2026 മാർച്ച് 21, ശനിയാഴ്‌ച

ജാതി യുദ്ധങ്ങൾ

സ്വന്തം ജാതി ഏറ്റവും മഹത്തരമാണെന്ന് സമർത്ഥിക്കാനുള്ള ഉത്സാഹം ജാതിവ്യവസ്ഥ നിലനിൽക്കുന്ന സമൂഹങ്ങളിൽ പതിവാണ്. സ്വാഭാവികമായി ഇതിന്റെ ഉറവിടം മതങ്ങളിൽ ചെന്നെത്തുന്നു. അതിൽ തന്നെ ഇത് ഏറ്റവും പ്രകടമായി കാണുന്നത് ഹിന്ദു മതത്തിൽ ആണ് . വർണ്ണവ്യവസ്ഥകൾ സൃഷ്ട്ടിക്കുന്ന ജാതീയതയുടെ പേരുദോഷം മുഴുവൻ സ്വാഭാവികമായും ബ്രാഹ്മണരിലും സവർണ്ണ ജനതയിലും ആണ് ചെന്ന് ചേരുന്നത്. എന്നാൽ ബ്രാഹ്മണ ഇടപെടലുകൾ ഒന്നും ഇല്ലാത്ത വനവാസികൾ ആയി കഴിയുന്ന ട്രൈബൽ ജനതയിൽ ഇതിന്റെ രൂക്ഷത മുഖ്യധാരാ സമൂഹത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ ആണ്. കേരളത്തിൽ ആണെങ്കിൽ മലയരയ , കുറിച്യ വിഭാഗങ്ങൾ സമ്പത്തും അധികാരവും കൈകാര്യം ചെയ്യുന്ന സവർണ്ണ വിഭാഗമായി നിലനിൽക്കുന്നു. മലപ്പുലയർ , പണിയ ,മുതുവാൻ, കാടർ ,മലപ്പണ്ടാരം , ചോലനായ്ക്കൻ തുടങ്ങി ഏതാണ്ട് 36 ഓളം ആദിവാസി വിഭാഗങ്ങൾ ആണ് ഇന്നുള്ളത്. ഇവരിൽ ചില സമൂഹങ്ങൾ തമ്മിൽ മിശ്ര വിവാഹങ്ങൾ നടക്കുന്നുണ്ടെങ്കിലും ഒരിക്കലും സാമൂഹികമായി ഇടപെടാത്ത സമൂഹങ്ങൾ പോലും ഉണ്ട്. അത് പോലെ തന്നെയാണ് ദളിത് വിഭാഗങ്ങളും . ഏതാണ്ട് 79 ഓളം ദളിത് വിഭാഗങ്ങളും കേരളത്തിൽ ഉണ്ട്. ഇവരിൽ ഒട്ടു മിക്ക വിഭാഗങ്ങൾ തമ്മിലും വിവാഹ ബന്ധങ്ങളും മറ്റും നിലനിൽക്കുന്നില്ല. ഈ ജാതി തിരിവുകൾക്കും ജാത്യാചാരങ്ങൾക്കും ആരാണ് ഉത്തര വാദി? ബ്രാഹ്മണ അധിനിവേശത്തിനു ശേഷമാണ് ജന്മം അടിസ്ഥാനമാക്കിയുള്ള ജാതി തിരിവുകൾ വന്നത് എന്നത് ശരി ആണെങ്കിലും, ജാതി ശ്രേണിയിൽ മുന്നിലുള്ള സമൂഹങ്ങൾ അത് നന്നായി ആസ്വദിച്ചു . ബ്രാഹ്മണന്റെ മുമ്പിൽ ഓച്ഛാനിച്ചു നിൽക്കുന്ന നായർ, ഈഴവനും അതിനു താഴെയുള്ളവരുടെയും മേലാളൻ ആയി വാണു. ഇത് തന്നെയാണ് ഈഴവനും, കുറിച്യരും, മലയരയരും ഒക്കെ അവർക്ക് താഴെയുള്ള