2025 ഡിസംബർ 13, ശനിയാഴ്‌ച

അംബേക്കറൈറ്റുകൾ

എല്ലാവർഷവും കൃത്യമായി അരങ്ങേറുന്ന ഒരിനം ആണ് അംബേക്കറുടെ കാഴ്ചപ്പാടുകളെ കുറിച്ചുള്ള ചർച്ചകൾ. പതിവ് അംബേക്കറൈറ്റുകൾ അതിൽ പങ്കെടുക്കുകയും മനുസ്മ്രിതി കത്തിക്കേണ്ടതിന്റെ ആവശ്യം ഊന്നി പറയുകയും ചെയ്യും. ബ്രാഹ്മണ്യം ആണ് ലോകത്തിലെ ഏറ്റവും നീചമായ വ്യവസ്ഥിതി എന്ന് പറഞ്ഞു അതിന്റെ ഇപ്പോഴത്തെ അവകാശം RSS ന് ചാർത്തിക്കൊടുത്ത് ചർച്ച അവസാനിപ്പിക്കും. പിന്നെ അടുത്ത വർഷം വീണ്ടും ആവർത്തിക്കും. ആദിവാസികളും ദളിതരും അടങ്ങുന്ന ഒരു വലിയ വിഭാഗത്തിന്റെ പ്രതിനിധികൾ ആയാണ് അംബേക്കറൈറ്റുകൾ രംഗപ്രവേശനം ചെയ്യുന്നത്. എന്നാൽ ഈ ചർച്ചകൾക്ക് അപ്പുറം എന്ത് വ്യത്യാസം ആണ് ദളിത് ആദിവാസി ജീവിതങ്ങളിൽ ഇക്കൂട്ടർക്ക് വരുത്താൻ സാധിച്ചിട്ടുള്ളത് എന്ന് ചിന്തിക്കേണ്ടതാണ്. ഇന്ത്യ പൊതുവെ തന്നെ ബ്രാഹ്മണരുടെ അധീനതയിൽ പുലർന്നു പോന്ന ഒരു രാജ്യം ആണ് . ആര്യ സംസ്ക്കാരത്തിന്റെ പതാകവാഹകർ ആയ ബ്രാഹ്മണർ കാഴ്ചവച്ച ജാതീയ ഉച്ചനീചത്വങ്ങൾ ഏറ്റവും കൂടുതൽ ഏറ്റു വാങ്ങിയിട്ടുള്ളത് ദളിത് ആദിവാസി വിഭാഗങ്ങൾ തന്നെയാണ്. ഇസ്ലാം ക്രിസ്ത്യൻ മതങ്ങളിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് അംബേക്കർ മനസിലാക്കി. അതിനാലാണ് അദ്ദേഹം ബുദ്ധമതത്തിൽ ചേർന്നത്. എന്നാൽ ഇതര ദളിത് ആദിവാസി സമൂഹങ്ങൾ ഹൈന്ദവ, ക്രൈസ്തവ, ഇസ്ലാം മതങ്ങളുടെ ഭാഗമായി മാറി, അതിന്റെ മൂല്യങ്ങളോട് സമരസപ്പെട്ട് പോകുന്ന കാഴ്ചയാണ് നിലവിൽ ഉള്ളത് . ഒരു ജനത എന്ന നിലയിൽ ഉണ്ടായിരുന്ന സാംസ്കാരികവും, മതപരവും ആയ തനിമ ഈ ഹൈന്ദവ, ക്രൈസ്തവ , ഇസ്ലാം വൽക്കരണത്തിലൂടെ ദളിത് ആദിവാസി സമൂഹങ്ങൾക്ക് നഷ്ടമായി. സൂക്ഷ്മമായി പരിശോധിച്ചാൽ ഇപ്പോഴും തുടർന്ന് പോരുന്ന ഈ ഉച്ചനീചത്വങ്ങൾക്ക് കാരണം മതത്തിനോടുള്ള ഈ സമൂഹത്തിന്റെ അമിത വിധേയത്വമാണെന്ന് മനസിലാകും. എല്ലാ മതങ്ങളും ദളിത് ആദിവാസി സമൂഹങ്ങളെ അസ്പർശ്യർ ആയി തന്നെയാണ് കണക്കാക്കുന്നത്. ഈ മതങ്ങളുടെ ഒക്കെ പുറമ്പോക്കിൽ ചുരുണ്ടുകൂടി കിടന്ന് ജാതീയ വിവേചനം ഉണ്ടേ എന്ന് നിലവിളിക്കാതെ ഒരു മികച്ച സമൂഹത്തെ രൂപപ്പെടുത്താനാണ് അംബേക്കറൈറ്റുകൾ ശ്രമിക്കേണ്ടത്. അല്ലാതെ ഗീതയിലും, മനുസ്മ്രിതിയിലും എഴുതി വച്ചിട്ടുള്ള വിവേചനങ്ങളോട് അംബേക്കറുടെ കാഴ്ചപ്പാടെന്തായിരുന്നു എന്ന് ചർച്ച നടത്തുക അല്ല വേണ്ടത്. അംബേക്കർ അത് തിരിച്ചറിഞ്ഞപ്പോഴേ ഹിന്ദു മതം ഉപേക്ഷിച്ചു . എന്നാൽ ഇന്നേറ്റവും കൂടുതൽ ജാതി വേർതിരിവുകൾ ഉള്ളത് ദളിത് ആദിവാസി സമൂഹങ്ങളിൽ തന്നെയാണെന്നുള്ളത് തിരിച്ചറിയേണ്ടതുണ്ട് . പരസ്പ്പരം തീണ്ടൽ ആചരിക്കുന്ന സമൂഹങ്ങൾ വരെയുണ്ട്. ആദ്യം ചെയ്യേണ്ടത് ആ സമൂഹത്തിൽ തന്നെ അത് അവസാനിപ്പിക്കുക എന്നതാണ്. വിവിധ ജാതി സമൂഹങ്ങൾ പരസ്പ്പരം വിവാഹ ബന്ധത്തിൽ ഏർപ്പെട്ട് ഒരൊറ്റ സമൂഹമായി മാറി കരുത്ത് തെളിയിച്ചു മുന്നോട്ടു വന്നാലേ സവർണ്ണ ഫാസിസ്റ്റ് മതങ്ങൾക്കെതിരെയുള്ള സമരങ്ങളും ചെറുത്ത് നിൽപ്പുകളും യാഥാർഥ്യമാകുകയുള്ളു. ദളിത് ആദിവാസി സമൂഹങ്ങൾ ഇന്ത്യയുടെ മാത്രം സംഭാവനയല്ല . ലോകത്തെല്ലായിടത്തും ഇത്തരം അവസരം നിഷേധിക്കപ്പെട്ട , പാർശ്വവൽകൃത സമൂഹങ്ങൾ ഉണ്ട്. നഷ്ട്ടപ്പെട്ടു പോയ അവസരങ്ങൾ തിരികെ പിടിക്കുക എന്നുള്ളതാണ് അതിനുള്ള ഏക പോം വഴി . ഇത്തരം അവസരങ്ങൾ സൃഷ്ടിക്കാനാണ് അധികാരത്തിലും ജോലിയിലും സംവരണം ഏർപ്പെടുത്താൻ ഭരണഘടനാ ശിൽപ്പികൾ ശ്രമിച്ചത്. പാർലമെന്റിലും, സംസ്ഥാനങ്ങളിലും , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒക്കെ ഏതാണ്ട് 25 ശതമാനത്തോളം സീറ്റുകൾ ദളിത് ആദിവാസി സമൂഹങ്ങൾക്ക് സംവരണം ചെയ്തിട്ടുണ്ട്. രാജ്യത്ത് 25 ശതമാനത്തോളം തന്നെ ജനസംഖ്യയും ഈ വിഭാഗത്തിനുണ്ട്. എന്നാൽ ഏതെങ്കിലും രാഷ്ട്രീയ സംഘടനകളുടെ ചേരിപ്പുറത്ത് നിന്ന് സംവരണ സീറ്റിൽ മത്സരിച്ച് അതാത് പാർട്ടികൾക്ക് അംഗബലം കൂട്ടി ഭരണം പിടിക്കാൻ സഹായിക്കാമെന്നല്ലാതെ എന്ത് നേട്ടമാണ് നാളിതുവരെ ഈ സമൂഹത്തിന് ലഭിച്ചിട്ടുള്ളത്. കേരളത്തിലെ സാഹചര്യത്തിൽ രണ്ടു മന്ത്രി സംസ്ഥാനം എങ്കിലും കിട്ടേണ്ടതാണ്. എന്നിട്ട് ഇപ്പോൾ ഉള്ളതോ? കിട്ടിയ വകുപ്പോ ? ഇത് ഒരു പാർട്ടിയുടെ ഭരണത്തിൽ മാത്രമല്ല സംഭവിക്കുന്നത് . എല്ലാ പാർട്ടികളും സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും പിന്തുടരുന്ന രീതി ഇത് തന്നെയാണ്. ഇതിനാണോ അംബേക്കർ ജനപ്രതിനിധികൾക്കുള്ള സംവരണം ഏർപ്പെടുത്താൻ പാടുപെട്ടത്? ഏതു പാർട്ടിയായാലും വേണ്ടില്ല മന്ത്രി മാരിൽ ഇത്രയിത്ര ക്രിസ്ത്യാനി വേണം, മുസ്‌ലിം വേണം, നായർ വേണം ഈഴവൻ വേണം എന്നൊക്കെ അതാതു സമുദായ നേതാക്കന്മാർ ആവശ്യപ്പെടുമ്പോൾ നിർബന്ധമായും ലഭിക്കേണ്ട മന്ത്രി സ്ഥാനത്തിന് വേണ്ടി ദളിത് ആദിവാസി സമൂഹങ്ങളിൽ നിന്ന് ശബ്ദമുയരുന്നില്ല . അവരൊക്കെ അർത്ഥമില്ലാത്ത ചർച്ചകൾക്കും കോലാഹലങ്ങൾക്കും വ്യക്തിപരമായ ബുദ്ധിജീവി പട്ടത്തിനും ഒക്കെ പിറകെയാണ്. ഇത് തന്നെയാണ് അധികാര സ്ഥാനത്തുള്ളവർക്ക് വേണ്ടതും. വിദ്യാഭ്യാസം ഉണ്ടെങ്കിലേ ഒരു സമൂഹത്തിന് തല ഉയർത്തി നിൽക്കാൻ പറ്റൂ. ഭരണത്തിൽ നല്ല സ്വാധീനം ഉണ്ടെങ്കിലേ സാമ്പത്തിക സഹായങ്ങൾ സമുദായത്തിനെത്തിക്കാനും ചെറുപ്പക്കാർക്ക് വിദ്യാഭ്യാസവും തൊഴിലും ഉറപ്പുവരുത്താനും കഴിയൂ . അതിനായി സമ്മർദ്ദം ചെലുത്താതെ മറ്റാരെങ്കിലും അത് ചെയ്തു തരും എന്ന് ചിന്തിക്കിന്നത് മൗഢ്യമാണ് . ജോലിയിലുള്ള സംവരണം ഇന്നല്ലെങ്കിൽ നാളെ അവസാനിക്കും. അപ്പോൾ സ്വന്തം കാലിൽ നിൽക്കാൻ കഴിയണം. അതിന് നിലവിൽ ഉള്ള മത്സര പരീക്ഷകളിലെല്ലാം സമുദായത്തിലെ ഉദ്യോഗാർത്ഥികൾക്ക് നല്ല റാങ്ക് നേടാൻ പറ്റും വിധം കോച്ചിങ് സെന്ററുകൾ സർക്കാരിന്റേതു കൂടാതെ സമുദായം തന്നെ സ്ഥാപിക്കണം. കൂടുതൽ ചെറുപ്പക്കാർ ജോലിയിലും പഠനത്തിലും സംവരണ സീറ്റുകൾ കൂടാതെ മെറിറ്റ് സീറ്റുകളിലും കട

