കൊച്ചു വലിയ സര്കീട്ടുകളും കാഴ്ചകളും അതിനിടയില് ആവശ്യത്തിനു തമാശും അനവരതം തീനും പാനീയങ്ങളും എല്ലാം കൂടി ചേര്ന്ന കമ്പനിയില് പെട്ട ഏവര്ക്കും സു സ്വാഗതം. കാല ദേശ ഭേദമില്ല വെട്ടു വഴിയും രാജ പാതയുമില്ല തട്ട് കടയും അഞ്ചു നക്ഷത്രോം ഇല്ല...കണ്ടതും കേട്ടതും തിന്നതും കുടിച്ചതും ഒപ്പം പറ്റിയ അബദ്ധങ്ങളും പരസ്പരം ഇവിടെ കുറിയ്ക്കാം...ചില്ലറ പാചക വിധികളും.. കോക്ക് ടെയിലുകളും കൂടി ആയാല് ശാപ്പാട്ട് രാമന് ഒരു ഏമ്പക്കം കൂടി....
2025, ഫെബ്രുവരി 10, തിങ്കളാഴ്‌ച
ആപ്പും കോപ്പും
വളരെ പ്രതീക്ഷയോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കുതിച്ചുയർന്ന ഒരു രാഷ്ട്രീയ പരീക്ഷണം ആയിരുന്നു ആപ്. സകല കോപ്പും കൂട്ടി കോൺഗ്രസ്സിന്റെ അഴിമതി ഭരണം അവസാനിപ്പിച്ച് ഇന്ത്യയിൽ ഉടനീളം ഒരു സമാന്തര രാഷ്ട്രീയ സംവിധാനം കൊണ്ടുവരാൻ ഇറങ്ങിത്തിരിച്ച കെജ്‌രിവാളും കൂട്ടരും ഇന്നെത്തി നിൽക്കുന്നത് വല്ലാത്തൊരു അവസ്ഥയിൽ ആണ്. അഴിമതിക്കെതിരെ പട നയിച്ച കെജ്‌രിവാൾ എന്ന പാവങ്ങളുടെ മശിഖ അഴിമതി കേസിൽ ജയിലിനകത്തായി. മുഖ്യമന്ത്രിയായി ജയിലിൽ കിടന്നും ഭരിച്ച് ആളുകളെ സേവിക്കാൻ തയ്യാറായ കെജ്‌രിവാളിന് ജനം വിശ്രമിക്കാൻ അവസരം നല്കിയിരിക്കുക ആണ്. ഡൽഹി രാഷ്ട്രീയത്തിൽ ഇനി ഒരിക്കലും ഒരു പക്ഷെ തിരിച്ചു വരാൻ കഴിയാത്തവണ്ണം ഏതൊരു രാഷ്ട്രീയ പാർട്ടിയെയും പോലെ ആപ്പിലും അന്തച്ഛിദ്രങ്ങൾ ഉടലെടുത്തു കഴിഞ്ഞു.
നല്ലൊരു ഭരണം വരുമെന്നും ഇന്ത്യയിൽ ഉടനീളം പാവങ്ങളുടെ പാർട്ടി അധികാരത്തിൽ എത്തുമെന്നും കണക്കു കൂട്ടി മോഹ ഭംഗത്തിൽ വീണത് ശരിക്കും സാധാരണ ജനങ്ങൾ ആണ് . കെജ്‌രിവാളും കൂട്ടരും ആദ്യത്തെ തവണ സത്യപ്രതിജ്ഞക്കു വന്നത് ഓട്ടോറിക്ഷയിലും മറ്റുമായിരുന്നു. അതും കാലിൽ സാദാ ചപ്പൽ ധരിച്ച് അതി സാധാരണക്കാരുടെ വേഷത്തിൽ. അധികാരത്തിൽ കയറിയ ഉടൻ എന്തെല്ലാം ആണ് കാണിച്ച് കൂട്ടിയത്. ഡ്രഗ്സ് സൂക്ഷിച്ചു എന്ന് ആരോ പറഞ്ഞതിൻ പ്രകാരം പോലീസിനെ ഒന്നും കൂട്ടാതെ മന്ത്രി തന്നെ വന്നു നീഗ്രോ കുടുംബത്തെ തല്ലി ചതക്കുക , മുഖ്യമന്ത്രി നേരിട്ട് ഓഫിസുകൾ കയറി ഇറങ്ങി ജീവനക്കാരുടെ മേൽ കുതിര കയറുക , പ്രശാന്തി ഭൂഷൺ, യോഗേന്ദ്ര യാദവ് തുടങ്ങിയ നല്ല നേതാക്കളെ എല്ലാം പറഞ്ഞയച്ചു പാർട്ടിയെ പൂർണമായും കൈപ്പിടിയിലാക്കുക തുടങ്ങി ഒരു സാധാരണ മൂന്നാം കിട രാഷ്ട്രീയ പാർട്ടി നേതാവ് എന്തെല്ലാം ചെയ്യുമോ അതെല്ലാം കെജ്‌രിവാളും ചെയ്തു. മുഖ്യമന്ത്രിയുടെ ഭവനം മോടിപിടിപ്പിക്കാൻ എൺപതു കോടിയൊക്കെ എടുത്ത് മുടക്കാൻ ഒരു മടിയും കാണിക്കാത്ത ഒരു മുഖ്യമന്ത്രിയെ ആണ് പിന്നീട് കണ്ടത്. കോൺഗ്രസിനെ കുറ്റം പറഞ്ഞ കെജ്‌രിവാൾ ജയിൽ കിടക്കുമ്പോൾ ഭാര്യയെ മുഖ്യമന്ത്രി ആക്കാൻ ശ്രമിച്ചതും നമ്മൾ കണ്ടതാണ്.
കെജ്‌രിവാളിന്റെ പതനത്തിൽ തീർച്ചയായും ബിജെപി വളരെ വ്യക്തമായ പങ്കു വഹിച്ചിട്ടുണ്ട്. സ്വന്തം ലെഫ്റ്റനന്റ് ഗവർണറെ ഇറക്കി ഭരണം പിടിക്കുക, എൻഫോർസ്‌മെന്റ് ഏജൻസികളെ ഇറക്കി അഴിമതി കേസിൽ പെടുത്തുക , ഉപ മുഖ്യമന്ത്രിയെയും അവസാനം മുഖ്യമന്ത്രിയെയും ജയിലിൽ പിടിച്ചിടുക ഇങ്ങനെ ആ പാർട്ടിക്ക് എന്തെല്ലാം ചെയ്യാൻ പറ്റുമോ അതെല്ലാം ചെയ്തു. ശരിയാണ്. എന്നാൽ പ്രസക്തമായ ഒരു ചോദ്യം ഉദിക്കുന്നുണ്ട്. എഴുത്തും വായനയും അറിയാത്ത , നിയമ സാക്ഷരതാ ഇല്ലാത്ത സാധാരണക്കാരെ അല്ലല്ലോ ബിജെപി ജയിലിൽ ആക്കിയത്. മദ്യനയത്തിൽ അഴിമതി നടന്നിട്ടില്ല എന്ന് കോടതിയെ ധരിപ്പിക്കാൻ എത്ര അവസരങ്ങൾ ഉണ്ടായിട്ടും, കോടതിയിൽ ഹാജരാവാൻ തുടരെ നോട്ടീസുകൾ ലഭിച്ചിട്ടും അതെല്ലാം അവഗണിച്ച് ജനങ്ങളുടെ കോടതിയിൽ എല്ലാം വെളിപ്പെടുത്തും എന്ന് പറഞ്ഞു ഒടുവിൽ ജയിലിൽ ആയതിന് എന്തിനാണ് ബിജെപി യെ കുറ്റം പറയുന്നത്.
ഒരു ജനകീയ പ്രസ്ഥാനം ഒരിക്കലും പയറ്റരുതാത്ത കളികൾ ആണ് ആപ് ചെയ്തത്. അതിൽ ഒന്നാണ് മത പ്രീണനം. ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും , മുസ്ലീങ്ങൾക്കും അവരുടെ ഇഷ്ട്ട ആരാധനാ സ്ഥലങ്ങളിലേക്ക് തീർത്ഥാടനം സർക്കാർ ചിലവിൽ അനുവദിക്കുമെന്നാണ് ഗോവ ഇലക്ഷന് വച്ച വാഗ്ദാനം. ഡൽഹിയിൽ ഒരു പാട് സൗജന്യങ്ങൾ ആണ് വാരിക്കോരി കൊടുത്തത് . ഒരു ഗവൺമെന്റ് നിലനിൽക്കേണ്ടത് അത് നൽകിയ സൗജന്യങ്ങളുടെ ബലത്തിൽ ആവരുത്. സൗജന്യങ്ങളല്ല , ജനത്തിന് താങ്ങാവുന്ന നിരക്കിൽ സേവനങ്ങൾ നൽകുകയാണ് വേണ്ടത് . മത പ്രീണനം ഒരു നല്ല ഗവൺമെന്റിന്റെ അജണ്ടയിൽ ഒരിക്കലും കടന്നു വരരുതാത്തതാണ്. എന്നാൽ ആപ്പ് ഇക്കാര്യത്തിൽ ബിജെപിയുടെ ബി ടീം ആയി മാറുക ആണ് ചെയ്തത്. ഇത്തരം പരീക്ഷണങ്ങൾ നിലവിൽ ധാരാളം ഉണ്ട്. അതായതു, അത് മാത്രമേ ഇപ്പോൾ ഉള്ളൂ എന്നതാണ് സത്യം.. അതിന്റെ കൂടെ ആപ്പിന്റെ ഒരാവശ്യം ഇല്ല തന്നെ. ആപ്പേ, സന്തോഷത്തോടെ മടങ്ങുക. വരുവാനുള്ളവൻ നീയല്ല .