സമൂഹങ്ങളോട് ചെയ്തത് . അപ്പോൾ ഇതിൽ ബ്രാഹ്മണനെ മാത്രം എന്തിനു കുറ്റപ്പെടുത്തണം? ജാതി എന്നത് അറിവുമായി ബന്ധപ്പെടുത്തിയാണ് സൃഷ്ടിക്കപ്പെട്ടത്. ആഫ്രിക്കയിൽ നിന്ന് തുടങ്ങിയ മഹത്തായ കുടിയേറ്റത്തിന്റെ ഒരു ലക്ഷം വർഷത്തിന്റെ ചരിത്രം ആണ് മനുഷ്യനുള്ളത്. പല സംഘങ്ങൾ ആയി പുറപ്പെട്ട ഈ വിഭാഗങ്ങൾ ലോകം മുഴുവൻ വ്യാപിച്ചു. ഇതിൽ ചില വിഭാഗങ്ങൾ ചെന്നെത്തിയ സ്ഥലത്തു നിന്ന് എങ്ങോട്ടും പോകാതെ അവിടെ തന്നെ പാർത്തു. തന്മൂലം അവരുടെ അറിവ് പരിമിതമായി. ആദ്യം പാർത്ത സ്ഥലങ്ങളിൽ നിന്നും സാഹസ പ്രീയരായ ചില സമൂഹങ്ങൾ വീണ്ടും യാത്ര തുടർന്നു . കടന്നു പോന്ന പ്രദേശങ്ങളും അവിടുന്നുള്ള അനുഭവങ്ങളും അവരെ കൂടുതൽ ധീരന്മാരും സാങ്കേതിക ജ്ഞാനവുമുള്ളവരുമാക്കി. അങ്ങനെ പല പ്രദേശങ്ങൾ മാറി മാറി തങ്ങി ഒടുവിൽ ഇന്ത്യയിൽ എത്തപ്പെട്ട ഒരു കൂട്ടർ ആണ് ആര്യന്മാർ. കുറെയൊക്കെ സഞ്ചാരം നടത്തി അവർക്കു മുമ്പേ ദ്രാവിഡർ ഇന്ത്യയിൽ എത്തി ചേർന്നിരുന്നു. അതിനും മുമ്പേ ആഫ്രിക്കയിൽ നിന്ന് താരതമ്യേന കുറഞ്ഞ അറിവും ഇരുണ്ട നിറവുമായി നേരെ എത്തി ചേർന്ന ഒട്ടും സഞ്ചാര പ്രീയർ അല്ലാത്ത മറ്റൊരു കൂട്ടരും ഇന്ത്യയിൽ ഉണ്ടായിരുന്നു. തുടർന്നുള്ള ഒരു രണ്ടായിരം വർഷം വെളുത്ത നിറക്കാരും, ഇരു നിറക്കാരും , ഇരുണ്ട നിറക്കാരും തമ്മിൽ നന്നായി ഇട കലർന്നു. കറുത്ത നമ്പൂതിരിയും, വെളുത്ത അടിയാളനും ഈ ഇടകലരലിന്റെ ബാക്കി പത്രം ആണ്. അടുത്ത രണ്ടായിരം വർഷം ജാതി തിരിവുകൾ ആരംഭിക്കുകയും എല്ലാത്തിനും നിയന്ത്രണങ്ങൾ വരുകയും ചെയ്തു. അതായത് ഇന്ന് കാണുന്ന ഇന്ത്യൻ സമൂഹം ആര്യനും, ദ്രാവിഡനും, ആദിവാസിയും ഒക്കെ ചേർന്നതാണ്. ഒരേ സമയത്ത് ഒരിന്ത്യക്കാരൻ ഇതൊക്കെയാണ്. ആരും പൂർണമായി ആര്യനൊ , ദ്രാവിഡനോ ,ആദിവാസിയെ അല്ല. അറിവും അധികാരവും ആണ് ഇന്ന് ജാതീയത നിലനിർത്തിയിരുന്നത്. ഇതും രണ്ടും