ശാപ്പാട്ടുരാമന് ആന്റ് കമ്പനി
കൊച്ചു വലിയ സര്കീട്ടുകളും കാഴ്ചകളും അതിനിടയില് ആവശ്യത്തിനു തമാശും അനവരതം തീനും പാനീയങ്ങളും എല്ലാം കൂടി ചേര്ന്ന കമ്പനിയില് പെട്ട ഏവര്ക്കും സു സ്വാഗതം. കാല ദേശ ഭേദമില്ല വെട്ടു വഴിയും രാജ പാതയുമില്ല തട്ട് കടയും അഞ്ചു നക്ഷത്രോം ഇല്ല...കണ്ടതും കേട്ടതും തിന്നതും കുടിച്ചതും ഒപ്പം പറ്റിയ അബദ്ധങ്ങളും പരസ്പരം ഇവിടെ കുറിയ്ക്കാം...ചില്ലറ പാചക വിധികളും.. കോക്ക് ടെയിലുകളും കൂടി ആയാല് ശാപ്പാട്ട് രാമന് ഒരു ഏമ്പക്കം കൂടി....
2026 മാർച്ച് 21, ശനിയാഴ്‌ച
ജാതി യുദ്ധങ്ങൾ
സ്വന്തം ജാതി ഏറ്റവും മഹത്തരമാണെന്ന് സമർത്ഥിക്കാനുള്ള ഉത്സാഹം ജാതിവ്യവസ്ഥ നിലനിൽക്കുന്ന സമൂഹങ്ങളിൽ പതിവാണ്. സ്വാഭാവികമായി ഇതിന്റെ ഉറവിടം മതങ്ങളിൽ ചെന്നെത്തുന്നു. അതിൽ തന്നെ ഇത് ഏറ്റവും പ്രകടമായി കാണുന്നത് ഹിന്ദു മതത്തിൽ ആണ് . വർണ്ണവ്യവസ്ഥകൾ സൃഷ്ട്ടിക്കുന്ന ജാതീയതയുടെ പേരുദോഷം മുഴുവൻ സ്വാഭാവികമായും ബ്രാഹ്മണരിലും സവർണ്ണ ജനതയിലും ആണ് ചെന്ന് ചേരുന്നത്. എന്നാൽ ബ്രാഹ്മണ ഇടപെടലുകൾ ഒന്നും ഇല്ലാത്ത വനവാസികൾ ആയി കഴിയുന്ന ട്രൈബൽ ജനതയിൽ ഇതിന്റെ രൂക്ഷത മുഖ്യധാരാ സമൂഹത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ ആണ്. കേരളത്തിൽ ആണെങ്കിൽ മലയരയ , കുറിച്യ വിഭാഗങ്ങൾ സമ്പത്തും അധികാരവും കൈകാര്യം ചെയ്യുന്ന സവർണ്ണ വിഭാഗമായി നിലനിൽക്കുന്നു. മലപ്പുലയർ , പണിയ ,മുതുവാൻ, കാടർ ,മലപ്പണ്ടാരം , ചോലനായ്ക്കൻ തുടങ്ങി ഏതാണ്ട് 36 ഓളം ആദിവാസി വിഭാഗങ്ങൾ ആണ് ഇന്നുള്ളത്. ഇവരിൽ ചില സമൂഹങ്ങൾ തമ്മിൽ മിശ്ര വിവാഹങ്ങൾ നടക്കുന്നുണ്ടെങ്കിലും ഒരിക്കലും സാമൂഹികമായി ഇടപെടാത്ത സമൂഹങ്ങൾ പോലും ഉണ്ട്. അത് പോലെ തന്നെയാണ് ദളിത് വിഭാഗങ്ങളും . ഏതാണ്ട് 79 ഓളം ദളിത് വിഭാഗങ്ങളും കേരളത്തിൽ ഉണ്ട്. ഇവരിൽ ഒട്ടു മിക്ക വിഭാഗങ്ങൾ തമ്മിലും വിവാഹ ബന്ധങ്ങളും മറ്റും നിലനിൽക്കുന്നില്ല. ഈ ജാതി തിരിവുകൾക്കും ജാത്യാചാരങ്ങൾക്കും ആരാണ് ഉത്തര വാദി?
ബ്രാഹ്മണ അധിനിവേശത്തിനു ശേഷമാണ് ജന്മം അടിസ്ഥാനമാക്കിയുള്ള ജാതി തിരിവുകൾ വന്നത് എന്നത് ശരി ആണെങ്കിലും, ജാതി ശ്രേണിയിൽ മുന്നിലുള്ള സമൂഹങ്ങൾ അത് നന്നായി ആസ്വദിച്ചു . ബ്രാഹ്മണന്റെ മുമ്പിൽ ഓച്ഛാനിച്ചു നിൽക്കുന്ന നായർ, ഈഴവനും അതിനു താഴെയുള്ളവരുടെയും മേലാളൻ ആയി വാണു. ഇത് തന്നെയാണ് ഈഴവനും, കുറിച്യരും, മലയരയരും ഒക്കെ അവർക്ക് താഴെയുള്ള സമൂഹങ്ങളോട് ചെയ്തത് . അപ്പോൾ ഇതിൽ ബ്രാഹ്മണനെ മാത്രം എന്തിനു കുറ്റപ്പെടുത്തണം?
ജാതി എന്നത് അറിവുമായി ബന്ധപ്പെടുത്തിയാണ് സൃഷ്ടിക്കപ്പെട്ടത്. ആഫ്രിക്കയിൽ നിന്ന് തുടങ്ങിയ മഹത്തായ കുടിയേറ്റത്തിന്റെ ഒരു ലക്ഷം വർഷത്തിന്റെ ചരിത്രം ആണ് മനുഷ്യനുള്ളത്. പല സംഘങ്ങൾ ആയി പുറപ്പെട്ട ഈ വിഭാഗങ്ങൾ ലോകം മുഴുവൻ വ്യാപിച്ചു. ഇതിൽ ചില വിഭാഗങ്ങൾ ചെന്നെത്തിയ സ്ഥലത്തു നിന്ന് എങ്ങോട്ടും പോകാതെ അവിടെ തന്നെ പാർത്തു. തന്മൂലം അവരുടെ അറിവ് പരിമിതമായി. ആദ്യം പാർത്ത സ്ഥലങ്ങളിൽ നിന്നും സാഹസ പ്രീയരായ ചില സമൂഹങ്ങൾ വീണ്ടും യാത്ര തുടർന്നു . കടന്നു പോന്ന പ്രദേശങ്ങളും അവിടുന്നുള്ള അനുഭവങ്ങളും അവരെ കൂടുതൽ ധീരന്മാരും സാങ്കേതിക ജ്ഞാനവുമുള്ളവരുമാക്കി. അങ്ങനെ പല പ്രദേശങ്ങൾ മാറി മാറി തങ്ങി ഒടുവിൽ ഇന്ത്യയിൽ എത്തപ്പെട്ട ഒരു കൂട്ടർ ആണ് ആര്യന്മാർ. കുറെയൊക്കെ സഞ്ചാരം നടത്തി അവർക്കു മുമ്പേ ദ്രാവിഡർ ഇന്ത്യയിൽ എത്തി ചേർന്നിരുന്നു. അതിനും മുമ്പേ ആഫ്രിക്കയിൽ നിന്ന് താരതമ്യേന കുറഞ്ഞ അറിവും ഇരുണ്ട നിറവുമായി നേരെ എത്തി ചേർന്ന ഒട്ടും സഞ്ചാര പ്രീയർ അല്ലാത്ത മറ്റൊരു കൂട്ടരും ഇന്ത്യയിൽ ഉണ്ടായിരുന്നു. തുടർന്നുള്ള ഒരു രണ്ടായിരം വർഷം വെളുത്ത നിറക്കാരും, ഇരു നിറക്കാരും , ഇരുണ്ട നിറക്കാരും തമ്മിൽ നന്നായി ഇട കലർന്നു. കറുത്ത നമ്പൂതിരിയും, വെളുത്ത അടിയാളനും ഈ ഇടകലരലിന്റെ ബാക്കി പത്രം ആണ്. അടുത്ത രണ്ടായിരം വർഷം ജാതി തിരിവുകൾ ആരംഭിക്കുകയും എല്ലാത്തിനും നിയന്ത്രണങ്ങൾ വരുകയും ചെയ്തു. അതായത് ഇന്ന് കാണുന്ന ഇന്ത്യൻ സമൂഹം ആര്യനും, ദ്രാവിഡനും, ആദിവാസിയും ഒക്കെ ചേർന്നതാണ്. ഒരേ സമയത്ത് ഒരിന്ത്യക്കാരൻ ഇതൊക്കെയാണ്. ആരും പൂർണമായി ആര്യനൊ , ദ്രാവിഡനോ ,ആദിവാസിയെ അല്ല.
