‍ കൊച്ചേട്ടന്റെ പുക്കിളും വരയന്‍ നിക്കറും കാണാം. കൂട്ടി ഉടുക്കുമ്പോൾ ഇടം കണ്ണു ചിമ്മി ഒരു സൈറ്റഡി ഞങ്ങൾക്ക് നേരെ. 

അദ്ദേഹത്തെ ചുറ്റി പറ്റി ഒരു ചായക്കട  . മൂന്ന് കാലില്‍ തല എടുപ്പോടെ മൂന്നാം കാലം കൊട്ടുന്ന ഒരു സമോവറും...അതില്‍ പകുതി ചൂടില്‍ അങ്ങനെ കെടക്കുന്ന വെള്ളവും..

പട്ടിക കഷണം തല്ലി കൂട്ടി അതിന്മേല്‍ മുന്ന് ഇഞ്ചിന്റെ ആണികള്‍ ആവശ്യത്തില്‍   അധികം അടിച്ചു കയറ്റി പലക കോണിച്ചു  വച്ച ഡെസ്ക് എന്ന സ്വയം കൃത അനർഥവും

വെട്ടു കല്ല്‌ പകുതി കെട്ടി പൊക്കി അതിന്മേല്‍ ചാണകം മെഴുകിയ പാതകം..അലുമിനിയം കലത്തില്‍ മുകളിലൂടെ ഒലിച്ചിറങ്ങിയ കരിഞ്ഞ്  ഉണങ്ങിയ  പാല്‍ പതകള്‍..അഗ്നി പർവതത്തിലെ ഉരുകിയ ലാവ പോലെ.

ചാരം മൂടി കെടക്കുന്ന കനല്‍ കൂന..ബീഡി കത്തിയ്ക്കാന്‍ ഒരു കനല്‍ കഷണം ഗവേഷണം ചെയ്തു കണ്ടെത്തണം. കിട്ടിയാലോ ചാരം പരമശിവന്‍ചൂടിയ പോലാകും! അടയ്ക്കാനും തുറക്കാനുമുള്ള 

നെര പലകകള്‍ തങ്കമ്മ ചേടത്തീടെ പാവാട വള്ളി കൊണ്ട് കെട്ടി ഭിത്തിയോട് ചേര്‍ത്ത് വച്ചിരിക്കുന്നു..  തറയില്‍,  മുകളിലെ ഓല ടെലി സ്കൊപ്പിലുടെ വന്നു വീണ സൂര്യ മുട്ടകള്‍ പല വലിപ്പത്തില്‍  പൊട്ടാതെ ..ബ്ലോക്ക് മുട്ട അല്ലാതിരുന്നതിനാലാകം,   നേരിയ മഞ്ഞ ചുവ മുട്ടകള്‍ക്ക് കൂടുതൽ ഉണ്ടായിരുന്നു.

മണ്‍ ഭിത്തിയില്‍ സോമനും ജയഭാരതിയും  അകന്നു നിന്നു ഉമ്മ കൊടുക്കുന്ന പടം..ആരോ കരികൊണ്ട് യോജിപ്പിച്ചിരിക്കുന്നു....കൊച്ചേട്ടന്‍ കാണാഞ്ഞതല്ല ..പിള്ളാരല്ലേ എന്ന് കരുതി..പിന്നെ കാനത്തിന്റെ കഥയുമല്ലേ.

രണ്ടു ബെഞ്ചും ഒരു ഡെസ്കും ....ബീഡി പെട്ടിയുടെ ഒരു മുറിയില്‍ കാജ , ദിനേശ് ബീടികളുടെ ഒഴിഞ്ഞ കവറുകള്‍..ഒരു മുറിയില്‍ പനാമ , വില്‍സ് , ചാര്‍മിനാര്‍ സിഗരറ്റുകളുടെ നിറം മങ്ങിയ കൂടുകള്‍..സിഗരറ്റോ ബീടിയോ ഇല്ലാഞ്ഞല്ല..കൊച്ചേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍.." ചുമ്മാ വാങ്ങി വലിച്ചു തള്ളിയെച്ചങ്ങു പോഹും..പറ്റുമില്ല പറകേമില്ല..അവനെ ഒക്കെ വലിപ്പിക്കാന്‍ ഞാനാരാ വലിവിന്റെ ഡോക്ടറോ.."

(ഓസില്‍ പൊഹ  വലിക്കുന്നവന്‍ ആരായാലും അവനെ വലിവിന്റെ ദീനക്കാരന്‍ എന്നെ കൊച്ചേട്ടന്‍ വിളിക്കൂ ..പല സുഹ്രതുക്കളെയും ഞങ്ങള്‍ ആ പേര്‍ വിളിച്ചിരുന്നു...)


ചിരിച്ചോണ്ട് പിന്നെ പറയും "നിങ്ങള്‍ക്ക് ഒള്ളത് ഞാന്‍ മേശയ്ക്ക് അഹത്ത് വച്ചിട്ടുണ്ട്...ഒന്നോ രണ്ടോ ഒള്ള്”

ക" എന്നതിന് പഹരം" കൊച്ചേട്ടന്‍  ഹ " കേറ്റും  എഫക്റ്റ് കൂട്ടാന്‍..എല്ലാത്തിനും ഒടുവില്‍ ഒരു നീട്ടും..തങ്കം ..മോ വിളി പോലെ.


ബെഞ്ചില്‍ ഇരുന്ന്  "  വില്‍സ് ഇല്ലേ കൊച്ചേട്ട "എന്നൊരു ചുമ്മാ ചോദ്യം ഇട്ടു...

രണ്ടു കൈയും കൊട്ടി  വള്ളി കാലൊന്നു പിണച്ചു വച്ച്  ഉച്ചത്തില്‍ ചിരിച്ചോണ്ട് കൊച്ചേട്ടന്‍ പറഞ്ഞു " കാശ് കമ്മി ..ആകെ മൂന്ന് പാക്കറ്റ് വില്‍സാ വാങ്ങിയത്..എന്റെ മൂത്ത മഹന്‍ ശഹലം  വലിവിന്റെ ഏനക്കേട് കാരനാ  അവന്‍ ഞാന്‍ കാണാതെ രണ്ടു പാക്കറ്റ് അങ്ങ് മുക്കി..ഒരു പാക്കറ്റ് കര്‍ത്താവിന്റെ കാരുണ്യം കൊണ്ടു കാണാതെ പോയതോ എന്തോ മിച്ചം ഉണ്ട്..അതേന്ന് ഒരെണ്ണം പണം അടച്ചു എടുത്താട്ടെ.." ലോഹ്യം എത്ര  കൂടുതല്‍    ആയാലും   പണം അടയ്ക്കാത്ത ഒരു ബന്ധവും കൊച്ചേട്ടന്‍ എടുക്കത്തില്ല. തന്നെയുമല്ല കടേലെ കോഡ്  ഓഫ് കോണ്ടാക്റ്റ് ഏത് വലിയവനും പാലിക്കുകയും വേണം...പട്ടാള ചിട്ട


ഒരിക്കല്‍ “ലോലോലിക്ക" എന്ന് ഞങ്ങള്‍ ഒമാനപേര്‍ വിളിക്കുന്ന  സുമുഖനായ പ്രൊഫസര്‍ നൈജീരിയയില്‍ നിന്നും പിന്നേം വന്നു പണി തുടങ്ങിയ കാലം ...മറ്റു പ്രൊഫസര്‍മ്മാരും ഒപ്പം ഉണ്ണാന്‍ വന്നു..ചിരി കളി തമാശകള്‍..ബെഞ്ചിന്റെ ഓരം ചാരി ഇരിക്കുന്ന ഞങ്ങള്‍ അറിവില്ലാ പൈതങ്ങളെ ഒന്ന് ഉഴിഞ്ഞു.." അല്ല സാറേ ഇവമ്മാര്‍ എപ്പോഴും  ഇവിടെ  ഈ ഇരിപ്പ്  ആണല്ലോ  ക്ലാസ്സില്‍ ഒന്നും പോകണ്ടായോ  "

എന്ന് മറ്റൊരു സഹ പ്രവര്‍ത്തകനുമായി കുശലം വച്ചു...അപ്പോള്‍ മറുപടി " ഓ അവരൊക്കെ ഹോട്ടല്‍ മാനെജ്മെന്റ് പഠിക്കുകയാ..സാറെ" എന്ന്.      

ഞങ്ങള്‍ കേള്‍ക്കാന്‍ വിധിക്കപ്പെട്ടവർ നിർമ്മമരായി ഇരുന്നു. എന്തു പറയാൻ സത്യത്തിന്റെ മുഖം വക്രിച്ചതാ !


ഇലകള്‍ കൊച്ചേട്ടന്‍ ഭംഗിയായി വിതാനിച്ചു ..ഒരു കോണില്‍ നിന്നും വിളമ്പും തുടങ്ങി..നമ്മുടെ ലോലോലിക്ക സാര്‍ ഇല ഒന്ന് കുനിച്ചു വച്ചു  എന്നിട്ട് ഗ്ലാസില്‍ കുടിക്കാന്‍ കൊടുത്ത വെള്ളം കൈ കുടന്നയില്‍ എടുത്ത് ഇലയിലേക്ക് താളിച്ച്‌ താഴേയ്ക്ക്   ഒരു വീഴ്തല്‍.. പഞ്ച പ്രാണന് ഒരു മന്ത്ര കര്‍മ്മം പോലെ... എല്ലാം ശുഭം. 


