2025, ജൂൺ 21, ശനിയാഴ്‌ച

പാർശ്വവൽകൃതർ

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ജനസംഖ്യയുടെ 70 ശതമാനം പിന്നാക്ക വിഭാഗക്കാരും 30 ശതമാനം മുന്നാക്ക വിഭാഗക്കാരുമാണ് ഉണ്ടായിരുന്നത്. പിന്നാക്കക്കാരിൽ തന്നെ വളരെ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ ആണ് പട്ടിക ജാതി, പട്ടിക വർഗക്കാർ. ജനസംഖ്യയുടെ ഏതാണ്ട് 22 ശതമാനം ആണ് ഇവരുണ്ടായിരുന്നത് . ഇവരെ കൂടാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു 13 ശതമാനം ഗോത്രവർഗ വിഭാഗക്കാർ വേറെയും ഉണ്ടായിരുന്നു . 35 ശതമാനം വരുന്ന ഉയർന്ന പിന്നാക്ക വിഭാഗക്കാർ എന്നറിയപ്പെടുന്ന OBC ക്കാരും ഇതിനോടൊപ്പമുണ്ട് . പിന്നാക്ക വിഭാഗക്കാരെ മുന്നാക്കത്തിലേക്ക് കൊണ്ടുവരാൻ പല കാര്യങ്ങളും ഭരണഘടനാ ശിൽപ്പികൾ ചെയ്തു വെച്ചിട്ടുണ്ടായിരുന്നു. ജനപ്രതിനിധിസഭകളിലേക്കുള്ള സംവരണവും, ജോലി സംവരണവും, സാമ്പത്തിക ആനുകൂല്യങ്ങളും ഒക്കെ അതിൽ ചിലതാണ്. 10 വർഷത്തിനുള്ളിൽ പിന്നാക്കക്കാരെ മുന്നാക്കക്കാരുടെ ഒപ്പം എത്തിക്കാൻ അതാത് സർക്കാരുകൾ ഒത്തൊരുമിച്ച് പ്രവർത്തിക്കും എന്നായിരുന്നു സങ്കൽപ്പം. എന്നാൽ അതുണ്ടായില്ല. പത്ത് വർഷം പത്ത് വർഷം വീതം സർക്കാർ ജോലിയിൽ ഉള്ള സംവരണം വർധിപ്പിച്ച് ഇന്നത് 2030വരെ ആക്കിയിട്ടുണ്ട് എന്ന് മാത്രം . ഇക്കാലയളവിനുള്ളിൽ പിന്നാക്കക്കാർ , പ്രത്യേകിച്ചും പട്ടിക ജാതി പട്ടിക വർഗക്കാർ, മുന്നാക്കം പോയില്ല എന്ന് മാത്രമല്ല മുന്നാക്കക്കാരിൽ നിന്ന് കൂടുതൽ പിന്നാക്കക്കാർ ഉണ്ടാവുകയും അങ്ങനെ പിന്നാക്കക്കാരുടെ സംഖ്യ ഇപ്പോൾ ഏതാണ്ട് 78 ശതമാനം ആയി മാറുകയും ചെയ്തിട്ടുണ്ട് . ഇതിൽ സംഭവിച്ച ഗുണപരമായ ഒരു കാര്യം, പിന്നാക്കക്കാരിൽ OBC വിഭാഗത്തിൽ പെട്ടവർ അധികാരത്തിലേക്കും, താക്കോൽ സ്ഥാനങ്ങളിലേക്കും കടന്നു വന്നു എന്നതാണ്. സമൂഹത്തിൽ ഉണ്ടായിരുന്ന ഉച്ച നീചത്തങ്ങളെ, അകറ്റി നിർത്തലുകളെ അവർ അതിജീവിച്ചു. എന്നാൽ അവർ തൊട്ടു താഴെ ഉണ്ടായിരുന്ന പട്ടിക ജാതി, പട്ടിക വിഭാഗക്കാരോട് അയിത്തം വച്ച് പുലർത്തുകയും അക്കാര്യത്തിൽ മുന്നാക്കക്കാരെ ലജ്ജിപ്പിക്കുകയും ചെയ്തു. പട്ടിക ജാതി, പട്ടിക വിഭാഗക്കാരായ ദളിത് ആദിവാസി വിഭാഗങ്ങൾ വേണ്ടത്ര അളവിൽ അധികാരത്തിലും, ഉന്നത പദവികളിലും എത്തിപ്പെടുക ഉണ്ടായില്ല. എത്തിപ്പെട്ടതാകട്ടെ അധികാരങ്ങൾ ഒന്നും ഇല്ലാതിരുന്ന അലങ്കാര പദവികളിലും . സാർവത്രിക വിദ്യാഭ്യാസം രാജ്യം ഏർപ്പെടുത്തിയെങ്കിലും ദളിത് ആദിവാസി വിഭാഗത്തിലെ വിദ്യാർത്ഥികൾ സ്‌കൂളുകളിലും , കോളേജുകളിലും പഠനം നിർത്തി കുടുംബം പുലർത്താൻ പോകുന്ന സാഹചര്യം ആണ് ഇപ്പോഴുമുള്ളത് . കോളേജുകളിൽ സംവരണ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥ സാധാരണമാണ്. സാമ്പത്തികം തന്നെയാണ് പ്രധാന വില്ലൻ. നിയന്ത്രിക്കാൻ ആളില്ലാത്തതും, വഴികാട്ടികൾ ഇല്ലാത്തതും അതിന്റെ കൂടെ തന്നെയുണ്ട്. മറ്റൊന്ന് സംഘടിത ബലം ഇല്ലാത്തതാണ്. ജനസംഖ്യയിലെ 26 ശതമാനം ഇപ്പോഴുണ്ടെങ്കിലും രണ്ടായിരത്തോളം വിഭാഗങ്ങളിലായി അവർ ചിതറി കിടക്കുക ആണ്. ഈ വിഭാഗങ്ങളിലെ ഉയർന്നവരും താഴ്ന്നവരും തമ്മിൽ തന്നെ കടുത്ത അയിത്ത വ്യവസ്ഥകൾ ഉണ്ട് താനും . അത് കൊണ്ട് തന്നെ ഒരു പൊതു നേതാവില്ല. അൽപ്പമെങ്കിലും സംഘടനാശേഷി ഉള്ളവർ സ്വന്തമായി കോളേജുകളും സ്ഥാപനങ്ങളും തുടങ്ങി അവരവരുടെ ജാതിയുടെ ഉന്നമനത്തിനായാണ് ശ്രമിക്കുന്നത്. ശബ്ദം ഇല്ലാത്ത , കോടിക്കണക്കിന് ദളിത് ആദിവാസി വിഭാഗങ്ങൾ അസംഘടിതർ ആയി സമൂഹത്തിന്റെ അടിത്തട്ടിൽ ഊറിക്കൂടുകയാണ്. ഇവരെ മുന്നോട്ട് കൊണ്ടുവരാൻ എന്ത് പദ്ധതിയാണ് സർക്കാരിനുള്ളത്?! പട്ടിക ജാതി, പട്ടിക വർഗ സംഘടനകൾ അതിനു വേണ്ടി എന്തൊക്കെ ചെയ്യും എന്നുള്ളയിടത്താണ് അതിനുള്ള ഉത്തരം. ജോലി ദാതാവിൽ നിന്ന് സർക്കാർ പിന്നാക്കം പോകുന്നതോടെ സംവരണത്തിന് വലിയ പ്രസക്തി ഇല്ലാതെ വരുന്നു. സ്വകാര്യ സ്ഥാപനങ്ങൾ ഒരിക്കലും സംവരണം കൊടുക്കില്ല. അവർക്ക് അറിവും കഴിവുമുള്ള ചെറുപ്പക്കാരെ ആണ് വേണ്ടത്. അതിനു വേണ്ടി തങ്ങളുടെ ചെറുപ്പക്കാരെ തയ്യാറെടുപ്പിക്കേണ്ട ബാധ്യത ആണ് ദളിത് ആദിവാസി സംഘടനകൾ ഏറ്റെടുക്കേണ്ടത്. പട്ടിക ജാതി പട്ടിക വിഭാഗങ്ങൾ സംവരണ സീറ്റിൽ നിന്നല്ലാതെ തിരഞ്ഞെടുക്കപ്പെടുന്നില്ല. തിരഞ്ഞെടുക്കപെടുന്നവർക്ക് മിക്കവാറും ആ വകുപ്പ് തന്നെയാണ് നൽകുന്നത് . പേരിനു ചിലപ്പോൾ മറ്റേതെങ്കിലും വകുപ്പുകൾ. ഏതെങ്കിലും പാർട്ടികളോട് ചേർന്ന് നിന്ന് മത്സരിക്കാതെ മുന്നണികൾ ഉണ്ടാക്കി മത്സരിക്കുക ആണ് അധികാരം ചോദിച്ചു വാങ്ങാൻ ഏറ്റവും നല്ലത് . എണ്ണത്തിൽ കുറവായ പല ജാതി സംഘടനകളും ചെയ്യുന്നത് ഇത് തന്നെയാണ്. ദളിത് ആദിവാസി വിഭാഗങ്ങൾക്ക് പല സാമ്പത്തിക സഹായങ്ങളും സർക്കാർ ചെയ്യുന്നുണ്ട്. ഇത് പക്ഷെ എല്ലാവരിലേക്കും എത്തുന്നില്ല. ഓരോ വിഭാഗത്തിലെയും കുട്ടികളെ പള്ളിക്കൂടങ്ങളിലേക്ക് എത്തിക്കണം. അവർക്ക് പ്രത്യേക പരിശീലനങ്ങൾ കൊടുക്കണം. അവരുടെ കുടുംബത്തിന് സർക്കാർ തന്നെ ദിവസ വേതനത്തിൽ ജോലിയോ അല്ലെങ്കിൽ ജീവിക്കാനുള്ള തുകയോ നൽകണം. സർക്കാരിന് പണമില്ലെങ്കിൽ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ CSR ഫണ്ടുകൾ ഇവിടെ ചിലവഴിപ്പിക്കണം. അങ്ങനെയൊക്കെ ചെയ്യണമെങ്കിൽ രാഷ്ട്രീയമായി ഒരു സമ്മർദ്ദ ശക്തിയായി മാറേണ്ടതുണ്ട്. നല്ല വിദ്യാഭ്യാസം എല്ലാവർക്കും ലഭിക്കുമ്പോൾ അവർക്ക് നല്ല ജോലികൾ തിരഞ്ഞെടുക്കാൻ സാധിക്കും. ജാതി അടിസ്ഥാനത്തിലുള്ള സംവരണം വേണ്ടി വരില്ല. സംവരണം ആവശ്യമില്ലെങ്കിൽ പിന്നെ ജാതിക്ക് ഒരു പ്രസക്തിയും ഉണ്ടാവില്ല. അതിനു വേണ്ടിയുള്ള പ്രവർത്തനം ഇപ്പോഴേ ആരംഭിച്ചാൽ 2050 ആകുമ്പോഴേക്കെങ്കിലും അത്തരം ഒരവസ്ഥയിൽ എത്തിച്ചേരാൻ സാധിക്കും. ജാതി സമൂഹത്തിന്റെ സൃഷ്ടിയാണ്. അതിൽ ഓരോരുത്തരും വന്ന് പെടുകയാണ്. അറിവും, പ്രായോഗികതയും ഇല്ലാത്ത വിഭാഗങ്ങൾ ആണ് കാലാന്തരത്തിൽ പിന്നാക്കം പോയത്. അത് നേടിക്കഴിഞ്ഞാൽ പിന്നെ പിന്നാക്കം എന്ന അവസ്ഥയില്ല. അത് കൊണ്ട് തന്നെ ജാതിയിൽ അവമതിപ്പുണ്ടാവേണ്ട ആവശ്യവും ഇല്ല. ജാതി പറഞ്ഞു തന്നെ മുന്നോട്ട് പോകണം. നിറത്തിന്റെ പേരിലും, രൂപത്തിന്റെ പേരിലും അപകർഷത തോന്നുമ്പോൾ അറിവില്ലായ്മ ആണ് അതിനു കാരണം എന്ന് മനസിലാക്കി കൊടുക്കുന്ന ഒരു നേതൃത്വം ആണുണ്ടാവേണ്ടത് . അതിന്റെ പേരിൽ കോടതിയിലേക്ക് പോകുന്നത് അതങ്ങീകരിക്കുന്നതിനു തുല്യമാണ്. പഴയ കാലത്ത് സാമൂഹിക ക്രമത്തിൽ ഒരു പാട് അനീതികൾ ഉണ്ടായിട്ടുണ്ട്. അത് ഇപ്പോഴും പറഞ്ഞു നടക്കുന്നതിൽ ഒരർഥവും ഇല്ല. അർപ്പണ ബോധത്തോടെ , ഓരോ ദളിത് ആദിവാസി വിഭാഗത്തിലെ വിദ്യാർത്ഥിയും നല്ല വിദ്യാഭ്യാസം നേടാൻ ശ്രമിക്കണം. രാഷ്ട്രീയ യജമാനന്മാരുടെ സേവകർ ആയി നടക്കാതെ സമുദായത്തിലെ ജനപ്രതിനിധികൾ ഓരോ വ്യക്തികളിലും ആനുകൂല്യങ്ങളും , വികസനവും എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തി മുന്നോട്ട് പോകണം. അങ്ങനെ ചെയ്തില്ലെങ്കിൽ ജാതി എന്ന ഈ ദുർഭൂതം 22 -)൦ നൂറ്റാണ്ടിലും സർക്കാർ രേഖകളിൽ കിടന്ന് പരിഹസിച്ച് കൊണ്ടേയിരിക്കും .

2025, മേയ് 15, വ്യാഴാഴ്‌ച

പാളിപ്പോയ പുലിവിപ്ലവം

ശ്രീലങ്കയിലെ ആഭ്യന്തര കലാപം കണ്ണീരിന്റെയും, ഭീതിയുടെയും കഥ കൂടിയാണ്. ഇതിനു തുടക്കം കുറിച്ചത് ശ്രീലങ്കൻ തമിഴർ ആണ്. എന്നാൽ കാരണക്കാർ ആയത് സിംഹള ഭരണാധികാരികളും. 1975 ൽ 'ആൽഫ്രഡ്‌ ദുരൈ' എന്ന ജാഫ്‌ന മേയറുടെ നെഞ്ചിലേക്ക് നിറയൊഴിച്ച് കൊണ്ട് വേലുപ്പിള്ള പ്രഭാകരൻ തന്നെ ആണ് അത് ഉൽഘാടനം ചെയ്തത്. തമിഴനായിരുന്നിട്ടും സിംഹളരുടെ തോഴനായി, തമിഴ് താൽപ്പര്യങ്ങളെ ബലികഴിക്കുന്നു എന്നായിരുന്നു ആരോപണം. തമിഴരും സിംഹളരും ആണ് ശ്രീലങ്കയിലെ പ്രധാന ജനവിഭാഗങ്ങൾ. രണ്ടു കൂട്ടരും ഇന്ത്യയിൽ നിന്ന് വന്നവർ. തമിഴരിൽ ശ്രീലങ്കൻ തമിഴരും ഇന്ത്യൻ തമിഴരും ഉണ്ട്. ശ്രീലങ്കൻ തമിഴർക്ക് സിംഹളർക്കൊപ്പം 2500 വർഷത്തെ പഴക്കം ഉണ്ട് . എന്നാൽ ഇന്ത്യൻ തമിഴർ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഭാഗത്ത് ബ്രിട്ടീഷുകാർക്ക് വേണ്ടി തോട്ടപ്പണികൾക്കായി എത്തിയവരാണ്. താഴ്ന്ന ജാതിക്കാരും വിദ്യാഭ്യാസം ഇല്ലാത്തവരുമായ ഇന്ത്യൻ തമിഴരെ ശ്രീലങ്കൻ തമിഴർ എന്നും അകറ്റി നിർത്തിയിരുന്നു. തമിഴ് സംസാരിക്കുന്ന മുസ്‌ലിം ജനതയും ഇവിടെയുണ്ട്. ഇവർക്ക് അറബി പൈതൃകം ഉള്ളതിനാൽ 'മൂറുകൾ 'എന്നാണ് അറിയപ്പെടുന്നത്. അത് പോലെ തന്നെ യൂറോപ്യൻ പൈതൃകം ഉള്ള നമ്മുടെ ആംഗ്ലോ ഇന്ത്യൻ വിഭാഗം പോലെ 'ബെർഗുകൾ' എന്നറിയപ്പെടുന്ന ഒരു കൂട്ടരും ഉണ്ട് . ഇവരുടെ കൂടെ ശ്രീലങ്കയുടെ ആദിവാസി വിഭാഗമായ വേടന്മാരും ചേർന്നാൽ ശ്രീലങ്കൻ ജനതയായി. യൂറോപിയൻ അധിനിവേശക്കാലത്ത് ശ്രീലങ്കൻ തമിഴർ മിഷനറി സ്‌കൂളുകളിലും മറ്റും പഠിച്ച് സർക്കാർ പദവികളിലും അധികാര കേന്ദ്രങ്ങളിലും എത്തപ്പെട്ട് സമൂഹത്തിൽ നല്ല സ്വാധീനം ഉറപ്പിച്ചിരുന്നു. ഇത് ഭൂരിഭാഗക്കാരായ സിംഹളർ മുറുമുറുപ്പോടെയാണ് കണ്ടിരുന്നത്. 1948 ൽ ശ്രീലങ്കയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ കഥയാകെ മാറി. 101 അംഗ പാർലമെൻറിൽ 67 പേരും സിംഹളർ ആയിരുന്നു. ഭൂരിപക്ഷ സിംഹള സർക്കാർ 11 ശതമാനം വരുന്ന ഇന്ത്യൻ തമിഴർക്ക് പൗരത്വം നിഷേധിക്കുക ആണ് ആദ്യം ചെയ്തത്. തുടർന്ന് ഭരണ ഭാഷ സിംഹള ആക്കി മാറ്റി. ഇതോടെ സിംഹള വശമില്ലാത്ത ശ്രീലങ്കൻ തമിഴർക്കും സർക്കാർ ജോലി അന്യമായി. തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളിൽ സിംഹള കോളനികൾ സ്ഥാപിച്ചു. കൂടാതെ തമിഴ് വിദ്യാർത്ഥികൾക്ക് കോളേജ് വിദ്യാഭ്യാസത്തിനും നിയന്ത്രണങ്ങൾ വന്നു. ഇത്തരം ഏകാധിപത്യ , വംശീയ വിവേചനങ്ങൾ തമിഴരെ പോരാളികൾ ആക്കി മാറ്റി. ശ്രീലങ്കൻ തമിഴരുടെ ഈറ്റില്ലം ആയ ജാഫ്‌നയിൽ അക്കാലഘട്ടത്തിൽ നാൽപ്പതോളം വിപ്ലവ സംഘടനകൾ പ്രവർത്തിച്ചിരുന്നു. അവർ ഉയർത്തിയ ചെറുതും വലുതുമായ പ്രക്ഷോഭങ്ങളെ ശ്രീലങ്കൻ സർക്കാർ അടിച്ചൊതുക്കി. തമിഴരുടെ അഭിമാനമായിരുന്ന ജെഫ്‌നാ ലൈബ്രറി തീയിട്ടു നശിപ്പിച്ചു. ഇതിനോടകം വേലുപ്പിള്ള പ്രഭാകരന്റെ നേതൃത്വത്തിൽ LTTE ചോദ്യം ചെയ്യപ്പെടാത്ത സംഘടനയായി വളർന്നു. വെൽവെട്ടിതുറ എന്ന ജാഫ്‌നയിലെ കടലോര ഗ്രാമത്തിലെ ഒരു സർക്കാരുദ്യോഗസ്ഥന്റെ മകൻ ആയിരുന്നു പ്രഭാകരൻ. തമിഴരോടുള്ള വിവേചനം കണ്ടാണ് അയാൾ വളർന്നു വന്നത്. തമിഴർക്ക് സ്വന്തമായ ഒരു രാജ്യം അഥവാ ഈഴം ആണ് ഈ പ്രശ്നങ്ങൾക്കൊക്കെ പരിഹാരം എന്ന പ്രഭാകരൻ കരുതി. തുടർന്ന് പ്രഭാകരൻ നടത്തിയ ഗറില്ലാ പോരാട്ടത്തിന്റെ കഥ ചരിത്രമാണ്. ആദ്യം ചെയ്തത് എല്ലാ തമിഴ് സംഘടനകളെയും കൊന്നുതള്ളി ആധിപത്യം നേടുക എന്നതായിരുന്നു. തോക്കു പിടിക്കാൻ കെൽപ്പുള്ള ബാലന്മാരെയും ബാലികമാരെയും ഉൾപ്പെടുത്തി തമിഴ് പോരാളികളുയുടെ ഒരു വലിയ ചാവേർ സംഘം ഉണ്ടാക്കി. 1983 ആയപ്പോഴേക്കും ശ്രീലങ്കൻ സൈന്യവും LTTE യും വലിയ തോതിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചിരുന്നു. തുടർന്ന് സമാധാന ശ്രമത്തിന്റെ ഭാഗമായി ഇന്ത്യൻ സൈന്യം ജാഫ്‌നയിൽ വന്നു. എന്നാൽ ഈഴം എന്ന ലക്ഷ്യത്തിൽ കുറഞ്ഞ ഒരൊത്തുതീർപ്പിന് പ്രഭാകരൻ തയ്യാറായിരുന്നില്ല. സാവധാനം ഇന്ത്യൻ സൈന്യത്തിന് LTTE യുമായി ഏറ്റു മുട്ടേണ്ടി വന്നു. ഒടുവിൽ ദൗത്യം മുഴുവിക്കാതെ ഇന്ത്യൻ സൈന്യം പിന്മാറേണ്ടി വന്നതും ചരിത്രമാണ്. ജെഫ്‌നാ, കിളിനോച്ചി, വാവുനിയ, മുല്ലത്തീവ്, ട്രിൻകോമാലി , ബാട്ടിക്കലോവ എന്നീ തമിഴ് സ്വാധീന പ്രദേശങ്ങൾ ചേർത്ത് ഒരു രാജ്യം എന്നവണ്ണം പ്രഭാകരൻ പ്രവർത്തിക്കാൻ തുടങ്ങി. കോടതി, പോലീസ്, പട്ടാളം ,ആശുപത്രി, വില്ലേജ് ഓഫിസ്, കളക്ടറേറ്റ്, സ്വന്തം നാണയം, കൊടി , എന്നീ വിധം ഒരു രാജ്യം എങ്ങനെയാണോ പ്രവർത്തിക്കുന്നത് ആ വിധം LTTE പ്രവർത്തിച്ചു. ഒടുവിൽ മഹിന്ദ രാജപക്ഷയുടെ നേതൃത്വത്തിൽ LTTE ക്ക് എതിരെ ഉള്ള അവസാന യുദ്ധംനടന്നു. രാജീവ് ഗാന്ധിയുടെ കൊലപാതകത്തോടെ ലോക രാജ്യങ്ങൾക്ക് ആ സംഘടന അനഭിമതമായി തീർന്നു. അവരുടെ ശക്തി കേന്ദ്രമായ ഇന്ത്യയിൽ അത് നിരോധിക്കപ്പെട്ടു. ഈ സാഹചര്യം മുതലെടുത്ത് ചൈനീസ് സഹായത്തോടെ ശ്രീലങ്കൻ സർക്കാർ LTTE യുടെ പതനം പൂർണ്ണമാക്കുകയായിരുന്നു. ഒടുവിൽ പാതി പൊളിഞ്ഞ തലയിൽ തൂവലായിട്ടു മറച്ച പ്രഭാകരന്റെ തുറിച്ച കണ്ണുകൾ ടെലിവിഷൻ ചാനലുകളിലൂടെ ലോകം കണ്ടു. പ്രഭാകരന്റെ കുടുംബം മുഴുവൻ കൊല്ലപ്പെട്ടു. പ്രധാനപ്പെട്ട നേതാക്കൾ രാജ്യം വിടുകയോ കൊല്ലപ്പെടുകയോ ചെയ്തു. LTTE സ്മരണ ഉയർത്തുന്ന എല്ലാ കെട്ടിടങ്ങളും പട്ടാളം ഇടിച്ച് നിരപ്പാക്കി. അങ്ങനെ എന്നെന്നേക്കുമായി ആ അധ്യായം അവിടെ അവസാനിച്ചു. വേലുപ്പിള്ള പ്രഭാകരൻ നയിച്ച പുലി വിപ്ലവം സത്യത്തിൽ എന്തായിരുന്നു? പ്രഭാകരൻ സിംഹളരെ കൊന്നു തള്ളിയതിൽ കൂടുതൽ തമിഴരെ ആണ് ഇല്ലാതാക്കിയത്. വിപ്ലവം ആദ്യം ഭക്ഷിക്കുക അതിന്റെ കുഞ്ഞുങ്ങളെ ആയിരിക്കും എന്നത് അന്വർത്ഥമാക്കുന്ന പ്രവർത്തി. തമിഴ് ദേശീയതയിൽ ഊന്നിയ ഈഴം ആയിരുന്നു ലക്‌ഷ്യം. ശ്രീലങ്കയിലെ തമിഴ് പ്രദേശവും, തമിഴ്‌നാടും കേരളത്തിലെ തമിഴ് സ്വാധീനമേഖലകളും ചേർത്ത മഹാഈഴം ആയിരുന്നു സ്വപ്നം. മുസ്ലീങ്ങളെ പ്രഭാകരൻ അകറ്റി നിർത്തി. 1990 ഒക്ടോബർ മാസത്തിൽ 24 മണിക്കൂറിനുള്ളിൽ സമസ്ത മുസ്ലീങ്ങളെയും തമിഴ് സ്വാധീന മേഖലയിൽ നിന്ന് കെട്ട്കെട്ടിച്ച വംശീയതയുടെ ഒരു പാപവും പ്രഭാകരനോട് ചേർത്ത് പറയാനുണ്ട്. വിവാഹം പോകട്ടെ പ്രണയം പോലും പോരാളികൾക്ക് നിഷേധിച്ചിരുന്നു. ഒരു പ്രണയത്തിൽ അകപ്പെട്ട 21 വയസ്സ് പ്രായമുള്ള പോരാളിയെ പോയിന്റ് ബ്ലാങ്കിൽ വന്നി കാടുകളിൽ വച്ച് വെടിവച്ച് കൊല്ലുന്ന കാഴ്ച ദി തമിൾ ടൈഗ്രസ്സ് എന്ന പുസ്തകത്തിൽ നിരോമി ഡിസൂസ വിവരിക്കുന്നുണ്ട്. തമിഴരോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് വലിയ പ്രതീക്ഷകളോടെ LTTE യിൽ ചേർന്ന കൗമാരക്കാരിയായ പെൺപുലി ആയിരുന്നു നിരോമി. പോരാളികൾക്ക് നിഷേധിച്ച കുടുംബ ജീവിതം പക്ഷെ പ്രഭാകരൻ അനുഭവിച്ചിരുന്നു. അയാൾക്ക് ഭാര്യയും 3 മക്കളും ഉണ്ടായിരുന്നു. രണ്ടു തരത്തിലുള്ള തമിഴരെ ആണ് ശ്രീ ലങ്കയിൽ കണ്ടത്. ഒരുകൂട്ടർ പ്രഭാകരന്റെ ഈഗോയുടെ ഇരയായിരുന്നു തമിഴർ എന്ന വിശ്വസിക്കുന്നവരും, മറ്റൊരു കൂട്ടർ പ്രഭാകരൻ മരിച്ചിട്ടില്ലെന്നും , അയാളുടെ കാലത്ത് നീതിയും സത്യവും ഉണ്ടായിരുന്നു എന്ന് കരുതുന്നവരും. തമിഴരെ രക്ഷിക്കാൻ ഇറങ്ങി തിരിച്ച പ്രഭാകരൻ അവരുടെ ജീവിതത്തിൽ നിന്ന് സകല സുഖങ്ങളും മാത്രമല്ല ഒരു തമിഴ് തലമുറയെ തന്നെ ഇല്ലാതാക്കികളഞ്ഞു. അവസരങ്ങൾ വന്നപ്പോൾ യഥാർത്ഥ നേതാവിനെപ്പോലെ ചർച്ചകൾക്ക് തയ്യാറാവുകയും സമസ്ത തമിഴരെയും ചേർത്ത് പിടിക്കുകയും ചെയ്തിരുന്നെങ്കിൽ പ്രഭാകരൻ ചരിത്രത്തിൽ എന്നെന്നും ആദരിക്കപ്പെടുന്ന നേതാവായി മാറുമായിരുന്നു.

2025, മേയ് 5, തിങ്കളാഴ്‌ച

സിലോൺ യാത്ര

നമ്മൾ ഏതാണ്ട് മറന്നു കഴിഞ്ഞതാണ് സിലോൺ എന്ന ശ്രീലങ്കയുടെ പഴയ പേര്. ധനുഷ്കോടിയിൽ നിന്ന് കേവലം 30 കിലോമീറ്റർ അകലെയുള്ള ശ്രീലങ്കൻ ജനത തമിഴ്നാട് കേരള തീരത്തുള്ളവർക്ക് ശരിക്കും അയൽപക്കക്കാരാണ്. അവരുമായി ഭാഷാപരമായും സാസ്‌ക്കാരികമായും ഏറ്റവും അടുത്ത് നിൽക്കുന്ന ജനത. 1960 കൾ വരെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു ടിക്കറ്റെടുത്താൽ ശ്രീലങ്ക വരെ ട്രെയിനിലും ബോട്ടിലുമായി പോകാൻ പറ്റുമായിരുന്നു എന്നത് പലർക്കും ഇന്ന് അറിയുക പോലുമില്ല. ഒരു യാത്രപോയാലോ എന്ന് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിജുവിന്റെ വിളി വന്നപ്പോൾ രണ്ടാമതൊന്നാലോചിക്കാതെ സിലോൺ യാത്രക്കുള്ള തയ്യാറെടുപ്പുകൾ നടത്തി. 8500 രൂപ കൊടുത്താൽ നാഗപട്ടിണത്ത് നിന്ന് ശ്രീലങ്കയിലെ കങ്കേശൻ തുറയിലേക്കും തിരിച്ചുമുള്ള സെയിൽ ശുഭം എന്ന കമ്പനിയുടെ ബോട്ട് ടിക്കറ്റ് കിട്ടും. വിസക്ക് പണം വേണ്ടെങ്കിലും ETA എന്ന അനുമതി പത്രം വാങ്ങണം. പിന്നെ ശ്രീലങ്കൻ രൂപ, യൂ എസ് ഡോളർ എന്നീ ക്രമത്തിൽ പണം മാറ്റിയെടുത്ത് എമിഗ്രേഷൻ ക്ലീയറൻസ് , പാസ്സ്‌പോർട്ട് വേരിഫിക്കേഷൻ എന്നിവ എല്ലാം പൂർത്തിയാക്കി ഏപ്രിൽ 14 ന് ഞങ്ങൾ ബോട്ടിൽ കയറി. സാമാന്യം വലിയ ഒരു ബോട്ടാണ്. എയർ കണ്ടിഷൻ ചെയ്തിരിക്കുന്നതിനാൽ കടൽ ചൊരുക്കൊന്നും ബാധിക്കില്ല. രാവിലെ 7 .30 നു പുറപ്പെടുന്ന ബോട്ട് ജാഫ്‌ന തീരത്തെത്തുമ്പോൾ സമയം 11.30 . അവിടെ ചെക്കിങ്ങും, പാസ് പോർട്ട് വെരിഫിക്കേഷനും ഒക്കെ കഴിഞ്ഞു നേരെ ജാഫ്‌നയിലെ മണ്ണിലേക്ക്. ആദ്യമായി വിദേശമണ്ണിൽ കാലുകുത്തുകയാണ്. ഞങ്ങൾ രണ്ടു പേരും തനിയെ. കുറച്ച് നടന്നപ്പോൾ ഒരു ബസ് സ്റ്റോപ്പിൽ എത്തി. അവിടെ നിന്ന് ജാഫ്‌നയിലേക്ക് ബസ് യാത്ര. ജാഫ്ന ഒറ്റ നോട്ടത്തിൽ കേരളം തന്നെ. കേരളത്തിൽ ഉള്ള എല്ലാ സസ്യങ്ങളും ജാഫ്‌നയിലും ഉണ്ടെന്നു പറയാം. ഓടിട്ടതും ആസ്ബസ്റ്റോസ് വിരിച്ചതുമായ ചെറിയ വീടുകൾ. ആളുകൾ തമിഴ് സംസാരിക്കും എന്നതൊഴിച്ചാൽ കേരളത്തിലൂടെ യാത്ര ചെയ്യുകയാണെന്നേ തോന്നൂ. പണ്ട് കേരളവും, ശ്രീലങ്കയും , മഡഗാസ്‌ക്കറും ഒക്കെ ഒന്നിച്ച് കിടന്ന പ്രദേശംങ്ങൾ ആയിരുന്നു എന്ന ഭൗമ പ്ലേറ്റ് വിജ്ഞാനം ആദ്യം തോന്നിയ അത്ഭുതത്തെ അകറ്റി. ഒരു കാലത്ത് നിലയ്ക്കാത്ത വെടിയൊച്ചകളും, ശവശരീരങ്ങളും കൊണ്ട് നിറഞ്ഞ ഒരു പ്രദേശത്തിലൂടെ ആണ് പോകുന്നത് എന്ന് തോന്നിപ്പിക്കാത്ത വിധം ശ്രീലങ്കയും ജാഫ്‌നയും പുതിയ ലോക ക്രമത്തിലേക്ക് മാറിക്കഴിഞ്ഞു. ദാരിദ്ര്യം പൂർണമായും വിട്ടു പോയിട്ടില്ല. പൊട്ടി പൊളിഞ്ഞ പഴയ അശോക് ലൈലാൻഡ് ബസ്സുകളും, വാനുകളും ഒക്കെ യാത്രക്കാരെ വഹിച്ചു ചീറി പായുന്നു. റോഡുകളിൽ ഒക്കെ നല്ല വൃത്തിയുണ്ട് . ഹോട്ടൽ ചെക്കിങ്ങിനു ശേഷം ജാഫ്‌നയുടെ തെരുവുകളിലൂടെ തലങ്ങും വിലങ്ങും ഞങ്ങൾ നടന്നു. തമിഴരുടെ വൈജ്ഞാനിക കേന്ദ്രമായ തമിഴ് മുന്നേറ്റത്തിന് വഴി കാട്ടിയ ജെഫ്‌നാ ലൈബ്രറി, ഇന്ത്യൻ സമാധാന സേനയെ പുലികൾ വളഞ്ഞു വച്ച് വെള്ളം കുടിപ്പിച്ച പോർട്ടുഗീസ് കാലഘട്ടത്തിലെ നിർമിതിയായ ജാഫ്‌നാ ഫോർട്ട്, ചൈനീസ് തീന്മേശയിൽ എത്തിക്കാൻ കടൽ വെള്ളരികളെ വളർത്തുന്ന കായൽ കരി നിലങ്ങൾ , പുലി നേതാവ് തിലീപൻ സത്യാഗ്രഹം കിടന്നു മരിച്ചതും ചോളൻമാർ നിർമിച്ചതുമായ നെല്ലൂർ കണ്ട സ്വാമി ക്ഷേത്രം ഒക്കെ കണ്ട് അടുത്ത ദിവസം അനുരാധ പൂരത്തിന് ബസ്സു കയറി. അനുരാധപുരത്തിനുള്ള യാത്ര പുലികളുടെ ശക്തി കേന്ദ്രങ്ങൾ ആയിരുന്ന എലഫന്റാ പാസ് , കിളിനോച്ചി , വാവുനിയ എന്നീ പ്രദേശങ്ങൾ കടന്നാണ് പോകുന്നത്. കേരളത്തിലൂടെ പോകുന്നു എന്നു തോന്നിപ്പിക്കുന്ന യാത്രയിൽ കഴുത്തിൽ സയനൈഡ് കുപ്പിയും തൂക്കി, തോക്കുമായി ഒരു കാലത്ത് റോഡിൽ കാവൽ നിന്നിരുന്ന ബാലന്മാരുടെയും ബാലികമാരുടെയും ചിത്രം നമ്മുടെ മനസിലേക്ക് അറിയാതെ കടന്നു വരും. പുലികളും ശ്രീലങ്കൻ സേനയും തമ്മിൽ പൊരിഞ്ഞ യുദ്ധം നടന്ന എലഫന്റാ പാസ് ഇന്ത്യൻ ഓഷ്യനിലെ ജലം കയറി കിടക്കുന്ന ആഴം കുറഞ്ഞ കരിനിലത്തിനു നടുവിലൂടെയുള്ള ഒരു കരഭൂമിയാണ്. ഒരു കാലത്ത് ജാഫ്‌നാ കാടുകളിലേക്ക് ആനകൾ ശ്രീലങ്കൻ മെയിൻ ലാൻഡിൽ നിന്നും സഞ്ചരിച്ചിരുന്ന ആനത്താര ആയിരുന്നിരിക്കണം ഇത്. പഴയ സിംഹള രാജാക്കന്മാരുടെ തലസ്ഥാന നഗരിയായ അനുരാധപുരം തകർന്നടിഞ്ഞ കോട്ടകളുടെ രൂപരേഖകൾ മാത്രമേ അവശേഷിപ്പിച്ചിട്ടുള്ളു. ബുദ്ധ ക്ഷേത്രങ്ങളുടെ ഒരു നഗരിയാണ് അനുരാധപുരം എന്ന് പറയാം. അശോക ചക്രവർത്തിയുടെ പുത്രി ബി സി മൂന്നാം നൂറ്റാണ്ടിൽ കൊണ്ട് വന്നു നട്ട ബോധി വൃക്ഷത്തിന്റെ തൈ ഇന്ന് ലോകത്തെ ഏറ്റവും പ്രായമുള്ള വൃക്ഷമായി ഇവിടുത്തെ ക്ഷേത്രമുറ്റത്ത് കാണാം. ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും ധാരാളം ബുദ്ധമത വിശ്വാസികൾ ഇവിടെ പ്രാർത്ഥനാ പൂർവ്വം എത്തുന്നു. മറ്റു കാഴ്ചകൾക്ക് സമയം ഇല്ല. അടുത്ത ദിവസം ഞങ്ങൾ സിഗിരിയ കാണാൻ പോയി . ഇടതൂർന്ന വനത്തിന് നടുവിൽ ഒരു വലിയ കുന്നിനു മുകളിൽ ഉയർന്നു നിൽക്കുന്ന ഒരു ഒറ്റക്കല്ലു പാറ ആണ് സിഗിരിയയിലെ കാഴ്ച. 200 മീറ്റർ ഉയരമുള്ള ഈ പാറ യുടെ മുകളിൽ സിംഹള രാജാവായ കശ്യപൻ AD അഞ്ചാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ഒരു ഒരു കോട്ടയുണ്ട് . 4 ഏക്കർ വിസ്താരം ഉള്ള ഈ കോട്ടയുടെ തറ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. അനുരാധപുരം വാണ ദാതുസേനന്റെ ദാസിയിലുള്ള മകനായ കശ്യപൻ അച്ഛനെ കൊന്ന് രാജ്യം തട്ടിയെടുത്ത് ഈ സിഗിരിയ കുന്നിൽ കോട്ട സ്ഥാപിക്കുക ആയിരുന്നു. പിന്നീട് രാജാവിന്റെ നേർ പുത്രൻ ചോള സൈന്യത്തിന്റെ സഹായത്തോടെ കശ്യപനെ കീഴടക്കി. അതോടെ സിഗിരിയ ഓർമയായി. കാന്റി ആയിരുന്നു അടുത്ത സ്ഥലം. മഞ്ഞും തണുപ്പും ഇല്ലാത്ത മൂന്നാർ എന്ന് വേണമെങ്കിൽ പറയാം. രാവണന്റെ കോട്ട സ്ഥിതി ചെയ്യുന്ന 'എല്ല' മലനിരകളിലേക്കു പോകാനുള്ള ഇടാത്തവളം പോലെ ആണ് കാന്റി. ബുദ്ധന്റെ പല്ല് പ്രദര്ശിപ്പിച്ചിട്ടുള്ള ഇവിടുത്തെ ക്ഷേത്രം പ്രശസ്തമാണ്. അടുത്ത ദിവസം കൊളംബോയിൽ ആയിരുന്നു. ഒരു തലസ്ഥാന നഗരത്തിന്റെ വലിയ പകിട്ടൊന്നും ഇല്ല. ആൾത്തിരക്ക് കുറവ്. തലസ്ഥാനം ആണെങ്കിലും ആസ്ബസ്റ്റോസ് കെട്ടിടങ്ങൾക്ക് പഞ്ഞമില്ല. കൊളോമ്പോയിൽ നിന്ന് ശ്രീലങ്കയിലെ തെക്ക് മുനമ്പായ 'ഗാൾ' കാണാൻ പോയി. മനോഹരമായ കടലോര പ്രദേശം. പോർട്ടുഗീസുകാർ പണി കഴിപ്പിച്ച ഫോർട്ട് ഇവിടെ ഉണ്ട് . ശ്രീലങ്കയിൽ കണ്ട ഏറ്റവും മോടിയുള്ള വാഹനങ്ങൾ ഈ എക്സ്പ്രസ്സ് ഹൈ വേ റൂട്ടിലാണ് ഓടുന്നത്. രാത്രി ഫസ്റ്റ് ക്ലാസ് ട്രെയിൻ ടിക്കറ്റെടുത്ത് ജാഫ്‌നയിലേക്ക് തിരിച്ചു പോന്നു . ട്രെയിനിൽ കയറിയപ്പോൾ ആണ് അറിയുന്നത് ശ്രീലങ്കൻ ട്രെയിനുകളിൽ ബർത്തില്ലെന്ന കാര്യം. ഇരുന്നുറങ്ങണം. നാലോ അഞ്ചോ ബോഗിയെ ഒരു വണ്ടിയിൽ കാണുന്നുള്ളൂ. ജാഫ്‌നയിൽ മടങ്ങിയെത്തി 'വെൽവെട്ടി തുറ' സന്ദർശിച്ചു . പ്രഭാകരന്റെ നാടാണിത് . അദ്ദേഹം ജനിച്ച വീട് ഇന്ന് ഓർമ്മ മാത്രം. വീടെല്ലാം തകർത്ത് വേലികെട്ടിയിട്ടിരിക്കുന്നു. ശ്രീലങ്കൻ സർക്കാർ ആ ഓർമ്മ പോലും മാച്ച് കളഞ്ഞു എന്ന് പറയാം. തിരികെ ബോട്ടിൽ നാഗപട്ടിണത്തേക്ക് . ചിലവ് കുറഞ്ഞ ഒരു വിദേശ യാത്ര നടത്തിയ സന്തോഷം മനസ്സിൽ ബാക്കി. ഏജൻസി ഇല്ലാതെ സാധാരണക്കാർക്ക് തീർച്ചയായും ശ്രീലങ്കൻ യാത്ര നടത്താം . 130 പേർ കയറുന്ന ബോട്ടിൽ ഞങ്ങൾ 30 പേരെ ഉണ്ടായിരുന്നുള്ളു. ആളുകൾ അറിഞ്ഞു വരുന്നതേയുള്ളു. യാത്രക്കാർ ഇല്ലാതായാൽ സർവീസ്‌വ നിർത്തി വയ്ക്കാനും സാധ്യത ഉണ്ട്. പിടിച്ചു പറി , മോഷണം ഇവയൊന്നും ശ്രീലങ്കയിൽ ഇല്ല. ആളുകൾക്ക് നല്ല സഹകരണം . പ്രത്യേകിച്ച് ഇന്ത്യ ക്കാരോട്. സാധനങ്ങൾക്ക് തീ പിടിച്ച വിലയാണ്. ഒരു ഇന്ത്യൻ രൂപ കൊടുത്താൽ മൂന്നര ശ്രീലങ്കൻ രൂപ കിട്ടും. ഒരു പാൽചായക്ക്‌ 60 ഇന്ത്യൻ രൂപ ചിലവാകും. ഒരു ലിറ്റർ വെള്ളത്തിനും അത്ര തന്നെ. വിസ്‌തൃതിയിൽ കേരളത്തിന്റെ ഇരട്ടിയോളം എത്തും ശ്രീലങ്ക. എന്നാൽ ജനസംഖ്യ കേരളത്തിന്റെ പകുതിക്കു മുകളിലെ വരുന്നുള്ളു. 111 ബില്യൺ യൂസ് ഡോളർ ആണ് കേരളത്തിന്റെ ജിഡിപി. എന്നാൽ ശ്രീലങ്കയുടേത് 91 ബില്യൺ മാത്രവും. പുലി വിപ്ലവത്തെ കുറിച്ചും, ശ്രീലങ്കൻ ജനതയെ കുറിച്ചും വിസ്തരിച്ച് പറയാനുള്ളതിനാൽ ഈ കുറിപ്പിൽ ചേർക്കുന്നില്ല.

