കൊച്ചു വലിയ സര്കീട്ടുകളും കാഴ്ചകളും അതിനിടയില്‍ ആവശ്യത്തിനു തമാശും അനവരതം തീനും പാനീയങ്ങളും എല്ലാം കൂടി ചേര്‍ന്ന കമ്പനിയില്‍ പെട്ട ഏവര്‍ക്കും സു സ്വാഗതം. കാല ദേശ ഭേദമില്ല വെട്ടു വഴിയും രാജ പാതയുമില്ല തട്ട് കടയും അഞ്ചു നക്ഷത്രോം ഇല്ല...കണ്ടതും കേട്ടതും തിന്നതും കുടിച്ചതും ഒപ്പം പറ്റിയ അബദ്ധങ്ങളും പരസ്പരം ഇവിടെ കുറിയ്ക്കാം...ചില്ലറ പാചക വിധികളും.. കോക്ക് ടെയിലുകളും കൂടി ആയാല്‍ ശാപ്പാട്ട് രാമന് ഒരു ഏമ്പക്കം കൂടി....
2026 ഫെബ്രുവരി 24, ചൊവ്വാഴ്ച
ആരോഗ്യ കേരളം
ഇപ്പോൾ നടക്കുന്ന ചൂടുപിടിച്ച ചർച്ചകളിൽ ഒന്ന് ആരോഗ്യ രംഗത്തെ ഉത്തരവാദിത്തമില്ലയ്മയും ഡോക്ടർമാരുടെ വേതന വർദ്ധനവിനുള്ള സമരവുമാണ് . ഓപ്പറേഷനുശേഷം കത്തിയെടുക്കാൻ വിട്ടു പോകുന്നതും, രോഗി വർഷങ്ങളോളം വേദന അനുഭവിക്കുന്നതും, ആ കാര്യം പുറത്ത് പറയുമ്പോൾ ഉത്തരവാദിത്തം നിഷേധിച്ച് ഡോക്ടർമാർ രംഗത്ത് വരുന്നതും ഒക്കെ സാധാരണമായിട്ടുണ്ട്. സർക്കാർ മേഖലയിൽ ഒരു തുടർക്കഥ പോലെ ഈ സംഭവം അരങ്ങേറിക്കൊണ്ടിരിക്കുമ്പോൾ ,സ്വകാര്യ മേഖലയും ഒട്ടും പിന്നിലല്ല. രോഗമില്ലാത്ത സ്തനം മുറിച്ചുമാറ്റുന്നവരും , കാലുമാറി ഓപ്പറേഷൻ ചെയ്യുന്നവരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്.
ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഭരണ കക്ഷിക്കാർ, തങ്ങളുടെ ഭരണത്തിന്റെ പോരായ്മയായി വിലയിരുത്തപ്പെടും എന്ന ചിന്തയാൽ, അവയെ മൂടി വയ്ക്കാനും ന്യായീകരിക്കാനുമാണ് പലപ്പോഴും ശ്രമിക്കുന്നത്. പ്രതിപക്ഷം ആകട്ടെ അത്തരം സംഭവങ്ങളെ സർക്കാരിനെ അടിക്കാനുള്ള വടിയായാണ് കാണുന്നത്. എന്തിനും ഏതിനും ക്രെഡിറ്റ് ഏറ്റെടുക്കാൻ ശ്രമിക്കുന്ന അനാവശ്യ പ്രവണതകൾ കൊണ്ടാണ് ഇത്തരം ന്യായീകരണങ്ങളിൽ ചെന്നെത്താൻ നിർബന്ധിക്കപ്പെടുന്നത്. സ്കൂളുകളിലെ ഉയർന്ന വിജയ ശതമാനത്തിലും , സർക്കാർ ആശുപത്രിയിലെ ഹൃദയം മാറ്റി വയ്ക്കൽ ശാസ്ത്രക്രീയയിലെ വിജയത്തിലും, പശുക്കളുടെ സുഖ പ്രസവത്തിലും ഒക്കെ അതാതു സർക്കാർ വകുപ്പുകൾ അനാവശ്യമായി ഊറ്റം കൊള്ളുന്നതിനാൽ ഈ രംഗത്തുണ്ടാകുന്ന പരാജയത്തിലും സർക്കാർ വിമർശിക്കപ്പെടും . കത്രിക വയറ്റിൽ ഇട്ട് തുന്നി കെട്ടിയതിന് ആരോഗ്യ മന്ത്രിക്ക് എന്ത് ചെയ്യാനാണ് !ആരോഗ്യ മന്ത്രി ചെയ്യേണ്ടത് അത് ലഘൂകരിക്കുക അല്ല അതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുകയും രോഗിക്ക് നഷ്ട്ട പരിഹാരവും സഹായവും എത്തിക്കുകയുമാണ് .
