കൊച്ചു വലിയ സര്കീട്ടുകളും കാഴ്ചകളും അതിനിടയില് ആവശ്യത്തിനു തമാശും അനവരതം തീനും പാനീയങ്ങളും എല്ലാം കൂടി ചേര്ന്ന കമ്പനിയില് പെട്ട ഏവര്ക്കും സു സ്വാഗതം. കാല ദേശ ഭേദമില്ല വെട്ടു വഴിയും രാജ പാതയുമില്ല തട്ട് കടയും അഞ്ചു നക്ഷത്രോം ഇല്ല...കണ്ടതും കേട്ടതും തിന്നതും കുടിച്ചതും ഒപ്പം പറ്റിയ അബദ്ധങ്ങളും പരസ്പരം ഇവിടെ കുറിയ്ക്കാം...ചില്ലറ പാചക വിധികളും.. കോക്ക് ടെയിലുകളും കൂടി ആയാല് ശാപ്പാട്ട് രാമന് ഒരു ഏമ്പക്കം കൂടി....
2023 ജൂലൈ 15, ശനിയാഴ്‌ച
മറുനാട്
നമ്മുടെ നാട്ടിലെ വർത്തമാനകാല സംഭവങ്ങൾ ഏതോ മറുനാട്ടിൽ നടക്കുന്നവയാണെന്ന് തോന്നിപ്പിക്കുന്ന വിധം അവിശ്വസനീയമാണ്. പല വിഷയങ്ങൾ ഉള്ളതിൽ ഒരു ഓൺലൈൻ ചാനലുകാരനെതിരെ നടക്കുന്ന നടപടികൾ ആണ് സാമാന്യ യുക്തിയെ പരീക്ഷിച്ചു കൊണ്ട് മുന്നേറുന്നത്. ശ്രീ ഷാജൻ സ്‌കറിയയുടെ മറുനാടൻ ചാനൽ ആളുകളിൽ അത്ര കണ്ട് സ്വാധീനം ഉള്ള ഒരു ചാനൽ ഒന്നും അല്ല. വല്ലപ്പോഴും ഒക്കെ കേൾക്കാറുണ്ട് എന്നതൊഴിച്ചാൽ അത്ര വലിയ പ്രാധാന്യത്തോടെ അതിനെ കണ്ടിരുന്നില്ല. സംഭവങ്ങളെ അങ്ങ് പെരുപ്പിക്കുന്ന ഒരു സ്വഭാവം അതിൽ ഉള്ളതായി തോന്നിയിട്ടുണ്ട്. എന്നാൽ ശ്രീ പി വി അൻവർ ചാനലിനെതിരെ നൽകിയ പരാതികളും തുടർന്നുള്ള നടപടികളും ശ്രീ ശ്രീനിജൻ ഫയൽ ചെയ്ത പട്ടിക ജാതി ആക്ഷേപ പരാതിയും അതിനെ തുടർന്നുള്ള വിവിധ കോടതികളുടെ വിധി പ്രസ്താവനകളും, ഒക്കെ തന്നെ സാമാന്യ യുക്തിയെ വെല്ലു വിളിക്കുന്നവയാണ്. ഈ ചാനൽ സശ്രദ്ധം കേട്ട് നോക്കി. അപ്പോൾ അതിൽ പ്രക്ഷേപണം ചെയ്ത പല കാര്യങ്ങളും ഷാജനെ പണ്ടേ ജയിലിൽ എത്തിക്കുന്നവ ആയിരുന്നു എന്ന് തോന്നി പോയി. ശ്രീ പി വി അൻവറിനെതിരെയും, ശ്രീ ശ്രീനിജനെതിരെയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയ കാർക്കെതിരെയും , അദ്ദേഹത്തിന്റെ ചാനലിലൂടെ എത്രകണ്ടാരോപണങ്ങൾ ഉന്നയിച്ചിട്ടും അതിനെതിരെ ഒരു ചെറു വിരൽ പോലും അനക്കിയില്ല എന്നത് ശരിക്കും ഞെട്ടിപ്പിച്ചു. ഒടുവിൽ കേസ് രജിസ്റ്റർ ചെയ്തതോ പട്ടിക ജാതിക്കാരനായ MLA യെആക്ഷേപിച്ചു എന്ന് പറഞ്ഞും.
പട്ടിക ജാതി അധിക്ഷേപം നടത്തിയെന്ന് ആ വീഡിയോ കണ്ടാൽ ആർക്കും തോന്നില്ല. MLA യെ നന്നായി വിമർശിച്ചിട്ടുണ്ട് . അത്രമാത്രം. സമൂഹത്തിന്റെ വളരെ ഉയർന്ന തട്ടിൽ എത്തി നിൽക്കുന്ന പട്ടിക ജാതിക്കാരനായ ഒരു വ്യക്തിക്കെതിരെ അത്തരം ഒരാക്ഷേപം നടത്തടിയാൽ ഈ വകുപ്പിന്റെ സഹായം ഇല്ലാതെ തന്നെ അതിനെ പ്രതിരോധിക്കാൻ കഴിയേണ്ടതാണ്. ഈ ചാനലുകാരൻ ഉയർത്തിയ ഏതെങ്കിലും അഴിമതി ആരോപണങ്ങൾക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്ത് അതിനു ശിക്ഷ വാങ്ങി കൊടുത്തിരുന്നെങ്കിൽ അതിൽ സന്തോഷിക്കാമായിരുന്നു. മറ്റ് ചാനലുകാർക്കും പത്രക്കാർക്കും ഒരു പാഠവും ആവുമായിരുന്നു. എന്നാൽ അഴിമതി ആരോപിതർ അക്കാര്യത്തിൽ മൗനം പാലിച്ചു. സ്വാഭാവികമായും അത് ശരി എന്ന് ജനവും വിശ്വസിച്ചു. അഴിമതി ആരോപണങ്ങളിൽ മൗനം പാലിച്ചവർ കുടുക്കാൻ പറ്റിയ ഒരു വകുപ്പ് കണ്ടെത്തി കേസ് ഫയൽ ചെയ്തത് കേരളത്തിലെ ജനങ്ങൾ എങ്ങനെ കണ്ടു എന്നതിന്റെ നേർ സാക്ഷ്യം ആണ് ആ ചാനലിന് ഇപ്പോൾ കിട്ടുന്ന ജനപ്രീതി. ഇരുപതു ലക്ഷത്തിൽ അധികം വരിക്കാരോടെ ചാനൽ മുകളിലേക്ക്. അതിനർഥം, കുടുംബ സമേതം കാണുന്ന കണക്കു കൂടിയെടുത്താൽ, ഏതാണ്ട് 50 ലക്ഷം പേരിലേക്ക് ചാനൽ നേരിട്ടെത്തുന്നു എന്നാണ് .
ചാനലുകാരനെ അറസ്റ്റ് ചെയ്തു ജയിലിലിടാൻ പോലീസ് കാണിക്കുന്ന ഉത്സാഹം അമ്പരപ്പിക്കുന്നതാണ്. അയാൾക്ക് മുൻകൂർ ജാമ്യം എടുക്കണമെങ്കിൽ അതിന് എന്ത് കൊണ്ട് അവസരം കൊടുത്തുകൂടാ. കൊള്ളക്കാരനോ, കൊലപാതകിയെ ഒന്നും അല്ലല്ലോ അയാൾ. അവാസ്തവമായ, നിലനിൽക്കില്ലെന്ന് അധികം വാദങ്ങൾക്കിട നൽകാതെ തന്നെ സുപ്രീം കോടതി പറഞ്ഞ ഒരു കേസിൽ ആണ് ഈ പരാക്രമം ഒക്കെയെന്നോർക്കണം. അതിനു ചാനൽ റെയ്ഡ് ചെയ്തു കംപ്യൂട്ടറുകളും ജീവനക്കാരുടെ മൊബൈലും ഒക്കെ പിടിച്ചെടുത്ത് അവരുടെ ജീവിതത്തിൽ ഭീതി വിതച്ചത് കേസന്വേക്ഷണത്തിന്റെ പുതിയ രീതിയായിരിക്കാം. ഏറ്റവും ഭീതി ഉളവാക്കുന്നത് ഹൈ കോടതി പോലും കേസിൽ മെറിറ്റുണ്ട് എന്ന് കണ്ടെത്തിയതാണ് .
ഇപ്പോൾ ഒരു ക്രിസ്ത്യാനി കേസ് കൊടുത്തിരിക്കുകയാണ്. അയാളുടെ മത വിശ്വാസത്തെ വൃണപ്പെടുത്തിയെന്നാരോപിച്ച്. ഷാജൻ വിമർശിച്ചത് മത പരിവർത്തനത്തെയാണ്. ബൈബിളിൽ പോലും മത പരിവർത്തനത്തിനെതിരെ പൗലോസ് അപ്പോസ്തോലൻ പറഞ്ഞിട്ടുണ്ട് എന്നാണോർമ. അപ്പോൾ പിന്നെ എന്താണ് ആ കേസിന്റെ മെറിറ്റ് . ജാമ്യത്തിന് സുപ്രീം കോടതി വേണ്ടി വരുമായിരിക്കാം. അത് പോലെ തന്നെ യൂസഫലിക്കെതിരെ ഷാജൻ ധാരാളം ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട് . അതിൽ ഒന്ന് സർക്കാർ ഭൂമിയിൽ ലുലു മാൾ കെട്ടിയെന്നാണ്. ഉറപ്പായും കേസിൽ പെടുത്തേണ്ട കാര്യം ആയിരുന്നു. വ്യക്തമായ രേഖകളോടെ ഷാജനെതിരെ കേസ് ഫയൽ ചെയ്ത് ശിക്ഷ വാങ്ങി കൊടുത്തിരുന്നെങ്കിൽ ജനം കൈ അടിക്കുമായിരുന്നു. പകരമോ, അദ്ദേഹം വിവാഹം സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് കേൾക്കുന്നു ശരി ആണോ എന്നറിയില്ല എന്ന് പറഞ്ഞതിന്റെ പേരിൽ ആണ് കേസ്. എന്താല്ലേ ?
