2023, ഫെബ്രുവരി 18, ശനിയാഴ്‌ച

കരിങ്കൊടി

കരിങ്കൊടി കാണിക്കുക എന്നത് വിയോജിപ്പിന്റെയും പ്രതിഷേധത്തിന്റെയും പ്രതീകമായാണ് കാണുന്നത്. 1893 ൽ ലൂയിസ് മിഷേൽ എന്ന ഫ്രഞ്ച് വനിത ആണ് ആദ്യമായി കരിങ്കൊടി കാണിച്ചതെന്ന് ചരിത്രരേഖകളിൽ കാണുന്നു. പാരീസ് കമ്മ്യൂൺ എന്ന റിവൊല്യൂഷനറി പ്രാസ്ഥാനത്തിന്റെ ഭാഗമായ അവർ തൊഴിലില്ലായ്മാ പ്രശനം ഉയർത്തികാണിച്ചാണ്‌ ഫ്രഞ്ച് ഗവൺമെന്റിന് എതിരെ കരിങ്കൊടിയുമായി ചരിത്രത്തിലേക്ക് കടന്നു വന്നത് . അതിനു ശേഷം പ്രതിഷേധത്തിന്റെ പ്രതീകമായ കരിങ്കൊടി എത്ര തവണ ആണ് ലോകത്തിലെ ഏകാധിപതികളായ ഭരണാധികാരികൾക്കും ഗവൺമെന്റുകൾക്കും എതിരെ ഉയർന്നിട്ടുള്ളത്. നമ്മുടെ കൊച്ചു കേരളത്തിലും നാമിത് എത്ര പ്രാവശ്യം കണ്ടു. പല തവണ നമ്മളിൽ ഓരോരുത്തരും ഒരു പക്ഷെ കരിക്കോടിയുമായി പ്രതിഷേധത്തിൽ പങ്കെടുത്തിട്ടുണ്ടായിരിക്കാം. അങ്ങനെ കരിങ്കൊടി ജനാധിപത്യത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി എന്നേ മാറികഴിഞ്ഞു. എന്നാൽ നമ്മുടെ നാട്ടിൽ കരിങ്കൊടി കാണിച്ചവർ എന്നും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഭരണാധികാരികൾക്കെതിരെ കരിങ്കൊടിയുമായി കടന്നു വരുന്ന പ്രവർത്തകരെ പോലീസുകാർ ദൂരെ നിന്നേ റാഞ്ചി ഇടിവണ്ടിയിൽ ഇട്ട് കൊണ്ട് പോകും. അങ്ങനെ അവർ ചെയ്തില്ലെങ്കിൽ അവരെ കാത്തിരിക്കുന്നത് സസ്പെൻഷൻ , സ്ഥലം മാറ്റം തുടങ്ങിയ പീഡന പർവ്വങ്ങൾ ആയിരിക്കും. ഒരു കറുത്തകൊടി കാണുമ്പോൾ നമ്മുടെ ഭരണാധികാരികൾ എന്തിനാണിങ്ങനെ വിറളി പിടിക്കുന്നത്. പ്രതിപക്ഷത്തിരുന്ന് കറുത്ത കൊടികാണിച്ചു അടി കൊണ്ടവർ ഭരണത്തിൽ വരുമ്പോൾ ആ അടി എല്ലാം തിരിച്ചു കൊടുക്കുകയാണ്. രസകരം തന്നെ ഈ വിനോദങ്ങൾ. പക്വത വരാത്ത ജനാധി പത്യത്തിന്റെ ലക്ഷണമാണ് ഇതെല്ലാം. ഗവൺമെന്റിന്റെ ഏതെങ്കിലും ഒരു തീരുമാനത്തിനെതിരെ ജനം, അല്ലെങ്കിൽ, എതിർ ചേരിയിലെ രാഷ്ട്രീയ പ്രവർത്തകർ ഒക്കെ കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചേക്കാം. ജനാധിപത്യത്തിന് ജീവനുണ്ട് എന്നതിന്റെ സൂചന ആണത്. ചൈനയിലും നോർത്ത് കൊറിയയിലും ഒന്നും നമുക്കിത് കാണാൻ കഴിയില്ല. ജനാധിപത്യ ബോധമുള്ള ഒരു ഭരണാധികാരിയുടെ ഉത്തര വാദിത്തമാണ്‌ അത്തരം പ്രതിഷേധങ്ങൾക്ക് ഇടം നൽകുക എന്നത്.കരിങ്കൊടിസമരംഅക്രമാസക്തമാകാത്തിടത്തോളം എന്തിനാണ് അവരെ തല്ലി ചതക്കുന്നത് . ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: