കൊച്ചു വലിയ സര്കീട്ടുകളും കാഴ്ചകളും അതിനിടയില്‍ ആവശ്യത്തിനു തമാശും അനവരതം തീനും പാനീയങ്ങളും എല്ലാം കൂടി ചേര്‍ന്ന കമ്പനിയില്‍ പെട്ട ഏവര്‍ക്കും സു സ്വാഗതം. കാല ദേശ ഭേദമില്ല വെട്ടു വഴിയും രാജ പാതയുമില്ല തട്ട് കടയും അഞ്ചു നക്ഷത്രോം ഇല്ല...കണ്ടതും കേട്ടതും തിന്നതും കുടിച്ചതും ഒപ്പം പറ്റിയ അബദ്ധങ്ങളും പരസ്പരം ഇവിടെ കുറിയ്ക്കാം...ചില്ലറ പാചക വിധികളും.. കോക്ക് ടെയിലുകളും കൂടി ആയാല്‍ ശാപ്പാട്ട് രാമന് ഒരു ഏമ്പക്കം കൂടി....
2026 മേയ് 17, ഞായറാഴ്‌ച
പുതിയ കേരളം ?
പത്ത് വർഷം നീണ്ട ഇടതുഭരണം അവസാനിപ്പിച്ച് ഭരണം തിരിച്ചു പിടിച്ചിരിക്കുകയാണ് UDF. ഉമ്മൻ ചാണ്ടി ഭരണം അതിന്റെ അവസാന കാലത്ത് ഒരു വല്ലാത്ത കാലമായിരുന്നു. നോട്ടെണ്ണുന്ന മിഷീനുള്ള മന്ത്രിമാരും, സ്വകാര്യ വ്യക്തിക്ക് കായൽ നിലങ്ങൾ പതിച്ചു കൊടുക്കാൻ എടുത്ത തീരുമാനങ്ങളും ഒക്കെയായി ആ സർക്കാർ ആടി ഉലഞ്ഞപ്പോൾ അതിന്റെ അന്ത്യകൂദാശ നടത്താൻ സോളാർ വനിത സരിതയും എത്തി. സർക്കാരിനുള്ളിലെ മല്ല യുദ്ധങ്ങളും കുതികാൽ വെട്ടും കൂടിയായപ്പോൾ ഭരണം സ്‌തംഭിച്ചു. സഭയിലും പുറത്തും പ്രതിപക്ഷം മന്ത്രിമാരെ തടഞ്ഞു വച്ചു . ജനം ഭരണ മാറ്റത്തിനായി വോട്ട് ചെയ്തു. LDF വരും എല്ലാം ശരിയാവും എന്ന് പറഞ്ഞു തുടങ്ങിയ ഭരണമാണ് പിന്നെ വന്നത്. ഒന്നും ശരിയായില്ലെന്ന് മാത്രമല്ല UDF ഗവൺമെന്റിന് നേരിടേണ്ടി വന്നിട്ടില്ലാത്തത്ര ആരോപണങ്ങൾ നേരിടേണ്ടിയും വന്നു. സരിതയുടെ സ്ഥാനത്ത് സ്വപ്ന എത്തി. സ്വർണ്ണം കടത്ത് ആരോപണത്തിൽ നിന്ന് മുഖ്യമന്ത്രിക്കും സഹമന്ത്രിമാർക്കും ഒരിക്കലും പുറത്തുവരാൻ കഴിഞ്ഞില്ല. പുത്രിയുടെ മാസപ്പടി വിവാദവും അപ്രകാരം തന്നെ. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തി വച്ചുകൊണ്ടു തുടങ്ങിയ ഭരണം രക്ഷാ പ്രവർത്തനത്തിലൂടെ മുന്നേറി എല്ലാ പ്രതിഷേധത്തിന്റെയും ചിറകരിഞ്ഞു. ജനം മടുത്തു. ഒടുവിൽ 102 MLA മാരുമായി UDF തന്നെ തിരിച്ചു വരുന്നു.
