2022, ഒക്‌ടോബർ 16, ഞായറാഴ്‌ച

ദൈവത്തിന്റെ സ്വന്തം നാട്

ആരാണ് ഇങ്ങനെ ഒരു പേര് കേരളത്തിന് ചാർത്തി നൽകിയത് എന്നറിയില്ല. ഇന്നത് പക്ഷെ, അക്ഷരം പ്രതി ശരിയായിരിക്കുകയാണ്. ദൈവങ്ങളുടെ സ്വന്തം നാടായി മാറിയിരിക്കുന്നു കേരളം. അനേകം ദൈവങ്ങൾ നമുക്കിന്നുണ്ട് . ചിലർ പൂർണ്ണ വെജിറ്റേറിയൻ മാരാണ് . അവർക്ക് പഴങ്ങളും, നാളികേരവും ഒക്കെയാണ് ഇഷ്ട്ടം. ചിലർക്കിഷ്ടം മാംസവും മദ്യവും ആണ്. അവരെ പ്രസാദിപ്പിക്കാൻ ഭക്തൻ മാർ കോഴി , ആട് , കാളക്കുട്ടി തുടങ്ങിയവയെ ഒക്കെ അറുത്ത് നിവേദിക്കും. ചില ദൈവങ്ങൾക്ക് പ്രസാദിക്കാൻ അത് പോരാ. മനുഷ്യ മാംസവും രക്തവും തന്നെ വേണം. മനുഷ്യനെ കൊല്ലുന്നതിനു വിലക്കുള്ളതിനാൽ ഭക്തന്മാർ ഒളിഞ്ഞും മറഞ്ഞും വളരെ പണിപ്പെട്ട് സൂത്രത്തിൽ കൃത്യം നടത്തി തങ്ങളുടെ ഇഷ്ട്ട ദേവന് നിവേദ്യമായി അർപ്പിക്കും. പകരം ധനവും, ഐശ്വര്യവും ആ ദൈവങ്ങൾ അവർക്കു കൊടുക്കും. ഇങ്ങനെയുള്ള ഭക്തന്മാരെ രണ്ടായി തിരിച്ചിട്ടുണ്ട്. പഴവും നാളികേരവും ഒക്കെ കൊടുക്കുന്ന കൂട്ടർ ആണ് ഏറ്റവും ഉത്തമന്മാർ . കോഴി ആട് മുതലായവയെ നിവേദിക്കുന്നവവരും ഇക്കൂട്ടത്തിൽ പലപ്പോഴും ഉണ്ടാവാറുണ്ട്. ഇവരെ വിശ്വാസികളായ ഭക്തൻമാർ എന്നു പറയുന്നു. എന്നാൽ മനുഷ്യനെ കുരുതി കൊടുത്തു ദൈവത്തെ പ്രീതി പെടുത്തുന്നവരെ വിളിക്കുന്നത് അന്ധവിശ്വാസികൾ എന്നാണ് . രണ്ടു കൂട്ടരും ചെയ്യുന്നത് ഒന്നാണ്. നിർമലമായ മനസോടെ ദേവ പ്രീതിക്കായി വഴിപാട് നൽകുന്നു. ദൈവത്തെ പ്രീതി പെടുത്തുക മാത്രമല്ല ഭക്തൻമാർ ചെയ്യുന്നത്. ദൈവത്തിന്റെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തവും അവർ ഏറ്റ് എടുക്കുന്നുണ്ട്. തങ്ങളുടെ ദൈവത്തിനെതിരെ അപകീർത്തികരമായ എന്തെങ്കിലും പറഞ്ഞാൽ, ചിത്രങ്ങൾ വരച്ചാൽ, ഭക്തൻമാർ ചേരി തിരിഞ്ഞു പരസ്പരം കുടൽമാല എടുക്കാൻ മടിക്കില്ല. അത്രയും വലിയ സംരക്ഷണമാണ് ദൈവത്തിനു നമ്മുടെ നാട്ടിൽ കിട്ടുന്നത്. അപ്പോൾ പിന്നെ എങ്ങനെ കേരളം ദൈവത്തിന്റെ സ്വന്തം നാട് അല്ലാതാകും. ഭക്തൻ മാർ കേരളത്തിൽ മാത്രം കണ്ടു വരുന്ന ഒരു വിഭാഗം അല്ല. ലോക ചരിത്രത്തിലേക്ക് ഒന്നിറങ്ങി ചെന്നാൽ എത്ര വേണമെങ്കിലും ഭക്ത സമൂഹങ്ങളെ കണ്ടു മുട്ടാൻ പറ്റും . അത്തരം ഒരു വിശ്വാസ ഗോത്രത്തിന്റെ തലവൻ ആയിരുന്നു അബ്രഹാം. പ്രാർത്ഥനയിലൂടെ തനിക്ക് ലഭിച്ച ഏക ജാതനായ പുത്രനെ ബലീ നൽകാൻ ദൈവം ആവശ്യപ്പെട്ടപ്പോൾ രണ്ടാമതൊന്നാലോചിക്കാതെ കത്തിയും തേച്ചു മിനുക്കി പുത്രനെയും കൂട്ടി