2025 നവംബർ 3, തിങ്കളാഴ്‌ച

വിസ്മയിപ്പിക്കുന്ന കേരളം

അത്ഭുതകരമായ ഒരു സംസ്ഥാനം ആണ് കേരളം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് സാമൂഹികമായും, സാമ്പത്തികമായും , സാംസ്കാരികമായുമൊക്കെ അത് വേറിട്ട് നിൽക്കുന്നു. കേരളത്തിന്റെ മഹത്വം എന്തെന്നറിയണമെങ്കിൽ കേരളത്തിന് പുറത്തേക്ക് ഒന്ന് യാത്ര ചെയ്‌താൽ മതിയാകും. പാലക്കാടു ചുരം കടന്ന് ട്രെയിൻ തമിഴ്‌നാട്ടിലേക്ക് കടക്കുമ്പോൾ തന്നെ ആ വ്യത്യാസം മനസിലാകും. റെയിൽ ട്രാക്കുകളിൽ വിസർജ്ജനം നടത്തുന്ന പുരുഷന്മാർ , ലോട്ടയിൽ വെള്ളവുമായി ട്രെയിൻ പോകാൻ കാത്തു നിൽക്കുന്ന സ്ത്രീകൾ, ഇതൊന്നും കേരളത്തിൽ കാണാൻ കഴിയില്ല. കേരളീയൻ ആണെന്ന് പറയുമ്പോൾ തന്നെ ഒരു ബഹുമാനം ഒക്കെ മറ്റു സംസ്ഥാനക്കാർ നൽകാറുമുണ്ട്. എന്നാൽ ഈ വിധം കേരളം എങ്ങനെ മാറി എന്നത് നമ്മളെ അത്ഭുതപ്പെടുത്തും. കാര്യമായ ഒരു പൈതൃകം കേരളത്തിനില്ല എന്നതാണ് സത്യം. തമിഴിൽ നിന്ന് വേർപിരിഞ്ഞു പോന്ന ഒരു സമൂഹം. ഗഡാഗഡിയൻമാരായ രാജാക്കന്മാരൊന്നും കേരളം ഭരിച്ചിരുന്നില്ല. വലിയ അമ്പലങ്ങളോ, കോട്ടകളോ ഒന്നും തന്നെ കേരളത്തെ അടയാളപ്പെടുത്താൻ ഇല്ല. ദാരിദ്ര്യം അതിന്റെ എല്ലാ ഭാവത്തിലും കേരളത്തിൽ നിറഞ്ഞാടിയിരുന്നു. 1498 ൽ അന്നത്തെ ഏറ്റവും അധികാരമുള്ളതും സമ്പന്നനുമായ സാമൂതിരിയെ കാണാൻ ചെന്നപ്പോൾ ഒരു രണ്ടാം മുണ്ടും പുതച്ച് അർദ്ധ നഗ്നനായി ഓലമേഞ്ഞ കൊട്ടാരത്തിൽ ഇരിക്കുന്ന രാജാവിനെ കണ്ട് വാസ്ഗോഡഗാമക്ക് ചിരി പൊട്ടിയത്രേ. പോർട്ടുഗീസുകാർ സാമൂതിരിയോട് പിണങ്ങി കൊച്ചിയിലേക്ക് താവളം മാറ്റിയതിനു ശേഷം മാത്രമാണ് കൊച്ചി രാജാക്കന്മാർ ഓടിട്ട കൊട്ടാരത്തിൽ അന്തിയുറങ്ങാൻ തുടങ്ങിയത്. BC കാലഘട്ടത്തിൽ പോലും മറ്റു സംസ്ഥാനങ്ങളിൽ വലിയ കോട്ടകളും, കൊട്ടാരങ്ങളും ഉണ്ടായിരുന്നപ്പോൾ ആണ് കേരളത്തിലെ ഈ പരിതാപകരമായ അവസ്ഥ . ആ കേരളം ഇന്ന് ആരോഗ്യം, വിദ്യാഭ്യാസം , ശുചിത്തം തുടങ്ങി പല ഇൻഡക്സുകളിലും രാജ്യത്ത് മുന്നിലാണ് . എങ്ങനെ ആണ് ഈ നേട്ടമൊക്കെ കേരളത്തിന് കൈവരിക്കാൻ കഴഞ്ഞത് ? രാഷ്ട്രീയക്കാർ, പ്രത്യേകിച്ച് കമ്മൂണിസ്റ്റ് രാഷ്ട്രീയക്കാർ പറയുന്നത് കമ്മൂണിസ്റ് പാർട്ടികൾ കേരളത്തിൽ ഉണ്ടായത് ആണ് അതിനു കാരണം എന്നാണ് . ശരിയാണ് കമ്മൂണിസ്റ്റ് ഗവൺമെന്റിന് നല്ലൊരു സംഭാവന നൽകാൻ കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ഇ.എം.എസ് നയിച്ച ഒന്നാം കമ്മൂണിസ്റ്റ് മന്ത്രി സഭ. എന്നാൽ ബംഗാളിലും ത്രിപുരയിലും ഒക്കെ ഇതേ കമ്മൂണിസ്റ്റ് പാർട്ടികൾ ഉണ്ടായിരുന്നു . അവിടെയൊന്നും ഇത്തരം പുരോഗതി ഉണ്ടായില്ലെന്ന് മാത്രമല്ല ജനങ്ങൾ 50 വർഷങ്ങൾക്ക് പുറകിൽ ആണ് ഇപ്പോഴും. അപ്പോൾ പിന്നെ എന്തായിരിക്കണം കേരളത്തിന്റെ കരുത്ത്? ഒന്നാമതായി എടുത്ത് പറയേണ്ടത് കേരളത്തിന്റെ ഭൂപ്രകൃതിയാണ്. സമൃദ്ധമായി മഴ ലഭിക്കുന്ന, നദികളാൽ സമ്പന്നമായ ഒരു പ്രകൃതി നമുക്ക് പൈതൃകമായി കിട്ടി. രണ്ടാമത് കേരളത്തിലെ ജനങ്ങൾ തന്നെയാണ്. രാജാക്കന്മാരുടെ ശാസനങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും രണ്ടു നേരം പല്ലു തേച്ചും കുളിച്ചും മലയാളി വ്യത്യസ്തനായി . അടുത്ത സ്ഥാനം കേരളത്തിൽ നടപ്പിലായ വിദ്യാഭ്യാസത്തിനാണ്. ബുദ്ധ ദേവാലയങ്ങളോട് ചേർന്ന് രൂപം കൊണ്ട പള്ളിക്കൂടങ്ങൾ ആയിരുന്നു അറിവിന്റെ ആദ്യ കേന്ദ്രങ്ങൾ. പിന്നീട് ഹൈന്ദവ, ക്രൈസ്തവ, ഇസ്ലാം ദേവാലയങ്ങളോട് ചേർന്ന് പള്ളിക്കൂടങ്ങൾ വന്നു. ആദ്യകാലങ്ങളിൽ മത പാഠങ്ങൾ മാത്രം പഠിപ്പിച്ചിരുന്ന പള്ളിക്കൂടങ്ങൾ ആധൂനിക വിദ്യാഭ്യാസം ലഭിക്കുന്ന പള്ളിക്കൂടങ്ങൾ ആയി പരിവർത്തനം ചെയ്യപ്പെടുന്നത് ക്രിസ്ത്യൻ മിഷനറിമാരുടെ വരവോടെയാണ്. ഇക്കാലങ്ങളിൽ ഒക്കെയും അധസ്ഥിത വർഗങ്ങൾക്ക് പക്ഷെ വിദ്യാഭ്യാസം ലഭിച്ചില്ല. ഇതിനൊരു മാറ്റം വന്നത് രാജാ പാർവതി ഭായിയുടെയും കേണൽ മണ്റോയുടെയും ഒക്കെ ഇടപെടലിലൂടെ ആണ്. അതിനോടൊപ്പം തന്നെ, ശ്രീനാരായണ ഗുരുവും, ചട്ടമ്പി സ്വാമികളും അയ്യൻകാളിയുമൊക്കെ അതാതു സമുദായങ്ങളുടെയും , പൊതുവേയുമുള്ള വിദ്യാഭ്യാസത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി. അതിന്റെ തുടർച്ചയായി ഒന്നാം കമ്മൂണിസ്റ്റ് മന്ത്രി സഭയിലെ അതി പ്രമുഖരും വിദ്യാസമ്പന്നരും, പ്രതിഭാശാലികളുമായ രാഷ്ട്രീയക്കാർ സാർവത്രിക വിദ്യാഭ്യാസം സർക്കാർ തലത്തിൽ യാഥാർഥ്യമാക്കി. ഈയൊരു സാമൂഹിക മാറ്റം മറ്റു സംസ്ഥാനങ്ങളിൽ ഉണ്ടായില്ല. പട്ടണവും പട്ടണ വാസികളും വിദ്യാസമ്പന്നരും ധനികരുമായി അവിടങ്ങളിൽ വളർന്നപ്പോൾ, ഗ്രാമങ്ങൾ ഒഴിവാക്കപ്പെട്ടു. എന്നാൽ കേരളത്തിൽ പട്ടണങ്ങൾ ഗ്രാമങ്ങളിലേക്ക് വളർന്നു. വിദ്യാസമ്പന്നരായ യുവതി യുവാക്കൾ അന്യ ദേശങ്ങളിൽ ജോലിക്ക് പോയി സംസ്ഥാനത്തിന്റെ ഖജനാവ് നിറച്ചു . കേരളം സാമ്പത്തികമായി അഭിവൃദ്ധി പ്രാപിച്ചു. എന്നാൽ ഈ നേട്ടങ്ങൾ ഒന്നും തന്നെ കേരളത്തിന് തുടർന്നുണ്ടായില്ല. അന്ധമായ രാഷ്ട്രീയവും, ഭരണാധികാരികളുടെ അറിവില്ലായ്മയും മൂലം കേരളത്തിന് അവസരങ്ങൾ നഷ്ട്ടപ്പെട്ടുകൊണ്ടേയിരുന്നു. . കമ്പ്യൂട്ടറും, ട്രാക്ടറും, സ്വാശ്രയ കോളേജുകളുമൊക്കെ കടന്നു വന്ന ആദ്യ നാളുകളിൽ ബൂർഷ്വാ സംവിധാനങ്ങൾ എന്ന് കണ്ട് പുറം കൈകൊണ്ട് ആട്ടി പായിച്ചു . ഇന്ത്യയുടെ സിലിക്കൺവാലി ആയി വളരേണ്ടിയിരുന്ന കേരളത്തിൽ നിന്ന് ചെറുപ്പക്കാർ പഠനത്തിനും ജോലിക്കുമായി ബാംഗ്ളൂരിലേക്കും, മദ്രാസിലേക്കും ഹൈദ്രാബാദിലേക്കുമൊക്കെ വണ്ടികയറി. പലരും രാജ്യം തന്നെ വിട്ടു. എന്നാൽ, കാട്ടിലും , മേട്ടിലും , നഗര പ്രാന്തങ്ങളിലും അവസരം നഷ്ട്ടപ്പെട്ടവർ ദരിദ്രരും അതിദരിദ്രരുമായി തുടരുമ്പോൾ സ്റ്റാറ്റിസ്റ്റിക്സിന്റെ മാസ്മരിക വിദ്യയാൽ ദരിദ്രരെയും അതി ദരിദ്രരെയും നാടുകടത്തി മേനി നടിക്കുക ആണ് രാഷ്ട്രീയ നേതൃത്വം. ആത്മാർത്ഥതയും, അർപ്പണവും, പാർട്ടിയേക്കാൾ സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന നല്ല പ്രൊഫഷണലുകൾ രാഷ്ട്രീയ നേതൃത്വത്തിലേക്ക് വരുന്നില്ലെങ്കിൽ ചരിത്രത്തിനു പുറകിലേക്കായിരിക്കും ഇനിയുള്ള കേരളത്തിന്റെ യാത്ര.

