കൊച്ചു വലിയ സര്കീട്ടുകളും കാഴ്ചകളും അതിനിടയില്‍ ആവശ്യത്തിനു തമാശും അനവരതം തീനും പാനീയങ്ങളും എല്ലാം കൂടി ചേര്‍ന്ന കമ്പനിയില്‍ പെട്ട ഏവര്‍ക്കും സു സ്വാഗതം. കാല ദേശ ഭേദമില്ല വെട്ടു വഴിയും രാജ പാതയുമില്ല തട്ട് കടയും അഞ്ചു നക്ഷത്രോം ഇല്ല...കണ്ടതും കേട്ടതും തിന്നതും കുടിച്ചതും ഒപ്പം പറ്റിയ അബദ്ധങ്ങളും പരസ്പരം ഇവിടെ കുറിയ്ക്കാം...ചില്ലറ പാചക വിധികളും.. കോക്ക് ടെയിലുകളും കൂടി ആയാല്‍ ശാപ്പാട്ട് രാമന് ഒരു ഏമ്പക്കം കൂടി....
2026 ജൂലൈ 25, ശനിയാഴ്‌ച
പാറ്റാ പാർട്ടി
പാറ്റാ പാർട്ടി
വളരെ പെടുന്നനെ ആണ് ഓരോ പാർട്ടികളും രൂപം കൊള്ളുന്നത്. 2011ൽ അഴിമതിക്കെതിരെയും ലോക്പാൽ ബില്ലിന് വേണ്ടിയും അത് വരെ അത്ര കണ്ടു പരിചയം ഇല്ലാതിരുന്ന അണ്ണാ ഹസാരെയുടെയും അരവിന്ദ് കേജിരിവാളിന്റെയും നേതൃത്തത്തിൽ ഇന്ത്യ എഗനിസ്റ് കറപ്ഷൻ (IAC ) എന്ന പേരിൽ ജന്തർ മന്ദിറിലും രാംലീലാ മൈതാനത്തും 17 ദിവസം നീണ്ടു നിന്ന സത്യാഗ്രഹ സമരം അവസാനിച്ചപ്പോൾ കോൺഗ്രസിന്റെ നില പരുങ്ങലിൽ ആയി . ഡൽഹിയിലെയും കേന്ദ്രത്തിലെയും ഭരണം അവർക്ക് എന്നന്നേക്കുമായി നഷ്ട്ടപ്പെട്ടു. വലിയ ഭൂരിപക്ഷത്തോടെ ബിജെപി യെ അധികാരത്തിൽ എത്തിക്കാൻ കഴിഞ്ഞു എന്നത് മാത്രമേ ആ മൂവ്‌മെന്റിന്റെ നേട്ടമായി പിൽക്കാലത്ത് രേഖപ്പെടുത്താനുണ്ടായിരുന്നത്. കെജ്‌രിവാൾ ഡൽഹി ഭരണം പിടിച്ചെടുത്തു . പലവട്ടം ഭരിച്ചു. ഒടുവിൽ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ജയിലിൽ ആയി, ഭരണത്തിൽ നിന്ന് പുറത്തും പോയി. അണ്ണാ ഹസാരെ എവിടെയാണെന്ന് ഒരു നിശ്ചയവുമില്ല. ഏതാണ്ട് അതിനെ അനുസ്മരിപ്പിക്കുന്നതാണ് പാറ്റ പാർട്ടിയും . IAC മൂവ്മെന്റിൽ പ്രവർത്തിച്ച് പരിചയം ഉള്ള അഭിജിത് ദീപക്ക് എന്ന യുവാവാണ് ഇവിടെ കെജ്‌രിവാളിന്റെ സ്ഥാനത്ത്. അണ്ണാ ഹസാരെയുടെ സ്ഥാനം അലങ്കരിക്കുന്നത് സോനം വാൻചുക്ക് ആണ് .
