2023 ഓഗസ്റ്റ് 30, ബുധനാഴ്‌ച

ശാസ്ത്രവും വിശ്വാസവും

ശാസ്ത്രവും വിശ്വാസവും ഒന്നിച്ച് പോകുക സാധാരണഗതിയിൽ ബുദ്ധിമുട്ടാണ്. ഓരോ പ്രതിഭാസങ്ങളെയും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അപഗ്രഥിച്ച് മനസിലാക്കുന്നതാണ് ശാസ്ത്രമെങ്കിൽ വിശ്വാസത്തിന് ആധാരമായിട്ടുള്ളത് കേവല വിശ്വാസം മാത്രമാണ്. ശാസ്ത്ര അറിവുകൾ തലമുറകളായി കൈമാറുന്നത് പോലെ വിശ്വാസവും കൈമാറ്റം ചെയ്യപ്പെടുന്നു. മനുഷ്യൻ ചിന്തിക്കാൻ തുടങ്ങിയ കാലം മുതൽ എന്ന് പറയാം രണ്ടിന്റെയും പ്രാഗ്‌രൂപങ്ങളുടെ ഉത്ഭവം. സാധാരണ മനുഷ്യർ ഒരേ സമയം തന്നെ ശാസ്ത്ര കാര്യങ്ങളിൽ വ്യാപാരിക്കുന്നവരും മതപരമായ കാര്യങ്ങൾ വരുമ്പോൾ ശാസ്ത്രത്തെ പാടെ ഉപേക്ഷിച്ച് വിശ്വാസത്തെ മുറുകെ പിടിക്കുന്നവവരും ആണ്. എന്നാൽ ശാസ്ത്രജ്ഞൻമാരും, ശാസ്ത്രത്തിന്റെ ടൂളുകൾ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ രാഷ്ട്രീയ പാർട്ടികളുടെ അംഗങ്ങളും, ഒക്കെ ശാസ്ത്രവും വിശ്വാസവും കോർത്തിണക്കിയ ഒരു ജീവിതം നയിച്ചു കാണുമ്പോൾ അത് ഒരഭംഗിയായി തോന്നുക സ്വാഭാവികമാണ്. സാധാരണ ജനങ്ങളിൽ അത് സ്രഷ്ട്ടിക്കുന്ന ഒരു കൺഫ്യൂഷൻ ആണ് ഏറ്റവും പ്രധാനം. നമ്മൾ ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറക്കി. പക്ഷെ അതിന്റെ ക്രെഡിറ്റ് ശാസ്ത്രത്തിന് പൂർണമായും നൽകാതെ ശാസ്ത്രജ്ഞൻമാർ തനി വിശ്വാസികളെ പോലെ പെരുമാറി ആരാധനാമൂർത്തികളെ പ്രാർത്ഥിക്കുന്നതും വഴിപാടുകൾ കഴിക്കുന്നതും ഒക്കെ കാണുമ്പോൾ ഒരസ്വസ്ഥത തോന്നുക സ്വാഭാവികമാണ്. ആസന്നമായ ഭൂമിയുടെ മൃത്യു മുന്നിൽ കണ്ട് ഗോളാന്തര യാത്രകൾ നടത്തി മറ്റു ഗാലക്‌സികളിൽ ജീവനെ പറിച്ച് നടാൻ കഴിയുമോ എന്ന അന്വേക്ഷണം ആണ് ശാസ്ത്രം നടത്തുന്നത്. ഒരു ദൈവത്തിനു പോലും തട്ടിമാറ്റാൻ കഴിയാത്തവണ്ണം അത്ര മാത്രം സുനിശ്ചിതമായ ഒന്നാണ് ഭൂമിയുടെ നാശവും ജീവന്റെയും അന്ത്യവും. അപ്പോൾ ശാസ്ത്രകാരന്മാരുടെ വിശ്വാസം സാധാരണ ജനത്തിന് എന്ത് സന്ദേശം ആണ് നൽകുക? ചെറുപ്പക്കാർ വിശ്വാസം ഉപേക്ഷിച്ച് ശാസ്ത്രത്തിലേക്ക് എങ്ങനെയാണ് വരിക? ശാസ്ത്രത്തിനു ഒരു ഭൗതീക തലവും ( ഫിസിക്സ്) ഒരു അതിഭൗതീക ( മെറ്റാഫിസിക്സ് ) തലവും ഉണ്ട്. പ്രപഞ്ചത്തിലെ പദാർത്ഥത്തിന്റെ ചലനവും അവയുടെ നിശ്ചലാവസ്ഥയും ഒക്കെ പ്രത്യേക നിയമങ്ങളുടെ അടിസ്ഥാനത്തിൽ ആണെന്ന് കണ്ടെത്തി ആ നിയമങ്ങൾ എല്ലാം വ്യാഖ്യാനിക്കാനാണ് ശാസ്ത്രം ശ്രമിച്ചത്. എന്നാൽ പദാർത്ഥം എങ്ങനെ ഉണ്ടായി ,ചലനം എങ്ങനെ ഉണ്ടായി, ആരാണ് ചലിപ്പിച്ചത് തുടങ്ങിയ ചോദ്യങ്ങൾ മെറ്റാഫിസിക്സ്ന്റെ തലത്തിൽ ഉള്ളതാണ് . ഇതിന് ശാസ്ത്രത്തിന് കൃത്യമായ ഉത്തരം തരാൻ കഴിയില്ല. പല തിയറികളും ഉണ്ട്. എന്നാൽ അവയൊന്നും തന്നെ അവസാനത്തേതും അല്ല. ഇവിടെയാണ് മതങ്ങൾ പ്രവർത്തിക്കുന്നത്. ഈ ഭൂമിയും സമസ്ത പ്രപഞ്ചവും ദൈവം ആണ് സ്രഷ്ട്ടിച്ചതെന്ന് മതങ്ങൾ സ്ഥാപിച്ചു. മരണാനന്തരം ദൈവം നല്ലവർക്ക് സ്വർഗ്ഗവും ദുഷ്ടന്മാർക്ക് നരകവും ഒരുക്കി വച്ചിട്ടുണ്ടെന്നും വിശ്വാസം. ശാസ്ത്രത്തിന്റെ മെറ്റാഫിസിക്സ് തലത്തിലെ ഈ ദൗർബല്യം മതങ്ങൾക്ക് തഴച്ചു വളരാനുള്ള മണ്ണായി മാറി. എന്നാൽ ദൈവ വിശ്വാസത്തിന് തത്വ ശാസ്ത്രത്തിൽ നല്ല വ്യാഖ്യാനങ്ങൾ ഉണ്ട്. അരിസ്റ്റോട്ടിൽ ദൈവത്തിനെ പ്രഥമ ചാലകൻ (prime mover) എന്ന് വിളിച്ചു. ഈ ദൈവത്തെ പക്ഷെ പ്രത്യേക ഗുണ ഗണാദികൾ ഇല്ലാത്ത ഒന്നായാണ് അദ്ദേഹം വ്യാഖ്യാനിച്ചത്. ഈ വ്യാഖ്യാനം തന്നെ ആണ് ഭാരതീയർ ദൈവത്തിനു നൽകിയത്. ഉപനിഷത്തുക്കൾ അൾട്ടിമേറ്റ് റീയാലിറ്റിയെ ബ്രഹ്മം എന്ന് വ്യാഖ്യാനിച്ചു. പിന്നീട് ശങ്കരാചാര്യർ അതിന് പ്രചാരം നൽകി. നിർഗുണ ബ്രഹ്മം എന്നത് അരിസ്റ്റോട്ടിൽ ന്റെ prime mover നേക്കാൾ ഒരു പടികൂടി മുകളിൽ ആയി. ലോകത്തിൽ നിറഞ്ഞു നിൽക്കുന്ന ശക്തിയെ ബ്രഹ്‌മമായും, ഓരോ വ്യക്തികളിലും ഉള്ള ശക്തിയെ ആത്മൻ ആയും, മരണത്തെ ആത്മൻ ബ്രഹ്മ്മത്തിൽ ലയിക്കുന്നതായും വ്യാഖ്യാനിച്ചു. ബ്രഹ്‌മജ്ഞാനം ലഭിക്കാത്ത ആളുകൾ മാത്രമാണ് ലോകത്തെ നാമരൂപങ്ങളിലൂടെ അറിയുന്നതെന്നും ബ്രഹ്മത്തെ അറിയും വരെ ഈശ്വര പൂജ ആകാമെന്നും എന്നാൽ ഈശ്വരൻ ബ്രഹ്മത്തെ അറിയാനുള്ള ഒരുപാധി മാത്രമാണെന്നും ബ്രഹ്മജ്ഞാനം ലഭിച്ച ആൾക്ക് പിന്നെ ഈശ്വരന്റെ ആവശ്യം ഇല്ല എന്നും പറഞ്ഞു വച്ചത് ഏതു കാലഘട്ടത്തിലെയും ജ്ഞാനാന്വേക്ഷികൾക്ക് മാതൃക ആയി എടുക്കാവുന്നതാണ്. ഐൻസ്റ്റിൻ ഉൾപ്പെടെ ലോകത്തെ പ്രമുഖ ശാസ്ത്രജ്ഞൻമാരൊക്കെ തന്നെ ഇത്തരം പാന്തീയ്സ്റ്റ് (Pantheist) കാഴ്ചപാടുകാരാണ്. ഈ കാഴ്ചപ്പാടിലൂടെ ഓരോ മതക്കാരും അവരവരുടെദൈവത്തെ കാണുമെങ്കിൽ ദൈവങ്ങൾ തമ്മിൽ വേർതിരിവ് ഇല്ലാതാവും. എല്ലാ ദൈവവും ഒന്നിന്റെ പര്യായം ആയി മാറും. പരമമായ അറിവ് ലഭിച്ചു കഴിഞ്ഞാൽ ദൈവവും നമ്മളും പ്രപഞ്ചവും എല്ലാം ഒന്നാണ് എന്ന കാഴ്ചപ്പാടിൽ എത്തി നിൽക്കും. ശാസ്ത്രരംഗത്ത് പ്രവർത്തിക്കുന്നവർക്കും ഉണ്ടാവേണ്ടത് ആ അറിവാണ്. അല്ലാതെ അവർ ശാസ്ത്രത്തിന്റെ ദൗർബല്യം ആകാൻ പാടില്ല. വ്യക്തിപരമായ സ്പേസ് ആയി മതത്തെയും ഔദ്യോഗിക സ്പേസ് ആയി ശാസ്ത്രത്തെയും കാണുന്നത് ഇരട്ടത്താപ്പാണ്. ശാസ്ത്രത്തോടും ജനങ്ങളോടും ചെയ്യുന്ന വഞ്ചന ആണത്. മതാധിഷ്ഠിതമായ ഒരു രാഷ്ട്രത്തിൽ അധികാരം കയ്യെത്തി പിടിക്കാനുള്ള ഒരുപാധി മാത്രമാണത്.