2025 ഒക്‌ടോബർ 25, ശനിയാഴ്‌ച

കേരളത്തിന്റെ പഠന വൈകല്യങ്ങൾ

ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയത്തിൽ കാതലായ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുക ആണ് . എന്നാൽ ഹൈന്ദവ കേന്ദ്രീകൃതമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം ആണ് ഇവിടെ നടപ്പാക്കുന്നതെന്നും പശുരാഷ്ട്രീയത്തിന്റെ കടന്നുകയറ്റം ആണ് ഇതെന്നുമുള്ള ആരോപണം ഉന്നയിച്ച് കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ അതിനു പുറം തിരിഞ്ഞു നിൽക്കുകയാണ്. കേരളത്തിൽ യുഡിഫ് ഉം എൽഡിഎഫ് ഉം ഒരുപോലെ ഇതിനെ എതിർക്കുന്നുണ്ട്. ഇത് പശുവിനെ തിരിച്ചു കൊണ്ട് വരാനുള്ള തങ്ങളുടെ സർക്കാരിന്റെ തന്ത്രം തന്നെയാണ് എന്ന് ചിന്തിച്ച് ബിജെപി അണികളും സന്തോഷിക്കുന്നു. എന്നാൽ എതിർക്കുന്നവരുടെയും സന്തോഷിക്കുന്നവരുടെയും ഒരു ശതമാനത്തിനു പോലും എന്താണ് ഇതെന്ന് മനസിലായ മട്ടില്ല. കംപ്യൂട്ടറും, ട്രാക്ടറും, സ്വാശ്രയ കോളേജുകളും, മൊബൈലുകളും ഒക്കെ കടന്നു വന്നപ്പോൾ കണ്ട അതേ എതിർപ്പാണ് ഇപ്പോഴുമുള്ളത് . ഇതിനു പ്രധാന കാരണം രാഷ്ട്രീയക്കാരിൽ 70 വയസു കഴിഞ്ഞ ആളുകൾ ആണ് തീരുമാനങ്ങൾ എടുക്കുന്നത് എന്നതാണ്. ഇടുങ്ങിയ പ്രത്യയശാസ്ത്രങ്ങളുടെയും രാഷ്ട്രീയ അന്ധകാരത്തിന്റെയും തടവിൽ കഴിയുന്ന അവർക്ക് ഇത്രയേ കഴിയൂ. ഇവരെ പിണക്കിയാൽ രാഷ്ട്രീയ ഭാവി പോകും എന്ന ഭയത്താലും , പ്രതികരണശേഷി ഇല്ലാത്തതിനാലും , അജ്ഞതയാലും പീഡിതരായ അണികൾ മുകളിൽ നിന്നെഴുതിക്കൊടുക്കുന്ന ലേഖനങ്ങൾ സോഷ്യൽ മീഡിയയിൽ പരത്തി സായൂജ്യമടയുന്നു. ഇന്ത്യയിൽ നിലവിൽ ഉണ്ടായിരുന്ന വിദ്യാഭ്യാസ രീതികൾ എത്ര നിലവാരം കുറഞ്ഞതാണെന്ന് നമ്മൾ മനസിലാക്കുന്നത് രാജ്യത്തിന് പുറത്തേക്ക് നോക്കുമ്പോഴാണ്. ലോകത്ത് ഇന്ത്യൻ യൂണിവേഴ്സിറ്റികളുടെ സ്ഥാനം എത്രയോ താഴെയാണ്. ഒരു ഇന്ത്യൻ യൂണിവേഴ്‌സിറ്റിയും ലോകത്തെ 100 യൂണിവേഴ്സിറ്റികളുടെ പട്ടികയിൽ വരുന്നില്ല എന്നോർക്കണം . കേരളത്തിന്റെ അവസ്ഥ ആണ് ഏറ്റവും പരിതാപകരം. സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൽ ഇന്ത്യയിലെ മികച്ച 20 യൂണിവേഴ്സിറ്റികളിൽ ഒന്ന് പോലും ഇല്ല. ഭാരതത്തിൽ മൊത്തം ഉള്ള ഈ നിലവാരം ഇല്ലായ്മ പരിഹരിക്കാനും അതിനെ അന്തർദേശീയ തലത്തിൽ അംഗീകാരം ലഭിക്കും വിധം ആക്കി തീർക്കാനും ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര ഗവർണ്മെന്റ് വിഭാവനം ചെയ്ത പദ്ധതിയാണ് NEP പദ്ധതി. യുനെസ്കോയുടെ 2030 വിദ്യാഭ്യാസ പദ്ധതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മികച്ച വിദ്യാഭ്യാസവും, നൈപുണ്യ വികസനവും ലക്ഷ്യമിട്ട് ജീവിതകാലത്തുടനീളം ഓരോ വ്യക്തിയെയും പ്രായോഗിക തലത്തിലും വൈജ്ഞാനിക മേഖലയിലും അറിവും കഴിവുമുള്ളവരാക്കി മാറ്റിയെടുത്ത് നമ്മുടെ മാനവ ശേഷിയെ പരമാവധി പ്രയോജനപ്പെടുത്താനാണ് NEP ലക്ഷ്യമിടുന്നത്. ഇന്ത്യൻ അറിവ് സമ്പ്രദായങ്ങളും ഉൾക്കൊണ്ടിട്ടുള്ള ഈ നൂതന പാഠ്യ പദ്ധതി 2020 ൽ ആണ് കേന്ദ്രഗവൺമെന്റ് നടപ്പിലാക്കിയത് . എന്നാൽ കേരളം ഉൾപ്പെടെയുള്ള രണ്ടുമൂന്നു സംസ്ഥാനങ്ങൾ മാത്രം അതിൽ നിന്ന് വിട്ടു നിൽക്കുകയാണ്. കേരളത്തിൽ ആവട്ടെ KCF എന്ന പേരിൽ NEP യുടെ വികലമായ ഒരനുകരണം ആണ് ഇപ്പോഴുള്ളത്. നമ്മൾ തുടരുന്ന വിദ്യാഭ്യാസ സമ്പ്രദായം 4 ( LP )+3 (UP )+3(HS ) +2 എന്നതാണ് . NEP യിൽ ഇത് 3 വയസിൽ തുടങ്ങുന്ന രണ്ടാം ക്‌ളാസ് വരെയുള്ള 5 വർഷപഠനം , 3 മുതൽ 5 വരെയുള്ള 3 വർഷപഠനം ,6 മുതൽ 8 വരെയുള്ള 3 വർഷപഠനം, 9 മുതൽ 12 വരെയുള്ള 4 