അറിവും അധികാരവും ആണ് ഇന്ന് ജാതീയത നിലനിർത്തിയിരുന്നത്. ഇതും രണ്ടും നേടാനായാൽ പിന്നെ മറ്റൊരാളുടെ പേരിന്റെ വാല് നമ്മുടെ ഉറക്കം കെടുത്തില്ല. ഇന്ത്യയിൽ ഇന്ന് ഏറ്റവും താഴെ തട്ടിൽ കിടക്കുന്ന ദളിത് ആദിവാസി സമൂഹങ്ങൾ , അതിന്റെ നേതാക്കൾ ഇത് രണ്ടും നേടാൻ ഇനി എന്താണ് ചെയ്യാൻ പോകുന്നത് ? സർക്കാർ ഇതിനു പരിഹാരം കാണുമെന്നോ?, അതോ മറ്റു സമൂഹങ്ങൾ അതിനു ശ്രമിക്കുമെന്നോ? അടുത്ത ദിവസങ്ങളിൽ സണ്ണി കപിക്കാട് കോൺഗ്രസ്സ് സീറ്റ് തന്നില്ല എന്ന് പരാതി പറയുന്നത് കണ്ടു. കപിക്കാടിനും , ജാനുവിനും കോൺഗ്രസ് സീറ്റ് കൊടുക്കാത്തതിന് ഒരു കാരണമേ ഉള്ളൂ. അവർക്ക് വോട്ടു ബാങ്കില്ല. സുകുമാരൻ നായരോ, വെള്ളാപ്പള്ളിയോ , ബിഷപ്പ്മാരോ പറയുന്നവർക്ക് സീറ്റു കൊടുക്കാൻ കാരണം അവരുടെ പിന്നിൽ ആളുണ്ട് , വോട്ടുണ്ട് എന്നതാണ് . അപ്പോൾ ഇത് രണ്ടും സംഘടിപ്പിക്കാനല്ലേ കപിക്കാട് ശ്രദ്ധിക്കേണ്ടത്? അല്ലാതെ RSS നെ പഴി പറഞ്ഞിട്ടെന്തു കാര്യം? ദളിത് ആദിവാസി സമൂഹങ്ങൾക്ക് കേരളത്തിൽ 14 ശതമാനം വോട്ടുണ്ട് . ഇതൊരു വലിയ സംഖ്യ ആണ് . ഒറ്റക്ക് ജയിക്കാൻ പറ്റിയില്ലെങ്കിലും ആരു ജയിക്കണം എന്ന് തീരുമാനിക്കാൻ ഈ സംഖ്യക്ക് പറ്റും . അപ്പോൾ കപിക്കാട് പറയുന്നിടത്ത് കോൺഗ്രസ്സും , മറ്റു രാഷ്ട്രീയ കക്ഷികളും വന്നു നിൽക്കും, പെരുന്നയിലും , കണിച്ചു കുളങ്ങരയിലും എന്ന പോലെ. അതിന് ദളിത് സമൂഹങ്ങൾക്ക് രാഷ്ട്രീയ യൂണിറ്റുകൾ ഉണ്ടാവണം, ചെറുപ്പക്കാരെയും ദളിത് സമൂഹത്തെയും സംഘടിപ്പിക്കണം, ആദിവാസി സമൂഹങ്ങളുമായി ഇടപെടണം , യൂണിറ്റുകൾ ഉണ്ടാക്കിക്കണം, അവ തമ്മിൽ കോർഡിനേഷൻ നിലനിർത്തണം . അങ്ങനെ ഒരു ദളിത് ആദിവാസി രാഷ്ട്രീയ സംഘടന ഉണ്ടാക്കിയെടുക്കണം. അതിനു പക്ഷെ വിയർപ്പൊഴുക്കണം. അത്തരം പ്രവർത്തനങ്ങൾക്കു സമയം ചിലവഴിക്കാതെ കപിക്കാടും , ശ്യാമും പണിക്കരുടെ വാലുമുറിക്കാൻ ഇറങ്ങി പുറപ്പെടുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു.
2026 ഫെബ്രുവരി 24, ചൊവ്വാഴ്ച
ആരോഗ്യ കേരളം
ഇപ്പോൾ നടക്കുന്ന ചൂടുപിടിച്ച ചർച്ചകളിൽ ഒന്ന് ആരോഗ്യ രംഗത്തെ ഉത്തരവാദിത്തമില്ലയ്മയും ഡോക്ടർമാരുടെ വേതന വർദ്ധനവിനുള്ള സമരവുമാണ് . ഓപ്പറേഷനുശേഷം കത്തിയെടുക്കാൻ വിട്ടു പോകുന്നതും, രോഗി വർഷങ്ങളോളം വേദന അനുഭവിക്കുന്നതും, ആ കാര്യം പുറത്ത് പറയുമ്പോൾ ഉത്തരവാദിത്തം നിഷേധിച്ച് ഡോക്ടർമാർ രംഗത്ത് വരുന്നതും ഒക്കെ സാധാരണമായിട്ടുണ്ട്. സർക്കാർ മേഖലയിൽ ഒരു തുടർക്കഥ പോലെ ഈ സംഭവം അരങ്ങേറിക്കൊണ്ടിരിക്കുമ്പോൾ ,സ്വകാര്യ മേഖലയും ഒട്ടും പിന്നിലല്ല. രോഗമില്ലാത്ത സ്തനം മുറിച്ചുമാറ്റുന്നവരും , കാലുമാറി ഓപ്പറേഷൻ ചെയ്യുന്നവരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്.
ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഭരണ കക്ഷിക്കാർ, തങ്ങളുടെ ഭരണത്തിന്റെ പോരായ്മയായി വിലയിരുത്തപ്പെടും എന്ന ചിന്തയാൽ, അവയെ മൂടി വയ്ക്കാനും ന്യായീകരിക്കാനുമാണ് പലപ്പോഴും ശ്രമിക്കുന്നത്. പ്രതിപക്ഷം ആകട്ടെ അത്തരം സംഭവങ്ങളെ സർക്കാരിനെ അടിക്കാനുള്ള വടിയായാണ് കാണുന്നത്. എന്തിനും ഏതിനും ക്രെഡിറ്റ് ഏറ്റെടുക്കാൻ ശ്രമിക്കുന്ന അനാവശ്യ പ്രവണതകൾ കൊണ്ടാണ് ഇത്തരം ന്യായീകരണങ്ങളിൽ ചെന്നെത്താൻ നിർബന്ധിക്കപ്പെടുന്നത്. സ്‌കൂളുകളിലെ ഉയർന്ന വിജയ ശതമാനത്തിലും , സർക്കാർ ആശുപത്രിയിലെ ഹൃദയം മാറ്റി വയ്ക്കൽ ശാസ്ത്രക്രീയയിലെ വിജയത്തിലും, പശുക്കളുടെ സുഖ പ്രസവത്തിലും ഒക്കെ അതാതു സർക്കാർ വകുപ്പുകൾ അനാവശ്യമായി ഊറ്റം കൊള്ളുന്നതിനാൽ ഈ രംഗത്തുണ്ടാകുന്ന പരാജയത്തിലും സർക്കാർ വിമർശിക്കപ്പെടും . കത്രിക വയറ്റിൽ ഇട്ട് തുന്നി കെട്ടിയതിന് ആരോഗ്യ മന്ത്രിക്ക് എന്ത് ചെയ്യാനാണ് !ആരോഗ്യ മന്ത്രി ചെയ്യേണ്ടത് അത് ലഘൂകരിക്കുക അല്ല അതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുകയും രോഗിക്ക് നഷ്ട്ട പരിഹാരവും സഹായവും എത്തിക്കുകയുമാണ് .
എന്നാൽ ഡോക്ടർമാർക്കെതിരെ നടപടി എടുക്കുക അത്ര എളുപ്പമുള്ള കാര്യം അല്ല. സർക്കാർ സേവനം മതിയാക്കി സ്വകാര്യ മേഖലയിലേക്കും വിദേശ രാജ്യങ്ങളിലേക്കും ചേക്കേറാൻ തയ്യാറെടുക്കുക ആണ് ഡോക്ടർമാർ. സ്വകാര്യമേഖലയിൽ ഒരു സ്പെഷ്യലിസ്റ്റ് യുവ ഡോക്ടർക്ക് 10 ലക്ഷവും അതിനു മുകളിലും മാസ ശമ്പളം ലഭിക്കുമ്പോൾ , സർക്കാർ മേഖലയിൽ മുതിർന്ന ഡോക്ടർമാർക്ക് പോലും അത് കഷ്ടിച്ച് മൂന്നരയും നാലുമായി ചുരുങ്ങുന്നു. നോക്കുന്ന രോഗികളുടെ എണ്ണവും, നടത്തുന്ന ശാസ്ത്രക്രീയകളുടെ കണക്കും എടുത്താൽ അമ്പരപ്പിക്കുന്ന അവസ്ഥയിൽ ആണ് കാര്യങ്ങൾ. ഇതിനോട് ചേർത്ത് കാണേണ്ടത് സർക്കാർ മേഖലയിലെ സൗകര്യക്കുറവുകൾ ആണ്. കെട്ടിടം നന്നാക്കിയിട്ടുണ്ട്, 10 വർഷം മുമ്പുള്ള അവസ്ഥയല്ല ഇപ്പോഴത്തേത് എന്നൊക്കെ മേനി പറയാമെങ്കിലും, രോഗികൾ പിരിവെടുത്ത് മരുന്നും ശാസ്ത്രക്രീയാ ഉപകരണങ്ങളും വാങ്ങിക്കുന്നതും, ആശുപത്രി കെട്ടിടം ഇടിഞ്ഞു വീണ് രോഗി മരിക്കുന്നതും ഒന്നും അത്ര പഴയ കാര്യങ്ങൾ അല്ല. നമ്മുടെ സർക്കാർ ആശുപത്രികൾ വിശ്വസിക്കാവുന്ന നിലയിലായിട്ടില്ല എന്നതിന് ഏറ്റവും നല്ല തെളിവ് അതിനെക്കുറിച്ച് വ്യക്തമായി അറിയാവുന്ന മന്ത്രിമാരും , രാഷ്ട്രീയക്കാരും , മുതിർന്ന ഉദ്യോഗസ്ഥന്മാരും ഒക്കെ അവരുടെയും കുടുംബത്തിന്റെയും ചികിത്സക്ക് സ്വദേശത്തും വിദേശത്തുമുള്ള സ്വകാര്യമേഖലയെ ആണ് ആശ്രയിക്കുന്നത് എന്ന വസ്തുത മാത്രം നോക്കിയാൽ മതി. അതും പൊതു ജനത്തിന്റെ ചിലവിൽ!
നമുക്ക് വേണ്ടത് മേനി പറച്ചിൽ അല്ല . ഗുണപരമായ നടപടികൾ ആണ് . സർക്കാർ ആശുപത്രികളുടെ എണ്ണം കൂട്ടി , കൂടുതൽ ഹൃദയം മാറ്റി വച്ച്, വൃക്ക മാറ്റി വച്ച് ആരോഗ്യകേരളം ഭാരതത്തിലെ മികച്ച മാതൃക എന്ന പേര് നേടിയെടുക്കാൻ കാട്ടുന്ന ഉത്സാഹത്തിന്റെ പകുതി കാണിച്ചാൽ ഈ രോഗങ്ങളിൽ പലതിനെയും നമുക്ക് തടയാൻ കഴിയും. മായമില്ലാത്ത ഭക്ഷണം ഉറപ്പു വരുത്താൻ മാത്രം ശ്രമിച്ചാൽ മതി ഇത് നമുക്ക് നേടിയെടുക്കാൻ പറ്റും . ഒപ്പം ചെറിയ ക്‌ളാസിൽ മുതൽ പോഷക ഭക്ഷണം എന്താണെന്ന് പഠിപ്പിക്കണം. വ്യായാമം ചെയ്യാൻ ശീലിപ്പിക്കണം. രോഗമുണ്ടായാൽ ആദ്യം ആശുപത്രികളിലേക്ക് വിടുന്നതിനു മുമ്പ് പ്രാഥമിക ഫുഡ് ക്ലിനിക്കുകളിൽ ഒരാഴ്ച അഡ്മിറ്റ് ചെയ്യണം. നല്ല ഭക്ഷണം കഴിച്ച്, നല്ല പാനീയങ്ങൾ കുടിച്ച്, വെയില് കൊണ്ട് , വ്യായാമങ്ങൾ ചെയ്ത് ഒട്ടു മിക്ക പ്രശ്നങ്ങളും പരിഹരിക്കാവുന്നതേ ഉള്ളൂ. അവിടെയും നിൽക്കാത്തവയെ മാത്രം വിദഗ്ധ ചികിത്സക്ക് ആശുപത്രികളിലേക്ക് വിടുക.