പാറ്റ പാർട്ടി രൂപം കൊള്ളാനുള്ള കാരണം വിചിത്രമാണ്. 2026 മെയ് 15 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ഒരു യുവ അഭിഭാഷകന്റെ വാദം കേൾക്കുക ആയിരുന്നു. അദ്ദേഹം വാദിച്ചിട്ടുകൊണ്ടിരുന്നത് തന്റെ തന്നെ കേസ് ആയിരുന്നു. സീനിയർ അഡ്വക്കേറ്റ് ആയി ഡെസിഗ്നെറ്റ് ചെയ്യപ്പെടുന്നതിനുള്ള തന്റെ അപേക്ഷയിന്മേൽ ഡൽഹി ഹൈ കോടതി തീരുമാനം എടുക്കുന്നില്ലെന്നും ആയതിന് കോടതിക്ക് നിർദ്ദേശം നൽകണം എന്നുമാണ് കേസിന്റെ ഉള്ളടക്കം. വക്കീലന്മാരിൽ മികവാർന്ന പ്രകടനം കാഴ്ചവെക്കുന്ന ആളുകളെ ഹൈ കോടതികളും സുപ്രീം കോടതിയും ഇങ്ങനെ സീനിയർ അഭിഭാഷകർ ആയി ഡെസിഗ്നെറ്റ് ചെയ്യുന്ന രീതി ഉണ്ട്. അത് കോടതിയുടെ പൂർണ്ണ താൽപര്യത്തിൽ പെടുന്ന കാര്യമാണ്. എന്നാൽ യുവ അഭിഭാഷകന്റെ ദാർഷ്ട്ട്യം നിറഞ്ഞ വാദം ചീഫ് ജസ്റ്റീസിന് ഇഷ്ടപ്പെട്ടില്ല. ഈ അഭിഭാഷകൻ സോഷ്യൽ മീഡിയയിൽ നിയമജ്ഞൻ എന്ന നിലയിൽ വീഡിയോ ചെയ്യുന്നതെല്ലാം ജഡ്‌ജിയുടെ ശ്രദ്ധയിൽ ഉണ്ട്. ഡൽഹി ഹൈ കോടതി താങ്കളെ സീനിയർ അഡ്വക്കേറ്റ് ആയി ഡെസിഗ്നെറ്റ് ചെയ്‌താൽ പോലും ഞങ്ങൾ അത് അസാധു വാക്കും എന്നായി കോടതി. അല്ലെങ്കിൽ തന്നെ ഭരണഘന സംവിധാനങ്ങളെ കരിവാരിത്തേക്കുന്ന വിഡിയോകളും എഴുത്തുകളുമായി തൊഴിലില്ലാത്ത ഒരു കൂട്ടർ പാറ്റകളെ പോലെ ഇപ്പോൾ തന്നെ ഉണ്ട് . ആ കൂട്ടത്തിലാണ് താങ്കളും ഇപ്പോൾ. താങ്കളുടെത് ഉൾപ്പെടെ പല അഭിഭാഷകരുടെയും വിഡിയോകൾ ഒക്കെ ഞങ്ങൾ കാണുന്നുണ്ട്. പല വിഡിയോകളും കാണുമ്പോൾ ശരിക്കും നിയമ ബിരുദം ഉണ്ടോ എന്ന് പോലും തോന്നാറുണ്ട്. ഈ പരാമർശം ആണ് അന്ന് ജസ്റ്റിസ് സൂര്യകാന്തിന്റെ ഭാഗത്തു നിന്നുണ്ടായത്.
അമേരിക്കയിലെ ബോസ്റ്റണിൽ പഠിച്ചുകൊണ്ടിരുന്ന അഭിജിത് ദീപക് എന്ന മഹാരാഷ്ട്രക്കാരൻ എങ്ങനെയോ ഈ പരാമർശം കേട്ടു. തൊഴിലില്ലാത്ത ചെറുപ്പക്കാരെ പാറ്റകൾ എന്നാണ് വിളിക്കുന്നതെങ്കിൽ ശരിക്കും ഞങ്ങൾ പാറ്റകൾ തന്നെ എന്ന വിധം അയാൾ സോഷ്യൽ മീഡിയയിൽ വീഡിയോ ഇടുന്നു. പലരും ഒരു തമാശക്കായി ആദ്യം ഷെയർ ചെയ്തതാണെങ്കിലും കളി കാര്യമാകുന്നു. പൊതുവെ അസ്വസ്ഥരായ കോടിക്കണക്കിനു ഇന്ത്യൻ യുവാക്കൾ അതേറ്റുപിടിക്കുന്നു. ഓൺലൈൻ ആയി ഒരു പാർട്ടിത്തന്നെ രൂപം കൊള്ളുന്നു. ഇനി വിഷയങ്ങൾ കണ്ടു പിടിക്കേണ്ടതുണ്ട്. ഇന്ത്യയിൽ ആണോ വിഷയത്തിന് പഞ്ഞം. തൊഴിലില്ലായ്‌മ, അഴിമതി, ഉത്തരവാദിത്തം ഇല്ലായ്മ , അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യ പരിഷ്‌ക്കാരങ്ങൾ, ഗവൺമെന്റിലെ സുതാര്യത, ചെറുപ്പക്കാർക്ക് മെച്ചപ്പെട്ട അവസരങ്ങൾ തുടങ്ങിയ അജണ്ടകൾ ഉടനടി തയ്യാറായി. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഭാഗ്യത്തിന് നീറ്റ് പരീക്ഷയിലെ ചോർച്ച വിഷയം ആകുന്നത്. ഇന്ത്യ മുഴുവൻ കത്തിക്കാനുള്ള ഉർജ്ജത്തിന് വേണ്ടി യുവാക്കളോട് ഡൽഹിയിൽ എത്താൻ ആവശ്യപ്പെടുന്നു. നീറ്റ് എന്ന് പാഞ്ഞാൽ എന്താണ് എന്നറിയാത്ത കുട്ടികൾ പോലും ഡൽഹിയിലെ ജന്ദർമന്ദിറിലേക്ക് വണ്ടി കയറി.