വർഷപഠനം എന്ന രീതിയിൽ ആണുള്ളത്. കേരളത്തിൽ നിന്ന് 12 വർഷ പഠനത്തിന് ശേഷം plus 2 പാസ്സായി ചെല്ലുന്ന ഒരു വിദ്യാർത്ഥിക്ക് ദേശീയ തലത്തിൽ 15 വർഷ പഠനം നടത്തിയ വിദ്യാർത്ഥിയോട് തുല്യതപ്പെടുത്തി സർട്ടിഫിക്കറ്റ് ലഭിക്കില്ല എന്ന് ഇതിൽ നിന്ന് വ്യക്തമാണല്ലോ. ഒരുപാട് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കണ്ണുനീർ ഇനി വീഴാനിരിക്കുന്നു. പക്ഷെ അതൊന്നും കാണാൻ ഇപ്പോഴത്തെ വൃദ്ധ നേതൃത്വങ്ങൾ ഉണ്ടാവുകയുമില്ല. കോളേജിൽ എത്തുമ്പോൾ ഡിഗ്രി 4 വർഷമായാണ് ഈ സ്‌കീമിൽ ഉള്ളത് . പോസ്റ്റ് ഗ്രാജുവേഷൻ 1 വർഷവും. ഒരു വർഷ പഠനം വിജയകരമായി പൂർത്തീകരിച്ചാൽ ഒരു സർട്ടിഫിക്കറ്റ് കൊടുക്കും. ഒരിടവേളക്ക് ശേഷം അയാൾക്ക് പിന്നീട് രണ്ടാം വർഷ പഠനം പൂർത്തിയാക്കണമെങ്കിൽ അങ്ങനെയും ആകാം. അപ്പോൾ ഒരു ഡിപ്ലോമ സർട്ടിഫിക്കറ്റ് കൊടുക്കും. മൂന്നാം വർഷം പൂർത്തിയായാൽ ബിരുദം നൽകും. നാലാം വർഷം പൂർത്തിയായാൽ ഹോണേഴ്‌സ് ബിരുദവും നൽകും. ഇതൊന്നും പക്ഷെ കേരളത്തിൽ ഉണ്ടാവില്ല. പകരം വിദ്യാർത്ഥികളുടെ കണ്ണീരൊഴുകും. എല്ലാം വൈകിയേ ഇവിടെ നടപ്പാക്കൂ. പ്രീ ഡിഗ്രി വേർപെടുത്താൻ പറഞ്ഞു. നടപ്പാക്കിയില്ല. അവസാനം വളരെ വൈകി അത് നടപ്പാക്കേണ്ടി വന്നു . കേരളം ഭാരതത്തിൽ ആണെന്ന് പലപ്പോഴും മറന്നു പോകുന്നു. NEP കൃത്യമായി നടപ്പാക്കുന്നത് ത്വരിതപ്പെടുത്താൻ PM USHA എന്ന പദ്ധതി കൊണ്ടുവന്നു. വലിയ ഫണ്ട് ആണ് അത് യൂണിവേഴ്സിറ്റികൾക്കും കോളേജുകൾക്കും നൽകുന്നത്. 2023 ൽ വന്ന ഈ പദ്ധതി കേരളത്തിൽ 2025 സെപ്റ്റംബറിൽ ആണ് നടപ്പാക്കാൻ തീരുമാനിക്കുന്നത് . മറ്റു സംസ്ഥാനങ്ങൾ ഇത് നേരത്തെ നടപ്പാക്കി ഫണ്ട് പ്രയോജനപ്പെടുത്തിയപ്പോൾ , കേരളത്തിന് അത് ലഭിച്ചില്ല. പേര് പക്ഷെ കേന്ദ്ര അവഗണന. അത് പോലെ തന്നെയാണ് പിഎം ശ്രി സ്‌കൂളുകൾ . 30,000 ൽ അധികം സ്‌കൂളുകൾ കേരളത്തിൽ ഉണ്ട്. അതിൽ 400 റോളം സ്‌കൂളുകൾക്ക് പ്രത്യേക ഫണ്ട് നൽകി അവയെ മോഡൽ സ്‌കൂളുകൾ ആയി ഉയർത്താനാണ് ഉദ്ദേശം. ഓരോ സ്‌കൂളിനും 2.5 കോടി രൂപയോളം സഹായം ലഭിക്കും. 2022 ൽ വന്ന ഈ പദ്ധതി 2025 ഒക്ടോബറിൽ ആണ് ഒപ്പിട്ടത് . അതിന്റെ ബഹളം ആണിപ്പോൾ നടക്കുന്നത്. ഈ പദ്ധതികൾ എല്ലാം നടപ്പാക്കാൻ എന്താ പ്രയാസം എന്ന് ചോദിച്ചാൽ പറയുക പശു രാഷ്ട്രീയം കൊണ്ട് വരാനുള്ള ശ്രമം ആണ്, കേന്ദ്രം വിദ്യാഭ്യാസ കാര്യത്തിൽ കേരളത്തെ ശ്വാസം മുട്ടിക്കുന്നു എന്നൊക്കെയാവും. ശരിയാണ് സിലബസിൽ ഇന്ത്യയുടെ അറിവ് സമ്പ്രദായങ്ങളും ഉൾപ്പെടുത്തേണ്ടതുണ്ട് . ഉദാഹരണം തച്ചു ശാസ്ത്രം, സസ്യ ശാസ്ത്രം, വാന നിരീക്ഷണം, ഗണിതശാസ്ത്രം, ദർശന ശാസ്ത്രം, വൈദ്യം, കൃഷി അങ്ങനെ ഉള്ളവ. ഓരോ രാജ്യത്തിനും അതിന്റെതായ വൈജ്ഞാനിക സംഭാവനകൾ ഉണ്ട് . അതിനെ കുറിച്ച് അതാത് രാജ്യത്തെ കുട്ടികൾപഠിക്കേണ്ടതും ഉണ്ട്. അത് പശു രാഷ്ട്രീയം ആണെന്ന് പറയുന്നത് അറിവില്ലായ്മയും അന്ധമായ രാഷ്ട്രീയവും മാത്രമാണ്. ഓരോ സർവ്വകലാശാലൾക്കും , ബോർഡുകൾക്കും പൊതു മാനദണ്ഡത്തിന്റെ ചട്ടത്തിനുള്ളിൽ നിന്ന് സിലബസുകൾ തയ്യാറാക്കാവുന്നതാണ്. അങ്ങനെ വരുമ്പോൾ ഇന്ത്യയിലെ എല്ലാ സ്‌കൂൾ കോളേജ് വിദ്യാർത്ഥികളും 80 ശതമാനത്തിലധികം സാമ്യതയുള്ള കോഴ്‌സുകൾ പഠിക്കും. അപ്പോൾ എലിജിബിലിറ്റിയും, ഇക്വലൻസിയും ഒന്നും വേണ്ടി വരില്ല. ഒരേ രീതിയിലുള്ള മേന്മയുള്ള വിദ്യാഭ്യാസം ഇന്ത്യയിൽ എല്ലാവർക്കും ലഭിക്കും. അതാണ് സോഷ്യലിസം. കേരളത്തിന് മാതൃക കാണിക്കാൻ ഒരവസരവും കൂടി ഉണ്ട്. പി എം ശ്രി സ്‌കൂളുകൾ വരുമ്പോൾ ആദ്യ പരിഗണന ട്രൈബൽ സ്‌കൂളുകൾക്ക് നൽകണം.