വിളമ്പി വന്ന കൊച്ചേട്ടന്‍  സാറിന്റെ ഇലയില്‍ മാത്രം ഒന്നും എറിഞ്ഞില്ല!   കൂടിരുന്ന പ്രൊഫസര്‍ ഒരു ചോദ്യം             " എന്നാ  കൊച്ചേ   സാറും നമ്മുടെ ആളാ   വിളമ്പാൻ വിട്ട് പോയോ.."

കൊച്ചേട്ടന്‍ താളത്തില്‍ തിരിഞ്ഞു..എന്നിട്ട്  അശരീരി പോലെ പറഞ്ഞു..."രാവിലെ മുറിച്ച് കഴുകി തൊടച്ച് വയ്ക്കുന്ന എലയാ..അതേല്‍ ഇനി മിനുക്ക്‌ പണി കാണിക്കുന്നവന്‍ ആരായാലും കൊച്ചിന്റെ കടേല്‍ ചോറില്ലാ..."  ലോലോലിക്ക സാര്‍ ഞങ്ങളെ നോക്കിയതും ഒന്നൂടെ തുടുത്ത്‌ ഒരു ചുവന്ന ചെറി  പഴമായി...ചക്കിനു വച്ചത് ചിക്കന് കൊണ്ടു! (ഞങ്ങൾ ജയിച്ചോ, ആ)

" ഓ പോട്ടെ കൊച്ചേ പുള്ളിക്കാരന് ഇവിടുത്തെ ചിട്ടകള്‍ അറിയത്തില്ലായിരുന്നു ആഫ്രിക്കേൽ അല്ലാരുന്നോ."..കൂട്ടത്തിൽ ഗംഭീരനായ സുവോളജി പ്രൊഫസർ ലോലോലിക്ക സാറിന് താങ്ങി  കൊടുത്തു നേരെ നിർത്തി. 

" ഏതായാലും ഇന്ന് ചോറിടാം  നാളെ മുതല്‍ ഈ ബുക്കിംഗ് ഇവിടെ വേണ്ടാ..." കൊച്ചേട്ടന്റെ ഉരുളയ്ക്ക് ഉപ്പേരി സാറമ്മാരുടെ ഊണിനു കൊഴുപ്പ് കൂട്ടി പക്ഷെ രുചി കുറഞ്ഞു കാണും..കാരണം പറഞ്ഞാൽ അത് ചെയ്യും. 

"കാര്‍ക്കശ്യമേ നിന്റെ പേര്‍ കൊച്ചെന്നോ" ..മലയാളം സാര്‍  ഉടന്‍ തടി കവിത ഒരു വരി കാച്ചി   ഉരുള  ഒരെണ്ണം    ഉരുട്ടി കാകളി വൃത്തത്തിൽ അണ്ണാക്കിന്റെ അഗാധതയിലേയ്ക്ക വലിച്ചെറിഞ്ഞു


പ്രേമിക്കുന്ന ഇണകള്‍ക്ക് ഒരു സിഗ്നല്‍ പോയന്റായിരുന്നു  കൊച്ചേട്ടന്റെ കടത്തിണ്ണ , ലണ്ടനിലെ  “ട്രാഫൽഗൻ സ്ക്വയർ”പോലെ .  ആ തിണ്ണയിൽ നിന്നും പല പല കൈമാറ്റങ്ങളും നിശ്വാസങ്ങളും ..നെടു വീര്‍പ്പുകളും ഇപ്പോഴും ഉയരുന്നുണ്ടാകാം..എത്ര അഗ്നി പര്‍വ്വതങ്ങള്‍ പുകഞ്ഞു...എത്ര എണ്ണം പൊട്ടി..എത്ര  മഞ്ഞിന്‍ പാളികള്‍  ഉരുകി ഒലിച്ച്  എങ്ങോ പോയി...

മിഥുനങ്ങള്‍..കുറുകി നില്‍ക്കുംപോള്‍ കൊച്ചേട്ടൻ ശബ്ദം താഴ്ത്തി മൃദുവായി പറയും " ഈ വള്ളം അക്കരെ എത്തുമോ? എന്നിട്ട് ചിരിച്ചു പിന്‍ വാങ്ങി വെറുതെ നോക്കി നില്‍ക്കും.


ഞങ്ങളുടെ പ്രണയം നട്ടപ്പോളും  നനച്ചപ്പോളും  പടര്‍ന്നു പന്തലിച്ചപ്പോളും  ഗുല്‍മോഹര്‍ പോലെ പൂത്തു ഉലഞ്ഞപ്പോളും കൊച്ചേട്ടന്‍ മൂക സാക്ഷി...പറ്റു പുസ്തകത്തില്‍ രണ്ടു പേരുടെ   പറ്റില്‍     ചിലപ്പോള്‍ ഒരാള്‍ക്ക്‌  ഇത്തിരി കിഴിവ് ഒക്കെ നല്‍കിയിരുന്നു... അത് അവൾക്കുമായിരുന്നു. 

അപ്പോഴും " ഈ വള്ളം അക്കരെ എത്തുമോ" എന്നുള്ള സ്ഥിരം ചോദ്യവും..


കോളജ് വിട്ട് അധികം കഴിയുന്നതിനു മു

മുൻപ് ചെറിയ പരിമിതിയിൽ ഒരു  കല്യാണം ഒക്കെ കഴിഞ്ഞു ഞങ്ങള്‍ കൊച്ചേട്ടനെ കാണാന്‍ ചെന്നു.."ഹായ്‌....എനിക്കറിയാമായിരുന്നുഈ തോണി അക്കര എത്തുമെന്ന്...ഹ ..ഹ..." കൊച്ചേട്ടന്‍ ചിരിച്ചോണ്ട് രണ്ടു ഗ്ലാസ് കട്ടന്‍ വൃത്തിയായി എടുത്തു കൈലിയില്‍ ഗ്ലാസ്സൊക്കെ തൊടച്ച്  മുന്‍പില്‍ വച്ചിട്ട് പറഞ്ഞു.." ഇതിനു പണം അടയ്ക്കണ്ടാ.."

പഴയ പറ്റ് ബുക്ക് ചൂണ്ടി പറഞ്ഞു..

“എനിക്കും കുഞ്ഞിലെ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു..കോഴഞ്ചേരി പള്ളീല്‍ പോകുമ്പോളും മാരാമൺ കൺവെൻഷനും  ഒക്കെ കാണും, ചിരിക്കും മിണ്ടും. ഒരിക്കല്‍ കഷ്ടാനുഭവ വാരത്തിൽ മഞ്ഞ പിത്തം പിടിച്ച ജ്വരവുമായി അവള്‍ അങ്ങ് പോയി..എന്റെ പ്രേമോം കഴിഞ്ഞു...ആ വഴി ഞാന്‍ പട്ടാളത്തില്‍ പോയി  ലഡാക്കില്‍ ആയിരുന്നു...  ങ്ങ്ഹാ ..എല്ലാവര്‍ക്കും ഈ വള്ളം തുഴഞ്ഞു പോകാന്‍ പറ്റില്ലാ.."  അല്ലേലും ഒന്ന് പ്രേമിക്കാത്ത ഒരു കോന്തനും ഉണ്ടാകില്ലല്ലോ.....പക്ഷേ പലതും തോറ്റ്  തെരുവ് നായുടെ             മോങ്ങലു പോലായി മാറും”    പിന്നെ ഒരു മന്ദഹാസം..അതൊരു ചിരിയായി മാറി തോൽവിയും ജയവുമില്ലാത്ത ഒരു വെറും ചിരി. 


കൊച്ചേട്ട  ഇളയ മകന്‍ ..? ചോദ്യം തീരുന്നതിനു മുൻപ് ഉത്തരം വന്നു.. “എനിക്ക് ഇളയ മകന്‍ ഉണ്ട് പക്ഷെ അവന്‌ തന്ത ഇല്ല!..' 

ഞങ്ങള്‍ ഇതി കര്‍ത്തവ്യ ...പരസ്പരം നോക്കിയപ്പോള്‍ ..കൊച്ചേട്ടന്‍ പറഞ്ഞു.."ആഹപ്പാടെ ഇതാ ഒരു വരുമാനം ..അതേന്ന് അടിച്ചു മാറ്റി കാണാ കുണാ പരിപാടി പറ്റില്ല എന്നും പറഞ്ഞു ഞാനവനെ ഡിസ്മിസ് ചെയ്തു...വീട്ടിലെ ഫ്യൂസ് ഊരി കട്ടാക്കി” 


കാർക്കശ്യമേ”…എന്ന് മലയാളം സാര്‍ പണ്ട് പറഞ്ഞത് ഞാന്‍ ഓര്‍ത്തു.. യാത്ര പറഞ്ഞിറങ്ങി. "വല്ലപ്പോഴും വരണം പഴയ ആള്‍ക്കാരെ കാണുന്നത് ഒരു രസമാ..പ്രത്യേകിച്ചും ഇങ്ങനെ ഉള്ളവരെ ..." പ്രണയത്തിന്റെ ചിഹ്നം വായുവില്‍ വരഞ്ഞു കാണിച്ചു...ആകെ കുലുങ്ങി ചിരിച്ചു 


കാലം ഒത്തിരി കഴിഞ്ഞു..പമ്പയാറ്റിൽ  വെള്ളം ഒരു പാട് താഴോട്ട് ഒഴുകി..ചെറുകോൽപുഴ  മാരാമൺ കൺവെൻഷനുകൾ പലതു കഴിഞ്ഞു...കോട്ടയത്തിനപ്പുറത്തുള്ള തൊഴിലിടം  താണ്ടി സന്ധ്യയോടെ ടൌണില്‍ എത്തി കൂട്ടുകാരോട് കുശലം കഴിഞ്ഞ് സ്കൂട്ടര്‍ സ്റ്റാർട്ട് ചെയ്യുമ്പോള്‍   വെള്ള കുറ്റി താടി വളര്‍ത്തി ഒരു മാതിരി തളര്‍ന്നു..കൊച്ചേട്ടന്‍ മുന്‍പില്‍..കൈയില്‍ ഒരു തുണി സഞ്ചിയും.