2023 ഓഗസ്റ്റ് 25, വെള്ളിയാഴ്‌ച

ചന്ദ്രയാനിലെ അപശ്രുതികൾ

മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയോ എന്നത് ഇപ്പോഴും തർക്കവിഷയം ആണെങ്കിലും ഇന്ത്യയുടെ ചന്ദ്രയാൻ 3 ദക്ഷിണധ്രൂവത്തിൽ സുരക്ഷിതമായി ഇറങ്ങി എന്നത് പകൽ പോലെ സത്യമായിരിക്കുന്നു. ഈ ആഹ്ലാദ നിമിഷങ്ങൾ ലോകമെമ്പാടും ആഘോഷിച്ചെങ്കിലും ഇത് ധൂർത്തല്ലേ വിശക്കുന്ന മനുഷ്യന്റെ അന്നമെടുത്ത് വേണോ ഈ ധൂർത്ത് എന്നോർത്ത് വിലപിക്കുന്നവരും കുറവല്ല. ഈ ദൗത്യത്തിന്റെ പ്രസക്തി എന്താണെന്ന് പലർക്കും അങ്ങ് ബോധ്യമായിട്ടില്ല എന്നാണു തോന്നുന്നത്. ഇനി കുറെ കാശുള്ളവർ ചന്ദ്രനിൽ പോയി ടൂർ അടിച്ചു വരും. അതിനാണ് ഈ തോന്നിയവാസങ്ങൾ. എന്ന് ശുദ്ധഗതിക്കാരും ദൈവത്തിനെ വെല്ലുവിളിക്കുക ആണ് മനുഷ്യൻ, എവിടം വരെ എത്തുമെന്ന് നമുക്ക് കാണാല്ലോ എന്ന് മത വിശ്വാസികളും ചിന്തിക്കുമ്പോൾ ചന്ദ്രനെ ഒരു സ്പേസ് സ്റ്റേഷൻ ആക്കി വികസിപ്പിച്ചെടുക്കാനും അവിടെ നിന്ന് മറ്റൊരു സൗരയൂഥത്തിൽ കുടിയേറി പാർക്കാനും ഉള്ള തയ്യാറെടുപ്പിലാണ് ശാസ്ത്ര ലോകം. ഇതൊന്നും രാഷ്ട്രീയ കാർക്ക് അങ്ങ് കത്തിയിട്ടുണ്ടോ എന്ന് തോന്നുന്നില്ല. മുൻകാല ഭരണാധിപന്മാരുടെ പങ്കിനെകുറിച്ചോന്നും പരാമർശിക്കാതെ തങ്ങളുടെ ഭരണകാലത്തെ മികച്ച നേട്ടം എന്ന നിലയിൽ മാത്രം ആണ് അവർ ഇതിനെ കാണുന്നത് . ഈ ഭൂമിയിൽ തന്നെ ഒരു സുന്ദര ലോകം ഉണ്ടാകും എന്ന് മത വിശ്വാസികളെ പോലെ അവരും ചിന്തിക്കുകയും അക്കാലത്ത് ഭരിക്കാനായി തങ്ങളുടെ പാർട്ടി മാത്രമേ ഉണ്ടാകാവൂ എന്ന് വിചാരിച്ച് പ്രവർത്തിച്ചു പോരുക ആണ് ഓരോ രാഷ്ട്രീയ പാർട്ടികളും. പേടകം വിക്ഷേപിക്കുന്നതിനു മുമ്പ് എല്ലാമറിയുന്ന ശാസ്ത്രജ്ഞൻമാർ ദൈവത്തിന്റെ അനുഗ്രഹം വാങ്ങിയത് ഒരു കല്ലുകടി ആയി. ദൈവം വിചാരിച്ചിരുന്നെങ്കിൽ നമുക്ക് ഈ ഗതി വരില്ലായിരുന്നല്ലോ. രാഷ്ട്രീയ യജമാനൻമാരെ തൃപ്തി പെടുത്താൻ ആയിരിക്കണം അവർ അങ്ങനെ ചെയ്തത്. സാധാരണ ആളുകൾ മനസ്സിലാക്കിയിട്ടുള്ളത് ഈ ഭൂമിയിൽ എത്ര വർഷം വേണമെങ്കിലും നമുക്ക് ജീവിക്കാൻ പറ്റും എന്നാണ് . മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവർക്ക് ദൈവം നൽകിയ ഇടം ആണ് ഭൂമി. ദൈവത്തിന് അനിഷ്ടമായി ജീവിച്ചാൽ ദൈവം ഭൂമിയെ നശിപ്പിക്കും. അങ്ങനെ നശിപ്പിച്ച ചരിത്രം എല്ലാ മതക്കാർക്കും പറയാനുണ്ട് താനും. അങ്ങനെ ദൈവത്തെ പ്രാർത്ഥിച്ച് ദൈവത്തിന് വേണ്ടി മറ്റുള്ളവരോട് പോരടിച്ച് സർവരെയും അവരവരുടെ മതത്തിൽ ചേർത്ത് ദൈവത്തിന്റെ ഇഷ്ടക്കാരൻ ആയി സ്വർഗത്തിൽ സുഖമായി വാഴാം എന്നാണു ചിന്ത. എന്നാൽ എത്ര മൂഢലോകത്താണ് അത്തരക്കാർ കഴിയുന്നതെന്ന് അവർക്കറിയില്ല. ദൈവം ആണ് മനുഷ്യനെ സ്രഷ്ട്ടിച്ചത് എന്നാണ് ഇപ്പോഴും വിശ്വാസം. സൗരയൂഥത്തിലെ ഒരു ഗ്രഹം ആണ് ഭൂമി എന്നും സൂര്യൻ ആണ് ഭൂമിക്ക് ഊർജം പകർന്നു തരുന്നതെന്നും സൂര്യൻ ഇല്ലാതായാൽ ഭൂമി ഉണ്ടാവില്ല എന്നുമുള്ള അറിവ് ഇത്തരക്കാർക്ക് ഉണ്ടോ എന്നറിയില്ല. സൂര്യനിലെ ഊർജത്തിന്റെ ഉറവിടം ഹൈഡ്രജൻ വാതകം കത്തി ഹീലിയം വാതകം ആയി മാറുന്നതാണ്. 450 കോടി വർഷമായി സൂര്യൻ കത്തിക്കൊണ്ടിരിക്കുന്നു. അതിന്റെ പകുതി ആയുസ് കഴിഞ്ഞിരിക്കുക ആണ്. അതായത് ഇനി ഒരു450 കോടി വർഷത്തേക്ക് കൂടി കത്താനുള്ള ഹൈഡ്രേജൻ മാത്രമാണ് സൂര്യനിൽ ഉള്ളത്. അത് കഴിഞ്ഞാൽ സൂര്യൻ വെളുത്ത കുള്ളൻ എന്ന ഒരു അവസ്ഥയിലേക്ക് മാറുകയും അതിന്റെ ആകർഷണ ശക്തി വളരെ വർധിച്ചു സ്വന്തം ഗ്രഹങ്ങളെയും അതിലേക്ക് വലിച്ചടുപ്പിച്ച് നീണ്ട സമാധിയിലേക്ക് കടക്കുകയും ചെയ്യും . അതിന് എത്രയോ കോടി വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവന്റെ കണികകൾ അപ്രത്യക്ഷമായിട്ടുണ്ടാകും. ഇപ്പോൾ തന്നെ ചൂട് കൂടി വരുന്നു. ഇനി ചൂട് വർധിച്ചു ഭൂമിയിലെ സകല ഐസ് പാളികളും ഉരുകി ഒലിച്ച് ഒരു വെള്ളപ്പൊക്കം ഉണ്ടാകും. അന്ന് നോഹിന്റെ പെട്ടകം കൊണ്ടൊന്നും ഒരു രക്ഷയും ഉണ്ടാകില്ല. പിന്നീട് ചൂട് കൂടി വെള്ളം വറ്റി ഭൂമി വരണ്ടുണങ്ങാൻ തുടങ്ങും .അതിനും വളരെ നാളുകൾക്ക് മുമ്പ് മനുഷ്യൻ ഭൂമിയിൽ നിന്ന് മറ്റൊരു സൗരയൂഥത്തിൽ എത്തേണ്ടതുണ്ട്. അതിനുള്ള വഴിയാണ് ചന്ദ്രയാൻ ഉൾപ്പെടെയുള്ള പര്യവേഷണങ്ങൾ വഴി ശാസ്ത്ര ലോകം തേടുന്നത്. ഇക്കാര്യത്തിനെല്ലാം മനുഷ്യന്റെ കൈ വശം ഇനി അവശേഷിക്കുന്നതോ ആയിരം അല്ലെങ്കിൽ രാണ്ടായിരം വർഷം മാത്രം. അപ്പോൾ മുണ്ടു മുറുക്കി ഉടുത്തിട്ടാണെങ്കിലും മുറുമുറുപ്പില്ലാതെ വരും തലമുറയെ ഓർത്ത് ശാസ്ത്ര ഗവേഷണങ്ങളോട് നമ്മൾ സഹകരിക്കേണ്ടതുണ്ട് .