സൽഭരണം അൽപ്പം വിഷമമുള്ള കാര്യമാണ്. അതിനു ആത്മാർത്ഥത വേണം, അറിവ് വേണം. പ്രായോഗികത വേണം. എല്ലാവരെയും ഒന്നായി കാണാനുള്ള കഴിവുണ്ടാവണം. ഹൃസ്വമായ നേട്ടങ്ങൾക്കു വേണ്ടി പ്രാദേശികമോ, മതപരമോ ആയ പ്രീണനങ്ങൾക്ക് നിന്ന് കൊടുക്കുകയുമരുത് . ഇലക്ഷനിൽ ഒരു പക്ഷെ തോറ്റു പോയാലും ആദർശങ്ങൾ മുറുകെ പിടിച്ച് കൊണ്ട് മുന്നോട്ട് പോയാൽ ആ പ്രസ്ഥാനത്തെ ജനങ്ങൾ മാറോട് ചേർക്കുക തന്നെ ചെയ്യും.
2025, ഫെബ്രുവരി 4, ചൊവ്വാഴ്ച
ഉന്നതകുലജാതർ
ഒരു സമൂഹത്തിൽ മതവും ജാതിയും ഒക്കെ രൂപപ്പെടുന്നതിന്റെ വഴികൾ നിരീക്ഷിക്കുന്നത് രസകരമായ കാര്യമാണ്. കേരളത്തിലെ ജാതി വ്യവസ്ഥയും അത് രൂപപ്പെട്ട വഴികളും ആധികാരികമായും ലളിതമായും വിവരിച്ചിട്ടുള്ള ഒരു പുസ്തകമാണ് പി.കെ ബാലകൃഷ്ണന്റെ "ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും' എന്ന പുസ്തകം. കേരളത്തെ കുറിച്ച് അക്കാദമിക് ചരിത്രകാരന്മാർ വരച്ചു കാണിക്കുന്ന ചേരരാജാക്കന്മാരുടെ ഭരണവും മറ്റും വെറും കെട്ടുകഥകൾ ആണെന്നും പ്രാചീന കേരളം ഒരു കേന്ദ്രീകൃത ഭരണത്തിന് കീഴിൽ വരാൻ കഴിയാത്ത വിധം പശ്ചിമ ഘട്ടത്തിനും അറബിക്കടലിനും ഇടയിൽ കുടുങ്ങിക്കിടന്നിരുന്ന ഒരു ഭൂപ്രദേശം ആയിരുന്നു എന്നും ഗ്രന്ഥകാരൻ തെളിവുകൾ സഹിതം വ്യക്തമാക്കുന്നു. ഇടതൂർന്ന കാടുകൾ നിറഞ്ഞ മലനാടും ഇടനാടും കടന്നു കേരളത്തിന്റെ തീരപ്രദേശങ്ങളിലേക്ക് എത്തിപ്പെടുക വളരെ ദുർഘടമായിരുന്നു. ആകെയുണ്ടായിരുന്ന വഴികൾ പാലക്കാടൻ ചുരവും തെക്കേ അറ്റത്തുള്ള ഇന്ന് തമിഴ്‌നാടിന്റെ ഭാഗമായിട്ടുള്ള ആരുവാ മൊഴിപ്പാതയുമായിരുന്നു. മറ്റു വഴികൾ എല്ലാം പിൽക്കാലത്ത് ഉണ്ടായവ ആണ്.
വിദേശ ആക്രമണങ്ങളോ , പിടിച്ചെടുക്കലുകളോ ഇല്ലാതെ പ്രകൃതിരമണീയമായ ഈ സ്വർഗഭൂമികയിൽ നായന്മാർ, ഈഴവർ, പുലയർ, പറയർ , മലയരയർ തുടങ്ങി ധാരാളം ഗോത്രസമൂഹങ്ങൾ പരസ്പര വൈര്യങ്ങൾ ഇല്ലാതെ താമസിച്ചിരുന്നു. അവർക്കൊക്കെ ഓരോ ആചാരങ്ങളും പ്രാദേശിക ദൈവങ്ങളും ഉണ്ടായിരുന്നു. നായന്മാരുടെ പ്രധാന ദൈവങ്ങൾ ഭഗവതി, ഭദ്രകാളി, അയ്യപ്പൻ, നാഗരാജ , വിഷ്ണുമായ, കളിയാട്ടം രക്തേശ്വരി,കടുതസ്വാമി മുതലായവർ ആയിരുന്നു. ഈഴവരുടെ ദൈവങ്ങൾ ശ്രീ മുത്തപ്പൻ, ഭഗവതി, കൊക്കാച്ചി, കള്ളിയങ്കാട്ടുഅമ്മ , മദൻ, കരിങ്കാളി, തമ്പ്രാൻ മുതലായവർ ആയിരുന്നു. അക്കാലത്തെ ആദിവാസി ദൈവങ്ങൾ മുത്തപ്പൻ, അയ്യപ്പൻ, കടുതസ്വാമി , കാരിഞ്ചഅമ്മ, പുലയർഅമ്മ, കള്ളിയങ്കാട്ടുഅമ്മ , കണ്ണകിഅമ്മ, മുതലായവർ ആയിരുന്നു. ഇന്നത്തെ പട്ടിക ജാതിക്കാർ അക്കാലത്തു ആരാധിച്ചിരുന്നത് പുലയർഅമ്മ, കരിങ്കാളി, പറയികാളി, മദൻ, ചേരമർ മുത്തപ്പൻ, കാട്ടാളൻ, കുറവകാളി, കുറവൻ, ഉരളിഅമ്മ, കണ്ണൻ തുടങ്ങിയവരെ ആണ്. ഇത് കൂടാതെ പേരറിയാത്ത മറ്റെത്രയോ ദൈവങ്ങൾ!
ഇങ്ങനെ കേരളീയ ഗോത്രജീവിതം ശാന്തമായി മുന്നോട്ടു പോകുമ്പോഴാണ് AD മൂന്നാം നൂറ്റാണ്ടോടു കൂടി ബ്രാഹ്മണർ കേരള സമൂഹത്തിന്റെ ഭാഗമാകുന്നത്. കൃഷി, വിത്ത് സംരക്ഷണം , വൈദ്യം മുതലായവയെകുറിച്ചൊക്കെ നല്ല അറിവുണ്ടായിരുന്ന സുവർണ്ണ നിറക്കാർ ആയ ബ്രാഹ്മണർ തങ്ങളുടെ സഹായികളായി കൂടെ നിർത്താൻ പറ്റിയ തദ്ദേശീയരെ കണ്ടെത്തുക ആണ് ആദ്യമായി ചെയ്തത്. അതിനുള്ള ചീട്ടു വീണത് നായർ ഗോത്രത്തിനാണ്. അതോടെ മറ്റു ഗോത്രങ്ങളിൽ നിന്നും അവർ പ്രത്യേക വിഭാഗമായി പരിഗണിക്കപ്പെടുകയും ചതുർവണ്യ ശ്രേണിയിൽ ബ്രാഹ്മണന് തൊട്ടു താഴെ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. ബ്രാഹ്മണർ കൃഷിയും വൈദ്യവും മാത്രമല്ല കൊണ്ടുവന്നത് അവരുടെ ദൈവങ്ങളെയും ഒപ്പം കൂട്ടിയിരുന്നു. മഹാവിഷ്ണു, ശ്രീകൃഷ്ണൻ , ശ്രീരാമൻ, ബ്രഹ്മാവ്, ഇന്ദ്രൻ തുടങ്ങിയ ആര്യ ദൈവങ്ങൾ കേരള സമൂഹത്തിൽ പ്രചരിക്കപ്പെട്ടതോടെ മറ്റു ഗോത്ര ദൈവങ്ങളെ ആരാധിച്ചിരുന്ന വിഭാഗങ്ങൾക്ക് തങ്ങളുടെ ദൈവങ്ങൾ അൽപ്പം കുറവുള്ളവർ ആണെന്ന് തോന്നലുണ്ടാവുകയും അവർ തങ്ങളുടെ ഗോത്ര ദൈവങ്ങളെ ആരാധിക്കുന്നത് നിർത്തി പുതുതായി അധിനിവേശം നടത്തിയ ഉന്നത കുലക്കാരുടെ ദൈവങ്ങളെ ആരാധിക്കാൻ തുടങ്ങുകയും ചെയ്തു. ബാക്കി ഒക്കെ വർത്തമാനകാല ചരിത്രത്തിന്റെ ഭാഗമാണ്. ബ്രാഹ്മണ ദൈവങ്ങളെ ആരാധിക്കാനുള്ള അവകാശത്തിനായി ക്ഷേത്രപ്രവേശന സമരങ്ങൾ വരെയുണ്ടായ മണ്ണാണിത്.