എന്നാൽ ഡോക്ടർമാർക്കെതിരെ നടപടി എടുക്കുക അത്ര എളുപ്പമുള്ള കാര്യം അല്ല. സർക്കാർ സേവനം മതിയാക്കി സ്വകാര്യ മേഖലയിലേക്കും വിദേശ രാജ്യങ്ങളിലേക്കും ചേക്കേറാൻ തയ്യാറെടുക്കുക ആണ് ഡോക്ടർമാർ. സ്വകാര്യമേഖലയിൽ ഒരു സ്പെഷ്യലിസ്റ്റ് യുവ ഡോക്ടർക്ക് 10 ലക്ഷവും അതിനു മുകളിലും മാസ ശമ്പളം ലഭിക്കുമ്പോൾ , സർക്കാർ മേഖലയിൽ മുതിർന്ന ഡോക്ടർമാർക്ക് പോലും അത് കഷ്ടിച്ച് മൂന്നരയും നാലുമായി ചുരുങ്ങുന്നു. നോക്കുന്ന രോഗികളുടെ എണ്ണവും, നടത്തുന്ന ശാസ്ത്രക്രീയകളുടെ കണക്കും എടുത്താൽ അമ്പരപ്പിക്കുന്ന അവസ്ഥയിൽ ആണ് കാര്യങ്ങൾ. ഇതിനോട് ചേർത്ത് കാണേണ്ടത് സർക്കാർ മേഖലയിലെ സൗകര്യക്കുറവുകൾ ആണ്. കെട്ടിടം നന്നാക്കിയിട്ടുണ്ട്, 10 വർഷം മുമ്പുള്ള അവസ്ഥയല്ല ഇപ്പോഴത്തേത് എന്നൊക്കെ മേനി പറയാമെങ്കിലും, രോഗികൾ പിരിവെടുത്ത് മരുന്നും ശാസ്ത്രക്രീയാ ഉപകരണങ്ങളും വാങ്ങിക്കുന്നതും, ആശുപത്രി കെട്ടിടം ഇടിഞ്ഞു വീണ് രോഗി മരിക്കുന്നതും ഒന്നും അത്ര പഴയ കാര്യങ്ങൾ അല്ല. നമ്മുടെ സർക്കാർ ആശുപത്രികൾ വിശ്വസിക്കാവുന്ന നിലയിലായിട്ടില്ല എന്നതിന് ഏറ്റവും നല്ല തെളിവ് അതിനെക്കുറിച്ച് വ്യക്തമായി അറിയാവുന്ന മന്ത്രിമാരും , രാഷ്ട്രീയക്കാരും , മുതിർന്ന ഉദ്യോഗസ്ഥന്മാരും ഒക്കെ അവരുടെയും കുടുംബത്തിന്റെയും ചികിത്സക്ക് സ്വദേശത്തും വിദേശത്തുമുള്ള സ്വകാര്യമേഖലയെ ആണ് ആശ്രയിക്കുന്നത് എന്ന വസ്തുത മാത്രം നോക്കിയാൽ മതി. അതും പൊതു ജനത്തിന്റെ ചിലവിൽ!