ഇടതു ഭരണം നല്ലതായിരുന്നുവെന്നും ചരിത്രത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ആണെന്നും പറയുന്നവർ നാട്ടിലുണ്ട്. എന്നാൽ കടുത്ത പാർട്ടി പ്രവർത്തകർ പോലും എതിർത്ത് വോട്ടു ചെയ്യാതെ UDF ന് 102 സീറ്റ് കിട്ടില്ല എന്ന് അല്പമൊന്നാലോചിച്ചാൽ ആർക്കും മനസിലാകും. യുഡിഫ് ന്റെ എന്തെങ്കിലും മികവ് കൊണ്ടാണ് ഈ നേട്ടം കൈവന്നത് എന്ന് ആ പാർട്ടികളുടെ പ്രവർത്തകർ പോലും വിശ്വസിക്കുമെന്ന് തോന്നുന്നില്ല. കടുത്ത LDF വെറുപ്പ് തന്നെയാണ് ഈ മഹാഭൂരിപക്ഷത്തിനു പിന്നിൽ. പ്രളയവും, ഓഖിയും കോവിടും ഒക്കെ തീർത്ത കൺഫ്യൂഷനിൽ സിദ്ധിച്ച ഭരണത്തുടർച്ച ആ ഗവൺമെന്റിനെ അന്ധമാക്കുകയായിരുന്നു. ജയിൽ പുള്ളികൾക്ക് വസ്ത്രവും പാർപ്പിടവും ഭക്ഷണവും കൂടാതെ പ്രതി ദിനം 620 രൂപയും കൊടുക്കാൻ തയ്യാറാവുന്ന സർക്കാരിന് ആശ വർക്കർമാർക്കും നഴ്‌സുമാർക്കും 500 രൂപ പോലും നൽകുന്നത് അധികപ്പറ്റായാണ് തോന്നിയത്. . അവർ നടത്തിയ സമരങ്ങളെ പുഛിച്ചു തള്ളുകയാണ് ചെയ്തത്. സർക്കാർ ജീവനക്കാരുടെ ശമ്പളം, നിർബന്ധിച്ച് പിടിച്ചെടുക്കാൻ ഓർഡിനൻസ് പുറപ്പെടുവിച്ചത് കൂടാതെ DA അനുവദിക്കാതെ അവഹേളിച്ച് അവരെ നിശ്ശബ്ദരാക്കി. ജനങ്ങൾക്കാവശ്യമില്ലാത്ത കെ റെയിൽ നടപ്പിലാക്കാൻ നടത്തിയ പൗരാവകാശ ധ്വംസനങ്ങൾ ഒരു ജനാധിപത്യ സർക്കരിന് ഭൂഷണം അല്ല എന്നവർക്ക് തോന്നിയതേയില്ല. നവോഥാനം എന്ന പേരിൽ ശബരിമലയിൽ ആചാരങ്ങൾ കാറ്റിൽ പറത്തി സ്ത്രീകളെ കയറ്റിയ അതേ സർക്കാർ തന്നെ അയ്യപ്പ സംഗമം നടത്തി ഭക്തർക്കും ആചാരങ്ങൾക്കും ഒപ്പം നിന്നു . കൂടാതെ പാർട്ടി മെമ്പർമാരും ഭാരവാഹികളും മന്ത്രി തന്നെയും സ്വർണ്ണം കൊള്ളക്കേസിൽ പ്രതിസ്ഥാനത്തേക്ക് വന്നു. ഇടിഞ്ഞു വീഴുന്ന ആശുപത്രിയും, ഉപകരണങ്ങൾ ഇല്ലാതെ ഓപ്പറേഷൻ മുടങ്ങുന്ന സംഭവങ്ങളും സർക്കാരിൽ അവമതിപ്പുണ്ടാക്കി. ജനത്തിന്റെ നികുതി പണം എടുത്ത് ഇടക്കിടെ വിദേശ ചികിത്സക്കു പോകുന്ന ഭരണ നേതൃത്വം, വെറുപ്പിൻെറ തീവൃത കൂട്ടി. 4 കൂട് മിൽമ പാലിൽ തീരേണ്ട ചായകുടിക്കു വേണ്ടി 40 ലക്ഷം രൂപ യുടെ ഗോശാല തീർത്തത് എന്ത് സന്ദേശമാണ് നൽകിയത് ? വെറുപ്പ് കൂടി കൂടി വീണ്ടും ഭരണമാറ്റം.
