2026 ജൂലൈ 20, തിങ്കളാഴ്‌ച

ഖജനാവ് തീനികൾ

ഖജനാവ് തീനികൾ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഏറ്റവും മോശമായ അവസ്ഥയിൽ ആണെന്ന് നമുക്കറിയാം. എന്നാൽ ഇടതു പക്ഷ ഗവൺമെന്റ് ഭരണത്തിൽ നിന്ന് പുറത്തു പോയപ്പോൾ അവർ പറഞ്ഞത് സാമ്പത്തിക സ്ഥിതി വളരെ ഭദ്രമാണെന്നും ഖജനാവ് നിറച്ചിട്ടാണ് തങ്ങൾ പോകുന്നതെന്നുമാണ്. പക്ഷെ, സർക്കാർ ജീവനക്കാരുടെ വേതന കുടിശ്ശികകളും, സാമൂഹിക പെൻഷൻ കുടിശ്ശികയും, മറ്റനേകം ബാധ്യതകളും ഉൾക്കൊള്ളുന്ന ഒരു വലിയ തുക കൊടുത്തു തീർക്കാതെയാണ് അവർ ഇറങ്ങിപ്പോയത്. പുതിയ ഗവൺമെന്റ് അധികാരത്തിൽ വന്നപ്പോൾ ധവള പത്രം ഇറക്കി, ധനസ്ഥിതി മോശമാണെന്ന് തുറന്നു പറഞ്ഞു മുൻ‌കൂർ ജാമ്യവും എടുത്തു കഴിഞ്ഞു. ഇത്തരം മോശമായ സാമ്പത്തിക സ്ഥിതിയിലേക്ക് കേരളം ചെന്നെത്താൻ കാരണം വർധിച്ചു വരുന്ന കടമെടുപ്പ് തന്നെയാണ്. 2016 ൽ ഒരു കേരളീയന്റെ ആളോഹരി കടബാധ്യത 46,000 രൂപ ആയിരുന്നത് 2026 ൽ 1.36 ലക്ഷം രൂപയായി മാറി. അതായത് കഴിഞ്ഞ 10 വർഷം കൊണ്ട് കേരളത്തിന്റെ ആളോഹരി കടബാധ്യത 3 മടങ്ങിലേറെ വർദ്ധിച്ചു . എന്നാൽ ഭരണപക്ഷ രാഷ്ട്രീയക്കാർ, മോശം സാമ്പത്തിക സ്ഥിതിക്ക് പ്രധാനമായി കുറ്റപ്പെടുത്തുന്നത് സർക്കാർ ജീവനക്കാരെ ആണ് . 100 രൂപ വരുമാനം ഉണ്ടെങ്കിൽ അതിലെ 77 രൂപയും ശമ്പളം, പെൻഷൻ , കടത്തിന്മേലുള്ള പലിശ അടവ് മുതലായവയ്ക്ക് ചിലവഴിക്കുന്നതുകൊണ്ടാണ് ഈ അവസ്ഥ എന്ന് അവർ പ്രചരിപ്പിക്കുന്നു. പലിശ മാറ്റിയാൽ ശമ്പളത്തിനായി 30 ശതമാനവും, പെൻഷനായി 26 ശതമാനവും ചിലവഴിക്കുന്നുണ്ട് എന്നത് സത്യമാണ് . ഇത് തീർച്ചയായിട്ടും വലിയ ഒരു തുക തന്നെ ആണ്. പ്രത്യേകിച്ചും, കർണാടകത്തിലും തമിഴ്‌നാട്ടിലും ശമ്പളത്തിന് 29 ശതമാനവും പെൻഷന് 14 ശതമാനവുമേ ചിലവഴിക്കുന്നുള്ളു എന്നതുമായി താരതമ്യപെടുത്തി നോക്കുമ്പോൾ. കേരളത്തിൽ, ജനസംഖ്യയുടെ 1.39 ശതമാനം സർക്കാർ ഖജനാവിൽ നിന്ന് നേരിട്ടോ അല്ലാതെയോ ശമ്പളം