2025 സെപ്റ്റംബർ 28, ഞായറാഴ്‌ച

തുടർഭരണം

നമ്മുടെ രാജ്യത്ത് 2500 ൽ അധികം അംഗീകാരം ഉള്ളതും ഇല്ലാത്തതുമായ രാഷ്ട്രീയ പാർട്ടികൾ ഉണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്ഥത പുലർത്തുന്നവർ ആയിരുന്നു കമ്മൂണിസ്റ്റ് പാർട്ടികൾ. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യഭാഗത്ത് ജർമൻകാരായ മാക്സിന്റെയും എങ്കൽസിന്റെയും ആശയങ്ങളിൽ പ്രചോദിതരായി കമ്മ്യൂണിസ്റ്റ് പാർട്ടികൾ ലോകത്ത് എല്ലായിടത്തും തന്നെ രൂപം കൊണ്ടു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ആദ്യ കാലത്ത് റഷ്യയിലെയും , ചൈനയിലെയും പാർട്ടികളെ പോലെ,സായുധകലാപത്തിലും,ബൂർഷ്വാസികളുടെ,ഉന്മൂലനത്തിലും,വിശ്വസിച്ചിരുന്നെങ്കിലും സാവധാനം ബാലറ്റ് രാഷ്ട്രീയത്തിലേക്ക് ചുവടു മാറുകയാണ് ഉണ്ടായത്‌ . അങ്ങനെ ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ ഒരു കമ്മൂണിസ്റ്റ് മന്ത്രി സഭ അധികാരത്തിൽ വന്നു. കമ്മൂണിസം ഒരു പുതിയ ആശയം ആയിരുന്നു. തൊഴിലാളികളെ ആശ്ലേഷിക്കുകയും ബൂർഷ്വാസിയെയും അതിന്റെ കൂട്ട് കക്ഷികളായ മതങ്ങളെയും അകറ്റി നിർത്തുകയും ചെയ്യുന്ന രാഷ്ട്രീയം. പട്ടിണിയിലും അടിമ സമാന ജീവിതത്തിലും കഴിഞ്ഞിരുന്ന ജനതക്ക് അത് ഒരു പുതിയ പ്രതീക്ഷ നൽകി. മനുഷ്യനെ ഒരു ഭൗതീക വസ്തുവായി കണക്കാക്കുകയും, മതത്തെ, മനുഷ്യനെ മയക്കുന്ന കറുപ്പായി കാണുകയും ചെയ്ത ഈ രാഷ്ട്രീയം പലർക്കും മനസിലായില്ലെങ്കിലും ആ പാർട്ടിയിലെ നേതാക്കളുടെ സത്യസന്ധതയും, ആത്മാർത്ഥതയും , ജീവിത ലാളിത്യവും , ത്യാഗവും ഒക്കെ അവരെ അതിനോട് ചേർത്ത് നിർത്തി. ബുദ്ധി ജീവികൾ ആയ കലാകാരന്മാരും, സാഹിത്യകാരന്മാരും , ചിന്തകരും, അധ്യാപകരും , വിദ്യാർത്ഥികളും ഒക്കെ അതിനു പിന്നിൽ അണിനിരന്നു. കമ്മ്യൂണിസ്റ്റ് എന്നത് ബൗദ്ധീകതയുടെ ലക്ഷണമായി പൊതുവെ വ്യാഖ്യാനിക്കപ്പെട്ടു. കാലം മുന്നോട്ട് നീങ്ങിയപ്പോൾ ആശയങ്ങൾ യാഥാർഥ്യവുമായി ഏറ്റു മുട്ടി . കമ്മൂണിസം വിഭാവനം ചെയ്ത ലോകം കെട്ടിപെടുക്കുക അത്ര എളുപ്പമല്ല എന്ന് തിരിച്ചറിഞ്ഞു. ബംഗാളിലും ത്രിപുരയിലും പാർട്ടി നിലം പതിച്ചു. ദക്ഷിണേന്ത്യയിൽ കേരളത്തിൽ മാത്രമായി അത് ഒതുങ്ങി. എങ്കിലും ആദ്യ ബാലറ്റിൽ പങ്കെടുത്തവരുടെ പിൻമുറക്കാർ കൃത്യമായ ഇടവേളകളിൽ അതിനെ അധികാരത്തിൽ എത്തിച്ചു. പ്രളയത്തിനും കോവിഡിനും ശേഷം കമ്മൂണിസ്റ്റ് ഗവണ്മെന്റിനെ വീണ്ടും അധികാരത്തിൽ ഇരുത്തിയപ്പോഴും, അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് പാർട്ടി മാറിയിരിക്കുന്നു, അഴിമതിയും, സ്വജനപക്ഷപാതവും, ജാതീയ പ്രീണനങ്ങളും നഗ്നമായി നടക്കുന്നു എന്ന ആരോപണങ്ങൾ പിന്നാമ്പുറങ്ങളിൽ കേട്ട് തുടങ്ങിയിരുന്നു . എന്നാൽ അത് മറ നീക്കി പുറത്ത് വന്നത് ഇപ്പോഴാണ്. പാർലമെൻറ് ഉത്‌ഘാടനം ചെയ്യാൻ നഗ്ന സന്യാസിയും, അമ്പലം ഉത്‌ഘാടനം ചെയ്യാൻ പ്രധാനമന്ത്രിയും എത്തുന്ന ഒരു രാജ്യത്ത് പഴയ മാക്സിയൻ മൂല്യങ്ങൾ വച്ച് കൊണ്ടിരുന്നാൽ അധികാരം പ്രാപ്തമാകില്ല എന്നു കണ്ടത് കൊണ്ടായിരിക്കാം മുതലാളിത്തത്തിന്റെ ചട്ടുകങ്ങളായ മതത്തെ ഉപയോഗിക്കാൻ തീരുമാനിച്ചത്. നവോത്ഥാന മതിലിലൂടെ പിണങ്ങി നിൽക്കുന്ന ഹൈന്ദവ വോട്ടുകൾ പെട്ടിയിലാക്കാൻ മുൻകാല ഗവൺമെന്റുകൾ ഒന്നും ചെയ്യാത്ത ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചു. ആൾ ദൈവങ്ങൾ എന്ന് പരിഹസിച്ചവരെ മുത്തം നൽകി ആദരിച്ചു. തത്വമസിയെ കുറിച്ച് വാചാലർ ആയി. വേദങ്ങളെ കുറിച്ചും ഉപനിഷത്തുകളെക്കുറിച്ചും ഭഗവത്ഗീതയെ കുറിച്ചുമൊക്കെ അറിയാവുന്നമട്ടിൽപ്രസംഗിച്ചുകഴിഞ്ഞു.മാക്സിയൻ,സോഷ്യലിസ്റ്റ്പ്രസ്ഥാനങ്ങൾ ഏതെല്ലാം കാര്യങ്ങൾ ആണോ സമൂഹത്തിൽ നിന്നും അകറ്റി നിർത്തണം എന്ന് വിചാരിച്ചത് , അതിനെയെല്ലാം ചേർത്ത് പിടിച്ചാണ് തുടർ ഭരണത്തിലേക്കുള്ള നീക്കം. തുടർ ഭരണത്തിന് ഏതു രാഷ്ട്രീയ പാർട്ടിയായാലും ലളിതമായ കുറെ കാര്യങ്ങൾ ചെയ്‌താൽ മതി. അതിന് മത സംഘടനകളുടെ കാല് പിടിക്കേണ്ടതില്ല. ഒന്നാമത്തെ കാര്യം അറിവും പ്രപ്തിയുമുള്ള ചെറുപ്പക്കാരെ ഭരണത്തിലേക്ക് കൊണ്ടുവരുക എന്നതാണ്. 70 വയസു കഴിഞ്ഞവരെ അധികാര രാഷ്ട്രീയത്തിൽ നിന്നും നിർബന്ധമായും റിട്ടയർ ചെയ്യിപ്പിക്കുക. മന്ത്രിമാരുടെ എണ്ണം 15 ആയി പരിമിതപ്പെടുത്തുക. സർക്കാർ സർവീസിൽ നിന്ന് ഡെപ്യുട്ടേഷനിൽ പേർസണൽ സ്റ്റാഫിലേക്ക് ആളെ എടുക്കുക. പുറത്ത് നിന്ന് ആരെയെങ്കിലും എടുക്കുകയാണെങ്കിൽ ദിവസക്കൂലിക്കെടുക്കുക. ഇപ്പോൾ കൊടുക്കുന്നപോലെ രണ്ടര വർഷം സർവീസിന് പെൻഷൻ എന്ന സമ്പ്രദായം അവസാനിപ്പിക്കുക. സർക്കാർ സർവീസിൽ ആവശ്യത്തിന് മാത്രം ജോലിക്കാരെ എടുക്കുക. അവർക്ക് മാന്യമായ ശമ്പളവും ആനുകൂല്യങ്ങളും നൽകുക. MLA മാർക്കും , മന്ത്രി മാർക്കും ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തണം. സർക്കാർ ജീവനക്കാർക്ക് മെഡിസെപ്പ് ഉണ്ടല്ലോ. അത് തന്നെ പോരെ MLA മാർക്കും മന്ത്രിമാർക്കും? കൂടുതൽ ചികിത്സ ആവശ്യമുണ്ടെങ്കിൽ ജീവനക്കാരെ പോലെ സ്വയം പണം കണ്ടെത്തുക. മന്ത്രി മാരും MLA മാരും ഒക്കെ ആവശ്യത്തിന് മാത്രം വിദേശത്ത് പോകുക. ഭാര്യമാരെ കൂട്ടി സർക്കാർ ചിലവിലുള്ള ഉല്ലാസയാത്ര ഒഴിവാക്കുക. വിദേശത്ത് പോയാൽ അത് കൊണ്ട് സ്റ്റേറ്റിന് എന്ത് നേട്ടമുണ്ടായി എന്ന് അതത് സൈറ്റുകളിൽ പ്രസിദ്ധപ്പെടുത്തണം. ജോലിക്കാരെക്കൊണ്ട് സീറ്റിലിരുത്തി പണിയെടുപ്പിക്കണം. അവരിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾക്ക് പിരിവ് മേടിക്കരുത്. കാരണം ആ പോക്ക് അഴിമതിയിലേക്കുള്ളതാണ് . ഈ വിധം അടുക്കും ചിട്ടയോടുമുള്ള ഒരു ഭരണം കാഴ്ചവയ്ക്കാൻ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടി ശ്രമിക്കുമെങ്കിൽ , അങ്ങനെ ചെയ്യുമെന്ന് ജനത്തിന് വിശ്വാസവും ഉണ്ടെങ്കിൽ, ആ പാർട്ടിക്ക് ആളുകൾ വീണ്ടും വീണ്ടും വോട്ട് ചെയ്യും. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയും ഇതിനു ശ്രമിയ്ക്കില്ല. അപ്പോൾ പിന്നെ അധികാരത്തിനു എന്ത് സുഖം? പിന്നെ ഉള്ള ഏക മാർഗം ആഗോള മത സമ്മേളനം സംഘടിപ്പിക്കുക തന്നെ.