2025, ഏപ്രിൽ 25, വെള്ളിയാഴ്‌ച

പഹൽഗാമിലെ കൂട്ടക്കുരുതി

ഒരിക്കലെങ്കിലും പഹൽഗാമിലെ മലകയറി ന്യൂ സിസ്സർലാൻഡ് എന്നറിയപ്പെടുന്ന ബൈസരൻ പുൽമേടയിൽ പോയിട്ടുള്ളവർ ഞെട്ടലോടെയായിരിക്കും കഴിഞ്ഞ ദിവസം നടന്ന കൂട്ടക്കുരുതിയെ കുറിച്ച് ഓർത്തിട്ടുണ്ടാവുക. അത് തങ്ങൾ ആവുമായിരുന്നില്ലേ എന്നോരോരുത്തരും ഉൾകിടിലത്തോടെ ചിന്തിച്ചിട്ടുണ്ടാവും. 2024 ഒക്ടോബറിലെ ഒരു പ്രഭാതത്തിൽ സുഹൃത്തുക്കളായ പ്രകാശിനോടും , കൃഷ്ണകുമാറിനോടും പിന്നെ കാശ്മീരിൽ വച്ച് പരിചയപ്പെട്ട നാലഞ്ചു മലയാളി ചെറുപ്പക്കാരോടും ഒപ്പം ചെങ്കുത്താതായതും വൃക്ഷങ്ങൾ നിറഞ്ഞതുമായ ആ വലിയ പർവ്വതം കുതിരപ്പുറത്തിരുന്നു കയറുമ്പോൾ ഭീകരർ ആക്രമിക്കുമോ എന്ന ഭീതി ഒരിക്കലും മനസിലേക്ക് കടന്നു വന്നില്ല. അത്രക്ക് വിശ്വാസം ആയിരുന്നു പട്ടാളത്തിലും കേന്ദ്ര ഭരണത്തിലും. വെടിയൊച്ചകൾ നിലച്ച നാളുകളിൽ ധാരാളം യാത്രക്കാർ പ്രാണഭയം ഇല്ലാതെ അവിടേക്ക് വന്നു കൊണ്ടിരുന്നു. എല്ലായിടത്തും നല്ല സുരക്ഷിത ബോധം അനുഭവപ്പെട്ടു. എല്ലാവരും ഉത്സാഹഭരിതരായിരുന്നു. കുതിര വാടകക്ക് കൊടുക്കുന്നവർ, ഹോട്ടലുകാർ, ടൂർ ഗൈഡുകൾ, കർഷകർ, ഡ്രൈവർമാർ, പൂ വിൽക്കുന്നവർ എന്ന് വേണ്ട സമൂഹത്തിലെ ചെറുതും വലുതുമായ എല്ലാവരും ഒത്തൊരുമിച്ച് തിരക്ക് പിടിച്ച ദിവസങ്ങളിൽ തങ്ങളുടെ ജോലിയിൽ ഏർപ്പെട്ടു കൊണ്ടേയിരുന്നു. പക്ഷെ ഒരു കൂട്ടർ മാത്രം ദുഖിതർ ആയിരുന്നു . അത് കശ്മീരിലെ രാഷ്ട്രീയക്കാർ ആയിരുന്നു. ഭരണഘടനയിലെ 370 എന്ന വകുപ്പ് എടുത്ത് കളഞ്ഞതും രാഷ്ട്രപതി ഭരണം നിലനിൽക്കുന്നതും അവരെ അപ്രസക്തർ ആക്കി. ഇന്ത്യയുടെ മുക്കിലും മൂലയിലും ജനാധിപത്യം തകർന്നു എന്ന് പ്രതിപക്ഷ കക്ഷികളുടെ സഹായത്തോടെ മുറവിളി കൂട്ടി അവസാനം തിരഞ്ഞെടുപ്പ് നടത്തിച്ചു അവർ ഭരണത്തിൽ വന്നു. അതോടെ പട്ടാളത്തിന്റെ പിടി അൽപ്പം അയഞ്ഞു. ഭീകരർക്ക് അത് വലിയ അവസരം ആയി. അവർ തോക്കുമായി മലയിറങ്ങി വന്ന് പത്ത് മുപ്പതോളം വരുന്ന സഞ്ചാരികളെ വെടി വച്ച് കൊന്നു. ഇന്ത്യയിലെ ജനങ്ങൾ തരിച്ചു നിന്ന നിമിഷം. വിശ്വസിക്കാനാവാതെ ഓരോരുത്തരും മുഖാമുഖം നോക്കി. കാശ്മീരിൽ കൂടുതൽ ആയി കാണുക മുസ്ലീങ്ങളെ ആണ്. നല്ല സ്നേഹ സമ്പന്നർ ആയ ഭായിമാർ ആണവർ. തന്റെ കസ്റ്റമറെ ഭീകരനിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ചു രക്ത സാക്ഷിയായ ആദിലിനെ പോലെ. മുസ്ലീമായ ഞങ്ങളുടെ ഡ്രൈവറിൽ പണ്ഡിറ്റ് വിരോധം ഉണ്ടോ എന്നറിയാൻ നടത്തിയ ചോദ്യത്തിന് കിട്ടിയ മറുപടി " ഭായി അവർ ഞങ്ങൾക്ക് സഹോദരങ്ങൾ ആണ്. വീണ്ടും അവർ ഈ വാലിയിലേക്ക് വരാൻ ഞങ്ങൾ കാത്തിരിക്കുക ആണ്. ഭീകരർ ഒതുങ്ങിയ ഈ അന്തരീക്ഷത്തിൽ ഇനി അവർ മടങ്ങി വരും " എന്ന പ്രതീക്ഷയാണ് അയാൾ പങ്കു വച്ചത് . എന്നാൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ കാശ്മീരിനെ പ്രതിയുള്ള വർഗീയ സംഘർഷങ്ങൾ നടക്കുന്നു. കശ്മീരിലെ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ, അവിടെ ഒരു കുഴപ്പവും ഇല്ല എന്ന് പറയാതെ ബന്ധപ്പെട്ടവരെ ചർച്ചക്ക് വിളിച്ച് പ്രശ്നം പരിഹരിക്കാനാണ് പ്രധാന പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ കേന്ദ്രത്തിനു കൊടുക്കുന്ന താക്കീത് . പാകിസ്ഥാനും, ഭീകരരും ഇതേ താക്കീതാണ് ഇന്ത്യക്ക് കൊടുക്കുന്നത്. 370-)0 വകുപ്പ് പുനർസ്ഥാപിക്കണം എന്നാണ് അവരുടെ ആവശ്യം. ചിലർക്ക് ഈ കൊലക്കു പിന്നിൽ RSS ആണ് എന്ന അഭിപ്രായവും ഉണ്ട്. രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണി ആകുന്ന കാര്യങ്ങൾ വരുമ്പോൾ ഇടുങ്ങിയ രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി ശ്രമിക്കാതെ സർക്കാരിനോട് ചേർന്ന് നിന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ നോക്കുക ആണ് പ്രതിപക്ഷ പാർട്ടികൾ ചെയ്യേണ്ടത്. അല്ലെങ്കിൽ ഭരണം ഇനി ഒരിക്കലും രുചിക്കാൻ പറ്റാത്ത മധുരക്കനിയായി അവശേഷിക്കും.

2025, മാർച്ച് 30, ഞായറാഴ്‌ച

ഇസ്ലാമോഫോബിയ

ഇസ്ലാം മത വിശ്വാസികൾ ആയ ആളുകൾ ഇന്ന് ലോകത്ത് നേരിടുന്ന വിവേചനത്തിന്റെ, ഒറ്റപ്പെട ലിന്റെ , ഇഷ്ടക്കുറവിന്റെ ഒക്കെ പര്യായ പദമാണ് ഇസ്ലാമോഫോബിയ. ഇതിനെതിരെ ശക്തമായ പ്രചരണങ്ങളും, ചെറുത്ത് നിൽപ്പും ഇസ്ലാം ജനതയും അവരോട് ആത്മബന്ധം പുലർത്തുന്ന പരിഷ്‌കൃത സമൂഹവും ലോകമെമ്പാടും തന്നെ ഉയർത്തിക്കൊണ്ടു വരുന്നുണ്ടെങ്കിലും നാളുകൾ ചെല്ലുംതോറും ഇസ്ലാമോഫോബിയ കൂടിക്കൂടിവരുക ആണ് ചെയ്യുന്നത്. അതിനാൽ ഇതിനെ കുറിച്ച് ഒരു വിലയിരുത്തൽ അനിവാര്യമാണെന്ന് തോന്നുന്നു. ഒരു ജനത എന്ന നിലയിൽ മറ്റു ജനവിഭാഗങ്ങളിൽ നിന്ന് വിവേചനവും , വെറുപ്പും നേരിടേണ്ടി വന്ന ആദ്യത്തെ സമൂഹം ജൂത സമൂഹം ആണെന്ന് തോന്നുന്നു. യഹൂദനെ കുറിച്ച് കേൾക്കുമ്പോൾ തന്നെ ഷേക്സ്പിയർ അനശ്വരമാക്കിയ ഷൈലോക്കിന്റെ ചിത്രമാണ് നമ്മുടെ മുമ്പിൽ. യഹൂദന്മാർ നല്ല ബുദ്ധിയുള്ളവരും , കഠിനാധ്വാനികളും, ധനികരും ഒപ്പം വംശ സ്നേഹത്താൽ അന്ധരും ആയിരുന്നു. യഹൂദനെക്കുറിച്ച് ജർമ്മൻ സമൂഹത്തിൽ വെറുപ്പ് കുത്തി വയ്ക്കാൻ ഹിറ്റ്ലർക്ക് ഇതൊക്കെ ധാരാളം മതിയായിരുന്നു. എന്നാൽ ഇസ്ലാമിന്റെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്. യഹൂദന്മാരെപ്പോലെ ഒരു വംശം അല്ല അവർ . ഇസ്‌ലാം മതത്തിൽ പല ഗോത്രങ്ങളും , വംശങ്ങളും ഒക്കെയുണ്ട്. എന്നാൽ ഇവരെയെല്ലാം തന്നെ ബന്ധിക്കുന്ന രണ്ടു കാര്യങ്ങൾ ഉണ്ട്. ഒന്ന് ഖുർആനും മറ്റൊന്ന് അറബി ഭാഷയും. ലോകത്തെവിടെയും മാറ്റമില്ലാതെ ആചാരങ്ങളും, പ്രാർത്ഥനകളും ഒക്കെ നടത്താൻ ഇത് മൂലം അവർക്ക് സാധിക്കുന്നു. അങ്ങനെ ഒരു ജനതയായി ലോക മുസ്‌ലിം മാറുന്നു. വസ്ത്രധാരണം മുതൽ ഭക്ഷണം വരെയുള്ള ചെറുതും വലുതുമായ കാര്യങ്ങളിൽ മറ്റു വിഭാഗക്കാരിൽ നിന്നും വ്യത്യസ്തമായ ഒരു ഐഡന്റിറ്റി അവർ നിലനിർത്തുന്നു. ഇങ്ങനെ ഒക്കെയാണെങ്കിലും ഇന്ന് ലോകത്ത് ഇസ്‌ലാം മതം ആളുകളിൽ ഭീതി ജനിപ്പിക്കുന്നുണ്ട്. അതിനു കാരണം ഇസ്ലാം മത വിശ്വാസികൾ ആയ എണ്ണമറ്റ ഭീകര സംഘടനകൾ ആണ്. മിക്കവാറും മൂന്നാം ലോക രാജ്യങ്ങളിൽ ആണ് ഇസ്ലാമിന് വേരുകൾ കൂടുതൽ ഉള്ളത്. അറേബിയൻ , ആഫ്രിക്കൻ രാജ്യങ്ങളിൽ ഐ എസ് ഐ എസ് പോലുള്ള ഭീകര സംഘടനകൾ വിതച്ച നാശം ഇസ്ലാമിതര സമൂഹത്തിൽ ഉണ്ടാക്കിയ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. അമേരിക്കയിലെ ട്വിൻ ടവർ ആക്രമണവും മറ്റും ഭീകര സംഘടനകളോടുള്ള ഭയവും വെറുപ്പും കൂട്ടുകയാണുണ്ടായത് . ഈ ഭീകര സംഘടനകൾ എല്ലാം ഇസ്ലാം മത വിശ്വാസികളും അവരുടെ ആക്രമണങ്ങൾ മത നിയമങ്ങൾ ഉയർത്തി കാട്ടിയും ഒക്കെ ആയതോടെ പ്രതി സ്ഥാനത്ത് ഇസ്ലാം മതം പ്രതിഷ്ഠിക്കപ്പെട്ടു. ഏറ്റവും അധികം മുസ്ലീങ്ങൾ തിങ്ങി പാർക്കുന്ന ഇന്ത്യയിൽ സ്വാഭാവികമായും ഈ വെറുപ്പും ഭയവും കടന്നു കൂടി.എന്നാൽ ഫലപ്രദമായ രീതിയിൽ ഇതിനെ നേരിടാൻ മത പണ്ഡിതൻമാർ തയ്യാറാകാതിരിക്കുകയും , പലപ്പോഴും അതിനെ ന്യായീകരിക്കുന്ന രീതിയിൽ മൗനം തുടരുകയും ചെയ്തതോടെ ഈ ഭീതിയും വെറുപ്പും വർധിക്കുക ആണുണ്ടായത്. അതിനെ രാഷ്ട്രീയമായി ഉപയോഗപെടുത്തിയ പാർട്ടികൾക്ക് ഭരണവും , ഭരണ തുടർച്ചയും ഒക്കെ കൈവന്നു. നാം പോലും അറിയാതെ ആണ് നമ്മുടെ മത വിശ്വാസം മറ്റുള്ളവർക്ക് പലപ്പോഴും പ്രശ്നമായി മാറുന്നത്. അതിൽ ഒന്നാണ് ഏക ദൈവ വിശ്വാസം. ക്രിസ്ത്യാനികളും മുസ്‌ലിംങ്ങളും ഏക ദൈവ വിശ്വാസികൾ ആണെങ്കിലും അപ്പോസ്തോലിക ക്രിസ്ത്യൻ സമൂഹങ്ങൾ ഇത് ഉറക്കെ വിളിച്ച് പറയാറില്ല. പള്ളിക്കകത്തോ ,വീട്ടിലോ ഉള്ള പ്രാർത്ഥനാവേളകളിൽ മാത്രമായി ഇത് ചുരുങ്ങുന്നു. എന്നാൽ ഇസ്ലാം മത വിശ്വാസികൾ അത് ഉറക്കെ വിളിച്ച് പറയുന്നു. വലിയ കോളാമ്പികൾ വച്ച് കെട്ടി അഞ്ചു നേരവും ലോകത്തോട് വിളംബരം ചെയ്യുന്നത് അല്ലാഹു അല്ലാതെ മറ്റൊരു ദൈവവും ഇല്ലെന്നാണ്. മറ്റു ദൈവങ്ങളിൽ വിശ്വസിക്കുന്ന ഇസ്ലാമിതര സമൂഹം അത് കേട്ടിരുന്നെങ്കിലും അറബിയിൽ വിളിച്ച് പറയുന്നതെന്തെന്നറിയാത്തതിനാൽ അതവർ ഒരാചാരം മാത്രമായി കണ്ടു. എന്നാൽ ഇസ്ലാം വിമർശകർ ആയ എക്സ് മുസ്ലീമുകൾ രംഗത്ത് വന്നപ്പോൾ അറബി പദങ്ങളുടെ അർത്‌ഥം വ്യാഖ്യാനിച്ച് കൊടുത്തതോടു കൂടി ഇസ്ലാമിനോടുള്ള അനിഷ്ടം ഉടലെടുക്കാൻ ഇടയായി. മറ്റൊരു വിഷയമായി എക്സ് മുസ്ലീങ്ങൾ ചൂണ്ടി കാണിക്കുന്നത് ഇസ്ലാമിലെ ശാപ പ്രാർത്ഥന ആണ്. ദുഷ്ടന്മാരായ ക്രിസ്ത്യാനികളിൽ നിന്നും , യഹൂദന്മാരിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ എന്ന പ്രാർത്ഥന ദിവസത്തിൽ പല പ്രാവശ്യം അർത്ഥമറിയാതെയാണെങ്കിലും ഇസ്ലാം മതവിശ്വാസികൾ നടത്തുന്നുണ്ട് എന്നറിയുമ്പോൾ ഒരിഷ്ടക്കേട്‌ ഇസ്ലാമിക സമൂഹത്തോട് ഉണ്ടാവുക സ്വാഭാവികമാണ്. ക്രിസ്ത്യൻ പ്രാർത്ഥനകളിലും യേശുവിനെ കുരിശിൽ തറച്ചവരായ യഹൂദന്മാർക്കെതിരെ ഇത്തരം ശാപ പ്രാർത്ഥനകൾ ഉണ്ടായിരുന്നു. എന്നാൽ പരിഷ്‌കൃത സമൂഹത്തിൽ അവ തെറ്റാണെന്നു മനസിലാക്കി ക്രിസ്ത്യൻ പ്രാർത്ഥനാക്രമങ്ങളിൽ നിന്ന് അവയെല്ലാം ഒഴിവാക്കിയിട്ടുണ്ട്. നന്മ ചെയ്തത് കൊണ്ട് മാത്രമായില്ല , അല്ലാഹുവിൽ വിശ്വസിച്ചാലേ സ്വർഗത്തിൽ പോകൂ , ഗാന്ധിയും മദർ തെരേസയും നരകത്തിൽ തന്നെ, എന്ന കാഫിറുകളോടുള്ള നിലപാടുകളും ഇസ്ലാമിനെ മറ്റു വിഭാഗങ്ങളിൽ അനഭിമതർ ആക്കുക ആണ് ചെയ്തത് . ഇസ്ലാം ക്രിസ്ത്യൻ സമൂഹത്തിന്റെ ആഘോഷങ്ങൾ തങ്ങളുടെ ആഘോഷമാക്കി എടുത്തിരുന്ന ഹൈന്ദവർ ഇസ്ലാമിക സമൂഹത്തിൽ നിലവിളക്കിനോട് പോലും കാണിക്കുന്ന മത കാർക്കശ്യം കണ്ടു അസ്വസ്ഥരാവുന്നുണ്ട്. എന്നാൽ ഇതെല്ലാം മത നിയമങ്ങൾ ആണെന്നും , ലോകാവസാനം വരെ ഇതിൽ മാറ്റം വരുത്താൻ സാധിക്കില്ല എന്ന് പറയുകയും ചെയ്യുന്നതിലൂടെ ഇസ്‌ലാം സ്വയം ഒരു വലിയ പ്രതിസന്ധിയിൽ എത്തി ചേരുകയാണ് . ഈ നിസ്സഹായാവസ്ഥ രാഷ്ട്രീയമായി ചൂഷണം ചെയ്യപ്പെടുകയും ഇസ്ലാമിന് നേരെ തന്നെ പ്രയോഗിക്കുകയും ചെയ്യുന്നതാണ് നാമിപ്പോൾ ഇസ്ലാമോഫോബിയയുടെ രൂപത്തിൽ കാണുന്നത്.