നേടാനായാൽ പിന്നെ മറ്റൊരാളുടെ പേരിന്റെ വാല് നമ്മുടെ ഉറക്കം കെടുത്തില്ല. ഇന്ത്യയിൽ ഇന്ന് ഏറ്റവും താഴെ തട്ടിൽ കിടക്കുന്ന ദളിത് ആദിവാസി സമൂഹങ്ങൾ , അതിന്റെ നേതാക്കൾ ഇത് രണ്ടും നേടാൻ ഇനി എന്താണ് ചെയ്യാൻ പോകുന്നത് ? സർക്കാർ ഇതിനു പരിഹാരം കാണുമെന്നോ?, അതോ മറ്റു സമൂഹങ്ങൾ അതിനു ശ്രമിക്കുമെന്നോ? അടുത്ത ദിവസങ്ങളിൽ സണ്ണി കപിക്കാട് കോൺഗ്രസ്സ് സീറ്റ് തന്നില്ല എന്ന് പരാതി പറയുന്നത് കണ്ടു. കപിക്കാടിനും , ജാനുവിനും കോൺഗ്രസ് സീറ്റ് കൊടുക്കാത്തതിന് ഒരു കാരണമേ ഉള്ളൂ. അവർക്ക് വോട്ടു ബാങ്കില്ല. സുകുമാരൻ നായരോ, വെള്ളാപ്പള്ളിയോ , ബിഷപ്പ്മാരോ പറയുന്നവർക്ക് സീറ്റു കൊടുക്കാൻ കാരണം അവരുടെ പിന്നിൽ ആളുണ്ട് , വോട്ടുണ്ട് എന്നതാണ് . അപ്പോൾ ഇത് രണ്ടും സംഘടിപ്പിക്കാനല്ലേ കപിക്കാട് ശ്രദ്ധിക്കേണ്ടത്? അല്ലാതെ RSS നെ പഴി പറഞ്ഞിട്ടെന്തു കാര്യം? ദളിത് ആദിവാസി സമൂഹങ്ങൾക്ക് കേരളത്തിൽ 14 ശതമാനം വോട്ടുണ്ട് . ഇതൊരു വലിയ സംഖ്യ ആണ്‌ . ഒറ്റക്ക് ജയിക്കാൻ പറ്റിയില്ലെങ്കിലും ആരു ജയിക്കണം എന്ന് തീരുമാനിക്കാൻ ഈ സംഖ്യക്ക് പറ്റും . അപ്പോൾ കപിക്കാട് പറയുന്നിടത്ത് കോൺഗ്രസ്സും , മറ്റു രാഷ്ട്രീയ കക്ഷികളും വന്നു നിൽക്കും, പെരുന്നയിലും , കണിച്ചു കുളങ്ങരയിലും എന്ന പോലെ. അതിന് ദളിത് സമൂഹങ്ങൾക്ക് രാഷ്ട്രീയ യൂണിറ്റുകൾ ഉണ്ടാവണം, ചെറുപ്പക്കാരെയും ദളിത് സമൂഹത്തെയും സംഘടിപ്പിക്കണം, ആദിവാസി സമൂഹങ്ങളുമായി ഇടപെടണം , യൂണിറ്റുകൾ ഉണ്ടാക്കിക്കണം, അവ തമ്മിൽ കോർഡിനേഷൻ നിലനിർത്തണം . അങ്ങനെ ഒരു ദളിത് ആദിവാസി രാഷ്ട്രീയ സംഘടന ഉണ്ടാക്കിയെടുക്കണം. അതിനു പക്ഷെ വിയർപ്പൊഴുക്കണം. അത്തരം പ്രവർത്തനങ്ങൾക്കു സമയം ചിലവഴിക്കാതെ കപിക്കാടും , ശ്യാമും പണിക്കരുടെ വാലുമുറിക്കാൻ ഇറങ്ങി പുറപ്പെടുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു.