2023 ഓഗസ്റ്റ് 18, വെള്ളിയാഴ്‌ച

ജനാധിപത്യത്തിലെ നല്ല നാളുകൾ

ജനാധിപത്യം മനോഹരമാകുന്നത് ജനങ്ങൾ ബോധപൂർവം തിരഞ്ഞെടുക്കുന്ന പ്രതിനിധികൾ ഭരണം നടത്തുമ്പോൾ ആണ്. ഇന്ന് നമ്മുടെ രാജ്യത്തുടനീളം കാണുന്ന ഭരണ വ്യവസ്ഥയെ ജനാധിപത്യം എന്ന് വിളിച്ച് വരുന്നുണ്ടെങ്കിലും അതിൽ ജനതാൽപ്പര്യത്തിന് ഒരു സ്ഥാനവും ഇല്ല. പണ്ട് ജനാധിപത്യത്തെ നിയന്ത്രിച്ചിരുന്നത് ഭൂപ്രഭുക്കൾ ആയിരുന്നെങ്കിൽ ഇന്ന് മതാധിഷ്ടിതമായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന പാർട്ടികൾ ആണ് അതിന്റെ അമരക്കാർ എന്ന് മാത്രം. പലവിധ സ്വാധീനങ്ങൾക്കും ഭീഷണികൾക്കും വിധേയരായി സമ്മതിദാനം വിനിയോഗിക്കുന്ന യന്ത്രസമം ആണ് ജനങ്ങൾ ഇന്ന്. നമ്മൾ പോലും അറിയാതെ നമ്മളോരോരുത്തരും വർഗീയമായി സംഘടിപ്പിക്കപ്പെട്ടിരിക്കുക ആണ് . രണ്ടു തരത്തിലുള്ള രാഷ്ട്രീയമാണ് ഇവിടെ ഉള്ളത്. ഭൂരിപക്ഷ രാഷ്ട്രീയവും ന്യൂനപക്ഷ രാഷ്ട്രീയവും. അവരവരുടെ വോട്ടു ബാങ്കുകൾ ഏതു മതത്തിൽ പെടുന്നവർ ആണ് എന്ന് മനസിലാക്കി അതനുസരിച്ചാണ് വർഗീയ പ്രീണനം നടത്തുന്നത് . ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയപാർട്ടിയുടെ വളർച്ച അത്ഭുതകരം തന്നെ ആണ്. ഇനി ഒരു പത്തിരുപത് വര്ഷം ഭരിക്കാനുള്ള ചേരുവകൾ ആ പാർട്ടിക്കുണ്ട്. 70 ശതമാനത്തിനു മുകളിൽ ഹിന്ദുക്കളുള്ള ഈ രാജ്യത്ത് ആ പാർട്ടിയുടെ കരുത്തായിരിക്കുന്നത് ഹൈന്ദവ വിശ്വാസവും അതിന്റെ സംരക്ഷണവും ആണ്. മറ്റു പാർട്ടിക്കാരും വെറുതെയിരുന്നില്ല. വർഗീയ ചേരിതിരിവുകൾ മനസിലാക്കി അതിനെ പ്രതിരോധിച്ച് തങ്ങളുടെ വോട്ടു വിഹിതം നിലനിർത്താൻ അവർ ആവോളം പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. വൈകി ഓടിയവന്റെ കുറവ് ഒരു കുറവായി തന്നെ നിലനിന്നു. ന്യൂനപക്ഷത്തെ പ്രീണിപ്പിക്കണോ അതോ ഭൂരിപക്ഷത്തെ പ്രീണിപ്പിക്കണോ എന്ന ചിന്താക്കുഴപ്പം അവരെ ഈ മത്സരത്തിൽ വളരെ ദൂരം പിന്നിലാക്കി. എന്നാൽ സംസ്ഥാനങ്ങളിൽ ചില പാർട്ടികൾ ഇതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എങ്ങോട്ടാണ് നമ്മൾ പോകുന്നത്? എന്തിനും ഏതിനും എന്തിനാണ് മതാടിസ്ഥാനത്തിൽ നമ്മൾ ചിന്തിക്കുന്നത്? ഇന്ത്യയിൽ ന്യൂനപക്ഷങ്ങളിൽ പെടുന്നവരും ഭൂരിപക്ഷത്തിൽ പെടുന്നവരും ഒരേ മതക്കാർ തന്നെയാണ് എന്ന് മനസിലാകാത്തതോ മനസിലാക്കാത്തതോ? ഒന്നും അഞ്ചും നൂറ്റാണ്ടുകളിൽ മാത്രം രൂപം കൊണ്ട രണ്ടു പ്രബല മത സമൂഹമാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ ആയി കരുതപ്പെടുന്നത്. അതിനു മുമ്പ് ഇവരുടെ പൂർവികർ ആരായിരുന്നു എന്ന് ചിന്തിച്ചിരുന്നെങ്കിൽ ഈ ഭൂരിപക്ഷ ന്യൂനപക്ഷ ഭീതി നമുക്കുണ്ടാകുമായിരുന്നില്ല. പല നിറത്തിലുള്ള വസ്ത്രം ധരിച്ചിരിക്കുന്ന ഒരേ ജനസമൂഹം തന്നെയാണ് നമ്മൾ. മതം ആണ് ആളുകളെ അകറ്റുന്നത് . മത വിശ്വാസം വേണ്ട എന്ന് വയ്ക്കുക എല്ലാവർക്കും സാധ്യമല്ല. പക്ഷെ മതം വ്യക്തിപരം ആകണം. മതപരമായി സംഘടിക്കുകയോ സമ്മർദ ശക്തിയായി നിൽക്കുകയോ ചെയ്‌താൽ സംഭവിക്കുന്നത് സർവ നാശമായിരിക്കും. അതിന് നിർബന്ധിക്കുന്ന രാഷ്ട്രീയ മത നേതാക്കളെ പുറത്താക്കുക തന്നെ വേണം. ജനങ്ങൾ അങ്ങനെ ചെയ്യുമെങ്കിൽ പിന്നെ രാഷ്ട്രീയക്കാർക്ക് പുതിയ റോൾ ആണുള്ളത് . ന്യൂനപക്ഷ ഭൂരിപക്ഷ ഭീതി ഇല്ലാത്ത സാഹചര്യത്തിൽ അവർ അഴിമതി ഇല്ലാത്ത നല്ല ഭരണം കാഴ്ചവയ്ക്കാൻ നിർബന്ധിക്കപ്പെടും . കഴിവും പ്രാപ്തിയും നല്ല വിദ്യാഭ്യാസവും ഉള്ള മിടുക്കൻ മാർ രാഷ്ട്രീയത്തിലേക്ക് കടന്നു വരും. തെമ്മാടിയുടെ അവസാന അഭയസ്ഥാനം ആണ് രാഷ്ട്രീയം എന്ന അവസ്ഥ മാറും. ജീവിതാവസാനം വരെ ഭരിച്ച് കസേരയിലിരുന്നു മരിക്കുന്ന സാഹചര്യം ഉണ്ടാവില്ല. . രാഷ്ട്രീയം തൊഴിൽ ആയി സ്വീകരിക്കാൻ ആരെയും അനുവദിക്കരുത്. തൊഴിലാളി നേതാവ് വിയർപ്പിന്റെ അസുഖം ഉള്ള ആളാകരുത് . രാജ്യം തീർച്ചയായിട്ടും മാറും. അതിന് ഞാനും നിങ്ങളും നമ്മുടെ ദൈവത്തിനെ വീട്ടിലേക്കും ഹൃദയത്തിലേക്കും കൊണ്ടുപോയാൽ മാത്രം മതി.