ബ്രാഹ്മണർ വരുന്നതിനു മുമ്പ് കേരള സമൂഹത്തിൽ നിലനിന്നിരുന്ന ഗോത്രങ്ങൾ ഏതു ജാതിയിൽ പെട്ടതായിരുന്നു? അവർ ഹൈന്ദവർ എന്നറിയപ്പെട്ടിരുന്നില്ല എന്ന് വേണം അനുമാനിക്കാൻ. Why I am Not A Hindu എന്ന പുസ്തകത്തിൽ കാഞ്ച ഇലയ്യ പറയുന്നത് അദ്ദേഹത്തിന്റെ ബാല്യകാലത്ത് ഹിന്ദു ദൈവങ്ങളെ കുറിച്ച് കേട്ടിട്ടുപോലുമില്ലായിരുന്നു എന്നാണ് . ഉത്തരേന്ത്യൻ ആദിവാസികളോട് നിങ്ങൾ ഹിന്ദുവാണോ എന്ന് ചോദിച്ചാൽ അല്ല ഞങ്ങൾ ആദിവാസികൾ ആണ് എന്ന് പറയുന്നത് കേൾക്കാം. തുല്യ പരിഗണനയിൽ ഉള്ള സമൂഹങ്ങൾ കാലക്രമത്തിൽ സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് ഉന്നതകുലക്കാരും, താഴ്ന്നകുലക്കാരുമൊക്കെയായി മാറുന്നതെങ്ങനെയെന്നു മനസിലാക്കുന്നത് ജാതിയുടെ പേരിൽ അപകർഷത പേറി നടക്കുന്നതിനും അതിന്റെ പേരിൽ അഭിമാനം കൊള്ളുന്നതിനുമൊക്കെ ഒരു ശമനം ആകുന്നതാണ്.
2025, ജനുവരി 21, ചൊവ്വാഴ്ച
യുദ്ധവും സമാധാനവും
യുദ്ധവും സമാധാനവും
ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം താൽക്കാലികമായി അവസാനിച്ചു. ഗസയിൽ സമാധാനം സ്ഥാപിക്കപ്പെട്ടു. ഹമാസ് പോരാളികൾ ടണലുകളിൽ നിന്ന് പുറത്ത് വന്ന് തെരുവിൽ ആഹ്ലാദ നൃത്തം ചവിട്ടി. ഇസ്രായേൽ അതിന്റെ പ്രഖ്യാപിത ലക്‌ഷ്യം കൈവരിക്കാതെ ഹമാസിന് മുമ്പിൽ അടിയറവു പറഞ്ഞ പരാജിത രാഷ്ട്രമായി പത്രങ്ങളിൽ വാർത്തകൾ വന്നു. ഇതെല്ലാം കണ്ടും കേട്ടും നിൽക്കുന്ന ഒരു സാധാരണക്കാരൻ വല്ലാത്ത കൺഫ്യൂഷനിൽ ആയിരിക്കുക ആണ്. എന്താണിവിടെ സംഭവിക്കുന്നത്? യുദ്ധത്തിലെ വിജയം എന്തായിരുന്നു?
ഇസ്രയേലും പാലസ്റ്റീനും തമ്മിലുള്ള പ്രശ്നങ്ങൾ ഒക്കെ യുദ്ധം നടന്ന ഈ ഒരു വർഷക്കാലത്തിനിടയിൽ സാധാരണക്കാർക്ക്പോലും മനഃപാഠം.1947ൽ ഐക്യരാഷ്ട്രസഭയുടെ തീരുമാനപ്രകാരം ബ്രിട്ടീഷ് മാൻഡേറ്റ്ന് കീഴിലായിരുന്ന പലസ്റ്റീൻ പ്രദേശം ഇസ്രായേൽ എന്നും പലസ്റ്റീൻ എന്നും പേരായ രണ്ടു രാഷ്ട്രങ്ങൾ ആയി വിഭജിക്കപ്പെട്ടു. 1948 മെയ് 14 ന് ഇസ്രായേൽ എന്ന പരമാധികാര രാജ്യം സ്ഥാപിതമായി എങ്കിലും പലസ്റ്റീൻ ആ വിഭജനത്തെ അംഗീകരിക്കാൻ കൂട്ടാക്കാതെ പ്രതിഷേധിക്കുക ആണ് ചെയ്തത്. പലസ്റ്റീനിൽ തങ്ങൾ ആണ് ഭൂരിപക്ഷം എന്നും , ലോകത്തിന്റെ പല ഭാഗത്തു നിന്നും വന്നു കുടിയേറിയ യഹൂദന്മാർക്കു വേണ്ടി തങ്ങളുടെ ഭൂമി വീതിച്ചു കൊടുക്കുകയായിരുന്നു എന്നും ഇത് അനീതി ആണ് എന്നുമായിരുന്നു പലസ്റ്റീന്റെ വാദം. അത് ശരിയുമായിരുന്നു. നാമമാത്രമായ ഒരു യഹൂദ സമൂഹം മാത്രമാണ് പാലസ്റ്റീനിൽ പാർക്കുന്നുണ്ടായിരുന്നുള്ളു. പലസ്റ്റീൻ പ്രദേശത്ത് നിന്ന് ലോകത്തിന്റെ പല ഭാഗത്തേക്കും ചിതറിപ്പോയ യഹൂദന്മാർക്ക് തിരിച്ചു നാട്ടിലേക്ക് വരാൻ ഓട്ടോമൻ ഭരണകാലത്തു അനുവാദം ഉണ്ടായിരുന്നില്ല. എന്നാൽ ബ്രിട്ടീഷ് അധീനതയിൽ ഈ സ്ഥലം വന്നപ്പോൾ യഹൂദന്മാർ പലസ്റ്റീനിലേക്കു സാവധാനം വരാൻ തുടങ്ങി. അവർ നാട്ടുകാരായ പാലസ്റ്റീൻ അറബികളിൽ നിന്ന് സ്ഥലം കാശിനു വാങ്ങി കൃഷി ചെയ്തു ചെറിയ ചെറിയ സെറ്റിൽമെന്റുകൾ തീർത്തുകൊണ്ടിരുന്നു. ക്രമേണ ജൂത സമൂഹം വളർന്നു വരുകയും 1947 ആയപ്പോഴേക്കും യഹൂദരുടെ ജനസംഖ്യ 36 ശതമാനവും അറബികളുടേതു 60 ശതമാനവും ആയിരുന്നു. 36 ശതമാനം ജനസംഖ്യ മാത്രം ഉണ്ടായിരുന്ന യഹൂദർക്ക് ഭൂമിയുടെ 56 ശതമാനവും 60 ശതമാനം ജനസംഖ്യയുണ്ടായിരുന്ന അറബികൾക്ക് 42 % ഭൂമിയും ആയാണ് വീതം വെപ്പ് നടന്നത്. ഇതിൽ മോശമല്ലാത്ത അനീതി നടന്നിരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ ഉണ്ടായിരുന്ന സ്വാധീനവും ഹോളോകോസ്റ്റിന്റെ സഹതാപവും മൂലം യഹൂദന്മാർക്കനുകൂലമായ ഒരന്തരീക്ഷം ഉണ്ടാവുക ആണ് ചെയ്തത്. പാലസ്റ്റീൻ അറബികൾ ഈ അനീതിയെ ചോദ്യം ചെയ്യുകയല്ല ചെയ്തത് ഇസ്രായേൽ എന്ന രാഷ്ട്ര രൂപീകരണത്തെ തന്നെയാണ് അവർ ചോദ്യം ചെയ്തത്. അന്ന് മുതൽ തുടങ്ങിയ സംഘർഷങ്ങൾ ആണ് ഇന്നും തുടരുന്നത് .
പലസ്റ്റീനിൽ സമാധാനം പുലർന്നുകാണാൻ പലസ്റ്റീൻ വിമോചന പോരാളികൾക്കൊഴികെ എല്ലാവർക്കും താൽപ്പര്യം ഉണ്ട്. ഇസ്രായേൽ ഇന്നൊരു ശക്തമായ രാഷ്ട്രമാണ്. സംയുക്ത അറബ് സേനയും ഇസ്രയേലും തമ്മിലുണ്ടായ യുദ്ധത്തിലെ വിജയത്തിന് ശേഷം ധാരാളം പലസ്റ്റിൻ അറബികൾ ആ പ്രദേശം വിട്ടു പോയപ്പോൾ അങ്ങോട്ടേക്ക് പുതിയ ജൂത സമൂഹം കടന്നു വരികയും അവർ നേരത്തെ പലസ്റ്റീൻകാർക്ക് മാർക്ക് ചെയ്തു വച്ചിരുന്ന 36 ശതമാനത്തിൽ പെടുന്ന ഭൂമിയിൽ പ്രവേശിച്ചു സെറ്റിൽമെന്റുകൾ തീർക്കുകയും ആ പ്രദേശങ്ങൾ ഇസ്രയേലിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ഇതൊരു വസ്തുതയാണ് . ഈ വസ്തുതയുടെ പശ്ചാത്തലത്തിൽ നിന്ന് വേണം പലസ്റ്റീൻ പ്രശ്നങ്ങളോടുള്ള പ്രതികരണം. യഹൂദമന്മാർക്ക് മുസ്‌ലിം സമൂഹത്തോട് എതിർപ്പില്ല എന്നത് എടുത്തു പറയേണ്ട കാര്യം ആണ്. കാരണം ഗണ്യമായ ഒരു മുസ്‌ലിം സമൂഹം ഇസ്രായേൽ പൗരന്മാർ ആയിട്ടുണ്ട്. അവർക്ക് എന്തെങ്കിലും വിവേചനകളോ , അസമത്വങ്ങളോ നേരിടേണ്ടി വരുന്നതായി വാർത്തകളിലില്ല . അവരൊക്കെ തന്നെ ഇസ്രായേൽ സൈന്യത്തിലും ഭരണ സംവിധാനത്തിലും ഒക്കെ പങ്കാളികൾ ആണ് താനും. മതം അല്ല രാഷ്ട്രീയ കാരണങ്ങൾ ആണ് പരിഹരിക്കാനുള്ളത്.