ഡോക്ടർമാരായി മാറാൻ ലക്ഷങ്ങൾ, പലപ്പോഴും കോടികൾ ചിലവാക്കേണ്ടി വരുന്നുണ്ട്. അനാവശ്യമായ മത്സരപ്പരീക്ഷകളിലും മറ്റും അവരുടെ മനസിന്റെ നന്മ ചോർന്നു പോകാറുണ്ട്. എങ്ങനെയും ചിലവാക്കിയ പൈസ തിരിച്ചു പിടിക്കാൻ ശ്രമിയ്ക്കുന്നതിനിടയിൽ അവർ കൈക്കൂലിക്കാരും, മരുന്ന് കമ്പനികളുടെയും, സ്കാനിംഗ് സെന്ററുകളുടെയും ആശുപത്രി മുതലാളിമാരുടെയും അടിമകളുമായി മാറുകയാണ് ചെയ്യുന്നത്. വൈദ്യം പഠിക്കാൻ വരുന്നവർക്ക് ബുദ്ധി മാത്രമല്ല രോഗീ പരിചരണത്തിനുള്ള താൽപ്പര്യവും സഹജീവികളോടുള്ള അനുകമ്പയും ഉണ്ടോ എന്ന് ഉറപ്പു വരുത്തണം. ട്രൈനിങ്ങിനു ശേഷം വൈദ്യവൃത്തി ഉപേക്ഷിച്ച് IAS ഉം IPS ഉം ഒന്നും തേടി പോകുന്ന ബ്യുറോക്രാറ്റുകളും അല്ല വൈദ്യം പഠിക്കാൻ വരുന്നത് എന്നും ഉറപ്പു വരുത്തണം. പലപ്പോഴും ക്രിമിനലുകൾ വൈദ്യമേഖലയിൽ എത്തി പ്പെടുന്നുണ്ട്. നല്ല ഡോക്ട്ടർമാരുടെ പേര് കളയുന്നതും അവരാണ്. ഒരു സ്റ്റേറ്റിന് ആവശ്യമുള്ള ഡോക്ടർമാരെ സമൂഹത്തിന്റെ ചിലവിൽ പരിശീലിപ്പിച്ച് അവർക്ക് ന്യായമായ ശമ്പളവും നൽകി ചികിത്സായോടൊപ്പം രോഗം വരുന്നത് തടയാനുള്ള നടപടികളും കൈക്കൊള്ളുകയാണെങ്കിൽ നിലവിലുള്ള സംവിധാനങ്ങൾ വച്ച് നന്നാക്കിയെടുക്കാവുന്നതേയുള്ളു ഈ രംഗം. അതിന് പക്ഷെ രാഷ്ട്രീയക്കളി അവസാനിപ്പിക്കണം.
2025 ഡിസംബർ 13, ശനിയാഴ്‌ച
അംബേക്കറൈറ്റുകൾ
എല്ലാവർഷവും കൃത്യമായി അരങ്ങേറുന്ന ഒരിനം ആണ് അംബേക്കറുടെ കാഴ്ചപ്പാടുകളെ കുറിച്ചുള്ള ചർച്ചകൾ. പതിവ് അംബേക്കറൈറ്റുകൾ അതിൽ പങ്കെടുക്കുകയും മനുസ്മ്രിതി കത്തിക്കേണ്ടതിന്റെ ആവശ്യം ഊന്നി പറയുകയും ചെയ്യും. ബ്രാഹ്മണ്യം ആണ് ലോകത്തിലെ ഏറ്റവും നീചമായ വ്യവസ്ഥിതി എന്ന് പറഞ്ഞു അതിന്റെ ഇപ്പോഴത്തെ അവകാശം RSS ന് ചാർത്തിക്കൊടുത്ത് ചർച്ച അവസാനിപ്പിക്കും. പിന്നെ അടുത്ത വർഷം വീണ്ടും ആവർത്തിക്കും. ആദിവാസികളും ദളിതരും അടങ്ങുന്ന ഒരു വലിയ വിഭാഗത്തിന്റെ പ്രതിനിധികൾ ആയാണ് അംബേക്കറൈറ്റുകൾ രംഗപ്രവേശനം ചെയ്യുന്നത്. എന്നാൽ ഈ ചർച്ചകൾക്ക് അപ്പുറം എന്ത് വ്യത്യാസം ആണ് ദളിത് ആദിവാസി ജീവിതങ്ങളിൽ ഇക്കൂട്ടർക്ക് വരുത്താൻ സാധിച്ചിട്ടുള്ളത് എന്ന് ചിന്തിക്കേണ്ടതാണ്.
ഇന്ത്യ പൊതുവെ തന്നെ ബ്രാഹ്മണരുടെ അധീനതയിൽ പുലർന്നു പോന്ന ഒരു രാജ്യം ആണ് . ആര്യ സംസ്ക്കാരത്തിന്റെ പതാകവാഹകർ ആയ ബ്രാഹ്മണർ കാഴ്ചവച്ച ജാതീയ ഉച്ചനീചത്വങ്ങൾ ഏറ്റവും കൂടുതൽ ഏറ്റു വാങ്ങിയിട്ടുള്ളത് ദളിത് ആദിവാസി വിഭാഗങ്ങൾ തന്നെയാണ്. ഇസ്ലാം ക്രിസ്ത്യൻ മതങ്ങളിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് അംബേക്കർ മനസിലാക്കി. അതിനാലാണ് അദ്ദേഹം ബുദ്ധമതത്തിൽ ചേർന്നത്. എന്നാൽ ഇതര ദളിത് ആദിവാസി സമൂഹങ്ങൾ ഹൈന്ദവ, ക്രൈസ്തവ, ഇസ്ലാം മതങ്ങളുടെ ഭാഗമായി മാറി, അതിന്റെ മൂല്യങ്ങളോട് സമരസപ്പെട്ട് പോകുന്ന കാഴ്ചയാണ് നിലവിൽ ഉള്ളത് . ഒരു ജനത എന്ന നിലയിൽ ഉണ്ടായിരുന്ന സാംസ്കാരികവും, മതപരവും ആയ തനിമ ഈ ഹൈന്ദവ, ക്രൈസ്തവ , ഇസ്ലാം വൽക്കരണത്തിലൂടെ ദളിത് ആദിവാസി സമൂഹങ്ങൾക്ക് നഷ്ടമായി.
സൂക്ഷ്മമായി പരിശോധിച്ചാൽ ഇപ്പോഴും തുടർന്ന് പോരുന്ന ഈ ഉച്ചനീചത്വങ്ങൾക്ക് കാരണം മതത്തിനോടുള്ള ഈ സമൂഹത്തിന്റെ അമിത വിധേയത്വമാണെന്ന് മനസിലാകും. എല്ലാ മതങ്ങളും ദളിത് ആദിവാസി സമൂഹങ്ങളെ അസ്പർശ്യർ ആയി തന്നെയാണ് കണക്കാക്കുന്നത്. ഈ മതങ്ങളുടെ ഒക്കെ പുറമ്പോക്കിൽ ചുരുണ്ടുകൂടി കിടന്ന് ജാതീയ വിവേചനം ഉണ്ടേ എന്ന് നിലവിളിക്കാതെ ഒരു മികച്ച സമൂഹത്തെ രൂപപ്പെടുത്താനാണ് അംബേക്കറൈറ്റുകൾ ശ്രമിക്കേണ്ടത്. അല്ലാതെ ഗീതയിലും, മനുസ്മ്രിതിയിലും എഴുതി വച്ചിട്ടുള്ള വിവേചനങ്ങളോട് അംബേക്കറുടെ കാഴ്ചപ്പാടെന്തായിരുന്നു എന്ന് ചർച്ച നടത്തുക അല്ല വേണ്ടത്. അംബേക്കർ അത് തിരിച്ചറിഞ്ഞപ്പോഴേ ഹിന്ദു മതം ഉപേക്ഷിച്ചു . എന്നാൽ ഇന്നേറ്റവും കൂടുതൽ ജാതി വേർതിരിവുകൾ ഉള്ളത് ദളിത് ആദിവാസി സമൂഹങ്ങളിൽ തന്നെയാണെന്നുള്ളത് തിരിച്ചറിയേണ്ടതുണ്ട് . പരസ്പ്പരം തീണ്ടൽ ആചരിക്കുന്ന സമൂഹങ്ങൾ വരെയുണ്ട്. ആദ്യം ചെയ്യേണ്ടത് ആ സമൂഹത്തിൽ തന്നെ അത് അവസാനിപ്പിക്കുക എന്നതാണ്. വിവിധ ജാതി സമൂഹങ്ങൾ പരസ്പ്പരം വിവാഹ ബന്ധത്തിൽ ഏർപ്പെട്ട് ഒരൊറ്റ സമൂഹമായി മാറി കരുത്ത് തെളിയിച്ചു മുന്നോട്ടു വന്നാലേ സവർണ്ണ ഫാസിസ്റ്റ് മതങ്ങൾക്കെതിരെയുള്ള സമരങ്ങളും ചെറുത്ത് നിൽപ്പുകളും യാഥാർഥ്യമാകുകയുള്ളു.