2025, മാർച്ച് 5, ബുധനാഴ്‌ച

ോകത്തെ വിഴുങ്ങുന്ന മുതലാളിത്തം

ലോകത്തെ വിഴുങ്ങുന്ന മുതലാളിത്തം മുതലാളിത്തം ലോക ജനതയെ ഒന്നാകെ വിഴുങ്ങി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഇന്ന് ലോകത്ത് മുതലാളിത്തത്തിന്റെ പ്രത്യക്ഷ മുഖം അമേരിക്ക ആണ്. ട്രംപ് രണ്ടാം തവണയും ഭരണത്തിൽ വന്നതോടെ സാമാന്യ യുക്തിയെ പോലും കളിയാക്കുന്ന തീരുമാനങ്ങൾ അവർ കൈക്കൊള്ളാൻ തുടങ്ങി. ഗാസയിലും ഉക്രൈനിലും ആണ് ഇതേറ്റവും കൂടുതൽ പ്രകടമാകുന്നത്. ഇസ്രയേലും ഗാസക്കാരും സമാധാനത്തോടെ ജീവിക്കുന്ന ഒരു ലോകം ലോക ജനത സ്വപ്നം കണ്ടപ്പോൾ ഇസ്രയേലിനെ പോലും അമ്പരപ്പിച്ച് കൊണ്ട് ട്രമ്പിലെ മുതലാളി ഗാസക്കാരെ ഒഴിപ്പിച്ച് പകരം അവിടെ റിയൽ എസ്റ്റേറ്റ് ബിസിനസ് തുടങ്ങാനാണ് പ്ലാൻ ചെയ്യുന്നത്. ഉക്രൈനിൽ അമേരിക്കയുടെ ആശീർവാദത്തോടെ റഷ്യക്കെതിരെ നടക്കുന്ന ചെറുത്തു നിൽപ്പ് പുട്ടിനിലെ വെട്ടിപിടുത്തക്കാരനെതിരെ ഉള്ളതായി ലോക ജനത നോക്കികണ്ടെങ്കിലും യുദ്ധം അവസാനിപ്പിക്കാനും റഷ്യ പിടിച്ച സ്ഥലങ്ങൾ ഒക്കെ അവർക്കു വിട്ടുകൊടുക്കാനും ഇത്രയും നാൾ നൽകിയ സഹായത്തിന്റെ പേരിൽ ഉക്രൈന്റെ പ്രകൃതി വിഭവങ്ങളുടെ അമ്പതു ശതമാനം കൈമാറാനും ആണ് ട്രംപ് പറയുന്നത്. മുതലാളിത്തത്തിന്റെ തീരുമാനങ്ങൾ ലാഭത്തിന്റേതുമാത്രമാണ്.കണ്ണീരിനും നെടുവീർപ്പുകൾക്കും അവിടെ സ്ഥാനമില്ല. മുതലാളിത്തം ഒരു യാഥാർഥ്യം ആണ്. സോഷ്യലിസം ഒരിക്കലും നടക്കാത്ത ഒരു സ്വപ്നവും. മുതലാളിത്തത്തിനെ ഒഴിവാക്കുക അസാധ്യം ആണ്. കാരണം അതിന്റെ അടിസ്ഥാന പ്രമാണം ആർത്തിയാണ്. അത് ആവട്ടെ മനുഷ്യന്റെ കൂടെപ്പിറപ്പും. കൂടെയുള്ളവനെ പറ്റിച്ച് , ചൂഷണം ചെയ്ത് സമ്പന്നനാകാൻ ശ്രമിക്കുന്ന നമ്മളോരോരുത്തരും ആണ് മുതലാളിത്തത്തിന്റെ കാലാളുകൾ. ഇതിന്റെ വലിയ പതിപ്പാണ് അമേരിക്ക. നമ്മൾ ഓരോരുത്തരിലും ഒരു ചെറിയ അമേരിക്ക ഉണ്ട് എന്നോർക്കേണ്ടതുണ്ട് . ഭരണത്തിലും, പ്രതിപക്ഷത്തും ഇരിക്കുന്ന രഷ്ട്രീയക്കാർക്ക് മുതലാളിത്തത്തിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനേ കഴിയുന്നുള്ളു. രാജ്യത്തിൻറെ തിരഞ്ഞെടുപ്പിൽ പോലും ഫണ്ട് നൽകി മുതലാളിത്ത രാജ്യങ്ങൾ ഇടപെടുന്നുണ്ടെന്നത് ഭീതി പെടുത്തുന്നുണ്ടെങ്കിലും സത്യമാണ്. ഇലക്ഷൻ കഴിയുമ്പോൾ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ മാറ്റി വച്ച് മുതലാളിത്തത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഭരണ കർത്താക്കൾ നയരൂപീകരണം നടത്തുന്നത് നിവർത്തികേടുകൊണ്ടു മാത്രമല്ല മുതലാളിത്തത്തിന്റെ ഭാഗമായത് കൊണ്ട് കൂടിയാണ്. ആധൂനിക ലോകം നിയന്ത്രിക്കുന്നത് ആഗോള കുത്തകകൾ ആണ്. എല്ലാ രംഗത്തും അവർ ഇടപെടുന്നു. നമ്മുടെ വിദ്യാഭ്യാസ രീതികൾ തന്നെ ഈ ഇടപെടലിന് നല്ല ഉദാഹരണമാണ്. എന്താണ് കോളേജുകളിലും , സ്‌കൂളുകളിലും വിദ്യാർത്ഥികൾ പഠിക്കേണ്ടത് എന്ന് തീരുമാനിക്കുന്നതും അവരാണ്. തങ്ങളുടെ കച്ചവട താൽപ്പര്യങ്ങൾ സംരക്ഷിക്കും വിധം ഗവേഷണം എങ്ങനെ ആയിരിക്കണം, എന്താണ് കണ്ടെത്തേണ്ടത് എന്നും അവർ നിശ്ചയിക്കും. ഫണ്ട് നൽകിയും, പാവ സർക്കാരുകളെ നിയന്ത്രിച്ചും ആണ് ഇവർ ഇത് ചെയ്യുന്നത്. സിനിമാ നടന്മാരെയും ക്രിക്കെറ്റ്‌ ദൈവങ്ങളെയും ഉപയോഗിച്ച് പരസ്യം നൽകി , ഏതു പേസ്റ്റ് ഉപയോഗിക്കണം, ഏതു സോപ്പ് ആരോഗ്യകരം എന്ന് തുടങ്ങി എന്ത് ഭക്ഷിക്കണം, എന്ത് വസ്ത്രം ധരിക്കണം എന്നതിലും അവർ ഇടപെടുന്നു. ആരോഗ്യരംഗത്തു് അവർ നടത്തുന്ന കണ്ണിൽ ചോരയില്ലാത്ത കച്ചവടത്തിന് ലോകത്ത് എല്ലാവരും ഇരയാണെകിലും മൂന്നാം ലോക രാജ്യങ്ങളിലെ ജനങ്ങളെ ആണ് ഇത് കൂടുതൽ ബാധിക്കുന്നത് . പല രോഗങ്ങളും മാർക്കറ്റിൽ ലഭിക്കുന്ന ഫാക്ടറി ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടാണെന്നു മുതലാളിത്തത്തിന്റെ ഫണ്ട് വാങ്ങിക്കാത്ത സ്വതന്ത്ര ഗവേഷകർ പറയുമ്പോൾ അവരെ സ്യൂഡോ ശാസ്ത്രജ്ഞൻ മാർ എന്ന് മുദ്രകുത്തി തദ്ദേശീയരായ ശാസ്ത്ര ജിഹാദി സേനയെ വച്ച് നേരിടുകയാണ് ഇവർ ചെയ്യുന്നത്. മുതലാളിത്തം ഇല്ലാതാക്കാൻ കഴിയില്ല . എന്നാൽ നിയന്ത്രിക്കാൻ കഴിയും. അന്ധവും , ജഡിലവുമായ മത , രാഷ്ട്രീയ വിശ്വാസങ്ങളിൽ തളച്ചിടപ്പെടാതെ സ്വതന്ത്രമായ ബുദ്ധിയോടെ രാജ്യകാര്യങ്ങളിൽ ഇടപെടുകയും നിലവിലുള്ള രാഷ്ട്രീയ നാടകങ്ങളെ നിയന്ത്രിക്കാൻ തയ്യാറാവുകയും ചെയ്‌താൽ ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഭരണ സംവിധാനം കൊണ്ട് വരാൻ നമുക്ക് കഴിയും. അപ്പോൾ മാത്രമേ മുതലാളിത്തത്തെ വരുതിയിൽ കൊണ്ട് വരാൻ കഴിയൂ.