ചിരിച്ചു ..വിളറിയ ചിരി...കൈ തന്നു ..തണുത്തിരിക്കുന്നു..."എന്താ കൊച്ചേട്ട ഈ സന്ധ്യക്ക്‌ ഇവിടെ " എന്റെ ചോദ്യം

താഴ്ന്ന സ്ഥായിയില്‍ കൊച്ചേട്ടന്‍ “പച്ച മരുന്ന് കട വരെ ഒന്ന് വന്നതാ   വൈദ്യന്‍ ഒരു കഷായം കുറിച്ച് തന്നു...വയ്യ..ആകപ്പാടെ ഒരു തളര്‍ച്ച..ഇതിനിടെ ഇളയ മകള്‍ മരിച്ചു പോയി..."

ഞാന്‍ ഞെട്ടി   മിടു മിടുക്കി..കൊച്ചേട്ടൻ കാണാതെ ഞങ്ങടെ പരിതോവസ്ഥയിൽ കൂട്ടാൻ കൂടുതൽ തന്നവൾ, അതിനോടും കൊച്ചേട്ടന്‍ തോറ്റോ  ദൈവമേ.  എന്നെ ഒന്ന് തോണ്ടി എന്നിട്ട് കൊച്ചേട്ടന്‍ പറഞ്ഞു..."മരിച്ചു എന്ന് പറഞ്ഞാല്‍ അവള്‍ ഒരുത്തന്റെ കൂടെ അങ്ങ് പോയി..നമുക്ക് പറ്റാത്ത ബന്ധമാ. ..ആപ്പോള്‍ പിന്നെ മരിച്ചതായി ഞാന്‍ അങ്ങു തീരുമാനിച്ചു..മനസാ മരണ പ്രാര്‍ത്ഥനയും നടത്തി...".       വീണ്ടും മലയാളം സാര്‍ “കര്‍ക്കശ്യമേ" എന്ന് പറഞ്ഞപോലെ തോന്നി...തോല്‍വി ഇല്ല തന്നെ...പട്ടാളം


സ്കൂട്ടറില്‍ കയറി എന്റെ കൂടെ വരും വഴി പറഞ്ഞു.."തരക്കേടില്ലാത്ത കച്ചോടമായിരുന്നു ...തുടര്‍ന്ന് കൊണ്ടു പോകാന്‍ ആരുമില്ല...എനിക്കാണേല്‍ വയ്യ..തങ്കമ്മ അതിലും വയ്യാതെ ഇരിക്കുന്നു..ഓരോന്നിനും ഓരോ സമയം ..അല്ലാതെന്താ..."

പഴയ ബെഞ്ചും ഡെസ്കും ഒന്നൂടെ കാണാന്‍ കയറ്റം കയറി ഞാന്‍ കടയുടെ പടിയ്ക്കല്‍ സ്കൂട്ടര്‍ നിര്‍ത്തി. കൊച്ചേട്ടന്‍ ഇറങ്ങി..." ഓ മുടിഞ്ഞു, എന്നും സന്ധ്യക്ക്‌ കരണ്ട് പോക്കാ...നിന്നാട്ടെ ഞാന്‍ മെഴുതിരി കത്തിയ്ക്കാം.."


കത്തിച്ച മെഴുതിരി കൊച്ചേട്ടന്‍   ഒരു മൂലയില്‍ കുത്തി നിര്‍ത്തി...അരണ്ട വെളിച്ചത്തില്‍ എന്റെ ഓര്‍മയും മങ്ങി മങ്ങി തെളിഞ്ഞു ...ഈ വരാന്തയിൽ ഇരുന്ന് എത്ര എത്ര മുദ്രാ വാക്യങ്ങള്‍ വെട്ടി തിരുത്തി എഴുതി ഉണ്ടാക്കി..എത്ര ലഖു ലേഖകള്‍ ..പലരും പലർക്കും വേണ്ടി എഴുതിയ എത്ര പ്രേമ ലേഖനങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ച് തിരുത്തി എഴുതി ആര്‍ക്കെല്ലാം പാർട്ടി ഭേദമന്യേ  അവരുടെ ആവശ്യത്തിനു കൊടുത്തു..എത്ര പേര്‍ക്ക് ഹംസമായി..നളചരിതം എത്ര  ദിവസങ്ങള്‍  ആടി..ഇത് വല്ലോം അറിഞ്ഞിട്ടാണോ പണ്ട് ലോലോലിക്ക സാര്‍ ആ കമന്റു പറഞ്ഞത്. 

കടയാകെ ഇരുണ്ടിരിക്കുന്നു...ആളുന്ന നിഴല്‍ കൊച്ചെട്ടന്റെതായിരുന്നു...മൺ ഭിത്തിയിൽ കണ്ട നിഴൽ രൂപം നോക്കി 

തിരിഞ്ഞു നോക്കുമ്പോള്‍ കൊച്ചേട്ടന്‍ ഇരുളിന്റെ തോണിയില്‍  തനിയെ    തുഴഞ്ഞു പോകുന്നു...അങ്ങു  താഴെ വീട്ടിലേയ്ക്ക്..തങ്കമ്മോ എന്ന വിളിയില്ലാതെ . കാലമേറെ കഴിയും മുൻപ് 

പള്ളി പറമ്പിലെ കുടുംബ കല്ലറയിലേക്ക് സ്ഥിരം വയ്ക്കുന്ന ചുവടുകൾക്കൊപ്പം ചുണ്ടിൽ വിരിയുന്ന നറും പുഞ്ചിരിയുമായി. 

ചിരപുരാതനതയുടെ  ഗാംഭീര്യവുമായി തലയുയർത്തി നിൽക്കുന്ന പള്ളിയുടെ അകവും,പുറവും  മുറ്റവും , സെമിത്തേരിയും , കൊച്ചു പള്ളിയുടെ കോലായിൽ നീണ്ടു നിവർന്നു വിശ്രമിച്ചിരുന്ന ഇന്നും പേടിപ്പിക്കുന്ന ശവമഞ്ചലും ഒക്കെ കുഞ്ഞും നാളിലെ സ്കൂൾ ജീവിതം മുതൽ കാണാപാഠമായിരുന്നത് , വെള്ളിയാഴ്ചകളിലെ നീണ്ട ഉച്ച ഇടവേളകളിൽ നിറയെ തണലു വിരിച്ചു പള്ളി മുറ്റത്തു നിന്ന ചുവന്ന പൂവാക മരം  അതിനു ചുവട്ടിലെ കൂട്ടായ്മകൾ .. അതിനോട് ചേർന്ന കല്ലറകളിൽ കാറ്റ് വീശുമ്പോൾ എതിർ പറമ്പിലെ ചെമ്പരുത്തി പൂവുകൾ തലയാട്ടുന്നത് കൊച്ചേട്ടന്റെ “ഹ “ വച്ചുള്ള തമാശ കേട്ടിട്ടായിരുന്നോ. ഉതിർന്നു വന്ന  ഓർമ്മകൾ കൊച്ചേട്ടനൊപ്പം എവിടെയൊക്കെയോ ആരൊക്കെയോ ഒരുപാട് വേണ്ടപ്പെട്ടവരിൽ ഉടക്കി നിന്നു. 


നിർബന്ധ ബുദ്ധിയെങ്കിലും നിഷ്കളങ്കനായിരുന്ന കൊച്ചേട്ടനെ ഇനി എന്ന് കാണും, ചൊല്ലിയാട്ടം പോലുള്ള സംസാരം എന്നു കേൾക്കും  എന്നുള്ള ചോദ്യം ബാക്കിയാക്കി ഞാൻ സ്കൂട്ടർ സ്റ്റാർട്ടാക്കി…കൂരിരുട്ടിൽ ഹെഡ് ലൈറ്റിനൊപ്പം തെളിഞ്ഞ ചുവന്ന ബ്രേക്ക് ലൈറ്റ് വെട്ടത്തിൽ 

പുറകിൽ നിന്നും ഒരുപാട് ഇഷ്ടമുള്ളവർ കയ്യുകൾ വീശി എന്നെ ഈ രാത്രിയിൽ യാത്രയാക്കുന്നുവോ അതോ പള്ളി മുറ്റത്തേയ്ക്ക് തിരികെ കയ്യാട്ടി വിളിക്കുന്നുവോ …സ്വപ്നമോ മിഥ്യയോ. 