2026 ഫെബ്രുവരി 24, ചൊവ്വാഴ്ച

ആരോഗ്യ കേരളം

ഇപ്പോൾ നടക്കുന്ന ചൂടുപിടിച്ച ചർച്ചകളിൽ ഒന്ന് ആരോഗ്യ രംഗത്തെ ഉത്തരവാദിത്തമില്ലയ്മയും ഡോക്ടർമാരുടെ വേതന വർദ്ധനവിനുള്ള സമരവുമാണ് . ഓപ്പറേഷനുശേഷം കത്തിയെടുക്കാൻ വിട്ടു പോകുന്നതും, രോഗി വർഷങ്ങളോളം വേദന അനുഭവിക്കുന്നതും, ആ കാര്യം പുറത്ത് പറയുമ്പോൾ ഉത്തരവാദിത്തം നിഷേധിച്ച് ഡോക്ടർമാർ രംഗത്ത് വരുന്നതും ഒക്കെ സാധാരണമായിട്ടുണ്ട്. സർക്കാർ മേഖലയിൽ ഒരു തുടർക്കഥ പോലെ ഈ സംഭവം അരങ്ങേറിക്കൊണ്ടിരിക്കുമ്പോൾ ,സ്വകാര്യ മേഖലയും ഒട്ടും പിന്നിലല്ല. രോഗമില്ലാത്ത സ്തനം മുറിച്ചുമാറ്റുന്നവരും , കാലുമാറി ഓപ്പറേഷൻ ചെയ്യുന്നവരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഭരണ കക്ഷിക്കാർ, തങ്ങളുടെ ഭരണത്തിന്റെ പോരായ്മയായി വിലയിരുത്തപ്പെടും എന്ന ചിന്തയാൽ, അവയെ മൂടി വയ്ക്കാനും ന്യായീകരിക്കാനുമാണ് പലപ്പോഴും ശ്രമിക്കുന്നത്. പ്രതിപക്ഷം ആകട്ടെ അത്തരം സംഭവങ്ങളെ സർക്കാരിനെ അടിക്കാനുള്ള വടിയായാണ് കാണുന്നത്. എന്തിനും ഏതിനും ക്രെഡിറ്റ് ഏറ്റെടുക്കാൻ ശ്രമിക്കുന്ന അനാവശ്യ പ്രവണതകൾ കൊണ്ടാണ് ഇത്തരം ന്യായീകരണങ്ങളിൽ ചെന്നെത്താൻ നിർബന്ധിക്കപ്പെടുന്നത്. സ്‌കൂളുകളിലെ ഉയർന്ന വിജയ ശതമാനത്തിലും , സർക്കാർ ആശുപത്രിയിലെ ഹൃദയം മാറ്റി വയ്ക്കൽ ശാസ്ത്രക്രീയയിലെ വിജയത്തിലും, പശുക്കളുടെ സുഖ പ്രസവത്തിലും ഒക്കെ അതാതു സർക്കാർ വകുപ്പുകൾ അനാവശ്യമായി ഊറ്റം കൊള്ളുന്നതിനാൽ ഈ രംഗത്തുണ്ടാകുന്ന പരാജയത്തിലും സർക്കാർ വിമർശിക്കപ്പെടും . കത്രിക വയറ്റിൽ ഇട്ട് തുന്നി കെട്ടിയതിന് ആരോഗ്യ മന്ത്രിക്ക് എന്ത് ചെയ്യാനാണ് !