ഭരണമാണോ, ചെറിയ അഴിമതികൾ, സ്വജന പക്ഷപാതങ്ങൾ ഒക്കെ ഉണ്ടാവും.. അഴിമതിയിൽ നിന്ന് മുക്തമായി ഭരിക്കാൻ സാധ്യമല്ല. അത് കൊണ്ടാണ് ഗാന്ധിയെപ്പോലുള്ള ആളുകളൊക്കെ അതിന് പുറം തിരിഞ്ഞു നിന്നത് . ഒരു പരിധിക്ക് അപ്പുറം ഉള്ള അഴിമതികൾ ആണ് പ്രശ്‍നം ആകുന്നത്. കോൺഗ്രസ് കാലത്തെ സംഭവങ്ങളും ഭരണവും ഒക്കെ കണ്ടു വിഷമിച്ചു പോയ ജനത്തിനോട് LDF വരട്ടെ എല്ലാം ശരിയാവും എന്നു പറഞ്ഞപ്പോൾ അവർക്കതൊരു ആശ്വാസവും പ്രതീക്ഷയും ആയിരുന്നു. എന്നാൽ ഇപ്പോൾ ആവട്ടെ നാളിതു വരെയുള്ള ഒരു ഗവൺമെന്റും കേൾക്കാത്ത പഴി ആണ് ഈ സർക്കാർ കേൾക്കുന്നത്. അതിനൊരു പരിഹാരം വേണം. നിയമപരമായ പരിഹാരം ആണ് വേണ്ടത്. അഴിമതി ആരോപണങ്ങളെ രേഖാമൂലം ഘണ്ണിക്കണം. അര്രോപനം ഉന്നയിച്ചവർക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യുക തന്നെ വേണം. ജനങ്ങളുടെ കോടതിയിൽ മറുപടി പറയും എന്ന് പറയുന്നത് എത്ര ദയനീയമാണ്. ജനം വോട്ട് ചെയ്യുന്നത് ഇതൊന്നും നോക്കിയല്ല എന്ന് ആർക്കാണ് അറിയാത്തത്. വിമർശനത്തെ നേരിടുകയും അതിനോട് യുക്തിപരമായ രീതിയിൽ പ്രതികരിക്കുകയും ആണ് വേണ്ടത് . അല്ലാതെ, പറയുന്നവർക്കും കേൾക്കുന്നവർക്കും മനസിലാവാത്ത മറു ഭാഷ ഉപയോഗിച്ചതിനെ പുച്ഛിക്കരുത്. അപ്പോഴേ ഒരു പ്രസ്ഥാനം വളരൂ. സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം. ആ ഒരു വിശ്വാസം ,ഉറപ്പ് , അതാണ് ജനത്തിനു വേണ്ടത്.
2023 ജൂൺ 23, വെള്ളിയാഴ്‌ച
ആരാണ് ഈ രാജ്യത്തെ രക്ഷിക്കുക ?
നമ്മുടെ രാജ്യം ഒരു വലിയ രാജ്യം ആണ്. ഭൂസമ്പത്തും, പ്രകൃതി സമ്പത്തും കൊണ്ട് സമ്പന്നമായ ഒരു രാജ്യം. ഈ സമ്പത്ത് കൊണ്ടാണ് യൂറോപ്പിലെ പല രാജ്യങ്ങളും സമ്പന്നരായത്. ഒടുവിൽ സ്വാതന്ത്ര്യം കിട്ടിയപ്പോൾ രാജ്യം ദരിദ്രാവസ്ഥയിൽ എത്തിയെങ്കിലും അപ്പോഴും ഉപയോഗിക്കപ്പെടാത്ത സമ്പത്ത് ധാരാളം ഉണ്ടായിരുന്നു താനും. ഒരു മികച്ച തുടക്കം കുറിക്കാൻ ജവാഹർലാൽ നെഹ്രുവിനു കഴിഞ്ഞു എങ്കിലും സ്വാതന്ത്ര്യത്തിനു എത്രയും കാലത്തിനു ശേഷവും തലയുയർത്തി നിൽക്കാൻ പറ്റുന്ന ഒരു സാമ്പത്തിക അവസ്ഥ, ജീവിത ചുറ്റുപാട് ഒന്നും തന്നെ നേടിയെടുക്കാൻ നമുക്കായില്ല. ലോക രാജ്യങ്ങളുടെയിടയിൽ മൊത്തം ആസ്തി വച്ച് നോക്കിയാൽ അഞ്ചാം സ്ഥാനം ആണ് നമുക്കുള്ളത്. എന്നാൽ ആ ആസ്തി ആളോഹരിയിലേക്കു മാറ്റുമ്പോൾ നമ്മുടെ സ്ഥാനം പരിതാപകരമാം വിധം വളരെ താഴെയാണ്. അത് ബംഗ്ലാദേശിനും താഴെയാണ് എന്ന് പറയുമ്പോൾ നില ഊഹിക്കാമല്ലോ. 1948 ൽ മാത്രം രൂപം കൊണ്ട ഇസ്രയേലിന്റെ ആളോഹരി വരുമാനം ആകട്ടെ നമ്മുടെ ആളോഹരി വരുമാനത്തിന്റെ 25 മടങ്ങോളം കൂടുതൽ ആണ്.
പ്രകൃതി സമ്പത്തുകൊണ്ടും ജോലിചെയ്യാൻ പ്രാപ്തരായ ആളുകളുടെ എണ്ണത്തിലും സമ്പന്നമായ ഒരു രാജ്യം ആയിട്ടും ഒരു നിലനിൽക്കുന്ന സാമ്പത്തിക അവസ്ഥ കൈവരിക്കാൻ നമുക്ക് കഴിയാതെ പോയത് എന്ത് കൊണ്ടാണ് ? കാനഡയിലും, ഗൾഫിലും, യൂറോപ്യൻ രാജ്യങ്ങളിലും ഒക്കെ ചേക്കേറി നമ്മുടെ ജനങ്ങൾ ജീവിക്കാൻ വ്യഗ്രത കൂട്ടന്നത് ഇവിടെ ഒരു നല്ല ജീവിത സാഹചര്യം ഉണ്ടാവില്ല എന്ന തിരിച്ചറിവിന്റെ വെളിച്ചത്തിൽ ആണ്. അല്ലെങ്കിൽ ഇന്ത്യയിലെ നല്ല ഭൂപ്രകൃതിയും കാലാവസ്ഥയും ഉപേക്ഷിച്ച് അധിചൂടിലും അധിശൈത്യത്തിലും ജീവിക്കുവാൻ അവർ മുതിരുമായിരുന്നില്ല. ഇത്തരം ഒരവസ്ഥ എന്തുകൊണ്ടാണ് ഉണ്ടാവുന്നത്? ആരാണ് നമ്മുടെ വികസനത്തെ പിന്നോട്ട് വലിക്കുന്നത്? ആർക്കാണ് ഇത് കൊണ്ട് നേട്ടം? ആരാണ് ഇതിനുത്തരവാദി?
രണ്ടു സഹോദരന്മാർക്ക് പൈതൃകമായി ഓരോ വ്യവസായ സ്ഥാപനങ്ങൾ ലഭിച്ചു എന്ന് വിചാരിക്കുക. രണ്ടു പേർക്കും ഈ കമ്പനികളുടെ നടത്തിപ്പിനെ കുറിച്ച് വലിയ അറിവൊന്നുമില്ല . കാര്യമായ വിദ്യാഭ്യാസവും ഇല്ല . എങ്കിലും അതിൽ ഒരുവൻ അയാൾക്ക് ലഭിച്ച സ്ഥാപനം തനിച്ച് നടത്തും എന്ന് വിചാരിച്ച് അതിന്റെ താക്കോൽ സ്ഥാനത്ത് സ്വയം അവരോധിച്ചു. കാര്യമായ വിദ്യാഭ്യാസം ഇല്ലാത്ത മക്കളെയും ,മറ്റ് ബന്ധുക്കളെയും എതിര് പറയാത്ത സുഹൃത്തുക്കളെയും ഒക്കെ ഉയർന്ന പോസ്റ്റുകളിൽ വച്ചു . ജോലിക്കാരെ നിയമിച്ചപ്പോൾ വിദ്യാഭ്യാസവും വിവരവും ഉള്ളവരെ തിരഞ്ഞെടുത്തു എങ്കിലും അനുസരണക്ക് ആയിരുന്നു പ്രധാന മുൻഗണന നൽകിയത്. ജോലിക്കാരെ അടിമകളെ പോലെ കൈകാര്യം ചെയ്തു. ഓരോരോ പദ്ധതികൾക്ക് എന്ന് പറഞ്ഞു പണം കണക്കില്ലാതെ ചിലവഴിച്ചു . കസ്റ്റമേഴ്സിനോട് മോശമായി പെരുമാറി . മിക്കവാറും കുടുംബ സമേതം വിദേശ യാത്ര നടത്തി. ശമ്പളം ആയി എഴുതി എടുക്കുന്ന തുകയിൽ നിന്നല്ലാതെ ഈ ചിലവുകൾ എല്ലാം സ്ഥാപനത്തിന്റെ പ്രവർത്തന മൂലധനത്തിൽ നിന്നും എടുത്തു .ഇത്തരം ഒരു സ്ഥാപനത്തിന് അധികനാൾ മുൻപോട്ടു പോകാൻ കഴിയില്ല എന്നത് തീർച്ചയാണ്. ഈ കമ്പനിയുടെ ബാലൻസ് ഷീറ്റിൽ ഉണ്ടാവുക പട്ടിണിയും പരിവട്ടവും തന്നെ.
എന്നാൽ രണ്ടാമത്തെ ആൾ ആവട്ടെ തനിക്ക് വിദ്യാഭ്യാസം കുറവാണെന്നും കമ്പനി നടത്തിക്കൊണ്ടു പോകാനുള്ള അറിവില്ലെന്നും ആദ്യമേ തിരിച്ചറിഞ്ഞു. അയാൾ ആദ്യം ചെയ്തത് യോഗ്യരായ ആളുകളെ കണ്ടെത്തുക എന്നതായിരുന്നു. മക്കളെ ആകട്ടെ ഈ വ്യവസായം സംബന്ധിച്ചുള്ള ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭിക്കുന്നിടത്ത് പറഞ്ഞു വിട്ട് പഠിപ്പിച്ചു . സ്ഥാപനത്തിലെ ജീവനക്കാരോടും ഉപഭോക്ത്താക്കളോടും ഒക്കെ നല്ല നിലയിൽ ഇടപെട്ടു . അവരുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്തു . ആവശ്യമുള്ളിടത്ത് ചെലവ് ചെയ്തു. അനാവശ്യ ചിലവുകൾ വെട്ടിക്കുറച്ചു. സ്വന്തം ആർഭാടങ്ങൾക്കോ , വിദേശ യാത്രകൾക്കോ ഒന്നും കമ്പനിയുടെ പണം എടുത്ത് ധൂർത്തടിച്ചില്ല. അത്തരം ചിലവുകൾ എല്ലാം സ്വന്തം ശമ്പളത്തിൽ നിന്ന് ചിലവഴിച്ചു . ഈ കമ്പനി കാലക്രമേണ വികസിക്കുകയും, പുതിയ വ്യവസായ സംഭരംഭങ്ങളിൽ ഏർപ്പെട്ട് വലിയ ഒരു സ്ഥാപനം ആയി മാറുകയും ചെയ്യും എന്നതിൽ ഒരു സംശയവും ഇല്ല.
ഇതിനു സമാനമാണ് നമ്മുടെ രാജ്യത്തിന്റെ അവസ്ഥയും. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്, തൊഴിലാളി പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു ജയിലിൽ കിടന്നിട്ടുണ്ട് എന്ന കാരണങ്ങളാൽ ഈ രാജ്യം ഭരിക്കാനുള്ള അവകാശം എനിക്കാണ്, ഞങ്ങൾക്കാണ് എന്ന് പറഞ്ഞു ഭരണ പരിചയമോ അതിനാവശ്യമായ വിദ്യാഭ്യാസമോ ഇല്ലാത്തവർ അധികാരത്തിൽ വന്നത് മുതൽ ആണ് നമ്മുടെ പതനം ആരംഭിച്ചത്. എന്നാൽ നെഹ്രുവുവിന്റെ മന്ത്രി സഭയും ആദ്യകാല സംസ്ഥാന സഭകളും അക്കാലത്തെ സമാചിമാരുമൊക്കെ തീർച്ചയായും വലിയ ആളുകൾ തന്നെയായിരുന്നു. ഒരു ഫുൾ പേജ് കടലാസ്സിൽ എഴുതാൻ പറ്റാത്ത വിധം ഉയർന്ന ബിരുദങ്ങൾ നേടിയിരുന്ന അംബേദ്ക്കർ ഉൾപ്പെടെ ആ നിര അങ്ങനെ നിറഞ്ഞു നിന്നു . എല്ലാവരും പ്രതിഭകൾ. എന്നാൽ കാലക്രമത്തിൽ രണ്ടാം നിര നേതാക്കൻ എത്തിയപ്പോൾ മുതൽ ഇതിനു ശോഷണം സംഭവിച്ചു. പാര്ലമെന്റ് ,നിയമസഭ പോലുള്ള വലിയ ഇടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്ത ആളുകൾ ജാതിയുടെയോ,പാർട്ടിയുടേയോ ഒക്കെ ലേബലിൽ കടന്നു കൂടി. നിയമ നിർമാണം , സാമ്പത്തിക ആസൂത്രണം ,ഭരണം തുടങ്ങിയ കാര്യങ്ങളിൽ അൽപ്പം പോലും ജ്ഞാനം ഇവർക്കുണ്ടായിരുന്നില്ല . ഒന്നാമത്തെ സഹോദരന്റെ കമ്പനി പോലെ ഇത് തകരുന്നതിൽ എന്താണത്ഭുതം .
വെറുതെ ഗൂഗിളിൽ ഒന്ന് പരാതിയപ്പോൾ കിട്ടിയതാണ് . ഇന്ത്യൻ പാർലമെൻറിൽ ഇപ്പോൾ ഉള്ള MP മാരിൽ എഴുത്തും വായനയും അറിയാത്ത രണ്ട് പേരാണുള്ളത്. എട്ടാം ക്ലാസ്സ് വിദ്യാഭ്യാസം ഉള്ള 6 പേരും അഞ്ചാം ക്ലാസ് വിദ്യാഭ്യാസം ഉള്ള 5 പേരുമുണ്ട് . 44 പേര് പത്താം ക്ലാസ്സും 66 പേർ പന്ത്രണ്ടാം ക്‌ളാസും പാസ്സായിട്ടുണ്ട്. കേരള നിയമ സഭയിലേക്കു വന്നാൽ അഞ്ചാം ക്ലാസ്സ് പാസ്സായ ഒരാൾ എട്ടാം ക്ലാസ്സ് പാസ്സായ 6 ആൾ പത്താം ക്ലാസ്സ് പാസ്സായ 25 പേർ പന്ത്രണ്ടാം ക്ലാസ് പാസ്സായ 16 പേർ എന്നിങ്ങനെ ആണ് ആ കണക്ക് . ഒന്നാലോചിച്ചു നോക്കൂ . പോസ്റ്റ് ഗ്രാജുവേഷനും , IAS ഉം വിവിധ ട്രെയിനിങ്ങുകളും ഒക്കെ ലഭിച്ചവർക്ക് പോലും ഒരു വകുപ്പിലെ കാര്യങ്ങൾ മനസിലാക്കാൻ ഒന്ന് രണ്ടു വർഷം എടുക്കുന്നിടത്താണ് ഈ അഞ്ചാം ക്ലാസ്സുകാരും പത്താം ക്ലാസ്സുകാരും അൽപ്പം പോലും ജോലി ഭയം ഇല്ലാതെ ഇരിക്കുന്നത് . ഇത്തരം ആളുകളെ വളർച്ചയിൽ താല്പര്യമുള്ള മറ്റേതെങ്കിലും സ്ഥാപനമായിരുന്നെങ്കിൽ അതിന്റെ പരിസരത്തുപോലും അടിപ്പിക്കുമായിരുന്നോ? ഈ രാജ്യം എങ്ങനെ ആണ് മുന്നോട്ട് പോകുക? വിദ്യാഭ്യാസമുള്ള , ഊർജസ്വലരായ ചെറുപ്പക്കാർ അന്യദേശങ്ങൾ തേടി യുള്ള യാത്രയിൽ ആണ്. ഈ രാജ്യത്തെ ആര് രക്ഷിക്കും?
2023 മേയ് 7, ഞായറാഴ്‌ച
കത്തുന്ന മണിപ്പൂർ
നോർത്ത് ഈസ്റ്റ് സ്റ്റേറ്റുകളിലേക്കു ഒരു യാത്ര പോകണം എന്ന വലിയ ആഗ്രഹം മനസ്സിൽ കയറിക്കൂടിയത് വളരെ നാൾ മുമ്പാണ്. സിക്കിമിൽ പോകാൻ പക്ഷെ സാധിച്ചിട്ടുണ്ട്. ഇവയോട് ചേർന്നുള്ള നേപ്പാളും സന്ദർശിക്കാൻ കഴിഞ്ഞു. എന്നാൽ നോർത്ത് ഈസ്റ്റ് ഒരു ബാലീ കേറാമല ആയി തുടരുകയായിരുന്നു. അടിക്കടി ഉണ്ടാകുന്ന ആക്രമണങ്ങൾ അങ്ങോട്ടുള്ള യാത്ര മാറ്റി വെപ്പിച്ചു. എന്നാൽ ഒരു വിധം യാത്രക്ക് കുഴപ്പമില്ല എന്ന് വിചാരിച്ചിരിക്കുമ്പോൾ ദാ മണിപ്പൂർ വീണ്ടും കത്തുന്നു . ക്രിസ്ത്യൻ ദേവാലയങ്ങൾ തീയിട്ടു നശിപ്പിക്കുന്നു . വംശീയ നിർമാർജനം നടക്കുന്നു എന്ന വിധത്തിൽ ഉള്ള വാർത്തകൾ പുറത്ത് വരുന്നു. എങ്കിൽ മണിപ്പൂരിനെ കുറിച്ച് ഒന്ന് പഠിച്ചുകളയാം എന്ന് കരുതി വായന തുടങ്ങിയപ്പോൾ ആണ് പല പുതിയ കാര്യങ്ങളും അറിയാൻ കഴിയുന്നത്.
നമ്മൾ വിചാരിക്കും പോലെ RSS കാർ ക്രിസ്ത്യാനികളെ തല്ലി കൊല്ലുന്ന പ്രശനം അല്ല അവിടെ നടക്കുന്നത്. ഗോത്ര സമൂഹങ്ങൾ തമ്മിലുള്ള ഏറ്റു മുട്ടൽ ആണ് അത്. അതിൽ പെട്ട് പോയവരുടെ കൂട്ടത്തിൽ RSS ഉം ഉണ്ട്. നൂറ്റാണ്ടുകളുടെ ചരിത്രം ആണ് ഈ ഏറ്റു മുട്ടലുകൾക്ക് പറയുവാനുള്ളത്. മണിപ്പുരിനെ കുറിച്ച് മനസിലാക്കാൻ പ്രധാനമായും മൂന്ന് ഗോത്ര വിഭാഗങ്ങളെ കുറിച്ചറിഞ്ഞിരിക്കണം. ഒന്ന് മെയ്തെയ് വംശക്കാർ , രണ്ട് കുക്കികൾ ,മൂന്ന് നാഗകൾ. ഇവർ കൂടാതെ വേറെയും ഗോത്രക്കാരുണ്ട്. പക്ഷെ ഇവരെ കുറിച്ച് മാത്രം അറിഞ്ഞാൽ മതി ഇപ്പോഴത്തെ അവസ്ഥ മനസിലാക്കാൻ. ഇതിൽ മെയ്തെയ് വംശക്കാർ 17 -ആം നൂറ്റാണ്ടിൽ സനാമഹി എന്ന മതത്തിൽ നിന്ന് ഹിന്ദു മതം സ്വീകരിച്ചവർ ആണ്. imphal അടക്കമുള്ള താഴ്വര ജില്ലകളിലാണ് ഇവരുടെ താമസം. ഇവർ OBC വിഭാഗക്കാരാണ്. കുക്കി നാഗ വിഭാഗക്കാർ പട്ടിക വര്ഗ വിഭാഗത്തിൽ പെടുന്നവരും . ഇവർ എല്ലാവരും തന്നെ ക്രിസ്ത്യൻ മത വിഭാഗക്കാരുമാണ്. ജന സംഖ്യ അടിസ്ഥാനത്തിൽ പറഞ്ഞാൽ 53 % മെയ്തെയ് വിഭാഗക്കാരും, 24% നാഗന്മാരും, 16% കുക്കികളുമാണ്. ശേഷിക്കുന്നത് മറ്റുള്ളവർ.
മെയ്തെയ് വിഭാഗക്കാരിൽ തന്നെ പെടുന്നവർ ആണ് മുസ്ലീങ്ങൾ. ഇവരെ pangal എന്ന് വിളിക്കുന്നു. ട്രൈബൽ വിഭാഗക്കാരായ ആളുകൾ 10 ജില്ലകളിൽ അയി മല നിരകളിൽ ആണ് കഴിയുന്നത്. ഇവിടെ ട്രൈബൽസ് അല്ലാത്ത മറ്റുള്ളവർക്ക് സ്ഥലം വാങ്ങിക്കാൻ കഴിയില്ല. താഴ് വരികളിലെ 5 ജില്ലകളിൽ ആണ് 53 % ഉള്ള മെയ്തെയ് വിഭാഗക്കാർ താമസിക്കുന്നത്. ഇതാവട്ടെ ആകെ ഭൂ വിസ്തൃതിയുടെ 10 % ആണെന്നും അവർ പറയുന്നു. തങ്ങൾക്കു കൂടി പട്ടിക വര്ഗ പദവി നൽകണമെന്നും 1949ൽ ഇന്ത്യയിൽ ലയിക്കും വരെ തങ്ങളും പട്ടിക വർഗക്കാർ ആയിരുന്നെന്നും അവർ പറയുന്നുണ്ട്. അങ്ങനെയെങ്കിൽ മറ്റു ട്രൈബൽ മേഖലകളിൽ തങ്ങൾക്കും സ്ഥലം വാങ്ങിച്ചു താമസിക്കാൻ കഴിയും എന്നതാണ് അവരുടെ ലക്‌ഷ്യം. സ്ഥിതിഗതികൾ ഇങ്ങനെ ഇരിക്കുമ്പോൾ ആണ് കുക്കി നാഗ വിഭാഗക്കാർ( സ്വാഭാവികമായും ക്രിസ്ത്യൻ വിഭാഗത്തിൽ പെടുന്നവരും, സമ്പന്നരും ജോലിയുള്ളവരും ആയ ആളുകൾ ) താഴ് വരകളിൽ സ്ഥലം വാങ്ങി വീട് വച്ച് താമസം തുടങ്ങുന്നത്. ഇത് മെയ്തെയ് വിഭാഗക്കാരെ ചൊടിപ്പിച്ചു. ഇതിന്റെ അനന്തര ഫലം ആണ് അവിടെ നടക്കുന്ന കൊള്ളിവൈപ്പും കൊലപാതകവും. അല്ലാതെ അത് ഒരു മത സംഘട്ടനം അല്ല. ഇതിനൊരു രാഷ്ട്രീയ പരിഹാരം ആണ് കാണേണ്ടത്.
മെയ്തെയ് വിഭാഗക്കാർ തങ്ങൾ ഹിന്ദു മതത്തിലേക്ക് മതം മാറി വഞ്ചിക്ക പെട്ടിരിക്കുക ആണ് എന്ന ചിന്തയിൽ ആണ് . 2000 വര്ഷം പഴക്കമുള്ള സനാമാഹി എന്ന മതം പുനർ ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് അവരിപ്പോൾ. ഒരു ഘർ വാപസിക്ക് അവർ ഒരുക്കം കൂട്ടുന്നു. തങ്ങൾ ഹിന്ദുക്കൾ അല്ല എന്നാണ് അവർ പറയുന്നത്. ഇവിടെ RSS ഉം പെട്ടില്ലേ. ഗൂഗിളിൽ തിരഞ്ഞാൽ സനാമാഹി എന്ന മതത്തെ കുറിച്ച് ധാരാളം വായിക്കാം. ലൈനിങ്തോ സനമഹി എന്ന ദേവന്റെ പേരിൽ ആണ് ആ മതം ഉള്ളത്. ഈ ദേവൻ ആകട്ടെ യായ്ബിരേൽ സിഡാബെ എന്ന ദേവന്റെയും ലെയ്മാരേൽ സിഡാബി എന്ന ദേവിയുടെയും മൂത്ത മകനാണ്. മെയ്തെയ് വിഭാഗത്തിൽ ഹിന്ദുക്കളും മുസ്ലീങ്ങളും, ഉണ്ട്. അവർ ഏതു മതത്തിൽ പെട്ടവർ ആയാലും തങ്ങളുടെ വീടുകളിൽ സനമഹി മതത്തിലെ ഈ മൂന്നു ദേവൻ മാരെയും ആരാധിച്ചു പോരുന്നവർ ആണത്രേ . അത് കൊണ്ട് ആ മതം പുനർ ജീവിപ്പിക്കുക അത്ര വിഷമം ഉള്ള കാര്യം അല്ല. കാര്യങ്ങൾ ഈ വിധം ആണെന്നിരിക്കെ ഹിന്ദുക്കൾ ക്രിസ്ത്യാനികളുടെ പള്ളി തീയിട്ടു കത്തിക്കുന്നു എന്ന വിധമുള്ള പ്രചാരണത്തിന് ഒരു അർഥവും ഇല്ല. നോർത്ത് ഈസ്റ്റ് ലേക്കുള്ള യാത്ര വീണ്ടും മാറ്റി വയ്‌ക്കേണ്ടി വരും.