പലസ്റ്റീനിനെ ഒരു രാജ്യമായി ഐക്യരാഷ്ട്ര സഭ എന്നല്ല പലസ്റ്റീൻ രാഷ്ട്രീയക്കാർ പോലും അംഗീകരിച്ചിട്ടില്ല. അവിഭക്ത പാലസ്റ്റീൻ ആണ് അവരുടെ രാഷ്ട്രം. ജോർദാൻ നദി മുതൽ മെഡിറ്ററേനിയൻ വരെ സ്വന്തമാക്കി ജൂത രാഷ്ട്രത്തെ ഇല്ലായ്മ ചെയ്യാതെ അവർ ആയുധം താഴെ വയ്ക്കില്ല എന്ന് പ്രതിജ്ഞ എടുത്തിരിക്കുക ആണ്. ഈ പോരാട്ടത്തിന്റെ കുന്ത മുന ഹമാസ് ആണ്. അവർ രാഷ്ട്രീയമായി ഇസ്രയേലിനെ നേരിടാതെ ഗസയിൽ ജനവാസ കേന്ദ്രങ്ങളുടെ അടിയിൽ തുരങ്കങ്ങൾ ഉണ്ടാക്കി ഇസ്രായേലിന്റെ മേൽ അപ്രതീക്ഷിത ആക്രമണങ്ങൾ നടത്തി തുരങ്കത്തിലേക്കു പിൻവാങ്ങുക ആണ് പതിവ്. 2023 ഒക്ടോബർ 7 ലെ പ്രഭാതത്തിൽ അവർ ഇസ്രായേലിലേക്ക് ഇരച്ചു കയറി 1200 ഓളം ഇസ്രയേലികളെ കൊല്ലുകയും സ്ത്രീകളും ,കുട്ടികളും വൃദ്ധരുമായ 251 പേരെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. ഇസ്രായേൽ തുടർന്നു നടത്തിയ യുദ്ധത്തിൽ 47000 പലസ്റ്റീൻകാർ കൊല്ലപ്പെട്ടു. 110000 ആളുകക്കു പരിക്കുകൾ പറ്റി . 23 ലക്ഷം ആളുകൾ ഭാവനരഹിതരായി. സാധാരണക്കാർ ആണ് ഇരകളായവരിൽ ഏറെയും. ഈ സമയത്തൊന്നും ഹമാസ് പോരാളികൾ നിസ്സഹായരായ ജനങ്ങളെ സഹായിക്കാൻ രംഗത്ത് വന്നില്ല. അവർ മുഖം മൂടിക്കെട്ടി ഇസ്രയേലിനെ എതിർക്കാൻ ശക്തിയില്ലാതെ ലോക ജനതയുടെ ഇടപെടൽ കാത്ത് തുരംഗങ്ങളിൽ കഴിഞ്ഞു. ഇസ്രായേൽ ആവട്ടെ ഗസയുടെമേൽ ഒരു താണ്ഡവം തന്നെയാണ് നടത്തിയത്. ജനവാസ കേന്ദ്രങ്ങളുടെ അടിയിൽ ഒളിച്ചിരിക്കുന്ന ഹമാസ് ഭീകരരെ തകർക്കാൻ അവർ ബോംബിട്ടപ്പോൾ മരിച്ചു വീണത് സാധാരണക്കാർ. 21 .5 ലക്ഷം ജനങ്ങൾ തിങ്ങി പാർക്കുന്ന ഗസയിൽ ഒരു വർഷക്കാലം ബോംബ് വര്ഷം നടത്തിയിട്ടും 46000 ആളുകളെ കൊല്ലപ്പെട്ടുള്ളു എന്നതിൽ നിന്നും സാധാരണക്കാരെ കൊല്ലാൻ ഇസ്രായേലിനു താൽപ്പര്യം ഇല്ലായിരുന്നു എന്നാണ് മനസിലാകുന്നത്. അല്ലായിരുന്നെകിൽ ഹമാസിനെ ദിവസങ്ങൾക്കുള്ളിൽ അവസാനിപ്പിക്കാൻ ഇസ്രായേലിനു കഴിയുമായിരുന്നു എന്നത് പകൽ പോലെ വ്യക്തം. എന്നിട്ടും ഇസ്രായേൽ ഹമാസിന് മുനമ്പിൽ കീഴടങ്ങി എന്ന വാദം എത്ര ലജ്ജാകരമാണ്. സ്വന്തം ജനതയുടെ കണ്ണീരും ദുരിതവും കാണാത്ത ഹമാസ് എന്ത് പോരാളികൾ ആണ്. 251 പേരെ ഇസ്രായേലിൽ നിന്ന് തട്ടിക്കൊണ്ടു പോകുകയും 1200 പേരെ കൊല്ലുകയും ചെയ്തപ്പോൾ അവർക്കു നഷ്ടപ്പെട്ടത് 46000 പലസ്റ്റീൻകാരെയാണ്. അതിൽ കുറച്ചു ഭീകരന്മാരും ഉണ്ടായിരുന്നിരിക്കണം. ഇപ്പൊൾ സമാധാനം വന്നിരിക്കുന്നു. തങ്ങളുടെ കൈവശം ഉള്ള തടവ് കാരെ വിട്ടുകൊടുത്ത് യാഥാർഥ്യത്തെ ഉൾക്കൊണ്ട് ജനതയുടെ ക്ഷേമത്തിനായുള്ള രാഷ്ട്രീയ ചർച്ചയിലേക്ക് ഹമാസ് കടന്നു വന്നില്ലെങ്കിൽ പലസ്റ്റീൻ ജനതയുടെ ദുരിത പർവ്വങ്ങളുടെ ആവർത്തനം ആയിരിക്കും ഇനിയുമുണ്ടാവുക.
2025, ജനുവരി 5, ഞായറാഴ്‌ച
സനാതന ധർമ്മം
സനാതന ധർമ്മം
സനാതന ധർമ്മത്തെ ചുറ്റിപ്പറ്റി കേരളത്തിലെ ചർച്ചകൾ ചൂട് പിടിക്കുക ആണ്. സനാതന ധർമ്മം അശ്ലീലം ആണെന്ന് ഒരു കൂട്ടരും അങ്ങനെയല്ല അത് ശ്രേഷ്ട്ടമായതാണെന്ന് മറ്റൊരു കൂട്ടരും പറയുന്നു. എന്നാൽ എന്താണ് സനാതന ധർമ്മം എന്ന് മാത്രം ആരും പറയുന്നുമില്ല. അപ്പോൾ ഒരു സാധാരണക്കാരനെ സംബന്ധിച്ച് അതെന്താണെന്ന് അന്വേഷിച്ചിറങ്ങുക അല്ലാതെ മറ്റു മാർഗമില്ല. പതിവ് പോലെ സായിപ്പിനോട് ചോദിക്കുക തന്നെ. ഗൂഗിൾ പറയുന്നത് സനാതനം എന്നാൽ എന്നെന്നേക്കും നിലനിൽക്കുന്നത് എന്നാണ് . അതായതു ലോകാവസാനം വരെ ഇതിനു മാറ്റമില്ല എന്നർത്ഥം . ധർമ്മം എന്നാൽ നിയമം അഥവാ പാലിക്കേണ്ട കടമകൾ എന്നുമാണ്. ചുരുക്കി പറഞ്ഞാൽ ഒരു വ്യക്തി ഒരുസമൂഹത്തിൽ പാലിക്കേണ്ട ശാശ്വതമായ കർമ്മങ്ങളെ അഥവാ കടമകളെ (ഡ്യൂട്ടീസ്) ആണ് സനാതന ധർമ്മം എന്ന വാക്കിനാൽ വിവക്ഷിക്കുന്നത്. ഇനി ഏതൊക്കെയാണ് ഈ ധർമ്മങ്ങൾ എന്ന് നോക്കിയാൽ കാണാൻ കഴിയുന്നത് സത്യസന്ധത , അലിവ്, ക്ഷമ , സ്നേഹം മുതലായവ എന്നാണ് . അപ്പോൾ സനാതന ധർമ്മം എന്നത് ഏതു വിധത്തിൽ ആണ് അശ്ലീലം ആകുന്നത് എന്ന് ഒട്ടും മനസിലാകുന്നില്ല. ഞാൻ ഒരു സനാതന ധാർമ്മി അല്ല എന്ന് സ്റ്റാലിന്റെ പുത്രൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൻമാരും സാംസ്ക്കാരിക നേതാക്കന്മാരും ഒക്കെ ഉറക്കെ വിളിച്ച് പറയുമ്പോൾ, ഞങ്ങൾ ജീവിതത്തിൽ സത്യസന്ധതയോ, ക്ഷമയോ, സ്നേഹമോ, അലിവോ ഒന്നും ഇല്ലാത്തവരും സ്വാർത്ഥമതികളും ആണ് എന്ന് പറയുന്നത് പോലെതോന്നി പോകുന്നു.