കഴുത പുറത്തു പുറപ്പെടുകയായിരുന്നു അദ്ദേഹം . വളരെ ഭാഗ്യത്തിനാണ് ചരിത്രത്തിലെ ആ നരബലി ഒഴിവായത്. അത് അന്ധ വിശ്വാസമല്ല നമുക്ക് . പിന്നെയോ, ദൈവത്തോടുള്ള അചഞ്ചലമായ വിശ്വാസം. ഇങ്ങനെ വിശ്വാസവും അന്ധവിശ്വാസവും ആപേക്ഷികമായി പരസ്പരം കെട്ട് പിരിഞ്ഞു കിടക്കുകയാണ്. ഏതാണ് വിശ്വാസം ഏതാണ് അന്ധവിശ്വാസം എന്ന് തീർത്തു പറയാൻ പറ്റാത്ത അവസ്ഥ. ലോകത്തെല്ലായിടത്തും ഇങ്ങനെയെങ്കിൽ പിന്നെ കേരളം മാത്രമായി എന്തിനു പഴി കേൾക്കണം ? അതിനു കാരണം നമ്മൾ തന്നെയാണ്. നമുക്കെല്ലാവരോടും പുച്ഛമാണ്. തമിഴനോട്,, ബംഗാളിയോട്, ബീഹാറിയോട് ഒക്കെ പുച്ഛം. ഇന്ത്യയുടെ നിറുകയിൽ ചൂടിയിരിക്കുന്ന രത്‌നമാണ് കേരളം എന്നാണു ഭാവം. അതാണ് നമ്മുടെ പ്രശ്നവും. മറ്റു സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസം ഇല്ലാത്തതാണ് പ്രശ്നമെങ്കിൽ ഇവിടെ വിദ്യാഭ്യാസം കൂടിയതാണ് പ്രശനം. പഠിച്ചവൻ ആണ് ഇവിടുത്തെ വിശ്വാസി. റോക്കറ്റ് വിക്ഷേപിക്കുന്നതിനു മുമ്പ് ഗണപതി പൂജ നടത്തുന്നവർ ആണ് ഇവിടെയുള്ളവർ. പതിമൂന്നാം നമ്പറിന്റെ പേടി മാറാത്ത ഒരു സമൂഹമാണ് നമ്മളുടേത് . മനുഷ്യരാശിക്ക് ഒരു വലിയ ഭീഷണിയായി മാറുമായിരുന്ന IS എന്ന ഭീകര സംഘടനയിൽ ചേർന്ന് ആളുകളുടെ കഴുത്തു മുറിച്ചു സ്വർഗത്തിന് അവകാശികൾ ആവാൻ ഇന്ത്യയിൽ നിന്ന് ഇറങ്ങി പുറപെട്ടവരിൽ പഠിപ്പുള്ള കേരളീയരായിരുന്നു കൂടുതൽ. ശാസ്ത്രത്തിന്റെ സ്വന്തം ആളുകൾ എന്ന് കരുതുന്ന രാഷ്ട്രീയ പാർട്ടികൾ ആവട്ടെ സ്ത്രീകളുടെ ആരാധനാ സ്വാതന്ത്രത്തിനായാണ് പ്രവർത്തിക്കുന്നത്. ഭൂമിയിലുള്ള സമസ്ത ജീവജാലങ്ങളും നൂറ്റാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞു വന്നവർ ആണ് എന്ന് ശാസ്ത്രം പഠിപ്പിക്കുന്നു. നമ്മളിൽ കുറെ പേരെ ഒരു ദൈവവും, മറ്റു കുറേപ്പേരെ വേറൊരു ദൈവവും ജനിപ്പിച്ചതല്ല എന്ന് മനസിലാക്കാൻ നമുക്ക് ഒരിക്കലും കഴിയുന്നില്ല . ഞാനും നിങ്ങളും, സമസ്ത ജീവജാലങ്ങളും ഒരേ ജനിതക ദ്രവത്തിന്റെ പങ്കു പറ്റുന്നവർ ആണ്. നമ്മൾ രണ്ടല്ല ഒന്നാണ് എന്ന യാഥാർഥ്യം ഭാരതീയ ഗുരുക്കൻമാർ കണ്ണാടി പ്രതിമ സ്ഥാപിച്ചു എത്രയോ നാള് മുമ്പ് നമ്മെ പഠിപ്പിച്ചിരിക്കുന്നു. ലോകത്തിന്റെ ഐശ്വര്യത്തിനായി ആണ് നമ്മൾ പ്രാർത്ഥിക്കേണ്ടത്, വ്യക്തിപരമായ നേട്ടത്തിനായല്ല . അമ്പലത്തിലോ പള്ളിയിലോ പോയി മുട്ടിപ്പായി നടത്തുന്ന അധര വ്യായാമം അല്ല പ്രാർത്ഥന . നമ്മുടെ ജീവിതം തന്നെയാവണം നമ്മുടെ പ്രാർത്ഥനയും.

അഭിപ്രായങ്ങളൊന്നുമില്ല: