കൊച്ചു വലിയ സര്കീട്ടുകളും കാഴ്ചകളും അതിനിടയില്‍ ആവശ്യത്തിനു തമാശും അനവരതം തീനും പാനീയങ്ങളും എല്ലാം കൂടി ചേര്‍ന്ന കമ്പനിയില്‍ പെട്ട ഏവര്‍ക്കും സു സ്വാഗതം. കാല ദേശ ഭേദമില്ല വെട്ടു വഴിയും രാജ പാതയുമില്ല തട്ട് കടയും അഞ്ചു നക്ഷത്രോം ഇല്ല...കണ്ടതും കേട്ടതും തിന്നതും കുടിച്ചതും ഒപ്പം പറ്റിയ അബദ്ധങ്ങളും പരസ്പരം ഇവിടെ കുറിയ്ക്കാം...ചില്ലറ പാചക വിധികളും.. കോക്ക് ടെയിലുകളും കൂടി ആയാല്‍ ശാപ്പാട്ട് രാമന് ഒരു ഏമ്പക്കം കൂടി....
2026 ജൂലൈ 29, ബുധനാഴ്‌ച
ലഹളാനന്തരം
ലഹളാനന്തരം
ഡൽഹിയിലെ ജന്തർ മന്ദിറിൽ 49 ദിവസം നീണ്ടുനിന്ന പാറ്റാ ലഹള ഒരു വിദ്യാർത്ഥി പ്രതിഷേധം മാത്രമായിരുന്നില്ല, എല്ലാ അർഥത്തിലും അത് ഒരു രാഷ്ട്രീയ സമരം തന്നെയായിരുന്നു. പ്രക്ഷോഭകരുടെ പ്രധാന ആവശ്യം മോഡി സർക്കാരിലെ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയായിരുന്നു. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയും തുടർന്നുള്ള പരീക്ഷ റദ്ധാക്കലിനും പിന്നാലെയാണ് ഈ സമരം ഉയർന്നുവന്നത്. എന്നാൽ സമരത്തിൽ പങ്കെടുത്തവരിൽ എത്ര പേർ യഥാർത്ഥ നീറ്റ് പരീക്ഷാർത്ഥികളായിരുന്നു എന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണ്. അങ്ങനെ ഉണ്ടായിരുന്നുവെങ്കിൽ, പരീക്ഷാ സംവിധാനത്തിൽ എന്തെല്ലാം പരിഷ്കാരങ്ങൾ വേണമെന്ന ചർച്ചയ്ക്കായിരിക്കും അവർ ഒരു മന്ത്രിയുടെ രാജിയെക്കാൾ കൂടുതൽ പ്രാധാന്യം നൽകുക. രാജ്യത്തെ സിനിമാപ്രവർത്തകരും വിവിധ മേഖലകളിലെ ബുദ്ധിജീവികളും ഉൾപ്പെടെ നിരവധി പ്രമുഖർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഒടുവിൽ സമരം ഒത്തുതീർന്നു. എന്നാൽ ധർമേന്ദ്ര പ്രധാന്റെ രാജി ഒഴികെ, പരീക്ഷ റദ്ദാക്കൽ, അന്വേഷണം, പരീക്ഷാ സംവിധാനത്തിൽ പരിഷ്കാരങ്ങൾ തുടങ്ങിയ പ്രധാന നടപടികൾ സമരം ശക്തമാകുന്നതിന് മുമ്പേ തന്നെ സർക്കാർ ആരംഭിച്ചിരുന്നു.
നീറ്റ് പരീക്ഷ കേവലം 12 കുട്ടികളുടെ ജീവൻ മാത്രമല്ല അപഹരിച്ചിട്ടുള്ളത് . പ്രതി വർഷം വിവിധ പരീക്ഷകളുടെ സമ്മർദ്ദം താങ്ങാൻ വയ്യാതെ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ ആണ് ഇന്ത്യയിൽ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നത് . വിദ്യാഭ്യാസം എന്നാൽ ഉയർന്ന ജോലി വാങ്ങി ജീവിതം സുരക്ഷിതമാക്കാനുള്ളതാണ് എന്ന ഇടുങ്ങിയ ചിന്തയിൽ നിന്നാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. അത് മാതാപിതാക്കളിൽ തുടങ്ങി കുട്ടികളിൽ ചെന്നെത്തുന്ന നിരന്തര മാനസിക പിരിമുറുക്കത്തിന്റെ പരിണിത ഫലം കൂടിയാണ് . നല്ല സാമ്പത്തികമുള്ള മാതാപിതാക്കളുടെ മക്കൾക്ക് മാത്രമേ ലക്ഷങ്ങൾ മുടക്കിയുള്ള എൻട്രൻസ് മാമാങ്കത്തിലൂടെ കടന്നു പോകാൻ കഴിയൂ . എട്ടാം ക്ലാസ് മുതൽ തന്നെ എൻട്രൻസിന് വേണ്ടി പഠിപ്പിക്കുന്ന സ്‌കൂളുകൾ ഉണ്ട്. പ്ലസ് വൺ തലത്തിലേക്ക് ചെല്ലുമ്പോൾ എൻട്രൻസിന് മാത്രം പ്രാധാന്യം കൊടുത്തുള്ള പ്രത്യേകം കോച്ചിങ്ങുകൾ ആണ് സ്‌കൂളുകൾ നൽകുന്നത്. താമസം , ഭക്ഷണം , കോച്ചിങ് തുടങ്ങിയവക്കായി ഒരു പത്തു ലക്ഷം രൂപ എങ്കിലും മുടക്കാൻ പറ്റുന്നവർക്ക് മാത്രമേ മെഡിസിൻ പഠിക്കാൻ പറ്റൂ. സാധാരണ വിദ്യാർത്ഥികൾക്ക് ഇതിൽ കടന്നു കൂടുക വളരെ ബുദ്ധിമുട്ടാണ്.
നീറ്റ് പരീക്ഷ എന്നല്ല ഒരു പരീക്ഷയും കുട്ടികൾക്ക് ഒരു ഭാരമായി മാറരുത്. പണം മുടക്കില്ലാതെ പബ്ലിക് ഡൊമൈനിലൂടെ ലഭിക്കുന്ന റിസോർസ് വച്ച് എല്ലാവർക്കും പരീക്ഷക്ക് തയ്യാറെടുക്കാൻ സാധിക്കണം. എൻട്രൻസ് കോച്ചിങ്ങിനു വേണ്ടി മാത്രമുള്ള സ്‌കൂളുകളും , സ്ഥാപനങ്ങൾളും അനുവദിക്കരുത്. പ്ലസ് ടു പരീക്ഷയുടെ തുടർച്ചയായി അടുത്ത ദിവസമോ അതിനടുത്ത ദിവസമോ ഒരു സാധാരണ പരീക്ഷ എന്ന നിലക്ക് ഇത് നടത്തണം. ചോദ്യങ്ങൾ ചോരുന്നതാണ് ഇപ്പോൾ പ്രശ്‍നം . എന്നാൽ അടുത്ത വർഷവും ചോദ്യം ചോർന്നെക്കാം. ഇതിനൊരു പരിഹാരം ഔദ്യോഗികമായി ചോദ്യങ്ങൾ വെളിപ്പെടുത്തുക എന്നതാണ് . ഒരു ലക്ഷമോ രണ്ടു ലക്ഷമോ ചോദ്യങ്ങൾ അടങ്ങുന്ന ഓരോ വിഷയത്തിന്റെയും ക്വാസ്റ്റിൻ ബാങ്ക് തയ്യാറാക്കി , നന്നായി എക്സ്പ്ലൈൻ ചെയ്തുള്ള വീഡിയോ ഉത്തരങ്ങൾ സഹിതം സർക്കാർ പോർട്ടലിൽ പ്രസിദ്ധപ്പെടുത്തുക. വർഷം മുഴുവൻ വിദ്യാർത്ഥികൾക്ക് പരിശീലിക്കാൻ അത് ലഭ്യമാകണം. പരീക്ഷക്ക് അരമണിക്കൂർ മുമ്പ് വിദ്യാർത്ഥികളെ ഹാളിൽ കയറ്റിയതിനു ശേഷം കേന്ദ്രീകൃതമായി കംപ്യൂട്ടറിന്റെ സഹായത്തോടെ ചോദ്യങ്ങൾ സെറ്റ് ചെയ്ത് എല്ലാ കേന്ദ്രങ്ങളിലും ലഭ്യമാക്കുക . ഇതൊക്കെ ഇപ്പോൾ തന്നെ പല പരീക്ഷകൾക്കും നടക്കുന്നവയാണ്. അത് എൻട്രൻസിനും ബാധകമാക്കിയാൽ മാത്രം മതി. അപ്പോൾ ക്വാസ്റ്റിൻ പേപ്പർ ചോരില്ല. പണമുള്ളവനും ഇല്ലാത്തവനും ഒരേ സോഴ്സ് നിന്ന് തന്നെ ഫ്രീ ആയി റിസോർസ് കിട്ടും. പഠിക്കുക , ടോപ്പ് റാങ്ക് മേടിക്കുക. ഇതാണ് ഒരു പരിഹാരം. ഒരു പക്ഷെ ഒരേ ഒരു പരിഹാരം.