ദളിത് ആദിവാസി സമൂഹങ്ങൾ ഇന്ത്യയുടെ മാത്രം സംഭാവനയല്ല . ലോകത്തെല്ലായിടത്തും ഇത്തരം അവസരം നിഷേധിക്കപ്പെട്ട , പാർശ്വവൽകൃത സമൂഹങ്ങൾ ഉണ്ട്. നഷ്ട്ടപ്പെട്ടു പോയ അവസരങ്ങൾ തിരികെ പിടിക്കുക എന്നുള്ളതാണ് അതിനുള്ള ഏക പോം വഴി . ഇത്തരം അവസരങ്ങൾ സൃഷ്ടിക്കാനാണ് അധികാരത്തിലും ജോലിയിലും സംവരണം ഏർപ്പെടുത്താൻ ഭരണഘടനാ ശിൽപ്പികൾ ശ്രമിച്ചത്. പാർലമെന്റിലും, സംസ്ഥാനങ്ങളിലും , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒക്കെ ഏതാണ്ട് 25 ശതമാനത്തോളം സീറ്റുകൾ ദളിത് ആദിവാസി സമൂഹങ്ങൾക്ക് സംവരണം ചെയ്തിട്ടുണ്ട്. രാജ്യത്ത് 25 ശതമാനത്തോളം തന്നെ ജനസംഖ്യയും ഈ വിഭാഗത്തിനുണ്ട്. എന്നാൽ ഏതെങ്കിലും രാഷ്ട്രീയ സംഘടനകളുടെ ചേരിപ്പുറത്ത് നിന്ന് സംവരണ സീറ്റിൽ മത്സരിച്ച് അതാത് പാർട്ടികൾക്ക് അംഗബലം കൂട്ടി ഭരണം പിടിക്കാൻ സഹായിക്കാമെന്നല്ലാതെ എന്ത് നേട്ടമാണ് നാളിതുവരെ ഈ സമൂഹത്തിന് ലഭിച്ചിട്ടുള്ളത്. കേരളത്തിലെ സാഹചര്യത്തിൽ രണ്ടു മന്ത്രി സംസ്ഥാനം എങ്കിലും കിട്ടേണ്ടതാണ്. എന്നിട്ട് ഇപ്പോൾ ഉള്ളതോ? കിട്ടിയ വകുപ്പോ ? ഇത് ഒരു പാർട്ടിയുടെ ഭരണത്തിൽ മാത്രമല്ല സംഭവിക്കുന്നത് . എല്ലാ പാർട്ടികളും സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും പിന്തുടരുന്ന രീതി ഇത് തന്നെയാണ്. ഇതിനാണോ അംബേക്കർ ജനപ്രതിനിധികൾക്കുള്ള സംവരണം ഏർപ്പെടുത്താൻ പാടുപെട്ടത്? ഏതു പാർട്ടിയായാലും വേണ്ടില്ല മന്ത്രി മാരിൽ ഇത്രയിത്ര ക്രിസ്ത്യാനി വേണം, മുസ്‌ലിം വേണം, നായർ വേണം ഈഴവൻ വേണം എന്നൊക്കെ അതാതു സമുദായ നേതാക്കന്മാർ ആവശ്യപ്പെടുമ്പോൾ നിർബന്ധമായും ലഭിക്കേണ്ട മന്ത്രി സ്ഥാനത്തിന് വേണ്ടി ദളിത് ആദിവാസി സമൂഹങ്ങളിൽ നിന്ന് ശബ്ദമുയരുന്നില്ല . അവരൊക്കെ അർത്ഥമില്ലാത്ത ചർച്ചകൾക്കും കോലാഹലങ്ങൾക്കും വ്യക്തിപരമായ ബുദ്ധിജീവി പട്ടത്തിനും ഒക്കെ പിറകെയാണ്. ഇത് തന്നെയാണ് അധികാര സ്ഥാനത്തുള്ളവർക്ക് വേണ്ടതും.
വിദ്യാഭ്യാസം ഉണ്ടെങ്കിലേ ഒരു സമൂഹത്തിന് തല ഉയർത്തി നിൽക്കാൻ പറ്റൂ. ഭരണത്തിൽ നല്ല സ്വാധീനം ഉണ്ടെങ്കിലേ സാമ്പത്തിക സഹായങ്ങൾ സമുദായത്തിനെത്തിക്കാനും ചെറുപ്പക്കാർക്ക് വിദ്യാഭ്യാസവും തൊഴിലും ഉറപ്പുവരുത്താനും കഴിയൂ . അതിനായി സമ്മർദ്ദം ചെലുത്താതെ മറ്റാരെങ്കിലും അത് ചെയ്തു തരും എന്ന് ചിന്തിക്കിന്നത് മൗഢ്യമാണ് . ജോലിയിലുള്ള സംവരണം ഇന്നല്ലെങ്കിൽ നാളെ അവസാനിക്കും. അപ്പോൾ സ്വന്തം കാലിൽ നിൽക്കാൻ കഴിയണം. അതിന് നിലവിൽ ഉള്ള മത്സര പരീക്ഷകളിലെല്ലാം സമുദായത്തിലെ ഉദ്യോഗാർത്ഥികൾക്ക് നല്ല റാങ്ക് നേടാൻ പറ്റും വിധം കോച്ചിങ് സെന്ററുകൾ സർക്കാരിന്റേതു കൂടാതെ സമുദായം തന്നെ സ്ഥാപിക്കണം. കൂടുതൽ ചെറുപ്പക്കാർ ജോലിയിലും പഠനത്തിലും സംവരണ സീറ്റുകൾ കൂടാതെ മെറിറ്റ് സീറ്റുകളിലും കട
2025 നവംബർ 3, തിങ്കളാഴ്‌ച
വിസ്മയിപ്പിക്കുന്ന കേരളം
അത്ഭുതകരമായ ഒരു സംസ്ഥാനം ആണ് കേരളം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് സാമൂഹികമായും, സാമ്പത്തികമായും , സാംസ്കാരികമായുമൊക്കെ അത് വേറിട്ട് നിൽക്കുന്നു. കേരളത്തിന്റെ മഹത്വം എന്തെന്നറിയണമെങ്കിൽ കേരളത്തിന് പുറത്തേക്ക് ഒന്ന് യാത്ര ചെയ്‌താൽ മതിയാകും. പാലക്കാടു ചുരം കടന്ന് ട്രെയിൻ തമിഴ്‌നാട്ടിലേക്ക് കടക്കുമ്പോൾ തന്നെ ആ വ്യത്യാസം മനസിലാകും. റെയിൽ ട്രാക്കുകളിൽ വിസർജ്ജനം നടത്തുന്ന പുരുഷന്മാർ , ലോട്ടയിൽ വെള്ളവുമായി ട്രെയിൻ പോകാൻ കാത്തു നിൽക്കുന്ന സ്ത്രീകൾ, ഇതൊന്നും കേരളത്തിൽ കാണാൻ കഴിയില്ല. കേരളീയൻ ആണെന്ന് പറയുമ്പോൾ തന്നെ ഒരു ബഹുമാനം ഒക്കെ മറ്റു സംസ്ഥാനക്കാർ നൽകാറുമുണ്ട്.
എന്നാൽ ഈ വിധം കേരളം എങ്ങനെ മാറി എന്നത് നമ്മളെ അത്ഭുതപ്പെടുത്തും. കാര്യമായ ഒരു പൈതൃകം കേരളത്തിനില്ല എന്നതാണ് സത്യം. തമിഴിൽ നിന്ന് വേർപിരിഞ്ഞു പോന്ന ഒരു സമൂഹം. ഗഡാഗഡിയൻമാരായ രാജാക്കന്മാരൊന്നും കേരളം ഭരിച്ചിരുന്നില്ല. വലിയ അമ്പലങ്ങളോ, കോട്ടകളോ ഒന്നും തന്നെ കേരളത്തെ അടയാളപ്പെടുത്താൻ ഇല്ല. ദാരിദ്ര്യം അതിന്റെ എല്ലാ ഭാവത്തിലും കേരളത്തിൽ നിറഞ്ഞാടിയിരുന്നു. 1498 ൽ അന്നത്തെ ഏറ്റവും അധികാരമുള്ളതും സമ്പന്നനുമായ സാമൂതിരിയെ കാണാൻ ചെന്നപ്പോൾ ഒരു രണ്ടാം മുണ്ടും പുതച്ച് അർദ്ധ നഗ്നനായി ഓലമേഞ്ഞ കൊട്ടാരത്തിൽ ഇരിക്കുന്ന രാജാവിനെ കണ്ട് വാസ്ഗോഡഗാമക്ക് ചിരി പൊട്ടിയത്രേ. പോർട്ടുഗീസുകാർ സാമൂതിരിയോട് പിണങ്ങി കൊച്ചിയിലേക്ക് താവളം മാറ്റിയതിനു ശേഷം മാത്രമാണ് കൊച്ചി രാജാക്കന്മാർ ഓടിട്ട കൊട്ടാരത്തിൽ അന്തിയുറങ്ങാൻ തുടങ്ങിയത്. BC കാലഘട്ടത്തിൽ പോലും മറ്റു സംസ്ഥാനങ്ങളിൽ വലിയ കോട്ടകളും, കൊട്ടാരങ്ങളും ഉണ്ടായിരുന്നപ്പോൾ ആണ് കേരളത്തിലെ ഈ പരിതാപകരമായ അവസ്ഥ .
ആ കേരളം ഇന്ന് ആരോഗ്യം, വിദ്യാഭ്യാസം , ശുചിത്തം തുടങ്ങി പല ഇൻഡക്സുകളിലും രാജ്യത്ത് മുന്നിലാണ് . എങ്ങനെ ആണ് ഈ നേട്ടമൊക്കെ കേരളത്തിന് കൈവരിക്കാൻ കഴഞ്ഞത് ? രാഷ്ട്രീയക്കാർ, പ്രത്യേകിച്ച് കമ്മൂണിസ്റ്റ് രാഷ്ട്രീയക്കാർ പറയുന്നത് കമ്മൂണിസ്റ് പാർട്ടികൾ കേരളത്തിൽ ഉണ്ടായത് ആണ് അതിനു കാരണം എന്നാണ് . ശരിയാണ് കമ്മൂണിസ്റ്റ് ഗവൺമെന്റിന് നല്ലൊരു സംഭാവന നൽകാൻ കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ഇ.എം.എസ് നയിച്ച ഒന്നാം കമ്മൂണിസ്റ്റ് മന്ത്രി സഭ. എന്നാൽ ബംഗാളിലും ത്രിപുരയിലും ഒക്കെ ഇതേ കമ്മൂണിസ്റ്റ് പാർട്ടികൾ ഉണ്ടായിരുന്നു . അവിടെയൊന്നും ഇത്തരം പുരോഗതി ഉണ്ടായില്ലെന്ന് മാത്രമല്ല ജനങ്ങൾ 50 വർഷങ്ങൾക്ക് പുറകിൽ ആണ് ഇപ്പോഴും. അപ്പോൾ പിന്നെ എന്തായിരിക്കണം കേരളത്തിന്റെ കരുത്ത്?