2024, മാർച്ച് 2, ശനിയാഴ്‌ച

വിദ്യാർത്ഥി രാഷ്ട്രീയം

വിദ്യാർത്ഥി രാഷ്ട്രീയം കേരളത്തെ അത്ഭുതപ്പെടുത്തുകയും, അമ്പരപ്പിക്കുകയും, രോഷം കൊള്ളിക്കുകയും ചെയ്ത ഒരു സംഭവം ആണ് സിദ്ധാർത്ഥന്റെ കൊലപാതകം. ഇത് നിർവഹിച്ചത് സ്വാതന്ത്ര്യവും , ജനാധിപത്യവും, സോഷ്യലിസവും വാഗ്ദാനം ചെയ്യുന്ന ഒരു വിദ്യാർത്ഥി സംഘടനയുടെ കയ്യാൽ ആണെന്നുള്ളത് അതിലേറെ ഞെട്ടൽ ഉണ്ടാക്കുന്നതാണ്. എല്ലാ കൊലപാതകങ്ങളും , ആത്മഹത്യകളും സമൂഹത്തിനു നേരെ ആണ് വിരൽ ചൂണ്ടുന്നത് . അവയിൽ എല്ലാം തന്നെ അതിനു കാരണക്കാർ ആയ വ്യക്തികളെപ്പോലെ നമ്മൾ ഓരോരുത്തർക്കും പങ്കുണ്ട് എന്നതാണ് സത്യം. രാഷ്ട്രീയം നമുക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്. രാജ്യത്തെ മുമ്പോട്ട് നയിക്കുന്നതിന് നല്ല രാഷ്ട്രീയക്കാർ രൂപപ്പെട്ടു വരേണ്ടതുണ്ട്. അതിനു വിളനിലം ആകേണ്ടത് ക്യാമ്പസുകൾ തന്നെ ആണ്. അതിനാൽ തന്നെ വിദ്യാർത്ഥി രാഷ്ട്രീയം ഒഴിച്ചുകൂടാൻ പറ്റാത്ത കാര്യം ആണ്. ഓരോ വിദ്യാർത്ഥികളും രാഷ്ട്രീയം മനസിലാക്കേണ്ടതുണ്ട്. പ്രതികരിക്കേണ്ടതുണ്ട്. അത് പക്ഷെ അറിവുള്ള പ്രതിഭാശാലികൾ ആയ വിദ്യാർത്ഥികൾ എന്ന നിലക്കായിരിക്കണം. തനി ക്രിമിനലുകൾ ആയി അവരുതെന്നു മാത്രം. കോളേജ് വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്‌ഷ്യം കൃത്യമായ അറിവ് നേടുക എന്നത് തന്നെയാണ്. ഒരു വിഭാഗം വിദ്യാർത്ഥികൾ പഠനത്തെ ഗൗരവം ആയി കണ്ടു മുന്നോട്ടു പോകുമ്പോൾ മറ്റൊരു വിഭാഗത്തിന് അതുമായി യാതൊരു ബന്ധവും ഇല്ല എന്നതാണ് അവസ്ഥ . കോളേജിലും , ഹോസ്റ്റലിലും അത് വഴി രാഷ്ട്രീയത്തിലും കയറിക്കൂടാൻ പറ്റുന്ന ഒരു മാർഗം മാത്രമാണ് അവർക്ക് പഠനം. 35 ഉം 40 ഉം വയസായ വിദ്യാർത്ഥികൾ വരെ ക്യാമ്പസുകളിൽ കാണാം. ഇത്തരം ക്രിമിനൽ കൂട്ടങ്ങൾ കലാലയങ്ങളിലും, സമൂഹത്തിലും അരാചകാവസ്ഥ സൃഷ്ടിക്കുക സ്വാഭാവികമാണ്. സിദ്ധാർഥ് എന്ന വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥിയെ തല്ലിച്ചതച്ച് 3 ദിവസം പട്ടിണിക്കിട്ട് ക്രൂരമായി പീഡിപ്പിക്കുകയും അവസാനം മരണത്തിലേക്ക് തള്ളി വിടുകയും ചെയ്തിട്ടും പ്രതികരിക്കാതെ ഒരു വീഡിയോ ക്ലിപ്പ് പോലും പകർത്താതെ അതിനു മൂക സാക്ഷികൾ ആയ വിദ്യാത്ഥികളെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്? നമ്മുടെ സമൂഹത്തിന്റെ നേർ പരിച്ഛേദം തന്നെ ആണ് അവരും . അവരെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല. രാജ്യത്തിൻെറ രാഷ്ട്രീയ വളർച്ചക്ക് , സ്വാതന്ത്ര്യ ലബ്ധിക്ക് ഒക്കെ തന്നെ കലാലയങ്ങൾ വലിയ സംഭാവനകൾ ആണ് ചെയ്തത്. എന്നാൽ തുടർന്നും അധികാരം നിലനിർത്തുന്നതിനുള്ള ഒരു സംവിധാനമായി കലാലയങ്ങളെ മുഖ്യധാരാ രാഷ്ട്രീയക്കാർ കണ്ടു തുടങ്ങിയത് മുതൽ കോളേജുകളിലെ പ്രധാന വിഷയം രാഷ്ട്രീയം ആയി മാറി . ഓരോ രാഷ്ട്രീയ പാർട്ടികളും അവരുടെ യൂണിറ്റുകൾ കോളേജുകളിൽ സ്ഥാപിച്ചു. പഠനത്തിൽ ഒന്നും ശ്രദ്ധിക്കാതെ ,അടിപിടിയും മയക്കുമരുന്നുമൊക്കെയായി ക്യാമ്പസ്സിൽ തുടരുന്ന ക്രിമിനൽ സ്വഭാവം കാണിക്കുന്ന വിദ്യാർത്ഥികളെ അതിന്റെ യൂണിറ്റ് സെക്രെട്ടറിമാരായി നിയമിച്ചു. അവർ വിദ്യാർത്ഥികളെ മാത്രമല്ല തങ്ങളുടെ രാഷ്ട്രീയ സ്വാധീനം വച്ച് അധ്യാപകരെയും നിയന്ത്രിക്കാൻ തുടങ്ങിയതോടെ കോളേജുകൾ വിദ്യാർത്ഥികളുടെ പേടി സ്വപ്നം ആയി മാറി. ആരോഗ്യമുള്ള ഒരു സമൂഹമായി നമുക്ക് നിലനിൽക്കണമെങ്കിൽ കോളേജുകളിലെ രാഷ്ട്രീയ അന്തരീക്ഷം അടിമുടി മാറേണ്ടതുണ്ട്. ഒരു കോളേജിലെ രാഷ്ട്രീയം ആ കോളേജിൽ മാത്രമായി ഒതുങ്ങി നിൽക്കണം. പഠിക്കുന്ന കോളേജിന്റെ പേരുമായി ബന്ധപ്പെട്ട ഒരു പേര് എല്ലാ സംഘടനകളും സ്വീകരിക്കണം. പഠിപ്പു മുടക്കി ഒരു സമരവും നടത്താൻ അവസരം ഉണ്ടാവരുത്. എല്ലാ വിഷയത്തിനും ചുരുങ്ങിയത് എ ഗ്രേഡ് എങ്കിലും വാങ്ങിയ വിദ്യാർത്ഥികളെ മാത്രമേ ഇലക്ഷനിൽ പങ്കെടുപ്പിക്കാവൂ. 50 ശതമാനം സീറ്റിൽ മാത്രമേ ഒരു സംഘടനാ മത്സരിക്കാവൂ. ഏക പക്ഷീയമായി തിരഞ്ഞെടുക്കപ്പെടരുത്. എല്ലാ സീറ്റിലും മത്സരം വേണം. കോളേജിന്റെ എല്ലാ ഭരണവും വിദ്യാർത്ഥി സംഘടനകൾ ഒന്ന് ചേർന്ന് നിർവഹിക്കണം. നാട്ടിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങളും കോളേജ് വിദ്യാർത്ഥികൾ ഏറ്റെടുക്കരുത്. ആ വിഷയങ്ങളിൽ പഠനങ്ങളും പ്രതികരണങ്ങളുമൊക്കെ ആവാം. പക്ഷെ അത് കാമ്പസിനുള്ളിൽ തന്നെ നിലനിൽക്കണം. മുഖ്യധാരാ രാഷ്ട്രീയക്കാരെ അവർ ഭരണഘടനാ പദവിയിൽ ഉള്ളവർ അല്ലെങ്കിൽ കോളേജിന്റെ ക്യാമ്പസ്സിൽ പോലും പ്രവേശിപ്പിക്കരുത്. പഠനത്തിലും പഠനേതര വിഷയങ്ങളിലും മികവ് തെളിയിച്ച മിടുക്കന്മാർ ആയി വേണം ഓരോ വിദ്യാർത്ഥിയും ക്യാമ്പസ് വിട്ട് പുറത്തു വരേണ്ടത്. ഇന്ന് നമ്മൾ രാഷ്ട്രീയത്തിൽ കാണുന്ന പൊട്ടന്മാരെപ്പോലെ ഒരു തലമുറ ആവരുത് ഇനി ഉണ്ടാവേണ്ടത്. അതിന് ആദ്യം നമ്മൾ തന്നെ മാറേണ്ടതുണ്ട്. ആ മാറ്റത്തിന് പക്ഷെ സമയം എടുത്തേക്കാം. എന്നാലും അമാന്തിച്ചുകൂടാ. അറിവും പ്രായോഗിക പരിജ്ഞാനവും, സമൂഹസേവന തല്പരതയും ഉള്ള ഒരു രാഷ്ട്രീയ സമൂഹം നമുക്ക് ഉണ്ടാവുക തന്നെ ചെയ്യും.