ഇനി പുതിയ ഭരണം. മാറ്റങ്ങൾ ഉണ്ടാകാൻ ഒരു സാധ്യതയും ഇല്ല. യുദ്ധരംഗത്തു പടവെട്ടി യുദ്ധം ജയിച്ചപ്പോൾ വെള്ളം കൊണ്ടുപോയി കൊടുത്തവൻ യുദ്ധത്തിന്റെ നായക സ്ഥാനം ആവശ്യപ്പെട്ടുള്ള കടിപിടികൾ കണ്ടുകഴിഞ്ഞു. ഇനി വീതം വയ്പ്പ്. 21 മന്ത്രിമാരും ചീഫ് വിപ്പും, ഭരണ പരിഷ്‌കാര കമ്മീഷനും ഒക്കെയായി സംഗതി പൊടിപൊടിക്കും. അത് കൂടാതെ എല്ലാ വിദ്യാർത്ഥിനികൾക്കും 1000 രൂപ മാസ സ്റ്റൈഫൻഡ് , വനിതാ യാത്രക്കാർക്ക് അവരുടെ വരുമാന പരിധി നോക്കാതെ സൗജന്യയാത്ര തുടങ്ങി വികസന വിരുദ്ധമായ അനേകം വാഗ്ദാനങ്ങൾ നൽകിയാണ് ഈ ഗവൺമെന്റ് ഭരണത്തിൽ വന്നിരിക്കുന്നത്. യഥാർത്ഥത്തിൽ ഈ വാഗ്ദാനങ്ങൾ കാരണം അല്ല ജനം UDF ന് വോട്ട് ചെയ്തത് . അത് ഒരു നിവർത്തികേടുകൊണ്ടുമാത്രമാണ്.
യുഡിഫ് ഭരണത്തിൽ ഇനി എന്തെല്ലാം ആണ് സംഭവിക്കാൻ പോകുന്നത് ! സംസ്ഥാനം വലിയ സാമ്പത്തിക ബാധ്യതയിൽ എത്തി നിൽക്കുകയാണ്. ചിലവ് കുറക്കുക, വരവ് വർദ്ധിപ്പിക്കുക വികസന പ്രവർത്തനങ്ങൾ നടത്തുക , തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുക വിദ്യാഭ്യാസ നിലവാരം ഉയർത്തുക തുടങ്ങി വലിയ വലിയ ഉത്തരവാദിത്തങ്ങൾ നടപ്പിലാക്കാനുണ്ട്. അതിനു പഴയ കാറുകൾ ഉപയോഗിക്കുന്ന രീതിയും എസ്‌കോർട്ട് കുറയ്ക്കുന്ന രീതിയും മാത്രം നടപ്പിലാക്കിയാൽ മതിയാവുകയില്ല. 21 മന്ത്രിമാരെയും ചീഫ് വിപ്പിനെയും ഭരണ പരിഷ്‌കാര കമ്മീഷനെയും അവരുടെ പരിവാരങ്ങളെയും ഒക്കെ തീറ്റി പോറ്റുന്നത് കൂടാതെ പേർസണൽ സ്റ്റാഫിലേക്ക് ആളെ എടുത്ത് രണ്ടര വർഷം കൂടുമ്പോൾ മാറ്റി പെൻഷൻ നൽകി ആജീവനാന്തം സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന കലാപരിപാടി തുടർന്നാൽ ഇതെല്ലാം വെറുതെയാവും. യുഡിഫ് ഭരണം മുൻവിധിയോടെ പറയുക ആണെങ്കിൽ നന്നാവാൻ ഒരു സാധ്യതയും ഇല്ല. അപ്പോൾ ഭരണം പിടിക്കാമെന്നാണ് LDF ന്റെ കണക്കു കൂട്ടലെങ്കിൽ അവർക്കു തെറ്റി. കഴിഞ്ഞ 10 വർഷത്തെ ദുരനുഭവങ്ങൾ അവഹേളനങ്ങൾ ,ആക്രോശങ്ങൾ , അകറ്റി നിർത്തലുകൾ, രക്ഷാ പ്രവർത്തനങ്ങൾ ഒക്കെ അത്ര വേഗം ജനം മറന്നു പോകാൻ സാധ്യത ഇല്ല. അടുത്ത പ്രാവശ്യം ജനം എന്ത് ചെയ്യും?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)