ഇന്ത്യയിൽ അകെ 1.2 ലക്ഷം എംബിബിസ് സീറ്റുകൾ ആണുള്ളത് . ഇതിലേക്ക് കേന്ദ്രീകൃതമായി എല്ലാ വർഷവും പരീക്ഷ നടത്തുന്നു. 22 ലക്ഷം കുട്ടികൾ ആണ് പരീക്ഷ എഴുതുന്നത്. കടുത്ത മത്സരം ഉണ്ട്. കുട്ടികൾ ഉറക്കമിളച്ചിരുന്ന് പഠിക്കുന്നതാണ്. കഷ്ടപ്പെട്ട് പരീക്ഷയെഴുതി കഴിയുമ്പോൾ അത് ക്യാൻസൽ ആക്കുന്നു എന്ന് പറഞ്ഞാൽ വലിയ വിഷമം ആണ് . കുട്ടികൾ പൊട്ടിത്തെറിക്കുക സ്വാഭാവികം. എന്നാൽ കുട്ടികൾ ആത്മഹത്യ ചെയ്യുക എന്നു പറഞ്ഞാൽ ചിത്രം മാറുകയാണ്. ഒരു വർഷം നഷ്ടപ്പെടുമെന്ന ഭീതി, കുടുംബത്തിന്റെ പ്രതീക്ഷ, സാമ്പത്തിക പ്രശ്നം, പരീക്ഷാ ടെൻഷൻ , പേടി , ഡിപ്രെഷൻ ഇതൊക്കെയാണ് അവരെ ആത്മഹത്യയിലേക്ക് നയിച്ചത്. 12 വിദ്യാർത്ഥികൾ ആണ് നീറ്റുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്തത്. എന്നാൽ പ്രതി വർഷം ഇന്ത്യയിൽ വിദ്യാർത്ഥികളുടെ ആത്മഹത്യാ നിരക്ക് നോക്കിയാൽ അമ്പരന്നു പോകും. 2020 ൽ 12,526 കുട്ടികൾ ആത്മഹത്യാ ചെയ്തു. 21ൽ 13,088. 22 ൽ 13,044, 23 ൽ 13,892 , 24 ൽ 14,488. പബ്ലിക് ഡൊമൈനിൽ ഈ കണക്കുകൾ ലഭ്യമാണ് . ഇത് കാണിക്കുന്നത് നീറ്റ് പരീക്ഷയിലെ പ്രശ്നങ്ങളെക്കാൾ കുട്ടികൾക്ക് താങ്ങാൻ പറ്റാത്ത അക്കാഡമിക് അന്തരീക്ഷത്തിലൂടെയാണ് അവർ അനുദിനം കടന്നു പോകുന്നത് എന്നാണ് . ആരാണ് ഇവരെ മരണത്തിലേക്ക് തള്ളി വിടുന്നത്?