2024, ജനുവരി 5, വെള്ളിയാഴ്‌ച

കാശ്മീർ

ഇന്ത്യക്കാരെ എന്നും മോഹിപ്പിക്കുകയും ഒപ്പം ഭയപ്പെടുത്തുകയും ചെയ്യുന്ന ഒരു പേരാണ് കാഷ്മീരിന്റെത്. ഇത് ശരിക്കും ഇന്ത്യ ആണോ, അതോ പാകിസ്ഥാനോ അതുമല്ല ഒരു സ്വതന്ത്ര രാജ്യമോ, എന്നൊക്കെയുള്ള സംശയം ഒരു ശരാശരി ഇന്ത്യക്കാരനുണ്ട്. സ്വന്തമായി ഭരണഘടനയും, സിവിൽ ക്രിമിനൽ നിയമങ്ങളും പതാകയും ഒക്കെ ഉണ്ടായിരുന്ന ഒരേയൊരു ഇന്ത്യൻ സംസ്ഥാനം ! ഇന്ത്യയുടെ ഏറ്റവും വടക്കേ അറ്റത്ത് പർവ്വതനിരകളുടെ മാറോട് ചേർന്ന് കിടക്കുന്ന ഈ മോഹഭൂമി നമ്മളെ മാത്രമല്ല ആകർഷിക്കുന്നത്. പാകിസ്ഥാനും, ചൈനാക്കാരനും ഒക്കെ ആ ഭൂമിയിൽ കണ്ണുണ്ട്. ആപ്പിൾ തോട്ടങ്ങളും , കുങ്കുമപ്പാടങ്ങളും , മഞ്ഞിൽ പുതഞ്ഞുകിടക്കുന്ന മനോഹരമായ പർവ്വതനിരകളും , വില്ലോമരങ്ങളും ദേവദാരുക്കളും അതിരിടുന്ന താഴ് വരകളും പൂക്കളുടെ വസന്തം വിരിയിക്കുന്ന മലമേടുകളും, പർവത നിരകളിൽ നിന്ന് ചാലിട്ടൊഴുകുന്ന നദികളും, തടാകങ്ങളും, ഒക്കെ നിറഞ്ഞ ആ മരതക ഭൂമി സ്വന്തമാക്കി സുഖമായി ജീവിക്കാൻ വേണ്ടിയല്ല അവരാരും ഈ പ്രദേശത്ത് കണ്ണ് വയ്ക്കുന്നത്. അവർക്ക് കശ്മീർ തന്ത്രപ്രധാനമായ ഒരു യുദ്ധമുഖം മാത്രമാണ്. നമുക്കോ അതൊരു സംരക്ഷണ കവചവും . പർവ്വതനിരകളുടെ നിമ്നോന്നതങ്ങളിലൂടെ നൂണ്ടിറങ്ങി വരുന്ന ശത്രു രാജ്യത്തിലെ സൈനികർക്കും , ഭീകരവാദികൾക്കും ഒരു പേടി സ്വപ്നം ആണ് കശ്മീരിലെ ഉയർന്ന പർവ്വതനിരകൾ . അസ്ഥി മരവിപ്പിക്കുന്ന തണുപ്പത്ത് പർവ്വതങ്ങൾക്ക് മുകളിൽ അവരെ കാത്ത് ഇന്ത്യൻ പട്ടാളം ഉണ്ടായിരിക്കും. അത് കൊണ്ട് തന്നെ കശ്മീർ സ്വന്തമായാൽ പിന്നെ ഇന്ത്യയെ കീഴടക്കുക എളുപ്പമാണ് എന്നവർക്കറിയാം . കാരണം, പിന്നീട് യുദ്ധം സമതല പ്രദേശത്തേക്ക് മാറും. ജമ്മുവും കടന്നു പഞ്ചാബിലെ പരന്ന നെൽ വയലുകളിലേക്ക് തങ്ങളുടെ ടാങ്ക് ഓടിച്ച് കയറ്റാനായാൽ എന്നാണ് ഓരോ കശ്മീർ മോഹികളുടെയും ആഗ്രഹം. പാക്കിസ്ഥാന് കശ്മീർ കിട്ടിയാൽ അത് ചൈനക്ക് കിട്ടിയത് പോലെ തന്നെ. ഇന്ത്യയെ സംബന്ധിച്ച് അത് കേവലം പോരാട്ടത്തിന്റെ ഭൂമിക മാത്രമല്ല. സിന്ധുവും അതിന്റെ കൈവഴികളും ചേർന്നൊഴുകുന്ന, പുരാതന സൈന്ധവ സംസ്‌കാരത്തിന്റെയും ഹൈന്ദവ വിശ്വാസങ്ങളുടെയും പിതൃഭൂമിയായ ഈ മണ്ണുമായി ഒരു പൊക്കിൾകൊടി ബന്ധം ആണ് നമ്മൾ സൂക്ഷിക്കുന്നത്. അതുകൊണ്ടാണ് മറ്റു സംസ്ഥാനങ്ങളിൽ ചിലവഴിക്കുന്നതിൽ കൂടുതൽ പണം ഇവിടെ ചിലവഴിക്കാൻ രാജ്യം പിശുക്ക് കാണിക്കാത്തത്. കാശ്മീരിലേക്കൊരു യാത്ര ചെറുപ്രായത്തിലേ മനസ്സിൽ കയറിക്കൂടിയതാണ് . പക്ഷെ അപ്പോഴൊക്കെ നിലക്കാത്ത വെടിയൊച്ചകൾ അതിൽ നിന്നും പിന്തിരിപ്പിച്ചു. അടിത്തൂൺ പറ്റി പിരിഞ്ഞതിന് ശേഷമാണ് അതിനവസരം കൈവന്നത്. കശ്മീർ അപ്പോഴേക്കും ശാന്തമായി കഴിഞ്ഞിരുന്നു.ഒക്ടോബർ മാസത്തിലെ ഒരുരണ്ടാം വെള്ളിയാഴ്ച, രണ്ടു സുഹൃത്തുക്കൾക്കൊപ്പം കാശ്മീരിലേക്ക് ഹിമസാഗർ എക്സ്പ്രെസ്സിൽ യാത്ര തിരിച്ചു. ഇന്ത്യയുടെ തെക്കേ അറ്റം മുതൽ വടക്കേയറ്റം വരെയുള്ള ഗ്രാമങ്ങളെയും, പട്ടണങ്ങളെയും, നദികളെയും പർവ്വതങ്ങളെയും , മനുഷ്യരെയും ഒക്കെ കാട്ടി തന്ന് മൂന്നാം ദിവസം രാവിലെ ജമ്മുവിൽ ഞങ്ങളെ ഇറക്കി വിടുമ്പോൾ ഹിമസാഗർ നന്നായി തളർന്നിരുന്നുവെന്ന് തോന്നി. ശബ്ദത്തിനൊക്കെയൊരു ഇടർച്ച പോലെ. ജമ്മുവേ ആയിട്ടുള്ളു. കാശ്മീരിലേക്ക് ഇനിയും കിടക്കുന്നു യാത്ര. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യാസപ്പെടുന്ന ഒന്നും ജമ്മുവിൽ ഇല്ല എന്ന് തോന്നി. അവിടെ നിന്ന് ഉധംപൂർ വഴി കാശ്മീരിലേക്ക് 8 മണിക്കൂർ എടുക്കുന്ന ഒരു ബസ് യാത്രയായിരുന്നു പിന്നീട്. മനോഹരമായ യാത്ര. ഭൂപ്രകൃതി മാറുന്നു. ചുറ്റും പർവത നിരകൾ, താഴ് വരകൾ , റോഡിനും വളരെ താഴെ ബസിനു കൂട്ടെന്നപോലെ ഒഴുകി പോകുന്ന താവി നദി . രാത്രി 7 മണിയോടെ താമസസ്ഥലത്തെത്തി. കശ്മീരിലെ ആദ്യത്തെ മഴ ഞങ്ങളെ സ്വാഗതം ചെയ്തു. പിറ്റേന്ന് കശ്മീരിന്റെ കാഴ്ചകളിലേക്ക്.. സഞ്ചാരികൾ സാധാരണ പോകുന്ന പ്രദേശങ്ങൾ. ഗുൽമാർഗ് എന്ന പ്രദേശത്തേക്കാണ് ആദ്യ യാത്ര. 40 കിലോമീറ്ററോളം ദൂരമുണ്ട് ഗുൽമാർഗിലേക്ക് . മഞ്ഞു പുതഞ്ഞു കിടക്കുന്ന ഗുൽമാർഗിലെ പർവ്വത നിരകളിലേക്ക് കേബിൾ കാറിൽ ചെന്നിറങ്ങിയപ്പോൾ ഒരു സ്വപ്ന ഭൂമിയിൽ എത്തിയ പ്രതീതി. ഐസ് വീണുകിടക്കുന്ന പ്രദേശം ആദ്യമായി കാണുകയാണ്. വാടകക്കെടുത്ത, പ്രത്യേക കോട്ടിലും ബൂട്ടിലും ആണെങ്കിലും വിറക്കാതിരിക്കാൻ നന്നേ പണിപ്പെടേണ്ടി വന്നു. പിറ്റേ ദിവസം സോനാമാർഗിലേക്ക് പോയി. വീണ്ടും 40 കിലോമീറ്റർ . ഇന്ത്യയുടെ യുദ്ധചരിത്രത്തിൽ ഏറെ കേട്ട് പരിചയിച്ച സോജിലാ പാസ് മലമ്പാതയിലൂടെ വണ്ടി ഓടി കൊണ്ടിരുന്നു. ചുറ്റുപാടും, പർവതങ്ങൾ , താഴ്വരകൾ, പര്വതങ്ങൾക്കുമുകളിൽ അകലെ ചെറുതായി കാണുന്ന വില്ലോമരങ്ങളും ദേവദാരുക്കളും . സോനാമാർഗിൽ നിന്നും സീറോ പോയിന്റ് എന്ന സ്ഥലത്തേക്ക് ആണ് ഇനിയുള്ള യാത്ര. താപ നില പൂജ്യം ആണെന്നർത്ഥം .അതിനു പ്രത്യേക പണം കൊടുക്കണം.സീറോ പോയിന്റിനിൽ നിന്നും കാർഗിലേക്കും തുടർന്ന് ലഡാക്ക് , ടിബറ്റ് ,ചൈന അങ്ങനെ പോകുന്നു ആ മലമ്പാത. സീറോ പോയിന്റിൽ ഞങ്ങൾ യാത്ര അവസാനിപ്പിച്ച് തിരിച്ചു പോന്നു . അടുത്ത ദിവസം പഹൽഗാമിലേക്ക് യാത്ര. ആപ്പിൾ തോട്ടങ്ങൾ വഴി നീളെ. കുങ്കുമപ്പടങ്ങളും കാണാം .പഹൽഗാമിൽ കുതിര സവാരി ആണ് സ്പെഷ്യൽ. രണ്ടര മണിക്കൂർ വരുന്ന കുതിര സവാരി. രസകരമായിരുന്നെങ്കിലും, പെട്ടിയിലായി തിരിച്ചു വരാൻ അത് ധാരാളം മതി. ചെങ്കുത്തായ പർവ്വതങ്ങളിലൂടെ കുതിര കയറുമ്പോൾ ഉള്ളൊന്നു കാളും . നാലാം ദിവസത്തെ കാഴ്ച ശ്രീനഗർ നഗരം ആണ്. ദാൽ തടാകത്തിലെ സവാരിയും, പട്ടണക്കാഴ്ചകളും. പൂന്തോട്ടങ്ങളും, മോസ്കുകളും , ക്ഷേത്രങ്ങളും ഒക്കെ കണ്ടുതീർക്കാനുണ്ട് ഈ ഓട്ടപ്രദക്ഷിണത്തിൽ . നാലുദിവസത്തെ യാത്രയിൽ ഇത്രയും ഒക്കെയേ നടക്കൂ. ലെയും ലഡാക്കും ഒക്കെ മാടി വിളിക്കുന്നുണ്ടെങ്കിലും തിരിച്ചു പോരേണ്ടി വന്നു. അങ്ങോട്ടേക്കുള്ള യാത്ര ഇനി മറ്റൊരിക്കൽ. കാശ്മീരികൾ പൊതുവെ ഉത്സാഹികൾ ആണ്. നല്ല സ്നേഹമുള്ളവർ. ജോലിയോട് ആത്മാർത്ഥതയും കൂറും ഉള്ളവർ. ഭരണഘടനയിലെ പ്രത്യേക പരിഗണന എടുത്ത് മാറ്റിയതൊന്നും അവരുടെ പ്രശ്‍നം ആയി തോന്നിയില്ല. ധാരാളം ടൂറിസ്റ്റുകൾ വരുന്നു. അവർക്ക് ധാരാളം പൈസയും തൊഴിലും വന്നു ചേരുന്നു. രാഷ്രീയക്കാർക്കും ഭീകര പ്രവർത്തകർക്കും മാത്രമാണ് അവിടെ പ്രതിസന്ധി ഉള്ളതെന്ന് തോന്നി.