എല്ലാ വിദ്യാർത്ഥികൾക്കും മെഡിസിനിൽ അഭിരുചി ഉണ്ടാവില്ല. എന്നാൽ അവരുടെ മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാക്ഷാത്ക്കരിക്കാൻ അവർ അത് പഠിക്കേണ്ടി വരുന്നു. ഇതിന് അഭിരുചി കൂടി പരിശോധിക്കേണ്ടതുണ്ട്. വൈദ്യം പഠിക്കാൻ വരുന്നവർ രോഗികളോട് അലിവുള്ളവർ ആകണം എന്നുറപ്പു വരുത്തണം. ഒരു വീഡിയോയിൽ ഒരു ഡോക്ടർ വിദ്യാർത്ഥിനി തങ്ങൾക്ക് പഠിക്കാൻ കിട്ടുന്ന പുരുഷ മൃതശരീരത്തിലെ ലൈംഗീക അവയവത്തെ കുറിച്ച് കമന്റുകൾ പറയാറുണ്ട് എന്ന് പറഞ്ഞത് കണ്ടു. മെഡിസിൻ പഠിക്കാൻ വരുന്നവരെ കൊണ്ട് നിർബന്ധമായും അവയവങ്ങളും, മൃതദേഹവും ദാനം ചെയ്യാനുള്ള സമ്മതി പാത്രത്തിൽ ഒപ്പിടീക്കണം. അത് തീർച്ചയായും പൊതു ജനത്തിന് ഒരു മാതൃകയും ആവും. ഒരു നാൾ തങ്ങളും മൃതശരീരമായി ഈ ടേബിളുകളിൽ എത്തും എന്ന തോന്നൽ ഉണ്ടാവണം . അപ്പോൾ തന്നെ മെഡിസിൻ പഠിക്കാനുള്ള കുട്ടികളുടെ തള്ളിച്ച നന്നായി കുറയും. ഡോക്ടർ ആകണമെങ്കിൽ വലിയ ബുദ്ധിയുള്ളവർതന്നെ വേണമെന്നില്ല . അതിന് ഒരു ശരാശരിക്കാരൻ മതി . ഒരു പ്ലംബറുടെയോ , മെക്കാനിക്കിന്റെയോ പണി മാത്രമാണ് ഒരു ഡോക്ടറുടേത്. ചികിത്സക്ക് ശാസ്ത്രീയമായ ഒരു പ്രോട്ടോക്കോൾ ഉണ്ട്. അത് ഫോളോ ചെയ്‌താൽ മാത്രം മതി. നല്ല ബുദ്ധിയുള്ള കുട്ടികളെ നമുക്ക് വേണ്ടത് ഗവേഷണത്തിനാണ്. എന്നാൽ പ്യുവർ സയൻസ് പഠിക്കാൻ ഇന്ന് കുട്ടികളെ കിട്ടുന്നില്ല. ആ സ്ഥിതി മാറണം. മാറ്റണം. ഇതൊക്കെയാണ് വിദ്യാർത്ഥികൾ ചിന്തിക്കേണ്ടത്. വിദ്യാർത്ഥികൾക്ക് വേണ്ടിയും സമൂഹത്തിനു വേണ്ടിയും ഭരണ നേതൃത്വങ്ങളും ബുദ്ധിജീവി വിഭാഗങ്ങളും ചിന്തിക്കേണ്ടതും .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