ഒന്നാമതായി എടുത്ത് പറയേണ്ടത് കേരളത്തിന്റെ ഭൂപ്രകൃതിയാണ്. സമൃദ്ധമായി മഴ ലഭിക്കുന്ന, നദികളാൽ സമ്പന്നമായ ഒരു പ്രകൃതി നമുക്ക് പൈതൃകമായി കിട്ടി. രണ്ടാമത് കേരളത്തിലെ ജനങ്ങൾ തന്നെയാണ്. രാജാക്കന്മാരുടെ ശാസനങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും രണ്ടു നേരം പല്ലു തേച്ചും കുളിച്ചും മലയാളി വ്യത്യസ്തനായി . അടുത്ത സ്ഥാനം കേരളത്തിൽ നടപ്പിലായ വിദ്യാഭ്യാസത്തിനാണ്. ബുദ്ധ ദേവാലയങ്ങളോട് ചേർന്ന് രൂപം കൊണ്ട പള്ളിക്കൂടങ്ങൾ ആയിരുന്നു അറിവിന്റെ ആദ്യ കേന്ദ്രങ്ങൾ. പിന്നീട് ഹൈന്ദവ, ക്രൈസ്തവ, ഇസ്ലാം ദേവാലയങ്ങളോട് ചേർന്ന് പള്ളിക്കൂടങ്ങൾ വന്നു. ആദ്യകാലങ്ങളിൽ മത പാഠങ്ങൾ മാത്രം പഠിപ്പിച്ചിരുന്ന പള്ളിക്കൂടങ്ങൾ ആധൂനിക വിദ്യാഭ്യാസം ലഭിക്കുന്ന പള്ളിക്കൂടങ്ങൾ ആയി പരിവർത്തനം ചെയ്യപ്പെടുന്നത് ക്രിസ്ത്യൻ മിഷനറിമാരുടെ വരവോടെയാണ്. ഇക്കാലങ്ങളിൽ ഒക്കെയും അധസ്ഥിത വർഗങ്ങൾക്ക് പക്ഷെ വിദ്യാഭ്യാസം ലഭിച്ചില്ല. ഇതിനൊരു മാറ്റം വന്നത് രാജാ പാർവതി ഭായിയുടെയും കേണൽ മണ്റോയുടെയും ഒക്കെ ഇടപെടലിലൂടെ ആണ്. അതിനോടൊപ്പം തന്നെ, ശ്രീനാരായണ ഗുരുവും, ചട്ടമ്പി സ്വാമികളും അയ്യൻകാളിയുമൊക്കെ അതാതു സമുദായങ്ങളുടെയും , പൊതുവേയുമുള്ള വിദ്യാഭ്യാസത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി. അതിന്റെ തുടർച്ചയായി ഒന്നാം കമ്മൂണിസ്റ്റ് മന്ത്രി സഭയിലെ അതി പ്രമുഖരും വിദ്യാസമ്പന്നരും, പ്രതിഭാശാലികളുമായ രാഷ്ട്രീയക്കാർ സാർവത്രിക വിദ്യാഭ്യാസം സർക്കാർ തലത്തിൽ യാഥാർഥ്യമാക്കി.
ഈയൊരു സാമൂഹിക മാറ്റം മറ്റു സംസ്ഥാനങ്ങളിൽ ഉണ്ടായില്ല. പട്ടണവും പട്ടണ വാസികളും വിദ്യാസമ്പന്നരും ധനികരുമായി അവിടങ്ങളിൽ വളർന്നപ്പോൾ, ഗ്രാമങ്ങൾ ഒഴിവാക്കപ്പെട്ടു. എന്നാൽ കേരളത്തിൽ പട്ടണങ്ങൾ ഗ്രാമങ്ങളിലേക്ക് വളർന്നു. വിദ്യാസമ്പന്നരായ യുവതി യുവാക്കൾ അന്യ ദേശങ്ങളിൽ ജോലിക്ക് പോയി സംസ്ഥാനത്തിന്റെ ഖജനാവ് നിറച്ചു . കേരളം സാമ്പത്തികമായി അഭിവൃദ്ധി പ്രാപിച്ചു. എന്നാൽ ഈ നേട്ടങ്ങൾ ഒന്നും തന്നെ കേരളത്തിന് തുടർന്നുണ്ടായില്ല. അന്ധമായ രാഷ്ട്രീയവും, ഭരണാധികാരികളുടെ അറിവില്ലായ്മയും മൂലം കേരളത്തിന് അവസരങ്ങൾ നഷ്ട്ടപ്പെട്ടുകൊണ്ടേയിരുന്നു. . കമ്പ്യൂട്ടറും, ട്രാക്ടറും, സ്വാശ്രയ കോളേജുകളുമൊക്കെ കടന്നു വന്ന ആദ്യ നാളുകളിൽ ബൂർഷ്വാ സംവിധാനങ്ങൾ എന്ന് കണ്ട് പുറം കൈകൊണ്ട് ആട്ടി പായിച്ചു . ഇന്ത്യയുടെ സിലിക്കൺവാലി ആയി വളരേണ്ടിയിരുന്ന കേരളത്തിൽ നിന്ന് ചെറുപ്പക്കാർ പഠനത്തിനും ജോലിക്കുമായി ബാംഗ്ളൂരിലേക്കും, മദ്രാസിലേക്കും ഹൈദ്രാബാദിലേക്കുമൊക്കെ വണ്ടികയറി. പലരും രാജ്യം തന്നെ വിട്ടു. എന്നാൽ, കാട്ടിലും , മേട്ടിലും , നഗര പ്രാന്തങ്ങളിലും അവസരം നഷ്ട്ടപ്പെട്ടവർ ദരിദ്രരും അതിദരിദ്രരുമായി തുടരുമ്പോൾ സ്റ്റാറ്റിസ്റ്റിക്സിന്റെ മാസ്മരിക വിദ്യയാൽ ദരിദ്രരെയും അതി ദരിദ്രരെയും നാടുകടത്തി മേനി നടിക്കുക ആണ് രാഷ്ട്രീയ നേതൃത്വം. ആത്മാർത്ഥതയും, അർപ്പണവും, പാർട്ടിയേക്കാൾ സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന നല്ല പ്രൊഫഷണലുകൾ രാഷ്ട്രീയ നേതൃത്വത്തിലേക്ക് വരുന്നില്ലെങ്കിൽ ചരിത്രത്തിനു പുറകിലേക്കായിരിക്കും ഇനിയുള്ള കേരളത്തിന്റെ യാത്ര.
2025 ഒക്‌ടോബർ 25, ശനിയാഴ്‌ച
കേരളത്തിന്റെ പഠന വൈകല്യങ്ങൾ
ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയത്തിൽ കാതലായ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുക ആണ് . എന്നാൽ ഹൈന്ദവ കേന്ദ്രീകൃതമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം ആണ് ഇവിടെ നടപ്പാക്കുന്നതെന്നും പശുരാഷ്ട്രീയത്തിന്റെ കടന്നുകയറ്റം ആണ് ഇതെന്നുമുള്ള ആരോപണം ഉന്നയിച്ച് കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ അതിനു പുറം തിരിഞ്ഞു നിൽക്കുകയാണ്. കേരളത്തിൽ യുഡിഫ് ഉം എൽഡിഎഫ് ഉം ഒരുപോലെ ഇതിനെ എതിർക്കുന്നുണ്ട്. ഇത് പശുവിനെ തിരിച്ചു കൊണ്ട് വരാനുള്ള തങ്ങളുടെ സർക്കാരിന്റെ തന്ത്രം തന്നെയാണ് എന്ന് ചിന്തിച്ച് ബിജെപി അണികളും സന്തോഷിക്കുന്നു. എന്നാൽ എതിർക്കുന്നവരുടെയും സന്തോഷിക്കുന്നവരുടെയും ഒരു ശതമാനത്തിനു പോലും എന്താണ് ഇതെന്ന് മനസിലായ മട്ടില്ല. കംപ്യൂട്ടറും, ട്രാക്ടറും, സ്വാശ്രയ കോളേജുകളും, മൊബൈലുകളും ഒക്കെ കടന്നു വന്നപ്പോൾ കണ്ട അതേ എതിർപ്പാണ് ഇപ്പോഴുമുള്ളത് . ഇതിനു പ്രധാന കാരണം രാഷ്ട്രീയക്കാരിൽ 70 വയസു കഴിഞ്ഞ ആളുകൾ ആണ് തീരുമാനങ്ങൾ എടുക്കുന്നത് എന്നതാണ്. ഇടുങ്ങിയ പ്രത്യയശാസ്ത്രങ്ങളുടെയും രാഷ്ട്രീയ അന്ധകാരത്തിന്റെയും തടവിൽ കഴിയുന്ന അവർക്ക് ഇത്രയേ കഴിയൂ. ഇവരെ പിണക്കിയാൽ രാഷ്ട്രീയ ഭാവി പോകും എന്ന ഭയത്താലും , പ്രതികരണശേഷി ഇല്ലാത്തതിനാലും , അജ്ഞതയാലും പീഡിതരായ അണികൾ മുകളിൽ നിന്നെഴുതിക്കൊടുക്കുന്ന ലേഖനങ്ങൾ സോഷ്യൽ മീഡിയയിൽ പരത്തി സായൂജ്യമടയുന്നു.
ഇന്ത്യയിൽ നിലവിൽ ഉണ്ടായിരുന്ന വിദ്യാഭ്യാസ രീതികൾ എത്ര നിലവാരം കുറഞ്ഞതാണെന്ന് നമ്മൾ മനസിലാക്കുന്നത് രാജ്യത്തിന് പുറത്തേക്ക് നോക്കുമ്പോഴാണ്. ലോകത്ത് ഇന്ത്യൻ യൂണിവേഴ്സിറ്റികളുടെ സ്ഥാനം എത്രയോ താഴെയാണ്. ഒരു ഇന്ത്യൻ യൂണിവേഴ്‌സിറ്റിയും ലോകത്തെ 100 യൂണിവേഴ്സിറ്റികളുടെ പട്ടികയിൽ വരുന്നില്ല എന്നോർക്കണം . കേരളത്തിന്റെ അവസ്ഥ ആണ് ഏറ്റവും പരിതാപകരം. സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൽ ഇന്ത്യയിലെ മികച്ച 20 യൂണിവേഴ്സിറ്റികളിൽ ഒന്ന് പോലും ഇല്ല. ഭാരതത്തിൽ മൊത്തം ഉള്ള ഈ നിലവാരം ഇല്ലായ്മ പരിഹരിക്കാനും അതിനെ അന്തർദേശീയ തലത്തിൽ അംഗീകാരം ലഭിക്കും വിധം ആക്കി തീർക്കാനും ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര ഗവർണ്മെന്റ് വിഭാവനം ചെയ്ത പദ്ധതിയാണ് NEP പദ്ധതി. യുനെസ്കോയുടെ 2030 വിദ്യാഭ്യാസ പദ്ധതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മികച്ച വിദ്യാഭ്യാസവും, നൈപുണ്യ വികസനവും ലക്ഷ്യമിട്ട് ജീവിതകാലത്തുടനീളം ഓരോ വ്യക്തിയെയും പ്രായോഗിക തലത്തിലും വൈജ്ഞാനിക മേഖലയിലും അറിവും കഴിവുമുള്ളവരാക്കി മാറ്റിയെടുത്ത് നമ്മുടെ മാനവ ശേഷിയെ പരമാവധി പ്രയോജനപ്പെടുത്താനാണ് NEP ലക്ഷ്യമിടുന്നത്. ഇന്ത്യൻ അറിവ് സമ്പ്രദായങ്ങളും ഉൾക്കൊണ്ടിട്ടുള്ള ഈ നൂതന പാഠ്യ പദ്ധതി 2020 ൽ ആണ് കേന്ദ്രഗവൺമെന്റ് നടപ്പിലാക്കിയത് . എന്നാൽ കേരളം ഉൾപ്പെടെയുള്ള രണ്ടുമൂന്നു സംസ്ഥാനങ്ങൾ മാത്രം അതിൽ നിന്ന് വിട്ടു നിൽക്കുകയാണ്. കേരളത്തിൽ ആവട്ടെ KCF എന്ന പേരിൽ NEP യുടെ വികലമായ ഒരനുകരണം ആണ് ഇപ്പോഴുള്ളത്.