2023, ഡിസംബർ 25, തിങ്കളാഴ്‌ച

കലാപത്തിന്റെ നാട്

കഴിഞ്ഞ ഒരു മാസമായി കേരളം കലാപത്തിന്റെ നാടായി മാറുകയായിരുന്നു. ഇടതുപക്ഷ ഗവൺമെന്റിന്റെ നയങ്ങളും വികസനവും ജനങ്ങളുമായി ചർച്ചചെയ്യാൻ നടത്തിയ നവകേരള സദസിന്റെ മണ്ഡലങ്ങൾ തോറുമുള്ള യാത്രക്കെതിരെ പ്രതിപക്ഷ യുവജന സംഘടനകൾ ഉയർത്തിയ കരിങ്കൊടി പ്രതിഷേധത്തെ പോലീസും ഭരണപക്ഷ യുവജന സംഘടനകളും ചേർന്ന് മൃഗീയമായ രീതിയിൽ ആണ് കൈകാര്യം ചെയ്തത്. ഗവൺമെന്റിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുക ഗവണ്മെന്റ് നയങ്ങളോടും പരിപാടികളോടും വിയോജിപ്പുള്ള ഓരോ പൗരന്റെയും അവകാശമാണ്. അങ്ങനെ പ്രതിഷേധിക്കുന്നവർ മന്ത്രിമാർക്കും മറ്റും തടസം ഉണ്ടാക്കാതെ നോക്കുക പോലീസിന്റെ കടമയാണ്. പ്രതിഷേധക്കാർ അക്രമാസക്തർ ആകാത്തിടത്തോളം അവരെ തടയേണ്ട ആവശ്യമില്ല. അക്രമാസക്തർ ആയാൽ അവരെ അറസ്റ്റ് ചെയ്തു നീക്കുക , കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അതിനു നടപടിയെടുക്കുക ഇതാണ് പോലീസിൽ നിന്നും പ്രതീക്ഷിക്കുന്നത്. എന്നാൽ പോലീസ് എക്കാലത്തും ഭരണപക്ഷത്തിന് സന്തോഷകരമാകും വിധത്തിൽ പ്രതിപക്ഷ സമരത്തെ ചോരയിൽ കുതിർത്തുക ആണ് ചെയ്തിട്ടുള്ളത് .ഏറ്റവും പുതിയതായി കണ്ടത് ഭരണപക്ഷ യുവജന സംഘടനയിലെ പ്രവർത്തകർ പോലീസിന്റെ ജോലി ഏറ്റെടുക്കുന്ന കാഴ്ചയാണ്. അവർ പോലീസിന്റെ പിടിയിലായ പ്രതിപക്ഷ യുവജന പ്രവർത്തകരെ ഹെൽമെറ്റും , ചെടിച്ചട്ടിയും കൊണ്ട് അടിച്ചു വീഴ്‌ത്തുന്ന കാഴ്ച അവിശ്വസനീയതയോടെ ആണ് കേരളം നോക്കികണ്ടത് . അവർ ചെയ്ത ക്രിമിനൽ പ്രവർത്തനത്തിന് കേസ് എടുക്കുന്നതിന് പകരം ജീവൻ രക്ഷാപ്രവർത്തകർ എന്ന് വിശേഷിപ്പിച്ചത് പാർട്ടി പ്രവർത്തകരെ മാത്രമേ സന്തോഷിപ്പിക്കാൻ തരമുള്ളു. നവകേരള സദസ്സ് എന്ന പേര് ആരാണ് ഇട്ടത് എന്നറിയില്ല. എന്തായാലും ആ പേരും, യാത്രക്ക് തിരഞ്ഞെടുത്ത സമയവും ഒട്ടും ശരിയായി എന്ന് തോന്നുന്നില്ല. കേരളം മുമ്പെങ്ങും ഇല്ലാത്ത വിധമുള്ള സാമ്പത്തിക ഞെരുക്കത്തിലൂടെ ആണ് കടന്നു പോകുന്നത്. നിത്യനിതാന ചിലവിനു വരെ പണം കണ്ടെത്താൻ വിഷമിക്കുന്ന ഈ കാലത്ത് എങ്ങനെയാണ് നവകേരള സദസ്സ് നടത്താൻ കഴിയുക. ജനങ്ങളോട് പട്ടിണിയേയും പരിവട്ടത്തെയും കുറിച്ചല്ലാതെ വേറെന്താണ് പറയാനുള്ളത്? അപേക്ഷകൾക്ക് സ്പോട്ടിൽ തീരുമാനം എടുത്തായിരുന്നു ഉമ്മൻ ചാണ്ടി ജനസമ്പർക്ക പരിപാടി അടത്തിയത്. അതിനെ അൽപ്പം പുശ്ചത്തോടെ ആണ്‌ അന്ന് കണ്ടിരുന്നതെങ്കിലും നവകേരള സദസ് അത് മാറ്റിയെടുത്തു. ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ജന മനസുകളിൽ കൂടുതൽ ആഴത്തിൽ പതിപ്പിക്കാൻ മാത്രമേ നവകേരള സദസ്സിനു കഴിഞ്ഞിട്ടുള്ളൂ എന്നതാണ് സത്യം. നാട് നന്നാവണം. സ്വജന പക്ഷപാതം, അഴിമതി ഇതൊന്നും ഉണ്ടാവരുത് . തൊഴിൽ മേഖലകൾ മെച്ചപ്പെടണം , നാട്ടുകാരുടെ കയ്യിൽ നിന്ന് കൂടുതൽ കരം പിരിച്ച് ഖജനാവ് നിറയ്ക്കാതെ , വ്യവസായങ്ങളിൽ നിന്നും, കൃഷിയിൽ നിന്നും തൊഴിലിൽ നിന്നുമൊക്കെ വരുമാനം ഉണ്ടാകുകയും, അങ്ങനെ ഖജനാവ് നിറയുകയും വേണം. ഒരു നല്ല ഭരണത്തിൽ നിന്ന് സാധാരണ ജനം പ്രതീക്ഷിക്കുന്നത് ഇവയൊക്കെയാണ്. എന്നാൽ ഇതൊന്നും അത്ര എളുപ്പം സാധിക്കുന്ന കാര്യമല്ല. അതിനു ആത്മാർത്ഥതയും, അറിവും കൂടി ചേരണം. അക്കാദമികവും പ്രായോഗികവുമായ അറിവുണ്ടാകണം. വൃദ്ധ നേതൃത്തത്തിൽ നിന്നും അധികാരം ചെറുപ്പക്കാരിലേക്ക് കടന്നു വരണം. രോഗികൾ ആയ വൃദ്ധർ അധികാരത്തിൽ കടിച്ചു തൂങ്ങാതെ ജീവിതത്തിന്റെ അവസാന കാലം പ്രകൃതിയുടെ താളവും ലയവും മനസിലാക്കി വിശ്രമ ജീവിതം തിരഞ്ഞെടുക്കണം. ജനാധിപത്യത്തിന്റെ ഏറ്റവും മനോഹാരിത അതിന്റെ പരസ്പര ബഹുമാനമാണ്. ഭരണ പക്ഷം ആണ് ഇതിന് കൂടുതൽ ശ്രദ്ധിക്കേണ്ടത് . കാരണം അവർ ശക്തർ ആണ്. അവരുടെ കയ്യിൽ അധികാരം ഉണ്ട്. ഭരണത്തോട് പ്രതിഷേധം ഉണ്ടാവുക ജനാധിപത്യം നിലനിൽക്കുന്ന നാടുകളിൽ സാധാരണമാണ്. ഭരണം കൂടുതൽ നന്നാക്കാൻ അത് അവസരം നൽകും. അധികാരത്തിൽ ഇരിക്കുന്നവർ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എളിമയുള്ളവർ ആകണം. ഇലക്ഷൻ വരെ ജനത്തെ തൊഴുകയും ഇലക്ഷൻ കഴിഞ്ഞാൽ അവരെ പുച്ഛത്തോടെ കാണുകയും ചെയ്യുന്ന രീതി നമ്മുടെ മോഡൽ ജനാധിപത്യത്തിൽ സാധാരണം ആണ്. കാരണം ജനങ്ങളുടെ മനസിനെ സ്വാധീനിക്കാൻ കഴിയുന്ന കോർപ്പറേറ്റ് ഇലക്ഷൻ തന്ത്രങ്ങൾ ഒരുക്കി അടുത്ത തവണ അധികാരത്തിൽ വരാം എന്നവർക്കറിയാം. പക്ഷെ എക്കാലവും ഇത് നടക്കില്ല എന്ന് ഓരോ രാഷ്ട്രീയ പാർട്ടികളും ഓർക്കുന്നത് നന്ന്. ലോകത്തിന്റെ പല ഭാഗത്തും തിരിച്ചു വരാൻ ആവാത്ത വിധം കാലത്തിന്റെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നത് ഗുണം ചെയ്യും. നേതൃത്തത്തെ തിരുത്തുകയും വിമർശിക്കുകയും ചെയ്യുന്ന അണികൾ ആണ് ഓരോ രാഷ്ട്രീയപ്പാർട്ടിക്കും ഉണ്ടാവേണ്ടത് .അടിമകൾ ആയ അണികൾ ഉള്ള ഏതു പ്രസ്ഥാനം ആയാലും അത് കാലത്തെ സാക്ഷിയാക്കി കടന്നു പോകുക തന്നെ ചെയ്യും.