2025 സെപ്റ്റംബർ 6, ശനിയാഴ്‌ച

സർക്കാരിന്റെ ഗുണ്ടകൾ

ജനാധിപത്യത്തിന്റെ ശരിയായ അർത്ഥം ജനങ്ങൾക്ക് വേണ്ടിയിട്ടുള്ള ജനങ്ങളുടെ ഭരണം എന്നാണ്. എന്നാൽ ഇത് രണ്ടും നമ്മുടെ ജനാധിപത്യത്തിൽ കാണാൻ കഴിയില്ല. അഞ്ചു വർഷം കൂടുമ്പോൾ തൊഴു കൈകളുമായി ഭരണമോഹികൾ പുഞ്ചിരിച്ചുകൊണ്ട് കടന്നു വരും. ചിലരുടെ മുഖത്ത് അപ്പോഴും രൗദ്രത നിഴലിക്കുന്നത് കാണാം. ഭരണത്തിലേറുന്നതിനായി അവർ മതവും , ദേശീയതയും, ഭാഷയും , സ്വത്വ വാദവും ഒക്കെ തരാതരം പോലെ പ്രയോഗിക്കും . സമത്വവും , വികസനവും , സാമൂഹിക നീതിയും ചേർത്ത് മുദ്രാവാക്യങ്ങൾ മോടിപിടിപ്പിക്കാനും മറക്കില്ല. അൽപ്പ ബുദ്ധികളായ ജനത ഒരേ സമയം അടിമകളും കങ്കാണികളും ആയി മാറി ഇതെല്ലാം വിശ്വസിച്ച് ഒരു സർക്കാരിനെ അധികാരത്തിലേക്ക് കയറ്റിവിടും. പിന്നെ നടക്കുന്നതിൽ ജനത്തിന് യാതൊരു പങ്കുമില്ല. കങ്കാണികൾക്കുമില്ല. പക്ഷെ അവരെ സോഷ്യൽ മീഡിയകളിലൊക്കെ സർക്കാരിനെ വെളുപ്പിക്കാൻ ചുമതലപ്പെടുത്തി ഭരണത്തിൽ അവകാശികൾ എന്ന് വിശ്വസിപ്പിക്കും. ഒരു നരനായാട്ട് ആണ് തുടർന്നുണ്ടാവുക . അഴിമതിയും, സ്വജനപക്ഷപാതവും, ധൂർത്തും ഒക്കെ തകർത്ത് അരങ്ങേറും. ഭരണത്തിലെ ക്രമക്കേടുകൾക്കെതിരെ ശബ്ദിക്കുന്നവരെ നേരിടാൻ ഏറ്റവും മികച്ച പോലീസ് സേന അവരുടെ കൈവശം ഉണ്ട്. ഉരുട്ടിക്കൊലക്കും , കസ്റ്റഡി പീഡനങ്ങൾക്കും പേര് കേട്ട മികച്ച സേനയാണത്. തങ്ങളുടെ രാഷ്ട്രീയ യജമാനൻമാരുടെ ആജ്ഞാനുവർത്തികൾ ആയി സർവീസ് ഉടനീളം കഴിഞ്ഞു കൊള്ളാം എന്ന് ശപഥം എടുത്തിട്ടുള്ളവർ ആണിവർ .സർക്കാരിന് വേണ്ടി പീഡിപ്പിച്ചു പീഡിപ്പിച്ചു പീഡിപ്പിക്കാതിരിക്കാൻ പറ്റാത്ത അവസ്ഥ വരുമ്പോൾ അവർ സ്വന്തം നിലക്കും ഇരകളെ കണ്ടെത്തും. കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും ഇത് തന്നെയാണ്. സർക്കാരിന്റെ ഗുണ്ടകളെ പോലെയാണ് സർക്കാരുദ്യോഗസ്ഥർ പൊതുവിൽ പെരുമാറുക. ജനത്തിന്റെ നികുതിപ്പണത്തിൽ നിന്ന് ശമ്പളം കൊടുത്ത് ജോലിക്കു നിർത്തിയിരിക്കുന്നവരുടെ യഥാർത്ഥ യജമാനന്മാർ ജനങ്ങൾ തന്നെയാണെന്നും, നിയമം ആണ് അവരുടെ മാർഗദർശി ആകേണ്ടത് എന്നും മറന്നു പോകുന്നു. പകരം രാഷ്ട്രീയമായ പക്ഷഭേദങ്ങൾ കാണിച്ച് , അതാത് കാലത്തെ ഭരണകക്ഷിയുടെ ചട്ടുകങ്ങൾ ആയി ഇവർ മാറുന്നതിനാൽ ജനങ്ങൾക്ക് സർക്കാരുദ്യോഗസ്ഥർ എന്ന് കേൾക്കുമ്പോൾ തന്നെ വെറുപ്പാണ്. ഈ വെറുപ്പ് ഏറ്റവും കൂടുതൽ ഏറ്റു വാങ്ങുന്നത് പോലീസ് സേനയും. പഴയ കാലത്തെ നിക്കർ പോലീസിൽ നിന്ന് പാന്റ്സിട്ട പൊലീസിലേക്ക് മാറിയപ്പോൾ വലിയ മാറ്റം വന്നെന്നും, പ്രത്യേകിച്ച് , ഡിഗ്രിയും പോസ്റ്റ് ഗ്രാജുവേഷനുമുള്ള ചെറുപ്പക്കാരായ പോലീസുകാർ സർവീസിലേക്ക് കടന്നു വരാനും തുടങ്ങിയപ്പോൾ മാതൃകാ പോലീസ് വന്നു കഴിഞ്ഞു എന്നുമാണ് എല്ലാവരും വിചാരിച്ചത് . എന്നാൽ പഴയ പോലീസിന്റെ അതേ ജനിതക ദ്രവങ്ങൾ തന്നെ അവരും പിൻപറ്റുന്നു എന്നതാണ് പിന്നീട് കാണാൻ കഴിഞ്ഞത് . പോലീസിന്റെ അഴിഞ്ഞാട്ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പോലീസ് സ്റ്റേഷനുകളിൽ കെട്ടിത്തൂക്കിയും , ഉലക്കകൊണ്ടുരുട്ടിയും , മൂത്രനാളിയിൽ ഈർക്കിളുകൾ തിരുകി കയറ്റിയും, ലാത്തി കുത്തിക്കയറ്റിയും ഒരു മനുഷ്യൻ മറ്റൊരു ജീവിയോടും ചെയ്യാൻ പാടില്ലാത്തത്ര ക്രൂരതകൾ അരങ്ങേറിയത് ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ മാത്രമല്ല, തദ്ദേശീയ ഗവൺമെന്റുകളുടെ ഭരണത്തിൻ കീഴിലും ആയിരുന്നു. പോയിന്റ് ബ്ലാങ്കിൽ നക്സലുകൾ എന്ന മുദ്രകുത്തി നിസ്സഹായ ചെറുപ്പങ്ങളെ തുടച്ചു മാറ്റുമ്പോഴും , സ്വാധീനമുള്ളവരുടെ ചൊല്പടിയിൽ സാധുക്കളെ ചവിട്ടി കൂട്ടുമ്പോഴും അനുഭവിക്കുന്നത് എന്ത് തരം ഉന്മാദം ആണ് ? ഓടിപ്പോകാൻ ഒരു സാധ്യതയും ഇല്ലാത്ത, സമൂഹത്തിൽ ഉയർന്ന സ്ഥാനങ്ങളിൽ നിൽക്കുന്ന ആളുകളെ പോലും, അവധി ദിവസങ്ങൾ നോക്കി അർദ്ധരാത്രിയിൽ വീട് വളഞ്ഞു പിടിച്ചുകൊണ്ടു പോയി രാഷ്ട്രീയ യജമാനന്മാർക്ക് കാഴ്ചവെക്കുന്ന ചിത്രങ്ങൾ എത്രയോ വട്ടം നമ്മൾ കണ്ടുകഴിഞ്ഞു. അക്കാദമികമായ വിഷയങ്ങളിൽ ഉണ്ടായ തെറ്റിദ്ധാരണമൂലം മതപരമായ ആക്രമണം ഭയന്ന് ഒളിവിൽ പോയ കോളേജ് പ്രഫസ്സറെ സംരക്ഷിക്കുന്നതിന് പകരം, നാളെയുടെ താങ്ങാവേണ്ട അയാളുടെ കൗമാര പ്രായക്കാരനായ പുത്രനെ പോലീസ് സ്റ്റേഷനിൽ കൂട്ടികൊണ്ടുപോയി കുനിച്ച് നിർത്തി ഇടിക്കുകയും, ഇടിക്കാതിരിക്കാൻ പണം ആവശ്യപ്പെടുകയും ചെയ്ത ചരിത്രം ഉള്ള നാടാണിത്. സാധാരണക്കാർക്ക് പീഡനവും ക്രിമിനലുകൾക്ക് സഹായവും ചെയ്തു കൊടുക്കുന്നതും ഇവിടെത്തന്നെയാണ്. പോലീസിന്റെ ഭാഗത്ത് നിന്ന് പറയുന്നവർ അവരുടെ കഷ്ടപ്പാടുകൾ നിരത്തും. രണ്ടും മൂന്നും ദിവസങ്ങൾ നീളുന്ന ശവത്തിന്റെ കാവൽ, മണിക്കൂറുകളോളം വെയിലത്തും മഴയത്തും ജോലി ചെയ്യുന്നത്, സംഘർഷങ്ങളിൽ കല്ലേറ് കൊള്ളുന്നത് , അവധികൾ ലഭിക്കാത്തതു കാരണം നഷ്ട്ടമായ ഉത്സവങ്ങൾ, ചടങ്ങുകൾ, ശമ്പളക്കുറവ്, ജോലി കൂടുതൽ, മേലുദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ശകാരങ്ങൾ , പീഡനങ്ങൾ അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്തത്ര കാര്യങ്ങൾ പറയാനുണ്ടാവും. ഒക്കെ ശരിയാണ് . പക്ഷെ അതൊന്നും ഒരു വ്യക്തിയെ അയാളുടെ മൗലീക അവകാശങ്ങൾ നഷ്ടപ്പെടുത്തി അറസ്റ്റു ചെയ്യുന്നതിനും , അറസ്റ്റ് രേഖപെടുത്തത്തെ പീഡിപ്പിക്കുന്നതിനും മതിയായ കാരണങ്ങൾ അല്ല. നിയമത്തിന്റെ ഉള്ളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയും, നിയമം ചൂണ്ടിക്കാട്ടി രാഷ്ട്രീയ വൈരം പോക്കാൻ ശ്രമിക്കുന്നവരെ ചെറുക്കുകയും ആണ്‌ പോലീസിന്റെ ഉത്തരവാദിത്തം. ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ സ്ഥലം മാറ്റം ഉണ്ടാവും, അകറ്റി നിർത്തലുകൾ ഉണ്ടാവും, സസ്പെൻഷനുകളും , ഡിസ്മിസ്സൽ വരെയും വന്നേക്കാം. എന്നാൽ സത്യസന്ധമായി ജോലിചെയ്യുമ്പോൾ ജനവും നിയമവും കൂടെ നിൽക്കും . സർവീസിൽ നിന്ന് പുറത്ത് വരുമ്പോൾ, പുഴുത്ത പട്ടിയെപ്പോലെ അകറ്റി നിർത്തപ്പെടാതെ, ജോർജ് സാറുമ്മാർക്ക് ഉണ്ടാവേണ്ടത് ഈ പിൻബലം ആയിരിക്കണം.