വാങ്ങിക്കുന്നവർ ആണ്. തമിഴ് നാട്ടിലും കർണാടകത്തിലും ഇത് ഒരു ശതമാനമോ അതിൽ താഴെയോ ആണ് . ജീവനക്കാരുടെ എണ്ണത്തിൽ വന്നിരിക്കുന്ന ഈ കുറവ് ചൂണ്ടിക്കാട്ടി ആ സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യം, ആയുർദൈർഘ്യം തുടങ്ങി പല ഇൻഡക്സുകളും കേരളത്തിനു താഴെ ആണ് എന്ന് പറയാമെങ്കിലും ഈ സംഖ്യ അൽപ്പം കൂടുതൽ തന്നെയാണ്. ഇതിനെ നിയന്ത്രിക്കേണ്ടതുമുണ്ട്. പുതിയ കാലത്ത് പുതിയ രീതികൾ തൊഴിലിടങ്ങളിൽ പരീക്ഷിക്കാത്തത് തന്നെയാണ് പ്രശ്‍നം. ഒരു സ്ഥാപനം പകുത്ത് മറ്റൊരു സ്ഥാപനം രൂപീകരിക്കുമ്പോൾ ആ സ്ഥാപനത്തിലെ അധികം വരുന്ന ആളുകളെ മാറ്റി പുതിയ സ്ഥാപനത്തിൽ വിന്യസിക്കുന്നതിനു പകരം പുതിയ ആളുകളെ റിക്രൂട് ചെയ്യുന്ന പ്രവണതയുമുണ്ട്. ജീവനക്കാരുടെ ആധിക്യം ഉണ്ടെന്ന് പറയുന്ന സർക്കാർ തന്നെ തങ്ങളുടെ കാലത്ത് കൂടുതൽ നിയമനങ്ങൾ നടത്താനാണ് താല്പര്യപ്പെടുന്നത്. എല്ലാവർക്കും തൊഴിൽ ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കാതെ ഏറ്റവും വലിയ തൊഴിൽ ദാതാവായി മാറാനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാർ ജീവനക്കാരിൽ 85 ശതമാനവും ശരാശരി 55,000 രൂപ ശമ്പളം കൈപ്പറ്റുന്നവർ ആണ് . 8000 രൂപ ലഭിക്കുന്ന ആശാ വർക്കർമാർ മുതൽ 1,25,000 രൂപ വരെ ലഭിക്കുന്ന രണ്ടാം ഗസറ്റഡ് പോസ്റ്റ് വരെ ചെന്നെത്തുന്ന സാധാരണ ജീവനക്കാരാണ് ഈ വിഭാഗം. ഇവർ ശമ്പള വിഹിതത്തിന്റെ 60 ശതമാനം പങ്കിടുമ്പോൾ, ബാക്കി 40 ശതമാനം ലഭിക്കുന്നത് 15 ശതമാനം വരുന്ന മറ്റൊരു വരേണ്യ വിഭാഗത്തിനാണ് . ഉയർന്ന ഉദ്യോഗസ്ഥർ , ഗവർണർ, മന്ത്രിമാർ , MLA മാർ , തദ്ദേശ സ്വയംഭരണ പ്രതിനിധികൾ , ബോർഡ് കോർപറേഷൻ മെംബേർസ്, PSC മെംബേർസ്, വിവിധ ചെയർമാൻമാർ , PA മാർ തുടങ്ങിയ ആ നിര അങ്ങനെ നീണ്ടു പോകുന്നു . മന്ത്രിമാരുടെയും, MLA മാരുടെയും മറ്റു ഭരണഘടനാ സ്ഥാനികളുടെയും പേർസണൽ സ്റ്റാഫിൽ എടുക്കുന്ന ആളുകളുടെ എണ്ണവും ഭീതിപ്പെടുത്തുന്നതാണ്. കോൺട്രാക്ടിൽ അല്ലെങ്കിൽ ഡെയിലി വേജസിൽ നിയമിക്കാൻ ആളുകളെ ധാരാളം കിട്ടുമെന്നിരിക്കെ തങ്ങളുടെ പാർട്ടി അംഗങ്ങളെ തീറ്റി പോറ്റാൻ ഉള്ള മേച്ചിൽ പുറമായാണ് അവരിതിനെ കാണുന്നത്. 