2023, ഡിസംബർ 13, ബുധനാഴ്‌ച

ഹമാസിന്റെ ക്രൂരത

ഇസ്രയേലും പലസ്റ്റീനും തമ്മിലുള്ള യുദ്ധം അവസാനം ഇല്ലാതെ തുടരുകയാണ്. ലോകത്തിന്റെ പല ഭാഗത്തും റാലികൾ നടക്കുന്നു. എല്ലാവരും ഏതാണ്ട് പലസ്റ്റീന്റെ ഒപ്പം ആണ്. പതിനെണ്ണായിരത്തോളം പലസ്റ്റീനികൾ ആണ് ഡിസംബർ പകുതി ആകുമ്പോൾ മരണപ്പെട്ടിട്ടുള്ളത്. ഇസ്രായേലിന് നൂറിനടുത്ത സൈനികരും, 1200 സിവിലിയന്മാരും, നഷ്ട്ടപെട്ടിട്ടുണ്ട്. ഇരുന്നൂറോളം തടവുകാരിൽ നൂറോളം പേരെ തിരിച്ചു കിട്ടിയിട്ടുമുണ്ട്. അതിശയിപ്പിക്കുന്ന കാര്യം യുദ്ധം തുടങ്ങാൻ ഇസ്രയേലിനെ നിർബന്ധിച്ച സാഹചര്യം ആളുകൾക്ക് പ്രശനം അല്ല എന്നതാണ്. ബന്ദി ആക്കി കൊണ്ടുപോയവരെ വിട്ടുകൊടുത്ത് യുദ്ധം അവസാനിപ്പിക്കാൻ ആരും പറഞ്ഞു കേൾക്കുന്നില്ല. എന്താണ് ഹമാസ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നുമില്ല. ഹമാസിനെ എല്ലാവരും ന്യായീകരിച്ചു. പോരാളികൾ എന്ന് വിളിച്ച് പ്രോത്സാഹിപ്പിച്ചു. അതുകൊണ്ടു തന്നെ ഇസ്രായേൽ തിരിച്ചടിച്ചപ്പോൾ മരണമടഞ്ഞ പതിനായിരങ്ങളുടെ ജീവനും, തകർന്നടിഞ്ഞ പട്ടണങ്ങൾക്കും , വീടുകൾക്കും,സ്വപ്നങ്ങൾക്കും മറുപടിപറയേണ്ടത് ഹമാസിന്റെ ഒപ്പം അവരെ പ്രോത്സാഹിപ്പിച്ച ലോക ജനത തന്നെയാണ്. ഒക്ടോബർ 7 ലേക്കല്ല നോക്കേണ്ടത്, അതിനുമുമ്പുള്ള സംഭവങ്ങളെ മറന്നുകളയരുത് എന്നാണ് ഹമാസ് അനുകൂലികൾ പറയുന്നത്. അതിനു മുമ്പത്തെ സംഭവങ്ങൾ എന്താണെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകും. ഇരുമ്പയുഗം തീരും മുമ്പേ പലസ്റ്റീൻപ്രദേശത്ത് താമസം തുടങ്ങിയവർ ആണ് യഹൂദന്മാർ. അസ്സീറിയക്കാരുടെയും ബാബിലോണിയരുടെയും കൊടിയ പീഡനത്തെ അതിജീവിക്കാൻ യഹൂദർക്കൊഴികെ പലസ്തീൻ പ്രദേശത്തുണ്ടായിരുന്ന മറ്റൊരു ജനതക്കും കഴിഞ്ഞില്ല. ഇസ്ലാം മതം പലസ്തീനിൽ വരുന്നത് AD 7 -ഴാം നൂറ്റാണ്ടോടെയാണ്. അത് വരെ പലസ്തീനിൽ 72 ശതമാനം ക്രിസ്ത്യാനികളും 17 ശതമാനം യഹൂദരും ഉണ്ടായിരുന്നു. ബാക്കി ശമര്യാക്കാരും . ഖലീഫ ഉമ്മർ നയിച്ച ആക്രമണത്തിൽ രാജ്യം മാത്രമല്ല മതവും ഉപേക്ഷിക്കേണ്ടി വന്ന ഒരു ജനത ആയിരുന്നു അന്ന് പലസ്തീനിൽ . യഹൂദർ മതം മാറ്റത്തെ ചെറുത്തപ്പോൾ ക്രിസ്ത്യാനികൾക്കും , ശമര്യക്കാർക്കും അതിന് കഴിഞ്ഞില്ല. പലസ്റ്റീനിൽ അറബികൾ സ്ഥിരതാമസം ആക്കാൻ തുടങ്ങിയ സമയമായിരുന്നു അത്. അവിടം മുതൽ പാലസ്റ്റീന്റെ കഥ മറ്റൊന്നാണ്. ഇസ്രായേൽ രാഷ്ട്രം 1948 ൽ ഔപചാരികമായി പ്രഖ്യാപിക്കുമ്പോൾ പലസ്തീനിൽ യഹൂദരുടെ ജനസംഖ്യ 38 ശതമാനം ആയിരുന്നു. ആ ചെറിയ രാജ്യത്തെ ജീവിക്കാൻ സമ്മതിക്കാതെ അറബ് സഖ്യ രാജ്യങ്ങൾ എത്ര എത്ര യുദ്ധങ്ങൾ ചെയ്തു. ഒരു സ്വതന്ത്ര പലസ്തീൻ ഉണ്ടാക്കി ജീവിക്കാൻ ശ്രമിക്കാതെ ഇസ്രായേൽ എന്ന രാഷ്ട്രത്തെ ഇല്ലാതാക്കാൻ ആദ്യകാലത്ത് PLO ഒളിപ്പോരുമായി രംഗത്ത് വന്നു. അവർ സമാധാനത്തിന്റെ പാത സ്വീകരിച്ചപ്പോൾ ഹമാസ് തീവ്ര നിലപാടുമായി രംഗത്ത് വന്നു. നാലുപാടും ശത്രുക്കൾ വളഞ്ഞിരിക്കുന്നതിനാൽ ഇസ്രായേൽ മതിലുകൾ കെട്ടി സ്വയം രക്ഷിക്കാൻ ശ്രമിച്ചു. ഓരോ പലസ്തീൻകാരെയും സംശയത്തോടെ നോക്കാൻ തുടങ്ങി. അത് പലസ്തീൻകാരനോടുള്ള വിവേചനമായും പീഡനമായും മാറി. ഇസ്രയേലിന്റെ ഭയം ആണ് പലസ്തീൻകാരന്റെ യാതനക്ക് പിന്നിൽ. പരസ്പര വിശ്വാസവും, സഹകരണവും ആണ് അതിനുള്ള മരുന്ന്. ലോകത്തെ ഒരു ശക്തിക്കും തകർക്കാൻ പറ്റാത്തത്ര ശക്തമായ ഒരു രാഷ്ട്രം ആണ് കേരളത്തിന്റെ പകുതി മാത്രം വലിപ്പമുള്ള ഇസ്രായേൽ. അതിനെ തോൽപ്പിക്കാൻ എങ്ങനെ ഹമാസിന് കഴിയും? സ്വന്തം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഹമാസിന് കഴിയുന്നില്ല. ഏതു ഭീകര സംഘടനയും ചെയ്യും വിധം ഭൂമിക്കടിയിൽ അവർ മറഞ്ഞിരിക്കുകയാണ് . ആശുപത്രികളുടെയും സ്‌കൂളുകളുടെയും കീഴെ ഭീകര താവളങ്ങൾ തീർത്ത് ജനത്തെ കുരുതി കൊടുക്കുന്ന ഈ സംഘടനാ വിമർശിക്കപ്പെടേണ്ടതാണ്. നമ്മുടെ മതമോ, രാഷ്ട്രീയമോ അതിന് തടസമാവരുത്. യുദ്ധം അവസാനിപ്പിക്കാൻ ഹമാസ് കീഴടങ്ങുക തന്നെ വേണം. അല്ലെങ്കിൽ ടണലുകളിൽ നിന്ന് പുറത്ത് വന്ന് ധീരമായി യുദ്ധം ചെയ്യണം. പലസ്തീൻ കാരനും ഒരു സ്വപ്നം ഉണ്ട്. ഈ ഭൂമിയിലെ വായു ശ്വസിച്ച് , പ്രകൃതി ആസ്വദിച്ച്, മക്കളും കൊച്ചുമക്കളുമായി അവർക്കും സമാധാനത്തോടെ ഇവിടെ ജീവിക്കണം. അതിന് സമാധാനം സ്ഥാപിക്കപ്പെടണം. ഭീകര സംഘടനകൾ ഇല്ലാതാവുകയും, ജനാധിപത്യ സംവിധാനങ്ങൾ ഉണ്ടാവുകയും വേണം.