വിഷയം രാഷ്ട്രീയം ആണെന്ന് മനസിലാക്കാൻ അധികം ചിന്തിക്കേണ്ടതില്ല. ഹൈന്ദവ രാഷ്ട്രീയം മുറുകെ പിടിച്ച് അധികാരത്തിൽ ഇരിക്കുന്ന രാഷ്ട്രീയപ്പാർട്ടിയുടെ പോഷക സംഘടനകൾ ഇന്ത്യയിലെ മുഴുവൻ ജനതയുടെയും പൈതൃകം സനാതനധർമ്മമാണെന്നും , ഇതേറ്റവും പഴയതും, ശാശ്വതവുമായ ധർമ്മസംഹിതയാണെന്നുമൊക്കെ പറഞ്ഞുവയ്ക്കുമ്പോൾ എതിർ രാഷ്ട്രീയപ്പാർട്ടികൾക്ക് അപകടം മണക്കുന്നു. സനാതന ധർമ്മം മാങ്ങയാണോ, തേങ്ങയാണോ എന്നൊക്കെ ചിന്തിക്കാൻ നിൽക്കാതെ അവർ അതിനെതിരായ പ്രസ്താവന ഇടുന്നു. സനാതനധർമ്മത്തെ മഹത്വവൽക്കരിച്ച് അവരങ്ങനെ വളരേണ്ട. ഹൈന്ദവരുടെ മനസ്സിൽ ചാഞ്ചാട്ടം ഉണ്ടാവാതെ നോക്കാനും ന്യൂനപക്ഷങ്ങൾക്കൊപ്പം നിൽക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാനും നടത്തുന്ന വ്യർത്ഥമായ വ്യായാമങ്ങൾ ആയി മാത്രമേ ഇതിനെ കാണേണ്ടതുള്ളൂ. സനാതനധർമ്മത്തെ സ്വധർമ്മമായി ഇക്കൂട്ടർ തെറ്റി ധരിക്കുന്നുണ്ടെന്നാണ് മനസിലാകുന്നത്. സനാതന ധർമ്മം ദാർശനികമൂല്യത്തിൽ അധിഷ്ട്ടിതമായിട്ടുള്ളതും സ്വധർമ്മം ജാതി ചിന്തകളിൽ വേരൂന്നിയ മത നിയമങ്ങളും ആണ്.
മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിൽ ദർശന ശാസ്ത്രവും മതവും വേർതിരിച്ചെടുക്കാൻ പറ്റാത്ത വിധം ഒന്ന് ചേർന്നാണ് വളർന്നിട്ടുള്ളത് . ശാശ്വത മായ സത്യം എന്ത് എന്ന അന്വേക്ഷണം ലോകത്ത് എല്ലായിടത്തും ഉണ്ടായിട്ടുണ്ട്. അത് ദർശന ശാസ്ത്രത്തിൽ പെടുന്നതാണ്. എല്ലാം വെള്ളത്തിൽ നിന്ന് ഉത്ഭവിച്ചെന്ന് യവന ചിന്തകനായ തെയിൽസ് പറയുമ്പോൾ , ഡെമോക്രിറ്റസും ലൂസിപ്പസും, പദാർത്ഥത്തിൽ നിന്നാണ് എല്ലാം ഉത്ഭവിക്കുന്നതെന്നു പറയുന്നു. യൂറോപ്പിൽ ദര്ശനശാസ്ത്രം ഭൗതീകതയിൽ ഊന്നി വികാസം പ്രാപിച്ചപ്പോൾ ഇന്ത്യയിൽ അതിനു ആത്മീയ പരിവവേഷം കൈവന്നു. ചാർവാകൻമാർ എന്നറിയപ്പെടുന്ന ഭൗതീക വാദികൾ ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിലെയും ഉപനിഷത്തുകളിലെ ആത്മീയ അന്തരീക്ഷത്തിൽ രൂപം കൊണ്ട ഷഡ്‌ദർശനങ്ങൾ ആണ് പ്രധാനമായും ഇന്ത്യയിലെ ദർശന ശാസ്ത്രങ്ങൾ . അതിൽ ഏറ്റവും പ്രാമുഖ്യം നേടിയത് അദ്വൈത വേദാന്തവും അതിന്റെ ഉപജ്ഞാതാവായ ശങ്കരാചാര്യരുമാണ്. പരമമായ സത്യം ബ്രഹ്മമാണെന്നും , എല്ലാവരും ബ്രഹ്മത്തിന്റെ ഭാഗം ആണ് എന്ന് പറയുകയും ചെയ്യുന്നതിലൂടെ എല്ലാ ഉച്ചനീചത്തങ്ങളും, ഭേദഭാവങ്ങളും തുടച്ചു നീക്കപ്പെടുക ആണ്. ഞാനും നീയും ഒന്നാണ് എന്ന സങ്കൽപ്പത്തിൽ രൂപം കൊണ്ടിട്ടുള്ളതാണ് സനാതന ധർമ്മം. ജാതിഭേദവും മതദ്വേഷവും ഒന്നും അവിടെയില്ല. എന്നാൽ ഈ ദാർശനിക പ്രസ്ഥാനങ്ങളോട് ചേർന്ന് വളർന്ന മതവും മത പ്രമാണിമാരും ജാതിയിൽ അധിഷ്ഠിതമായ ഒരു സംസ്ക്കാരം പടുത്തുയർത്തുകയാണുണ്ടായത്. ശങ്കരാചാര്യർ പോലും അതിനു ഇരയായി മാറിയിട്ടുണ്ട്. ജനങ്ങളെ പല വിഭാഗങ്ങൾ ആയി തിരിച്ച് ഓരോ വിഭാഗത്തിത്തിനെയും ഓരോ ജാതിയിൽ പെടുത്തി ചാതുർവർണ്യ വ്യവസ്ഥയിൽ കൊണ്ടെത്തിച്ചത് മതം ആണ്.
ഒരു മതം എന്ന നിലയിൽ പോരായ്മകളുണ്ടെങ്കിലും , മറ്റു മതങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഹിന്ദുമതം. സമസ്ത ലോകത്തെയും ഒന്നായി കാണാനും എല്ലാ ജീവജാലങ്ങളെയും ഒന്നായി ഗണിക്കാനും ഈ മതത്തിനു സാധിക്കുന്നതാണ്. അതിനു കാരണം പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഒക്കെ അന്തർലീനമായ കിടക്കുന്ന തത്വമസി എന്ന കാഴ്ചപ്പാടാണ്. അത് കൊണ്ട് തന്നെ എത്ര ദൈവങ്ങളെയും ആരാധിക്കാൻ ഹൈന്ദവർക്ക് മടിയില്ല. ഇസ്ലാമിന്റെയും, ക്രിസ്ത്യാനിയുടെയും ഒക്കെ പള്ളികളിൽ പോകരുത് എന്ന് രാഷ്ട്രീയ നേതൃത്വം വിലക്കിയാലും അതിനു ഹൈന്ദവർ വഴങ്ങാതിരിക്കുന്നതിനു കാരണം അവർ അറിയാതെ തന്നെ അവർക്ക് പകർന്നു കിട്ടിയിരിക്കുന്ന ഈ സാർവ്വ ലൗകീക കാഴ്ചപ്പാടാണ്. അതിനോട് ആദരവോടെ പ്രതികരിക്കുക ആണ് വേണ്ടത്. ഹൈന്ദവ ആചാരങ്ങളെയും, സങ്കല്പങ്ങളെയും ആവശ്യമില്ലാതെ ചോദ്യം ചെയ്ത് സാധാരണ ഹൈന്ദവരിൽ വർഗീയ ചിന്ത ഉണ്ടാവാൻ അവസരം ഒരുക്കരുത്. സനാതന ധർമ്മം ഓരോ ഭാരതീയന്റെയും മാത്രമല്ല ലോകത്തിന്റെ തന്നെ പൈതൃകമായി വേണം കണക്കാക്കാൻ.