2023 ഓഗസ്റ്റ് 5, ശനിയാഴ്‌ച

കമ്മ്യൂണിസവും വർഗീയതയും

സത്യസന്ധമായി പറഞ്ഞാൽ ഷംസീറിന്റേത് ഒരു വർഗീയ പരാമർശം അല്ലെ?ഗണപതി മിത്താണെന്ന് പറഞ്ഞാൽ അത് ഒരു സ്വതന്ത്ര ചിന്താഗതിക്കാരന്റെ ഭാഷയിൽ ശരി ആണ്. എന്നാൽ മറ്റൊരു മതവിശ്വാസി അതും സ്വന്തം മതം പൂർണമായും ശരി ആണെന്ന് ധരിക്കുന്ന ഒരാൾ തീർച്ചയായും പറയാൻ പാടില്ലാത്ത കാര്യമാണ് പറഞ്ഞത്. ഇത്തരം വിശ്വാസങ്ങളെ അശാസ്ത്രീയം എന്ന് വിശേഷിപ്പിക്കുമെങ്കിൽ എല്ലാ മതങ്ങളും ആ വിശേഷണത്തിൽ വരും. മതങ്ങളിലെ ദൈവ സങ്കല്പം, നരകം സ്വർഗം ഒക്കെ തന്നെ ഒരു തമാശ ആയാണ് മതങ്ങളെ കുറിച്ച് പഠിക്കുമ്പോൾ തോന്നുക. ഫിലോസഫിയും, നരവംശ ശാസ്ത്രവും ഷംസീർ പഠിച്ചു എന്നത് എന്നെ അത്ഭുത പെടുത്തി. അങ്ങനെഎങ്കിൽ അദ്ദേഹം, നമുക്ക് മുൻഗാമികൾ ആയിരുന്ന നീയൊണ്ടേർത്താൽ , ഡെനിസോവൻസ്, ഹോമോ എറിക്ട്‌സ് തുടങ്ങിയ മണ്മറഞ്ഞു പോയ മനുഷ്യവംശങ്ങളെ കുറിച്ചും പഠിച്ചിട്ടുണ്ടാവണം. അത്തരം ഒരു പഠനത്തിന്റെ ഭാഗമായി കാര്യങ്ങളെ വിശദീകരിക്കാൻ ശ്രമിക്കുമ്പോൾ ഇപ്പോഴുള്ള മതങ്ങളും അവയുടെ ദൈവ സങ്കൽപ്പങ്ങളും കേവലം കെട്ട് കഥകൾക്കപ്പുറം ഒന്നും അല്ലെന്ന് മനസിലാകും. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ നെഞ്ചുറപ്പോടെ സത്യം പറയുകയും പറഞ്ഞത് മാറ്റി പറയാതിരിക്കുകയും ചെയ്യണമെങ്കിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ജീവിതത്തിൽ സാംശീകരിക്കുകയും ആ ആശയങ്ങൾക്കനുസരിച്ച് ജീവിക്കുകയും വേണം. ഈ ആശയങ്ങൾ ഒട്ടും തന്നെ സാംശീകരിക്കാതെ ജീവിക്കുന്നവരും ഭരിക്കുന്നവരും ആണ് ലോകത്തെല്ലായിടത്തും തന്നെ കമ്മ്യൂണിസത്തെ നാണം കെടുത്തുന്നത്. ഭൗതീകവാദ ആശയങ്ങൾ ആണ് കമ്മ്യൂണിസത്തിന്റെ അടിത്തറ എന്നാണ് മനസിലാക്കുന്നത്. പഥാർഥം ( മാറ്റർ ) ആണ്‌ പരമമായ സത്യമെന്നും ശരീരവും മനസും പഥാർഥതത്തിന്റെ ഡയമെൻഷനുകൾ ആണെന്നും വൈരുദ്ധ്യാത്മകമായ പഥാർഥത്തിന്റെ വളർച്ചയാണ് പ്രപഞ്ചം എന്നും മറ്റാരും വിശ്വസിച്ചില്ലെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ എങ്കിലും വിശ്വസിക്കണം. അങ്ങനെ വിശ്വസിക്കാൻ പറ്റില്ലെങ്കിൽ പാർട്ടി അംഗത്വം ഉപേക്ഷിച്ച് അനുഭാവി ആയി മാറുക ആണ് വേണ്ടത് . ഒരു കമ്മ്യൂണിസ്റ്റുകാരൻ ആയി ജീവിക്കുക എന്നത് വലിയ ഉത്തരവാദിത്തമാണ് . അത് ഭൗതീക വാദത്തിൽ അധിഷ്ഠിതമാണെങ്കിലും മനുഷ്യ സ്നേഹത്തിന്റെയും നന്മയുടെയും വിശുദ്ധിയുടെയും ഒക്കെ പര്യായമായി നിലകൊള്ളുന്നതാണ് . അന്യന്റെ ശബ്ദം സംഗീതമായി ആസ്വദിക്കുന്ന ഒരു കാലം സ്വപ്നം കാണുന്നവർ ആണ് ശരിയായ കമ്മ്യൂണിസ്റ്റുകാർ . സ്വന്തം മതത്തിൽ അടിയുറച്ച് നിൽക്കുകയും ആ മതം മഹത്തരം ആണ് എന്ന് കിട്ടുന്ന അവസരങ്ങളിൽ എല്ലാം പറയുകയും ചെയ്യുന്നയാൾ മറ്റു മതത്തിലെ ദൈവ സങ്കൽപ്പങ്ങളെ അവഹേളിക്കുമ്പോൾ അത് വർഗീയത അല്ലാതെ മറ്റെന്താണ്? മാപ്പ് പറയുക മാത്രം അല്ല വേണ്ടത് ,കമ്മ്യൂണിസ്റ്റ് ആശയങ്ങൾ അനുസരിച്ച് ജീവിക്കാൻ സാധ്യം അല്ല എന്ന് മനസിലാക്കി മത വിശ്വാസം അനുസരിച്ച് ജീവിക്കുക ആണ് വേണ്ടത്. ചിലതൊക്കെ നമുക്ക് മാറ്റിയെടുക്കാൻ പറ്റും . എന്നാൽ കുട്ടിക്കാലം മുതൽ ആഴത്തിൽ വേരോടിയ വിശ്വാസങ്ങൾ മാറ്റുക എളുപ്പമല്ല.