2023, ഡിസംബർ 10, ഞായറാഴ്‌ച

ിലിസ്ത്യർ.

പലസ്റ്റീൻ ഇസ്രായേൽ സംഘർഷത്തിന്റെ സമയത്ത് അറിഞ്ഞിരിക്കേണ്ട ഒരു കൂട്ടർ കൂടിയുണ്ട് അവരാണ് ഫിലിസ്ത്യർ. ഇന്നത്തെ പലസ്തീൻ , ഇസ്രായേൽ പ്രദേശങ്ങൾ ആയ ഗാസ, എസ്കേലോൺ, അഷോട് , ഗെത്ത് , എക്രോൺ തുടങ്ങിയ പ്രദേശങ്ങളിൽ ആണ് ഫിലിസ്ത്യർ താമസിച്ചിരുന്നത്.BC പന്ത്രണ്ടാം നൂറ്റാണ്ടിൽ യൂറോപ്പിൽ നിന്ന് കുടിയേറിയ കടൽക്കൊള്ളക്കാർ ആയിരുന്നു ഫിലിസ്ത്യർ. ഫിലിസ്ത്യ എന്ന വാക്കിൽ നിന്നാണ് പലസ്തീൻ എന്ന വാക്ക് തന്നെ രൂപം കൊണ്ടത്. എന്നാൽ ഇന്നത്തെ പലസ്റ്റീൻ കാരും ഈ ഫിലിസ്ത്യരും തമ്മിൽ കാര്യമായ ബന്ധം ഒന്നും തന്നെയില്ല. പരസ്പരം കൃഷി നശിപ്പിക്കുക , ദേവാലയങ്ങൾ തീയിട്ടു നശിപ്പിക്കുക , ആളുകളെ കൊല്ലുക ഇതൊക്കെ ആണ് ഇസ്രയേലും ഫിലിസ്ത്യരും തമ്മിൽ നിത്യേന എന്നവണ്ണം അക്കാലങ്ങളിൽ നടന്നിരുന്നത് . ബൈബിൾ വായിച്ചിട്ടില്ലാത്തവർക്ക് ഈ ഫിലിസ്ത്യരെ അത്ര കണ്ട് പരിചയം ഉണ്ടാവില്ല. എന്നാൽ ഗോലിയാത്തിനെ തോൽപ്പിച്ച ദാവീദിനെ അറിയാത്തവർ ആയി ആരും ഉണ്ടാവില്ല. ഗോലിയാത്ത് ഒരു ഫിലിസ്ത്യൻ ആയിരുന്നു. ദാവീദ് ഇസ്രായേലുകാരനും . അത് പോലെ തന്നെയാണ് സാംസന്റെ കഥയും . ഇസ്രായേലി യോദ്ധാവ് ആയിരുന്നു സാംസൺ. സാംസൺ ഒറ്റയ്ക്ക് തന്നെ അനേകായിരം ഫിലിസ്ത്യരെ കൊന്നൊടുക്കിയിട്ടുണ്ട് . തങ്ങളുടെ ഈ വലിയ ശത്രുവിനെ ഏതു വിധേനയും നിഗ്രഹിക്കാൻ ഫിലിസ്ത്യർ തക്കം പാർത്തു നടന്നു. ദലീല എന്നൊരു ഫിലിസ്റ്റിയ പെൺകുട്ടിയെ അവർ അതിനായി ഉപയോഗിച്ചു .അവളുടെ പ്രണയ കുരുക്കിൽ വീണ് സാംസൺ ഫിലിസ്ത്യരുടെ തടവിലായെങ്കിലും അനേകായിരം ഫിലിസ്ത്യരുടെ ജീവനെടുത്തുകൊണ്ട് സ്വയം മരണം വരിച്ചാണ് സാംസൺ അതിന് പ്രതികാരം ചെയ്തത് . വലിയ ശത്രുക്കൾ ആയിരുന്നെങ്കിലും ദുരന്തങ്ങൾ ഒരുമിച്ചാണ് ഇരു കൂട്ടരും അനുഭവിച്ചത്‌. ആദ്യം അസ്സീറിയാക്കാരുടെ ആക്രമണം. പിന്നെ നെബുക്കത് നാസ്സറുടെയും. ഒരു പാട് ഫിലിസ്ത്യക്കാരും ഇസ്രയേല്യരും കൊല്ലപ്പെട്ടു. ചിലർ അടുത്ത രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ഗണ്യമായ ഒരു ജനതയെ ബാബിലോണിയയിലേക്ക് അടിമകൾ ആയി പിടിച്ച് കൊണ്ട് പോയി. പിന്നീട് പേർഷ്യാക്കാർ ബാബിലോൺ ആക്രമിച്ചപ്പോൾ യഹൂദന്മാർ മോചിപ്പിക്കപ്പെട്ട് ഇസ്രായേലിലേക്ക് മടങ്ങിയെങ്കിലും ഫിലിസ്ത്യർക്ക് ഒരു മടക്കമുണ്ടായില്ല.അവർ ബാബിലോണിയരുമായി ഇടകലർന്നു സ്വന്തം അസ്തിത്വം നഷ്ട്ടപെടുത്തിക്കഴിഞ്ഞിരുന്നു. BC 63 ൽ റോമാക്കാർ ലെവന്ത് പ്രദേശങ്ങൾ ( ഇസ്രായേൽ , ജോർദാൻ, ഫിലിസ്ത്യ തുടങ്ങിയ ദേശങ്ങൾ) ആക്രമിച്ചു . ധാരാളം യഹൂദന്മാർ വീണ്ടും പ്രവാസികൾ ആയി. അവശേഷിച്ച ഫിലിസ്ത്യരും ഒരു ചെറു ജനസമൂഹം ആയി അപ്പോഴും ഉണ്ടായിരുന്ന യഹൂദരും, ശമര്യക്കാരും ഒക്കെ റോമൻ ഭരണത്തിന്റെ കീഴിൽ പലസ്റ്റീനിൽ കഴിയുന്ന നാളുകളിൽ ആണ് യേശുവിന്റെ ജനനം. പിന്നീട് ക്രിസ്തുമതം പ്രചരിച്ചപ്പോൾ നല്ലൊരു വിഭാഗം യഹൂദരും, ഫിലിസ്ത്യക്കാരും, ശമര്യക്കാരും അടങ്ങുന്ന ജനത ക്രിസ്ത്യാനികൾ ആയി മാറി. AD ഏഴാം നൂറ്റാണ്ടിൽ ഖലീഫ ഉമ്മർ ഈ പ്രദേശം ആക്രമിച്ചപ്പോൾ പാലസ്റ്റീനിൽ ആകെ ജനസംഖ്യയിൽ 17 ശതമാനം യഹൂദരും, 11ശതമാനം ശമര്യക്കാരും, 72 ശതമാനം ക്രിസ്ത്യാനികളും ആയിരുന്നു. ഖലീഫ ഉമ്മറിന്റെ കൂടെ ധാരാളം അറബ് മുസ്‌ലിംസ് ഈ പ്രദേശത്ത് എത്തിച്ചേരുകയും സ്ഥിരതാമസം ആക്കുകയും ചെയ്തു. കാലക്രമത്തിൽ നല്ലൊരു ശതമാനം യഹൂദ ക്രിസ്ത്യാനികളും, ശമര്യക്കാരും ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയോ പലായനം ചെയ്യുകയോ ചെയ്തതോടെ പലസ്റ്റീനിലെ ജനസംഖ്യയിൽ ഭൂരിഭാഗം മുസ്‌ലിം ജനവിഭാഗം ആയി മാറി. ഇന്നത്തെ പലസ്റ്റീൻകാരുടെ വേരുകൾ തേടി പോയാൽ നമ്മൾ ചെന്നെത്തുക , യഹൂദരിലും, മണ്മറഞ്ഞു പോയ ഫിലിസ്റ്റിയരിലും , ശമര്യക്കാരിലും, അറബികളിലും ഒക്കെയാണ്.