2025 ജൂലൈ 9, ബുധനാഴ്‌ച

പണിമുടക്കം

രണ്ടു പണിമുടക്കങ്ങൾക്കാണ് ഇന്നലെയും ഇന്നുമായി കേരളം സാക്ഷിയായിരിക്കുന്നത് . രണ്ടും പൂർണ്ണ വിജയമായിരുന്നു. വണ്ടികൾ ഓടിയില്ല, കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. ജനജീവിതം താറുമാറായി. ഇന്നലെ നടന്നത് സ്വകാര്യ ബസ് ഉടമകൾ ആഹ്വാനം ചെയ്ത സമരമായിരുന്നെങ്കിൽ ഇന്നത്തേത് പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്യുന്ന ദേശീയ പണിമുടക്കമായിരുന്നു. രണ്ടിന്റെയും കാരണങ്ങളും, കാര്യങ്ങളും ഈ പണിമുടക്കിൽ വലഞ്ഞ ബഹുഭൂരിപക്ഷം ജനത്തിനും അറിയില്ല എന്നതാണ് സത്യം. സ്വകാര്യ ബസ് ഉടമകൾ സൂചന പണിമുടക്കം ആണ് നടത്തിയത്. പെർമിറ്റുകൾ പുതുക്കി കൊടുക്കുന്നതിലുള്ള കാലവിളംബം അവസാനിപ്പിക്കുക, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളെ ഓർഡിനറി ബസുകൾ ആയി കൺവെർട്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ വർധിപ്പിക്കുക, ജീവനക്കാർക്ക് ജോലിയിൽ പ്രവേശിക്കാൻ പോലീസ് ക്ലീറൻസ് വേണം എന്നത് ഒഴിവാക്കുക, സ്പീഡ് ഗവർണറുകൾ വയ്ക്കണം എന്ന നിർദേശം അധിക സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നതിനാൽ അതൊഴിവാക്കുക എന്നതൊക്കെയായിരുന്നു അവരുടെ ആവശ്യങ്ങൾ. ഒരു ചർച്ചക്ക് വിളിച്ച് പറഞ്ഞുതീർക്കാവുന്നതും ചെയ്തുകൊടുക്കാവുന്നതുമായ കാര്യങ്ങളെ ഇതിൽ ഉള്ളൂ എന്നതാണ് ഡിമാന്റുകൾ നോക്കിയാൽ മനസിലാകുന്നത്. ബസു ജീവനക്കാർക്ക് പോലീസിന്റെ ഗുഡ് സർട്ടിഫിക്കറ്റ് വേണം എന്നതാണ് വിട്ടുവീഴ്ച ചെയ്യാൻ ബുദ്ധിമുട്ടുള്ള ഒരു കാര്യം. എന്നാൽ ഇത് ബസുടമകളുമായി ചർച്ചചെയ്ത് അവരെയും ബോധ്യപ്പെടുത്തി പരിഹരിക്കാവുന്നതേ ഉള്ളൂ. സ്പീഡ് ഗവർണ്ണറുകൾ ആവശ്യമാണ് . പക്ഷെ അത് മൂലം പൊതുവെ നഷ്ടത്തിൽ ഓടുന്ന സ്വകാര്യ ഗതാഗതത്തെ തളർത്താൻ പാടില്ല. ജനങ്ങളെ കൂടുതൽ; കഷ്ട്ടപെടുത്തി അവസാനം ബസ്സുടമകൾ പറയുന്ന വ്യവസ്ഥയിൽ സമരം അവസാനിപ്പിക്കുക ആണ് പൊതു രീതി. ഓഫിസുകൾ, സ്‌കൂളുകൾ, കോളേജുകൾ, കൺസ്ട്രക്ഷൻ മേഖലകൾ എല്ലാം സ്തംഭിപ്പിക്കാൻ ഇന്നലെ നടന്ന സ്വകാര്യ ബസ്സ് സമരത്തിലൂടെ സാധിച്ചു. ഈ നാടകങ്ങൾ ഇനിയും മുന്നോട്ട് കൊണ്ട് പോകേണ്ടതുണ്ടോ? ഇന്ന് നടന്ന ദേശീയ പണിമുടക്കമാണ് രണ്ടാമത്തേത് . എന്തിനായിരുന്നു ദേശീയ പണിമുടക്ക് നടത്തിയത് എന്നത് പൊതു ജനത്തിനെന്നല്ല സമരക്കാർക്കു പോലും അറിയാത്ത അവസ്ഥയാണുള്ളത് . പണിമുടക്കിന്റെ പേരിൽ മറ്റുള്ളവരുടെ പൗരാവകാശങ്ങൾ മുഴുവൻ കവർന്നെടുക്കാനും, അനുസരിക്കാത്തവരെ മർദിക്കാനും സമരക്കാർ മടിച്ചില്ല. അങ്ങനെ കേരളത്തിൽ പണിമുടക്കം എന്നത്തേയും പോലെ ബന്ദായി മാറി. പശ്ചിമ ബംഗാളിലും, ബീഹാറിലും അതിന് കുറെ സ്വീകാര്യത ലഭിച്ചെങ്കിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ പണിമുടക്കം കാര്യമായ സ്വാധീനം ചെലുത്തിയില്ല. ചുരുക്കിയാൽ , ദേശീയ പണിമുടക്ക് ഫലത്തിൽ കേരള ബന്ദായി മാറി. തൊഴിൽ നിയമങ്ങളുടെ പരിഷ്‌ക്കരണം, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ വൽക്കരിക്കൽ, തൊഴിലില്ലായ്മയും വേതനമരവിപ്പും, സാമൂഹിക ക്ഷേമ പെൻഷനുകൾ, പുതിയ പെൻഷൻ സ്കീം, ആരോഗ്യ ഇൻഷുറൻസിനു ചുമത്തുന്ന GST, കാർഷീക മേഖലയിലെ പ്രതിസന്ധി തുടങ്ങിയ 17 ഇന വിഷയങ്ങളിൽ ഉള്ള പോരായ്മകളും , എതിർപ്പുകളും ഒക്കെയാണ് ദേശീയ സമരത്തിന്റെ കാരണങ്ങൾ ആയി പറയുന്നത്. ഇതിൽ മിക്കതും പഴയ ഡിമാന്റുകൾ തന്നെയാണ്. തൊഴിൽ നിയമങ്ങളുടെ പരിഷ്‌ക്കരണം ആണ് പുതുമയുള്ളത് . നിലവിൽ ഉള്ള 29 തൊഴിൽ നിയമങ്ങളെ ചേർത്ത് നാല് നിയമങ്ങൾ ആയി ചുരുക്കുക ആണ് ചെയ്തിരിക്കുന്നത് . രാജ്യത്തിന് പുരോഗതി ഉണ്ടാവണമെങ്കിൽ വ്യവസായവും, നിർമാമ്മാണ പ്രവർത്തനങ്ങളും, കച്ചവടവും ഒക്കെ നന്നായി നടക്കണം. തൊഴിൽ നിയമങ്ങളിൽ അയവ് വന്നാലേ കൂടുതൽ പണം മുടക്കാൻ വ്യവസായികൾ തയ്യാറാവൂ. ലാഭം ആണ് എല്ലാവരുടെയും ലക്‌ഷ്യം. അതിനാൽ ചൂഷണത്തിന് നല്ല സാധ്യത ഉണ്ട്. തൊഴിലാളികളുടെ അവകാശങ്ങൾ നിയമങ്ങളിൽ ഉറപ്പു വരുത്തേണ്ടതാണ്. കരിനിയമങ്ങൾ തീർച്ചയായും ഒഴിവാക്കണം. എന്നാൽ ദേശീയ ബന്ദിൽ ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെയും സംഘടനകൾ വിട്ട് നിൽക്കുക ആണ് . അതിനർത്ഥം തൊഴിൽ സാഹചര്യത്തിൽ വലിയ പ്രശനം ഇല്ല എന്ന് തന്നെയാണ്. ഉണ്ടാവുകയാണെങ്കിൽ അവർ അതിനെ നേരിടും. അന്ന് അത് പരിഹരിക്കാൻ സർക്കാരും തൊഴിലുടമകളും തയ്യാറായില്ലെങ്കിൽ അതൊരു വിപ്ലവം ആയി മാറും. രാഷ്ട്രങ്ങളെ ഇളക്കി മറിച്ച, ഭരണാധികാരികളെ തൂത്തെറിഞ്ഞ അത്തരം എത്രയോ വിപ്ലവങ്ങൾ നമ്മൾ കണ്ടിരിക്കുന്നു. തൊഴിലാളികളെയും , ജീവനക്കാരെയും ഒക്കെ തങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർ എന്നു കണ്ടാൽ ഒതുക്കുക എന്നത് സർക്കാരുകളുടെ ഒരു പൊതു രീതിയാണ്. അതിനെ എതിർക്കുന്നതും സർക്കാരിനെതിരെ സമരാഹ്വാനം നടത്തുന്നതുമാണ് പ്രതിപക്ഷത്തിന്റെ രീതി. അവർ ഭരണത്തിൽ ഏറുമ്പോഴും ഇത് തന്നെയാണ് ചെയ്യുന്നത്. ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് അവരുടെ അനുവാദം ഇല്ലാതെ പണം പിടിച്ചെടുക്കാനുള്ള ബില്ല് കൊണ്ട് വന്ന സംസ്ഥാനം ആണ് നമ്മളുടേത് . വേതനവർദ്ധനവ് ആവശ്യപ്പെട്ട് എത്ര ദിവസം സമരം ചെയ്താലും ചർച്ചക്ക് പോലും വിളിക്കേണ്ട എന്ന നയം സ്വീകരിക്കുന്ന സർക്കാരുകൾക്ക്, രാഷ്ട്രീയ പാർട്ടികൾക്ക് എങ്ങനെ ആണ് ഇതേ ആവശ്യങ്ങൾക്ക് വേണ്ടി ദേശീയ തലത്തിൽ സമരം സംഘടിപ്പിക്കാൻ കഴിയുക? അടിക്കടി ഉണ്ടാവുന്ന പണിമുടക്കങ്ങൾ നമ്മുടെ സംസ്ഥാനത്തിന്, രാജ്യത്തിന് താങ്ങാവുന്ന അവസ്ഥ അല്ല ഇപ്പോഴുള്ളത്. അത്തരം സാഹചര്യങ്ങൾ ഉള്ള രാജ്യത്ത് പണം മുടക്കാൻ , വ്യവസായികൾ മടിക്കും. അത് തൊഴിൽ ഇല്ലാതാക്കുന്നതിൽ ആണ് ചെന്നെത്തുക. തൊഴിലിനു വേണ്ടിയുള്ള സമരം തൊഴിലില്ലായ്മയിൽ കൊണ്ടുചെന്നെത്തിക്കുന്ന അവസ്ഥ . സംസ്ഥാനവും, രാജ്യവും വിട്ട് ജോലി തേടി വിദേശ രാജ്യങ്ങളിൽ അലഞ്ഞു തിരിയുന്ന ലക്ഷങ്ങളെ സൃഷ്ട്ടിക്കാൻ മാത്രമേ അതുപകരിക്കൂ.