2023 ജൂലൈ 15, ശനിയാഴ്‌ച

മറുനാട്

നമ്മുടെ നാട്ടിലെ വർത്തമാനകാല സംഭവങ്ങൾ ഏതോ മറുനാട്ടിൽ നടക്കുന്നവയാണെന്ന് തോന്നിപ്പിക്കുന്ന വിധം അവിശ്വസനീയമാണ്. പല വിഷയങ്ങൾ ഉള്ളതിൽ ഒരു ഓൺലൈൻ ചാനലുകാരനെതിരെ നടക്കുന്ന നടപടികൾ ആണ് സാമാന്യ യുക്തിയെ പരീക്ഷിച്ചു കൊണ്ട് മുന്നേറുന്നത്. ശ്രീ ഷാജൻ സ്‌കറിയയുടെ മറുനാടൻ ചാനൽ ആളുകളിൽ അത്ര കണ്ട് സ്വാധീനം ഉള്ള ഒരു ചാനൽ ഒന്നും അല്ല. വല്ലപ്പോഴും ഒക്കെ കേൾക്കാറുണ്ട് എന്നതൊഴിച്ചാൽ അത്ര വലിയ പ്രാധാന്യത്തോടെ അതിനെ കണ്ടിരുന്നില്ല. സംഭവങ്ങളെ അങ്ങ് പെരുപ്പിക്കുന്ന ഒരു സ്വഭാവം അതിൽ ഉള്ളതായി തോന്നിയിട്ടുണ്ട്. എന്നാൽ ശ്രീ പി വി അൻവർ ചാനലിനെതിരെ നൽകിയ പരാതികളും തുടർന്നുള്ള നടപടികളും ശ്രീ ശ്രീനിജൻ ഫയൽ ചെയ്ത പട്ടിക ജാതി ആക്ഷേപ പരാതിയും അതിനെ തുടർന്നുള്ള വിവിധ കോടതികളുടെ വിധി പ്രസ്താവനകളും, ഒക്കെ തന്നെ സാമാന്യ യുക്തിയെ വെല്ലു വിളിക്കുന്നവയാണ്. ഈ ചാനൽ സശ്രദ്ധം കേട്ട് നോക്കി. അപ്പോൾ അതിൽ പ്രക്ഷേപണം ചെയ്ത പല കാര്യങ്ങളും ഷാജനെ പണ്ടേ ജയിലിൽ എത്തിക്കുന്നവ ആയിരുന്നു എന്ന് തോന്നി പോയി. ശ്രീ പി വി അൻവറിനെതിരെയും, ശ്രീ ശ്രീനിജനെതിരെയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയ കാർക്കെതിരെയും , അദ്ദേഹത്തിന്റെ ചാനലിലൂടെ എത്രകണ്ടാരോപണങ്ങൾ ഉന്നയിച്ചിട്ടും അതിനെതിരെ ഒരു ചെറു വിരൽ പോലും അനക്കിയില്ല എന്നത് ശരിക്കും ഞെട്ടിപ്പിച്ചു. ഒടുവിൽ കേസ് രജിസ്റ്റർ ചെയ്തതോ പട്ടിക ജാതിക്കാരനായ MLA യെആക്ഷേപിച്ചു എന്ന് പറഞ്ഞും. പട്ടിക ജാതി അധിക്ഷേപം നടത്തിയെന്ന് ആ വീഡിയോ കണ്ടാൽ ആർക്കും തോന്നില്ല. MLA യെ നന്നായി വിമർശിച്ചിട്ടുണ്ട് . അത്രമാത്രം. സമൂഹത്തിന്റെ വളരെ ഉയർന്ന തട്ടിൽ എത്തി നിൽക്കുന്ന പട്ടിക ജാതിക്കാരനായ ഒരു വ്യക്തിക്കെതിരെ അത്തരം ഒരാക്ഷേപം നടത്തടിയാൽ ഈ വകുപ്പിന്റെ സഹായം ഇല്ലാതെ തന്നെ അതിനെ പ്രതിരോധിക്കാൻ കഴിയേണ്ടതാണ്. ഈ ചാനലുകാരൻ ഉയർത്തിയ ഏതെങ്കിലും അഴിമതി ആരോപണങ്ങൾക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്ത് അതിനു ശിക്ഷ വാങ്ങി കൊടുത്തിരുന്നെങ്കിൽ അതിൽ സന്തോഷിക്കാമായിരുന്നു. മറ്റ് ചാനലുകാർക്കും പത്രക്കാർക്കും ഒരു പാഠവും ആവുമായിരുന്നു. എന്നാൽ അഴിമതി ആരോപിതർ അക്കാര്യത്തിൽ മൗനം പാലിച്ചു. സ്വാഭാവികമായും അത് ശരി എന്ന് ജനവും വിശ്വസിച്ചു. അഴിമതി ആരോപണങ്ങളിൽ മൗനം പാലിച്ചവർ കുടുക്കാൻ പറ്റിയ ഒരു വകുപ്പ് കണ്ടെത്തി കേസ് ഫയൽ ചെയ്തത് കേരളത്തിലെ ജനങ്ങൾ എങ്ങനെ കണ്ടു എന്നതിന്റെ നേർ സാക്ഷ്യം ആണ് ആ ചാനലിന് ഇപ്പോൾ കിട്ടുന്ന ജനപ്രീതി. ഇരുപതു ലക്ഷത്തിൽ അധികം വരിക്കാരോടെ ചാനൽ മുകളിലേക്ക്. അതിനർഥം, കുടുംബ സമേതം കാണുന്ന കണക്കു കൂടിയെടുത്താൽ, ഏതാണ്ട് 50 ലക്ഷം പേരിലേക്ക് ചാനൽ നേരിട്ടെത്തുന്നു എന്നാണ് . ചാനലുകാരനെ അറസ്റ്റ് ചെയ്തു ജയിലിലിടാൻ പോലീസ് കാണിക്കുന്ന ഉത്സാഹം അമ്പരപ്പിക്കുന്നതാണ്. അയാൾക്ക് മുൻ‌കൂർ ജാമ്യം എടുക്കണമെങ്കിൽ അതിന് എന്ത് കൊണ്ട് അവസരം കൊടുത്തുകൂടാ. കൊള്ളക്കാരനോ, കൊലപാതകിയെ ഒന്നും അല്ലല്ലോ അയാൾ. അവാസ്തവമായ, നിലനിൽക്കില്ലെന്ന് അധികം വാദങ്ങൾക്കിട നൽകാതെ തന്നെ സുപ്രീം കോടതി പറഞ്ഞ ഒരു കേസിൽ ആണ് ഈ പരാക്രമം ഒക്കെയെന്നോർക്കണം. അതിനു ചാനൽ റെയ്ഡ് ചെയ്തു കംപ്യൂട്ടറുകളും ജീവനക്കാരുടെ മൊബൈലും ഒക്കെ പിടിച്ചെടുത്ത് അവരുടെ ജീവിതത്തിൽ ഭീതി വിതച്ചത് കേസന്വേക്ഷണത്തിന്റെ പുതിയ രീതിയായിരിക്കാം. ഏറ്റവും ഭീതി ഉളവാക്കുന്നത് ഹൈ കോടതി പോലും കേസിൽ മെറിറ്റുണ്ട് എന്ന് കണ്ടെത്തിയതാണ് . ഇപ്പോൾ ഒരു ക്രിസ്ത്യാനി കേസ് കൊടുത്തിരിക്കുകയാണ്. അയാളുടെ മത വിശ്വാസത്തെ വൃണപ്പെടുത്തിയെന്നാരോപിച്ച്. ഷാജൻ വിമർശിച്ചത് മത പരിവർത്തനത്തെയാണ്. ബൈബിളിൽ പോലും മത പരിവർത്തനത്തിനെതിരെ പൗലോസ് അപ്പോസ്തോലൻ പറഞ്ഞിട്ടുണ്ട് എന്നാണോർമ. അപ്പോൾ പിന്നെ എന്താണ് ആ കേസിന്റെ മെറിറ്റ് . ജാമ്യത്തിന് സുപ്രീം കോടതി വേണ്ടി വരുമായിരിക്കാം. അത് പോലെ തന്നെ യൂസഫലിക്കെതിരെ ഷാജൻ ധാരാളം ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട് . അതിൽ ഒന്ന് സർക്കാർ ഭൂമിയിൽ ലുലു മാൾ കെട്ടിയെന്നാണ്. ഉറപ്പായും കേസിൽ പെടുത്തേണ്ട കാര്യം ആയിരുന്നു. വ്യക്തമായ രേഖകളോടെ ഷാജനെതിരെ കേസ് ഫയൽ ചെയ്ത് ശിക്ഷ വാങ്ങി കൊടുത്തിരുന്നെങ്കിൽ ജനം കൈ അടിക്കുമായിരുന്നു. പകരമോ, അദ്ദേഹം വിവാഹം സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് കേൾക്കുന്നു ശരി ആണോ എന്നറിയില്ല എന്ന് പറഞ്ഞതിന്റെ പേരിൽ ആണ് കേസ്. എന്താല്ലേ ? ഭരണമാണോ, ചെറിയ അഴിമതികൾ, സ്വജന പക്ഷപാതങ്ങൾ ഒക്കെ ഉണ്ടാവും.. അഴിമതിയിൽ നിന്ന് മുക്തമായി ഭരിക്കാൻ സാധ്യമല്ല. അത് കൊണ്ടാണ് ഗാന്ധിയെപ്പോലുള്ള ആളുകളൊക്കെ അതിന് പുറം തിരിഞ്ഞു നിന്നത് . ഒരു പരിധിക്ക് അപ്പുറം ഉള്ള അഴിമതികൾ ആണ് പ്രശ്‍നം ആകുന്നത്. കോൺഗ്രസ് കാലത്തെ സംഭവങ്ങളും ഭരണവും ഒക്കെ കണ്ടു വിഷമിച്ചു പോയ ജനത്തിനോട് LDF വരട്ടെ എല്ലാം ശരിയാവും എന്നു പറഞ്ഞപ്പോൾ അവർക്കതൊരു ആശ്വാസവും പ്രതീക്ഷയും ആയിരുന്നു. എന്നാൽ ഇപ്പോൾ ആവട്ടെ നാളിതു വരെയുള്ള ഒരു ഗവൺമെന്റും കേൾക്കാത്ത പഴി ആണ് ഈ സർക്കാർ കേൾക്കുന്നത്. അതിനൊരു പരിഹാരം വേണം. നിയമപരമായ പരിഹാരം ആണ് വേണ്ടത്. അഴിമതി ആരോപണങ്ങളെ രേഖാമൂലം ഘണ്ണിക്കണം. അര്രോപനം ഉന്നയിച്ചവർക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യുക തന്നെ വേണം. ജനങ്ങളുടെ കോടതിയിൽ മറുപടി പറയും എന്ന് പറയുന്നത് എത്ര ദയനീയമാണ്. ജനം വോട്ട് ചെയ്യുന്നത് ഇതൊന്നും നോക്കിയല്ല എന്ന് ആർക്കാണ് അറിയാത്തത്. വിമർശനത്തെ നേരിടുകയും അതിനോട് യുക്തിപരമായ രീതിയിൽ പ്രതികരിക്കുകയും ആണ് വേണ്ടത് . അല്ലാതെ, പറയുന്നവർക്കും കേൾക്കുന്നവർക്കും മനസിലാവാത്ത മറു ഭാഷ ഉപയോഗിച്ചതിനെ പുച്ഛിക്കരുത്. അപ്പോഴേ ഒരു പ്രസ്ഥാനം വളരൂ. സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം. ആ ഒരു വിശ്വാസം ,ഉറപ്പ് , അതാണ് ജനത്തിനു വേണ്ടത്.