2023 മേയ് 1, തിങ്കളാഴ്‌ച
ഇരട്ടത്താപ്പുകൾ
ഏതു പ്രശ്നത്തെയും രാഷ്ട്രീയ പാർട്ടികൾ കാണുന്നത് അവർക്കു എന്ത് ലാഭം ഉണ്ട് ആ വിഷയത്തിൽ എന്ന് വിലയിരുത്തിയാണ്. മിക്കവാറും അതിനു വിരുദ്ധമായ രീതിയിൽ ഒരു സ്വകാര്യ സംഭാഷണത്തിൽ അവർ പറയുകയുംചെയ്യും. കേരളത്തിൽ ഇപ്പോൾ കത്തി നിൽക്കുന്ന വിഷയങ്ങൾ കക്കുകളിയും,കേരള സ്റ്റോറിയും ആണ്. അതിന്റെ സൈഡിലൂടെ ജോസഫ് സാറിന്റെ കൈവെട്ടു പ്രശ്നത്തെ കുറിച്ച് അദ്ദേഹം നടത്തുന്ന വെളിപ്പെടുത്തലുകളും സഫാരി ചാനലിലൂടെ പുറത്ത് വരുന്നു. ഈ വിഷയത്തിലൊക്കെ ലാഭകരമായ തീരുമാനങ്ങൾ ആണ് രാഷ്ട്രീയക്കാർ എടുത്തിട്ടുള്ളത്. ചിലതു കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു വിട്ടുകളയും. രാഷ്ട്രീയ ലാഭം നോക്കാതെ കൃത്യമായ നിലപാടുകൾ എടുക്കാൻ രാഷ്ട്രീയ കക്ഷികൾക്ക് സാധിച്ചിരുന്നെങ്കിൽ കേരളം ദൈവത്തിന്റെ സ്വന്തം നാടാകുമായിരുന്നു.
ജോസഫ് സാറിന്റെ ചോദ്യ പേപ്പർ വിവാദം ഒരു ചെറിയ സംഭവം ആയിരുന്നു. ഒരു കോളേജിലെ ഇന്റേണൽ പരീക്ഷക്ക് ഇട്ട ചോദ്യപേപ്പറിൽ കടന്നു കൂടിയ ഒരു വിവാദം. ചോദ്യം തയ്യാറാക്കുന്ന സമയത്ത് അദ്ദേഹം ഒരിക്കലും ചിന്തിക്കാത്ത ഒരു വ്യാഖ്യാനം അതിനു വന്നു ചേർന്നു . അത്തരത്തിൽ ഒരു ചോദ്യം വേണ്ടായിരുന്നു എന്നാണു കേരളം മുഴുവൻ അന്ന് ചിന്തിച്ചത് . എന്ത് ചെയ്യാം . മനുഷ്യൻ അല്ലെ .ഒരു നിമിഷത്തെ പിഴവ് . എന്നാൽ സർക്കാരും, രാഷ്ട്രീയക്കാരും, കോളേജ് മാനേജ്മെന്റും വിഷയം ഒതുക്കി തീർക്കുന്നതിന് പകരം അത് ആളി കത്തിച്ച് ആ മനുഷ്യന്റെ ജീവിതം ഇരുട്ടിലാക്കി. അദ്ദേഹത്തിന്റെ പുത്രനെ കുനിച്ച് നിർത്തി മുതുകത്തിടിച്ചാണ് പോലീസ് ഒളിവിടം കണ്ടെത്താൻ ശ്രമിച്ചത് . ഒളിച്ചത് പോലീസിൽ നിന്നല്ല, തീവ്ര വാദികളിൽ നിന്നാണെന്നു മനസിലാക്കാനുള്ള കോമൺ സെൻസ് പോലും ഉണ്ടായില്ല. ഭാര്യയെ, മാനസികമായി തളർത്തി ആത്മഹത്യയിലേക്കു തള്ളി വിട്ടു. ഇതൊക്കെ ഇസ്ലാമിലെ തീവ്ര നിലപാടുകാരെ കൂടുതൽ ആത്മ വിശ്വാസം ഉള്ളവർ ആക്കി. യാതൊരു ദയയും ഇല്ലാതെ ആ പാവം മനുഷ്യനെ കാറിൽ നിന്ന് വലിച്ചിറക്കി, ഇടതു കാലും വലതു കയ്യും മഴുവിന് വെട്ടി മാറ്റി. ഒടുവിൽ കുടുംബം തകർന്ന ആ മനുഷ്യൻ കോടതി സഹായത്തോടെ നഷ്ട്ടപെട്ട ജോലി തിരിച്ചു വാങ്ങി സർവീസിൽ നിന്ന് വിരമിച്ചു. സർക്കാർ യാഥാർഥ്യ ബോധത്തോടെ ഒരു നിലപാട് സ്വീകരിക്കുകയും, അധ്യാപകനെക്കൊണ്ട് ഒരു മാപ്പ് പറയിപ്പിച്ചു , തീവ്ര നിലപാടുകാർക്കു ശക്തമായ ഒരു വാണിങ്ങും നൽകിയിരുന്നെങ്കിൽ ആ പ്രശ്നം കെട്ടടങ്ങുമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തിന്റെ കൂടെ ഇന്നും ഉണ്ടാകുമായിരുന്നു. ഈ പ്രശനത്തിലൂടെ ഇസ്‌ലാം തീവ്ര വാദ നിലപാടുകാർ നേടിയെടുത്ത ഒരു രാഷ്ട്രീയ വിജയം ആയിരുന്നു ക്രിസംഘി കളുടെ ഉദയം . അതുവരെ കോൺഗ്രസിന്റെ കൊടിക്കീഴിൽ ചുരുണ്ടു കൂടിയ ന്യൂനപക്ഷങ്ങൾ പരസ്പരം അവിശ്വാസത്തോടെ നോക്കാൻ തുടങ്ങി. ഇനി ഒരിക്കലും ഒരു പക്ഷെ തിരിച്ചു വരാൻ പറ്റാത്ത വണ്ണം അത് യുഡിഎഫ് നെ ദുർബലമാക്കി .
കക്കുകളിയും, കേരളാ സ്റ്റോറിയും ക്രിസ്ത്യാനിക്കും, മുസ്ലീമിനും അവ മതിപ്പുണ്ടാക്കുന്നു എന്നാണു പറയുന്നത്. എന്നാൽ ഒരു കാര്യം ഓർക്കണം ഇതിൽ വാസ്തവം ഇല്ലേ? കന്യാസ്ത്രി മഠങ്ങളിൽ പീഡനങ്ങൾ നടക്കുന്നു എന്ന് കന്യാസ്ത്രീകൾ പുറത്ത് വന്നു പറഞ്ഞു സമരം നടത്തിയപ്പോൾ , തകരാത്ത ഏതു മാനം ആണ് ഇപ്പോൾ തകർന്നു വീഴുന്നത്? സത്യസന്ധമായ ഒരന്വേക്ഷണം നടത്താൻ ക്രിസ്ത്യൻ സഭകൾക്ക് കഴിഞ്ഞോ? അന്ന് അന്വേക്ഷണം നടത്തി കുറ്റക്കാരെ ശിക്ഷിച്ചു പുറത്താക്കിയിരുന്നെങ്കിൽ ഇന്ന് കക്കുകളി ഉണ്ടാകുമായിരുന്നില്ല. യേശുവിന്റെ നാമം കൂടുതൽ ദീപ്തമാകുകയും ചെയ്യുമായിരുന്നു.
ഇത് തന്നെയാണ് ഇസ്‌ലാമിന്റേയും പ്രശ്നം. ഇത് സമാധാനത്തിന്റെ മതം ആണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല. സ്വന്തം സഹോദരന്റെ കൈ വെട്ടി മാറ്റിയപ്പോൾ തോന്നാത്ത എന്ത് സ്നേഹവും സമാധാനവും ആണ് ഈ മതത്തിനു നൽകാനുള്ളത്? കേരളത്തിലെ എല്ലാ മുസ്ലീങ്ങളും കൈ വെട്ടുകാർ ആണ് എന്ന് ഇതിനർത്ഥമില്ല . പക്ഷെ ഒരു സമൂഹം എന്ന നിലയിൽ മതത്തിലെ തീവ്ര നിലപാടുകാരെ അടക്കി നിർത്തുവാൻ ഇതിലെ ഉത്തരവാദിത്തപെട്ട പണ്ഡിതൻമാർക്ക് സാധിച്ചില്ല. പകരം അഴകൊഴമ്പൻ രീതിയിൽ ആണ് മത പണ്ഡിതർ സംസാരിച്ചു കണ്ടത്. പോരാഞ്ഞു വെട്ടു കേസ് പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയപ്പോൾ നാട്ടിലുടനീളം സ്വീകരണം നൽകി. സമൂഹത്തിൽ എന്ത് ശാന്തത ആണ് ഇത് കൊണ്ട് വന്നത്? "കേരള സ്റ്റോറി "സംഭവത്തെ പാർവതീ കരിച്ചു എന്നതിൽ ആണ് പ്രശനം. ഐ എസ് ലേക്ക് ഇന്ത്യയിൽ കേരളത്തിൽ നിന്ന് മാത്രമേ സ്ത്രീക്കൽ പോയിട്ടുള്ളൂ എന്നാണു കേൾക്കുന്നത്. അതും ക്രിസ്ത്യൻ ഹിന്ദു പെൺകുട്ടികൾ മതം മാറി പോയി. കേൾക്കുമ്പോൾ ലജ്ജ തോന്നുന്നു. കേരളത്തിൽ നിന്ന് ഒരിക്കലും ഇത്തരം സംഘടനകളിലേക്ക് ആരെങ്കിലും പോകുമെന്ന് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല. അത്ര കണ്ടു പ്രബുദ്ധ നാടാണ് നമ്മളുടേതെന്നു വിചാരിച്ചു . എന്നാൽ സംഭവിച്ചതോ? മറ്റെല്ലാ സ്റ്റേറ്റിനെയും പിന്നിലാക്കി നമ്മൾ മുമ്പിൽ. ഇസ്‌ലാം മതം പത്തോ നൂറോ പേരുടെ മതമല്ല. ലക്ഷക്കണക്കിന് ആളുകൾ ഉണ്ട്. പ്രശ്നക്കാർ മതത്തിൽ ഉണ്ടെങ്കിൽ അവരെ, വിലക്കി, മെരുക്കി, നില നിർത്താൻ ഉത്തര വാദപെട്ടവർ ശ്രമിച്ചില്ലെങ്കിൽ അത് മുഴുവൻ ഇസ്‌ലാമിനും കളങ്കമായി തീരില്ലേ?! ഇത്തരം ഒരവസ്ഥയിൽ കേരള ഇസ്‌ലാമിനെ കൊണ്ടാക്കിയതിൽ ആർക്കാണ് പങ്ക് ?