ആരോഗ്യ മന്ത്രി ചെയ്യേണ്ടത് അത് ലഘൂകരിക്കുക അല്ല അതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുകയും രോഗിക്ക് നഷ്ട്ട പരിഹാരവും സഹായവും എത്തിക്കുകയുമാണ് . എന്നാൽ ഡോക്ടർമാർക്കെതിരെ നടപടി എടുക്കുക അത്ര എളുപ്പമുള്ള കാര്യം അല്ല. സർക്കാർ സേവനം മതിയാക്കി സ്വകാര്യ മേഖലയിലേക്കും വിദേശ രാജ്യങ്ങളിലേക്കും ചേക്കേറാൻ തയ്യാറെടുക്കുക ആണ് ഡോക്ടർമാർ. സ്വകാര്യമേഖലയിൽ ഒരു സ്പെഷ്യലിസ്റ്റ് യുവ ഡോക്ടർക്ക് 10 ലക്ഷവും അതിനു മുകളിലും മാസ ശമ്പളം ലഭിക്കുമ്പോൾ , സർക്കാർ മേഖലയിൽ മുതിർന്ന ഡോക്ടർമാർക്ക് പോലും അത് കഷ്ടിച്ച് മൂന്നരയും നാലുമായി ചുരുങ്ങുന്നു. നോക്കുന്ന രോഗികളുടെ എണ്ണവും, നടത്തുന്ന ശാസ്ത്രക്രീയകളുടെ കണക്കും എടുത്താൽ അമ്പരപ്പിക്കുന്ന അവസ്ഥയിൽ ആണ് കാര്യങ്ങൾ. ഇതിനോട് ചേർത്ത് കാണേണ്ടത് സർക്കാർ മേഖലയിലെ സൗകര്യക്കുറവുകൾ ആണ്. കെട്ടിടം നന്നാക്കിയിട്ടുണ്ട്, 10 വർഷം മുമ്പുള്ള അവസ്ഥയല്ല ഇപ്പോഴത്തേത് എന്നൊക്കെ മേനി പറയാമെങ്കിലും, രോഗികൾ പിരിവെടുത്ത് മരുന്നും ശാസ്ത്രക്രീയാ ഉപകരണങ്ങളും വാങ്ങിക്കുന്നതും, ആശുപത്രി കെട്ടിടം ഇടിഞ്ഞു വീണ് രോഗി മരിക്കുന്നതും ഒന്നും അത്ര പഴയ കാര്യങ്ങൾ അല്ല. നമ്മുടെ സർക്കാർ ആശുപത്രികൾ വിശ്വസിക്കാവുന്ന നിലയിലായിട്ടില്ല എന്നതിന് ഏറ്റവും നല്ല തെളിവ് അതിനെക്കുറിച്ച് വ്യക്തമായി അറിയാവുന്ന മന്ത്രിമാരും , രാഷ്ട്രീയക്കാരും , മുതിർന്ന ഉദ്യോഗസ്ഥന്മാരും ഒക്കെ അവരുടെയും കുടുംബത്തിന്റെയും ചികിത്സക്ക് സ്വദേശത്തും വിദേശത്തുമുള്ള സ്വകാര്യമേഖലയെ ആണ് ആശ്രയിക്കുന്നത് എന്ന വസ്തുത മാത്രം നോക്കിയാൽ മതി. അതും പൊതു ജനത്തിന്റെ ചിലവിൽ! നമുക്ക് വേണ്ടത് മേനി പറച്ചിൽ അല്ല . ഗുണപരമായ നടപടികൾ ആണ് . സർക്കാർ ആശുപത്രികളുടെ എണ്ണം കൂട്ടി , കൂടുതൽ ഹൃദയം മാറ്റി വച്ച്, വൃക്ക മാറ്റി വച്ച് ആരോഗ്യകേരളം ഭാരതത്തിലെ മികച്ച മാതൃക എന്ന പേര് നേടിയെടുക്കാൻ കാട്ടുന്ന ഉത്സാഹത്തിന്റെ പകുതി കാണിച്ചാൽ ഈ രോഗങ്ങളിൽ പലതിനെയും നമുക്ക് തടയാൻ കഴിയും. മായമില്ലാത്ത ഭക്ഷണം ഉറപ്പു വരുത്താൻ മാത്രം