നമ്മൾ തുടരുന്ന വിദ്യാഭ്യാസ സമ്പ്രദായം 4 ( LP )+3 (UP )+3(HS ) +2 എന്നതാണ് . NEP യിൽ ഇത് 3 വയസിൽ തുടങ്ങുന്ന രണ്ടാം ക്‌ളാസ് വരെയുള്ള 5 വർഷപഠനം , 3 മുതൽ 5 വരെയുള്ള 3 വർഷപഠനം ,6 മുതൽ 8 വരെയുള്ള 3 വർഷപഠനം, 9 മുതൽ 12 വരെയുള്ള 4 വർഷപഠനം എന്ന രീതിയിൽ ആണുള്ളത്. കേരളത്തിൽ നിന്ന് 12 വർഷ പഠനത്തിന് ശേഷം plus 2 പാസ്സായി ചെല്ലുന്ന ഒരു വിദ്യാർത്ഥിക്ക് ദേശീയ തലത്തിൽ 15 വർഷ പഠനം നടത്തിയ വിദ്യാർത്ഥിയോട് തുല്യതപ്പെടുത്തി സർട്ടിഫിക്കറ്റ് ലഭിക്കില്ല എന്ന് ഇതിൽ നിന്ന് വ്യക്തമാണല്ലോ. ഒരുപാട് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കണ്ണുനീർ ഇനി വീഴാനിരിക്കുന്നു. പക്ഷെ അതൊന്നും കാണാൻ ഇപ്പോഴത്തെ വൃദ്ധ നേതൃത്വങ്ങൾ ഉണ്ടാവുകയുമില്ല.
കോളേജിൽ എത്തുമ്പോൾ ഡിഗ്രി 4 വർഷമായാണ് ഈ സ്‌കീമിൽ ഉള്ളത് . പോസ്റ്റ് ഗ്രാജുവേഷൻ 1 വർഷവും. ഒരു വർഷ പഠനം വിജയകരമായി പൂർത്തീകരിച്ചാൽ ഒരു സർട്ടിഫിക്കറ്റ് കൊടുക്കും. ഒരിടവേളക്ക് ശേഷം അയാൾക്ക് പിന്നീട് രണ്ടാം വർഷ പഠനം പൂർത്തിയാക്കണമെങ്കിൽ അങ്ങനെയും ആകാം. അപ്പോൾ ഒരു ഡിപ്ലോമ സർട്ടിഫിക്കറ്റ് കൊടുക്കും. മൂന്നാം വർഷം പൂർത്തിയായാൽ ബിരുദം നൽകും. നാലാം വർഷം പൂർത്തിയായാൽ ഹോണേഴ്‌സ് ബിരുദവും നൽകും. ഇതൊന്നും പക്ഷെ കേരളത്തിൽ ഉണ്ടാവില്ല. പകരം വിദ്യാർത്ഥികളുടെ കണ്ണീരൊഴുകും. എല്ലാം വൈകിയേ ഇവിടെ നടപ്പാക്കൂ. പ്രീ ഡിഗ്രി വേർപെടുത്താൻ പറഞ്ഞു. നടപ്പാക്കിയില്ല. അവസാനം വളരെ വൈകി അത് നടപ്പാക്കേണ്ടി വന്നു . കേരളം ഭാരതത്തിൽ ആണെന്ന് പലപ്പോഴും മറന്നു പോകുന്നു.
NEP കൃത്യമായി നടപ്പാക്കുന്നത് ത്വരിതപ്പെടുത്താൻ PM USHA എന്ന പദ്ധതി കൊണ്ടുവന്നു. വലിയ ഫണ്ട് ആണ് അത് യൂണിവേഴ്സിറ്റികൾക്കും കോളേജുകൾക്കും നൽകുന്നത്. 2023 ൽ വന്ന ഈ പദ്ധതി കേരളത്തിൽ 2025 സെപ്റ്റംബറിൽ ആണ് നടപ്പാക്കാൻ തീരുമാനിക്കുന്നത് . മറ്റു സംസ്ഥാനങ്ങൾ ഇത് നേരത്തെ നടപ്പാക്കി ഫണ്ട് പ്രയോജനപ്പെടുത്തിയപ്പോൾ , കേരളത്തിന് അത് ലഭിച്ചില്ല. പേര് പക്ഷെ കേന്ദ്ര അവഗണന. അത് പോലെ തന്നെയാണ് പിഎം ശ്രി സ്‌കൂളുകൾ . 30,000 ൽ അധികം സ്‌കൂളുകൾ കേരളത്തിൽ ഉണ്ട്. അതിൽ 400 റോളം സ്‌കൂളുകൾക്ക് പ്രത്യേക ഫണ്ട് നൽകി അവയെ മോഡൽ സ്‌കൂളുകൾ ആയി ഉയർത്താനാണ് ഉദ്ദേശം. ഓരോ സ്‌കൂളിനും 2.5 കോടി രൂപയോളം സഹായം ലഭിക്കും. 2022 ൽ വന്ന ഈ പദ്ധതി 2025 ഒക്ടോബറിൽ ആണ് ഒപ്പിട്ടത് . അതിന്റെ ബഹളം ആണിപ്പോൾ നടക്കുന്നത്.
ഈ പദ്ധതികൾ എല്ലാം നടപ്പാക്കാൻ എന്താ പ്രയാസം എന്ന് ചോദിച്ചാൽ പറയുക പശു രാഷ്ട്രീയം കൊണ്ട് വരാനുള്ള ശ്രമം ആണ്, കേന്ദ്രം വിദ്യാഭ്യാസ കാര്യത്തിൽ കേരളത്തെ ശ്വാസം മുട്ടിക്കുന്നു എന്നൊക്കെയാവും. ശരിയാണ് സിലബസിൽ ഇന്ത്യയുടെ അറിവ് സമ്പ്രദായങ്ങളും ഉൾപ്പെടുത്തേണ്ടതുണ്ട് . ഉദാഹരണം തച്ചു ശാസ്ത്രം, സസ്യ ശാസ്ത്രം, വാന നിരീക്ഷണം, ഗണിതശാസ്ത്രം, ദർശന ശാസ്ത്രം, വൈദ്യം, കൃഷി അങ്ങനെ ഉള്ളവ. ഓരോ രാജ്യത്തിനും അതിന്റെതായ വൈജ്ഞാനിക സംഭാവനകൾ ഉണ്ട് . അതിനെ കുറിച്ച് അതാത് രാജ്യത്തെ കുട്ടികൾപഠിക്കേണ്ടതും ഉണ്ട്. അത് പശു രാഷ്ട്രീയം ആണെന്ന് പറയുന്നത് അറിവില്ലായ്മയും അന്ധമായ രാഷ്ട്രീയവും മാത്രമാണ്. ഓരോ സർവ്വകലാശാലൾക്കും , ബോർഡുകൾക്കും പൊതു മാനദണ്ഡത്തിന്റെ ചട്ടത്തിനുള്ളിൽ നിന്ന് സിലബസുകൾ തയ്യാറാക്കാവുന്നതാണ്. അങ്ങനെ വരുമ്പോൾ ഇന്ത്യയിലെ എല്ലാ സ്‌കൂൾ കോളേജ് വിദ്യാർത്ഥികളും 80 ശതമാനത്തിലധികം സാമ്യതയുള്ള കോഴ്‌സുകൾ പഠിക്കും. അപ്പോൾ എലിജിബിലിറ്റിയും, ഇക്വലൻസിയും ഒന്നും വേണ്ടി വരില്ല. ഒരേ രീതിയിലുള്ള മേന്മയുള്ള വിദ്യാഭ്യാസം ഇന്ത്യയിൽ എല്ലാവർക്കും ലഭിക്കും. അതാണ് സോഷ്യലിസം. കേരളത്തിന് മാതൃക കാണിക്കാൻ ഒരവസരവും കൂടി ഉണ്ട്. പി എം ശ്രി സ്‌കൂളുകൾ വരുമ്പോൾ ആദ്യ പരിഗണന ട്രൈബൽ സ്‌കൂളുകൾക്ക് നൽകണം.
2025 സെപ്റ്റംബർ 28, ഞായറാഴ്‌ച
തുടർഭരണം
നമ്മുടെ രാജ്യത്ത് 2500 ൽ അധികം അംഗീകാരം ഉള്ളതും ഇല്ലാത്തതുമായ രാഷ്ട്രീയ പാർട്ടികൾ ഉണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്ഥത പുലർത്തുന്നവർ ആയിരുന്നു കമ്മൂണിസ്റ്റ് പാർട്ടികൾ. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യഭാഗത്ത് ജർമൻകാരായ മാക്സിന്റെയും എങ്കൽസിന്റെയും ആശയങ്ങളിൽ പ്രചോദിതരായി കമ്മ്യൂണിസ്റ്റ് പാർട്ടികൾ ലോകത്ത് എല്ലായിടത്തും തന്നെ രൂപം കൊണ്ടു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ആദ്യ കാലത്ത് റഷ്യയിലെയും , ചൈനയിലെയും പാർട്ടികളെ പോലെ,സായുധകലാപത്തിലും,ബൂർഷ്വാസികളുടെ,ഉന്മൂലനത്തിലും,വിശ്വസിച്ചിരുന്നെങ്കിലും സാവധാനം ബാലറ്റ് രാഷ്ട്രീയത്തിലേക്ക് ചുവടു മാറുകയാണ് ഉണ്ടായത് . അങ്ങനെ ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ ഒരു കമ്മൂണിസ്റ്റ് മന്ത്രി സഭ അധികാരത്തിൽ വന്നു.