2025 ജൂൺ 21, ശനിയാഴ്‌ച

പാർശ്വവൽകൃതർ

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ജനസംഖ്യയുടെ 70 ശതമാനം പിന്നാക്ക വിഭാഗക്കാരും 30 ശതമാനം മുന്നാക്ക വിഭാഗക്കാരുമാണ് ഉണ്ടായിരുന്നത്. പിന്നാക്കക്കാരിൽ തന്നെ വളരെ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ ആണ് പട്ടിക ജാതി, പട്ടിക വർഗക്കാർ. ജനസംഖ്യയുടെ ഏതാണ്ട് 22 ശതമാനം ആണ് ഇവരുണ്ടായിരുന്നത് . ഇവരെ കൂടാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു 13 ശതമാനം ഗോത്രവർഗ വിഭാഗക്കാർ വേറെയും ഉണ്ടായിരുന്നു . 35 ശതമാനം വരുന്ന ഉയർന്ന പിന്നാക്ക വിഭാഗക്കാർ എന്നറിയപ്പെടുന്ന OBC ക്കാരും ഇതിനോടൊപ്പമുണ്ട് . പിന്നാക്ക വിഭാഗക്കാരെ മുന്നാക്കത്തിലേക്ക് കൊണ്ടുവരാൻ പല കാര്യങ്ങളും ഭരണഘടനാ ശിൽപ്പികൾ ചെയ്തു വെച്ചിട്ടുണ്ടായിരുന്നു. ജനപ്രതിനിധിസഭകളിലേക്കുള്ള സംവരണവും, ജോലി സംവരണവും, സാമ്പത്തിക ആനുകൂല്യങ്ങളും ഒക്കെ അതിൽ ചിലതാണ്. 10 വർഷത്തിനുള്ളിൽ പിന്നാക്കക്കാരെ മുന്നാക്കക്കാരുടെ ഒപ്പം എത്തിക്കാൻ അതാത് സർക്കാരുകൾ ഒത്തൊരുമിച്ച് പ്രവർത്തിക്കും എന്നായിരുന്നു സങ്കൽപ്പം. എന്നാൽ അതുണ്ടായില്ല. പത്ത് വർഷം പത്ത് വർഷം വീതം സർക്കാർ ജോലിയിൽ ഉള്ള സംവരണം വർധിപ്പിച്ച് ഇന്നത് 2030വരെ ആക്കിയിട്ടുണ്ട് എന്ന് മാത്രം . ഇക്കാലയളവിനുള്ളിൽ പിന്നാക്കക്കാർ , പ്രത്യേകിച്ചും പട്ടിക ജാതി പട്ടിക വർഗക്കാർ, മുന്നാക്കം പോയില്ല എന്ന് മാത്രമല്ല മുന്നാക്കക്കാരിൽ നിന്ന് കൂടുതൽ പിന്നാക്കക്കാർ ഉണ്ടാവുകയും അങ്ങനെ പിന്നാക്കക്കാരുടെ സംഖ്യ ഇപ്പോൾ ഏതാണ്ട് 78 ശതമാനം ആയി മാറുകയും ചെയ്തിട്ടുണ്ട് . ഇതിൽ സംഭവിച്ച ഗുണപരമായ ഒരു കാര്യം, പിന്നാക്കക്കാരിൽ OBC വിഭാഗത്തിൽ പെട്ടവർ അധികാരത്തിലേക്കും, താക്കോൽ സ്ഥാനങ്ങളിലേക്കും കടന്നു വന്നു എന്നതാണ്. സമൂഹത്തിൽ ഉണ്ടായിരുന്ന ഉച്ച നീചത്തങ്ങളെ, അകറ്റി നിർത്തലുകളെ അവർ അതിജീവിച്ചു. എന്നാൽ അവർ തൊട്ടു താഴെ ഉണ്ടായിരുന്ന പട്ടിക ജാതി, പട്ടിക വിഭാഗക്കാരോട് അയിത്തം വച്ച് പുലർത്തുകയും അക്കാര്യത്തിൽ മുന്നാക്കക്കാരെ ലജ്ജിപ്പിക്കുകയും ചെയ്തു. പട്ടിക ജാതി, പട്ടിക വിഭാഗക്കാരായ ദളിത് ആദിവാസി വിഭാഗങ്ങൾ വേണ്ടത്ര അളവിൽ അധികാരത്തിലും, ഉന്നത പദവികളിലും എത്തിപ്പെടുക ഉണ്ടായില്ല. എത്തിപ്പെട്ടതാകട്ടെ അധികാരങ്ങൾ ഒന്നും ഇല്ലാതിരുന്ന അലങ്കാര പദവികളിലും . സാർവത്രിക വിദ്യാഭ്യാസം രാജ്യം ഏർപ്പെടുത്തിയെങ്കിലും ദളിത് ആദിവാസി വിഭാഗത്തിലെ വിദ്യാർത്ഥികൾ സ്‌കൂളുകളിലും , കോളേജുകളിലും പഠനം നിർത്തി കുടുംബം പുലർത്താൻ പോകുന്ന സാഹചര്യം ആണ് ഇപ്പോഴുമുള്ളത് . കോളേജുകളിൽ സംവരണ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥ സാധാരണമാണ്. സാമ്പത്തികം തന്നെയാണ് പ്രധാന വില്ലൻ. നിയന്ത്രിക്കാൻ ആളില്ലാത്തതും, വഴികാട്ടികൾ ഇല്ലാത്തതും അതിന്റെ കൂടെ തന്നെയുണ്ട്. മറ്റൊന്ന് സംഘടിത ബലം ഇല്ലാത്തതാണ്. ജനസംഖ്യയിലെ 26 ശതമാനം ഇപ്പോഴുണ്ടെങ്കിലും രണ്ടായിരത്തോളം വിഭാഗങ്ങളിലായി അവർ ചിതറി കിടക്കുക ആണ്. ഈ വിഭാഗങ്ങളിലെ ഉയർന്നവരും താഴ്ന്നവരും തമ്മിൽ തന്നെ കടുത്ത അയിത്ത വ്യവസ്ഥകൾ ഉണ്ട് താനും . അത് കൊണ്ട് തന്നെ ഒരു പൊതു നേതാവില്ല. അൽപ്പമെങ്കിലും സംഘടനാശേഷി ഉള്ളവർ സ്വന്തമായി കോളേജുകളും സ്ഥാപനങ്ങളും തുടങ്ങി അവരവരുടെ ജാതിയുടെ ഉന്നമനത്തിനായാണ് ശ്രമിക്കുന്നത്. ശബ്ദം ഇല്ലാത്ത , കോടിക്കണക്കിന് ദളിത് ആദിവാസി വിഭാഗങ്ങൾ അസംഘടിതർ ആയി സമൂഹത്തിന്റെ അടിത്തട്ടിൽ ഊറിക്കൂടുകയാണ്. ഇവരെ മുന്നോട്ട് കൊണ്ടുവരാൻ എന്ത് പദ്ധതിയാണ് സർക്കാരിനുള്ളത്?! പട്ടിക ജാതി, പട്ടിക വർഗ സംഘടനകൾ അതിനു വേണ്ടി എന്തൊക്കെ ചെയ്യും എന്നുള്ളയിടത്താണ് അതിനുള്ള ഉത്തരം. ജോലി ദാതാവിൽ നിന്ന് സർക്കാർ പിന്നാക്കം പോകുന്നതോടെ സംവരണത്തിന് വലിയ പ്രസക്തി ഇല്ലാതെ വരുന്നു. സ്വകാര്യ സ്ഥാപനങ്ങൾ ഒരിക്കലും സംവരണം കൊടുക്കില്ല. അവർക്ക് അറിവും കഴിവുമുള്ള ചെറുപ്പക്കാരെ ആണ് വേണ്ടത്. അതിനു വേണ്ടി തങ്ങളുടെ ചെറുപ്പക്കാരെ തയ്യാറെടുപ്പിക്കേണ്ട ബാധ്യത ആണ് ദളിത് ആദിവാസി സംഘടനകൾ ഏറ്റെടുക്കേണ്ടത്. പട്ടിക ജാതി പട്ടിക വിഭാഗങ്ങൾ സംവരണ സീറ്റിൽ നിന്നല്ലാതെ തിരഞ്ഞെടുക്കപ്പെടുന്നില്ല. തിരഞ്ഞെടുക്കപെടുന്നവർക്ക് മിക്കവാറും ആ വകുപ്പ് തന്നെയാണ് നൽകുന്നത് . പേരിനു ചിലപ്പോൾ മറ്റേതെങ്കിലും വകുപ്പുകൾ. ഏതെങ്കിലും പാർട്ടികളോട് ചേർന്ന് നിന്ന് മത്സരിക്കാതെ മുന്നണികൾ ഉണ്ടാക്കി മത്സരിക്കുക ആണ് അധികാരം ചോദിച്ചു വാങ്ങാൻ ഏറ്റവും നല്ലത് . എണ്ണത്തിൽ കുറവായ പല ജാതി സംഘടനകളും ചെയ്യുന്നത് ഇത് തന്നെയാണ്. ദളിത് ആദിവാസി വിഭാഗങ്ങൾക്ക് പല സാമ്പത്തിക സഹായങ്ങളും സർക്കാർ ചെയ്യുന്നുണ്ട്. ഇത് പക്ഷെ എല്ലാവരിലേക്കും എത്തുന്നില്ല. ഓരോ വിഭാഗത്തിലെയും കുട്ടികളെ പള്ളിക്കൂടങ്ങളിലേക്ക് എത്തിക്കണം. അവർക്ക് പ്രത്യേക പരിശീലനങ്ങൾ കൊടുക്കണം. അവരുടെ കുടുംബത്തിന് സർക്കാർ തന്നെ ദിവസ വേതനത്തിൽ ജോലിയോ അല്ലെങ്കിൽ ജീവിക്കാനുള്ള തുകയോ നൽകണം. സർക്കാരിന് പണമില്ലെങ്കിൽ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ CSR ഫണ്ടുകൾ ഇവിടെ ചിലവഴിപ്പിക്കണം. അങ്ങനെയൊക്കെ ചെയ്യണമെങ്കിൽ രാഷ്ട്രീയമായി ഒരു സമ്മർദ്ദ ശക്തിയായി മാറേണ്ടതുണ്ട്. നല്ല വിദ്യാഭ്യാസം എല്ലാവർക്കും ലഭിക്കുമ്പോൾ അവർക്ക് നല്ല ജോലികൾ തിരഞ്ഞെടുക്കാൻ സാധിക്കും. ജാതി അടിസ്ഥാനത്തിലുള്ള സംവരണം വേണ്ടി വരില്ല. സംവരണം ആവശ്യമില്ലെങ്കിൽ പിന്നെ ജാതിക്ക് ഒരു പ്രസക്തിയും ഉണ്ടാവില്ല. അതിനു വേണ്ടിയുള്ള പ്രവർത്തനം ഇപ്പോഴേ ആരംഭിച്ചാൽ 2050 ആകുമ്പോഴേക്കെങ്കിലും അത്തരം ഒരവസ്ഥയിൽ എത്തിച്ചേരാൻ സാധിക്കും. ജാതി സമൂഹത്തിന്റെ സൃഷ്ടിയാണ്. അതിൽ ഓരോരുത്തരും വന്ന് പെടുകയാണ്. അറിവും, പ്രായോഗികതയും ഇല്ലാത്ത വിഭാഗങ്ങൾ ആണ് കാലാന്തരത്തിൽ പിന്നാക്കം പോയത്. അത് നേടിക്കഴിഞ്ഞാൽ പിന്നെ പിന്നാക്കം എന്ന അവസ്ഥയില്ല. അത് കൊണ്ട് തന്നെ ജാതിയിൽ അവമതിപ്പുണ്ടാവേണ്ട ആവശ്യവും ഇല്ല. ജാതി പറഞ്ഞു തന്നെ മുന്നോട്ട് പോകണം. നിറത്തിന്റെ പേരിലും, രൂപത്തിന്റെ പേരിലും അപകർഷത തോന്നുമ്പോൾ അറിവില്ലായ്മ ആണ് അതിനു കാരണം എന്ന് മനസിലാക്കി കൊടുക്കുന്ന ഒരു നേതൃത്വം ആണുണ്ടാവേണ്ടത് . അതിന്റെ പേരിൽ കോടതിയിലേക്ക് പോകുന്നത് അതങ്ങീകരിക്കുന്നതിനു തുല്യമാണ്. പഴയ കാലത്ത് സാമൂഹിക ക്രമത്തിൽ ഒരു പാട് അനീതികൾ ഉണ്ടായിട്ടുണ്ട്. അത് ഇപ്പോഴും പറഞ്ഞു നടക്കുന്നതിൽ ഒരർഥവും ഇല്ല. അർപ്പണ ബോധത്തോടെ , ഓരോ ദളിത് ആദിവാസി വിഭാഗത്തിലെ വിദ്യാർത്ഥിയും നല്ല വിദ്യാഭ്യാസം നേടാൻ ശ്രമിക്കണം. രാഷ്ട്രീയ യജമാനന്മാരുടെ സേവകർ ആയി നടക്കാതെ സമുദായത്തിലെ ജനപ്രതിനിധികൾ ഓരോ വ്യക്തികളിലും ആനുകൂല്യങ്ങളും , വികസനവും എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തി മുന്നോട്ട് പോകണം. അങ്ങനെ ചെയ്തില്ലെങ്കിൽ ജാതി എന്ന ഈ ദുർഭൂതം 22 -)൦ നൂറ്റാണ്ടിലും സർക്കാർ രേഖകളിൽ കിടന്ന് പരിഹസിച്ച് കൊണ്ടേയിരിക്കും .