സർക്കാർ ഒരു വലിയ ചിലന്തി വല പോലെ ആണ് . നടുക്ക് സർക്കാരുണ്ട്. പക്ഷെ സർക്കാരിൽ നിന്നും ഒരു പാടകലെ ആ വലയിൽ പൊട്ടൽ വീഴാം. കേന്ദ്രം എത്തി ആ വല നന്നാക്കി വീണ്ടും സജ്ജമാക്കും. ഇതാണ് സാധാരണ രീതി. എല്ലാ കാലത്തും ഈ വലക്ക് പൊട്ടൽ വീഴാറുണ്ട്, പല കാരണങ്ങളാൽ. പൊട്ടാത്ത വല സ്വപ്നങ്ങളിൽ മാത്രമായിരിക്കും. മാക്സിമം നന്നാക്കുക. പരിഷ്‌ക്കരിക്കുക. വല പൊട്ടിയതിനാൽ അഫക്റ്റഡ് ആയവരെ ആശ്വസിപ്പിക്കുക, നഷ്ടപരിഹാരം കൊടുക്കുക. അങ്ങനെ മുമ്പോട്ടു പോകുക അതേ പറ്റൂ. 2024 ൽ നീറ്റിന്റെ വല പൊട്ടിയപ്പോൾ സർക്കാർ സിബിഐ അന്വേക്ഷണം വച്ചു . പബ്ലിക് എക്‌സാമിനേഷൻ ആക്ട് പാസ്സാക്കി. ഹൈ ലെവൽ കമ്മിറ്റിയെ വച്ചു . പരീക്ഷാ നടപടിക്രമങ്ങളുട ആരംഭം മുതൽ ഹൈ സെക്യൂരിറ്റി ഏർപ്പെടുത്തി . എന്നിട്ടും വല ചോർന്നു. 2026 ൽ ചോദ്യപേപ്പർ കോമ്പോസിങ് സ്റ്റേജുകളിൽ എവിടെയോ വച്ച് ജീവനക്കാരിൽ ആരോ വളരെ വിദഗ്ധമായി മൊബൈലിൽ പകർത്തി ടെലെഗ്രാമിലൂടെ വിതരണം ചെയ്യുകയായിരുന്നു എന്നാണ് നിഗമനം . പരീക്ഷാ ജോലിയുമായി ബന്ധപ്പെട്ട ജീവനക്കാർ ഡോക്ടർമാർ, സ്‌കൂൾ അധികൃതർ, കോച്ചിങ് സെന്റർ ഉടമകൾ തുടങ്ങി ഒരുപാടാളുകകളെ ഇത് സംബന്ധമായി അറസ്റ്റ് ചെയ്തു. അടുത്ത വർഷം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ കമ്പ്യൂട്ടർ വൽകൃത പരീക്ഷ നടത്തും. കൂടുതൽ കർശന നിയന്ത്രണങ്ങൾ കൊണ്ട് വരും. പരീക്ഷ കുറ്റങ്ങൾക്ക് വലിയ ശിക്ഷ ഏർപ്പെടുത്തും. ഇതൊക്കെയാണ് ഒരു സർക്കാരിന് ചെയ്യാനുള്ളത്. ഇതൊക്കെ കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് നോക്കുക ആണ് പ്രതിപക്ഷ പാർട്ടികൾ ചെയ്യേണ്ടത്. ഇല്ലെങ്കിൽ അതത് സമയത്ത് ഇടപെടുക. അതാണ് അവരുടെ ഉത്തരവാദിത്തം. പാർലമെന്റ് കാന്റീനിൽ നിന്നും 10 രൂപക്ക് കോഴി ബിരിയാണി വാങ്ങി കഴിക്കുന്നതിൽ മാത്രം ഒതുങ്ങരുത് അവരുടെ പ്രവർത്തനം.
സത്യത്തിൽ ഇന്ത്യ സഖ്യത്തിന് ഇതൊരു നാണക്കേടാണ്. ഇന്ത്യ ഒട്ടാകെ 35 പാർട്ടികൾ ഇന്ത്യ മുന്നണിയിൽ ഉണ്ട്. ഇത്രയും പാർട്ടികളും അവരുടെ അണികളും ഉണ്ടായിട്ടും പാറ്റ പാർട്ടി എന്ന ഒരു പുതിയ പാർട്ടി ഉണ്ടാവേണ്ടി വന്നു നീറ്റ് ചോർച്ച ചോദ്യം ചെയ്യാൻ. അവരുടെ ബാനറിൽ ഈ സമരം നടത്തി ഈ പാർട്ടികളെല്ലാം ഇളിഭ്യർ ആകുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ശരിക്കും ഈ പാർട്ടികൾ തന്നെ എന്തിനാണ്? നീറ്റ് പ്രശനം മാത്രമല്ല , മുൻനിര പാർട്ടികൾ ഉന്നയിക്കുന്ന ഡിമാന്റുകൾ എല്ലാം തന്നെ പാറ്റ പാർട്ടിയും മുന്നോട്ട് വയ്ക്കുന്നുണ്ട്. എങ്കിൽ പിന്നെ നമുക്ക് പാറ്റ പാർട്ടി പോരെ എന്ന് ഓരോരുത്തരും ചോദിക്കുന്ന കാലമാണിത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