2024, നവംബർ 28, വ്യാഴാഴ്‌ച
മതാവിഷ്ടർ
മതങ്ങൾ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ മനുഷ്യർ ഇതിലും സന്തോഷത്തോടെ ജീവിക്കുമായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഹാപ്പിനെസ്സ് ഇൻഡക്സിൽ മുകളിൽ നിൽക്കുന്ന രാജ്യങ്ങളിൽ ഒന്നും തന്നെ മതം ഇല്ല എന്നതാണ് അതിനൊരു തെളിവ്. ഇന്ത്യയും, അഫ്ഗാനിസ്ഥാനും , പാകിസ്ഥാനും ഒക്കെ ഉൾപ്പെടുന്ന മതാടിസ്ഥാനത്തിൽ ചിന്തിക്കുന്ന രാജ്യങ്ങൾ ഈ ഇൻഡക്സിൽ വളരെ താഴെ ആണെന്നുള്ളത് ഈ വിശ്വാസത്തിനെ കൂടുതൽ ബലപ്പെടുത്തുന്നു. സഹജീവികളോടുള്ള പെരുമാറ്റങ്ങൾ മതമൂല്യങ്ങളുമായി കൂട്ടിക്കെട്ടി തീരുമാനമെടുക്കുന്നവർ ആണ് മത രാജ്യങ്ങളിൽ ഉള്ളത്. ദൈവം ആണ് അവരെ നയിക്കുന്നത്. ദൈവം വെറുക്കാനും കൊല്ലാനും പറഞ്ഞാൽ രണ്ടാമതൊന്നാലോചിക്കാതെ നടപ്പാക്കാൻ ഇറങ്ങി പുറപ്പെടുക ആണ് ഇക്കൂട്ടർ ചെയ്യുക. സ്വന്തം പുത്രനെ ബലി നൽകാൻ ദൈവം ആവശ്യപ്പെട്ടപ്പോൾ ഒരു ഒട്ടകത്തിന്റെ പുറത്ത് പുത്രനെയും ഇരുത്തി , വിറകുമായി ബലിസ്ഥലത്തേക്ക് രണ്ടാമതൊന്നാലോചിക്കുക പോലും ചെയ്യാതെ ഇറങ്ങി പുറപ്പെട്ട ഒരു പിതാവ് യഹൂദനും , ക്രിസ്ത്യാനിക്കും, മുസ്ലീമിനും ഉണ്ട്. വളരെ ഭക്തിയോടെയാണ് ഇക്കൂട്ടർ ഈ സംഭവത്തെ ഓർമപ്പെടുത്തുന്ന ദിവസം ആഘോഷിക്കുന്നത്. മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടുള്ള പിതാവായിരുന്നെങ്കിൽ ദൈവത്തെ നിഷേധിക്കുകയും സ്വയം ബലിമൃഗം ആയി മാറുകയും ചെയ്യുമായിരുന്നു. മതവും, ദൈവത്തിന്റെ വാക്കുകളും ആണ് വിശ്വാസികളുടെ പ്രമാണം. അവർക്ക് ജനാധിപത്യ മൂല്യങ്ങളും , പരസ്പര സ്നേഹവും വിശ്വാസവും ഒക്കെ അതിനു താഴെയേ വരുന്നുള്ളു.
കാലം ഏറെ മാറിക്കഴിഞ്ഞു. ഇരുണ്ട കാലഘട്ടത്തിൽ നിന്നും നമ്മൾ വളരെ മുമ്പോട്ടെത്തിക്കഴിഞ്ഞു. നമുക്കറിയാത്ത ഒരു പാട് കാര്യങ്ങൾ ഈലോകത്ത് ഉണ്ട്. എന്നാൽ കുറെ കാര്യങ്ങൾ ഒക്കെ നമ്മൾ ഇതിനോടകം മനസിലാക്കിയിട്ടുമുണ്ട്. അതിൽ ഏറ്റവും പ്രധാനപെട്ടതാണ് മനുഷ്യൻ ദൈവത്തിന്റെ സൃഷ്ടിയല്ല , മറിച്ച് ദൈവം ആണ് മനുഷ്യന്റെ സൃഷ്ട്ടി എന്ന കാര്യം. നോക്കെത്തുന്ന ദൂരത്തിലുള്ള ആകാശവും, ഭൂമിയും കടലും നൽകിയ പരിമിതമായ അറിവിൽ നിന്നും ഗ്രഹങ്ങളിലേക്കും , അതിനും പുറത്തുള്ള അനന്തമായ വിഹായസിലേക്കും ഒക്കെ കണ്ണെത്തിച്ചു മനുഷ്യൻ മനസിലാക്കിയ ഒരു കാര്യം ഉണ്ട്. നമ്മൾ ആരാലും സൃഷ്ടിക്കപ്പെട്ട ജീവികളല്ല , മറിച്ച് അനുകൂല, ഭൗതീക സാഹചര്യങ്ങളിൽ ചെറു കീടങ്ങൾ രൂപം കൊള്ളുന്നത് പോലെ പരിണമിച്ചുണ്ടായതാണ്. മാത്രവുമല്ല നമ്മുടെ വാസസ്ഥലമായ ഈ ഭൂമി ഇനി അധിക കാലം ഇനി ഉണ്ടാവില്ല . മനുഷ്യൻ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കപ്പെടാനുള്ള സാഹചര്യം നാൾക്കുനാൾ രൂപപ്പെട്ടു വരുകയും ചെയ്യുന്നു. പാമ്പിന്റെ വായിൽ അകപ്പെട്ട തവള ഇര പിടിക്കാൻ ശ്രമിക്കുന്നത് പോലെ , മനുഷ്യൻ ഇതൊന്നും അറിയാതെ ഇല്ലാത്ത ദൈവത്തിന്റെ അപദാനങ്ങൾ പാടിക്കൊണ്ട് , പരസ്പരം വെറുപ്പും , വൈരവും പടർത്തി ദുസ്സഹമായ ഒരന്തരീക്ഷം തീർക്കുകയാണിവിടെ.
മതങ്ങൾ ഉണ്ടാക്കുന്ന ഈ വെറുപ്പിന്റെ സാമൂഹിക അവസ്ഥ മുതലാക്കുന്നതു രാഷ്ട്രീയ പാർട്ടികൾ ആണ്. കൃത്യമായ രാഷ്ട്രീയം പറഞ്ഞു വോട്ടുപിടിക്കാൻ അവർ ശ്രമിക്കുന്നില്ല. അതിനു പകരം വിവിധ മതങ്ങളെ പ്രാദേശികമായും, ദേശീയമായും ഉപയോഗപ്പെടുത്തി സാങ്കേതികമായ ഭൂരിപക്ഷം ഉണ്ടാക്കി ഭരണം നടത്തുകയാണ്. ഒരു രാജ്യത്തെ ജനത പ്രാഥമികമായും ആ രാജ്യത്തിൻറെ സംസ്ക്കാരത്തിനൊത്ത് വേണം ജീവിക്കാൻ. വേഷത്തിലും, ഭാഷയിലും , സംസ്‌കാരത്തിലും ഏകത്വം വരുമ്പോഴേ ഒന്നാണ് എന്ന തോന്നൽ ഉണ്ടാവൂ. സമൂഹത്തിലെ പൊതു ധാരയിൽ നിന്നും മാറിനിന്ന് ചിന്തിക്കുകയും, വ്യത്യസ്തമായി പെരുമാറുകയും ചെയ്യുമ്പോൾ ഒന്നാണ് എന്ന തോന്നൽ ഉണ്ടാകില്ല. പണ്ട് ദാരിദ്ര്യം കൊടികുത്തിവാണ കാലത്ത് എല്ലാവർക്കും എല്ലാവരെയും വേണമായിരുന്നു. അന്ന് ഹിന്ദുവിനെയും, ക്രിസ്ത്യാനിയെയും , മുസ്ലീമിനെയും കണ്ടാൽ തിരിച്ചറിയുക വളരെ പ്രയാസം ആയിരുന്നു. എന്നാൽ ഇന്ന് അത് എളുപ്പം സാധിക്കും. എല്ലാവരും മതത്തിന്റെ തോടിലേക്ക് വലിഞ്ഞിരിക്കുക ആണ്. ആയുധങ്ങളുമായി മാത്രമേ ഇനി അവർ പുറത്തുവരൂ. നല്ല വിദ്യാഭ്യാസവും , ഉയർന്ന ജോലിയും, സാംസ്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുകയും ഒക്കെ ചെയ്യുന്ന പലരുടെയും പോസ്റ്റുകൾ കാണുമ്പോൾ എത്ര അസഹിഷ്ണുത ഉള്ളവർ ആണ് അവരെന്നും, യാതൊരടിസ്ഥാനവും ഇല്ലാതെ അവർ വിശ്വസിക്കുന്ന മതത്തിന്റെ എന്ത് വലിയ അടിമകൾ ആണ് ഇക്കൂട്ടർ എന്നും വേദനയോടെ ഓർക്കാറുണ്ട്.
2024, നവംബർ 10, ഞായറാഴ്‌ച
ജനാധിപത്യവും തിരഞ്ഞെടുപ്പും
ജനാധിപത്യവും തിരഞ്ഞെടുപ്പും
ജനാധിപത്യത്തിന്റെ ഒരു സവിശേഷത കൃത്യമായ ഇടവേളകളിൽ നടക്കുന്ന തിരഞ്ഞെടുപ്പാണ്. ജനങ്ങൾ മറ്റു പരിഗണനകൾ ഒന്നും കണക്കിലെടുക്കാതെ അടുത്ത തവണ രാജ്യം ഭരിക്കുന്നതിനു അനുയോജ്യർ ആയ ആളുകളെ കണ്ടെത്തി രാജ്യ ഭരണം ഏൽപ്പിച്ചു കൊടുക്കുന്ന പ്രക്രീയ ആണിത്. ഭീമമായ ഒരു തുക ആണ് ഇതിനായി ഇന്ത്യ പോലുള്ള ഒരു രാജ്യത്തിനു ചെലവാക്കേണ്ടി വരുന്നത് . അർദ്ധപ്പട്ടിണിയും , മുഴുപ്പട്ടിണിയും ഇപ്പോഴും അരങ്ങുവാഴുന്ന ഒരു രാജ്യത്ത് ഇത് വലിയൊരു ആർഭാടം ആണെങ്കിലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ചെലവ് തന്നെയാണ്. ജനങ്ങളുടെ സമ്മതിദാനത്തെ പണം കൊണ്ടോ , ഭീതി കൊണ്ടോ , പ്രലോഭനം കൊണ്ടോ ഒന്നും ഒരു തരത്തിലും സ്വാധീനിക്കരുത് എന്നുറപ്പു വരുത്താൻ ഇലക്ഷൻ കമ്മീഷൻ ബദ്ധശ്രദ്ധയോടെ കാവൽ നിൽക്കുന്നുണ്ടെങ്കിലും അതെല്ലാം കാറ്റിൽ പറത്തി ആണ് ഓരോ ഇലക്ഷനും നമ്മെ കടന്നു പോകുന്നത്.