1 ലക്ഷത്തിനു മുകളിൽ ശമ്പളം വാങ്ങിക്കുന്ന ധാരാളം ആളുകൾ ഇങ്ങനെ നിയമിക്കപ്പെടുന്നുണ്ട് . അവർക്ക് 2 വർഷം കഴിയുമ്പോൾ ഉയർന്ന തുക പെൻഷൻ നൽകി പുതിയ ആളെ എടുത്ത് അവർക്കും പെൻഷൻ സർവീസ് തികക്കുന്ന ഈ കലാപരിപാടിയാണ് ഭരണ പ്രതിപക്ഷ ഭേദമില്ലാതെ നാളിതുവരെ പയറ്റിപ്പോന്നത് . ശമ്പളവും പെൻഷനും , പലിശയും കഴിഞ്ഞു 100 രൂപയിൽ ബാലൻസ് വരുന്ന 23 രൂപ വികസന പ്രവർത്തനങ്ങൾക്ക് ചിലവഴിക്കുന്നു എന്നാണ് കരുതുന്നതെങ്കിൽ തെറ്റി. ഇതിൽ സിംഹ ഭാഗവും മേൽപ്പറഞ്ഞ വരേണ്യ വിഭാഗങ്ങളുടെ യാത്രാ പടി , ചികിത്സ ചിലവുകൾ മറ്റ് ആഡംബരങ്ങൾ എന്നിവക്കാണ് ചിലവഴിക്കുന്നത്. 60,000 രൂപയുടെ കണ്ണടകൾ ധരിച്ചാലെ മന്ത്രി മാർക്കും , MLA മാർക്കും വായിക്കാൻ പറ്റൂ. ഭരണ പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ എല്ലവരും ഖജനാവിൽ നിന്ന് ചികിത്സാ ചിലവായി ലക്ഷങ്ങൾ എഴുതി എടുക്കുകയാണ്. കഴിഞ്ഞ ഇടത് ഭരണക്കാലത്ത് മുഖ്യമന്ത്രിയും, മന്ത്രിമാരും അവരുടെ കുടുംബവും 2.44 കോടി രൂപ ചികിത്സക്കായി ചിലവഴിച്ചതായാണ് കണക്ക്. പിണറായി വിജയന് മാത്രം ചെലവായത് 93.24 ലക്ഷം രൂപയാണ്. VD സതീശൻ 6.45 ലക്ഷം രൂപ എഴുതിയെടുത്തതായും പറയുന്നു. MLAമാർ, ഐ എ എസ്, IPS ഉദ്യോഗസ്ഥർ , യൂണിവേഴ്സിറ്റികളിലെ സിണ്ടിക്കേറ്റ് മെംബേർസ്, ബോർഡ് കോർപറേഷൻ, വിവിധ സർവീസ് കമ്മീഷനുകളിലെ അംഗങ്ങൾ തുടങ്ങിയവർ എഴുതിയെടുക്കുന്ന തുക ഞെട്ടിപ്പിക്കുന്നതാണ്. ഇതും പോരാഞ്ഞു രാഷ്ട്രീയ കേസുകൾ നടത്താൻ സർക്കാർ കോടികൾ ആണ് ചെലവിടുന്നത്. ഇതെല്ലാം കഴിഞ്ഞു വികസനത്തിന് 100 രൂപയിൽ 5 രൂപയോ മറ്റോ ലഭിച്ചാലായി. അങ്ങനെ വരുമ്പോൾ ആണ് കടം എടുക്കുന്നത് . കടം കൂടി കൂടി നമ്മൾ ഇന്നത്തെ നിലയിൽ എത്തി നിൽക്കുന്നതും.