2023 ജൂൺ 23, വെള്ളിയാഴ്‌ച

ആരാണ് ഈ രാജ്യത്തെ രക്ഷിക്കുക ?

നമ്മുടെ രാജ്യം ഒരു വലിയ രാജ്യം ആണ്. ഭൂസമ്പത്തും, പ്രകൃതി സമ്പത്തും കൊണ്ട് സമ്പന്നമായ ഒരു രാജ്യം. ഈ സമ്പത്ത് കൊണ്ടാണ് യൂറോപ്പിലെ പല രാജ്യങ്ങളും സമ്പന്നരായത്. ഒടുവിൽ സ്വാതന്ത്ര്യം കിട്ടിയപ്പോൾ രാജ്യം ദരിദ്രാവസ്ഥയിൽ എത്തിയെങ്കിലും അപ്പോഴും ഉപയോഗിക്കപ്പെടാത്ത സമ്പത്ത് ധാരാളം ഉണ്ടായിരുന്നു താനും. ഒരു മികച്ച തുടക്കം കുറിക്കാൻ ജവാഹർലാൽ നെഹ്രുവിനു കഴിഞ്ഞു എങ്കിലും സ്വാതന്ത്ര്യത്തിനു എത്രയും കാലത്തിനു ശേഷവും തലയുയർത്തി നിൽക്കാൻ പറ്റുന്ന ഒരു സാമ്പത്തിക അവസ്ഥ, ജീവിത ചുറ്റുപാട് ഒന്നും തന്നെ നേടിയെടുക്കാൻ നമുക്കായില്ല. ലോക രാജ്യങ്ങളുടെയിടയിൽ മൊത്തം ആസ്തി വച്ച് നോക്കിയാൽ അഞ്ചാം സ്ഥാനം ആണ് നമുക്കുള്ളത്. എന്നാൽ ആ ആസ്തി ആളോഹരിയിലേക്കു മാറ്റുമ്പോൾ നമ്മുടെ സ്ഥാനം പരിതാപകരമാം വിധം വളരെ താഴെയാണ്. അത് ബംഗ്ലാദേശിനും താഴെയാണ് എന്ന് പറയുമ്പോൾ നില ഊഹിക്കാമല്ലോ. 1948 ൽ മാത്രം രൂപം കൊണ്ട ഇസ്രയേലിന്റെ ആളോഹരി വരുമാനം ആകട്ടെ നമ്മുടെ ആളോഹരി വരുമാനത്തിന്റെ 25 മടങ്ങോളം കൂടുതൽ ആണ്. പ്രകൃതി സമ്പത്തുകൊണ്ടും ജോലിചെയ്യാൻ പ്രാപ്തരായ ആളുകളുടെ എണ്ണത്തിലും സമ്പന്നമായ ഒരു രാജ്യം ആയിട്ടും ഒരു നിലനിൽക്കുന്ന സാമ്പത്തിക അവസ്ഥ കൈവരിക്കാൻ നമുക്ക് കഴിയാതെ പോയത് എന്ത് കൊണ്ടാണ് ? കാനഡയിലും, ഗൾഫിലും, യൂറോപ്യൻ രാജ്യങ്ങളിലും ഒക്കെ ചേക്കേറി നമ്മുടെ ജനങ്ങൾ ജീവിക്കാൻ വ്യഗ്രത കൂട്ടന്നത് ഇവിടെ ഒരു നല്ല ജീവിത സാഹചര്യം ഉണ്ടാവില്ല എന്ന തിരിച്ചറിവിന്റെ വെളിച്ചത്തിൽ ആണ്. അല്ലെങ്കിൽ ഇന്ത്യയിലെ നല്ല ഭൂപ്രകൃതിയും കാലാവസ്ഥയും ഉപേക്ഷിച്ച് അധിചൂടിലും അധിശൈത്യത്തിലും ജീവിക്കുവാൻ അവർ മുതിരുമായിരുന്നില്ല. ഇത്തരം ഒരവസ്ഥ എന്തുകൊണ്ടാണ് ഉണ്ടാവുന്നത്? ആരാണ് നമ്മുടെ വികസനത്തെ പിന്നോട്ട് വലിക്കുന്നത്? ആർക്കാണ് ഇത് കൊണ്ട് നേട്ടം? ആരാണ് ഇതിനുത്തരവാദി? രണ്ടു സഹോദരന്മാർക്ക് പൈതൃകമായി ഓരോ വ്യവസായ സ്ഥാപനങ്ങൾ ലഭിച്ചു എന്ന് വിചാരിക്കുക. രണ്ടു പേർക്കും ഈ കമ്പനികളുടെ നടത്തിപ്പിനെ കുറിച്ച് വലിയ അറിവൊന്നുമില്ല . കാര്യമായ വിദ്യാഭ്യാസവും ഇല്ല . എങ്കിലും അതിൽ ഒരുവൻ അയാൾക്ക് ലഭിച്ച സ്ഥാപനം തനിച്ച് നടത്തും എന്ന് വിചാരിച്ച് അതിന്റെ താക്കോൽ സ്ഥാനത്ത് സ്വയം അവരോധിച്ചു. കാര്യമായ വിദ്യാഭ്യാസം ഇല്ലാത്ത മക്കളെയും ,മറ്റ് ബന്ധുക്കളെയും എതിര് പറയാത്ത സുഹൃത്തുക്കളെയും ഒക്കെ ഉയർന്ന പോസ്റ്റുകളിൽ വച്ചു . ജോലിക്കാരെ നിയമിച്ചപ്പോൾ വിദ്യാഭ്യാസവും വിവരവും ഉള്ളവരെ തിരഞ്ഞെടുത്തു എങ്കിലും അനുസരണക്ക് ആയിരുന്നു പ്രധാന മുൻഗണന നൽകിയത്. ജോലിക്കാരെ അടിമകളെ പോലെ കൈകാര്യം ചെയ്തു. ഓരോരോ പദ്ധതികൾക്ക് എന്ന് പറഞ്ഞു പണം കണക്കില്ലാതെ ചിലവഴിച്ചു . കസ്റ്റമേഴ്സിനോട് മോശമായി പെരുമാറി . മിക്കവാറും കുടുംബ സമേതം വിദേശ യാത്ര നടത്തി. ശമ്പളം ആയി എഴുതി എടുക്കുന്ന തുകയിൽ നിന്നല്ലാതെ ഈ ചിലവുകൾ എല്ലാം സ്ഥാപനത്തിന്റെ പ്രവർത്തന മൂലധനത്തിൽ നിന്നും എടുത്തു .