നമുക്ക് വേണ്ടത് മേനി പറച്ചിൽ അല്ല . ഗുണപരമായ നടപടികൾ ആണ് . സർക്കാർ ആശുപത്രികളുടെ എണ്ണം കൂട്ടി , കൂടുതൽ ഹൃദയം മാറ്റി വച്ച്, വൃക്ക മാറ്റി വച്ച് ആരോഗ്യകേരളം ഭാരതത്തിലെ മികച്ച മാതൃക എന്ന പേര് നേടിയെടുക്കാൻ കാട്ടുന്ന ഉത്സാഹത്തിന്റെ പകുതി കാണിച്ചാൽ ഈ രോഗങ്ങളിൽ പലതിനെയും നമുക്ക് തടയാൻ കഴിയും. മായമില്ലാത്ത ഭക്ഷണം ഉറപ്പു വരുത്താൻ മാത്രം ശ്രമിച്ചാൽ മതി ഇത് നമുക്ക് നേടിയെടുക്കാൻ പറ്റും . ഒപ്പം ചെറിയ ക്ളാസിൽ മുതൽ പോഷക ഭക്ഷണം എന്താണെന്ന് പഠിപ്പിക്കണം. വ്യായാമം ചെയ്യാൻ ശീലിപ്പിക്കണം. രോഗമുണ്ടായാൽ ആദ്യം ആശുപത്രികളിലേക്ക് വിടുന്നതിനു മുമ്പ് പ്രാഥമിക ഫുഡ് ക്ലിനിക്കുകളിൽ ഒരാഴ്ച അഡ്മിറ്റ് ചെയ്യണം. നല്ല ഭക്ഷണം കഴിച്ച്, നല്ല പാനീയങ്ങൾ കുടിച്ച്, വെയില് കൊണ്ട് , വ്യായാമങ്ങൾ ചെയ്ത് ഒട്ടു മിക്ക പ്രശ്നങ്ങളും പരിഹരിക്കാവുന്നതേ ഉള്ളൂ. അവിടെയും നിൽക്കാത്തവയെ മാത്രം വിദഗ്ധ ചികിത്സക്ക് ആശുപത്രികളിലേക്ക് വിടുക.
ഡോക്ടർമാരായി മാറാൻ ലക്ഷങ്ങൾ, പലപ്പോഴും കോടികൾ ചിലവാക്കേണ്ടി വരുന്നുണ്ട്. അനാവശ്യമായ മത്സരപ്പരീക്ഷകളിലും മറ്റും അവരുടെ മനസിന്റെ നന്മ ചോർന്നു പോകാറുണ്ട്. എങ്ങനെയും ചിലവാക്കിയ പൈസ തിരിച്ചു പിടിക്കാൻ ശ്രമിയ്ക്കുന്നതിനിടയിൽ അവർ കൈക്കൂലിക്കാരും, മരുന്ന് കമ്പനികളുടെയും, സ്കാനിംഗ് സെന്ററുകളുടെയും ആശുപത്രി മുതലാളിമാരുടെയും അടിമകളുമായി മാറുകയാണ് ചെയ്യുന്നത്. വൈദ്യം പഠിക്കാൻ വരുന്നവർക്ക് ബുദ്ധി മാത്രമല്ല രോഗീ പരിചരണത്തിനുള്ള താൽപ്പര്യവും സഹജീവികളോടുള്ള അനുകമ്പയും ഉണ്ടോ എന്ന് ഉറപ്പു വരുത്തണം. ട്രൈനിങ്ങിനു ശേഷം വൈദ്യവൃത്തി ഉപേക്ഷിച്ച് IAS ഉം IPS ഉം ഒന്നും തേടി പോകുന്ന ബ്യുറോക്രാറ്റുകളും അല്ല വൈദ്യം പഠിക്കാൻ വരുന്നത് എന്നും ഉറപ്പു വരുത്തണം. പലപ്പോഴും ക്രിമിനലുകൾ വൈദ്യമേഖലയിൽ എത്തി പ്പെടുന്നുണ്ട്. നല്ല ഡോക്ട്ടർമാരുടെ പേര് കളയുന്നതും അവരാണ്. ഒരു സ്റ്റേറ്റിന് ആവശ്യമുള്ള ഡോക്ടർമാരെ സമൂഹത്തിന്റെ ചിലവിൽ പരിശീലിപ്പിച്ച് അവർക്ക് ന്യായമായ ശമ്പളവും നൽകി ചികിത്സായോടൊപ്പം രോഗം വരുന്നത് തടയാനുള്ള നടപടികളും കൈക്കൊള്ളുകയാണെങ്കിൽ നിലവിലുള്ള സംവിധാനങ്ങൾ വച്ച് നന്നാക്കിയെടുക്കാവുന്നതേയുള്ളു ഈ രംഗം. അതിന് പക്ഷെ രാഷ്ട്രീയക്കളി അവസാനിപ്പിക്കണം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)