മനുഷ്യൻ സമാധാനത്തോടെയും, സ്നേഹത്തോടെയും ഈ ഭൂമിയിൽ വസിക്കണം. അതിനു ദൈവ വിശ്വാസം ഒരു തടസം ആവരുത്. നമ്മുടെ മതം , ആണ് ശരി എന്നും, മറ്റുള്ളത് എല്ലാം മോശമെന്നും കരുതരുത്. ഒരു കല്ലിനെ ദൈവം ആയി കണ്ടു വണങ്ങുന്നവനെയും ആദരിക്കണം. അവനെ മതം മാറ്റാൻ ശ്രമിക്കരുത്. വേഷത്തിനും , ഭാഷക്കും അപ്പുറമായി മനുഷ്യ സ്നേഹത്തിന്റെ വലിയ ചങ്ങലയുടെ കണ്ണികളായി നമ്മൾ മാറണം.
2023 മാർച്ച് 28, ചൊവ്വാഴ്ച
പുക മറകൾ
പുകമറകൾ സ്രഷ്ട്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുക എന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളും നാളുകളായി പയറ്റി വരുന്ന ഒരു തന്ത്രം ആണ്. വെള്ളം നന്നായി അങ്ങ് കലക്കുക എന്നിട്ട് മീൻ പിടിക്കുക. രാഹുൽ ഗാന്ധിയുടെ ശിക്ഷയും, പാർലമെന്റ് അംഗത്വം നഷ്ട്ടപ്പെടുന്ന പുതിയ സാഹചര്യവും സൃഷ്ട്ടിക്കുന്ന പുകമറ ആണ് ഇപ്പോഴുള്ളത് . എല്ലാ കള്ളൻ മാരുടെയും പേരിന്റെ കൂടെ എങ്ങനെ മോഡി വരുന്നു എന്നത് ഒരു സാധാരണക്കാരന് വേണമെങ്കിൽ പറയാവുന്ന കാര്യമാണ്. അതിൽ ചെറിയ ഒരു ഹ്യുമറും ഉണ്ട്. എന്നാൽ ഉത്തര വാദിത്തമുള്ള ഒരു രാഷ്ട്രീയ നേതാവ് പൊതു വേദിയിൽ അങ്ങനെ പറയുമ്പോൾ മോഡി സമുദായത്തിൽ പെട്ടവർ അല്ലെങ്കിൽ മോഡി എന്ന വാൽ പേര് സ്വീകരിച്ചിട്ടുള്ളവർക്ക് അത് അവമതിപ്പ് ഉണ്ടാക്കുന്നത് സ്വാഭാവികമാണ് . അങ്ങനെ ഒരു തെറ്റ് പറ്റിയെന്നു മനസ്സിലായാൽ നിർവ്യാജം ക്ഷമ പറയുക എന്നതാണ് മാന്യതയും, മര്യാദയും. അതിമന് രാഹുൽ തയ്യാറാകാത്തതിന്റെ ബാക്കി പത്രം ആണ് കോടതി വിധി. അതിനു നിയമപരമായ ഒരു പരിഹാരം കാണുക ആണ് വേണ്ടത് . അല്ലാതെ പാവം ജനത്തെ ഇളക്കി വിട്ട് രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നത് അല്പത്തം ആണ്.
എന്നാൽ ബിജെപി സർക്കാരിനെ താഴെയിറക്കാൻ ഇത് കൊണ്ടൊന്നും സാധ്യമല്ല എന്നറിയുക. ബിജെപി സംശയ രഹിതമായും ഒരു വർഗീയ പാർട്ടിയാണ്. ഇന്ത്യ ഹൈന്ദവ രാജ്യം ആണെന്നും ഒരു ഹൈന്ദവ രാജ്യം ആയി മാറാൻ, മാറ്റാൻ എന്ത് ചെയ്യാൻ പറ്റും എന്നുള്ള ചിന്തയിൽ നിന്ന് സ്വരൂപിക്കുന്നതാണ് അതിന്റെ ഊർജം. എന്നാൽ എങ്ങനെ ബിജെപി ഇത്രയേറെ വളർന്നു എന്ന് അന്വേഷിക്കുക അല്ലെ ആദ്യം വേണ്ടത്. ബിജെപി യുടെ വളർച്ചയിൽ ഊർജമായി നിൽക്കുന്നത് ക്രിസ്ത്യൻ വിരോധവും, മുസ്ലിം വിരോധവും ആണ് . സ്വാതന്ത്ര്യ സമരത്തിന്റെ സത് ഗുണങ്ങൾ നിറഞ്ഞു നിന്ന ഒരു മണ്ണിൽ വർഗീയ ശക്തികൾക്ക് വളർന്നു വരാൻ കഴിഞ്ഞില്ല. എന്നാൽ എത്ര പെട്ടെന്നാണ് ബിജെപി രണ്ടു സീറ്റിൽ നിന്നും ഇന്നത്തെ മൃഗീയ ഭൂരിപക്ഷത്തിലേക്ക് വളർന്നത് എന്നത് അത്ഭുത കാര്യമായി തോന്നുന്നില്ലേ. വോട്ടിൽ കൃത്രിമം കാട്ടിയാണോ അവർ ഭരണത്തിൽ വന്നത്? അല്ല. പിന്നെയോ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ വോട്ട് നേടി തന്നെയാണ്. ഇതേ ഹിന്ദുക്കൾ തന്നെയല്ലേ ബിജെപി യെ ഭരണത്തിൽ വരാതെ തടഞ്ഞു നിർത്തിയതും. പിന്നെയെങ്ങനെ അവർ ഇപ്പോൾ ബിജെപിയെ പിന്തുണക്കുന്നു . അതിന് ഒരു കാരണമേ ഉള്ളു. അവർക്ക് അരക്ഷിതാവസ്ഥത തോന്നുന്ന ഒരു അന്തരീക്ഷം രാജ്യത്തും , ലോകത്തിലും നില നിൽക്കുന്നുണ്ട്. അല്ലെങ്കിൽ അവരെ ആ വിധം തെറ്റി ധരിപ്പിക്കുന്നുണ്ട് .
ക്രിസ്ത്യാനികൾക്കെതിരെ ബിജെപി ഭരണത്തിൽ അക്രമം നടക്കുന്നുണ്ട് എന്ന ആക്ഷേപം പരക്കെയുണ്ട് . അതിൽ ശരിയുമുണ്ട് താനും. എന്നാൽ ഇത് ക്രിസ്ത്യാനികൾ വിളിച്ചു വരുത്തിയ ശത്രുത അല്ലേ ? ക്രിസ്ത്യൻ മിഷനറി മാരുടെ ലക്‌ഷ്യം ഇന്ത്യയിലെ അവസാനത്തെ ഹിന്ദുവിനെയും ക്രിസ്ത്യാനി ആക്കി മാറ്റുക എന്നതാണ്. അതിനു വേണ്ടി വിദേശ ഫണ്ടും ലഭിക്കുന്നുണ്ട് എന്ന ആക്ഷേപവും പരക്കെയുണ്ട് . പട്ടിണിക്കോലങ്ങളായ ട്രൈബൽ മേഖലകളിലെ ജനങ്ങളെ ക്രിസ്തുമതത്തിൽ ചേർത്ത് അവർക്കു സാമ്പത്തിക സഹായം നൽകി , പള്ളികൾ കെട്ടി പൊക്കി ക്രിസ്ത്യാനി വളർന്നു വരുമ്പോൾ ഹിന്ദുവിൽ സ്വാഭാവികമായ ഭീതി ഉണ്ടാവും. അതിനെ ആളിക്കത്തിക്കുക മാത്രമാണ് ബിജെപി ചെയ്തത്. ഇസ്ലാം മതത്തെ ആകട്ടെ ഒരു ഭീതിയോടെ ആണ് ഹിന്ദുക്കൾ ഓർക്കുന്നത്. ഹിന്ദു മുസ്ലിം ലഹളകൾ നടന്ന ആ പഴയ വൈര്യത്തിന്റെ ജനിതക വിത്തുകൾ ഇപ്പോൾ പക്ഷെ കൂടുതൽ കരുത്തർജിച്ചിരിക്കുന്നു എന്ന് മാത്രം. മത പരിവർത്തനത്തിന് ക്രിസ്ത്യാനികളുടെ അത്രയും മുസ്ലിങ്ങൾ മുന്നിട്ടു നിൽക്കുന്നില്ലെങ്കിലും, ഇസ്ലാമിലെ തീവ്ര ആശയക്കാർ ഉയർത്തി വിടുന്ന നിലപാടുകൾ , ഹിന്ദുക്കളിൽ അരക്ഷിതാവസ്ഥ സ്രഷ്ട്ടിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിൽ ഐഎസും , താലിബാനും ഒക്കെ കാട്ടിക്കൂട്ടുന്ന ക്രൂരതകൾ അനിസ്ളാമികമാണെന്നു ഉറക്കെ പറയേണ്ട ബാധ്യത ഇന്ത്യൻ ഇസ്ലാമിനാണ് ഉള്ളത്. കൈവെട്ടും, തലവെട്ടും ഒന്നും സമാധാനത്തിന്റെ , ദൈവ സ്നേഹത്തിന്റെ മാർഗങ്ങളല്ലെന്നു ഉറക്കെ പറയാൻ മടിച്ച് നിൽക്കുന്നുണ്ടെങ്കിൽ അവിടെ ആശങ്ക ഉടലെടുക്കും. അത് ജീവികളുടെ സ്വാഭാവികമായ പ്രതികരണമാണ് . അതിനുള്ള മറുപടി ആണ് ബിജെപി .