2025, ഫെബ്രുവരി 10, തിങ്കളാഴ്‌ച

ആപ്പും കോപ്പും

വളരെ പ്രതീക്ഷയോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കുതിച്ചുയർന്ന ഒരു രാഷ്ട്രീയ പരീക്ഷണം ആയിരുന്നു ആപ്. സകല കോപ്പും കൂട്ടി കോൺഗ്രസ്സിന്റെ അഴിമതി ഭരണം അവസാനിപ്പിച്ച് ഇന്ത്യയിൽ ഉടനീളം ഒരു സമാന്തര രാഷ്ട്രീയ സംവിധാനം കൊണ്ടുവരാൻ ഇറങ്ങിത്തിരിച്ച കെജ്‌രിവാളും കൂട്ടരും ഇന്നെത്തി നിൽക്കുന്നത് വല്ലാത്തൊരു അവസ്ഥയിൽ ആണ്. അഴിമതിക്കെതിരെ പട നയിച്ച കെജ്‌രിവാൾ എന്ന പാവങ്ങളുടെ മശിഖ അഴിമതി കേസിൽ ജയിലിനകത്തായി. മുഖ്യമന്ത്രിയായി ജയിലിൽ കിടന്നും ഭരിച്ച് ആളുകളെ സേവിക്കാൻ തയ്യാറായ കെജ്‌രിവാളിന് ജനം വിശ്രമിക്കാൻ അവസരം നല്കിയിരിക്കുക ആണ്. ഡൽഹി രാഷ്ട്രീയത്തിൽ ഇനി ഒരിക്കലും ഒരു പക്ഷെ തിരിച്ചു വരാൻ കഴിയാത്തവണ്ണം ഏതൊരു രാഷ്ട്രീയ പാർട്ടിയെയും പോലെ ആപ്പിലും അന്തച്ഛിദ്രങ്ങൾ ഉടലെടുത്തു കഴിഞ്ഞു. നല്ലൊരു ഭരണം വരുമെന്നും ഇന്ത്യയിൽ ഉടനീളം പാവങ്ങളുടെ പാർട്ടി അധികാരത്തിൽ എത്തുമെന്നും കണക്കു കൂട്ടി മോഹ ഭംഗത്തിൽ വീണത് ശരിക്കും സാധാരണ ജനങ്ങൾ ആണ് . കെജ്‌രിവാളും കൂട്ടരും ആദ്യത്തെ തവണ സത്യപ്രതിജ്ഞക്കു വന്നത് ഓട്ടോറിക്ഷയിലും മറ്റുമായിരുന്നു. അതും കാലിൽ സാദാ ചപ്പൽ ധരിച്ച് അതി സാധാരണക്കാരുടെ വേഷത്തിൽ. അധികാരത്തിൽ കയറിയ ഉടൻ എന്തെല്ലാം ആണ് കാണിച്ച് കൂട്ടിയത്. ഡ്രഗ്സ് സൂക്ഷിച്ചു എന്ന് ആരോ പറഞ്ഞതിൻ പ്രകാരം പോലീസിനെ ഒന്നും കൂട്ടാതെ മന്ത്രി തന്നെ വന്നു നീഗ്രോ കുടുംബത്തെ തല്ലി ചതക്കുക , മുഖ്യമന്ത്രി നേരിട്ട് ഓഫിസുകൾ കയറി ഇറങ്ങി ജീവനക്കാരുടെ മേൽ കുതിര കയറുക , പ്രശാന്തി ഭൂഷൺ, യോഗേന്ദ്ര യാദവ് തുടങ്ങിയ നല്ല നേതാക്കളെ എല്ലാം പറഞ്ഞയച്ചു പാർട്ടിയെ പൂർണമായും കൈപ്പിടിയിലാക്കുക തുടങ്ങി ഒരു സാധാരണ മൂന്നാം കിട രാഷ്ട്രീയ പാർട്ടി നേതാവ് എന്തെല്ലാം ചെയ്യുമോ അതെല്ലാം കെജ്‌രിവാളും ചെയ്തു. മുഖ്യമന്ത്രിയുടെ ഭവനം മോടിപിടിപ്പിക്കാൻ എൺപതു കോടിയൊക്കെ എടുത്ത് മുടക്കാൻ ഒരു മടിയും കാണിക്കാത്ത ഒരു മുഖ്യമന്ത്രിയെ ആണ് പിന്നീട് കണ്ടത്. കോൺഗ്രസിനെ കുറ്റം പറഞ്ഞ കെജ്‌രിവാൾ ജയിൽ കിടക്കുമ്പോൾ ഭാര്യയെ മുഖ്യമന്ത്രി ആക്കാൻ ശ്രമിച്ചതും നമ്മൾ കണ്ടതാണ്. കെജ്‌രിവാളിന്റെ പതനത്തിൽ തീർച്ചയായും ബിജെപി വളരെ വ്യക്തമായ പങ്കു വഹിച്ചിട്ടുണ്ട്. സ്വന്തം ലെഫ്റ്റനന്റ് ഗവർണറെ ഇറക്കി ഭരണം പിടിക്കുക, എൻഫോർസ്‌മെന്റ് ഏജൻസികളെ ഇറക്കി അഴിമതി കേസിൽ പെടുത്തുക , ഉപ മുഖ്യമന്ത്രിയെയും അവസാനം മുഖ്യമന്ത്രിയെയും ജയിലിൽ പിടിച്ചിടുക ഇങ്ങനെ ആ പാർട്ടിക്ക് എന്തെല്ലാം ചെയ്യാൻ പറ്റുമോ അതെല്ലാം ചെയ്തു. ശരിയാണ്. എന്നാൽ പ്രസക്തമായ ഒരു ചോദ്യം ഉദിക്കുന്നുണ്ട്. എഴുത്തും വായനയും അറിയാത്ത , നിയമ സാക്ഷരതാ ഇല്ലാത്ത സാധാരണക്കാരെ അല്ലല്ലോ ബിജെപി ജയിലിൽ ആക്കിയത്. മദ്യനയത്തിൽ അഴിമതി നടന്നിട്ടില്ല എന്ന് കോടതിയെ ധരിപ്പിക്കാൻ എത്ര അവസരങ്ങൾ ഉണ്ടായിട്ടും, കോടതിയിൽ ഹാജരാവാൻ തുടരെ നോട്ടീസുകൾ ലഭിച്ചിട്ടും അതെല്ലാം അവഗണിച്ച് ജനങ്ങളുടെ കോടതിയിൽ എല്ലാം വെളിപ്പെടുത്തും എന്ന് പറഞ്ഞു ഒടുവിൽ ജയിലിൽ ആയതിന് എന്തിനാണ് ബിജെപി യെ കുറ്റം പറയുന്നത്. ഒരു ജനകീയ പ്രസ്ഥാനം ഒരിക്കലും പയറ്റരുതാത്ത കളികൾ ആണ് ആപ് ചെയ്തത്. അതിൽ ഒന്നാണ് മത പ്രീണനം. ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും , മുസ്ലീങ്ങൾക്കും അവരുടെ ഇഷ്ട്ട ആരാധനാ സ്ഥലങ്ങളിലേക്ക് തീർത്ഥാടനം സർക്കാർ ചിലവിൽ അനുവദിക്കുമെന്നാണ് ഗോവ ഇലക്ഷന് വച്ച വാഗ്ദാനം. ഡൽഹിയിൽ ഒരു പാട് സൗജന്യങ്ങൾ ആണ് വാരിക്കോരി കൊടുത്തത് . ഒരു ഗവൺമെന്റ് നിലനിൽക്കേണ്ടത് അത് നൽകിയ സൗജന്യങ്ങളുടെ ബലത്തിൽ ആവരുത്. സൗജന്യങ്ങളല്ല , ജനത്തിന് താങ്ങാവുന്ന നിരക്കിൽ സേവനങ്ങൾ നൽകുകയാണ് വേണ്ടത് . മത പ്രീണനം ഒരു നല്ല ഗവൺമെന്റിന്റെ അജണ്ടയിൽ ഒരിക്കലും കടന്നു വരരുതാത്തതാണ്. എന്നാൽ ആപ്പ് ഇക്കാര്യത്തിൽ ബിജെപിയുടെ ബി ടീം ആയി മാറുക ആണ് ചെയ്തത്. ഇത്തരം പരീക്ഷണങ്ങൾ നിലവിൽ ധാരാളം ഉണ്ട്. അതായതു, അത് മാത്രമേ ഇപ്പോൾ ഉള്ളൂ എന്നതാണ് സത്യം.. അതിന്റെ കൂടെ ആപ്പിന്റെ ഒരാവശ്യം ഇല്ല തന്നെ. ആപ്പേ, സന്തോഷത്തോടെ മടങ്ങുക. വരുവാനുള്ളവൻ നീയല്ല . സൽഭരണം അൽപ്പം വിഷമമുള്ള കാര്യമാണ്. അതിനു ആത്മാർത്ഥത വേണം, അറിവ് വേണം. പ്രായോഗികത വേണം. എല്ലാവരെയും ഒന്നായി കാണാനുള്ള കഴിവുണ്ടാവണം. ഹൃസ്വമായ നേട്ടങ്ങൾക്കു വേണ്ടി പ്രാദേശികമോ, മതപരമോ ആയ പ്രീണനങ്ങൾക്ക് നിന്ന് കൊടുക്കുകയുമരുത് . ഇലക്ഷനിൽ ഒരു പക്ഷെ തോറ്റു പോയാലും ആദർശങ്ങൾ മുറുകെ പിടിച്ച് കൊണ്ട് മുന്നോട്ട് പോയാൽ ആ പ്രസ്ഥാനത്തെ ജനങ്ങൾ മാറോട് ചേർക്കുക തന്നെ ചെയ്യും.