പല തരത്തിൽ ആണ് ജനങ്ങൾ സ്വാധീനിക്കപ്പെടുന്നത്. ജനങ്ങളെ പ്രശ്നങ്ങളിൽ കുരുക്കി കഷ്ട്ടപെടുത്തുകയും ഒടുവിൽ അതഴിച്ചെടുക്കുകയും ഡെമോക്ലിസിന്റെ വാളുപോലെ ഒരു ഭയം അവരുടെമുകളിൽ നിലനിർത്തിയും ആണ് മിക്കവാറും രാഷ്ട്രീയ പാർട്ടികൾ ആളുകളെ സ്വാധീനിക്കുന്നത്. വളരെ ഭവ്യതയോടെ ജനങ്ങളുടെ മുമ്പിൽ തൊഴുതു നിൽക്കുന്ന സ്ഥാനാർത്ഥിയെന്ന സാധു ഇലക്ഷനിൽ വിജയിച്ചുകഴിഞ്ഞാൽ ഭസ്മാസുരൻ ആയി വളരുന്നത് കണ്ടാൽ അന്തം വിട്ടു പോകും. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിലും വളരെ ശ്രദ്ധ പുലർത്തി ആണ് ഓരോരാഷ്ട്രീയ പാർട്ടിയും മുന്നോട്ട് പോകുന്നത്. അതാതു പ്രദേശത്തെ മതത്തിനു പ്രത്യേക പ്രാധാന്യം നൽകി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്ന രീതി ആണ് പൊതുവെ ഉള്ളത് . ഉന്നത കുലജാതരെ പ്രത്യേകം തിരഞ്ഞെടുക്കാൻ ഓരോപാർട്ടിയും ശ്രദ്ധിക്കും. മറ്റു മാർഗ്ഗങ്ങൾ ഒന്നും ഇല്ലാത്തതിനാൽ സംവരണ സീറ്റുകളിൽ പേരിനു മാത്രം അടിസ്ഥാന ജനവിഭാവങ്ങളെ മത്സരിപ്പിക്കും. ഭരണം കിട്ടിയാൽ അതിനെ നയിക്കുന്നവരും സ്വാധീനമുള്ളവരും ഉന്നത കുലക്കാരുമാണെന്ന് ഉറപ്പുവരുത്തും. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളും ഒരേ പാത ആണ് സ്വീകരിക്കുന്നത്. എതിർ പാർട്ടികളിൽ നിന്ന് ചാടി വരുന്നവരെ പരീക്ഷിക്കുന്നതാണ് മറ്റൊരു സംഗതി. പാർട്ടികൾക്ക് വേണ്ടി രാപകൽ അധ്വാനിക്കുന്ന സാധാരണ പ്രവർത്തകരെ ഒക്കെ തഴഞ്ഞു അതുവരെ തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾക്ക് എതിരെ പ്രവർത്തിച്ചു നടന്ന ഒരുവനെ യാതൊരു ഉളുപ്പുമില്ലാതെ ചുമക്കുന്നതാണ് ഈ രംഗത്തെ ഏറ്റവും മ്ലേച്ഛമായ കാഴ്ച.
സിനിമ നടന്മാരെയും നടികളെയും നിർത്തി മത്സരിപ്പിക്കുന്നതാണ് മറ്റൊരു കാര്യം. വെളുപ്പിനോടും സൗന്ദര്യത്തോടും നമ്മുടെ ആളുകൾക്ക് ഒരു പ്രത്യേക അടിമ മനോഭാവം ഉണ്ട്. തലയിൽ ആൾതാമസം ഇല്ലെങ്കിലും സൗന്ദര്യം എന്ന ഒറ്റസംഗതിയിൽ വോട്ട് കിട്ടും എന്ന വസ്തുത കൊണ്ടാണ് ഈ പരീക്ഷണം നടത്തുന്നത്. എല്ലാ രാഷ്ട്രീയപാർട്ടികളും ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കും. അറിവുള്ള ആരെയും അവർ മത്സര രംഗത്ത് കൊണ്ട് വരില്ല. അഥവാ വന്നാൽ അവരെ മൻമോഹൻ ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കും. ജനാധിപത്യത്തിന് മൂന്ന് ചിയേർസ് ആണ് ഈ. എം. ഫോസ്റ്റർ നൽകിയിരിക്കുന്നത്. അത് പക്ഷെ അടിമ മനോഭാവം ഉള്ള നമ്മുടെ പോലുള്ള ഒരു രാജ്യത്തിലെ ഭരണ സംവിധാനത്തിന് ചേരാൻ വഴിയില്ല. മതമോ, രാഷ്ട്രീയ അടിമത്തമോ, പ്രാദേശിക വാദമോ , ജൻഡർ ഡിസ്ക്രിമിനേഷനോ , കുലവർഗ പ്രേമമോ ഒന്നുമില്ലാത്ത ഒരു ജനതയ്ക്ക് മാത്രമേ മൂന്നു ചിയേർസ് നേടുന്ന ജനാധിപത്യത്തിലെ അംഗങ്ങൾ ആവാൻ സാധിക്കൂ. നമ്മുടേതുപോലുള്ള ഒരു സംവിധാനത്തിൽ പേരിൽ മാത്രമേ ജനാധിപത്യം നിലനില്ക്കൂ.
ഉപതെരഞ്ഞെടുപ്പുകൾ ആണ് നമ്മുടെ ചോര ഊറ്റി കുടിക്കുന്ന മറ്റൊരു ഭീഷണി. സ്ഥാനാർത്ഥിയുടെ മരണം കൊണ്ട് ആണ് ഉപതിരഞ്ഞെടുപ്പുണ്ടാകുന്നതെങ്കിൽ അത് അനിവാര്യം ആണ്. എന്നാൽ, രണ്ടു സീറ്റുകളിൽ മത്സരിക്കുന്നത് മൂലമോ , ഒരു സഭയിൽ അംഗം ആയിരിക്കെ മറ്റൊരു സഭയിൽ മത്സരിച്ച് ജയിച്ചത് മൂലമോ ഉണ്ടാകുന്ന ഒഴിവാണെങ്കിൽ എത്ര ദുരന്ത പൂരിതമായിരിക്കും ഈ പാഴ്ച്ചിലവ്. ഈ നാട്ടിലെ പട്ടിണിപ്പാവങ്ങളുടെ ഒരു നേരത്തെ വിശപ്പടക്കാൻ മാറ്റി വയ്ക്കാവുന്ന തുകയാണ് യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ഇങ്ങനെ ധൂർത്തടിക്കുന്നത് . നമ്മുടെ പാർട്ടിയും അവരുടെ പാർട്ടിയും ഒക്കെ ഇതാണ് ചെയ്യുന്നതെന്നോർക്കണം. എന്നാൽ ഇതൊന്നും മനസിലാക്കാതെ തന്റെ സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ നേതാവ് പറഞ്ഞത് കേട്ട് വീടും കുടിയും ജോലിയും ഉപേക്ഷിച്ച് പ്രവർത്തിക്കുന്ന അണികളും ഇവരുടെ പ്രവർത്തനം എന്ന പീഡനം ഏറ്റുവാങ്ങുന്ന ജനങ്ങളും അടങ്ങുന്ന ഈ ജനാധിപത്യക്കാഴ്ച എത്ര ദയനീയമാണ്.
2024, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച
സർക്കാർ ജീവനം
സ്വകാര്യ മേഖല അത്ര കണ്ടു ശക്തമല്ലാതിരുന്ന ഒരു കാലത്ത് സാധാരണക്കാരന്റെ ഏറ്റവും വലിയ സ്വപ്നം ഒരു സർക്കാർ ജോലി നേടുക എന്നതായിരുന്നു. ലക്ഷക്കണക്കിനാളുകൾ ഭാഗ്യം പരീക്ഷിക്കുന്ന ഈ മത്സര പരീക്ഷകളിൽ ഇരുന്നൂറോ , മുന്നൂറോ പേർക്കായിരിക്കും ഭാഗ്യദേവതയുടെ കടാക്ഷം ഉണ്ടാവുക. ബാക്കിയുള്ളവർ അടുത്ത ടെസ്‌റ്റിനും , അതും കിട്ടിയില്ലെങ്കിൽ കൂലിപ്പണിയിലും , അന്യദേശങ്ങളിൽ ജോലിഅന്വേക്ഷിച്ച് പോകലിലും , രാഷ്ട്രീയത്തിലും ഒക്കെ ചെന്നെത്തുക ആണ് പതിവ്. മത്സര പരീക്ഷകൾക്ക് പരിശീലനം കൊടുക്കുന്ന സ്ഥാപനങ്ങൾ ഒന്നും ഇല്ലാതിരുന്ന ഒരു കാലത്ത് ഒന്നാം ക്ലാസ്സ് മുതൽ അടുക്കും ചിട്ടയോടും കൂടി പഠിച്ച് ക്ലാസ്സിൽ ഒന്നാം നിരയിൽ നിൽക്കുന്നവർക്കായിരിക്കും മിക്കവാറും സർക്കാർ ജോലികൾ ലഭിക്കുക. ഏതാണ്ട് എല്ലാവരും തന്നെ മിഡിൽ ക്ലാസ്സോ അതിൽ താഴെയോ നിലയിൽ ഉള്ളവരും ആയിരിക്കും.