ശ്രമിച്ചാൽ മതി ഇത് നമുക്ക് നേടിയെടുക്കാൻ പറ്റും . ഒപ്പം ചെറിയ ക്‌ളാസിൽ മുതൽ പോഷക ഭക്ഷണം എന്താണെന്ന് പഠിപ്പിക്കണം. വ്യായാമം ചെയ്യാൻ ശീലിപ്പിക്കണം. രോഗമുണ്ടായാൽ ആദ്യം ആശുപത്രികളിലേക്ക് വിടുന്നതിനു മുമ്പ് പ്രാഥമിക ഫുഡ് ക്ലിനിക്കുകളിൽ ഒരാഴ്ച അഡ്മിറ്റ് ചെയ്യണം. നല്ല ഭക്ഷണം കഴിച്ച്, നല്ല പാനീയങ്ങൾ കുടിച്ച്, വെയില് കൊണ്ട് , വ്യായാമങ്ങൾ ചെയ്ത് ഒട്ടു മിക്ക പ്രശ്നങ്ങളും പരിഹരിക്കാവുന്നതേ ഉള്ളൂ. അവിടെയും നിൽക്കാത്തവയെ മാത്രം വിദഗ്ധ ചികിത്സക്ക്‌ ആശുപത്രികളിലേക്ക് വിടുക. ഡോക്ടർമാരായി മാറാൻ ലക്ഷങ്ങൾ, പലപ്പോഴും കോടികൾ ചിലവാക്കേണ്ടി വരുന്നുണ്ട്. അനാവശ്യമായ മത്സരപ്പരീക്ഷകളിലും മറ്റും അവരുടെ മനസിന്റെ നന്മ ചോർന്നു പോകാറുണ്ട്. എങ്ങനെയും ചിലവാക്കിയ പൈസ തിരിച്ചു പിടിക്കാൻ ശ്രമിയ്ക്കുന്നതിനിടയിൽ അവർ കൈക്കൂലിക്കാരും, മരുന്ന് കമ്പനികളുടെയും, സ്കാനിംഗ് സെന്ററുകളുടെയും ആശുപത്രി മുതലാളിമാരുടെയും അടിമകളുമായി മാറുകയാണ് ചെയ്യുന്നത്. വൈദ്യം പഠിക്കാൻ വരുന്നവർക്ക് ബുദ്ധി മാത്രമല്ല രോഗീ പരിചരണത്തിനുള്ള താൽപ്പര്യവും സഹജീവികളോടുള്ള അനുകമ്പയും ഉണ്ടോ എന്ന് ഉറപ്പു വരുത്തണം. ട്രൈനിങ്ങിനു ശേഷം വൈദ്യവൃത്തി ഉപേക്ഷിച്ച് IAS ഉം IPS ഉം ഒന്നും തേടി പോകുന്ന ബ്യുറോക്രാറ്റുകളും അല്ല വൈദ്യം പഠിക്കാൻ വരുന്നത് എന്നും ഉറപ്പു വരുത്തണം. പലപ്പോഴും ക്രിമിനലുകൾ വൈദ്യമേഖലയിൽ എത്തി പ്പെടുന്നുണ്ട്. നല്ല ഡോക്ട്ടർമാരുടെ പേര് കളയുന്നതും അവരാണ്. ഒരു സ്റ്റേറ്റിന് ആവശ്യമുള്ള ഡോക്ടർമാരെ സമൂഹത്തിന്റെ ചിലവിൽ പരിശീലിപ്പിച്ച് അവർക്ക് ന്യായമായ ശമ്പളവും നൽകി ചികിത്സായോടൊപ്പം രോഗം വരുന്നത് തടയാനുള്ള നടപടികളും കൈക്കൊള്ളുകയാണെങ്കിൽ നിലവിലുള്ള സംവിധാനങ്ങൾ വച്ച് നന്നാക്കിയെടുക്കാവുന്നതേയുള്ളു ഈ രംഗം. അതിന് പക്ഷെ രാഷ്ട്രീയക്കളി അവസാനിപ്പിക്കണം.