ബിജെപി യെ ഒരു വർഗീയ പാർട്ടിയെന്ന് പറയുമ്പോൾ ഓർക്കണം ആ പാർട്ടിയുടെ പേരിലെങ്കിലും വർഗീയതയില്ല. എന്നാൽ മുസ്ലിം ലീഗിൽ എന്ത് സെക്കുലറിസം ആണുള്ളത്. പേരിൽ ക്രിസ്ത്യാനി ഇല്ലെങ്കിലും കേരള കോൺഗ്രസ്സുകാരും പള്ളിയുടെ നിയന്ത്രണത്തിൽ നിന്ന് മുക്തരല്ല. വോട്ട് പിടുത്തത്തിൽ ബിഷപ്പുമാരും ഇടപെടുന്നുണ്ട്. കോൺഗ്രസ്സിനും ഇടതു പക്ഷങ്ങൾക്കും പ്രത്യേകം നില പാടുകൾ ഇല്ല. അജണ്ട നിശ്ചയിക്കുന്നത് ബിജെപി ആണ്. അതിലെ ആട്ടക്കാർ മാത്രമാണവർ. രണ്ടു കൂട്ടരും ന്യൂന പക്ഷങ്ങളെ സംരക്ഷിക്കാൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്നവർ ആണ്.എന്നാൽ ന്യൂന പക്ഷങ്ങളെ നിയന്ത്രിക്കാൻ തയ്യാറല്ല താനും. ന്യൂന പക്ഷങ്ങൾക്ക് ഇവിടെ എന്തിനാണ് ഒരു പ്രത്യേക പരിഗണന. മതം മാറിയത് കൊണ്ട് ഒരാൾ എങ്ങനെ ആണ് ന്യൂന പക്ഷമാകുന്നത്. ഹിന്ദു ആയാലും, ക്രിസ്ത്യാനി ആയാലും , മുസ്‌ലിം ആയാലും നല്ല ഒന്നാം തരം ദ്രാവിഡൻ തന്നെ. എല്ലാവർക്കും ഒരേ നീതി, ഒരേ പരിഗണന . അത് മതി . അതിനപ്പുറം ഒന്നും നൽകേണ്ടതില്ല. ഇത്തരം നില പാടുകൾ എടുക്കാൻ എന്ന് തയ്യാറാകുന്നുവോ, മത പരിവർത്തനത്തിനെയും, മത ഭീകരതയെയും തള്ളി പറയാൻ എന്ന് തയ്യാറാകുന്നുവോ, അഴിമതി രഹിതമായി ഒരു ഭരണം കാഴ്ച വെക്കാൻ, അധികാരമുള്ള സ്ഥലങ്ങളിൽ എങ്കിലും ബിജെപി ഇതര പാർട്ടികൾ എന്ന് തയ്യാറാകുന്നുവോ, അന്ന് മുതൽ മാത്രമേ ബിജെപി യുടെ കൌണ്ട് ഡൌൺ ആരംഭിക്കയുള്ളു. വെറുതെയുയർത്തുന്ന ഈ പുകമറകൾക്ക് അൽപ്പായുസ് മാത്രം.
2023 ഫെബ്രുവരി 26, ഞായറാഴ്‌ച
സൽഭരണം
എല്ലാവരുടെയും ആഗ്രഹമാണ് നല്ല ഒരു ഭരണം ഉണ്ടാവുക എന്നത്. വളരെ താൽപ്പര്യത്തോടെ ആണ് നമ്മൾ ഒരു പാർട്ടിയെ വോട്ട് ചെയ്ത് അധികാരത്തിൽ ഇരുത്തുന്നത്. കഴിഞ്ഞ സർക്കാരിന്റെ ദുർഭരണം, അഴിമതി, സ്വജന പക്ഷപാതം, വർഗീയത, ലൈംഗീക കോമാളിത്തങ്ങൾ , പ്രകൃതിനശീകരണം അങ്ങനെ പല പല കാരണങ്ങൾ ആണ് നിലവിലെ ഭരണ കക്ഷിയെ പുറത്താക്കി പുതിയ കക്ഷിക്ക് ഭരണം ഏൽപ്പിച്ചു കൊടുക്കുന്നതിന്റെ പിന്നിലുള്ളത്. എന്നാൽ ഭരണത്തിൽ കയറി അധിക നാൾ കഴിയും മുമ്പ് നമ്മൾ വേദനയോടെ തിരിച്ചറിയും ഭരണത്തിൽ കയറിയവർ മുമ്പിരുന്നവരേക്കാൾ കുഴപ്പക്കാരാണെന്ന് . അപ്പോഴേക്കും നമ്മൾ വെറുത്തിരുന്ന പഴയ ഭരണ പക്ഷം മര്യാദാപുരുഷോത്തമൻമാരായി നമ്മുടെ ഒപ്പമുണ്ടാകും. അവർ അപ്പോൾ പറയുന്നത് കേട്ടാൽ ‘ഓ പാവം! വ്യത്യസ്തനായ ഈ ബാലനെ’ ആണല്ലോ നമ്മൾ തിരിച്ചറിയാൻ വൈകിയത് എന്നോർത്ത് വിഷമിക്കും. അപ്പോഴേക്കും ഭരണപക്ഷം നന്നായി വെറുപ്പിച്ചിട്ടുമുണ്ടായിരിക്കും . അടുത്ത പ്രാവശ്യം നമ്മുടെ കൂടെ നിന്ന പാവം പ്രതിപക്ഷത്തെ നമ്മൾ ആവേശത്തോടെ ഭരണത്തിലിരുത്തും . ചരിത്രം വീണ്ടും ആവർത്തിക്കും. ഇതല്ലേ കേരളത്തിൽ നടക്കുന്നത് ? ഈ നാടകത്തിൽ പാവം ജനത്തിന്റെ റോൾ എന്താണ്?
പ്രധാനമായും രണ്ടു രാഷ്ട്രീയ പാർട്ടികളെയാണ് നമ്മൾ ഇപ്പോൾ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത് . ബിജെപി , ആം ആദ്മി തുടങ്ങിയ പുതിയ പരീക്ഷണങ്ങൾ ഊഴം ചോദിച്ചു നിൽക്കുന്നു. ജനം എന്ന നിലയിൽ നമുക്ക് എന്താണ് വേണ്ടത്? നല്ല ഭരണം വേണം. അഴിമതി ഇല്ലാതാവണം. ഭരണത്തിൽ സുതാര്യത വേണം. പാർട്ടി മാഫിയ ഉണ്ടാവരുത്. ഭരണത്തിന്റെ സത്ഗുണങ്ങൾ എല്ലാവർക്കും ലഭിക്കണം. സർക്കാർ എല്ലാവരുടേതും ആയിരിക്കണം. ഭരണത്തിൽ ജോപ്പൻമാരും,ശങ്കരന്മാരും ഒന്നും ഉണ്ടാവരുത്. രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും ആവശ്യം ഇത് തന്നെയാണ് . എല്ലാ രാഷ്ട്രീയ പാർട്ടികളും വാഗ്ദാനം ചെയ്യുന്നതും ഇത് തന്നെ.