എഴുത്തും വായനയും അറിയാത്ത വെറും സാധാരണ ജനങ്ങളും, ജോലി കിട്ടാത്ത അഭ്യസ്ത വിദ്യരും , രാഷ്ട്രീയക്കാരും , അന്യനാടുകളിൽ ജോലി ചെയ്യുന്നവരും , സർക്കാർ ജീവനക്കാരും അടങ്ങുന്ന നമ്മുടെപോലെ ഒരു സമൂഹത്തിൽ സ്ഥിരം ജോലി ഉള്ള സർക്കാർ ജോലിക്കാരോട് എന്നും ഒരു വെറുപ്പ് സമൂഹത്തിൽ നിലനിന്നിരുന്നു. ഓട്ടത്തിൽ പിഴച്ചവന്റെ നീരസം മാത്രമല്ല ഇതിനു കാരണം സർക്കാർ ജോലിക്കാരന്റെ പെരുമാറ്റവും അഹങ്കാരവും ഒക്കെ ഇതിന്റെ പിന്നിലുണ്ട് . എന്നാൽ ഓട്ടത്തിൽ പിന്നിൽ ആയാലും രാഷ്ട്രീയത്തിൽ ചെന്ന് പെട്ട മിടുക്കന്മാർ ഒന്നാം ബഞ്ചിലെ ബുദ്ധിരാക്ഷസന്മാരേക്കാൾ വേഗം വളർന്ന് ഭരണാധിപന്മാർ ആയി മാറുന്നതിലൂടെ ഉദ്യോഗസ്ഥരുടെ മേൽ അധികാരം എന്ന മധുര പ്രതികാരത്തിലൂടെ സംതൃപ്തരാകുന്നു. ഈ രണ്ടു കൂട്ടരും കൈകോർത്ത് നിന്നുകൊണ്ട് ജനത്തെ വലക്കുന്ന ഒരു ഒരു കൂട്ടുകെട്ട് രൂപപ്പെടുന്നു. അതിന്റെ ചേരുവകളിൽ പെടുന്നതാണ് മതവും ജാതിയും ഒക്കെ.
സർക്കാർ സർവീസിലെ ഏറ്റവും വലിയ വില്ലൻ കൈക്കൂലി ആണ്. ജോലി കിട്ടും മുമ്പ് ആദർശം പറയുന്ന പലരും കൈക്കൂലിക്ക് സാധ്യതയുള്ള സർവീസിൽ എത്തുമ്പോൾ അതെല്ലാം സൗകര്യപൂർവം മറക്കും. ഒരിക്കൽ വാങ്ങിയാൽ പിന്നെ അറപ്പു മാറും. ജോലിക്കാർ ഒന്നും രണ്ടും വാങ്ങുമ്പോൾ രാഷ്ട്രീയക്കാർ പത്തും പന്ത്രണ്ടുമാണ് വാങ്ങുന്നത്. പരസ്പരം സഹകരിച്ച് ഈ അച്ചുതണ്ടു ശക്തി മുന്നോട്ടു പോകുമ്പോൾ അതിന്റെ സംരക്ഷകർ ആയി കഥ അറിയാത്ത പാർട്ടി പ്രവർത്തകരും , സാധാരണ ജനങ്ങളും ഒക്കെയുണ്ടാകും. തന്മൂലം പടുത്തുയർത്തുന്ന നിർമിതികൾ പലതും ഉത്‌ഘാടനം കഴിയുന്നതോടെ നിലം പൊത്തുന്ന കാഴ്ച നമ്മൾ കാണുന്നതാണ്. എന്നാൽ ഇവിടെ രാഷ്ട്രീയക്കാർ , സ്വാധീനത്തിന്റെയും, പണത്തിന്റെയും, അണികളുടെ ശക്തിയുടെയും ബലത്തിൽ രക്ഷപെടുമ്പോൾ കുരുക്കിൽ വീഴുന്നത് ഉദ്യോഗസ്ഥൻ മാത്രമാണ്. ജോലി നഷ്ട്ടപെടുന്നതിലും, ആത്മഹത്യയിലും , ജയിലിലും ഒക്കെയാണ് അവരുടെ ഈ യാത്ര അവസാനിക്കുന്നത്.
സർവ്വീസ് രഷ്ട്രീയം ആണ് മറ്റൊരു വില്ലൻ. സ്വതന്ത്ര സംഘടനകൾ എന്നൊന്നില്ല . ഏതെങ്കിലും രാഷ്ട്രീയപാർട്ടികളുടെ പോഷക സംഘടനയാണ് പലതും. മാസാമാസം പിരിവു കൊടുത്തും , ഇലക്ഷൻ ഫണ്ട് നൽകിയും, സമരങ്ങൾ നടത്തിയും മുന്നോട്ടു പോകുന്ന ഈ സംവിധാനം പലപ്പോഴും ചെയ്യുന്ന പ്രധാന പണി തങ്ങളുടെ രാഷ്ട്രീയനിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നവരെ പീഡിപ്പിക്കുക, സ്ഥലം മാറ്റുക , സസ്‌പെൻഡ് ചെയ്യുക എന്നിവയൊക്കെയാണ്. ജോലി ചെയ്യാതിരിക്കുന്ന അണികൾക്ക് സംരക്ഷണവും, ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് സ്ഥലം മാറ്റവും ഒക്കെ ഈ സ്‌കീമിൽ പെടുന്നതാണ്. എതിർ രാഷ്ട്രീയ പാർട്ടി അധികാരത്തിൽ ഇരിക്കുമ്പോൾ അവകാശങ്ങൾക്കു വേണ്ടി പോരാടുന്നതും, തങ്ങളുടെ പാർട്ടി വരുമ്പോൾ സാധാരണ ജനങ്ങളെ ഓർത്തു സഹതപിക്കുന്നതും ഒക്കെ ഈ നാടകത്തിന്റെ ഭാഗം തന്നെ ആണ്. വലിയ മിടുക്കന്മാരായി ലക്ഷങ്ങളെ മറികടന്നു സർവീസിൽ എത്തിയ ഈ ബുദ്ധിരാക്ഷസന്മാർ തനി മന്ദബുദ്ധികളായും മേലുദ്യോഗസ്ഥന്റെയും , രാഷ്ട്രീയക്കാരുടെയും അടിമകൾ ആയും മാറുന്ന കാഴ്ച വളരെ ദയനീയമാണ്.
സർക്കാർ ഉദ്യോഗസ്ഥൻ ജനങ്ങളുടെ ദാസൻ ആണ് എന്നൊരു പറച്ചിൽ ഉണ്ട് . ജനം ജോലിക്കെടുക്കുന്ന ആളാണ് സർക്കാർ ജോലിക്കാരൻ. ജോലിക്കെടുക്കുന്ന ആളെ ദാസൻ ആയി ആരും കാണാറില്ലല്ലോ. ഭരണാധിപന്മാരും ഇങ്ങനെ പറഞ്ഞു കേൾക്കാറുണ്ട്. ജനത്തിന്റെ ദാസൻ അല്ല ജനത്തിന്റെ പ്രതിനിധി ആണ് രാഷ്ട്രീയക്കാർ ആവേണ്ടത്. ഉത്തര വാദിത്തം ഉള്ള പ്രതിനിധികൾ. ഈ ദാസന്മാരുടെ അടുത്ത് മീഡിയ ഇല്ലാതെ ഒന്ന് പോയി നോക്കിയാൽ കാണാം ശരിയായ നിറം. ഉദ്യോഗസ്ഥന്മാർ നിയമം നോക്കി പ്രവർത്തിക്കേണ്ടവർ ആണ്. രാഷ്ട്രീയക്കാർ പറയുന്നിടത്ത് ഒപ്പു വയ്‌ക്കേണ്ട പാവകൾ അല്ല. മേലുദ്യോഗസ്ഥന്റെയും , രാഷ്ട്രീയക്കാരുടെയും അടിമകൾ ആകാതെ കൂടെ ജോലി ചെയ്യുന്നവരെയും , ജനങ്ങളെയും ചേർത്തുപിടിച്ച് നിയമാനുസരണം പ്രവർത്തിക്കുക ആണ് ഓരോ ജീവനക്കാരനും ചെയ്യേണ്ടത്. സ്വന്തം മനസാക്ഷിയെ പണയപ്പെടുത്താതെ ജോലി ചെയ്യുമ്പോൾ ഏത് ആരോപണത്തെയും നേരിടാനുള്ള ശക്തി ലഭിക്കും. ജോലി കിട്ടിയ നാൾ മുതൽ അടിമ സമാന ജീവിതം നയിക്കുന്ന സർക്കാർ സർവീസ് ഉപേക്ഷിച്ച് മികവിന് ആദരവ് നൽകുന്ന സ്വകാര്യ മേഖല അന്യോഷിച്ചു പോകുന്ന ഒരു തലമുറയാണ് ഇന്ന് കടന്നുവരുന്നത് .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)