കമ്മൂണിസം ഒരു പുതിയ ആശയം ആയിരുന്നു. തൊഴിലാളികളെ ആശ്ലേഷിക്കുകയും ബൂർഷ്വാസിയെയും അതിന്റെ കൂട്ട് കക്ഷികളായ മതങ്ങളെയും അകറ്റി നിർത്തുകയും ചെയ്യുന്ന രാഷ്ട്രീയം. പട്ടിണിയിലും അടിമ സമാന ജീവിതത്തിലും കഴിഞ്ഞിരുന്ന ജനതക്ക് അത് ഒരു പുതിയ പ്രതീക്ഷ നൽകി. മനുഷ്യനെ ഒരു ഭൗതീക വസ്തുവായി കണക്കാക്കുകയും, മതത്തെ, മനുഷ്യനെ മയക്കുന്ന കറുപ്പായി കാണുകയും ചെയ്ത ഈ രാഷ്ട്രീയം പലർക്കും മനസിലായില്ലെങ്കിലും ആ പാർട്ടിയിലെ നേതാക്കളുടെ സത്യസന്ധതയും, ആത്മാർത്ഥതയും , ജീവിത ലാളിത്യവും , ത്യാഗവും ഒക്കെ അവരെ അതിനോട് ചേർത്ത് നിർത്തി. ബുദ്ധി ജീവികൾ ആയ കലാകാരന്മാരും, സാഹിത്യകാരന്മാരും , ചിന്തകരും, അധ്യാപകരും , വിദ്യാർത്ഥികളും ഒക്കെ അതിനു പിന്നിൽ അണിനിരന്നു. കമ്മ്യൂണിസ്റ്റ് എന്നത് ബൗദ്ധീകതയുടെ ലക്ഷണമായി പൊതുവെ വ്യാഖ്യാനിക്കപ്പെട്ടു.
കാലം മുന്നോട്ട് നീങ്ങിയപ്പോൾ ആശയങ്ങൾ യാഥാർഥ്യവുമായി ഏറ്റു മുട്ടി . കമ്മൂണിസം വിഭാവനം ചെയ്ത ലോകം കെട്ടിപെടുക്കുക അത്ര എളുപ്പമല്ല എന്ന് തിരിച്ചറിഞ്ഞു. ബംഗാളിലും ത്രിപുരയിലും പാർട്ടി നിലം പതിച്ചു. ദക്ഷിണേന്ത്യയിൽ കേരളത്തിൽ മാത്രമായി അത് ഒതുങ്ങി. എങ്കിലും ആദ്യ ബാലറ്റിൽ പങ്കെടുത്തവരുടെ പിൻമുറക്കാർ കൃത്യമായ ഇടവേളകളിൽ അതിനെ അധികാരത്തിൽ എത്തിച്ചു. പ്രളയത്തിനും കോവിഡിനും ശേഷം കമ്മൂണിസ്റ്റ് ഗവണ്മെന്റിനെ വീണ്ടും അധികാരത്തിൽ ഇരുത്തിയപ്പോഴും, അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് പാർട്ടി മാറിയിരിക്കുന്നു, അഴിമതിയും, സ്വജനപക്ഷപാതവും, ജാതീയ പ്രീണനങ്ങളും നഗ്നമായി നടക്കുന്നു എന്ന ആരോപണങ്ങൾ പിന്നാമ്പുറങ്ങളിൽ കേട്ട് തുടങ്ങിയിരുന്നു . എന്നാൽ അത് മറ നീക്കി പുറത്ത് വന്നത് ഇപ്പോഴാണ്. പാർലമെൻറ് ഉത്‌ഘാടനം ചെയ്യാൻ നഗ്ന സന്യാസിയും, അമ്പലം ഉത്‌ഘാടനം ചെയ്യാൻ പ്രധാനമന്ത്രിയും എത്തുന്ന ഒരു രാജ്യത്ത് പഴയ മാക്സിയൻ മൂല്യങ്ങൾ വച്ച് കൊണ്ടിരുന്നാൽ അധികാരം പ്രാപ്തമാകില്ല എന്നു കണ്ടത് കൊണ്ടായിരിക്കാം മുതലാളിത്തത്തിന്റെ ചട്ടുകങ്ങളായ മതത്തെ ഉപയോഗിക്കാൻ തീരുമാനിച്ചത്. നവോത്ഥാന മതിലിലൂടെ പിണങ്ങി നിൽക്കുന്ന ഹൈന്ദവ വോട്ടുകൾ പെട്ടിയിലാക്കാൻ മുൻകാല ഗവൺമെന്റുകൾ ഒന്നും ചെയ്യാത്ത ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചു. ആൾ ദൈവങ്ങൾ എന്ന് പരിഹസിച്ചവരെ മുത്തം നൽകി ആദരിച്ചു. തത്വമസിയെ കുറിച്ച് വാചാലർ ആയി. വേദങ്ങളെ കുറിച്ചും ഉപനിഷത്തുകളെക്കുറിച്ചും ഭഗവത്ഗീതയെ കുറിച്ചുമൊക്കെ അറിയാവുന്നമട്ടിൽപ്രസംഗിച്ചുകഴിഞ്ഞു.മാക്സിയൻ,സോഷ്യലിസ്റ്റ്പ്രസ്ഥാനങ്ങൾ ഏതെല്ലാം കാര്യങ്ങൾ ആണോ സമൂഹത്തിൽ നിന്നും അകറ്റി നിർത്തണം എന്ന് വിചാരിച്ചത് , അതിനെയെല്ലാം ചേർത്ത് പിടിച്ചാണ് തുടർ ഭരണത്തിലേക്കുള്ള നീക്കം.
തുടർ ഭരണത്തിന് ഏതു രാഷ്ട്രീയ പാർട്ടിയായാലും ലളിതമായ കുറെ കാര്യങ്ങൾ ചെയ്‌താൽ മതി. അതിന് മത സംഘടനകളുടെ കാല് പിടിക്കേണ്ടതില്ല. ഒന്നാമത്തെ കാര്യം അറിവും പ്രപ്തിയുമുള്ള ചെറുപ്പക്കാരെ ഭരണത്തിലേക്ക് കൊണ്ടുവരുക എന്നതാണ്. 70 വയസു കഴിഞ്ഞവരെ അധികാര രാഷ്ട്രീയത്തിൽ നിന്നും നിർബന്ധമായും റിട്ടയർ ചെയ്യിപ്പിക്കുക. മന്ത്രിമാരുടെ എണ്ണം 15 ആയി പരിമിതപ്പെടുത്തുക. സർക്കാർ സർവീസിൽ നിന്ന് ഡെപ്യുട്ടേഷനിൽ പേർസണൽ സ്റ്റാഫിലേക്ക് ആളെ എടുക്കുക. പുറത്ത് നിന്ന് ആരെയെങ്കിലും എടുക്കുകയാണെങ്കിൽ ദിവസക്കൂലിക്കെടുക്കുക. ഇപ്പോൾ കൊടുക്കുന്നപോലെ രണ്ടര വർഷം സർവീസിന് പെൻഷൻ എന്ന സമ്പ്രദായം അവസാനിപ്പിക്കുക. സർക്കാർ സർവീസിൽ ആവശ്യത്തിന് മാത്രം ജോലിക്കാരെ എടുക്കുക. അവർക്ക് മാന്യമായ ശമ്പളവും ആനുകൂല്യങ്ങളും നൽകുക. MLA മാർക്കും , മന്ത്രി മാർക്കും ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തണം. സർക്കാർ ജീവനക്കാർക്ക് മെഡിസെപ്പ് ഉണ്ടല്ലോ. അത് തന്നെ പോരെ MLA മാർക്കും മന്ത്രിമാർക്കും? കൂടുതൽ ചികിത്സ ആവശ്യമുണ്ടെങ്കിൽ ജീവനക്കാരെ പോലെ സ്വയം പണം കണ്ടെത്തുക. മന്ത്രി മാരും MLA മാരും ഒക്കെ ആവശ്യത്തിന് മാത്രം വിദേശത്ത് പോകുക. ഭാര്യമാരെ കൂട്ടി സർക്കാർ ചിലവിലുള്ള ഉല്ലാസയാത്ര ഒഴിവാക്കുക. വിദേശത്ത് പോയാൽ അത് കൊണ്ട് സ്റ്റേറ്റിന് എന്ത് നേട്ടമുണ്ടായി എന്ന് അതത് സൈറ്റുകളിൽ പ്രസിദ്ധപ്പെടുത്തണം. ജോലിക്കാരെക്കൊണ്ട് സീറ്റിലിരുത്തി പണിയെടുപ്പിക്കണം. അവരിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾക്ക് പിരിവ് മേടിക്കരുത്. കാരണം ആ പോക്ക് അഴിമതിയിലേക്കുള്ളതാണ് . ഈ വിധം അടുക്കും ചിട്ടയോടുമുള്ള ഒരു ഭരണം കാഴ്ചവയ്ക്കാൻ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടി ശ്രമിക്കുമെങ്കിൽ , അങ്ങനെ ചെയ്യുമെന്ന് ജനത്തിന് വിശ്വാസവും ഉണ്ടെങ്കിൽ, ആ പാർട്ടിക്ക് ആളുകൾ വീണ്ടും വീണ്ടും വോട്ട് ചെയ്യും. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയും ഇതിനു ശ്രമിയ്ക്കില്ല. അപ്പോൾ പിന്നെ അധികാരത്തിനു എന്ത് സുഖം? പിന്നെ ഉള്ള ഏക മാർഗം ആഗോള മത സമ്മേളനം സംഘടിപ്പിക്കുക തന്നെ.