അടിസ്ഥാനപരമായി എല്ലാ പാർട്ടികളും നല്ല പാർട്ടികൾ ആണ്. എല്ലാവരുടെയും ലക്‌ഷ്യം വികസനം, തുല്യത, സമത്വം , സാഹോദര്യം ഇവയൊക്കെ തന്നെയാണ് . പിന്നെ എവിടെയാണ് തെറ്റുന്നത്? അത്, അണികൾ എന്ന അടിമ വംശം ജനിക്കുന്നത് മുതൽ ആണ്. 80 ശതമാനം ജനങ്ങളും ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ അംഗങ്ങളോ, സഹ യാത്രികരോ ആണ്. അവർ ആകട്ടെ ഭീരുക്കളും, അടിമകളും ആണ്. അവരവരുടെ പാർട്ടി അധികാരത്തിലിരിക്കുമ്പോൾ എന്ത് തെറ്റ് ചെയ്താലും അവർ അങ്ങ് ന്യായീകരിച്ചു കളയും . ചോദ്യം ചെയ്യില്ല. അപ്പോൾ പിന്നെ ഭരണത്തിൽ ഇരിക്കുന്നവർ ആരെ ഭയപ്പെടണം? എതിർത്താൽ, അപ്പോൾ കാണാം. അത് വരെ ഇല്ലാതിരുന്ന ഒരു കേസിൽ പ്രതിയാണ് എന്ന് പറഞ്ഞുഅവർ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം . എതിർപ്പിന്റെ തീവ്രത അനുസരിച്ച് സാമൂഹിക ബഹിഷ്‌കരണം, തൊഴിലിടത്തിൽ ഒറ്റപ്പെടൽ , സ്ഥലം മാറ്റം, സൈബർ ആക്രമണം മുതലായ പീഡന പർവ്വങ്ങളിലൂടെ കടന്നു പോകേണ്ടി വന്നേക്കാം. ഒരു രാഷ്ട്രീയ കൊലപാതകത്തിന് പോലും സ്കോപ്പുണ്ട്. ആ ഒരു ഭയം ഉള്ളത് കൊണ്ടാണ് ഓരോരുത്തരും ഭീരുക്കളായ രാഷ്ട്രീയ അടിമകൾ ആയി തുടരുന്നത്. പോരാത്തതിന് ഭരണത്തിന്റെ അമൃതും ഇടക്ക് നുകരാം.
അർഹതപെടാത്ത ഒന്നും ആവശ്യമില്ല എന്ന് ഓരോരുത്തരും ചിന്തിച്ചു തുടങ്ങുന്നിടത്ത് നമ്മുടെ ഭരണം നന്നാവാൻ തുടങ്ങും. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഔദാര്യം കൊണ്ടല്ല നമുക്ക് കിട്ടുന്ന ഓരോ സഹായം എന്നും കൂടി തിരിച്ചറിയാൻ കഴിഞ്ഞാൽ ഭേഷായി. രാഷ്ട്രീയ പാർട്ടികൾ തെക്കോട്ടും വടക്കോട്ടും ഓരോ യാത്രകൾ നടത്തും. പക്ഷെ ജനം അതിന്റെ പുറകെ പോകരുത്. പകരം ജോലിക്ക് പോകണം . യാത്ര നടത്തി ആളുകളുടെ കണ്ണിൽ പൊടിയിടാതെ നല്ല ഭരണം കൊണ്ട് വരൂ എന്ന് ഓരോ പാർട്ടിയുടെയും അണികൾ പറയണം. ഇപ്പോൾ ഏതു പാർട്ടിയിൽ ആണോ നിൽക്കുന്നത് അവിടെ തന്നെ തുടർന്നും നിൽക്കണം. ഒരടിമയായല്ല, ഉത്തര വാദിത്തമുള്ള, ചോദ്യം ചെയ്യാൻ മടിക്കാത്ത പാർട്ടി അംഗമായി. പാർട്ടി മോശമായത് കൊണ്ടല്ല ഭരണം മോശമാകുന്നത് . മറിച്ച് നമ്മുടെ ദാസ്യഭാവം കൊണ്ടാണ് എന്ന് തിരിച്ചറിയണം . നമ്മുടെ രാജ്യവും, രാഷ്ട്രീയ പാർട്ടികളും , ഭരണവും ഒക്കെ നന്നാവണമെങ്കിൽ നമ്മൾ ഓരോരുത്തരും തീരുമാനിക്കണം. അവരവരുടെ പാർട്ടികളെ തുറന്നു വിമർശിക്കണം. പുറത്ത് നിന്നുള്ള വിമർശനങ്ങൾക്ക് ചെവി കൊടുക്കണം. കൂടാതെ, ഭരണത്തിനായി തിരഞ്ഞെടുക്കുന്ന പ്രതിനിധികൾക്ക് സാമാന്യ വിദ്യാഭ്യാസം എങ്കിലും ഉണ്ട് എന്ന് ഉറപ്പാക്കുകയും വേണം. അപ്പോൾ മനോഹരമായ ഒരു ഭരണ സംവിധാനം ഇവിടെ ഉണ്ടാവും. കേരളത്തിൽ മാത്രമല്ല ഭാരതത്തിലും .
2023 ഫെബ്രുവരി 18, ശനിയാഴ്‌ച
കരിങ്കൊടി
കരിങ്കൊടി കാണിക്കുക എന്നത് വിയോജിപ്പിന്റെയും പ്രതിഷേധത്തിന്റെയും പ്രതീകമായാണ് കാണുന്നത്. 1893 ൽ ലൂയിസ് മിഷേൽ എന്ന ഫ്രഞ്ച് വനിത ആണ് ആദ്യമായി കരിങ്കൊടി കാണിച്ചതെന്ന് ചരിത്രരേഖകളിൽ കാണുന്നു. പാരീസ് കമ്മ്യൂൺ എന്ന റിവൊല്യൂഷനറി പ്രാസ്ഥാനത്തിന്റെ ഭാഗമായ അവർ തൊഴിലില്ലായ്മാ പ്രശനം ഉയർത്തികാണിച്ചാണ് ഫ്രഞ്ച് ഗവൺമെന്റിന് എതിരെ കരിങ്കൊടിയുമായി ചരിത്രത്തിലേക്ക് കടന്നു വന്നത് . അതിനു ശേഷം പ്രതിഷേധത്തിന്റെ പ്രതീകമായ കരിങ്കൊടി എത്ര തവണ ആണ് ലോകത്തിലെ ഏകാധിപതികളായ ഭരണാധികാരികൾക്കും ഗവൺമെന്റുകൾക്കും എതിരെ ഉയർന്നിട്ടുള്ളത്. നമ്മുടെ കൊച്ചു കേരളത്തിലും നാമിത് എത്ര പ്രാവശ്യം കണ്ടു. പല തവണ നമ്മളിൽ ഓരോരുത്തരും ഒരു പക്ഷെ കരിക്കോടിയുമായി പ്രതിഷേധത്തിൽ പങ്കെടുത്തിട്ടുണ്ടായിരിക്കാം. അങ്ങനെ കരിങ്കൊടി ജനാധിപത്യത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി എന്നേ മാറികഴിഞ്ഞു.
എന്നാൽ നമ്മുടെ നാട്ടിൽ കരിങ്കൊടി കാണിച്ചവർ എന്നും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഭരണാധികാരികൾക്കെതിരെ കരിങ്കൊടിയുമായി കടന്നു വരുന്ന പ്രവർത്തകരെ പോലീസുകാർ ദൂരെ നിന്നേ റാഞ്ചി ഇടിവണ്ടിയിൽ ഇട്ട് കൊണ്ട് പോകും. അങ്ങനെ അവർ ചെയ്തില്ലെങ്കിൽ അവരെ കാത്തിരിക്കുന്നത് സസ്പെൻഷൻ , സ്ഥലം മാറ്റം തുടങ്ങിയ പീഡന പർവ്വങ്ങൾ ആയിരിക്കും. ഒരു കറുത്തകൊടി കാണുമ്പോൾ നമ്മുടെ ഭരണാധികാരികൾ എന്തിനാണിങ്ങനെ വിറളി പിടിക്കുന്നത്. പ്രതിപക്ഷത്തിരുന്ന് കറുത്ത കൊടികാണിച്ചു അടി കൊണ്ടവർ ഭരണത്തിൽ വരുമ്പോൾ ആ അടി എല്ലാം തിരിച്ചു കൊടുക്കുകയാണ്. രസകരം തന്നെ ഈ വിനോദങ്ങൾ. പക്വത വരാത്ത ജനാധി പത്യത്തിന്റെ ലക്ഷണമാണ് ഇതെല്ലാം.
ഗവൺമെന്റിന്റെ ഏതെങ്കിലും ഒരു തീരുമാനത്തിനെതിരെ ജനം, അല്ലെങ്കിൽ, എതിർ ചേരിയിലെ രാഷ്ട്രീയ പ്രവർത്തകർ ഒക്കെ കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചേക്കാം. ജനാധിപത്യത്തിന് ജീവനുണ്ട് എന്നതിന്റെ സൂചന ആണത്. ചൈനയിലും നോർത്ത് കൊറിയയിലും ഒന്നും നമുക്കിത് കാണാൻ കഴിയില്ല. ജനാധിപത്യ ബോധമുള്ള ഒരു ഭരണാധികാരിയുടെ ഉത്തര വാദിത്തമാണ് അത്തരം പ്രതിഷേധങ്ങൾക്ക് ഇടം നൽകുക എന്നത്.കരിങ്കൊടിസമരംഅക്രമാസക്തമാകാത്തിടത്തോളം എന്തിനാണ് അവരെ തല്ലി ചതക്കുന്നത് . ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)