ഇത്തരം ഒരു സ്ഥാപനത്തിന് അധികനാൾ മുൻപോട്ടു പോകാൻ കഴിയില്ല എന്നത് തീർച്ചയാണ്. ഈ കമ്പനിയുടെ ബാലൻസ് ഷീറ്റിൽ ഉണ്ടാവുക പട്ടിണിയും പരിവട്ടവും തന്നെ. എന്നാൽ രണ്ടാമത്തെ ആൾ ആവട്ടെ തനിക്ക് വിദ്യാഭ്യാസം കുറവാണെന്നും കമ്പനി നടത്തിക്കൊണ്ടു പോകാനുള്ള അറിവില്ലെന്നും ആദ്യമേ തിരിച്ചറിഞ്ഞു. അയാൾ ആദ്യം ചെയ്തത് യോഗ്യരായ ആളുകളെ കണ്ടെത്തുക എന്നതായിരുന്നു. മക്കളെ ആകട്ടെ ഈ വ്യവസായം സംബന്ധിച്ചുള്ള ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭിക്കുന്നിടത്ത് പറഞ്ഞു വിട്ട് പഠിപ്പിച്ചു . സ്ഥാപനത്തിലെ ജീവനക്കാരോടും ഉപഭോക്ത്താക്കളോടും ഒക്കെ നല്ല നിലയിൽ ഇടപെട്ടു . അവരുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്തു . ആവശ്യമുള്ളിടത്ത് ചെലവ് ചെയ്തു. അനാവശ്യ ചിലവുകൾ വെട്ടിക്കുറച്ചു. സ്വന്തം ആർഭാടങ്ങൾക്കോ , വിദേശ യാത്രകൾക്കോ ഒന്നും കമ്പനിയുടെ പണം എടുത്ത് ധൂർത്തടിച്ചില്ല. അത്തരം ചിലവുകൾ എല്ലാം സ്വന്തം ശമ്പളത്തിൽ നിന്ന് ചിലവഴിച്ചു . ഈ കമ്പനി കാലക്രമേണ വികസിക്കുകയും, പുതിയ വ്യവസായ സംഭരംഭങ്ങളിൽ ഏർപ്പെട്ട് വലിയ ഒരു സ്ഥാപനം ആയി മാറുകയും ചെയ്യും എന്നതിൽ ഒരു സംശയവും ഇല്ല. ഇതിനു സമാനമാണ് നമ്മുടെ രാജ്യത്തിന്റെ അവസ്ഥയും. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്, തൊഴിലാളി പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു ജയിലിൽ കിടന്നിട്ടുണ്ട് എന്ന കാരണങ്ങളാൽ ഈ രാജ്യം ഭരിക്കാനുള്ള അവകാശം എനിക്കാണ്, ഞങ്ങൾക്കാണ് എന്ന് പറഞ്ഞു ഭരണ പരിചയമോ അതിനാവശ്യമായ വിദ്യാഭ്യാസമോ ഇല്ലാത്തവർ അധികാരത്തിൽ വന്നത് മുതൽ ആണ് നമ്മുടെ പതനം ആരംഭിച്ചത്. എന്നാൽ നെഹ്രുവുവിന്റെ മന്ത്രി സഭയും ആദ്യകാല സംസ്ഥാന സഭകളും അക്കാലത്തെ സമാചിമാരുമൊക്കെ തീർച്ചയായും വലിയ ആളുകൾ തന്നെയായിരുന്നു. ഒരു ഫുൾ പേജ് കടലാസ്സിൽ എഴുതാൻ പറ്റാത്ത വിധം ഉയർന്ന ബിരുദങ്ങൾ നേടിയിരുന്ന അംബേദ്ക്കർ ഉൾപ്പെടെ ആ നിര അങ്ങനെ നിറഞ്ഞു നിന്നു . എല്ലാവരും പ്രതിഭകൾ. എന്നാൽ കാലക്രമത്തിൽ രണ്ടാം നിര നേതാക്കൻ എത്തിയപ്പോൾ മുതൽ ഇതിനു ശോഷണം സംഭവിച്ചു. പാര്ലമെന്റ് ,നിയമസഭ പോലുള്ള വലിയ ഇടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്ത ആളുകൾ ജാതിയുടെയോ,പാർട്ടിയുടേയോ ഒക്കെ ലേബലിൽ കടന്നു കൂടി. നിയമ നിർമാണം , സാമ്പത്തിക ആസൂത്രണം ,ഭരണം തുടങ്ങിയ കാര്യങ്ങളിൽ അൽപ്പം പോലും ജ്ഞാനം ഇവർക്കുണ്ടായിരുന്നില്ല . ഒന്നാമത്തെ സഹോദരന്റെ കമ്പനി പോലെ ഇത് തകരുന്നതിൽ എന്താണത്ഭുതം . വെറുതെ ഗൂഗിളിൽ ഒന്ന് പരാതിയപ്പോൾ കിട്ടിയതാണ് . ഇന്ത്യൻ പാർലമെൻറിൽ ഇപ്പോൾ ഉള്ള MP മാരിൽ എഴുത്തും വായനയും അറിയാത്ത രണ്ട് പേരാണുള്ളത്. എട്ടാം ക്ലാസ്സ് വിദ്യാഭ്യാസം ഉള്ള 6 പേരും അഞ്ചാം ക്ലാസ് വിദ്യാഭ്യാസം ഉള്ള 5 പേരുമുണ്ട് . 44 പേര് പത്താം ക്ലാസ്സും 66 പേർ പന്ത്രണ്ടാം ക്‌ളാസും പാസ്സായിട്ടുണ്ട്. കേരള നിയമ സഭയിലേക്കു വന്നാൽ അഞ്ചാം ക്ലാസ്സ് പാസ്സായ ഒരാൾ എട്ടാം ക്ലാസ്സ് പാസ്സായ 6 ആൾ പത്താം ക്ലാസ്സ് പാസ്സായ 25 പേർ പന്ത്രണ്ടാം ക്ലാസ് പാസ്സായ 16 പേർ എന്നിങ്ങനെ ആണ് ആ കണക്ക് . ഒന്നാലോചിച്ചു നോക്കൂ . പോസ്റ്റ് ഗ്രാജുവേഷനും , IAS ഉം വിവിധ ട്രെയിനിങ്ങുകളും ഒക്കെ ലഭിച്ചവർക്ക് പോലും ഒരു വകുപ്പിലെ കാര്യങ്ങൾ മനസിലാക്കാൻ ഒന്ന് രണ്ടു വർഷം എടുക്കുന്നിടത്താണ് ഈ അഞ്ചാം ക്ലാസ്സുകാരും പത്താം ക്ലാസ്സുകാരും അൽപ്പം പോലും ജോലി ഭയം ഇല്ലാതെ ഇരിക്കുന്നത് . ഇത്തരം ആളുകളെ വളർച്ചയിൽ താല്പര്യമുള്ള മറ്റേതെങ്കിലും സ്ഥാപനമായിരുന്നെങ്കിൽ അതിന്റെ പരിസരത്തുപോലും അടിപ്പിക്കുമായിരുന്നോ? ഈ രാജ്യം എങ്ങനെ ആണ് മുന്നോട്ട് പോകുക? വിദ്യാഭ്യാസമുള്ള , ഊർജസ്വലരായ ചെറുപ്പക്കാർ അന്യദേശങ്ങൾ തേടി യുള്ള യാത്രയിൽ ആണ്. ഈ രാജ്യത്തെ ആര് രക്ഷിക്കും?