2025 സെപ്റ്റംബർ 6, ശനിയാഴ്‌ച
സർക്കാരിന്റെ ഗുണ്ടകൾ
ജനാധിപത്യത്തിന്റെ ശരിയായ അർത്ഥം ജനങ്ങൾക്ക് വേണ്ടിയിട്ടുള്ള ജനങ്ങളുടെ ഭരണം എന്നാണ്. എന്നാൽ ഇത് രണ്ടും നമ്മുടെ ജനാധിപത്യത്തിൽ കാണാൻ കഴിയില്ല. അഞ്ചു വർഷം കൂടുമ്പോൾ തൊഴു കൈകളുമായി ഭരണമോഹികൾ പുഞ്ചിരിച്ചുകൊണ്ട് കടന്നു വരും. ചിലരുടെ മുഖത്ത് അപ്പോഴും രൗദ്രത നിഴലിക്കുന്നത് കാണാം. ഭരണത്തിലേറുന്നതിനായി അവർ മതവും , ദേശീയതയും, ഭാഷയും , സ്വത്വ വാദവും ഒക്കെ തരാതരം പോലെ പ്രയോഗിക്കും . സമത്വവും , വികസനവും , സാമൂഹിക നീതിയും ചേർത്ത് മുദ്രാവാക്യങ്ങൾ മോടിപിടിപ്പിക്കാനും മറക്കില്ല. അൽപ്പ ബുദ്ധികളായ ജനത ഒരേ സമയം അടിമകളും കങ്കാണികളും ആയി മാറി ഇതെല്ലാം വിശ്വസിച്ച് ഒരു സർക്കാരിനെ അധികാരത്തിലേക്ക് കയറ്റിവിടും. പിന്നെ നടക്കുന്നതിൽ ജനത്തിന് യാതൊരു പങ്കുമില്ല. കങ്കാണികൾക്കുമില്ല. പക്ഷെ അവരെ സോഷ്യൽ മീഡിയകളിലൊക്കെ സർക്കാരിനെ വെളുപ്പിക്കാൻ ചുമതലപ്പെടുത്തി ഭരണത്തിൽ അവകാശികൾ എന്ന് വിശ്വസിപ്പിക്കും. ഒരു നരനായാട്ട് ആണ് തുടർന്നുണ്ടാവുക . അഴിമതിയും, സ്വജനപക്ഷപാതവും, ധൂർത്തും ഒക്കെ തകർത്ത് അരങ്ങേറും. ഭരണത്തിലെ ക്രമക്കേടുകൾക്കെതിരെ ശബ്ദിക്കുന്നവരെ നേരിടാൻ ഏറ്റവും മികച്ച പോലീസ് സേന അവരുടെ കൈവശം ഉണ്ട്. ഉരുട്ടിക്കൊലക്കും , കസ്റ്റഡി പീഡനങ്ങൾക്കും പേര് കേട്ട മികച്ച സേനയാണത്. തങ്ങളുടെ രാഷ്ട്രീയ യജമാനൻമാരുടെ ആജ്ഞാനുവർത്തികൾ ആയി സർവീസ് ഉടനീളം കഴിഞ്ഞു കൊള്ളാം എന്ന് ശപഥം എടുത്തിട്ടുള്ളവർ ആണിവർ .സർക്കാരിന് വേണ്ടി പീഡിപ്പിച്ചു പീഡിപ്പിച്ചു പീഡിപ്പിക്കാതിരിക്കാൻ പറ്റാത്ത അവസ്ഥ വരുമ്പോൾ അവർ സ്വന്തം നിലക്കും ഇരകളെ കണ്ടെത്തും. കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും ഇത് തന്നെയാണ്.
സർക്കാരിന്റെ ഗുണ്ടകളെ പോലെയാണ് സർക്കാരുദ്യോഗസ്ഥർ പൊതുവിൽ പെരുമാറുക. ജനത്തിന്റെ നികുതിപ്പണത്തിൽ നിന്ന് ശമ്പളം കൊടുത്ത് ജോലിക്കു നിർത്തിയിരിക്കുന്നവരുടെ യഥാർത്ഥ യജമാനന്മാർ ജനങ്ങൾ തന്നെയാണെന്നും, നിയമം ആണ് അവരുടെ മാർഗദർശി ആകേണ്ടത് എന്നും മറന്നു പോകുന്നു. പകരം രാഷ്ട്രീയമായ പക്ഷഭേദങ്ങൾ കാണിച്ച് , അതാത് കാലത്തെ ഭരണകക്ഷിയുടെ ചട്ടുകങ്ങൾ ആയി ഇവർ മാറുന്നതിനാൽ ജനങ്ങൾക്ക് സർക്കാരുദ്യോഗസ്ഥർ എന്ന് കേൾക്കുമ്പോൾ തന്നെ വെറുപ്പാണ്. ഈ വെറുപ്പ് ഏറ്റവും കൂടുതൽ ഏറ്റു വാങ്ങുന്നത് പോലീസ് സേനയും. പഴയ കാലത്തെ നിക്കർ പോലീസിൽ നിന്ന് പാന്റ്സിട്ട പൊലീസിലേക്ക് മാറിയപ്പോൾ വലിയ മാറ്റം വന്നെന്നും, പ്രത്യേകിച്ച് , ഡിഗ്രിയും പോസ്റ്റ് ഗ്രാജുവേഷനുമുള്ള ചെറുപ്പക്കാരായ പോലീസുകാർ സർവീസിലേക്ക് കടന്നു വരാനും തുടങ്ങിയപ്പോൾ മാതൃകാ പോലീസ് വന്നു കഴിഞ്ഞു എന്നുമാണ് എല്ലാവരും വിചാരിച്ചത് . എന്നാൽ പഴയ പോലീസിന്റെ അതേ ജനിതക ദ്രവങ്ങൾ തന്നെ അവരും പിൻപറ്റുന്നു എന്നതാണ് പിന്നീട് കാണാൻ കഴിഞ്ഞത് .
പോലീസിന്റെ അഴിഞ്ഞാട്ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പോലീസ് സ്റ്റേഷനുകളിൽ കെട്ടിത്തൂക്കിയും , ഉലക്കകൊണ്ടുരുട്ടിയും , മൂത്രനാളിയിൽ ഈർക്കിളുകൾ തിരുകി കയറ്റിയും, ലാത്തി കുത്തിക്കയറ്റിയും ഒരു മനുഷ്യൻ മറ്റൊരു ജീവിയോടും ചെയ്യാൻ പാടില്ലാത്തത്ര ക്രൂരതകൾ അരങ്ങേറിയത് ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ മാത്രമല്ല, തദ്ദേശീയ ഗവൺമെന്റുകളുടെ ഭരണത്തിൻ കീഴിലും ആയിരുന്നു. പോയിന്റ് ബ്ലാങ്കിൽ നക്സലുകൾ എന്ന മുദ്രകുത്തി നിസ്സഹായ ചെറുപ്പങ്ങളെ തുടച്ചു മാറ്റുമ്പോഴും , സ്വാധീനമുള്ളവരുടെ ചൊല്പടിയിൽ സാധുക്കളെ ചവിട്ടി കൂട്ടുമ്പോഴും അനുഭവിക്കുന്നത് എന്ത് തരം ഉന്മാദം ആണ് ?
ഓടിപ്പോകാൻ ഒരു സാധ്യതയും ഇല്ലാത്ത, സമൂഹത്തിൽ ഉയർന്ന സ്ഥാനങ്ങളിൽ നിൽക്കുന്ന ആളുകളെ പോലും, അവധി ദിവസങ്ങൾ നോക്കി അർദ്ധരാത്രിയിൽ വീട് വളഞ്ഞു പിടിച്ചുകൊണ്ടു പോയി രാഷ്ട്രീയ യജമാനന്മാർക്ക് കാഴ്ചവെക്കുന്ന ചിത്രങ്ങൾ എത്രയോ വട്ടം നമ്മൾ കണ്ടുകഴിഞ്ഞു. അക്കാദമികമായ വിഷയങ്ങളിൽ ഉണ്ടായ തെറ്റിദ്ധാരണമൂലം മതപരമായ ആക്രമണം ഭയന്ന് ഒളിവിൽ പോയ കോളേജ് പ്രഫസ്സറെ സംരക്ഷിക്കുന്നതിന് പകരം, നാളെയുടെ താങ്ങാവേണ്ട അയാളുടെ കൗമാര പ്രായക്കാരനായ പുത്രനെ പോലീസ് സ്റ്റേഷനിൽ കൂട്ടികൊണ്ടുപോയി കുനിച്ച് നിർത്തി ഇടിക്കുകയും, ഇടിക്കാതിരിക്കാൻ പണം ആവശ്യപ്പെടുകയും ചെയ്ത ചരിത്രം ഉള്ള നാടാണിത്. സാധാരണക്കാർക്ക് പീഡനവും ക്രിമിനലുകൾക്ക് സഹായവും ചെയ്തു കൊടുക്കുന്നതും ഇവിടെത്തന്നെയാണ്.
പോലീസിന്റെ ഭാഗത്ത് നിന്ന് പറയുന്നവർ അവരുടെ കഷ്ടപ്പാടുകൾ നിരത്തും. രണ്ടും മൂന്നും ദിവസങ്ങൾ നീളുന്ന ശവത്തിന്റെ കാവൽ, മണിക്കൂറുകളോളം വെയിലത്തും മഴയത്തും ജോലി ചെയ്യുന്നത്, സംഘർഷങ്ങളിൽ കല്ലേറ് കൊള്ളുന്നത് , അവധികൾ ലഭിക്കാത്തതു കാരണം നഷ്ട്ടമായ ഉത്സവങ്ങൾ, ചടങ്ങുകൾ, ശമ്പളക്കുറവ്, ജോലി കൂടുതൽ, മേലുദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ശകാരങ്ങൾ , പീഡനങ്ങൾ അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്തത്ര കാര്യങ്ങൾ പറയാനുണ്ടാവും. ഒക്കെ ശരിയാണ് . പക്ഷെ അതൊന്നും ഒരു വ്യക്തിയെ അയാളുടെ മൗലീക അവകാശങ്ങൾ നഷ്ടപ്പെടുത്തി അറസ്റ്റു ചെയ്യുന്നതിനും , അറസ്റ്റ് രേഖപെടുത്തത്തെ പീഡിപ്പിക്കുന്നതിനും മതിയായ കാരണങ്ങൾ അല്ല. നിയമത്തിന്റെ ഉള്ളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയും, നിയമം ചൂണ്ടിക്കാട്ടി രാഷ്ട്രീയ വൈരം പോക്കാൻ ശ്രമിക്കുന്നവരെ ചെറുക്കുകയും ആണ് പോലീസിന്റെ ഉത്തരവാദിത്തം. ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ സ്ഥലം മാറ്റം ഉണ്ടാവും, അകറ്റി നിർത്തലുകൾ ഉണ്ടാവും, സസ്പെൻഷനുകളും , ഡിസ്മിസ്സൽ വരെയും വന്നേക്കാം. എന്നാൽ സത്യസന്ധമായി ജോലിചെയ്യുമ്പോൾ ജനവും നിയമവും കൂടെ നിൽക്കും . സർവീസിൽ നിന്ന് പുറത്ത് വരുമ്പോൾ, പുഴുത്ത പട്ടിയെപ്പോലെ അകറ്റി നിർത്തപ്പെടാതെ, ജോർജ് സാറുമ്മാർക്ക് ഉണ്ടാവേണ്ടത് ഈ പിൻബലം ആയിരിക്കണം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)