2023 മേയ് 7, ഞായറാഴ്‌ച

കത്തുന്ന മണിപ്പൂർ

നോർത്ത് ഈസ്റ്റ് സ്റ്റേറ്റുകളിലേക്കു ഒരു യാത്ര പോകണം എന്ന വലിയ ആഗ്രഹം മനസ്സിൽ കയറിക്കൂടിയത് വളരെ നാൾ മുമ്പാണ്. സിക്കിമിൽ പോകാൻ പക്ഷെ സാധിച്ചിട്ടുണ്ട്. ഇവയോട് ചേർന്നുള്ള നേപ്പാളും സന്ദർശിക്കാൻ കഴിഞ്ഞു. എന്നാൽ നോർത്ത് ഈസ്റ്റ് ഒരു ബാലീ കേറാമല ആയി തുടരുകയായിരുന്നു. അടിക്കടി ഉണ്ടാകുന്ന ആക്രമണങ്ങൾ അങ്ങോട്ടുള്ള യാത്ര മാറ്റി വെപ്പിച്ചു. എന്നാൽ ഒരു വിധം യാത്രക്ക് കുഴപ്പമില്ല എന്ന് വിചാരിച്ചിരിക്കുമ്പോൾ ദാ മണിപ്പൂർ വീണ്ടും കത്തുന്നു . ക്രിസ്ത്യൻ ദേവാലയങ്ങൾ തീയിട്ടു നശിപ്പിക്കുന്നു . വംശീയ നിർമാർജനം നടക്കുന്നു എന്ന വിധത്തിൽ ഉള്ള വാർത്തകൾ പുറത്ത് വരുന്നു. എങ്കിൽ മണിപ്പൂരിനെ കുറിച്ച് ഒന്ന് പഠിച്ചുകളയാം എന്ന് കരുതി വായന തുടങ്ങിയപ്പോൾ ആണ് പല പുതിയ കാര്യങ്ങളും അറിയാൻ കഴിയുന്നത്. നമ്മൾ വിചാരിക്കും പോലെ RSS കാർ ക്രിസ്ത്യാനികളെ തല്ലി കൊല്ലുന്ന പ്രശനം അല്ല അവിടെ നടക്കുന്നത്. ഗോത്ര സമൂഹങ്ങൾ തമ്മിലുള്ള ഏറ്റു മുട്ടൽ ആണ് അത്. അതിൽ പെട്ട് പോയവരുടെ കൂട്ടത്തിൽ RSS ഉം ഉണ്ട്. നൂറ്റാണ്ടുകളുടെ ചരിത്രം ആണ് ഈ ഏറ്റു മുട്ടലുകൾക്ക് പറയുവാനുള്ളത്. മണിപ്പുരിനെ കുറിച്ച് മനസിലാക്കാൻ പ്രധാനമായും മൂന്ന് ഗോത്ര വിഭാഗങ്ങളെ കുറിച്ചറിഞ്ഞിരിക്കണം. ഒന്ന് മെയ്തെയ് വംശക്കാർ , രണ്ട് കുക്കികൾ ,മൂന്ന് നാഗകൾ. ഇവർ കൂടാതെ വേറെയും ഗോത്രക്കാരുണ്ട്. പക്ഷെ ഇവരെ കുറിച്ച് മാത്രം അറിഞ്ഞാൽ മതി ഇപ്പോഴത്തെ അവസ്ഥ മനസിലാക്കാൻ. ഇതിൽ മെയ്തെയ് വംശക്കാർ 17 -ആം നൂറ്റാണ്ടിൽ സനാമഹി എന്ന മതത്തിൽ നിന്ന് ഹിന്ദു മതം സ്വീകരിച്ചവർ ആണ്. imphal അടക്കമുള്ള താഴ്വര ജില്ലകളിലാണ് ഇവരുടെ താമസം. ഇവർ OBC വിഭാഗക്കാരാണ്. കുക്കി നാഗ വിഭാഗക്കാർ പട്ടിക വര്ഗ വിഭാഗത്തിൽ പെടുന്നവരും . ഇവർ എല്ലാവരും തന്നെ ക്രിസ്ത്യൻ മത വിഭാഗക്കാരുമാണ്. ജന സംഖ്യ അടിസ്ഥാനത്തിൽ പറഞ്ഞാൽ 53 % മെയ്തെയ് വിഭാഗക്കാരും, 24% നാഗന്മാരും, 16% കുക്കികളുമാണ്. ശേഷിക്കുന്നത് മറ്റുള്ളവർ. മെയ്തെയ് വിഭാഗക്കാരിൽ തന്നെ പെടുന്നവർ ആണ് മുസ്ലീങ്ങൾ. ഇവരെ pangal എന്ന് വിളിക്കുന്നു. ട്രൈബൽ വിഭാഗക്കാരായ ആളുകൾ 10 ജില്ലകളിൽ അയി മല നിരകളിൽ ആണ് കഴിയുന്നത്. ഇവിടെ ട്രൈബൽസ് അല്ലാത്ത മറ്റുള്ളവർക്ക് സ്ഥലം വാങ്ങിക്കാൻ കഴിയില്ല. താഴ് വരികളിലെ 5 ജില്ലകളിൽ ആണ് 53 % ഉള്ള മെയ്തെയ് വിഭാഗക്കാർ താമസിക്കുന്നത്. ഇതാവട്ടെ ആകെ ഭൂ വിസ്തൃതിയുടെ 10 % ആണെന്നും അവർ പറയുന്നു. തങ്ങൾക്കു കൂടി പട്ടിക വര്ഗ പദവി നൽകണമെന്നും 1949ൽ ഇന്ത്യയിൽ ലയിക്കും വരെ തങ്ങളും പട്ടിക വർഗക്കാർ ആയിരുന്നെന്നും അവർ പറയുന്നുണ്ട്. അങ്ങനെയെങ്കിൽ മറ്റു ട്രൈബൽ മേഖലകളിൽ തങ്ങൾക്കും സ്ഥലം വാങ്ങിച്ചു താമസിക്കാൻ കഴിയും എന്നതാണ് അവരുടെ ലക്‌ഷ്യം. സ്ഥിതിഗതികൾ ഇങ്ങനെ ഇരിക്കുമ്പോൾ ആണ് കുക്കി നാഗ വിഭാഗക്കാർ( സ്വാഭാവികമായും ക്രിസ്ത്യൻ വിഭാഗത്തിൽ പെടുന്നവരും, സമ്പന്നരും ജോലിയുള്ളവരും ആയ ആളുകൾ ) താഴ് വരകളിൽ സ്ഥലം വാങ്ങി വീട് വച്ച് താമസം തുടങ്ങുന്നത്. ഇത് മെയ്തെയ് വിഭാഗക്കാരെ ചൊടിപ്പിച്ചു. ഇതിന്റെ അനന്തര ഫലം ആണ് അവിടെ നടക്കുന്ന കൊള്ളിവൈപ്പും കൊലപാതകവും. അല്ലാതെ അത് ഒരു മത സംഘട്ടനം അല്ല. ഇതിനൊരു രാഷ്ട്രീയ പരിഹാരം ആണ് കാണേണ്ടത്. മെയ്തെയ് വിഭാഗക്കാർ തങ്ങൾ ഹിന്ദു മതത്തിലേക്ക് മതം മാറി വഞ്ചിക്ക പെട്ടിരിക്കുക ആണ് എന്ന ചിന്തയിൽ ആണ് . 2000 വര്ഷം പഴക്കമുള്ള സനാമാഹി എന്ന മതം പുനർ ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് അവരിപ്പോൾ. ഒരു ഘർ വാപസിക്ക് അവർ ഒരുക്കം കൂട്ടുന്നു. തങ്ങൾ ഹിന്ദുക്കൾ അല്ല എന്നാണ് അവർ പറയുന്നത്. ഇവിടെ RSS ഉം പെട്ടില്ലേ. ഗൂഗിളിൽ തിരഞ്ഞാൽ സനാമാഹി എന്ന മതത്തെ കുറിച്ച് ധാരാളം വായിക്കാം. ലൈനിങ്തോ സനമഹി എന്ന ദേവന്റെ പേരിൽ ആണ് ആ മതം ഉള്ളത്. ഈ ദേവൻ ആകട്ടെ യായ്ബിരേൽ സിഡാബെ എന്ന ദേവന്റെയും ലെയ്മാരേൽ സിഡാബി എന്ന ദേവിയുടെയും മൂത്ത മകനാണ്. മെയ്തെയ് വിഭാഗത്തിൽ ഹിന്ദുക്കളും മുസ്ലീങ്ങളും, ഉണ്ട്. അവർ ഏതു മതത്തിൽ പെട്ടവർ ആയാലും തങ്ങളുടെ വീടുകളിൽ സനമഹി മതത്തിലെ ഈ മൂന്നു ദേവൻ മാരെയും ആരാധിച്ചു പോരുന്നവർ ആണത്രേ . അത് കൊണ്ട് ആ മതം പുനർ ജീവിപ്പിക്കുക അത്ര വിഷമം ഉള്ള കാര്യം അല്ല. കാര്യങ്ങൾ ഈ വിധം ആണെന്നിരിക്കെ ഹിന്ദുക്കൾ ക്രിസ്ത്യാനികളുടെ പള്ളി തീയിട്ടു കത്തിക്കുന്നു എന്ന വിധമുള്ള പ്രചാരണത്തിന് ഒരു അർഥവും ഇല്ല. നോർത്ത് ഈസ്റ്റ് ലേക്കുള്ള യാത്ര വീണ്ടും മാറ്റി വയ്‌ക്കേണ്ടി വരും.